Tuesday, August 25, 2020

പെൻഷൻ കാര്യം -6 പെൻഷൻ എങ്ങനെ? സർക്കാർ എന്ത്‌ ചെയ്യണം.?

 

ഇന്ത്യയിൽ ജാതി, മത, ഭാഷ ഭേദമെന്യേ എല്ലാവർക്കും തുല്യ അവകാശങ്ങളോട് മാന്യമായി ഭയവും ദാരിദ്ര്യവു മില്ലാതെ ജീവിക്കാനുള്ള സാമൂഹിക -രാഷ്ട്രീയ -സാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ ഇന്ത്യയുടെ സ്വാതന്ത്ര്യം യഥാർത്ഥമാകുകയുള്ളൂ .
ഇന്ത്യക്കു ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ 70% ഇന്ത്യക്കാരും ദാരിദ്ര്യത്തിലും പട്ടിണിയിലും ആയിരുന്നു ഇന്നത്തെ ഔദ്യോഗിക ദാരിദ്ര്യം നിരക്ക് 21% ത്തോളമാണ്
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യയുടെ മൊത്തം വരുമാനം (GDP) 2. 7 ലക്ഷം കോടി മാത്രംമായിരുന്നു . 1990 ആയപ്പോഴേക്കും അത് 32 ലക്ഷം കോടി രൂപ . ഇപ്പോഴത്തെ നിലവാരത്തിൽ ഇന്ത്യയുടെ ജി ഡി പി 203.4 ലക്ഷം കോടിയാണ്.. ഇന്ത്യയുടെ ബജറ്റ് 171 കോടി റെവന്യൂ വിൽ തുടങ്ങി . ഇപ്പോഴത്തെ ബജറ്റ് 30 ലക്ഷം കോടിയിൽപ്പരം.
ഇന്ത്യയിലെ സാമൂഹിക -സാമ്പത്തിക സ്ഥിതിയാകെ മാറി . ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയപ്പോൾ കേരളം ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനമായിരുന്നു കേരളം 1972-73 ഇൽ പോലും കേരളത്തിൽ ഏതാണ്ട് 60% ആളുകൾ ദാരിദ്ര്യമനുഭവിച്ചവരാണ്. എന്നാൽ നീതി ആയോഗിന്റെ മൾട്ടി ഡിമെൻഷെൽ പോവെർട്ടി ഇൻഡക്സ് പ്രകാരം ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ് . ഇന്ത്യയിൽ ശരാശരി 21% ദാരിദ്ര്യമുള്ളപ്പോൾ കേരളത്തിൽ അത് 1% മാത്രമാണ്
കേരളത്തിൽ ദാരിദ്ര്യം കുറയാൻ തുടങ്ങിയതിന് കാരണം കേരളത്തിൽ സർക്കാർ വിദ്യാഭ്യാസത്തിനും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനും പൊതു ജനാരോഗ്യത്തിനും ആദ്യം മുതൽ ബജറ്റ് കൂടുതൽ ചിലവഴിച്ചത് കൊണ്ടാണ്. അതൊക്ക നടന്നത് അധ്യാപകരും ആരോഗ്യ പ്രവർത്തകരുമുണ്ടായത് കൊണ്ടു തന്നെയാണ്
അത് കൊണ്ടാണ് ആരോഗ്യവും തൊഴിൽ പരിശീലനവും കിട്ടിയവർക്ക് കേരളതിന്നു വെളിയിലും ഇന്ത്യക്ക്‌ വെളിയിലും തൊഴിൽ സാധ്യതയുണ്ടായത്. കേരളത്തിലെ ദാരിദ്ര്യം മാറിയത് കേരളത്തിൽ തൊണ്ണൂറികളിലുണ്ടായ പ്രവാസി വിപ്ലവംവും റെമിറ്റൻസ്കൊണ്ടുണ്ടായ സാമ്പത്തിക വളർച്ച കാരണമാണ്.
