Saturday, May 28, 2016

കേരളത്തിലെ മ്യൂസിയങ്ങൾ

പുതിയ സർക്കാരിന് എന്തൊക്കെ ചെയ്യാം.
ഭാഗം രണ്ടു.

 കേരളത്തിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെ എല്ലാം ഒരു മ്യൂസിയം കാണും. എന്റെ നാടിനു തൊട്ടടുത്തു മണ്ണടിയിലും ഒരു വേലിതമ്പി ദളവ മ്യൂസിയം ഉണ്ട്. കഴിഞ്ഞ രണ്ടു മൂന്ന് വര്ഷം ആയി എല്ലാ ജില്ല ആസ്ഥാനത്തും മ്യൂസിയം ഉണ്ടാക്കുവാനായി കോടി കണക്കിന് നികുതി പണം ചിലവാക്കി. എങ്ങനെ സ്ഥാപങ്ങൾ ഉണ്ടാക്കരുത് എന്നതിന്റെ കേസ് സ്റ്റഡി ആണ് കേരളത്തിൽ ഇന്നുള്ള നാല്പത്തിൽ അധികം വരുന്ന ആരും കയറാത്ത കാണാത്ത ഈ കെട്ടു കാഴ്ചകൾ. ജില്ല മ്യൂസിയങ്ങൾക്കായി 14 കോടി രൂപ യായിരുന്നു നേരത്തെ വകായിരുത്തിയതു. ഖജനാവിൽ കാശു കുറഞ്ഞേപ്പോൾ അത് 7 കോടി രൂപയാക്കി.
എന്താണ് പ്രശ്നം? കേരളത്തിൽ മനം മര്യാദക്ക് ഉണ്ടാക്കിയ ഒരേ ഒരു മ്യൂസിയം പണ്ട് സായിപ്പു ഉണ്ടാക്കിയ തിരുവനന്തപുരം നേപ്പിയർ മ്യൂസിയം ആണ്. അത് സ്ഥിതി ചെയ്യുന്ന മനോഹര കെട്ടിടാമോ മ്യൂസിയമോ ഇപ്പോൾ അങ്ങനെയും ഇങ്ങനേയും ഒക്കെ ഒരു അഴ കോഴമ്പൻ മട്ടിൽ നടത്തി കൊണ്ടുപോകുന്നു എന്ന് മാത്രം. ഇത് അല്ലാതെ തിരുവനന്തപുരം നഗരത്തിൽ മാത്രം വേറെ ഒരു അഞ്ചു മ്യൂസിയം എങ്കിൽ ഉണ്ട്. 

പ്രധാന പ്രശ്നം ഒരു ഫീസിബിലിറ്റി സ്റ്റഡി പോലും നടത്താതെ അപ്പോൾ മന്ത്രിക്കോ വേറെ ഏതെങ്കിലും തൽപ്പര കക്ഷികൾക്കോ ഉദ്യോഗസ്ഥൻ മാർക്കോ തോന്നിയ പോലെ തോന്നിയടത്തു ഒരു മ്യൂസിയം തട്ടി കൂട്ടി ഉൽഘാടന മഹാമഹം നടത്തും. സ്ഥലം എം.ൽ.എ സ്വായം ഒരു ഫ്ളക്സ് ബോർഡ് വച്ച് വേറെ വല്ല പോക്കറ്റ് സംഘട്ടനെയും കൊണ്ട് അങ്ങേരെ അഭിനന്ദിക്കും. പിന്നെ മ്യൂസിയതിനാടുത്തു വീടുള്ള ഏതെങ്കിലും സർക്കാർ സർവീസിൽ പിടി പാടുള്ള യു.ഡി ക്ലാർക്കോ അത് പോലെ ആരെയെങ്കിലും ആരെയെങ്കിലും അതിന്റെ ഓഫീസർ ഇൻ ചാർജായി നിയമിക്കും. അതോടെ കാര്യങ്ങൾ ശുഭം. പിന്നെ ഭരിക്കുന്ന പാർട്ടിയുടേയോ എം.ൽ.എ യുടെയോ സില്ബന്ധികളെ ഡെയിലി വേജസ്സിന് കോൺട്രാക്ട് പണിക്കാരയി നിയമിക്കും. കാര്യം അതോടെ വീണ്ടും ശുഭം. 

പല മ്യൂസിയത്തിലെ രാവിലെ ചെന്നാൽ അവിടെ ഒരു ഉദ്യോഗസ്ഥരും കാണില്ല. ഉച്ചക്ക് അബദ്ധ വശാൽ ചെന്നാൽ കൂർക്കം വലിയല്ലാതെ ഒരു ശബ്ദവും ഉണ്ടാകില്ല. വാവിനും സംക്രാന്തിക്കും ഏതേലും സ്‌കൂളിൽ നിന്ന് കുട്ടികൾ വന്നാൽ ഭാഗ്യം. ഇവിടെ ഉള്ള പ്രധാന പ്രശ്നം ഓരോ മ്യൂസിയത്തിലും ഉള്ള മാന്യ ജോലിക്കാർക്ക് മ്യൂസിയോളജി എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നാണ് അറിയില്ല. നമ്മുടെ നാട്ടിൽ മലയാളം അധ്യാപകർക്ക് ചരിത്രകാരൻ മാരായി വിലസാമെങ്കിൽ ഇവിടെ എം.എ ചരിത്രം പഠിച്ചവർക്ക് എന്ത്കൊണ്ട് കൺസർവേഷൻ സ്പെഷ്യല്സ്റ്റും ആർക്കിയലോജിസ്റ്റും മ്യൂസിയോലോജിസ്റ്റും ഒക്കെയായി അഭിനയിച്ചു കൂടാ.
' അഞ്ജനെമെന്നാൽ എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും ' എന്ന രീതിയിൽ ആണ് കേരളത്തിലെ പല 'വിദഗ്ധ ശിരോമണികലൂടേയും' അവസ്‌ഥ. എങ്ങനെ എങ്കിലും ഒരു മ്യൂസിയം തട്ടി കൂട്ടി വേണ്ടപ്പെട്ടവരെ നിയമിച്ചാൽ മന്ത്രിയുടെയും അതിനു താഴെയുള്ള ഉദ്യോഗസ്ഥ തന്ത്രിയുടെയും താല്പര്യം പമ്പ കടക്കും. പിന്നെ ഈ മുസ്യങ്ങൾ വെറുതെ പൊടി പിടിച്ചു നശിച്ചു പോകും. 

ആദ്യത്തെ പ്രശനം ഈ മ്യൂസിയങ്ങൾ എല്ലാ വിവിധ വകുപ്പുകളുടെ കീഴിൽ ആണ്. രണ്ടാമത്തെ പ്രശനം ഇവിടെ എല്ലാം പ്രദർശിപ്പിക്കാനുള്ള ചരിത്ര പുരാവസ്തു ശേഖരങ്ങൾ ഇല്ല. മൂന്നാമത്തെ പ്രശ്നം ഈ സ്ഥാപങ്ങൾ നടത്തി കൊണ്ട് പോകുന്നവർക്ക് ചരിത്ര- പൈതൃകത്തിലോ നരവംശ ശാസ്ത്രത്തിലോ പുരാവസ്തു ഗവേഷനത്തിലോ മുസ്‌യോലോജിയിലോ പരിചയമോ, താൽപര്യമോ ഇല്ല. നാലാമത്തെ പ്രശ്നം തട്ടികൂട്ടാൻ സർക്കർ പൈസ ചെലവഴിക്കുമെങ്കിലും ഈ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ പൈസ ഇല്ല. പിന്നെ മിക്ക മ്യൂസിയങ്ങളെ കുറിച്ചും നാട്ടുളർക്കും വരുന്നവർക്കും അറിയില്ല. ഏറ്റവും പ്രധാനമായത് ഇങ്ങനെ ആരാലും ശ്രദ്ദിക്ക പെടാതെ കിടക്കുന്ന സ്ഥാപങ്ങൾക്കു പുബ്ലിക് അകകൗണ്ടബിലിറ്റി വട്ട പൂജ്യമാണു.
എങ്ങനെ നന്നാക്കാം.
1) ആദ്യം കേരളത്തിലെ മ്യൂസിയങ്ങളുടെ ഒരു വിശദ ഡയറക്ടറി ഉണ്ടാക്കുക.
2) കേരള സാംസ്ക്കാരിക വകുപ്പും, ട്യൂറിസം വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരു ഏകോപന സംവിധാനം ഉണ്ടാക്കുക.
3) കേരളത്തിലെ മ്യൂസിയങ്ങളെ കുറിച്ച് ഒരു വിശദ അസ്സസ്മെന്റു നടത്തി കൂടുതൽ കാര്യക്ഷമമാക്കൻ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലെ വിദഗ്ധ സമിതിയെ ഏർപ്പെടുത്തി മൂന്നു മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ മുഖ്യ മന്ത്രി ആവശ്യപ്പെടുക.
4) കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം കഴിയും എങ്കിൽ ഒരു മ്യൂസിങ്ങളെ എല്ലാം കൂടി ഒരു പ്രത്യേക വകുപ്പിൽ കൊണ്ട് വരിക.
5) അതിലേക്കുള്ള നിയമങ്ങൾ പി.എസ്.സി മിഖേന മ്യൂസിയലോജിയിലോ ആർക്കിയലോജിയിലോ പ്രൊഫഷണൽ പരിശീലനം ഉള്ളവരെ മാത്രം നിയമിക്കുക.
6) എല്ലാ മ്യൂസിയത്തിനും ഒരു വാർഷിക മാർക്കറ്റിങ് പ്ലാനും പെർഫോമൻസ് പ്ലാനും നിർബന്ധമാക്കുക.
7) ആള് കയറാത്ത ,മാറാൻ കഴിവില്ലാത്ത മ്യൂസിയങ്ങൾ അടക്കുകയോ അല്ലെങ്കിൽ മറ്റു മ്യൂസിയങ്ങളും ആയി കൂട്ടി ചേർക്കുക.

സർക്കാർ ഗവേഷണ നിഷ്ഫല സംരംഭങ്ങൾ

പുതിയ സർക്കാരിന് ചെയ്യാവുന്ന നല്ല കാര്യങ്ങൾ. 

ഭാഗം ഒന്ന്. 

ഇന്നത്തെ ചർച്ച സർക്കാർ ഗവേഷണ സ്ഥാപനങ്ങളെ കുറിച്ചാണ്. കേരളത്തിൽ പല രൂപത്തിലും പത്തു നാൽപ്പതു ഗവേഷണ പരിശീലന സ്ഥാപങ്ങൾ കേരള സർക്കാർ നമ്മുടെ നികുതി പണം ഉപയോഗിച്ച് ചിലവിനു കൊടുത്തു നടത്തി പോകുന്നുണ്ട്. ഇവയിൽ ഒന്നോ രണ്ടോ ഒഴിച്ച് മറ്റുള്ളവയെല്ലാം എന്തെങ്കിലും ഗവേഷണമോ പരിശീലനമോ ഒന്ന് ചെയ്യാതെ വെറുതെ ഖജനാവ് മുടിച്ചു ആർക്കാനും വേണ്ടി ഒക്കാനിച്ചു വെറുതെ ശമ്പളം കൊടുത്തു ജീവിക്കുന്ന നിഷ്ഫല സംരംഭങ്ങൾ ആണ്.
എന്താണ് പ്രശ്നം? അതാതു കാലത്തേ സർക്കാരിൽ ഉള്ളവരുടെയോ സർക്കാരിന്റെ കൂടെയുള്ളവരോടെയോ ശ്രമ ഫലമായി 5 തൊട്ട് 10 കോടി അടങ്കൾ തുകയിൽ ഓരോ വകുപ്പിന്റെ കീഴിലും ഒന്നോ രണ്ടോ ഗവേഷണ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. ചിലതു ആദ്യത്തെ രണ്ടു കൊല്ലം എന്തെങ്കിലും സെമിനാറും മറ്റു ചെപ്പടി വിദ്യ ഒക്കെ കാണിച്ചു വകുപ്പ് മന്ത്രിയെയും പത്രക്കാരെയും ഒക്കെ സുഖിപ്പിച്ചി സുഖമായി കഴിഞ്ഞു കൂടും. ഗവേഷണം ചെയ്യാൻ കഴിവുള്ളവരോ അതിനുള്ള ഫണ്ടോ ഇങ്ങയുള്ള സ്ഥാപങ്ങൾക്കു ഇല്ല. ഇതിൽ ഒട്ടുമിക്ക സ്ഥാപങ്ങളും മന്ത്രിയുടെയോ പാർട്ടിയുടേയോ സിൽബന്ധികളെ കൊണ്ട് നിറയ്ക്കും. മിക്കവാറും സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയവരോ അല്ലെങ്കിൽ അട്ടിത്തൂൺ പറ്റിയ കോളജ് അധ്യാപകരോ ഒക്കെ ഈ സ്ഥാപങ്ങളെ അവരുടെ പോസ്റ്റ്- റിട്ടയർമെന്റ് സുഖ വാസ കേന്ദ്രങ്ങൾ ആക്കിയിരിക്കുക ആണ്. അവയിൽ പലതിൽ നിന്നും വരുന്ന ഗവേഷണം വട്ട പൂജ്യമാണു. സർക്കാർ ഏതാണ്ട് 70 കോടിയോളം രൂപ ഇങ്ങനെയുള്ള കലാ പരിപാടികൾക്ക് പ്രതി വര്ഷം പല തരത്തിൽ ചിലവാക്കുന്നുണ്ടെന്നു വേണം കരുതുവാൻ.
ഒരു ഉദാഹരണം. കേരളത്തിൽ സെന്റർ ഫോർ പാർലമെൻററി സ്റ്റഡീസ് എന്ന ഒരു സർക്കാർ ഏർപ്പാടുണ്ട്. കഴിഞ്ഞ വര്ഷം ഞാൻ കേരളത്തിലെ അസെംബ്ലിയുടെ പ്രവർത്തങ്ങൾ വിലയിരുത്തുവാൻ ഒരു ചെറിയ പഠനം നടത്തി. അസംബ്ലി ലൈബ്രറിയിൽ നിന്നും സ്പീക്കറുടെ ഓഫീസിൽ നിന്നും എം.ൽ.എ മാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച കൂട്ടത്തിൽ ആണ് ഇങ്ങനെ ഒരു ഗവേഷണ സ്ഥാപനം ഉണ്ടെന്നു അറിയുന്നത്. അതിനു ഒരു വെബ് സൈറ്റ് പോലും ഇല്ല. പക്ഷെ ഡിറക്ടറും കാറും സന്നാഹങ്ങൾ എല്ലാംമുണ്ട്. പണി പൂജ്യമാണു. അവർ പ്രസിദ്ധീകരിച്ച ഒരു 'ജേണൽ' അതി വിചിത്രം. അതിൽ ഒരൊറ്റ ലേഖനം കേരള അസ്സെംബ്ലിയുടെ പ്രവർത്തനത്തെ കുറിച്ചില്ല. പക്ഷെ തെങ്ങു കൃഷിയെകുറിച്ചും കുടുംബശ്രീയെ പറ്റിയും കൈത ചക്ക കൃഷിയെ കുറിച്ചും ഉണ്ട്. കാരണം ഡിറക്ടർക്കു പാർലിമെന്ററി ഗവേഷണത്തിൽ യാതൊരു വിവരവും ഇല്ല. ഭരിച്ചിരുന്ന പാർട്ടിയുടെ കോളേജ് അധ്യാപക സംഘടനയുടെ ഭാരവാഹി എന്നതായിരുന്നു യോഗ്യത. പാർലമെന്ററി ഗവേഷണം ഇല്ലാത്തതിനാൽ അയാളുടെ പരിചയാക്കാരായ മറ്റു കോളേജ് അദ്ധ്യാപകരുടെ കുറെ ലേഖനം ഒക്കെ അച്ചടിച്ചു കഴിഞ്ഞു കൂടി. ഇത് ഒരു സാമ്പിൾ മാത്രമാണ്.
ഈ സ്ഥാപനങ്ങൾ നിലനിൽക്കുന്നത് തന്നെ രാഷ്ട്രീയ പാർട്ടികളുടെ ശിങ്കിടികളെയും വകുപ്പ് മന്ത്രിമാരുടെ സിൽബന്ധികളെയും തിരുകി കയറ്റി നമ്മുടേ കാശു മുടിക്കാനാണ്.
സാമാന്യം നല്ലതു പോലെ നാലഞ്ചു സ്ഥാപങ്ങൾ ഉണ്ട്. പക്ഷെ അവ പോലും മീഡിയോക്കർ നിലവരത്തിന് അപ്പുറം പോകുമൊന്നു സംശയം ആണ്. കേരളത്തിൽ നിന്ന് ലോക നിലവാരത്തിൽ ഉയരാൻ പൊട്ടൻഷ്യൽ ഉള്ള ഒരു സ്ഥാപനം ആണ് സി.ഡി.ഇറ്റ് ( CDIT). വലിയ സാധ്യതകൾ ഉള്ള ആ സ്ഥാപനത്തിന് നേരെ ചൊവ്വേ ഒരു ഗവേണിങ് ബോർഡു പോലുമില്ല. അവിടെയുണ്ടായിരുന്ന പല നല്ല പ്രൊഫഷണൽ ജീവനക്കാർ സ്ഥലം വിട്ട്. ഇപ്പോൾ അത് തിരുവന്തപുരത് സർക്കാർ കരാർ പണി ഏറ്റെടുത്തു നടത്തുന്ന ഒരു ചിന്ന സ്ഥാപനം എന്നതിൽ കവിഞ്ഞ പ്രസക്തി ഒന്നും ഇല്ല. ഇനിയും ഇത് പോലെ ഒരു പാട് കഥയുണ്ട്. കേരള ആർക്കിയലോജി വകുപ്പിൽ മഷിയിട്ടു നോക്കിയാൽ ഒരു നല്ല പ്രൊഫഷണൽ ആർക്കിയലോജിസ്റ്റിനെ കിട്ടില്ല. അവർ ഏതാണ്ട് ഒക്കെ കാട്ടി കൂട്ടി ശമ്പളം വാങ്ങി കഴിഞ്ഞു പോകുന്നു. അങ്ങനെ നമ്മുടെ നികുതി പണം തിന്നു മുടിച്ചു കഴിയുന്ന സ്ഥാപങ്ങൾ കുറെ ഏറെ ഉണ്ട് ഈ നാട്ടിൽ.ഇതെല്ലാം എഴുത്തണമെങ്കിൽ ഒരു രണ്ടു പുസ്തകം എഴുതണം.
എന്റെ നിർദേശങ്ങൾ.
1) ഈ സ്ഥാപനങ്ങളെ വിലയിരുത്തി അവയുടെ പ്രസക്തി പഠിക്കുവാൻ ദേശീയ അന്തർ ദേശീയ രംഗത്തെ പ്രഗത്ഭർ ആയ ഒരു സമിതിയെ നിയമിച്ചു വിശദമായ ഒരു വിലയിരുത്തൽ നടത്തുക.
2) ആവശ്യം അല്ലാത്തവ അടക്കുക.
3) ചില സ്ഥാപങ്ങൾ കൂട്ടി യോജിപ്പിക്കുക.
5) പ്രൊഫഷണൽ സ്ഥാപങ്ങളിൽ അതാതു രംഗങ്ങളിൽ പ്രാഗൽഭ്യം ഉള്ള വിദഗ്ദ്ധരെ അഡ്വേർട്ടീസ് ചെയ്തു ദേശീയ തലത്തിൽ ഉള്ള എക്‌സ്‌പേർട് സെലക്ഷൻ കമ്മറ്റി വഴി തിരഞ്ഞെടുക്കുക. വെറും പാർട്ടി സിൽബന്ധികളെ തിരുകി കയറ്റാതിരിക്കുക.
6) എല്ലാ ഗവേഷണ സ്ഥാപങ്ങൾക്കും പെർഫോമൻസ് ഇൻഡക്സ് നിർബന്ധമാക്കുക. പെർഫോം ചെയ്യാത്ത ഡയരക്ടറെ തൽ സ്ഥാനം ഒഴിയാനുള്ള വകുപ്പ് അപ്പോയിന്റിമെന്റ് കോൺട്രാക്ടിൽ ഉൾപ്പെടുത്തുക
7). ഈ സ്ഥാപനങ്ങൾ വർഷവും അക്കറെഡിറ്ഷൻ നടത്താൻ ഉന്നത വിദ്യഭ്യാസ കൗൺസിലിൽ ഒരു അക്രെഡിഷൻ വിഭാഗം ഉണ്ടാക്കുക.
8)ഈ സ്ഥാപങ്ങൾ ഇന്ത്യ സർക്കാരിൽ നിന്നും മറ്റു സ്രോതസ്സിൽ നിന്നും ഫണ്ട് റൈസ് ചെയ്യാൻ ഉള്ള വ്യവസ്ഥ ഉണ്ടാക്കുക. 