കേരളത്തിൽ ഐ ടി ഐ കളിലും പോളിടെക്നിക്കിലും, നേഴ്‌സിങ് സർക്കാർ /എയ്ഡഡ് സ്കൂൾ /കോളേജിലുമൊക്കെ, പഠിച്ചവരാണ് കേരളത്തിനു വെളിയിലും വിദേശത്തു പോയി നാട്ടിൽ കാശ് അയച്ചു സ്ഥലം വാങ്ങിയതും വീട് വച്ചതും അവരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുത്തതും
കേരളത്തിൽ തൊണ്ണൂറുകളിൽ ഐ ടി മേഖലയിലുള്ള തൊഴിൽ സാധ്യതകൾ ഒരുപാട് പേർക്ക് തൊഴിൽ അവസരങ്ങളുണ്ടാക്കി.
അതെ സമയം കോവിഡ് കേരളത്തിലെ സാമൂഹിക സാമ്പത്തിക വ്യവസ്‌ഥയിൽ പുതിയ പ്രതിസന്ധി സൃഷ്ട്ടിചിരിക്കുകയാണ്. കൂടുതൽ ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് സാമൂഹിക മധ്യവർഗ്ഗ അവസ്ഥയിലേക്ക് മാറിയപ്പോൾ സർക്കാരിൽ നിന്നുള്ള പ്രതീക്ഷ കൂടി . സർക്കാർ ബജറ്റിനെ കുറിച്ചുള്ള അവബോധം കൂടി . സർക്കാർ അകൗണ്ടബിലിറ്റിയെ കുറിച്ചു ചോദ്യങ്ങൾ കൂടി.
വിദേശത്തുള്ള മലയാളികൾകൾക്കു കോവിഡ് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. ഗൾഫിൽ പലർക്കും ജോലി നഷ്ടപ്പെടും പലരും ജോലി നഷ്ട്ടപെടുമോ എന്ന ഭയത്തിൽ. കേരളത്തിലെ വ്യാപാരി വ്യവസായ രംഗം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ.
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൂടി. എന്നാൽ സ്വകാര്യ മേഖലയിൽ ഉള്ളവരുടേത് കുറഞ്ഞു. പലയിടത്തും ശമ്പളം 25% മുതൽ 50% വരെ കുറഞ്ഞു.
ഈ സാഹചര്യംത്തിലാണ് എല്ലാവർക്കും തുല്യ പെൻഷൻ എന്ന പുതിയ അഭിനവ സോഷ്യലിസ്റ്റ് മുദ്രാവാക്യത്തിനു പല പ്രവാസികളിൽ നിന്നും ചെറുകിട സംരഭകരിൽ നിന്നും മധ്യവയസ്ക്കരിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസം നഷ്ട്ടപെട്ടവരിൽ രാഷ്ട്രീയ പാർട്ടി റിബലുകളിൽ നിന്നൊക്കെ പിന്തുണ കിട്ടുന്നത്.
സത്യത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ ക്യാംപൈൻ കേരളത്തിലെ മധ്യ വർഗത്തിൽ ഒരു വിഭാഗത്തിലുണ്ടായ സാമ്പത്തിക സാമൂഹിക വിഹ്വലതകളെ ഉപയോഗിച്ചു കേരളത്തിൽ സാമൂഹിക രാഷ്ട്രീയ നെറ്റ് വർക്കുണ്ടാക്കാനുള്ള ശ്രമമാണ് . അതിലുള്ള ഒരുപാട് പേർ ആത്മാർത്ഥമായി മാറ്റങ്ങൾ ആഗ്രഹിക്കുന്നവരായിരിക്കാം.
അത് കേരളത്തിൽ വളർന്നു വരുന്ന സാമ്പത്തിക -രാഷ്ട്രീയ അസ്വസ്ഥതകളുടെ സൂചനയാണ്
അതിൽ ഉള്ളവരെല്ലാം ഒരേ ആശയമോ രാഷ്ട്രീയയമോ പോലുമുള്ളവരല്ലേ.
പക്ഷേ അവർ ഉയർത്തുന്ന പ്രധാന പ്രശ്നം മൂന്നാണ്
1.കേരളത്തിലെ ബജറ്റ് എങ്ങനെ ആർക്കു വേണ്ടി ചിലവഴിക്കുന്നു.
2.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അക്കൌണ്ടബിലിറ്റി. വാങ്ങുന്ന ശമ്പളതിന്നു അനുസരിച്ചു ഏത്ര പേർ ജോലി ചെയ്യുന്നുണ്ട് എന്നത്
.
3) കേരളത്തിലെ ഭരണ /പ്രതിപക്ഷ പാർട്ടികൾക്ക് ഭരണം പിടിച്ചെടുത്തു ജനങ്ങളുടെ നികുതി അതാതു പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും അവരുടെ സ്വകര്യത്തിനു അവരുടെ ഇഷ്ട്ടംപോലെ കടം വാങ്ങി ശമ്പളവും പെൻഷനും മൊക്കെ കൂട്ടി ജീവിക്കുന്നു എന്ന ധാരണ.
അഴിമതിയും അഹങ്കാരവും ധാർഷ്ട്യവും കൂടുന്നു എന്ന ധാരണ .
ഇതു എല്ലാം ശരിയായ ധാരണകളാകണം എന്നില്ല. പക്ഷേ അങ്ങനെയുള്ള ധാരണ സമൂഹത്തിൽ പ്രബലമാണ് എന്ന വസ്തുത പ്രധാനമായി പരിഗണ അർഹിക്കുന്നു. അത് കൊണ്ടാണ് ഇത്രയും എഴുതിയത്.
അർഹതപെട്ട എല്ലാവർക്ക് ബേസിക് മിനിമം പെൻഷൻ ഷഎന്ന ആശയയം നടപ്പാക്കാൻ സാധിക്കും. പക്ഷേ അതിനു സാകല്യത്തിലുള്ള സാമ്പത്തിക -ധന വിശകലനവും പ്രായോഗികമായ പോളിസി നിർദേശങ്ങൾങ്ങളും വേണം. മുദ്രാവാക്യങ്ങൾ കൊണ്ടു മാത്രം മാറ്റങ്ങൾ ഉണ്ടാകില്ല.
പക്ഷേ എല്ലാവർക്കും തുല്യ പെൻഷൻ എന്ന മുദ്രാവാക്യം നടക്കാത്ത കാര്യമാണ്. കാരണം ഇപ്പോഴുള്ള പെൻഷൻകാരുടെ പെൻഷൻ വെട്ടികുറക്കാൻ ആരു വിചാരിച്ചാലും അത് നിയമ വിരുദ്ധവും അവകാശ ലംഘനവുമാണ്. അത് ഒരു സർക്കാരിനും സാധ്യമല്ല. കോടതി അത് സമ്മതിക്കില്ല.
കാരണം ഇന്ത്യയിലെയും കേരളത്തിലെയും അസമാനതകളെയും തൊഴിൽ ഇല്ലായ്മയെയും സാമ്പത്തിക പ്രതിസന്ധിയെയും സാകല്യത്തിൽ കാണാതെ എല്ലാവർക്കും തുല്യ പെൻഷൻ എന്നത് നടക്കാത്ത ആശയമാണ്
വേണ്ടത് ആളുകൾക്കു പട്ടിണി ഇല്ലാതെ തുല്യ അവകാശത്തോടെ ജീവിക്കുവാനുള്ള രാഷ്ട്രീയ സാമ്പത്തിക സാഹചര്യമാണ് .
സർക്കാർ ജീവനക്കാരും രാഷ്ട്രീയ പാർട്ടികളെയും ശത്രു പക്ഷത്തു നിർത്തിയുള്ള നെഗറ്റീവ് ക്യാംപെയ്ൻ കേരളത്തിൽ അധികനാൾ വിലപ്പോകില്ല.
ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ഒരു സർക്കാർ ചെയ്യേണ്ടത് .?
1)സാമാന്യ സാമ്പത്തിക ശേഷിയോ ശ്രോതസ്സോ അസ്ഥിയോ ഇല്ലാത്തവർക്ക് ബേസിക് മിനിമം പെൻഷൻ എന്ന ആശ്യയം നല്ലതാണ് .
അത് വിഭാവനം ചെയ്തു നടത്തുവാൻ പെൻഷൻ കമ്മീഷൻ രൂപീകരിക്കാം.