കേരളത്തിലെ വായന ശാലകൾ മരിച്ചു കൊണ്ടിരിക്കുന്നു

ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ വായന ശാലകൾ എന്നതിനെ കുറിച്ചാണ്. കേരളത്തെ ഒരു ആധുനിക രാഷ്‌ടീയ-സാംസ്കാരിക സമൂഹമാക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് വായനശാല എന്ന പൊതു സാമൂഹിക സാംസ്കാരിക ഇടങ്ങളാണ്. നമ്മൾ ഇന്ന് കാണുന്ന കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭരണ പ്രക്രിയ വളർച്ച വികാസങ്ങളുടെ തുടക്കം 1950 കൾ തൊട്ടു 1970കളുടെ അവസാനം വരെ രൂപപെട്ടുവന്ന ഒരു സാംസ്കാരിക-സാമൂഹിക ചുറ്റുപാട് ആണ്. ഇന്ന് കേരളത്തിൽ കാണുന്ന പല സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സിനിമാക്കാരും ഒക്കെ വളർന്നു വന്നത് 1960കൾ മുതൽ 1985 വരെയുള്ള കാലയളവിൽ ആണ്. ഇവരിൽ ഭൂരിഭാഗം ആൾക്കാരെയും ഒരു നാട്ടു വായന ശാല ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിച്ചുണ്ടാകും.
എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു ഒരു സജീവമായ വായനശാല: സത്യവാൻ സ്മാരക വായനശാല. 1946 ഇൽ വായന ശാല സ്ഥാപിച്ചത് അന്ന് നാട്ടിലുണ്ടായിരുന്ന പ്രബുദ്ധരായ ചെറുപ്പക്കാർ ആണ്. ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഏറ്റവും വലിയ പോലീസ് ഉദ്യോഗസ്ഥനും വേണു നഗവള്ളിയുടെ അപ്പൂപ്പനും ഒക്കെ ആയിരുന്ന ഗോപാല പിള്ള സത്യവാൻ ആയതിന്റെ ഓർമ്മക്കായി ആണ് സത്യവാൻ സ്മാരക വായന ശാല ഉണ്ടാകുന്നത്. ഞാൻ നാലാം കളാസ്സിൽ പഠിക്കുമ്പോൾ വീടിനു അടുത്തുള്ള വായന ശാലയിൽ വെറുതെ നാട്ടിൽ കറങ്ങി തിരിഞ്ഞു നടന്ന കാലത്തു വെറുതെ ഒന്ന് കയറി. കയറിയപ്പോൾ ഒരു നാല് പത്രങ്ങൾ അവിടെ കിടക്കുന്നത് കണ്ടു. മനോരമ, മാതൃഭൂമി, കൗമുദി, പിന്നെ ജനയുഗം. പത്ര വായന നാലു വയസ്സുള്ളപ്പോൾ മുതൽ എന്റെ അമ്മയുടെ അപ്പച്ചൻ എന്ന പരിശീലിപ്പിച്ചതിനാൽ രാവിലത്തെ കാപ്പിയെക്കാൾ ജോറായ കാര്യമായി. മനോരമയും, ബാലരമായും, ബോബനും മോളിയും പിന്നെ ഭാഷ പോഷിണിയുടെ അവിടെം ഇവിടെം ഒക്കെ വായിച്ചു എന്റെ അമ്മ വീടായ ഇലവുംതിട്ട ഗ്രാമത്തിൽ സുഖമായി കഴിയുമ്പോൾ ആണ് സ്ഥാന ചലനം സംഭവിച്ചത്.
അപ്പന്റെ നാടായ അടൂരിനടുത്തുള്ള തുവയൂരിൽ ഒരു പുതിയ ടെറസ്സ് വീടൊക്കെ അപ്പൻ തയ്യാറാക്കിയപ്പോൾ അമ്മ വീട്ടിലെ പൊറുതി ഒക്കെ അവസാനിച്ചു ട്രാൻസ്‌പോർട്ട് വണ്ടിയിൽ പന്തളം അടൂർ വഴി പുതിയ നാട് പിടിച്ചു. അപ്പനും അമ്മയ്ക്കും സർക്കാർ ജോലി ആയിരുന്നതിനാൽ ഞാൻ സ്വതന്ത്രമായി ആരും ചോദിക്കാനും പറയാനുമില്ലാതെ തോന്നിയ പോലെ കറങ്ങി തിരിഞ്ഞു സ്‌കൂളിൽ ഒക്കെ പോയി ജാതി മത ഭേദമെന്യേ നാട്ടിലെ കുട്ടികളുമായി തോട്ടിൽ മീൻ പിടിച്ചും നാട്ടു മാവിൽ കയറി പഴുത്ത മാങ്ങാ തിന്നും, പറങ്കി അണ്ടി ചുട്ടു തിന്നും വട്ടു കളിച്ചും കുറ്റീം കോന്തുമൊക്കെ കളിച്ചു നാട്ടിൽ കറങ്ങി വായിനോക്കി നടക്കുന്ന കാലത്താണ് വായന ശാലയിലും കയറി ഒരു കൈ നോക്കമെന്നു തോന്നിയത്. അതിന്റർ പ്രധാന കാരണം എന്റെ അപ്പന്റെ വീട്ടിൽ അവരു ഒരുപാട് കൃഷി ഒക്കെ ചെയ്യുന്നതിനാൽ വായനക്ക് സമയമില്ല. കാശു ലാഭിക്കാൻ പത്രവും ഇല്ല വീട്ടിൽ. അവിടെ വായിക്കുന്ന ഒരു പുസ്തകം വേദ പുസ്തകം മാത്രം. പിന്നെ ക്രിസ്തീയ ഗീതാവലിയും മാരാമൺ കൺവെൻഷൻ ഗാനങ്ങളും. എനിക്കാണെകിൽ മനോരമേം, ബോബനും മോളിയും ബാലരാമയുമൊന്നു മില്ലാതെ ജീവിതം ബോറടിക്കുവാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ അടിയന്തരാവസ്ഥക്ക് മുമ്പേ ഞങ്ങളുടെ വായന ശാലയിൽ കയറി ഇറങ്ങാൻ തുടങ്ങിയത് .
അവിടെ എല്ലാ ദിവസവും രാവിലെ സ്‌കൂളിൽ പോകുന്നതിനു മുമ്പേ നാല് പത്രം വായിച്ചു. പയ്യനായ ഞാൻ വായന ശാലയിൽ വരുന്ന കോളജിൽ ഒക്കെ പഠിക്കുന്ന ചേട്ടന്മാരുമായി കൂട്ടായി പിന്നെ പത്രവാർത്തകളും പുസ്തകങ്ങളും വായിച്ചു. അവിടുത്തെ ലൈബ്രേറിയൻ ങ്ങളുടെ നാട്ടിൽ ഉള്ള ഉണ്ണി ആയിരുന്നു. ഉണ്ണി പിന്നെ വേദപുസ്തകം ഒക്കെ വായിച്ചു ഒരു പാസ്റ്റർ ആയി പരിണമിച്ചു. വളരെ നാള് കഴിഞ്ഞാണ് ഉണ്ണി ദളിത് വിഭാഗത്തിൽ നിന്നആണെന്ന് അറിഞ്ഞത്. കാരണം അന്ന് ആരും ജാതി ചോദിച്ചില്ല പറഞ്ഞില്ല.
എല്ലാവര്ക്കും കൂടെയുള്ള ഒരു പൊതു ഇടമായിരുന്നു വായന ശാല. അവിടുത്തെ കൊച്ചു വർത്തമങ്ങളിൽ കൂടെയാണ് ഞാൻ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും സാഹിത്യത്തിന്റെയും ബാല പാഠങ്ങൾ പഠിച്ചത്. ആറാം കളാസ്സിൽ പഠിക്കുമ്പോൾ മാതൃഭൂമി പത്രത്തിൽ പത്രാധിപർക്ക് ജെ.എസ്. തുവയൂർ എന്ന പേരിൽ ആദ്യമായി കത്ത് എഴുതി ഞാൻ ഒരു സാമൂഹിക പ്രവർത്തനം നടത്തി. കത്ത് പ്രസിദ്ധികരിച്ചതോടെ എല്ലാവരും എന്നെ കാര്യമായി പരിഗണിക്കുവാൻ തുടങ്ങി. അങ്ങനെ ഒക്കെയാണ് ഞാൻ അടിയന്തരാവസ്ഥ അറബി കടലിൽ എന്ന് ഞങ്ങളുടെ റോഡാരികിലുള്ള കൈയാലായിൽ ചുവരെഴുതി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതും എഴുപത്തി ഏഴിലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി നാട് നെടുകെ പ്രസംഗിച്ചു തുടങ്ങിയതും. ആ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെഎതിർ സ്ഥാനാർഥി തെന്നല ബാല കൃഷ്ണ പിള്ള ജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഒരു ഹരമായി തുടങ്ങിയതു അന്ന് മുതലാണ്. ഏതാണ്ട് പത്തു വര്ഷംകൊണ്ട് ഞാൻ സത്യവാൻ ഗ്രന്ഥ ശാലയിൽ മുക്കാലും മുച്ചൂടും പുസ്തങ്ങൾ വായിച്ചു. അവിടെ വച്ച് എസ്. കെ. പൊറ്റക്കാടിന്റെ പുസ്തങ്ങൾ മുഴുവൻ വായിച്ചിട്ട് ലോകം മുഴുവൻ സഞ്ചരിക്കണമെന്നു മോഹമുദിച്ചത് അവിടെ തന്നെ.
സ്വപനം കാണാനും കഥ എഴുതാനും ചിന്തിക്കാനും വിവരവും വിവേകവുമുള്ളവരോട് കൂട് കൂടാൻ പഠിച്ചതും ആ ചെറിയ പൊതു ഇടമായ വായന ശാലയിൽ നിന്നാണ്. അത് കൊണ്ടാണ് ആ വായന ശാലയേ എന്റെ ആദ്യത്തെ സർവകലാശാല എന്ന് ഞാൻ വിളിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സാറും ആ വയനാശാലയിലൂടെ വായിച്ചു വളർന്നതാണ്. ഇത് കേരളത്തിൽ രണ്ടു മൂന്ന് തലമുറകളുടെ കഥയാണ്. നമുക്ക് ഈ കഥ കൈമോശം വന്നു തുടങ്ങിയിരിംകുന്നു.
വായന ശാലകൾ മരിച്ചു കൊണ്ടിരിക്കുന്നു . പൊതു വിദ്യാഭ്യാസവും പൊതു ഇടങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. കവിത അന്യം നിന്നു പോകുന്നു. കഥ കാലം മാറി പോകുന്നു. പണ്ട് നമ്മൾ ജാതി ചോദിക്കാതെ പറയാതെ പോയെങ്കിൽ ഇന്ന് നമുക്ക് മുന്നേ ജാതിയും മതവും നടക്കുന്നു. ഇന്ന് സ്വകാര്യതയിൽ ഇരുന്നു ഐ പാഡിൽ നാം പുസ്തകം വായിക്കുന്നു.
നമ്മുടെ സാമൂഹിക സാസ്‌കാരിക പൊതു ഇടങ്ങൾ മരവിച്ചു മരിക്കുമ്പോൾ നാം ഒഴുക്ക് നിലച്ച ഒരു സമൂഹമാകും. ഒഴുക്കുള്ള വെള്ളത്തിൽ അഴുക്കില്ല. ഒഴുക്ക് നിലച്ച വറ്റി വരണ്ട ഒരു ജലാശായ്മയിരിക്കുന്നു കേരളം. അവിടെ മലിന ജലവും അഴുക്കും കൂത്താടികളും കൂടി നമ്മുടെ സമൂഹത്തയും സംസ്കാരത്തെയും രാഷ്ട്രര്യത്തെയും മലിനമാക്കുന്നു. കേരളത്തിന് വഴി ഇനിയും മുട്ടിയിട്ടില്ല.. കേരളം ഇങ്ങനെ അല്ല വളരേണ്ടത്. കേരളം രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ ശരിയാകില്ല. മാറ്റം ഉണ്ടാകേണ്ടത് നമുക്ക് ഉള്ളിൽ ആണ്. പുതിയ പൊതു ഇടങ്ങൾ - കൂട്ടായ്മയുടെ, മനുഷ്യന്റെ, സംസ്ക്കാരത്തിന്റെ , സാഹിത്യത്തിന്റെ , രാഷ്ട്രീയത്തിന്റെ ' പുതിയ പൊതു ഇടങ്ങൾ ഉണ്ടാക്കിയാൽ മാത്രമേ കേരളം വീണ്ടും ഒഴുക്കുള്ള ഒരു ആറായി മറുകയുള്ളൂ.

കേരളം അതി വീചിത്രമായ ഒരു സമൂഹമാണ്

കേരളം അതി വീചിത്രമായ ഒരു സമൂഹമാണ്. പിന്നെ മാധ്യമ സമൂഹത്തിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. 

ഈ കഴിഞ്ഞ ദിവസം വരെ പിണറായി വിജയനെ ചിരിക്കാൻ അറിയാത്ത ഒരു കണ്ണൂർകാരൻ കാർക്കശക്കാരൻ ആക്കിയ അതെ മാധ്യമങ്ങൾ അദ്ദേഹത്തിന്റ കൂട്ടിക്കാലത് എത്ര ചിരിച്ചു എങ്ങനെ ചിരിച്ചു മുതൽ അദ്ദേഹം ഏതൊക്കെ മീൻ കഴിക്കുന്നു എന്ന് വരെ കണ്ടെത്തും. ഇതുവരെ ചിരിക്കാൻ അറിയില്ല എന്ന് പറഞ്ഞ അതെ മാധ്യമ ശിങ്കങ്ങൾ ഇപ്പോൾ വിജയേട്ടന്റെ ചിരി ഇന്നലെ കണ്ട് പിടിച്ചു. ഇനിയും അടുത്ത ഒരു മാസത്തേക്ക് മാധ്യങ്ങൾ മുഴുവൻ പുതിയ നേതാവിനെ കുറിച്ചുള്ള കൊച്ചു വർത്തമങ്ങളും പൈങ്കിളി കഥകളും ആയിരിക്കും. 'വനിത ' പുതിയ മന്ത്രിമാരുടെ ഭാര്യമാർ എങ്ങനെ ഏതു സാരി ഉടുക്കുമെന്നു കവർ സ്റ്റോറി എഴുതും. ലാവ്‌ലിൻ കേസിനെക്കുറിച്ചു വർഷങ്ങൾ ആയി ഉള്ളതും ഇല്ലാത്തതും എഴുതിയ മാന്യന്മാർ ഇനിയും.ചോദിക്കും 'എന്ത് ലാവലിൻ, ഏതു ലാവലിൻ". അത് കഴിഞ്ഞു ഓണത്തിന് അദ്ദേഹവും കുടുംബവും ഏതൊക്കെ പായസം കഴിക്കുന്നു എന്ന് ഒരു ഫീച്ചറും പിന്നെ ടി.വി സ്പെഷ്യൽ പരിപാടിയും പ്രതീക്ഷിക്കാം.

 അഞ്ചു വർഷങ്ങൾക്കു മുമ്പേ ഇതേ മാധ്യമങ്ങൾ ഉമ്മൻ ചാണ്ടിയുടെ മഹത്വങ്ങൾ വാരി വിളമ്പി. കുഞ്ഞൂഞ്ഞു കഥകൾ കേരളത്തിൽ സുപരിചിതം. ഒന്നാം വര്ഷം ഉമ്മൻ ചാണ്ടിയുടെ അഭിമുഖത്തിന് വേണ്ടി മണിക്കൂറുകൾ കാത്തു നിന്ന.മഹാൻ മാർ അഞ്ചാം വര്ഷം അദ്ദേഹത്തെ ചീത്ത വിളിക്കുന്നത് ഒരു ഹോബി ആക്കി. മുൻപ് അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യ മന്ത്രി ആയി വാഴ്ത്തി കവർ സ്റ്റോറി എഴുതിയവർ അഞ്ചാം വര്ഷം ആരോപണങ്ങൾ കോണ്ട് മൂടി, പറയാവുന്ന തെറി എല്ലാം പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങളും മധ്യ വർഗ്ഗവും ഇപ്പോഴും വിജയിക്കുന്നവരുടെ പക്ഷത്തു നിന്ന് അപദാനം ചെയ്യുന്ന കൊട്ടാരം സേവകരാണ് .ടി.വി അന്തി ചർച്ചയിൽ ഉമ്മൻ ചാണ്ടിയെ വിമർശിച്ചിട്ടു കാര്യം കാണാന് രാത്രിയിൽ ക്ലിഫ് ഹൌസിൽ പോകുന്ന മാധ്യമ മഹാത്മാകളിൽ പലരും ഇപ്പോൾ പിണറായി വിജയൻ സാറിന്റെ അപദാനങ്ങൾ പാടും. 

കാരണം കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന അന്ന ദാതാവാണ് സർക്കാർ. നമ്മുടെ നികുതി പണത്തിന്റെ നല്ലൊരു പങ്കു പത്ര ടി.വി പരസ്യങ്ങൾക്ക് ആണ് സർക്കാർ ചെലവാക്കുന്നത്. കല്യാൺ ജുവിലേഴ്‌സിനെ കുറിച്ചോ അല്ലെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ തരികിട തമാശകളെ കുറിച്ചോ പത്രങ്ങൾ നല്ല വാർത്ത മാത്രം എഴുതുന്നത് അവർ കോടി കണക്കിന് രൂപ പത്ര-ടി.വി മുതലാളി മാർക്ക് പരസ്യ കൈക്കൂലി നല്കുന്നതിനാലാണ്. സർക്കാരിന്റെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സർക്കാര് പരസ്യം കിട്ടിയില്ലെങ്കിൽ പല മാധ്യമങ്ങളും കഷ്ടപ്പെടും.

 നാലു കൊല്ലം മുഖ്യ മന്ത്രിയുടെ അപദാനം പാടുന്നവർ അവസാനം പാട്ടു മാറ്റി പാടുന്നത് ആകസ്മികം അല്ല. അത് പുതിയ അധികാര സമ വാക്യങ്ങളുട്ര ഭാഗമായ പുതിയ നമ്പറുകൾ മാത്രം. ഇനിയും നാലു കൊല്ലം പല മാന്യന്മാരും പിണറായി സ്തുതി പാടും. ഒരു അഞ്ചു കൊല്ലം കഴിഞ്ഞാൽ ഇപ്പോൾ സ്തുതി പാടുന്നവർ പലരും പാട്ടു മാറ്റി പാടും. സാധാരണ പത്ര പ്രവർത്തകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മാധ്യമ മുതലാളിയുടെ ശമ്പളം പറ്റി ജീവിക്കുന്നവരണധികം പത്ര പ്രവർത്തകരും. ആയതിനാൽ മിക്ക പ്രമുഖ പത്രക്കാരും മുതലാളിയുടെ ശമ്പളം പറ്റുന്ന പ്രൊഫഷണൽ മാനേജർ മാരായി കാറ്റിനനുസരിച്ചു തൂറ്റാനും ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പിൽ കല്ലെറിയാനും പഠിക്കുന്നു. ദീപ സ്‌തമ്പം മഹാച്യര്യം........എന്നതാണ് കേരളത്തിൽ മിക്ക മധ്യവർഗ മാധ്യമ വർഗ സ്തുതി സ്തുതി സ്തോത്രങ്ങൾ. കാരണം ഒരു മലയാളി മധ്യ വർഗ മനസ്സ് മിക്കപ്പോഴും വിജയിക്കുന്നവരുടെ കൂടെയാണ്. അത് വള്ളിക്കവിലമ്മയാലും കൊള്ളാം തങ്കു ബ്രോസ് ആയാലും കൊള്ളാം. There is nothing that suceed like sucess in Kerala .

എന്ത്കൊണ്ടാണ് ശ്രി. പിണറായി വിജയൻ എന്റെ മുഖ്യമന്ത്രി ആകുന്നതു?

എന്ത്കൊണ്ടാണ് ശ്രി. പിണറായി വിജയൻ എന്റെ മുഖ്യമന്ത്രി ആകുന്നതു?. കാരണം അദ്ദേഹം കേരളത്തിലെ ഓരൊ പൗരന്റെയും മുഖ്യ മന്ത്രി ആണെന്ന വസ്തുത ആണ്. അദ്ദേഹം ഒരു പാർട്ടിയുടെ മുഖ്യ മന്ത്രി അല്ലെന്നുള്ള വസ്തുത അദ്ദേഹത്തിനും പാർട്ടി അംഗങ്ങൾക്കും അറിയാം എന്ന് കരുതുന്നു.
അതുകൊണ്ട് കേരളത്തിൽ എന്തൊക്കെ നല്ല കാര്യങ്ങൾ എന്റെ പുതിയ മുഖ്യ മന്ത്രിക്കും മന്ത്രി സഭക്കും കഴിയും എന്ന വിഷയത്തെ ആസ്പദമാക്കി അടുത്ത രണ്ടു ആഴ്ചക്കുള്ളിൽ ഞാൻ പത്തു കോളം മുഖ പുസ്തകത്തിൽ കുറിച്ച് സുഹൃത്തുക്കളുടെ മുന്നിൽ ചർച്ചക്ക് വെക്കും. ചർച്ചകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ മുഖ്യ മന്ത്രിക്കും മന്ത്രി സഭക്കും ഒരു പൊതു കത്ത് എഴുതുന്നതായിരിക്കും. ഇത് ഗൗരവ പ്രക്രീയ ആയതിനാൽ മുഖ പുസ്തകത്തിലെ എല്ലാ കൂട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഇന്നത്തെ എഴുത്തു പാർലമെന്ററി ജനായത്ത വ്യവസ്ഥയെ കുറിച്ചു ചെറിയ ഒരു ചിന്താ വിഷയം ആണ്.
തിരെഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ എല്ലാ എം.ൽ.എ മാരും നമ്മുടെ എം.ൽ.എ മാരാണ്. ഓ. രാജഗോപാലിന്റെ പാർട്ടി രാഷ്ട്രര്യത്തോട് എനിക്ക് എതിർപ്പ് ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോൾ എന്റെ കുടെ നിയമ സഭ സമാജികനാണ്. പിണറായി വിജയൻ ധർമ്മത്ത് മത്സരിച്ചത് സിപിഎം ന്റെ പ്രതിനിധി ആയാണ്. പക്ഷെ എം.ൽ.എ യും മുഖ്യ മന്ത്രിയും ആയാൽ കേരളത്തിലെ ആബാലവൃദ്ധം മുഴുവൻ ജങ്ങളുടെയും മുഖ്യ പ്രതിനിധി ആണ്.
അതുകൊണ്ടാണ് അവർ ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനമാക്കി എല്ലാ ജങ്ങളോടും സത്യ പ്രതിജ്ഞ ചെയ്‌യുന്നത്. ആയതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 140 നിയമ സഭ സാമാജികരും ആദ്യമായി കേരളത്തിലെ മുഴുവൻ ജങ്ങളുടെയും ജനപ്രതിനിഥികൾ ആണ്. നിയമസഭയിൽ ഭരണ പക്ഷവും ( political executive) , പ്രതിപക്ഷവും കേരളത്തിലെ എല്ലാ ജങ്ങളോടും കൂട്ട് ഉത്തരവാദിത്തം ഉള്ള രണ്ടു പാർലമെന്ററി ജനായത്ത സംവിധാനം ആണ്.
ഒരു പാർലമെന്ററി ജനായത്ത ( ജന 'ആധിപത്യം' എന്ന ജനാധിപത്യം തെറ്റായ പ്രയോഗം ആണ്) വ്യവസ്ഥയിൽ പ്രധാന കാര്യം രാഷ്ട്രീയ ഭരണ നിർവഹണ വ്യവസ്ഥ (political executive) തിരഞ്ഞെടുക്കപ്പെട്ട നിയമ സഭ സമാജികരിൽ നിന്ന് രൂപം കൊള്ളുന്ന ഒരു വ്യവസ്ഥ ആണ്.
ആയതിനാൽ രാഷ്ട്രീയ ഭരണ നിർവഹണ വ്യവസ്ഥ ( ക്യാബിനറ്റ്) യും ഭരണ പക്ഷ വിഭാഗവും പ്രതിപക്ഷ വിഭാഗവും രണ്ടു പ്രധാന രാഷ്ട്രീയ വ്യവസ്ഥാ സംവിധാനങ്ങൾ ആണ്. നിയമ സഭയിൽ ഈ മൂന്ന് വ്യവസ്ഥകളെ ( three sub institutions of legislative assembly) പ്രതിനിധാനം ചെയ്യുന്നവർക്ക് കാബിനറ്റ് പദവി കിട്ടുന്നത് പാർലമെന്ററി രാഷ്ട്രീയ സംവിധാനത്തിൽ ഇത് മൂന്നും പ്രധാന സ്ഥാപങ്ങൾ ആണ് എന്നത് കൊണ്ടാണ്. അത് കൊണ്ടാണ് മുഖ്യമന്ത്രിയും ( leader of the executive), പ്രതിപക്ഷ നേതാവും ( parlimentary party leader of opposition party or alliance) , ചീഫ് വിപ്പ് ( Leader of legislators of ruling party) എന്നിവർ പാർലമെന്ററി വ്യവസ്ഥയിൽ പ്രധാന്യം അർഹിക്കുന്നത്. അതുകൊണ്ടാണ് മന്ത്രി സഭക്കും പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും തതുല്യ കാബിനെറ്റു റാങ്ക് കൊടുക്കുന്നത്. പിന്നെ നിയമ സഭയിൽ സാധുത ഉള്ളത് പാർലമെന്ററി പാർട്ടി എന്ന സംവിധാനത്തിന് ആണ്.
അത് സാധാരണ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വ്യത്യസ്‌മാണ്. അങ്ങനെയുള്ള വ്യവസ്ഥയിൽ യഥാർത്ഥത്തിൽ സിപിഎം ജനറൽ സെക്രട്ടറിക്കോ എ.കെ.ജി ഭവനോ കെ.പി.സി.സി പ്രസിഡന്റിനോ സാധാരണ ഒരു പൗരനായ എന്നേകാട്ടിൽ കൂടുതൽ പ്രമുഖ്യമോ പദവിയോ യഥാർത്തിൽ പാടില്ലാത്തതാണ്. പാർട്ടി വേറെ സർക്കാർ വേറെ എന്ന തിരിച്ചറിവ് കുറയുമ്പോൾ ആണ് പാർട്ടി നേതാക്കൾ മേലിൽ തൊട്ടു താഴെ വരെ ഒരു സമാന്തര അധികാര ശ്രേണി ഉണ്ടാക്കുന്നത്. ഈ അമിത പാർട്ടി മേധാവിത്വത്തിൽ നിന്നാണ് പലപ്പോഴും ഭരണ ദുർമേദസ്സും അധികാര മേദസ്സും ചേർന്ന് അഹങ്കാര അധികാര മേല്കൊയ്മകൾ ഉണ്ടാകുന്നത്.
പാർട്ടി നേതാക്കൾ ഭരണ നിർവഹണത്തിൽ അധികാര ഗർവോട് ഇടപെട്ടാൽ പലപ്പോഴും നയ രൂപീകണത്തിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും.
ഇതിനു ഏറ്റവും നല്ല ഉദാഹരണം കഴിഞ്ഞ സർക്കാരിന്റെ മാറിയ മദ്യ നയം ആണ്.. കേരളത്തിലെ മദ്യ നയം മാറിയത് ഇവിടുത്തെ ആരുടെയും ഒരു ആദർശ ശുദ്ധി കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം. അത് ഒരു രാഷ്ട്രീയ മൂല്യ സംഹിതയെ അസ്പദമാക്കി ചർച്ചകളിൽ കൂടെ ഉരുത്തിരിഞ്ഞ ഒരു നയം അല്ലാത്തതിനാൽ ആണ് ജനം സിനിക്കൽ ആയതു. പരസ്പരം വിഴുപ്പ് അലക്കിയും താൻ പൊരിമ കാണിച്ചും പരസ്പരം അലമ്പു ഉണ്ടാക്കിയും അല്ല ഒരു നയ രൂപീകരണവും തീരുമാനവും എടുക്കേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ഭരണ നയതീരുമങ്ങളിൽ എങ്ങനെ പങ്കെടുക്കണം എന്നതിനെ കുറിച്ച് കൂടുതൽ ചർച്ച ആവശ്യം ആണ്. എന്നാൽ ഭരിക്കുന്ന സർക്കാരുമായി കൂടുതൽ ബന്ധമുള്ള പാർട്ടിയുടെ നേതാക്കളുടെ തൊഴിൽ ഭരണത്തിന് അലമ്പു ഉണ്ടാക്കുക എന്നതല്ല. അങ്ങനെ അലമ്പുണ്ടാക്കിയാൽ ജനം വോട്ടു മാറി ചെയ്യുമെന്നും നാം കണ്ടറിഞ്ഞു.

പക്വമായ ഒരു പൗര സമൂഹ കാഴ്ചപ്പാട് നയ രൂപീകരണത്തിലും രാഷ്ട്രീയ കാഴ്ചപ്പാട്ടിലും ഇല്ലാതെ പോകുമ്പോൾ ആണ് തരം താണ വ്യക്തി കേന്ദ്രീകൃത അധികാര വടം വലികളിലേക്ക് നയ തീരുമാന രാഷ്ട്രീയം കൂപ്പു കുത്തുന്നത്.
ഒരു സർക്കാർ ഭരണം ഏറ്റെടുത്താൽ അവർ പ്രതിനിധീകരിക്കുന്നത് കേരളത്തിൽ ജാതി മത പാർട്ടി സ്വതങ്ങൾക്കുപരി കേരളത്തിലെ എല്ലാ ജനങ്ങളേയും ആണ്.
സത്യ പ്രതിജ്ഞ ചൊല്ലി സർക്കാർ അധികാരം ഏറ്റെടുത്ത നിമിഷം ശ്രി. പിണറായി വിജയൻ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മുഖ്യ മന്ത്രി ആണ്. തിരെഞ്ഞെടിപ്പിന് മുൻപ് അദ്ദഹം ഒരു പാർട്ടിയുടെ നേതാവ് മാത്രം ആയിരുന്നെങ്കിൽ കേരള മുഖ്യ മന്ത്രി കേരളത്തിലെ മുഴുവൻ ജനങ്ങളുടെ മുഖ്യ മന്ത്രി ആണ്. കേരളത്തിലെ മുഴുവൻ മന്ത്രമാരും നമ്മുടെ ഓരോരുത്തരുടെയും മന്ത്രമാർ ആണ്. 140 എം.ൽ.എ മാരും നമ്മുടെ ഓരോരുത്തരുടെയും എം.ൽ.എ മാർ ആണ്.
ഈ തിരിച്ചറിവ് തിരഞ്ഞെടുക്കപ്പെട്ട നിയമ സഭ സമാജികർക്കും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്കും ഉണ്ടാകുമ്പോൾ ആണ് രാഷ്ട്രീയ പക്വത ഉള്ള ഒരു ജനായത്ത നിയമ നിർമാണ വ്യവസ്ഥയും ഭരണ നിർവഹണ വ്യവസ്ഥയും ഉണ്ടാകുന്നത്.

ഈ കോൺഗ്രസിന് ഇത് എന്ത് പറ്റി?

ഈ കോൺഗ്രസിന് ഇത് എന്ത് പറ്റി? എന്താണ് കൊണ്ഗ്രെസ്സ് എല്ലാ സംസ്ഥാനത്തും പുറകോട്ട് പോകുന്നത്?
ആദ്യമായി കേരളത്തെ കുറിച്ച് ഒരു കാര്യം പറഞ്ഞിട്ട് ബാക്കി. ഇടത് പക്ഷ പാർട്ടികൾ കേരളത്തിൽ നന്നായി നില നിൽക്കേണ്ടത് കോൺഗ്രസിന്റെ നില നിൽപ്പിന് ആവശ്യമാണ്. കൊണ്ഗ്രെസ്സ് പാർട്ടി കേരളത്തിൽ വീഴാതെ നന്നായി പോകേണ്ടത് ഇവിടുത്തെ സിപിഎം ന്റെ ആവശ്യമാണ്. കാരണം ഈ രണ്ടു പാർട്ടികളെയും നശിപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ വലിയ ആസൂത്രണ പദ്ധതികളിൽ ഒന്ന്. കൊണ്ഗ്രെസ്സ് മുക്ത ഭാരതം എന്ന് 80 കൊല്ലങ്ങൾ ആയി ആർ.എസ്.എസ് കൊണ്ട് നടക്കുന്ന സ്വപ്ന പദ്ധതി ആണ്. അതുകൊണ്ട് തന്നെയാണ് ഗോഡ്‌സെ എന്ന പൂണെ ബ്രാംമണ യുവാവ് ഗാന്ധിജിയെ വെടി വച്ചുകൊന്നത്. കാരണം കോൺഗ്രസിന്റെ മൂല്യ ബോധവും രാഷ്ട്രീയ നൈതീകതയും ഗാന്ധിജിയിൽ കൂടെ ആണ് ലോകം അറിഞ്ഞത്. അന്ന് തുടങ്ങിയ കൊണ്ഗ്രെസ്സ് മുക്ത ഭാരത പദ്ധതി ഇന്ന് വീണ്ടും ആവേശ പൂർവം മുന്നോട്ട് പോകുമ്പോൾ ഇടതു പക്ഷം തിരിച്ചറിയേണ്ടത് കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിൽ ഇടതു പക്ഷവും ശോഷിച്ചു ശോഷിച്ചു ഇപ്പോൾ ഉള്ള അവസ്ഥയെക്കാളും കഷ്ട്ടം ആകുമെന്നുള്ളതാണ്.
തിരഞ്ഞെടുപ്പിൽ ജയിക്കും തോൽക്കും. പക്ഷെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്നത് അവർക്കു അടുത്ത അമ്പത് വർഷത്തേക്കുള്ള ഒരു മുൻ വീക്ഷണവും കാഴ്ചപ്പാടുമാണ്. ഇത് സംഘ പരിവാറിന് കൃത്യമായും ഉണ്ട്. മറ്റ് രണ്ടു കൂട്ടർക്കും അതില്ല. അവിടെയാണ് പ്രധാന പ്രശ്നം.
ഇതിൽ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് പോയ് കൊണ്ടിരിക്കുന്നത് കൊണ്ഗ്രെസ്സ് പാർട്ടി ആണ്. എന്താ പ്രശനം ? ഒന്നാമതായി ഒരു കൃത്യമായ മൂല്യബോധമോ രാഷ്ട്രീയ ദര്ശനമോ ഇല്ലന്നതാണ്. പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഒട്ടുമിക്ക നേതാക്കളും ചോട്ടാ നേതാക്കളക്കും അറിയുന്ന ഒരേ ഒരിസം 'അവനവനിസം ' ആണ്. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനും ആരുമായും എങ്ങനെയും നീക്ക് പോക്കോ കൂട്ട് കെട്ടോ ഉണ്ടാക്കാൻ ഒരു മടിയും ഇല്ല.ഒരു പാർട്ടി എല്ലാവര്ക്കും എല്ലാം ആയി അവസര വാദ നിലപാടുകൾ എടുത്താൽ ജനത്തിന് വിശ്വാസം പോകും. അഴ കോഴമ്പൻ രാഷ്ട്രീയ നിലപാടുകളിൽ ചെറുപ്പക്കാർക്ക് ആവേശം ഉണ്ടാകില്ല. കാര്യം കാണാനും കാശുണ്ടാക്കാനും എന്ത് കുറുക്കു വഴിയും തേടുന്നവർ ആണ് നേതാക്കൾ എന്ന പൊതു ധാരണ മാറ്റിയില്ലെങ്കിൽ പച്ച പിടിക്കില്ല.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തി ആണെങ്കിലും പാർട്ടി ചിഹ്നം 'പാര' ആണ്. ഒരാൾ കോൺഗ്രസിൽ കയറി ഒരു സ്ഥാനത്തു എത്തിയാൽ ആദ്യം പഠിക്കേണ്ടത് ആരെയൊക്കെ എങ്ങനെ ഒക്കെ 'പാര' പണിതു തനിക്കു ലാഭം ഉണ്ടാക്കാമെന്ന ഏക തത്വ ശാസ്ത്രം ആണ്. ജവഹർ ലാൽ നെഹ്‌റുവിന്റെ കാലത്ത് 'ഹൈ കമാൻഡ്' ഇല്ലായിരുന്നു. കൊണ്ഗ്രെസ്സ് നല്ല വേരോട്ടം ഉള്ള പാർട്ടിയായിരുന്നു. പതിയെ ഹൈകമാൻഡ് ഉണ്ടായി. പിന്നെ എഴുപതുകളിൽ എല്ലാ സംസ്ഥാനത്തു ഗ്രൂപ്പുകൾ ഉണ്ടാക്കി തമ്മിൽ അടിപ്പിച്ചു പ്രശനം ഉണ്ടാക്കി പിന്നെ ഡൽഹിയിൽ വിളിച്ചു പരിഹരിച്ചു ഹൈ കമാൻഡ് ശക്തം ആയി. ഗ്രൂപ്പ് വഴക്കും തമ്മിൽ അടിയും ആയി കൊണ്ഗ്രെസ്സ് താഴെ തലത്തിൽ ശോഷിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അധികാരം ഹൈ കമാന്റിൽ കേന്ദ്രീകരിച്ചപ്പോൾ കൂടെ നാലു ആളുള്ള നേതാക്കൾ പ്രശ്നക്കാരയി. അതോടെ ഡൽഹിയിൽ ശിങ്കിടി രാഷ്ട്രീയം വളർന്നു വലുതായി കോൺഗ്രസിനെ തിന്നാൻ തുടങ്ങി.അങ്ങനെ യു.പി യും എം.പിയും ഗുജറാത്തും മഹാരാഷ്ട്രയും എല്ലാം കൈവിട്ടു പോയി. 2009 ഇൽ YSRഉം ആന്ത്രാ പ്രദേശും ഉണ്ടായിരുന്നു. അത് കൊണ്ട് UPA ഭരണം പിടിച്ചു. ഇപ്പോൾ കോൺഗ്രസ്സിന്റെ പൊടി പോലും അവിടില്ല. ഒരു നാട്ടിലും സ്വന്തമായി പഞ്ചായത്ത് ഇലക്ഷനിൽ പോലും ജയിക്കാത്ത കൊട്ടാരം സേവകാരും ശിങ്കിടികളും കോൺഗ്രസിന്റെ കാര്യക്കാരയി. അങ്ങനെ മമതയും പവാറും ജഗനും എല്ലാം പാര വച്ച് പുകച്ചു പുറത്തു ചാടിച്ചു. ഒരു ഗ്രാമത്തിൽ പോലും പ്രവർത്തിക്കാത്ത കൊട്ടാരം മാന്യന്മാർ തിഞ്ഞെടുപ്പു തന്ത്രങ്ങൾ ഡൽഹിയിൽ ഇരുന്നു മിനഞ്ഞു. കാശും തന്ത്രവും മന്ത്രവും മേളിൽ നിന്നു താഴോട്ട് വന്നു. അങ്ങനെ താഴെ തട്ടിലുള്ള പ്രവർത്തനത്തിന് വല്യ വിലയില്ലാത്തയായി.
ഗ്രൂപ്പ് കളിച്ചവരും ഡൽഹിയിൽ ശിങ്കിടി രാഷ്ട്രീയം കളിച്ചവരും പിന്നെ നേതാക്കളുടെ മക്കളും തിരഞ്ഞെടുപ്പിൽ സീറ്റു അടിച്ചുമാറ്റി കൊണ്ട് പോകുമ്പോഴും കൊണ്ഗ്രെസ്സ് തളരുകയായിരുന്നു .അധികാരത്തിന്റെ സുഖവും ലഹരിയും പല നേതാക്കളെയും അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ ആക്കി. അവർക്കു നാട്ടിൽ ഇറങ്ങി പ്രവർത്തിക്കുവാൻ സമയമില്ലാതായി. പരസ്പരം പാര വച്ചും തമ്മിൽ തല്ലിയും താൻ പൊരിമ കാണിച്ചു വളർന്ന ഒരു ജീർണ്ണ രാഷ്ട്രീയ സംസ്കാരമാണ് കോൺഗ്രസിനെ ഈ വിധത്തിൽ ആക്കിയത്.
ഇനിയും ഒരേ ഒരു വഴി ആദർശവും മൂല്യവും ആർജ്ജവുമുള്ള യുവ കൊണ്ഗ്രെസ്സ് നേതാക്കൾ ഈ പാർട്ടിയെ ഏറ്റെടുത്തു എഴുപതു വയസ് കഴിഞ്ഞ നേതാക്കളോട് അൽപ്പം മാറി നിന്ന് മാർഗനിർദേശം തന്നു ജീവിക്കാൻ പറയുക. അധികാരത്തിനു വേണ്ടി തമ്മിൽ തല്ലിയും പരസ്പരം പാര വച്ച് 'അവനവനിസം ' മാത്രം നോക്കി നടന്നാൽ കോൺഗ്രസിൽ ചേരാൻ ആളെ കിട്ടില്ലന്നു തിരിച്ചറിയുക.
കോൺഗ്രസിൽ ഇപ്പോളും നല്ല ഒന്നാന്തരം പ്രവർത്തകരും യുവ നേതാക്കളും ഉണ്ട്. സത്യസന്ധമായി പ്രവർത്തിക്കുന്നവർ ശിങ്കിടി രാഷ്ട്രറിയം കളഞ്ഞു ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാളായി പ്രവത്തിച്ചാൽ കൊണ്ഗ്രെസ്സ് രക്ഷപെടും. അല്ലെങ്കിൽ കാറ്റ് പോകും. ഇനി പറഞ്ഞില്ല എന്ന് മാത്രം പറയരുത്

സത്യ പ്രതിജ്ഞ കല്യാണം

വീണ്ടും ഒരു സത്യ പ്രതിജ്ഞ കല്യാണം അടിച്ചു പൊളിച്ചു. എല്ലാ കല്യാണങ്ങളെയും പോലെ കാര്യങ്ങൾ പൊടി പൊടിച്ചു. എല്ലാവര്ക്കും ഭയങ്കര സന്തോഷം. പിന്നെ കാര്യങ്ങൾ എല്ലാം ഇനിയിപ്പോൾ ശരി ആകുമെന്ന വിശ്വാസവും. വിശ്വാസം അതാണല്ലോ എല്ലാം. അങ്ങനെ കേരളത്തിന് ഒരു പുതു പുത്തൻ മുഖ്യമന്ത്രിയും പിന്നെ 18 മന്ത്രി മാരും ഉണ്ടായി. നല്ല കാര്യം.
കല്യാണ ദിവസം വരെന്റെയും വധുവിന്റെയും മുഖത്ത് കാണുന്ന ആ ഒരു തിളക്കവും സന്തോഷവും എല്ലാ മന്ത്രി മാന്യരുടെയും മുഖത്ത് ഉണ്ടായിരുന്നു. നല്ല സഖാക്കൾ ആയതിനാൽ ചില പഴയ മന്ത്രി മാന്യരെപ്പോലെ ഫേഷ്യൽ ചെയ്‌ത് പെഇന്റടിച്ചു് കൂട്ടപ്പൻമാരായി പുതിയ മന്ത്രിമാർ കടുംകൈ ചെയ്യില്ല എന്ന് ആശിക്കാം. ആർക്കാണ് അധികാരം ഒക്കെ കിട്ടിയാൽ അല്പം തിളക്കം ഒക്കെ കിട്ടാത്തത്?
സത്യപ്രതിജ്ഞ കല്യാണത്തിന് ഇന്ത്യ മഹാരാജ്യത്തുള്ള എല്ലാവരെയും വിളിക്കുന്നതിനും അല്പ സ്വല്പപ്പം കാശൊക്കെ മുടക്കി . അസ്സൂയയും കുശുമ്പും കുന്നായ്മയും ഉള്ള ദോഷൈകദൃക്കുകൾ പറയുന്നത് പരസ്യത്തിന് കോടികൾ വാരി എറിഞ്ഞു എന്നാണു. പിന്നെ ഒരു നല്ലകാര്യം തുടങ്ങി എല്ലാ ശരിയായി വരണെമെന്നുണ്ടങ്കിൽ പത്രക്കാരെ ആദ്യം കയ്യിൽ എടുക്കണമെന്ന ഗുട്ടൻസ് വിവരം ഉള്ളവർക്കെല്ലാം അറിയാം. കാശു ഇറക്കി കളിച്ചാൽ പാട്ടു മാറ്റാത്ത ഏതു മീഡിയ സിന്ഡികേറ്റാണ് ഈ ദുനിയാവിൽ ഉള്ളത്? . കാശു ഖജനാവിൽ ഉള്ളത് ചിലവാക്കാനാണ്. അപ്പോൾ പിന്നെ ഒരു നല്ല ദിവസത്തിൽ പത്രക്കാർക്ക് നല്ല നാല് കാശുകൊടുത്തു നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാടിനെ' പരസ്യം ചെയ്‌താൽ ഈ നാട്ടിലെ വലതുപക്ഷ മൂരാച്ചികൾക്കു കണ്ണുകടിയുള്ളത് അവർക്കു ഈ പാർട്ടിയെ കുറിച്ചോ വിപ്ലവത്തെകുറിച്ചോ ഫിദൽ കാസ്‌ട്രോയെ കുറിച്ചോ ഒരു ചുക്കും അറിയാത്തതു കൊണ്ടാണ്. കല്യാണം നടത്താൻ കല്യാൺ ജ്യുവലേഴ്‌സ് ഇല്ലെങ്കിലും കാര്യങ്ങൾക്കു ഒന്നും കുറവ് വരരുത് എന്നാണ് എന്റെ ഒരു ഇത്.
കാര്യം എന്തായാലും കാര്യമായി തന്നെയാണ് മന്ത്രി സഭ തുടക്കം. എണ്ണത്തിൽ കുറവ്. വണ്ണത്തിൽ കൂടുതൽ. ഗുണമേന്മക്കു ഗ്യാരന്റി. കൊട്ടും കുരവയും താലപ്പൊലിയും കുട്ടികളും മന്ത്രി മഹാത്മാക്കളെ സ്വീകരിക്കരുത് എന്ന ഫ്യൂടൽ കാലത്തേ മണ്ടത്തരം വേണ്ടയെന്ന മണ്ടയാണ് കാര്യം. അഞ്ചു ദിവസവും മാനം മര്യാദക്ക് സെക്രെറ്ററിയേറ്റിൽ ഇരുന്നു കിട്ടുന്ന ശമ്പളത്തിന് പണിചെയ്യണം എന്ന് നമ്മുടെ പുതിയ മുഖ്യമന്ത്രി നേരെ ചൊവ്വേ നല്ല ചൊല്ല് പറഞ്ഞത് നല്ല കാര്യം. പിന്നെ മന്ത്രി അനുചരന്മാരുടെ എണ്ണം അഞ്ചു കുറച്ചു. അറുപതു കഴിഞ്ഞ അണ്ണമാർക്കൊക്കെ മന്ത്രി ആകാമെങ്കിലും കൂടെ പണി എടുക്കാൻ അറുപതിൽ താഴെയുള്ള തടിയും തന്റേടവും അല്പ സ്വല്പ വിവരവും വിദ്യാഭാസവും ഉള്ളവർ മതി എന്ന് പുതിയ മുഖ്യമന്ത്രി പറഞ്ഞത് വിവരം ഉള്ളത് കൊണ്ടാണ്. മന്ത്രിമാരും അവരെ ഏൽപ്പിച്ച പണി മാനം മര്യാദക്ക് ചെയ്യുമെന്നും ശമ്പളം അല്ലാതെ കിമ്പളം പറ്റില്ലെന്നും സ്ഥലം മാറ്റത്തിനു ചിന്ന കൈക്കൂലികൾ ദല്ലാള് മുഖേന പിരിക്കില്ലന്നും ഉറപ്പു തന്നാൽ തന്നെ ഈ വന്ന കലി കാലത്തു അതിനെയും വിപ്ലവം എന്ന് വിളിക്കാം.
പിന്നെ പുതിയ മുഖ്യമന്ത്രി ഒരു നല്ല കാര്യം കൂടി നേരത്തെ പറഞ്ഞു. കണ്ട അണ്ടനും അടകോടാനും മണ്ടന്മാരും പിന്നെ സുന്ദര വിഡ്ഢികളും തട്ടിപ്പും കാരും/കാരികളും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു കാര്യം കാണാൻ വന്നാൽ മൈൻഡ് ചെയ്യരുത് എന്ന്. അപ്പോൾ ഇനി ഈ നാട്ടിലെ ടോട്ടൽ കള്ളന്മാർക്കും സാന്റിയാഗോ ഭാഗ്യക്കാർക്കും സർവോപരി സരിതമാർക്കും വിജയൻ അങ്കിൾ എന്ന് പറഞ്ഞു നാട്ടുകാർക്ക് പണികൊടുക്കാൻ പറ്റില്ല എന്ന് നേരത്തെ പറഞ്ഞത് നന്നായി. കാര്യം ഇതൊക്കെ ആണെങ്കിലും സരിതക്ക് 'പിതൃ തുല്യൻ'ആകാൻ ഒരു സാറിനെ കൂടെ കിട്ടിയതിൽ സന്തോഷം ഉണ്ടാകും. പിന്നെ ഇനി എവിടാ ഏതാ സരിതയെന്നു നാട്ടുകാർ ചോദിക്കില്ല. കാരണം ടി.വി ചാനലുകൾക്ക് തിരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞത് മുതൽ പടം മാറി.. ഓടി തേഞ്ഞ കണ്ടു മടുത്ത തുണ്ടു പടം ഇനി ആർക്കു വേണം!!!
അവസാനമായി ചില വിനീത അപേക്ഷകൾ ആണ്. സ്റ്റേറ്റ് കാർ ചീറി പായിച്ചു ആളെ കൊല്ലരുത്. കഴിഞ്ഞ പ്രാവശ്യം സ്റ്റേറ്റ് കാറിൽ മന്ത്രിമാർ ചീറി പാഞ്ഞു പോകുന്നത് കണ്ടു അന്തം വിട്ടുനിന്ന നാട്ടുകാർ ഈ പ്രാവശ്യം വോട്ട് മാറ്റി കുത്തി എന്ന് മറക്കാതിരിക്കുക. ഫ്ലെക്സുകളിൽ കയറി വളിച്ച പ്ലാസ്റ്റിക്ക് ചിരി പാസ്സാക്കി ഞങ്ങളെ ദയവ് ചെയ്തു ബോറടിപ്പിക്കാരുത്. പിന്നെ അപ്പി ഇടാൻ പോകുമ്പോഴും പൊലീസ് എസ്‌കോർട്ട് വേണമെന്ന് വാശി പിടിക്കാതിരിക്കുക. ഈ പൊലീസുകാർ മാറി നിന്ന് അവരെ ഏൽപ്പിച്ച പണി മാനം മര്യാദക്ക് കൈക്കൂലി വാങ്ങാതെയും നാട്ടുകാരെ തെറി പറയാതയും ജോലി ചെയ്ത് നാടിനെ സേവിച്ചാൽ പകുതി പ്രശ്നം തീരും. ആയതിനാൽ നാട് നീളെ എസ്‌കോർട്ട് മായി ചീറി പായതെ ഇരുന്നാൽ നാട്ടുകാർ നിങ്ങള്ക്ക് സല്യൂട്ട് ചെയ്യും.
സത്യാ പ്രതിജ്ഞ കല്യാണത്തിന് പത്രങ്ങളെ സുഖിപ്പിച്ചെങ്കിലും വെറുതെ വേണ്ടതിനും വേണ്ടാത്തതിനും എല്ലാ മന്ത്രിമാരുടെയും പടം പരസ്യത്തിൽ അടിച്ചു വരാൻ നാട്ടുകാരുടെ കാശു ചിലവാക്കരുത്.
പിന്നയുള്ള ഒരു പ്രധാന കാര്യം. പാർട്ടിക്കാരെ വിട്ടു നാട്ടുകാരെ ദയവു ചെയ്ത വിരട്ടരുത്. നോക്ക്കൂലി ചോദിച്ചു കണ്ണുരുട്ടി കാശു പിടുങ്ങരുത് എന്ന് നമ്മുടെ ലോക്കൽ നേതാക്കളോട് ഒന്ന് പറയണം.അടിപിടി വെട്ടു കുത്തും കൊലപാതകം വിപ്ലവ പരിപാടി അല്ലെന്നു വേണ്ടപ്പെട്ടവരെ അറിയിച്ചാൽ നിങ്ങള്ക്ക് നല്ലതു.ഇതൊക്കെ ചിന്ന ആഗ്രഹങ്ങൾ. ഇനിയും ഭരണ പ്രക്രിയയെ കുറിച് പിന്നെ ഗൗരമായി സംസാരിക്കാം. കാരണം അത് ആണ് എന്റെ വിദഗ്‌ധ വിജ്ഞാന മേഖല.
അടുത്ത ആറു മാസം ഹണി മൂൺ സമയമായതിനാൽ എല്ലാം ശരിയായി പോകാൻ സാധ്യത ഉണ്ട്. അത് 2011 ലും അങ്ങനെ ആയിരുന്നല്ലോ. 'പുത്തൻ അച്ചി പുരപ്പുറം തുടക്കും' എന്നാണ് പഴമക്കാർ പറയുന്നത്. പഴയ കാര്യങ്ങളിലും പഴയ മുദ്രാവാക്യങ്ങളിലും പുതിയ മന്ത്രിമാർക്ക് വിശ്വാസം ഇല്ലാത്തതിനാൽ ആശക്കു വകയുണ്ട്. പഴയ കാര്യങ്ങൾ ഒക്കെ മറക്കുന്ന കൂട്ടത്തിൽ എന്തായാലും നമ്മുടെ പഴയ താടിക്കാരൻ കാൾ മാർക്സ് എന്ന ലണ്ടൻ മാമനെ മറക്കരുതേ. പണ്ട് ഒരുപാട് സഹായിച്ച മാമനാണ്. പിന്നെ ഫിദൽ കാസ്ട്രോ സഖാവിനെയൊക്കെ കാര്യമായി നോക്കി ഇടക്ക് ഇടക്ക് സിന്ദാബാദ് ഒക്കെവിളിച്ചു സുഖിപ്പിച്ചാൽ ദുസ്വപ്നങ്ങൾ ഇല്ലാതെ, മാടനെയും മറുതയെയും ഒന്നും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാം.
എല്ലാവര്ക്കും നല്ലതു വരട്ടെ. ലോകോ സമസ്തോ സുഖിനോ ഭവന്തു'. ഇങ്കിലാബ് ഇങ്കിലാബ്, ഇങ്കിലാബ് സിന്ദാബാദ്.