ഒരു വർഷത്തെ ടെമ്സൊ ഓഫ് റെഫെറെസിൽ മുഖ്യ മന്ത്രി.ചെയർമാനായുള്ള വിദഗ്ദ്ധ സമതി ഒരു വർഷത്തേക്ക് നിയമിക്കുക. അവർക്കു ശമ്പളവും മറ്റു സർക്കാർ ആനുകൂല്യങ്ങളും നൽകരുത്.
കാരണം പല കമ്മിഷനുകളെപ്പോലെ ഓസിനു സർക്കാർ ശമ്പളവും സന്നാഹങ്ങളും ഉപയോഗിച്ചു അഞ്ചാറു വർഷം ഒന്നും ചെയ്യാത്ത നിഷ്ഫല ഏർപ്പാട് ആക്കരുത്.
അങ്ങനെയുള്ള ഫണ്ടിൽ അതിൽ രജിസ്റ്റർ ചെയ്തു അവരുടെ വിഹിതവും ഒരു മാസം. മിനിമം മൂന്നൂറു മുതൽ, സർക്കാർ വിഹിതം അത്പോലെ ഒരു സെസ് നികുതി വിഹിതം.
ഒരാൾ മാസ മാസം അടക്കുന്ന തുകക്കു അനുസരിച്ചു പെൻഷൻ തുകയും വർദ്ധക്കും
കേരളത്തിൽ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറഞ്ഞവർക്ക് മിനിമം ബേസിക് പെൻഷൻ ഒരു കുടുംബത്തിന് കൊടുക്കാം. കൂടുതൽ പെൻഷൻ ഫണ്ടിലേക്ക് കൂടുതൽ കൊടുക്കുന്നവർക്ക് അതിനു അനുസരിച്ചു കിട്ടും.
ആളുകൾക്ക് 62 വയസ്സ് മുതൽ പെൻഷൻ വാങ്ങാം. ആദ്യ ഘട്ടങ്ങളിൽ 65 വയസ്സിൽ.
ഒരാൾ അതിനു മുമ്പ് മരിച്ചാൽ അയാൾ പെൻഷൻ ഫണ്ടിലടച്ച തുക നോമിനിക്‌ കിട്ടാം.
അങ്ങനെയുള്ള പെൻഷൻ ഫണ്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാക്കുക. രാഷ്ട്രീയ പാർട്ടികളുടെ പവർ പാരസൈറ്റുകളെ ഒഴിവാക്കിയില്ലെങ്കിൽ അത് പൊളിയും.
കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻ ഫണ്ട് ഉണ്ടാക്കുക.
2)ഇന്ത്യയിലും കേരളത്തിലും ആദ്യമായി കരുതേണ്ടത് ജീവിക്കാൻ അനുദിനം കഷ്ട്ടപെടുന്നവർക്കാണ് അവർക്കു അടിസ്ഥാന വരുമാനം വേണം . അതാണ് തൊഴിൽ ഉറപ്പ് പദ്ധതിക്കു വേണ്ടി ക്യമ്പൈൻ ചെയ്യുവാൻ പ്രേരിപ്പിച്ചത് . ഇന്ന് ഏതാണ്ട് 65-70 ആയിരം കോടി ബജെറ്റ് ഉണ്ട്.
തൊഴിൽ ഉറപ്പിന്റ കൂലി ഇരട്ടിയാക്കണം
അത് മാത്രം പോരെ ഭൂമി ഇല്ലാത്തവർക്ക് ഭൂമി. കിടപ്പാടം ഇല്ലാത്തവർക്ക് അത് . എല്ലാവര്ക്കും ജീവിക്കുവാൻ തൊഴിൽ. ബേസിക് മിനിമം ഗ്യാരന്റി ഇൻകം.
ബേസിക് മിനിമം പെൻഷൻ ഫണ്ടിൽ ചേരുവാൻ വരുമാനം ഇല്ലത്തവർക്ക് അവർക്കു വേണ്ടി ജീവിക്കുവാൻ ആവശ്യംമായ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ഫണ്ട്
സോഷ്യൽ സെക്യൂരിറ്റി ഫണ്ടിലേക്ക് എല്ലാം ബജറ്റിൽ നിന്നും ഇരുപത് ശതമാനം മാറ്റി വച്ചു അത് പ്രതേക ഇൻവെസ്റ്റ്മെന്റ് ഫണ്ടായി മാനേജ് ചെയ്യുക. കേന്ദ്ര സർക്കാരും സംസ്ഥാനം സർക്കാരും.