കേരളത്തിലെ മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കണം

ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കണം എന്നതിനെ കുറിച്ചാണ്. ഇന്ന് ഉച്ചയാകുമ്പോൾ കേരളം ആര് ഭരിക്കും എന്നറിയാം. ആരു ഭരിച്ചാലും ഇവിടുത്തെ ഭരണ സംസ്കാരത്തിൽ മാറ്റം വരേണ്ടതായിട്ടുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് തികച്ചും ജനായത്ത( ജന -ആധിപത്യം എന്ന ഏതു ആധിപത്യവും ശരിയല്ല) ഉത്സവം തന്നെ ആണ്. നമ്മുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് വളരെ ഗൗവരത്തോട് കൂടിയാണ് ജനങ്ങളും രാഷ്ട്രീയ പാർട്ടകളുണ് കാണുന്നത്.
അതുകൊണ്ട് തന്നെ ആണ് വോട്ടുള്ള നാട്ടിലുള്ള ബഹു ഭൂരിപക്ഷം ആളുകളും വോട്ട് ചെയ്യുന്നത്. വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് സമയത്തു മാന്യമാർ ആണ്.
പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഭരണം കിട്ടിയാൽ ഭാവം മാറും രൂപം മാറും. മന്ത്രിയായൽ കാര്യം പറയുകയും വേണ്ട. പിന്നെ നമ്മൾ കാണുന്നത് മുൻപിലും പിന്പിലും പോലീസ് അകമ്പടിയോടെ സ്റ്റേറ്റ് കാറുകളിൽ ചീറിപ്പയുന്നതാണ്. അവർക്കോ പോലീസുകാർക്കോ വേഗ പരിധി ബാധകം അല്ല. അവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ. മറ്റുള്ളവർക്ക് എം.സി റോഡിൽ 80 കിലോമീറ്റർ വേഗ പരിധി ബാധകമാകുമ്പോൾ ഇവിടുത്തെ മന്ത്രി തമ്പ്രകൾക്കും എം.എൽ. എ സാറന്മാർക്കും, എം.പി സാറിനും,പോലീസ് എമാന്മാർക്കും ഇവിടുത്തെ സർക്കാരിലെ ഇമ്മിണി വലിയ സാര്മ്മർക്കും പ്രത്യേക പരിഗണന (special privileges) കൊടുത്തു തുടങ്ങത് മുതലാണ് ജനായത്തം വെറും അധരചർവണം ആകുന്നതു. ഇവരിൽ എല്ലാം ചില മാന്യന്മാരായ ആളുകൾ ഇനിയും ബാക്കിയുണ്ട് എന്ന് ആശ്വസിക്കാമെങ്കിലും പൊതുവെ കാര്യങ്ങൾ അശാവഹം അല്ല. കാരണം ഭരണ അധികാര വണ്ടിയിൽ കയറിയാൽ അവരുടെ മട്ടു മാറും. പിന്നെ അവരുടെ ശരീര ഭാഷയും പറച്ചിലും പ്രസംഗവും ഒക്കെ അവരറിയാതെ തന്നെ ഒരു തമ്പ്രാൻ ചുവയിൽ ആകും. അവരുടെ ഉദ്യോഗസ്ഥൻമാർ അവരുടെ മുന്നിൽ ഓച്ചനിച്ചു നിക്കുമെങ്കിലും നാട്ടുകാരുടെ മെക്കിട്ട് കേറാൻ ഒരു മടിയുമില്ല. ഒരുത്തൻ 'മിനിസ്റ്റർ' ആയാൽ പിന്നെ തിരു വായ്ക്കു എതിർവാ ഇല്ലെന്ന അവസ്ഥയാണ്.

ഭരണം കൈയാളി കഴിഞ്ഞാൽ പലരും അവരുടെ പാർട്ടി നേതാക്കളും അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ ആകുന്നു. കഴിഞ്ഞ ഒരു വർഷത്തിന് മുമ്പ് ഞാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിംഗപ്പൂരിലേക്ക് പോകാൻ ചെന്നപ്പോൾ കയറുന്നിടത്തു സാമാന്യ നല്ല ഒരു നിരയുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഊഴത്തിനായി കാത്തു നിൽക്കുമ്പോൾ ആകെ ഒരു ബഹളം . കൊച്ചിയിൽ ഉള്ള ഒരു പയ്യൻ എം.ൽ.എ യും അയാളുടെ ആൾക്കാരുമായി ഒരു അഞ്ചാറു പേര് ഒരു രണ്ടു കാറിൽ വന്നിറങ്ങി. എന്നിട്ട് അവിടെ ക്യുവിൽ നിൽക്കുന്ന ഒരു ഇരുപതു പേരെ(പ്രായമുള്ളവർ ഉൾപ്പെടെ) പുല്ലു പോലെ കണ്ടു അയാള് കൂളായി ഒരു മിനിറ്റിൽ ഉള്ളിൽ കയറി പോയി. എന്റെ ഊഴം വന്നപ്പോൾ ഞാൻ പോലുസുകാരനോട് കാര്യം തിരക്കി 'വോ വി.ഐ. പി ഹൈ സാബ്'. ഇവിടെ ആണ് പ്രശ്നം. ഇവന് വോട്ടും ശമ്പളവും കിമ്പളവും കൊടുക്കുന്ന സാധാരണക്കാർ വെറും സാദാ ആളുകളും ഈ മാന്യന്മാർ എല്ലാ വി.ഐ.പി, പിന്നെ വി.വി.ഐ.പി ഒക്കെയായി ഒരു ജന്മി വരേണ്യ സ്വഭാവം കാട്ടി തുടങ്ങും.

ഭരണം കിട്ടി ഒരു ആറു ഏഴും മാസം പലരും മാന്യ ജനങ്ങൾ ആയിരിക്കും. പക്ഷെ സംഗതി തലയ്ക്കു പിടിച്ചു തുടങ്ങിയാൽ കാര്യങ്ങൾ മാറും.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ എക്സിക്യൂട്ടീവ് ആണ് കാബിനറ്റ്. മന്ത്രിമാർക്ക് കൃത്യമായി പണി ചെയ്തു കൃത്യമായ തീരുമാനങ്ങൾ എടുത്തു സത്യസന്ധമായി കാര്യങ്ങൾ നടത്തി നാട് നന്നായ് നോക്കാനാണ് ഇവർക്ക് വോട്ടും കാശും കൊടുത്തു നമ്മൾ സെക്രെറ്ററിയേറ്റിൽ അഞ്ചു കൊല്ലത്തേക്ക് ജോലി കൊടുത്തിരിക്കുന്നത്. ഇതിൽ എത്ര പേര് കൃത്യമായി അഞ്ചു ദിവസം പോയിട്ട് ഒരു മുന്ന് ദിവസം ഒരു 6 മണിക്കൂറെങ്കിലും പണി എടുക്കുന്നുണ്ട്? ഓരോ മന്ത്രിമാർക്കും പിന്നെ ക്യാബിനെറ്റിനും എന്ത് കൊണ്ടു മര്യാദക്കൊരു പ്രവർത്തന മാനദണ്ഡം ഇല്ല? ഇവർ എത്ര കാര്യ ക്ഷമതയോടെ ഭരണ നിർവഹണം നടുത്തുന്നുവെന്നു ആറു മാസത്തിൽ ഒരിക്കൽ എങ്കിലും ആരേലും നോക്കുന്നുണ്ടോ?
ഇവിടെ ഒരു തീരുമാനം എടുത്താൽ അത് നടന്നു വരണമെങ്കിൽ രണ്ടു കൊല്ലം എടുക്കും. മന്ത്രി തമ്പ്രക്കാൾക്കു വേണ്ടപെട്ട വിഷയം രണ്ടു മാസത്തിൽ നടക്കുമെങ്കിൽ പൊതഉകാര്യം 'സര്ക്കാര് കാര്യം മുറ പോലെ' എന്ന മട്ടിൽ രണ്ടു കൊല്ലത്തിനുള്ളിൽ നടന്നാൽ ഭാഗ്യം. കാര്യങ്ങൾ ചുവപ്പു നാടകളിൽ കുരുങ്ങി സമയവും പണവും നഷ്ടപ്പെടുന്നത് എന്ത് കൊണ്ടാണ്? പലപ്പോഴും മന്ത്രിമാർക്ക് ഒരു വിഷയം പഠിക്കാനോ ഒരു തീരുമാനത്തിന്റെ വരും വരായ്കകളെ കുറിച്ച് മനസ്സിരുത്തി ചിന്തിക്കാനോ ഉള്ള സമയമില്ല. ഒരു തീരുമാനം എടുത്താൽ അത് 'ഫോളോ അപ്പ്' ചെയ്യാൻ സമയമില്ല. അവർക്കു തിരക്കോട് തിരക്കാണ്. നാട്ടിൽ ഉള്ള കലുങ്കിന് കല്ലിടണം. കാശു കൊടുക്കുന്ന കടയുടെ ഷോ റൂമിനു നാട മുറിക്കാൻ പോകണം. പിന്നെ നാട്ടിൽ ഉള്ള കല്യാണങ്ങൾ എന്ന് വേണ്ട എല്ലാ ദിവസവും നൂറു കണക്കിന് പരിപാടികൾ. പിന്നെ വണ്ടിയിൽ കയറി മുമ്പിലും പിമ്പിലും പോലീസ് വണ്ടിയും ആയി തേരോട്ടം. ഇതിന്റെ അർഥം മന്ത്രിമാർ മനുഷ്യരെ കാണരുത് എന്നല്ല. മന്ത്രമാർ എം എൽ എ മാരാണ് അവരുടെ മണ്ഡലത്തിൽ ചെന്ന് കാര്യങ്ങൾ നോക്കിയില്ലെങ്കിൽ പിന്നത്തെ തിരഞ്ഞെടുടുപ്പു കഴിഞ്ഞു വീട്ടിൽൽ ഇരുന്നു ചൊറി കുത്തേണ്ടി വരും. പക്ഷെ മന്ത്രിയുടെ പണി കലുങ്കിന് കല്ല് ഇടലും ഷോ റൂം ഉൽഘാടനവുമല്ല.
മന്ത്രി യുടെ പണി നാട്ടിലുള്ള ജോലിക്കാരുടെ ട്രാൻസ്ഫർ ശരി ആക്കി കൊടുത്തു ഓഫീസിലെയോ വീട്ടിലെയോ പാർട്ടിയിലെയോ ദല്ലാള് വഴി കൈക്കൂലി പിരിച്ചു കീശയിൽ ആക്കുകയല്ല. മന്ത്രിയുടെ പണി വലിയ കരാറു പണിക്കു ഒതുക്കത്തിൽ കമ്മീഷൻ സംഘടിപ്പിച്ചു ഗൾഫിൽ ഉള്ള ബിനാമികൾക് ഹവാല വഴി എത്തിച്ചു കൊടുക്കൽ അല്ല. മന്ത്രിമാർ അവർ ജനങ്ങളോട് ഇന്ത്യൻ ഭരണ ഘടനയിൽ ആണ ഇട്ടു ദൈവത്തിന്റെ നാമത്തിലും പിന്നെ ദൃഡമായും ചെയ്യുന്ന ആ പ്രതിജ്ഞ ആഴ്ചയിൽ ഒരിക്കേലിങ്കിലുണ് വോട്ടു തന്ന ഞങ്ങളെ ഓർത്തു വായിക്കണം. പിന്നെ കള്ളം പറയാതെ കളവു ചെയ്യാതെ മാനം മര്യാദക്ക് കിട്ടിയ വോട്ടിനോടും കിട്ടുന്ന മാന്യമായ ശമ്പളത്തോടും കൂറ് പുലർത്തി അധികാരനിർവഹണം നടത്തി മിനിസ്റ്റർ സാർ പണി ചെയ്യുക. ജനത്തിനു പണി കൊടുക്കരുത്.

മിനിസ്റ്റർ എന്നത് യാഥാർത്തിൽ ബൈബിളിൽ ഉള്ള ഒരു ആശയം ആണ്. മിനിസ്റ്റർ എന്നാൽ 'സു' വിശേഷ സേവകൻ അഥവാ വേലക്കാരൻ എന്നാണ് ആർദ്ദം. അത് 'സേവക നേതൃത്വം' (servant leadership) എന്ന നേതൃത്വ ധാര്മികതയിൽ ( ലീഡർഷിപ് എത്തിക്സ്) നിന്ന് വന്നതാണ്. അതെ ആശയത്തിൽ നിന്നാണ് 'സിവിൽ സെർവന്റ്' 'സിവിൽ സർവീസ്' എന്ന ആശയവും ഉണ്ടായതു. ഇവിടുത്തെ മിക്ക ഉദ്യോഗസ്ഥ പ്രമാണി മാരും സിവിലും അല്ല സേവന മനോഭാവും ഇല്ല.
ആയതിനാൽ മന്ത്രി ആയി സത്യ പ്രതിഞ്ജ ചെയ്തു പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ 'നിങ്ങൾ എങ്ങനെ നിങ്ങൾ ആയി' എന്നോർക്കുക. നിങ്ങൾ ദയവായി ആ സത്യ പ്രതിജ്ഞ നിങ്ങളുടെ മേശയുടെ മുന്നിലെ ചുവരിൽ ഫ്രെയിം ചെയ്തു വച്ച് ദിവസേന ഒരു പ്രാവശ്യം രണ്ടു മിനിറ്റ് എടുത്തു വായിക്കുക. അതിനു അനുസരിച്ചു ഞങ്ങൾ ഏൽപ്പിച്ച ജോലി ചെയ്യുക.

പിന്നെ ദയവ് ചെയ്തു ഫ്ലക്സിൽ കയറി പ്ലാസ്റ്റിക്ക് ചിരിയുമായി വെറും ഒരു ബോറനായി ഞങ്ങളെ ദയവു ചെയ്തു ബോറടിപ്പിക്കരുത്. പിന്നെ മുള്ളാൻ പോകാണമെങ്കിലും പൊലിസ് എസ്‌കോർട്ട് വേണമെന്ന ശുദ്ധ വങ്കത്തരം ഒഴിവാക്കുക. മസിലു പിടുത്തം എന്ന അസുഖം മാറ്റിയാൽ ആൾക്കാർ നിങ്ങളെ ശുംഭൻ എന്ന് വിളിക്കില്ല. മണ്ടത്തരം പറയാതിരിക്കുക. മണ്ടത്തരം ചെയ്യാതിരിക്കുക. പിന്നെ നിങ്ങൾ തമ്പ്രാക്കളോ സ്ഥലത്തെ ജന്മിമാരോ അല്ല എന്ന് തിരിച്ചറിയുക. ഞങ്ങൾ വോട്ടും നികുതി പണവും ശമ്പളവും ഇന്നോവ കാറും പിന്നെ വിടും നിങ്ങള്ക്ക് സ്വന്തം കൈക്കാരെയും കാര്യക്കാരെയും കാര്യസ്ഥരെയും ഒക്കെ തരുന്നത് നാടിനെയും ജങ്ങളെയും സേവിക്കാനാണ് എന്നത് മറക്കാതിരിക്കുക. അധികം ഞെളിയാതയും നേഗളിക്കാതയും നടന്നാൽ ജനം മാനിക്കും. നിങ്ങൾ ഞങ്ങളെ നിരാശ പെടുത്തകയില്ലന്ന പ്രതീക്ഷയോടെ. നന്ദി. നമസ്ക്കാരം.

രാഷ്ട്രീയ പാർട്ടികൾ ആരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് എങ്ങനെ?

രാഷ്ട്രീയ പാർട്ടികൾ ആരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് എങ്ങനെ ആണ്.? വളരെ സിംപിൾ. 'എനിക്ക് എന്ത് തടയും' എന്ന പുതിയ അരാഷ്ട്രീയ യുക്തിയിൽ നിന്നാണ് അത് തുടങ്ങുന്നത്.. ഒരാൾ ഇപ്പോൾ ഒരു പാർട്ടിയിൽ 'പണി' എടുക്കുവാൻ തുടങ്ങിയാൽ അയാളുടെ ഉള്ളിൽ ഓടി കൊണ്ടിരിക്കുന്ന സ്വപ്നം ഏതൊക്കെ സ്ഥാനങ്ങൾ എങ്ങനെ ഒക്കെ സംഘടിപ്പിക്കുവാൻ ഒക്കും എന്നതാണ്. അത് പഞ്ചായത്തു മെമ്പർ മുതൽ മന്ത്രി പുംഗവൻ വരെ നീളുന്ന സ്വപ്നങ്ങൾ ആണ്. അത് കൊണ്ടാണ് നാട്ടുകാർ വോട്ടു ചെയ്യുമ്പോൾ ' ഞങ്ങൾക്ക് എന്ത് തരും എന്ന് തിരികെ ചോദിക്കുന്നത്. അത് കൊണ്ടാണ് എം.ൽ. എ മാരെല്ലാം 'വികസന നായകർ' ആകുന്നതു. PWD ന്യായമായി ചെയ്യണ്ട മാരാമത്തു പണികളുടെ പിതൃത്വം ഏറ്റെടുത്തു ഫ്ലക്സ് ബോർഡിൽ കയറി നമ്മളെ വികസിപ്പിക്കുന്നത്. 

ഒരു പാർട്ടി നേതാവിന്റ ഉള്ളിൽ ' എനിക്ക് എന്ത് കിട്ടും' എന്ന ത്വര ആകുമ്പോൾ ആണ് നാട്ടുകാർ നിങ്ങള്ക്ക് വോട്ട് തന്നാൽ ' ഞങ്ങൾക്ക് എന്ത് കിട്ടും' എന്ന മറു ചോദ്യം ചോദിക്കുന്നത്. അങ്ങനെ രാഷ്ട്രീയം കൊടുക്കൽ വാങ്ങലുകളുടെയും നീക്ക് പോക്കുകളുടെയും കാര്യം സാധിക്കലിന്റെയും ഒരു പ്രയോഗം ആകുമ്പോൾ ആണ് ആരാഷ്ട്രീയം ആകുന്നതു. രാഷ്ട്രീയം ആശയങ്ങൾക്ക് ഉപരി ആമാശയ പരമാകുമ്പോൾ ആണ് നമ്മൾ നാട്ടുകാർ സിനിക്കുകൾ ആകാൻ തുടങ്ങുന്നത്. ഒരു നല്ല വിഭാഗം നേതാക്കൾക്ക് അറിയാവുന്ന ഒരേ ഒരിസം 'അവനവനിസം' ആകുമ്പോൾ ആണ് പാർട്ടിക്ക് നാട്ടിൽ ആളെ കിട്ടാത്തത്.
ഈ കഴിഞ്ഞ തിരെഞ്ഞെടുപ്പിലെ മുദ്രാവാക്യങ്ങൾ നോക്കു. അതിൽ ഒന്ന് പോലും ആശയ പരം ആയിരുന്നില്ല. എല്ലാം ആമാശയ പരമായിരുന്നു. (Incentive based Politics) .മഹത്തായ മൂല്യങ്ങളും ആശയ സംഹിതകളും( ideals and ideology) മാറ്റി വച്ചിട്ട് കൊടുക്കൽ വാങ്ങളുകലൂടെയും സാമ്പത്തിക ഏർപ്പാടുകളുടെയും ഒരു സാമൂഹിക സരംഭങ്ങൾ ആയി രാഷ്ട്രീയ പാർട്ടികൾ മാറുമ്പോൾ ആണ് ജനായത്ത പ്രക്രിയ പേരിനു മാത്രമുള്ള ഒരു തിരെഞ്ഞുടുപ്പു ഉത്സവം ആയി മാറുന്നത്.
ഇൻഡ്യ മഹാരാജ്യം ആയിരിക്കും ലോകത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഉള്ള നാട്. ചില പാർട്ടികൾ കുറെ വർഷങ്ങൾ ആയി കൊഴുത്തു തടിച്ചു വളരുമ്പോൾ മറ്റു ചിലതു ശുഷ്‌ക്കമായി കൊണ്ടിരിക്കുന്നു. 'പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല' എന്ന മട്ടിൽ ആയിട്ടുണ്ട് പല പഴയ പാർട്ടികളും. പിന്നെ ചില പാർട്ടികളുടെ ഇടയിൽ ' ദുഷ്ടൻമാർ പന പോലെ തഴച്ചു വളരുന്നു'.
എല്ലാ വ്യവസ്ഥാപിത പാർട്ടികളുടെയും ഉദ്ദേശം ഒന്ന് തന്നെ. തിരഞ്ഞെടുപ്പിൽ നിന്ന് വല്ല വിധേനയും ജയിച്ചു സർക്കാർ ഭരണവും അധികാരവും പിടിച്ചെടുത്തു നമ്മൾ എല്ലാവരെയും ഒന്ന് ഭരിച്ചു സുഖിപ്പിച്ചു വികസിപ്പിക്കുക എന്ന ഒരു ലളിത തിരഞ്ഞെടുപ്പ് സൂത്രം ആണത്.ഭരണവും അധികാരവും ഇന്ന് സുഖം ഉള്ള സുഖിക്കാൻ ഉള്ള ഒരു ഏർപ്പാടാണ്. അതുകൊണ്ടാണ് വല്ല വിധേനയും ഒരു സ്റ്റേറ്റ് കാറിൽ കേരളം കറങ്ങി നടക്കാൻ ഛോട്ടാ നേതാക്കൾ മുതൽ ബഡാ നേതാക്കൾ വരെ രാവും പകലും സ്വപ്നം കാണുന്നത്.

എല്ലാ പാർട്ടികളും പാലും തേനും ഒഴുകുന്ന സ്വർഗ്ഗ രാജ്യം വാഗ്ദാനം ചെയ്തായിരിക്കും വോട്ടു തേടുന്നത്. നമ്മുടെ മോഡി സാർ ലോകത്തുള്ള കള്ള പണം എല്ലാം തിരിച്ചു പിടിച്ചു പതിനഞ്ചു ലക്ഷം വരെ തരാമെന്നു പറഞ്ഞു. അത് പറഞ്ഞു പുള്ളിക്കാരൻ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഒക്കെ കൊടുത്തു. പക്ഷെ ഇപ്പോഴും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. പണ്ട് പണ്ട് ദിനോസറുകളുടെ കാലത്തു നല്ല ഒന്നാംതരം ഒരു പാർട്ടി ഒരു പാട്ട് പാടി 'നിങ്ങൾ കൊയ്യും വയൽ ഏലകളെല്ലാം നിങ്ങളുടെതാകും പൈങ്കിളിയെ'. ഇപ്പോൾ വയലില്ലാത്തതിനാൽ കൊയ്‌തുമില്ല. ദോഷം പറയരുതല്ലോ പാർട്ടികൾ തന്നെ പൈങ്കിളി ആയി. പോരാത്തതിന് പണ്ട് മുദ്രാവാക്യങ്ങൾ എഴുതി തഴമ്പു വന്ന നേതാക്കളിൽ പലരും ഇടയ്ക്കിടയ്ക്ക് പൈങ്കിളി കവിത എഴുതി നമ്മെ അതിശയിപ്പിക്കാറുണ്ട്. പണ്ട് ഒരു പാട്ടു കേട്ടിരുന്നു ' നഷ്ട്ടപ്പെടുവാൻ ഇല്ല നമുക്കീ കൈവിലങ്ങുകൾ അല്ലാതെ. കിട്ടാനുള്ളത് പുതിയൊരു ലോകം നാ ഭരിക്കും ലോകം'. ഹാ ഹാ. എന്ത് മനോഹര സ്വപ്നം. എന്തായാലും ആ പാട്ട് ഇപ്പോൾ കേൾക്കാനില്ല. എങ്ങനെ കേൾക്കും നമ്മുടെ എം.ൽ.എ മാരിൽ നല്ല ഒരു വിഭാഗം കോടീശ്വരൻമാരായി പുതിയ ഒരു ലോകത്തിൽ നമ്മെ ഭരിക്കുന്നുണ്ടല്ലോ.
എന്താണ് പ്രശ്നം? ഒരു പാർട്ടിയെ നടത്തി കൊണ്ട് പോകാൻ ഈ വന്ന കാലത്തു വല്ലാത്ത പങ്കപാട്ടാണ്. ഒരുപാട് കാശു വേണ്ട ഒരു സരംഭമാണ്.നാട്ടുകാർ വോട്ട് തരുമെങ്കിലും നോട്ട് തരാൻ തയ്യാറല്ല. എങ്ങനെ കൊടുക്കും പണ്ട് നാട്ടിൽ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ ഒക്കെ സജീവമായിരുന്ന നാലാളുകൾ ബഹുമാനിച്ചിരുന്ന മാന്യൻ മാരാണ് രസീത് കുറ്റിയും ആയി വീട് വീടാന്തരം കയറി ഇറങ്ങി വർഷത്തിൽ ഒന്നോ രണ്ടോ തവണ പിരിച്ചു പാർട്ടി ഫണ്ട് ഉണ്ടാക്കുന്നത്. അവരിൽ പലരും സ്‌കൂൾ അദ്ധ്യാപകനായിരുന്നു. പക്കാ മാന്യന്മാർ. അവർ കാശു പിരിച്ചു പുട്ട് അടിക്കത്തില്ലാന്നു നാട്ട് കാർക്ക് അറിയാം. ഇപ്പോൾ എങ്ങനെ കാശ് കൊടുക്കും? നാട്ടുകാരെക്കാൾ കാശുള്ള നേതാക്കൾ ഇന്നോവ കാറിൽ അതാതു പാർട്ടികളുടെ നിറം അനുസരിച്ച മാലയോക്കെ അണിയിച്ചു നല്ല സുന്ദര കുട്ടപ്പൻമാരായി ഇറങ്ങി വന്നു കാശു ചോദിച്ചാൽ അവരുടെ നിലക്കും വിലക്കും കാശു കൊടുക്കാൻ നാട്ടുകാർക്ക് അത്രയൊന്നും കാശില്ല. പിന്നെങ്ങനെ കാര്യങ്ങൾ നടക്കും. 

ഒരു സമ്മേളത്തിന് ആളെകീട്ടണമെങ്കിൽ മിനക്കേട് കൂലിയും ബിരിയാണിയും ഒരു പൈന്റു ബ്രാണ്ടിയും ഇല്ലങ്കിൽ ആളിനെ കിട്ടാൻ ബുദ്ധി മുട്ടുള്ള കാലത്തു കാശില്ലേൽ കളി മാറും. പണി പാളും. പക്ഷെ കാശിനാണോ കേരളത്തിൽ പഞ്ഞം. സ്വര്ണകടകൾ യഥേഷ്ടം. പിന്നെ മാർബിൾ കടകൾ. സൂപ്പറ് മാർക്കറ്റുകൾ. സൂപ്പർ ഹോസ്പിറ്റലുകൾ. അണ്ടി ആപ്പീസുകൾ. മടിയിൽ കനം ഉള്ളവന് വഴിയിൽ പേടിക്കും എന്ന് നമ്മുടെ നേതാക്കൾക്ക് അറിയാം. അത് അനുസരിച്ചു വീട് വീട് കയറി മൂന്നുമാസം കൊണ്ട് പിരിക്കുന്നതിന്റെ പത്തിരട്ടി ഒറ്റ സിറ്റിങ്ങിൽ ഒക്കും. കാശു കൊടുത്തു കച്ചോടാക്കാർ പ്രൊട്ടക്ഷൻ ശരി ആക്കും. ഈ ഏർപ്പാട് അങ്ങ് മേളിലോട്ടു പോകുമ്പോൾ 'ഡീൽ' എന്ന 'റിസോഴ്സ് മൊബൈലിസഷൻ' എന്ന രാഷ്ട്രീയ സാമ്പത്തിക കൂട്ടുകെട്ടിലേക്ക് പോകും. വലിയ കോർപറേറ്റുകൾ പാർട്ടികൾ എന്ന സാമൂഹിക സംരംഭത്തിൽ പണം ഇറക്കി ഇൻവെസ്റ്റ് ചെയ്യും. ആ പണം ഇരട്ടിയായി നികുതി ഇളവിലൂയെയോ പുതിയ ഇടപാട് കളിലൂടേയോ കച്ചവട താല്പര്യങ്ങളിൽ കൂടെയോ അവർ തിരിച്ചു പിടിക്കും. അങ്ങനെ യുള്ള കോർപറേറ്റുകൾ ആണ് തിരഞ്ഞെടുപ്പ് കമ്പയിനുകൾ പാർട്ടികൾക്കി വേണ്ടി ആഡ് ഏജൻസികൾക്ക് മിക്കപ്പോഴും കരാർ കൊടുക്കുന്നത്. അങ്ങനെ ആണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ പോലും ആമാശയ പരമാകുന്നത്. കാരണം ശമ്പളം വാങ്ങി പരസ്യം എഴുത്തു തൊഴിൽ ആക്കിയവന്റെ തത്വ ശാസ്ത്രം ചെയ്യുന്ന പണിക്കു എത്രയും അധികം കാശു കിട്ടണം എന്ന ആമാശയ യുക്തി ആണ്. രാഷ്ട്ട്രീയ പാർട്ടികൾ ആരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് ഇങ്ങനെ ഒക്കെ ആണ്.
പണ്ട് പണ്ട് നെഹ്‌റു സാറിനെയും എ.കെ.ജി സഖാവിന്റെ ഒക്കെ കാലത്തു ' സമൂഹത്തിനു വേണ്ടി രാജ്യത്തിന് വേണ്ടി നല്ല നാളേക്ക് വേണ്ടി എനിക്ക് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാം' എന്ന സർഗാത്മക ക്രിയാത്മക യുക്തി ആണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് നൈതീകതയും സാമൂഹ്യ സാധുതയും നൽകിയതു. ഇന്ന് ' എനിക്ക് എന്ത് കിട്ടും' എന്ന വ്യക്തി താല്പര്യവും പിന്നെ കച്ചവട കാരുടെ താല്പര്യ വും കൂടുമ്പൽ തിരഞ്ഞെടുപ്പ് രാഷ്ട്രറിയം തന്നെ ഒരു ഇവന്റ് മാനേജ്മെന്റും കച്ചവടവും ആകുന്നു. അപ്പോഴാണ് തമ്മിൽ ഭേദം തൊമ്മൻ എന്ന മനസ്സോടെ ആൾക്കാർ വോട്ട് ചെയ്യുന്നത്.

Sunday, May 15, 2016

വാക്കിന്റെ വഴികൾ

ഇന്നത്തെ ചിന്താ വിഷയം വാക്കിന്റെ വഴികൾ എന്നതിനെകുറിച്ചാണ്. ഏതൊരു ഭാഷയുടയോ പേച്ചിന്റെയോ വികാസ പരിണാമങ്ങൾ പഠിച്ചാൽ മൂന്ന് പ്രധാന അധികാര ഒഴുക്കുകളും ഓർമകളും ഓളങ്ങളും നമ്മൾ ഒരു ഭാഷ എങ്ങനെ ഒക്കെ എവിടെ ഒക്കെ പറയണമെന്നും കേൾക്കണമെന്നും മനസ്സിലാക്കണമെന്നും എഴുതണം എന്നും വഴി കാട്ടി തരുന്നുണ്ട്. ഈ മൂന്ന് അധികാര സ്വരൂപങ്ങൾ കച്ചവടം(trade), മത-വിശ്വാസ അധികാര സ്വരൂപങ്ങൾ (instutionalised religious-faith power formations) രാഷ്ട്രീയ-ഭരണ അധികാര ഘട്ടനകൾ(political power structures) എന്നീ അധികാര സ്വഭാവങ്ങളും സ്വരൂപങ്ങളും ആണ്.

വാക്കുകളുടെ കൈമാറ്റങ്ങളും ചരക്കു സേവന കൈമാറ്റങ്ങളും ഒരുമിച്ചാണ് കച്ചവടം എന്ന സാമൂഹിക-സാമ്പത്തിക വിനിമയം ഉണ്ടാകുന്നതു. വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം എന്നുള്ള ഭാഷ ഉടമ്പടി എന്ന സാമൂഹിക വിശ്വാസ പ്രമാണമാണ് എല്ലാ സാമൂഹിക വിനിമയങ്ങളുടെയും കാതൽ. വാക്കുകൾ കൂട്ടി ചേർത്ത് ചേർത്താണ് വചനങ്ങളും പിന്നെ വചനങ്ങൾ മനസ്സിൽ കുടി ഏറി വിശ്വാസം എന്ന കവചം ആകുമ്പോൾ ആണ് മതങ്ങൾ കൂട്ട ഓർമകളും(collective memory) പിന്നെ ആ കൂട്ട ഓർമകൾ ദിവ്യ അധികാര രൂപങ്ങൾ ആയി രൂപാന്തരം പെടുമ്പോൾ ആണ് മതം ഒരു ഭാഷ-അധികാര സംസ്ഥാപനം ആകുന്നതു. ആയതിനാൽ ആണ് 'ആദ്യം വചനം ഉണ്ടായി, വചനം ദൈവത്തോട് കൂടെ ആയിരുന്നു വചനം ദൈവമായിരുന്നു' എന്ന വാക്യം പ്രധാനം ആകുന്നതു. 

വാക്ക് എന്നത് മനസ്സിലാകലിന്റെ ഒരു ശബ്ദരൂപ വിനിമയം ആണ്. വാക്ക് മനസ്സിലാക്കി ഒരു അർഥ വ്യൂഹം ഓർമയിൽ ഓളങ്ങൾ ആകുമ്പോഴ് ആണ് മനുഷ്യൻ അറിയാനും തിരിച്ചറിയാനും തനിച്ചറിയാനും തുടങ്ങുന്നത്. നമ്മുടെ ഓർമയുടെ അടരുകളും അടവുകളും അരുവികളും ഭാഷയുടെ നിറവും നിർവൃതിയും നിറവേരലും ആണ്. ഓർമ കുടിയേറുന്നതും കൂടണയുന്നതും കൂട്ടം ആയി പിന്നെ കൂട്ടാകുന്നതും വാക്കുകളുടെ വരമ്പിലൂടെ ആണ്. വാക്കുകളും വാക്യങ്ങളും വരികളും വരകളും ആണ് മനുഷ്യ ജാതി ഗോത്രങ്ങളെ മറ്റുള്ള ചാരചരങ്ങളിൽ നിന്നും മാറ്റുന്നത്. 

നമ്മൾ ജീവിതം പഠിക്കുന്നതും ജീവിക്കാൻ പഠിക്കുന്നതും ജോലി ചെയ്യുന്നതും വാക്കുകളുടെയും വാക്യങ്ങളുടെയും വരികളുടെയും വരകളുടെയും ഓർമ ചെപ്പുകളിൽ കൂടി ആണ്. നമ്മൾ കവിത എഴുതുന്നതും കാമിക്കുന്നതും കാണുന്നതും കേൾക്കുന്നതും വാക്കുകളുടെ വിനിമയ വ്യാപന വ്യാപരങ്ങളിൽ കൂടി ആണ്. അതുകൊണ്ടാണ് മതം ഒരു കൂട്ട ഓർമയും ബോധവുമായി ( collective memory and collective consciousness) വാക്കുകളുടെ വ്യാപാര ദിവ്യത്യയിലൂടെ മസ്‌നസ്സിനെയും മനുഷ്യനെയും കീഴ്അടക്കുന്നത്. അങ്ങനെ ഭാഷയുടെ ഭാഷണങ്ങളും ഭാഷ്യങ്ങളും ഭാഷാന്തരങ്ങളും പാട്ടുകളും ദൈവത്തിന്റെ ദിവ്യ ബലികൾ ആയി പരിണമിച്ചു അധികാര സ്വരൂപ വ്യവസ്ഥകൾ ആകുന്നതു. 

കൂട്ട് ഓർമകളും കൂട്ടായ്മകളും കാടിനെ നാടാക്കി. നാടിനെ ദേശമാക്കി. ദേശത്തെ രാഷ്ട്രമാക്കി. രാഷ്ട്രത്തെ വാക്കുകളിലൂടെയും വാളുകളിൽ കൂടിയും വയലിൽ കൂടിയും വ്യാപാര വ്യവസങ്ങളിൽ കൂടിയും മനസ്സിനെയും മനുഷ്യനെയും നിയന്ത്രിച്ചതും നിയന്ത്രിക്കുന്നതും ഭാഷയുടെ ചിട്ട പെടുത്തലുകളിൽ കൂടി ആണ്.. ഭാഷയുടെ ചിട്ടപെടുത്തലുകളിൽ കൂടി മനുഷ്യനെ ചിട്ടയിൽ ആക്കി ഒരു ചട്ടകൂട്ടിനകത്തു ആക്കുന്നുമ്പോൾ ആണ് ഭരണകൂടങ്ങൾ ഉണ്ടാകുന്നതു. ഭരണത്തിന് ഭാഷ വേണം. ഭരിക്കാൻ ഭാഷ വേണം. അങ്ങനെ ഭരണ ഭാഷതന്നെ ഒരു ചട്ടകൂടിനുള്ളിലെ ചിട്ടപെടുതലായി. അങ്ങനെ ഭാഷയെ ഭരിക്കാൻ ലീപികളും പുസ്തകങ്ങളും പദങ്ങളും പാഠങ്ങളും വിദ്വാൻമാരും വിദ്യാർത്ഥികളും ഉണ്ടായി. 
ഈ അധികാര സ്വരൂപങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് ചുറ്റു വട്ടങ്ങളിൽ നിന്നും വാക്കുകളെ വേണ്ടുവോളം വീണ്ടെടുക്കൊമ്പോൾ ആണ് മനുഷ്യൻ ഭാഷയിലൂടെ സ്വയം കണ്ടെത്തുന്നത്. 

വാക്കുകളുടെ കൂട്ട്ചേരലിൽ ഓർമകൾ ഇണചേർന്നു വാചകങ്ങൾ പുതു പ്രകാശവും പ്രകാശനങ്ങളും ആകുമ്പോൾ ആണ് കവിതയും കഥയും കരുണയും എല്ലാം നമ്മുടെ ഓർമയുടെ പുതിയ ഓളങ്ങളും നാമ്പുകളും ആയി നമ്മെ വീണ്ടും നമ്മൾ ആക്കി പുതുക്കിയെടുക്കുന്നത്. അങ്ങനെ വാക്കുകൾ വരികളും വരകളും പതുക്കെ പതുക്കെ പുതിക്കിയെടുത്തു ഓർമകളെ രമിപ്പിച്ചാണ് സാഹിത്യവും ഭാഷയും നമുക്ക് സ്വത്ത ബോധവും കൂട്ട ഓർമകളും തന്നു നമ്മെ ഒരു രാഷ്ട്ര ഭാഷയുടെയുംഒദ്യോഗിക ഭാഷയുടെയും പ്രജകൾ ആക്കുന്നത്. വാക്കുകളിലെ വരമ്പുകളിലൂടെ അധികാര സ്വരൂപങ്ങളും ആയി കൂട്ട ഉടമ്പടിയിൽ ഏർപ്പെട്ടു ജീവിച്ചു മരിച്ചു സoസ്കരിക്കപ്പെട്ടുമാണ് സംസ്ക്കാരം ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും. ഭാഷയും സംസ്കാരവും അധികാരത്തിന്റെ അനുരണങ്ങൾ ആണ്. 

വാക്കുകൾ പുതുക്കി പുതിയ വഴികൾ തേടുമ്പോഴാണ് ജീവിതത്തിനു ജീവൻ ഉണ്ടാകുന്നതു. കാരണം മനുഷ്യൻ വഴികളും പോംവഴികളും പഴയ വഴികളും പാഴ് വഴികളും തേൻ വഴികളും സർഗ വഴികളും സ്വർഗ്ഗ വഴികളും കണ്ടെത്തുന്നത് വാക്ക് വന്ന വഴികളിൽ കൂടിയും വാക്ക് കൂട്ടിക്കൊണ്ടു പോകുന്ന വഴികൾ കൂടിയും ആണ്. ആദിയിൽ വാക്കുണ്ടായി.വാക്ക് ദൈവത്തോട് കൂടെ ആയിരുന്നു. വാക്ക് ദൈവമായി. ദൈവം സ്നേഹമായി വാക്കിനെ സ്നേഹിക്കാൻ അരുളപ്പാടുണ്ടായി. വാക്കില്ലേൽ നാമില്ല. വാക്കില്ലേൽ ഞാനില്ല. വാക്കില്ലേൽ ജ്ഞാനി ഇല്ല. വാക്കില്ലേൽ അവകാശം ഇല്ല. വാക്കില്ലേൽ മനുഷ്യൻ ഇല്ല. വാക്കാണ് ശാസത്തെ വിശ്വാസം ആക്കുന്നത്. എല്ലാം ഒരു വിശ്വാസമല്ലേ?

ഭാഷ എങ്ങനെയൊക്കെ ആണ് ഇങ്ങനയൊക്കെ ആയതു ?

ഇന്നത്തെ ചിന്താ വിഷയം മലയാള ഭാഷ എങ്ങനെയൊക്കെ ആണ് ഇങ്ങനയൊക്കെ ആയതു എന്നതിനെ കുറിച്ചാണ്. ആദ്യമായ് ചോദിക്കേണ്ട ചോദ്യം ഒരു ഭാഷയെ എങ്ങനെ ആണ് അടയാളപെടുത്തുന്നത് എന്നതാണ്. 

വാമൊഴി വരമൊഴി ആകുന്നതും. വരമൊഴി ചിട്ടപെടുത്തി വ്യാകരണവും നിഘണ്ടുവും ഒക്കയാക്കി ഒരു ചട്ടക്കൂട്ടിൽ ആക്കി ഒരു വ്യവസ്ഥാപിത ഭാഷ ആക്കുന്ന പ്രക്രിയ ഒരു അധികാര രാഷ്ട്രീയ പ്രക്രിയയാണ്. കാരണം ചട്ടക്കൂട്ടിൽ ആക്കി ഒരു ഭാഷ വ്യവസ്ഥ ആയാൽ(standardization of language)അതിനു വെളിയിൽ ഉള്ള വാമൊഴികളെ പതുക്കെ പതുക്കെ വക വരുത്തും. കാരണം വ്യവസ്ഥാപിത ഭാഷയിൽ പുസ്തകങ്ങളും പാഠ പുസ്തകങ്ങളും വ്യാകരണ പുസ്തങ്ങളും പിന്നെ അധ്യാപനവും അദ്ധ്യാപകരും ഉണ്ടാകുപോൾ ഭാഷയുടെ അതിർ വരമ്പുകൾ കെട്ടി കെട്ടി അതിനുള്ളിൽ ഉള്ളത് എല്ലാം ശരി വച്ചും ആ അതിരിന് അപ്പുറത്തുള്ള വാ മൊഴിയും മറ്റും തരം താഴ്ത്തി രണ്ടാം തരവും മൂന്നാം തരവും നാട്ടു മൊഴി (dialects) ആയി തരം തിരിച്ചു മനുഷ്യന്റെ വിലയും നിലയും ഭാഷ പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുവാനും പിന്നെ മനുഷ്യനെ വേര്തിരിക്കാനും ഇട നൽകി. അങ്ങനെയാണ് ശരിയായ ഭാഷയും തെറ്റായ ഭാഷയും ഉണ്ടാക്കപ്പെട്ടത്. 

അങ്ങനെ ആണ് നല്ല ഭാഷയും മോശ ഭാഷയും ഉണ്ടായി തുടങ്ങിയത്. അങ്ങനെ യാണ് നല്ല വിലയും നിലയും ഉള്ള ആൾക്കാർ നല്ല ഭാഷ പ്രയോഗിച്ചു തുടങ്ങിയത്. അങ്ങനെ ആണ് ശരിയായ ആൾക്കാർ ശരി ഭാഷ പറയുമെന്നും. മോശമായ ഭാഷ പറയുന്നവർ ശരി അല്ലെന്നും ഉള്ള പൊതു ധാരണയും ( common sense) പിന്നെ പൊതു ബോധവും ഉണ്ടായതു. ഇതിനു അപ്പുറം തറ ഭാഷ പറയുന്നവരും തെറി പറയുന്നവരും എന്നൊക്കെ ഭാഷ വ്യവസ്ഥിതി നമ്മളിൽ നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ കുടിയേറി ഭാഷ പ്രയോഗത്തിന്റെ ഒരു 'സദാചാര' ബോധ വരമ്പുകൾ നമ്മൾ വളരുന്നതോടൊപ്പം വളർന്നു വരുന്നു. 

എല്ലാ അധികാര സ്വരൂപങ്ങളും ഭാഷയുടെ വ്യവസ്ഥാപന ഭരണത്തിൽ കൂടെയാണ് മനുഷ്യനെ പ്രജകകൾ ആക്കുന്നത്. ഭാഷയുടെ അതിര് വരമ്പുകളിലൂടെ ജാതി തിരിച്ചും പിന്നെ വേര്തിരിച്ചും ആണ് ലോകത്തു എല്ലാ അധികാര സ്വരൂപങ്ങളും സ്ഥാപനവത്കരിക്കപ്പെട്ടതു. അതുകൊണ്ടു തന്നെയാണ് ഭാഷയുടെ വ്യാകരണവും അധികാരത്തിന്റെ വ്യാകരണവും സ്ഥാപനവത്കരിക്കപ്പെട്ട ഭരണ ചട്ടകൂട്ടിന്റെ രണ്ടു നേടും തൂണുകൾ ആകുന്നത്. ഭാഷയുടെ വ്യവസ്ഥാപിത വ്യകരണത്തിലൂടെ പൊതു സ്വത്വ നിർമ്മിതി നടക്കുന്നത്. നമ്മുടെ ഉള്ളിൽ ഭാഷ ആവേശിച്ചു നമ്മുടെ തോന്നാലുകളെയും ചിന്താ ധാരകളെയും വാക്കുകളെയും പ്രവർത്തികളും നമ്മുടെ ജോലിയെയും സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെയും നിയന്ത്രക്കുവാൻ തുടങ്ങുന്നത്. ഈ നിയന്ത്രണ രേഖകളിൽ കൂടിയാണ് പുരുഷ മേധാവിതവും ജാതി വംശ മേധാവിത്തവും നമ്മൾ അറിയാതെ തന്നെ കയറി പറ്റി വേര് ഉറപ്പിക്കുന്നത്.. 

നമ്മൾ ചിന്തിക്കുന്നതും ചിരിക്കുന്നതം ഭോഗിക്കുന്നതും പണി ചെയ്യുന്നതും ചികില്സിക്കുന്നതും പഠിപ്പിക്കുന്നതും പ്രാര്ഥിക്കുന്നതും ഭാഷയിൽ കൂടിയാണ്. ജനിച്ചു വീണു നമുക്ക് ആദ്യമായി ഒരു പേര് തരുന്നത് ഭാഷയും ആ ഭാഷയിൽ കൂടി പ്രവർത്തിക്കുന്ന മത ജാതി വ്യവസ്ഥിതിയും ആണ്. ഭാഷയുടെ വ്യകരണത്തിലൂടെയും സ്ഥാപനവൽക്കരണത്തിൽ കൂടിയും ആണ് എല്ലാ മതങ്ങളും മനുഷ്യന്റെ ആത്മാവിൽ കൂട് കെട്ടിയത്. മതങ്ങൾ മനുഷ്യനിൽ ആന്തരവത്കരിക്കപ്പെട്ട അധികാര ശ്രേണികളെയും സ്വരൂപങ്ങളെയും(internalised power hierarchies and structures of power) ഉണ്ടാക്കി ഒരു സ്വതവ്യവസ്ഥയിൽ കുടിയിരുത്തിയാണ് കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെ തന്നെ നിയന്ത്രിക്കുന്നത്. 

അങ്ങനെ ആണ് സംസ്കൃതം ദേവ വാണിയായതും. ബുദ്ധൻ അതിനു ബദലായി പ്രാകൃത്തും പാലിയും അധികാര പ്രതിരോധത്തിനായി പ്രയോഗിച്ചത്. അത് കാരണം ആണ് വ്യവസ്ഥാപിത ഹീബ്രു ഭാഷക്ക് ബദലായി യേശു ആരമ്യ ഭാഷയിൽ പ്രതിരോധം തീർത്തത്ത്. ഒരു ഗോത്ര ഭാഷയായ അറബിയെ ഒരു ലോക ഭാഷ ആകിയത്തിന് ഇസ്ലാം മതം ആണ് കാരണം. ഇന്ന് ലോകത്തു എന്തിങ്കിലും അധികാര ശ്രേണിയിലോ സാമ്പത്തിക രംഗത്തോ പിടിച്ചു കയറണമെങ്കിൽ ഇംഗ്ളഷിൽ ചിന്തിക്കാനും വ്യവഹരിക്കുവാനും അറിയണം. 

ഇത്രയും വിവരിച്ചത് മൂന്ന് കാര്യം പറയാനാണ്. 

1. മലയാള ഭാഷ എന്ന് നമ്മൾ ഇപ്പോൾ പറയുന്ന ഭാഷ വ്യവസ്ഥ രൂപ്പെട്ടവന്നത് വെറും 400 കൊല്ലം കൊണ്ടാണ്. രണ്ടായിരം കൊല്ലകൾക്കും മുമ്പ് ഇവിടെ വാമൊഴിയായി വർത്തമാന വിനിമയം നടത്തി. പക്ഷെ ആ ഭാഷക്ക് ഇന്ന് പറയുന്ന മലയാളവുമായി എന്തെങ്കിലും സാമ്യം ഉണ്ടായാലും ഇല്ലെങ്കിലും മലയാള ഭാഷ ഇപ്പോഴുള്ള സ്ഥിതിയിൽ വ്യവസ്ഥാപനവത്കരിക്കപ്പെട്ടിട്ടിട്ടു ഒരു 200 കൊല്ലത്തിൽ അധികമായോ എന്ന് എനിക്ക് സംശയമാണ്. 

2.ഭാഷ പ്രയോഗങ്ങൾ സ്ഥാപന വത്കരിക്കുന്നതിൽ സാങ്കേതിക വിദ്യക്കു( technology) വലിയ പങ്കുണ്ട്. അക്ഷരങ്ങൾ ആണ് ലോകത്തു ആദ്യം കണ്ടു പിടിച്ച സാങ്കേതിക വിദ്യകളിൽ ഒന്ന്. പിന്നെ അക്ഷരം എഴുതുവാനുള്ള ഉപാധി, അക്ഷരങ്ങൾ കൂടി എഴുതി വാചകങ്ങൾ ആക്കുന്ന സാങ്കേതിക വിദ്യ. അത് കഴിഞ്ഞു അത് എഴുതാനുള്ള ടെക്‌നോളജി. ചുരുക്കം പറഞ്ഞാൽ പണ്ട് എഴുതിയിരുന്ന പന ഓലമുതൽ അച്ചടി മിഴി പേപ്പർ പേന കമ്പ്യൂട്ടര് മുതൽ ഞാനിപ്പോൾ ഉപയോഗിക്കുന്ന ഗൂഗിൾ ആപ് വരെ നമ്മുടെ ഭാഷ രീതിയെയും പ്രയോഗത്തെയും സാഹിത്യത്തെയും സമൂഹത്തെയും സ്വാധീനിക്കും. 

3. മലയാളം വിദ്വാൻമാർ ചിലപ്പതികാരം മുതൽ രാമ ചരിതം വഴി എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിൽ കൂടി കേറി ഉണ്ണായി വാര്യർ വഴി കുഞ്ഞൻ നമ്പ്യാർ വഴി വർത്തമാന പുസ്തത്തിലൂടെ പത്തൊമ്പതം നൂറ്റാണ്ടിൽ കൊണ്ടെത്തിചു ഒരു വ്യവസ്ഥാപിത ചരിത്ര നിർമാണം നടത്തുന്നത് ഇന്നത്തെ ഭാഷയുടെ അധികാര രാഷ്ട്രീയ ചട്ടകൂട്ടിൽ നിന്നുള്ള ഒരു അഭ്യാസം മാത്രം ആണ്. ചെന്തമിൾ, മണിപ്രവാളം, സംസ്‌കൃത സന്നിവേശം, പിന്നെ 19 നൂറ്റാണ്ടിലെ അച്ചടി ഭാഷ , ഗുണ്ടർട്ട് മലയാളം,പത്ര ഭാഷ മലയാളം, പാഠപുസ്തക മലയാളം, സാഹിത്യ മലയാളം, തറ മലയാളം എന്നി ചരിത്ര വഴികളെ അധികാരത്തിന്റെ അടയാള പെടുത്തലായി കണ്ടാൽ പറഞ്ഞും പഠിപ്പിച്ചും തന്ന ചരിത്രത്തെ വെള്ളം തൊടാതെ വിഴുങ്ങുവാൻ പ്രയാസമാണ്.

ഭാഷ എങ്ങനെ ഒക്കെയാണ് നമ്മളെ കൈയിൽ എടുക്കുന്നത്?

ഇന്നത്തെ ചിന്താ വിഷയം മലയാള ഭാഷയെ കുറിച്ചാണ്. ഭാഷ എങ്ങനെ ഒക്കെയാണ് ഉണ്ടായി വളർന്നു വലുതായി നമ്മളെ കൈയിൽ എടുക്കുന്നത്? ഭാഷ ആരൊക്കെ എങ്ങനെയൊക്കെ ആർക്കൊക്കെ ,എവിടെ ഒക്കെ പറയും എഴുതും പ്രസംഗിക്കും? ഭാഷയുടെ ചരിത്രം ആരൊക്കെ എങ്ങനെ ഒക്കെ എഴുതി , എഴുതും? 

കേരള സംസ്ഥാനം ഇന്നാളിൽ ഉണ്ടായതാണ്. അതിനു അറുപതു വര്ഷം അടുത്ത നവംബർ ഒന്നാം തിയതിയെ തികയതുള്ളു. സ്വതന്ത്ര ഇന്ത്യയിൽ പുതിയ സംസ്ഥാനങ്ങൾ ഭാഷ അടിസ്ഥാനത്തിൽ ഉണ്ടാക്കിയപ്പോൾ മലയാള ഭാഷ പൊതുവെ പറയുന്ന സ്ഥലങ്ങൾ കൂട്ടി യോജിപ്പിച്ചു കേരളം എന്ന ഒരു ഭരണ-അധികാര സ്വതം ഉണ്ടാക്കിയെടുത്തു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന് നമ്മുടെ ഇ.എം.എസ് ആശാൻ മുതൽ പറഞ്ഞു പറഞ്ഞു മലയാള ഭാഷ എന്നൊരു ഭാഷയൊക്കെ പറഞ്ഞു പറഞ്ഞു നമ്മൾ മലയാളികളും മല്ലൂസും പിന്നെ കേരളീയർ ഒക്കെ ആയി. പിന്നെ മാതൃഭൂമി പത്രോം മലയാള മനോരമയും കേരള കൗമുദിയും ദീപികയും ഒക്കെ ദിനം പ്രതി വായിച്ചും കെട്ടും പറഞ്ഞും നമ്മൾ എല്ലാ ദിവസവും മലയാളി ആയി. അന്തർദേശീതയുടെ അന്തർധാരായിൽ വിശ്വസിക്കുന്ന മാർക്സിസ്റ്റു പാർട്ടക്കാരു പോലും 'ദേശാഭിമാനി' ഇറക്കി നമ്മളെ മലയാള ദേശാഭിമത്തിന്റെ ആളുകൾ ആക്കി. ഉള്ളത് പറയണമല്ലോ മലയാള ഭാഷയിൽ എന്തെങ്കിലും ചാനലിന് ഒരു പേര് ഉണ്ടെങ്കിൽ അത് 'കൈരളി' ആണ്. പിന്നെ കെ.പി. യോഹന്നാൻ സഹോദരൻ വലിയ മെത്രാപ്പോലീത്തയുടെ 'ആത്മീയ യാത്രയും'.പത്ര കച്ചോടക്കാർ ടി വി കാണിക്കൽ കച്ചോടം തുടങ്ങിയപ്പോൾ അതിനു അവരുടെ പഴയ ബ്രാൻഡ് ഒക്കെ കൊടുത്തു മലയാളത്തെയും മലയാളികളെയും സൂട്ടക്കി.. പിന്നെ ദോഷം പറയരുതല്ലോ ഇപ്പോൾ ഇറങ്ങുന്ന സിനിമ(ചല ചിത്രം എന്നും പറയും)യുടെ പേരുകൾ മലയാള ഭാഷയിൽ എത്രയുണ്ട്? 
ഇവിടെ ഒരു ഒരു രണ്ടായിരം കൊല്ലം മുന്നേ ഇപ്പോൾ കേരളം എന്ന് പറഞ്ഞു പരിചയിച്ച ഈ നാട്ടിൽ ആൾക്കാർ പറഞ്ഞ ഭാഷയെയെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും തീർപ്പു ഉണ്ടങ്കിൽ പറയണേ. ഈ 'ഭാഷ' എന്ന പറച്ചിൽ എന്ന് തൊട്ടാണ് ഈ നാട്ടിലെ ആൾക്കാർ പറയാൻ തുടങ്ങിയത്?. പറയുന്ന കാര്യങ്ങൾ ആണോ എഴുതുന്ന കാര്യങ്ങൾ ആണോ?. ഭാഷ എന്ന് പൊതുവെ അറിയപ്പെടുന്ന മനുഷ്യ വർത്തമാന വിനിമയ ഏർപ്പാട് കാക്ക തൊള്ളായിരം കോടി വർഷങ്ങളായി മനുഷ്യൻ എന്ന ഇരു കാലി മൃഗം കാട് നാട് ആക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണെന്നാ പഴമക്കാർ പറയുന്നത്. അവര് തിന്നാനും തൂറാനും പിന്നെ ആണും പെണ്ണും പരിപാടി നടത്തി കൊച്ചുങ്ങളെ ഉണ്ടാക്കാനും ഗുഹയിലും മരത്തിലും പിന്നെ വെള്ളമുള്ളിടത്തു ആവസം ഉറപ്പിച്ചു പറഞ്ഞും പാടിയും ആടിയും പണ്ണിയും പണി ചെയ്തും കൊന്നും കൊല വിളിച്ചും മണ്ണിനെയും പെണ്ണിനേയും വെട്ടി പിടിച്ചും കച്ചോടം ചെയ്തും കള്ളം പറഞ്ഞും കൂട്ട് കൂടിയും കള്ളു കുടിച്ചു കൂത്താടിയും പെണ്ണ് പിടിച്ചു പരസ്പരം പാര വെച്ചും ദൈവത്തോട് പ്രാര്തിച്ചും ഒക്കെ ഒക്കെ ആണ് ഇപ്പോൾ നമ്മൾ പൊതുവെ ഭാഷയെന്നും ലാംഗ്വേജ് എന്നും പറയുന്ന സൂത്രം ഉണ്ടായി വന്നു വളർന്നത്. പിന്നെ മനുഷ്യൻ മണ്ണിനെയും പെണ്ണിനേയും കച്ചോടത്തയും കൈയാളൻ ഭാഷ വിനിമയം എന്ന സൂത്രം സൂത്രത്തിൽ ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ ഈ പറയുന്ന പറച്ചിലുകൾ അധികാരം എന്ന മേല്കൊയ്മയുടെ ഭാഗമായി. 

അങ്ങനെ ആരൊക്കെ എങ്ങനെ ഒക്കെ എവിടൊക്കെ എന്തൊക്കെ പറയണമെന്ന് കാക്ക തൊള്ളായിരം കൊല്ലം മുന്നേ തീരുമാനം ആയി. ചുരുക്കത്തിൽ മനുഷ്യൻ അധികാര രൂപങ്ങൾ ഉണ്ടാക്കുന്നതും പള്ളിയും അമ്പലവും അലമ്പും ഉണ്ടാക്കുന്നതു ഭാഷ കൈയാളി ആളുകളെ പാട്ടിലാക്കി മയക്കിയും പിന്നെ ആയുധം കാട്ടി പേടിപ്പിച്ചുമാണ്. പറയുന്ന ഭാഷ നോക്കി മനുഷ്യന് വിലയും നിലയും വരാൻ തുടങ്ങി. വിലയും നിലയും ഉള്ളവർ ഒരു ഭാഷയും അണ്ടനും അടകോടാനും വേറൊരു പറച്ചിലും പേച്ചി. അങ്ങനെ തറ ഭാഷയും കൊട്ടാര ഭാഷയും ഉണ്ടായി. പിന്നെ കവികൾ ആയി പട്ടും വളയുമൊക്കെ കൊടുത്തു ദൈവങ്ങൾക്കും രാജാക്കന്മാർക്കും വേണ്ടി പാട്ടെഴുതി കൂത്താടി പിന്നെ ഭാഷ ചിട്ടപെടുത്തി ചൊല്പടിയിൽ ആക്കി നാട്ടുകാരെയൊക്കെ അത് ചോറും ചൊല്ലും കൊടുത്തു വരുതിയിൽ ആക്കി .പിന്നെ വിധേയരാക്കി. 

അധികാര ഭരണ രൂപങ്ങളുടെ വ്യാകരണം ഉണ്ടാകുന്നതു ഭാഷയുടെ വ്യാകരണ ശ്രേണികളെ കൈയാളി ആണ്. മനുഷ്യൻ മേൽക്കോയ്മ സ്ഥാപിക്കുന്നത് വീട്ടിലും നാട്ടിലും നഗരത്തിലും ഭരണത്തിലും ഭാഷ കൈയ്യേറിയും കൈയാളിയും കരുതി ഉപയോഗിച്ചുമാണ്. പള്ളിക്കു വേറെ ഭാഷ പള്ളിക്കൂടത്തിൽ വേറൊരു പറച്ചിൽ. കച്ചേരിയിൽ വേറെ. കിടപ്പറയിൽ വേറെ. വീട്ടിൽ വേറെ. നാട്ടിൽ വേറെ. ചീത്ത പറയാൻ വേറെ. ചിത്തം പിടിക്കാൻ വേറെ. കളി വേറെ. കാര്യം വേറെ. ആധാരം വേറെ. അധരം വേറെ. ജീവിതം ഇല്ലാതെ ഭാഷയില്ല. പറച്ചിൽ ഇല്ലാതെ എന്തോന്ന് പേര് എന്തോന്ന് പാര്!!!

പഴയ പേച്ചു പിന്നെ ചീത്തയാകും. തെറി നിർണയിക്കുന്നത് തേര് ഓടിക്കുന്നവരാണ്. ഭാഷയുടെ ശരിയും തെറ്റും നിർണയിക്കുന്നത് അധികാരം ആളുന്നവരും അവരുടെ ആൾക്കാരുമാണ്. ഭാഷ മോശം ആണോ നല്ലതാണോ എന്ന് നമ്മളെ പറഞ്ഞു പഠിപ്പിച്ചതു പുരോഹിത വർഗ്ഗവും ആയുധം ഏന്തിയ അധികാരികളും ആണ്. അതിനാലാണ് മണിപ്രവളത്തിൽ അസഭ്യം പറഞ്ഞാൽ മാന്യനാകുന്നതും 'തറ' തെറി പറഞ്ഞാൽ തെണ്ടി ആകുന്നതും. താഴെയുള്ള മുടിയെ താഴെ ഉള്ള ഇന്ദ്രീയങ്ങളെയും താഴ്ത്തി കെട്ടി 'നാണമില്ലാത്ത' ചീത്ത വാക്കുകളോ പച്ച തെറിയോ ആക്കുന്നത് ഭാഷയിലൂടെ സദാചാരവും മേൽക്കോയ്മയും സ്ഥാപിച്ചെടുക്കുന്ന ഒരു പുരോഹിത-പോലീസ്-അധികാര അധികപറ്റാണ്.

കേരള ചരിത്രത്തെ കുറിച്ച് വേറിട്ട കാഴ്ചപ്പാട്

ഇന്നത്തെ ചിന്താ വിഷയം കേരള ചരിത്രത്തെ കുറിച്ചാണ്. ആദ്യമായി പറയുവാനുള്ളത് കേരള ചരിത്രത്തെ കുറിച്ച് സമഗ്രമായ ചരിത്ര-പുരാവസ്തു ഗവേഷണത്തെ ആധാരമാക്കി ഒരു പുസ്തകം ഇനിയും ഉണ്ടായിട്ടില്ല എന്നതാണ്. പത്താം നൂറ്റാണ്ടിനു മുൻപുള്ള കേരള ചരിത്രം കുറെയേറെ ഗ്യാസാണ്. ഇത്രയും ചരിത്രകാരന്മാർ പണി എടുക്കുന്ന ഈ നാട്ടിൽ ഉണ്ടായ കേരള ചരിത്ര പുസ്തകങ്ങൾ എല്ലാം കൂടി ഒരു ബുക്ക് ഷെൽഫിൽ ഒതുങ്ങാനുള്ളതെ ഉള്ളു.കേരള ചരിത്രത്തെ കുറിച്ച് ഇത് വരെ പ്രസിദ്ധകരിച്ച ഒട്ടും മിക്ക പുസ്തകങ്ങളും എന്റെ പുസ്തക ശേഖരത്തിൽ ഉണ്ട്. ഈ നാട്ടിൽ എല്ലാം കേരള ചരിത്രം എന്ന പേരിൽ വിറ്റഴിയുന്ന ശ്രീധര മേനോൻ സാറിന്റെ പുസ്തകം ഏറി വന്നാൽ ഒരു സാദാ ബി.എ പാഠ പുസ്തകമോ ചരിത്രത്തെ കുറിച്ച് വലിയ പിടി ഇല്ലാത്തവർക്കുള്ള ഒരു ഗൈഡ് പുസ്തകമോ എന്നതിൽ കവിഞ്ഞ കഴമ്പൊന്നും ഉണ്ടെന്നു തോന്നിയിട്ടില്ല. കേരള ചരിത്രത്തെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് ഉള്ള ഒരു ചരിത്രം " കേരളവും ജാതി വ്യവസ്ഥയും' എഴുതിയ പി.കെ.ബാലകൃഷ്ണൻ ഒരു പ്രൊഫഷണൽ ചരിത്ര ഗവേഷകൻ അല്ലായിരുന്നു. അദ്ദേഹം കാര്യ ഗ്രാഹ്യവും വിവരവുമുള്ള ഒരു പത്ര പ്രവർത്തകനായിരുന്നു.പിന്നെ മര്യാദക്ക് ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പുസ്തകം റോബിൻ ജെഫ്‌റിയുടെ' Decline of Nair Dominance' ആണ്. ആ പുസ്തവും കൂടുതൽ 19 ആം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയേകുറിച്ചാണ്. അതും തിരുവിതാംകൂർ ചരിത്രത്തെ അധികരിച്ചാണ്. കേരള ചരിത്രം എഴുത്തു ശുഷ്‌കമായതിന്റെ കാരണം ഇവിടെ വലിയ തോതിൽ ഗഹനമായ ചരിത്ര ഗവേഷണത്തിന്റെ ചരിത്രം ഇല്ല എന്നുള്ളതാണ്. ഇവിടെ ചരിത്രം ഗവേഷണം നടത്തിയവരിൽ ഭൂരിഭാഗവും അവരുടെ സ്വന്തം തലത്തിൽ നടത്തിയ ചില ചിന്ന ഗവേഷങ്ങൾ കൊണ്ടാണ്. ഇവിടെ ഒരു പുരാവസ്തു ഗവേഷണ വകുപ്പ് ഉണ്ടെങ്കിലും പുരാ വസ്‌തു ഗവേഷണമൊഴിച്ചുള്ള അല്ലറ ചില്ലറ പണികൾ ഒക്കെ നടത്തി സർക്കാർ ശമ്പളം കൃത്യമായി വാങ്ങി സുഖമായി കഴിയുന്നവരണവിടെ അധികവും. അതിലും വിചിത്രം പുരാ വസ്തു ഗവേഷണത്തിൽ ഗവേഷണം പോകട്ടെ അടിസ്ഥാന പരിശീലനം പോലും ഇല്ലാത്തവർ ഉള്ള ഒരു വകുപ്പ് എന്ത് പുരാവസ്തു ഗവേഷണം നടത്തും.?പിന്നെ ആകയുള്ളത് കേരള ചരിത്രം ഗവേഷണ കൗൺസിൽ ആണ്. അവരും ഇത് വരെ ഗഹന ഗവേഷണത്തെ ആധാരക്കി ചരിത്രം പുസ്തകം ഒന്നും പ്രസിദ്ധീകരിച്ചില്ലെങ്കിലും ഒരു നല്ല കാര്യം ചെയ്തു. അത് കൊടുങ്ങല്ലൂരിന് അടുത്ത പട്ടണ ത്തു നടത്തി വരുന്ന പുരാവസ്തു ഗവേഷണമാണ്. അതിന് നേതൃത്വം നൽകുന്ന പി.ജെ. ചെറിയാനും കൂടെയുള്ളവരും കഴിഞ്ഞ കുറെ വര്ഷങ്ങളിയി നടത്തുന്ന ഗവേഷണം കേരള ചരിത്ര ഗവേഷണത്തിന്റെ ഗതി മാറ്റാൻ സാധ്യത ഉള്ള ഒന്നാണ്. വളരെ അധികം കുശുമ്പും കുന്നായ്മയും ചരിത്രകാരൻ മാരുടെ സംഘടിത പാര വെപ്പുകളും പരാതികളും ഉണ്ടായെങ്കിലും പട്ടണം ഗവേഷണ പൂർവാധികം ഭംഗിയായി പോകുന്നത് കേരള ചരിത്രം എഴുത്തിനു നല്ലതാണു. അതിനു തുടക്കം കുറിച്ച ഡോ. ഷാജനും , പ്രൊ. സെൽവകുമാരും നല്ല പുരാവസ്തു ഗവേഷകരാണ്. പത്താം നൂറ്റാണ്ടിനു മുന്നിലുള്ള ആകെ പോകെ നല്ല ചരിത്ര ഗവേഷണ തെളിവുകൾ തുലോം കുറവാണ്. അവിടെയാണ് പട്ടണം പുരാവസ്തു ഗവേഷണത്തിന്റെ പ്രസക്‌തി. കേരളത്തിൽ ഒരു പാട് ചരിത്ര മിഥ്യകൾ ഉണ്ടാക്കപെട്ടിട്ടുണ്ട്. അതിൽ ഒരു മിഥ്യ ആണ് സുറിയാനി ക്രിസ്ത്യാനികൾ എല്ലാം ബ്രാംമണർആയിരുന്നു എന്ന ശുദ്ധ വങ്കത്തരം. ഒന്നാമതായി ഈ സുറിയാനി , ലാറ്റിൻ എന്നൊക്കെ വേർതിരിച്ചു പേര് നൽകിയത് ഇവിടെ വന്ന ഡച്ചുകരാണ്.അതും പള്ളിയിൽ നടത്തുന്ന ആരാധന ക്രമത്തിൽ ഉപയോഗിച്ച ഭാഷയെ അടയാള പെടുത്തി. കേരളത്തിൽ നമ്പൂതിരി സമൂഹം കുടിയേറിയത് തന്നെ ഏഴാം നൂറ്റാണ്ടോട് കൂടി ആണെന്നുആണ് പല ചരിത്ര പുസ്തങ്ങളും പറയുന്നത്. പിന്നെങ്ങനെ തോമ്മാ ശ്ലീഹ വന്നു നമ്പൂതിരി മാരെ മാർഗം കൂട്ടും? ഈ തോമ ശ്ലീഹ കഥ പോലും കൂടുതൽ കേട്ട് കേഴ്വിയും ചരിത്ര തെളിവുകൾ കമ്മിയും ആണ്. കേരളത്തിൽ നസ്രാണികൾ എന്ന അറിയപ്പെടുന്ന ഒരു സമൂഹം ഉണ്ടായത് പണ്ട് പണ്ട് ഇപ്പോൾ ഈജിപ്തിൽ ഉള്ള പണ്ട് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അല്കസൻഡ്രിയ തുറമുഖവുമായി ഇപ്പോൾ കേരളം എന്ന് അറിയപ്പെടുന്ന പഴയ നാടുമായി കച്ചവട ഇടപാടുകളുടെ തിരു ശേഷിപ്പായാണ്. കഴിഞ്ഞ ഒരു ആയിരത്തി അഞ്ഞൂറ് വർഷങ്ങളായി കേരളത്തിലുള്ള സകലമാന ജാതികളും , കച്ചവടത്തിന് വന്നു ഇവിടെ ഒരുപാടു പേരെ ജനിപ്പിച്ച വകയിലും , എല്ലാം കൂടി കുഴഞ്ഞ ഒരു സമൂഹമാണ് പണ്ട് നസ്രാണികള് എന്ന അറിയ പെട്ടിരുന്ന ഇപ്പോഴത്തെ സുറിയാനി ക്രിസ്താനികൾ. ഇത് വായിച്ചു സുറിയാനി ക്രിസ്ത്യൻ ബ്രോസ് എന്നെ ചീത്ത വിളിക്കരുത് , പ്ലീസ്. ഇത് പോലെ വേറെ ഒരുപാടു മിഥ്യകൾ കേരള ചരിത്രത്തിൽ ഉള്ളത് സമഗ്രമായ ഗവേഷണത്തിൽ ആധാരമാക്കിയ ഒരു സമഗ്ര കേരള ചരിത്രം ഇല്ലാതത്തിനാലാണ്. ചരിത്രം ഇല്ലാത്തപ്പോൾ ആണ് നമ്മൾ പുളൂ പറഞ്ഞു പറഞ്ഞു ആൾക്കാരെ വിശ്വസിപ്പിക്കുന്നത്. അങ്ങനെ ഉള്ള ഒരു വിശ്വ പ്രസിദ്ധമാക്കിയ പുളൂ ആണ് മലയാളം രണ്ടായിരത്തിൽ അധികം പഴക്കമുള്ള ഒരു ശ്രേഷ്ട്ട ഭാഷയാണ് എന്നത്. പുളൂ പറഞ്ഞു പറഞ്ഞു സർക്കാരും പുളൂ പറയുമ്പോൾ ആണ് അത് ശ്രേഷ്ടമാകുന്നത്. അങ്ങനെ ഉള്ള ഒരു പാട് ശ്രേഷ്ട്ട പുളുകൊണ്ടാണ് നാം കേരള ചരിത്രം ഒട്ടുമുക്കാലും ഉണ്ടാക്കിയത്. കേരളം എന്ന് കേട്ടാൽ ചോര തിളക്കണം നമുക്ക് ഞരമ്പുകളിൽ........ എന്നാണ് കവി നമ്മുടെ സ്വന്തം ജിങ്കോയിസം ഉണ്ടാക്കി നമ്മളെ പഠിപ്പിച്ചതു. ആയതിനാൽ എന്നെ കൈയേറ്റ ചെയ്യരുത് സുഹൃത്തുക്കളെ നാട്ട്കാരെ, സഹോദരി സഹോദരന്മാരെ😊

Tuesday, May 10, 2016

കേരളത്തിൽ നിന്ന് വെളിയിൽ പോയി ജോലി ചെയ്യുന്ന മനുഷ്യരെ കുറിച്ചാണ്

ഇന്നത്തെ ചിന്താ വിഷയം കേരളത്തിൽ നിന്ന് വെളിയിൽ പോയി ജോലി ചെയ്യുന്ന മനുഷ്യരെ കുറിച്ചാണ്. അവരുടെ കഥ ആണ് കേരളത്തിലെ വികസനത്തിന്റെ കഥ. പണ്ടൊരിക്കൽ ഒരു സാമൂഹിക ഗവേഷകൻ എന്നോട് ചോദിച്ചു ,"അറുപതുകളിലും എഴുപതുകളിലും സജീവമായിരുന്ന നക്സലൈസവും മാവോയ്‌സവും എന്തുകൊണ്ട് കേരളത്തിൽ പച്ച പിടിച്ചില്ല?" ഉത്തരം സിംപിൾ ആണ്. അവരിൽ മിക്കവരും ഗൾഫിൽ പോയി പച്ച പിടിച്ചു. ഇത് അതിശയോക്തി അല്ല. 

ഒരിക്കൽ പൂനയിൽ വച്ചുള്ള ഒരു ഫൈവ് സ്റ്റാർ പാർട്ടിയിൽ വെച്ച് ഒരു മൾട്ടിനാഷണൽ കമ്പിനിയുടെ മലയാളി സി.ഇ.ഓ യെ കണ്ടു. പേര് കേട്ടിട്ട് നല്ല പരിചയം. പുള്ളിക്കാരൻ ആയിരുന്നു അടിയന്തരാവസ്ഥ സമയത്തു കോഴിക്കോട് റീജിണൽ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് രാജനോടൊപ്പം അറസ്റ്റു ചെയ്യപെട്ട ഒരാൾ. രാജൻ കേസിലെ പ്രധാന സാക്ഷിയും അങ്ങേർ തന്നെ.അത് കൊണ്ട് കരുണാകരന് മുഖ്യ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. കോളജിൽ പഠിക്കുമ്പോൾ അല്പം മാവോയിസ്റ്റു ചായ്വുണ്ടായിരുന്ന അദ്ദേഹം ഇന്ന് നല്ല ഒന്നാന്തരം മുതലാളിത്വത്തിന്റെ വക്താവാണ്. കേരളത്തിൽ നിന്ന് വണ്ടി കയറിയ മാവോയിസ്റ്റുകൾ എല്ലാം പ്രൊഫെസ്സർ മാര് മുതൽ ജർണലിസ്റ് , ഐ.എ.എസ് ഉൾപ്പെടെ ഉള്ള മേഖലകളിൽ ചുവടു ഉറപ്പിച്ചു.

 ചുരുക്കും പറഞ്ഞാൽ കേരളം രക്ഷ പെട്ടതും മലയാളി രക്ഷ പ്പെട്ടതും കേരളത്തിൽ നിന്ന് നമ്മളിൽ ഒരു വലിയ വിഭാഗം വണ്ടി കയറിയതിനാലാണ്. അതിനു പല കാരണങ്ങൾ ഉണ്ട്. ഒന്നാമതായി കേരളത്തിൽ ആകെ കിട്ടിയിരുന്ന പണി ഗുമസ്ത പണിയൊ അദ്ധ്യാപക ജോലിയോ പിന്നെ അല്ലറ ചില്ലറ സർക്കാർ ഉദ്യോഗമോ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ജോലി കിട്ടണമെങ്കി ജാതി ശരിയോ ശരി ദൂരമോ ആകണാമായിരുന്നു. അതുകൊണ്ടാണ് ഡോ. പലപ്പുവിന് മൈസൂരിലേക്ക് വണ്ടി കയറണ്ടി വന്നതും കുമ്പനാട്ടുള്ള അച്ചായൻ മാരെല്ലാം സിലോണിലും സിംഗപ്പൂരിലും ബോർണയായിൽ ഒക്കെ കപ്പൽ കയറി സ്ഥലം വിട്ടതും. 

കേരള വികസനത്തിന്റെ അന്തർ ധാര ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പൊങ്ങിവന്ന പള്ളിക്കൂട്ടങ്ങളും പിന്നെ അതിൽ നിന്നുണ്ടായ ആരോഗ്യ കരുതലും ആണ്. ഇതിൽ ആദ്യം മിഷണറിമാരും പിന്നെ നവോദ്ധന ഉൽസുകരായ ഇവിടുത്തെ വിവിധ ജാതി മത സംഘടനകളും ഒരു വലിയ പങ്കു വഹിച്ചു. 

കേരളത്തെ മാറ്റിയത് 1950 മുതൽ എല്ലാ മുക്കിലും മൂലയിലും ഉണ്ടായിരുന്ന ടൈപ്- ഷോർട് ഹാൻഡ് ട്രൈനയിങ് സെന്ററുകളും പിന്നെ ഐ.ടി.ഐ, ഐ.ടി.സി ജനറൽ നഴ്സിംഗ് എന്നീ കോഴ്സുകളാണ്. പത്താം തരം പാസ്സായി ഈ കോഴ്സുകളൊക്കെ കഴിഞ്ഞു നാട് വിട്ടവർ ആണ് കേരളത്തെ ഒരു ചിന്ന മണി ഓർഡർ ഏകോണമി ആയി കൈപിടിചു ഉയർത്താൻ തുടങ്ങിയത്. 

വന്ന വഴി നമ്മൾ മറക്കരുത്. ഈ കാണുന്ന സാമ്പത്തിക സാമൂഹിക വളർച്ചയുടെ നിദാനം കേരളത്തിൽ നിന്ന് വെളിയിൽ പോയി കഷ്ടപ്പെട്ടു പണികിട്ടിയ പണി എടുത്ത പത്തും ഗുസ്തിയും കഴിഞ്ഞ ടൈപ്പിസ്റ്റുകളും സ്റ്റെനോ ഗ്രാഫര്മാരും, ഫിറ്ററും, വെൽഡറും, സിവിൽ ഡ്രാഫ്ട് മാനും, ഓട്ടോ മെക്കാനിക്കും, നഴ്‌സും കമ്പോണ്ടറും ഒക്കെയാണ്. അവർ ബോംബെയിലും, ഡൽഹിയിലും കൽകട്ടായിലും ഭിലായിലും പിന്നെ ഇന്ത്യ മഹാരാജ്യം മുഴുവനും പോയി പണി എടുത്തു, പെറ്റു പെരുകി.അതുകഴിഞ്ഞു എണ്ണ പണം കൊണ്ട് ഉയരാൻ തുടങ്ങിയ ഗൾഫു നാടുകളിലേക്ക് കൂട്ടത്തോടെ കപ്പലും വിമാനവും കയറി. 
അവർ അയച്ച കാശുകൊണ്ടു ഓല മേഞ്ഞ വീടുകൾ പുതിക്കി ഓടിട്ടു. കക്കൂസ് പണിയിച്ചു. കിണർ കെട്ടി. ഇളയ പിള്ളേരെ കോളജിൽ അയച്ചു പഠിപ്പിച്ചു. പെങ്ങളുമാരെ കാശുകൊടുത്തു ജോലിയുള്ള ആണുങ്ങൾക്ക് കല്യാണം നടത്തി കൊടുത്തു. വീട്ടിൽ കറണ്ട് കൊണ്ടുവന്നു. കേരളം അങ്ങനെ ഒക്കെയാണ് പതുക്കെ പതുക്കെ വളരാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ ഇതിൽ സർക്കാരിന്റെ ഏറ്റവും വലിയ റോൾ ഇവിടെ കിടന്നാൽ രക്ഷപെടില്ലന്നു ഓരോ മലയാളിക്കും കൊടുത്ത ബോധ്യമാണ്. ഇന്നും ഗതി അത് തന്നെ. 

അന്ന് വെൽഡറും ഫിറ്ററും ഒക്കെ ആയവർക്കു മക്കളെ എഞ്ചിനീയർ ആക്കണം. നഴ്‌സുമാർക്ക് മക്കളെ ഡോക്ടർമാർ ആക്കണം. ഡിമാൻഡ് കൂടി കോളജുകൾ പോരാതെ വന്നു. അങ്ങനെ നാം പണ്ടുണ്ടായിരുന്ന ടൈപ്പു-ഷോർട് ഹാൻഡ് സെന്ററുകൾക്കു സമാനമായി ഇഞ്ചിനീറിങ് മെഡിക്കൽ കോളേജുകൾഎല്ലാ മൂക്കിനും മൂലയിലും ഉണ്ടാക്കി കേരളത്തെ വീണ്ടും വളർത്തി. വിദേശ കാശ് പഴയ പാവം മണി ഓർഡർ എന്ന ചെറു ചാലുകളിൽ നിന്ന് എൻ.ആർ. ഐ ആകൗണ്ടും ഹാവലയും പിന്നെ മണി ട്രാൻസ്ഫറുമായി വലിയ ഒരു പ്രവാഹമായിരിക്കുന്നു. സൈക്കിൾ മാറ്റി സ്‌ക്കൂട്ടറിലേക്കും പിന്നെ ബൈക്കിലേക്കും മാറ്റിപിടിച്ച മലയാളിക്കു ഇന്ന് വീട്ടിൽ മിനിമം രണ്ടു കാറില്ലെങ്കിൽ കുറച്ചിലാണ്. പഴയ പലചരക്കു മാറി ഇപ്പോൾ സൂപ്പർ മാർക്കറ്റുകളായി. പിന്നെ നാടെല്ലാം മാളും സ്വര്ണക്കടേം വേഡിങ് സെന്ററും മാർബിൾ കടയും എല്ലാം എല്ലാം ആയി.
 വീടും കടയും കോളജും ആശുപത്രിയും ഒക്കെ പണിയാൻ സ്ഥലമില്ലാത്തതിനാൽ വെറുതെ കിടന്ന കണ്ടമൊക്കെ നികത്തി കാര്യംസാധിച്ചു. അങ്ങനെ ഒക്കെയാണ് നാം ഈ പരുവത്തിൽ വളർന്നു വലുതായത്. 1980 ലും 90 ലും നമ്മൾ ഒരു പ്രശ്നവുമില്ലാതെ നിലങ്ങൾ സര്ക്കാര് ഉൾപ്പെടെ ഇഷ്ടം പോലെ നികത്തി. 

കാര്യം ഇതൊക്കെ ആണെങ്കിലും കേരളത്തിൽ നിന്നുള്ള ഒരേയൊരു quality എക്സ്പോർട്ടു ഇവിടുത്തെ ചെറുപ്പക്കാർ ആണ്. ഈ ഗുട്ടൻസ് മനസ്സിലാക്കി കാശുണ്ടാക്കിയ മുതലാളിമാർ കൊല്ലത്തും കുട്ടനാട്ടിലെ ഒക്കെ ഒക്കെയുണ്ട്. പിന്നെ ഉള്ള കാര്യം പറയണമല്ലോ. നാട്ടിൽ ഉഴപ്പിയടിച്ചു ശാപ്പാടൊക്കെ അടിച്ചു വേറെ പണി ഒന്നും ചെയ്യാതെ വായി നോക്കി നടകുന്നവനൊക്കെ നാട് വിട്ടാൽ പണി ചെയ്യാനും പിടിച്ചു നിൽക്കാനും പഠിക്കും. രാപ്പകൽ പണി ചെയ്തു പത്തു പുത്തൻ ഉണ്ടാകുവാൻ പഠിക്കും. ഇവിടെ സ്വന്തം കക്കൂസ് കഴുകാൻ മടിക്കുന്നവൻ വെളിയിൽ പോയോ നല്ല ഒന്നാന്തരമായി നൂറു കണക്കിന് കക്കൂസുകൾ കഴുകി മാന്യമായി ജീവിക്കു. 

ഒന്ന് നോക്കിയാൽ കേരളത്തിൽ നിന്ന് സ്ഥല വിട്ടവരാന് കേരളത്തെ എല്ലാ നിലയിലും വളർത്തിയത്. എഴുത്തുകാരുടെ കാര്യം നോക്കു. ഓ.വി വിജയൻ, ആനന്ദ് , മുകുന്ദൻ, സഖറിയാ, കമലാ ദാസ്, ബെന്യാമിൻ. നമ്മുടെ വൈക്കം മുഹമ്മദ് ബഷീറും , എസ്. കെ. പൊട്ടക്കാടും നാട് വിട്ടില്ലരുന്നേൽ കഥ വേറെ ആകുമായിരുന്നു. നമ്മുടെ മീര പോലും കൽകട്ടായിൽ പോയി താമസിച്ചു എഴുതി ഇല്ലായിരുന്നു എങ്കിൽ 'ആരാച്ചാർ' ഉണ്ടാകുമായിരുന്നോ? 
ക്യാപ്റ്റൻ കൃഷ്ണൻ നായർ മുതൽ യൂസഫ് അലി, രവി പിള്ള വരെ വെളിയിൽ പോയി കാശുണ്ടാക്കിയ മലയാളി ബിസിനസ്സ്കാരാണു. ഒരു പക്ഷെ കേരളം ഇന്ത്യക്കു സംഭാവന ചെയ്ത മൂന്ന് നേതാക്കൾ ഇന്ത്യയുടെ ഏകീകരണത്തിനി ചുക്കാൻ പിടിച്ച വെറും പത്താം തരം മാത്രം പഠിച്ച വി.പി മേനോനും, ഇന്ത്യയിലെ ഏറ്റവും നല്ല ബ്രാൻഡും ധവള വിപ്ലവം ഉണ്ടാക്കിയ അമൂൽ വർഗീസ് കുര്യനും പിന്നെ നമ്മുടെ പ്രസിഡന്റ് ആയ കെ. ആർ നാരായണനാണ്. ഇവർക്കാർക്കും കേരളത്തിൽ ഒരു പ്രതിമയോ ഒരു പറയത്തക്ക അംഗീകാരമോ കിട്ടോയിട്ടുണ്ടോ എന്ന് സംശയം ആണ്. ഇന്ത്യൻ പത്ര പ്രവത്തനത്തിന്റെ തല തൊട്ടപ്പൻ പോത്തൻ ജോസഫ് എന്ന ചെങ്ങന്നൂർക്കാരനെ എത്ര പേർക്കറിയാം കേരളത്തിൽ? 

പിന്നെ ഇന്ത്യൻ കോർപ്പറേറ്റ് ശ്രേണിയുടെ തലപ്പെത്തിയ ജോൺ മത്തായിഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആയ കഥ. സർദാർ കെ.എം പണിക്കർ കൃഷ്ണ മേനോൻ, കെ.പി.എസ് മേനോൻ, എം.കെ.കെ നായർ, കാർട്ടൂണിസ്റ് ശങ്കർ കെ.പി.പി നമ്പ്യാർ. എം.എസ് സ്വാമിനാഥൻ അങ്ങനെ കേരളത്തിന് വെളിയിൽ പോയി നേത്രത്വ സ്ഥാനത്തേക്ക് ഉയർന്ന മലയാളികൾ നിരവധി ആണ്. 

പക്ഷെ കേരളത്തിലെ ആൾക്കാർക്ക് വേണ്ടത് പണമാണ്.ആയതിനാൽ പത്തു കാശുമായി വരുന്ന മലയാളിയോടു പാർട്ടികർക്കും പള്ളിക്കാർക്കും അമ്പല കമ്മറ്റിക്കും പിന്നെ വീട്ട് കാർക്കും വലിയ കാര്യമാണ്. ഇവിടുത്തെ നാനാ ജാതി രാഷ്ട്രീയ നേതാക്കളേം ഒരുമിച്ചു സന്തോഷ സന്നാഹങ്ങളോടെ കാണണമെങ്കിൽ നമ്മുടെ യൂസഫ് അലി മുതലാളിയോ അല്ലേൽ പിന്നെ നമ്മുടെ രവി പിള്ള സാര് ഒക്കെ നടത്തുന്ന ചടങ്ങിൽ ആണ്. നോർക്ക മുഴുവൻ അങ്ങനെ കാശുള്ളവർക്കാണ്. 

വെളിയിൽ പോയി വലിയ ശാസ്ത്രജ്ഞരും നേതൃത്വ സ്ഥാനത്തു വിജയിച്ച മലയാളികളെ ഇവിടെ ആരും അറിയില്ല. കാരണം കേരളം വളരുന്നതും തിരഞ്ഞെടുപ്പ് നയിക്കുന്നതും ഒക്കെ പണാധിപത്യത്തിൽ കൂടിയാണ്. വളരുന്ന കേരളത്തിൽ പണം ഇല്ലെങ്കിൽ പിണം എന്ന അവസ്ഥയാണ്. അതുകൊണ്ടാണ് എല്ലാ മലയാളികളും എവിടെഎങ്കിലും പോയി കൈ നിറയെ പണം ഉണ്ടാക്കാൻ വണ്ടി കയറുന്നത്. കേരളം വളരുകയാണ്. ആൾക്കാർ നാട് വിട്ടുകൊണ്ടേയിരിക്കും.

എന്തുകൊണ്ട് മലയാളികൾ ജാതി മത സംഘടനകളിലും ആത്മീയ രംഗത്തു കൂടുതൽ സജീവം?

ഇന്നത്തെ ചിന്താ വിഷയം എന്തുകൊണ്ട് മലയാളികൾ ജാതി മത സംഘടനകളിലും ആത്മീയ രംഗത്തു കൂടുതൽ സജീവം ആകുന്നു എന്നതാണ്. ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ചിലതു മാത്രം പറയാം. പണ്ടൊക്കെ നെല്ലും ചെനേം ചേമ്പും വാഴേം പിന്നെ പച്ചക്കറികളും ഒക്കെ കൃഷി ചെയ്തു മെയ്യനങ്ങി മലയാളി പണി ചെയ്തു ജീവിച്ചിരുന്ന കാലത്തു ജീവിത ശൈലീ രോഗങ്ങൾ ഇത്രയും ഇല്ലായിരുന്നു. അന്ന് റോഡിലും വയലിലും നാട്ടിലും ഒക്കെ കാൽനട വാഹനോമോ സെക്കളോ ഒക്കെ ഓടിച്ചു നടന്നാൽ ഷുഗറും പ്രഷറും കൊളോസ്റ്റോളും നാട്ടിൽ നന്നേ കുറവ്. ഇപ്പൊ നമുക്ക് കാശായി കാറായ് കൃഷി ഒക്കെ നിറുത്തി റബ്ബറായി ഉപ്പുതൊട്ടു കർപ്പൂരം വരെ മാത്രം അല്ല ശാപ്പാടിനായി എല്ലാമെല്ലാം നമ്മൾ കടയിൽ നിന്ന് കാശുകൊടുത്തു വാങ്ങി വേവിച്ചോ വേവിക്കാതയോ തിന്നുന്നു. അതിൽ പലതു വിഷമടിച്ചു വളർത്തിയവ.ചുരുക്കത്തിൽ പത്തു പുത്തനും മന്ത്രവും തന്ത്രവും ബൈപാസ്സു കൊണ്ടുമൊക്കെയായി ആയുസ്സു പൊതുവെ കൂടിയെങ്കിലും ആരോഗ്യം താഴോട്ട്. ഇപ്പൊ എവിടെ തിരിഞ്ഞാലും കാൻസറും കരളും പിന്നെ കിഡ്‌നി ഒക്കെ പ്രശ്നമായി ആൾകാർ ആശുപത്രിയിൽ ആണ്. ചുരുക്കും പറഞ്ഞാൽ സാമ്പത്തിക വളർചാക്കൊപ്പം നമ്മളുടെ ഉള്ളില് പേടി കൂടി, അരക്ഷിത അവസ്ഥയും കൂടി. രണ്ടാമത്തെ വിഷയം ഇന്ന് കേരളത്തിലെ ഒട്ടു മിക്ക വീടുകളിലും പ്രശങ്ങളാണ്. ഭാര്യ ഭർതൃ ബന്ധങ്ങളിൽ സന്തോഷവും സമാധാനവും കുറഞ്ഞു. അടിപിടി കൂടുതൽ. വിവാഹ മോചനം സുലഭം. ഭർത്താക്കന്മാർ വിദേശത്തുള്ള ലക്ഷ കണക്കിന് ഭാര്യമാർ വീട്ടിൽ കാശ്ണ്ടെങ്കിലുംജീവിതത്തിൽ അസംതൃപ്തരാണ്. പിന്നെ കാശില്ലേലും ഉണ്ടെലും കള്ള് കുടി കൂടി. വീട്ടിൽ പിന്നേം കലഹം സുലഭം. ചുരുക്കത്തിൽ നല്ല വീടും കാറും റോഡും ആശുപത്രിയും ഒക്കെ കൂടിയപ്പോൾ നമ്മളിൽ സന്തോഷോം സമാധാനോം കുറവ്. പിള്ളേരൊക്കെ വളർന്നു വലുതായാൽ അവർ അവരുടെ പാട്ടിനു പോകും. പിന്നെ പ്രായം കൂടുന്തോറും നാ അവരവരുടെ ആവശ്യാനുസരണം അവർ അറിഞ്ഞ മതത്തിലും ദൈവത്തിൽ അഭയം തേടും. സ്ത്രീകൾ കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് കൊണ്ട് അവർക്കു പിടിച്ചു നില്ക്കാൻ കൂടുതൽ ദൈവാനുഗ്രഹം വേണം. ചുരുക്കത്തിൽ എവിടെ ഒക്കെ അവശ്യക്കാരുണ്ടോ കാശു കയ്യിൽ ഉണ്ടോ അവിടെയാണ് ഒരു മാർക്കറ്റ് വളരുന്നത്.

കേരളത്തിലെ പരിസ്ഥിതി

ഇന്നത്തെ ചിന്താ വിഷയ കേരളത്തിലെ പരിസ്ഥിതി ആണ്. ഏപ്രിൽ മാസത്തിലെ ചൂട് ക്രൂരം ആയിരുന്നു. മെയ് മാസത്തിലെ കാര്യം ഇതിലും കഷ്ട്ടം ആയിരിക്കും. കിണറുകൾ വറ്റുന്നു. പുഴയിൽ ഒഴുക്കില്ല. ചെടികൾ വാടി കരിയുന്നു. വാർത്തു വൃത്തിയാക്കിയ കോൺക്രീറ്റ് വീടുകളിൽ കിടന്നുറങ്ങാൻ പറ്റാത്ത ഉഷ്ണം. ഇതൊക്കോ കാണുമ്പൊൾ കടമ്മനിട്ട രാമകൃഷ്‌ണൻ സാറിന്റെ ശാന്ത എന്ന കവിത യാണ് ഓർമ്മ വരുന്നത്. ഞങ്ങളുടെ നാട്ടുകാരൻ കെ. ജി. ശങ്കര പിള്ള സാറ് കമ്പനാട്ടു കടമ്പില്ല എന്നൊരു കവിത എഴുതിയിട്ടുണ്ട്. പിന്നെ കൊച്ചിയിൽ വൃക്ഷങ്ങളെ ക്കുറിച്ചും. കാട് എവിടെ മക്കളെ മേടു എവിടെ മക്കളെ കാട്ടു പുല്തകിടിയുടെ കുളിരിവിടെ മക്കളെ എന്ന് അയ്യപ്പ പണിക്കർ സാറിന്റെ വരികൾ ഞങ്ങൾ ഒരു കാലത്തു പാടി നടന്നു. എന്താണ് ഈ നാടിനു സംഭവിച്ചത് ? . സർക്കാർ ആദ്യം കണ്ടം നികത്തി ബസ്റ്റാണ്ടും സർക്കാരോഫീസും മറ്റു സന്നാഹങ്ങളും ഒരുക്കി. ഒരു കാലത്തു അടൂരിൽ എം.സി റോടിന്റെ രണ്ടു ഭാഗത്തും നിലങ്ങൾ ആയിരുന്നു. നെൽകൃഷി ഉണ്ടായിരുന്ന. പുന്തല കുഞ്ഞൂട്ടിച്ചയായൻ ഉണ്ടായിരുന്ന നിലയത്തിന്റെ ഒരു ഭാഗം നികത്തി അടൂർ ടൂറിസ്റ്റ് ഹോം ഒക്കെ പണിതു അലക്‌സാണ്ടർ മുതലാളിയായി.എന്റെ ബാല്യകാലതു തല ഉയർത്തി നിൽക്കുന്ന അടൂർ ടൂറിസ്റ്റ് ഹോം ഒരു സംഭവമായിരുന്നു. കുറെ കഴിഞ്ഞപ്പോൾ അടൂർക്കാർക്കൊരു വിഷമം. ഞങ്ങൾക്ക് മാത്രം നല്ലൊരു ബസ് സ്റ്റേഷനില്ല. ഞങ്ങളുടെ നാടും വളരണ്ടേ? പുന്തല കുഞ്ഞൂട്ടിച്ചയാന്റെ ബാക്കിയുള്ള നിലം സർക്കാരിനെ കൊണ്ട് ഏറ്റടുപ്പിച്ചു നികത്തി നല്ല സുന്ദരൻ ഒരു ബസ് സ്‌റ്റേഷൻ പണിയിച്ചു എം.സി റോഡിലോടുന്ന ഫാസ്റ്റ് പാസഞ്ജറും സൂപ്പർ എക്സ്പ്രസ്സും ഒക്കെ നിർത്തിച്ചു അടൂരിനെ ഞങ്ങൾ വളർത്തി. ഇപ്പോൾ അടൂർ ഞങ്ങളുടെ അഭിമാനം ആണ്. ഒരിഞ്ചു കണ്ടം ഇല്ല. അതൊക്കെ നികത്തി ഞങ്ങൾ ബാർ ഹോട്ടലുകളും കടകളും പെട്രോൾ പാമ്പുകളും ആദ്യം പണിതു. പിന്നെ ബാക്കിയുള്ളത് നികത്തി നല്ല ഒന്നാതരം സ്വർണ കടകളും കല്യാണം നടത്താൻ എ.സി ഓഡിറ്റോറിയങ്ങളും പുതു പുത്തൻ ഷോപ്പിങ് മാളുകൾ എല്ലാം പണിതു അടൂർ പഞ്ചായത്തിനെ ഒരു സിറ്റി മിനിസിപ്പലിറ്റി ആക്കിയെടുത് പത്തനംതിട്ടി ജില്ലയിലെ നമ്പർ വൺ ടൗൺ ഒക്കെ ആക്കി എല്ലാം ശരിയാക്കി. ഇപ്പോൾ ഞങ്ങളുടെ അടൂരിൽ കിട്ടാത്ത സാധങ്ങൾ ഇല്ല. പിന്നെ ഒരു ചെറിയ പ്രശ്നമേ ഉള്ളു. കിണറ്റിൽ ഒന്നും വെള്ളം ഇല്ല. ദോഷം പറയരുതല്ലോ നല്ല അസ്സല് മിനറൽ വാട്ടർ കാശു കൊടുത്താൽ ആശാ ഫാന്സിയിൽ കിട്ടും. അടൂർ വളർന്നു. നാട് വളർന്നു. മന്ത്രിമാരും എം.ൽ.എ മാരും വളർന്നു. മന്ത്രിമാർ പഴയ വെള്ള അംബാസോഡറിൽ നിന്ന് പുതു പുത്തൻ ഇന്നോവയിൽ കേരളത്തെ മൊത്തം വളർത്തി വളർന്നു വലുതായി. എൺപതുകളിൽ നമ്മുടെ നികുതി പണം ഉപയോഗിച്ച് കുളങ്ങൾ കൂളായി നികത്തി. അങ്ങനെ തിരുവന്തപുരത് അമ്പലമുക്കിൽ ഉണ്ടായിരുന്ന വലിയ കുളം നികത്തി ഒരു ആറു നിലയിൽ ഒരു ജല ഭവൻ പണിതു. ഇപ്പോൾ ജലമില്ലങ്കിലിം ഭവൻ പ്രൊഡതയോടെ അമ്പലമുക്ക് മുട്ടട റോഡിൽ ഉണ്ട്. പഴമക്കാർ പറയുന്നത് പത്മനാഭ അമ്പലത്തിനു മുന്നിൽ എല്ലാം വലിയ പാട ശേഖരങ്ങൾ ആയിരുന്നു എന്ന്. നമ്മുടെ രാജ കേശവ ദാസൻ നേരത്തെ തന്നെ നികത്തി ചാല ചന്ത ചന്തമായി ഉണ്ടാക്കിയത് കൊണ്ട് തിരുവനന്തപുരം വളർന്നു ട്രിവാൻഡ്രം കോര്പക്ഷനായപ്പോൾ ചാല മാർക്കറ്റ് ആയി. ചുരുക്കത്തിൽ രാജ കേശവ് ദാസന്റെ കാലം മുതൽ വന്ന ഓരോ സർക്കാർമാണ് നിലം നികത്തുന്നതിനും കുന്നിടിക്കുന്നതിന് നേതൃത്വം നൽകിയതു. പിന്നെ നമ്മുടെ നാട്ടുകരോക്കെ ഗൾഫിലേക്ക് വണ്ടി കെട്ടി എണ്ണ പണം കൊണ്ട് വന്നപ്പോൾ നമ്മൾക്കു വീട് പണിയണം കട പണിയണം കള്ളു ഷാപ്പിൽ നിന്ന് മാറി എ സി ബാർ ഹോട്ടലിൽ ഇരുന്നു സ്‌കോച്ചാടിക്കണം. ഇതിനക്കെ സ്ഥലോം സൗകര്യോം വേണം. ഈ കൊച്ചു കേരളത്തിൽ എവിടെ ഇതിനൊക്കെ സ്ഥലം!!! എല്ലാരും സ്‌തലം വിട്ടപ്പോൾ കണ്ടം തരിശായി. പിന്നെ ആൾക്കാർ കണ്ടം വാങ്ങി കര വാങ്ങി. കുന്നും വാങ്ങി. കുന്നിടിച്ചു കണ്ടതിൽ തള്ളി. രണ്ടിടത്തും വീടും കടയും ബാർ ഹോട്ടലുകകളും പണിതു. ആൾക്കാർ കൂടുതൽ തിന്ന് വണ്ണം കൂട്ടി. പിന്നെ വണ്ണം കുറക്കാൻ എ.സി ജിമ്മിൽ ചേർന്ന്. കൂടുതൽ ബ്രാണ്ടിം വിസ്‌ക്കിം ഒക്കെ അടിച്ചു കരൾ വലുതാക്കി. പിന്നെ പ്രഷറായി ഷുഗരായി കോളസ്‌ട്രോളയി. ഇതിനൊക്കെ ചികൾസിക്കാൻ നമുക്ക് വേൾഡ് ക്‌ളാസ് ആശുപത്രി വേണം. സ്ഥലം എവിടെ? നമ്മൾ വീണ്ടും കുന്നിടിച്ചു. നിലം നികത്തി. ഒന്നാതാരം ആശുപത്രികൾ നാട്ടിലെങ്ങും തല ഉയർത്തി. പിന്നെ നമ്മൾക്ക് കൂടുതൽ സെൽഫ്- ഫൈനൻസ് കോളജുകൾ വേണം. സ്ഥലം എവിടെ ? വീണ്ടും വീണ്ടും കുന്നിടിച്ചു; നിലം നികത്തി. കെട്ടിടം പണിയാൻ മണൽ എല്ലാം വാരി പുഴയെ കുടുക്കി. പാറ ആയ പാറ ഒക്കെ പൊട്ടിച്ചു എം സാണ്ടാക്കി. മാവും പ്ലാവും വേപ്പും വട്ടയും ഒക്കെ വെട്ടി വിട്ടു നമ്മൾ റബർ വെച്ചു. ഈ ഇടക്ക് ഐ.എ.സു കാരനാകാൻ പഠിക്കുന്ന മിടുക്കൻ ഒരു പയ്യനോട് കേരളത്തിൽ പത്തു മരങ്ങളുടെ പേര് പറയാൻ പറഞ്ഞു. അവൻ പറഞ്ഞു: റബർ, തെങ്ങു, പിന്നെ ഒന്നൂടെ ആലോചിച്ചു പറഞ്ഞു മാവ്. ആൽ.തേക്ക് മരം.പിന്നെ ഉത്തരം മുട്ടികാഞ്ഞിരമോ വഴനയോ പൂവർശോ, വെപ്പോ, ആഞ്ഞിലിയോ പ്ലാവോ നെല്ലിയോ കൊന്നയോ കടമ്പോ ഒന്നും കണ്ടിട്ടില്ല.കടമ്പനാട് കടമ്പില്ല. കൊച്ചിയിൽ കെ.ജി ശങ്കര പിള്ള കണ്ട വൃക്ഷങ്ങൾ പണ്ടേ പോയി. പിന്നെ നമുക്ക് പുതു പുത്തൻ മെട്രോ വേണം. ഇതൊന്നും ഇല്ലെങ്കിൽ എന്തോന്ന് വികസനം സാർ !!. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിൽ ഉളളത് പോകുവാനും പാടില്ല എന്നാണ് മലയാളിയുടെ ഒരു ഇത്. ഇവിടെ ഇടതും വലതും നമ്മൾ എല്ലാർവരും കൂടി ആണ് ഈ പണിയൊക്കെ ഒപ്പിച്ചത് . അല്ലെങ്കിൽ 1980 മുതൽ ഉള്ള ഒരു കണക്കെടുത്തെ നോക്കു. നാട് ഓടുമ്പോൾ നടുവേ ഓടി നമ്മൾ മിടുക്കാരാകുകയാണ്. തിരഞ്ഞെടുപ്പ് കാലത്തു നമുക്ക് പരസ്പരം പഴിചാരി വോട്ടു തെണ്ടാം. പലതും കണ്ടില്ലെന്നു നടിക്കാം. നമുക്ക് ഈ നാടിനു വേണ്ടി കരയാൻ പോലും കണ്ണീരില്ലാത്ത അവസ്ഥ ആണുള്ളത്. വറ ചൂടിൽ നമുക്ക് തെളി വെള്ളത്തെ സ്വപ്നം കണ്ടു വീണ്ടും വോട്ടു ചെയ്യാം. കേരളം വളരുകയാണ്. എല്ലാം ശരി ആകുമെന്ന് എല്ലാരും പറയുന്നു. എവിടെ ശരി ആകാൻ? എന്ത് ശരി ആകാൻ? എങ്ങനെ ശരിആകാൻ? ആരു ശരി ആക്കാൻ?!!!