സാമ്പത്തിക വരുമാനം ഒരു പരിധിയിൽ താഴെയുള്ളവർക്ക് ജീവിക്കുവാനാവശ്യമായ മിനിമം സോഷ്യൽ സെക്യുരിറ്റി പെൻഷൻ സംവിധാനംമുണ്ടാക്കുക
3 കേന്ദ്ര തലത്തിൽ , കേന്ദ്ര സർക്കാർ 2004 ലുണ്ടാക്കിയ പെൻഷൻ സിസ്റ്റം വിപുലീകരിക്കുക. അതിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടാക്കി സാമാന്യം നല്ല പെൻഷൻ കിട്ടുവാനുള്ള സംവിധാനമൊരുക്കുക.
4).കേരളത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കുവാൻ ഒരു ലക്ഷം കോടി രൂപയുടെ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉണ്ടാക്കുക. അതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെയും കരിയർ രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി. ബാങ്കുകളുടെ പ്രതിനിധികൾ ഇൻവെസ്റ്റ്‌ ചെയ്യുന്നവരുടെ പ്രതി നിധികൾ സാമ്പത്തിക വിദഗ്ദർ എന്നിവർ മതി. പക്ഷേ അത് കേരള അസംബിളി പാസാക്കുന്ന പഴുതുകൾ അടച്ച നിയമത്തിലൂടെയെ സാധിക്കൂ.
അങ്ങനെയുള്ള ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മിനിമം 8% റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് കൊടുക്കും എങ്കിൽ ഒരു ലക്ഷം തൊട്ട് മേലോട്ട് പത്തു കോടി വരെ ഇൻവെസ്റ്റ്‌ ചെയ്യാവുന്ന മലയാളികൾ ഇവിടെയുണ്ട്. പത്തു കോടിയിൽ അധികമുള്ള ഇൻവെസ്റ്റേഴ്സിനെ ഒഴിവാക്കിയാൽ അതിൽ നിന്ന് ഹൈജാക് ചെയ്യുന്നവരെ ഒഴുവാക്കാം.
കേരളത്തിൽ അടുത്ത അഞ്ചു കൊല്ലത്തിനുള്ളിൽ 25 ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കണേണ്ടിയിരിക്കുന്നു.
അതിനു വേണ്ടി 25 സ്പെഷ്യൽ ഇക്കോണോമിക് സോൺ ഉണ്ടാക്കണം. രാഷ്ട്രീയ പാർട്ടി പ്രെഷർ ഗ്രൂപ്പ് പാരസൈറ്റുകൾ ഇല്ലാതെ . ആദ്യ മൂന്നു വർഷം ടാക്സ് ഹോളിഡേ കൊടുക്കുക.
5).കേരളത്തിൽ ഒരു ഭരണ പരിഷ്‌കാര കമ്മീഷനുണ്ട് . അവരുടെ റിപ്പോർട്ടുകൾ കേരള സർക്കാർ എന്തു കൊണ്ടു നിയമ സഭയിലും പൊതു സമൂഹത്തിലും ചർച്ച ചെയ്തില്ല എന്നത് ചിന്തനീയമാണ്
a)കേരളത്തിൽ സർക്കാരിൽ എല്ലായിടത്തും പെർഫോമൻസ് പ്ലാനിങ് പെർഫോമൻസ് അസ്സസ്മെന്റ് നിർബന്ധമാക്കുക.
b)പെർഫോമൻസ് അസെസ്മെന്റിൽ കസ്റ്റമേഴ്സിൽ/പൗരൻമാരിൽ നിന്നുള്ള സ്പെസിഫിക് പരാതി പരിഗണിക്കണം. ഒരു ഉദ്യോഗസ്ഥർ അഴിമതി കാണിക്കുന്നു അല്ലെങ്കിൽ അധികാര ധാർഷ്ട്യം കാണിക്കുന്നു വെന്നുവന്നാൽ അത് പെർഫോമൻസ് അസ്സെസ്സ്മെന്റിൽ കാണണം
പെർഫോമൻസ് ഇല്ലാത്തവക്ക് ഇന്കറിമെൻറ് തടയുക.സ്ഥിരം പെർഫോമൻസ് ഇല്ലാത്തവരെയും മുങ്ങി നടക്കുന്നവരെയും പിരിച്ചു വിടണം.
c) ആവശ്യം ഇല്ലാത്ത കോർപ്പറേഷനുകൾ നിഷ്പല സംരഭങ്ങൾ പിരിച്ചു വിട്ടു ജീവനക്കാരെ പുനർ വിന്യാസം ചെയ്യുക.
d)സർക്കാർ പെൻഷൻ വാങ്ങുന്നവർക്ക് സർക്കാരിൽ ജോലി കൊടുക്കുന്ന ഏർപ്പാട് നിർത്തണം.
ഭരണ പാർട്ടിക്കാരെ അക്കൊമൊഡേറ്റ് ചെയ്യാൻ അവർക്കു പുനർ നിയമനങ്ങളും ക്യാബിനറ്റ് റാങ്കും കൊടുക്കുന്നത് നിർത്തുക.
e).സർക്കാർ താൽക്കാലിക നിയമനങ്ങൾ സുതാര്യമാക്കുക. അങ്ങനെ നിയമിക്കുന്നവരുടെ പേര്, വിദ്യാഭ്യാസം, നിയമന രീതി, കാലാവധി എന്നിവ പൊതു വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുക.
f) മന്ത്രിമാർക്ക് മാക്സിമം അഞ്ചു പേർസണൽ സ്റ്റാഫിനെ മാത്രം നിയമിക്കുക. ബാക്കി ഉള്ള കാര്യങ്ങൾക്ക് നിലവിലുള്ള സർക്കിൾ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തുക.
g)മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കോഡ് ഓഫ് കണ്ടക്റ്റ് പുനർ നിർണ്ണയിച്ചു നടപ്പാക്കുക
h) മുഖ്യ മന്ത്രിമാരും മന്ത്രിമാരും സ്വയം പ്രോപഗണ്ടക്ക് വേണ്ടി സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിൽ നിയന്ത്രണം വരുത്തുക.
I, ) സർക്കാർ ഗവേഷണം സ്ഥാപനങ്ങളിൽ കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് പെർഫോമൻസ് അസ്സസ്മെന്റും നിർബന്ധമാക്കുക.
J)സർക്കാർ ഫണ്ട് ഉപയോഗിച്ചു നിഷ്ഫല പി ആർ കോൺഫ്രൻസുകൾക്ക് പണം ചിലവാക്കുന്നത് നിയന്ത്രിക്കുക
കേരളത്തിൽ 1980 കളിലെ രാഷ്ട്രീയവും സർക്കാർ സംവിധാനവുംമൊക്കെയാണ് ഇന്നും പോകുന്നത്.
കേരളത്തിൽ എല്ലാ തലത്തിലും സമൂലമായ പുതുക്കലുകൾ (renewal )പുതിയ ആശയങ്ങളും പുനർ വിചിന്തനങ്ങൾക്കും സമയമായി.
കേരളത്തിൽ സർക്കാർ തലത്തിലും സാമ്പത്തിക തലത്തിലും രാഷ്ട്രീയ തലത്തിലും സമൂലമായ മാറ്റങ്ങളും പരിവർത്തനങ്ങളുമുണ്ടായില്ലെങ്കിൽ കേരള സമൂഹത്തിലും സാമ്പത്തിക അവസ്ഥയിലും പ്രതിസന്ധികളുണ്ടാകും. അത് നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും വെളിയിലും അസ്വസ്ഥതകളുമുണ്ടാക്കും.
കേരളം മാറുകയാണ്. ബിസിനസ് അസ് യൂഷ്വൽ എന്ന ഏർപ്പാടിന് ഇനിയും അധിക നാൾ പ്രസക്തി ഇല്ല.
ജെ എസ് അടൂർ
ഈ സീരീസ് അവസാനിച്ചു.

No comments: