Tuesday, October 30, 2018

ഭാഷാ പരിണാമങ്ങള്‍ 4.


അച്ചടിമലയാളത്തിന്‍റെ പിന്നാമ്പുറങ്ങള്‍ .
മിക്ക ഇന്ത്യയിൽ മുഖ്യധാര ഭാഷകളെയും പോലെ ഒരു പ്രത്യക ഭാഷ വഴികളായി രുപമെടുക്കാൻ പതിനാലാം നൂറ്റാണ്ടിന്റ തുടക്കം മുതലാകണം. ആ കാലങ്ങളിലാണ് ഇന്ത്യയിലേ പലദേശങ്ങളിലെയും വാമൊഴികൾ വൈഷണവ ഭക്തി പ്രസ്ഥാനങ്ങൾ വഴിയായി ഭാഷയുടെ പുതിയ പ്രോട്ടോ വ്യവഹാര രൂപങ്ങളിലേക്കു മാറുവാൻ തുടങ്ങിയത്. പതിനാലാം നൂറ്റാണ്ടിലെ രാമചരിതവും മറ്റും അങ്ങനെ ഉരുവായ പുതിയ ഭാഷാ രൂപങ്ങളുടെ അടയാളപ്പെടുത്തലാണ്. പക്ഷെ അന്ന് ഈ ഭൂ പ്രദേശത്തു ജീവിച്ചിരുന്ന ആളുകൾ അനുദിനം പറഞ്ഞിരുന്ന വാമൊഴികളെ കുറിച്ച് ഉഹാപോഹ അനുമാനങ്ങൾക്ക് അപ്പുറം കൃത്യമായ തെളിവുകൾ ഒന്നുമില്ല.
മലയാളം എഴുതിയിരുന്നതും നാരായം ഉപയോഗിച്ചു താളിയോലകളിലോ ആയിരുന്നു.കടലാസ്സും പേനയും മഷിയുമൊക്കെ പോർച്ചുഗീസ് വാക്കുകളാണ്. കാരണം അവരും ജസ്യൂട്ട് പാതിരി (അതും പോർച്ചുഗീസ് തന്നെ )മാരും കച്ചവടക്കാരുമാണ് പുതിയ എഴുത്തു സാമഗ്രികളും സാങ്കേതിക വിദ്യകളും ഈ ഭൂപ്രദേശത്തു അവതരിപ്പിച്ചതു. പതിനാറാം നൂറ്റാണ്ടിൽ അവരാണ് ഇവിടെ പ്രിന്റിംഗ് പ്രസ്സ് എന്ന പുതിയ സാങ്കേതിക വിദ്യ കൊണ്ടു വന്നത്. അച്ചു എന്നു ചാപ്പ എന്നീ പദങ്ങൾ മലയാളത്തിൽ കടന്നു കൂടിയത് അങ്ങനെയാണ്. കൊച്ചിയിലും കൊല്ലത്തും അമ്പഴക്കാട് എന്നിവിടങ്ങളിലാണ് അച്ചുകൂടങ്ങൾ അവർ സ്ഥാപിച്ചത്. പക്ഷേ അവർ 1578 ൽ അമ്പഴക്കാട്ട് ഇറക്കിയ പുസ്തകം ഫ്രാൻസിസ് സേവ്യറിന്റെ ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുള്ള പുസ്തത്തിന്റെ തമിഴ് പരിഭാഷയായിയിരുന്നു. അന്ന് അച്ചടിച്ച പുസ്തകങ്ങൾ എല്ലാം തമിഴിൽ ആയതിനാൽ കേരളത്തിൽ ആ കാലങ്ങളിൽ തമിഴ് പ്രചാരത്തിലുള്ളതായി അനുമാനിക്കാം.
ലാറ്റിൻ ഭാഷയിൽ എഴുതി ആംസ്റ്റർ ഡാമിൽ പതിനേഴാം നൂറ്റാണ്ടിൽ (1678-1693l പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസ് (മലബാറിലെ പൂങ്കാവനം എന്നർത്ഥം ) എന്ന ബ്രഹ്ത് ഗ്രന്ഥത്തിലാണ് മലയാളം അക്ഷരങ്ങളും പദങ്ങളും ആദ്യമായി അച്ചടിച്ചത്. കേരളത്തിലെ സസ്യം ജാലങ്ങളെക്കുറിച്ച് മുപ്പതു വർഷം മെടുത്തു അന്നത്തെ മലബാറിൽ ഡച്ചു ഗവർണർ ഹെൻറിക്ക് വാൻ റീഡിന്റെ മേൽനോട്ടത്തിൽ നടത്തിയ വിവരശേഖരം അടങ്ങിയ കേരളത്തെക്കുറിച്ചു ഇറങ്ങിയ ആദ്യത്തെ ശാസ്ത്ര ഗ്രന്ഥമായും ഇതിനെ പരിഗണിക്കാം. 12 വോളിയങ്ങളിൽ ഉള്ള ഈ ബ്രഹ്ത് ഗ്രന്ഥം കെ എസ് മണിലാൽ മലയാളിത്തിലെക്കു മൊഴിമാറ്റം നടത്തി ഡോക്ടർ ബി ഇക്‌ബാൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'
സംപേക്ഷക വേദർഥം' മലയാളത്തിലെ ആദ്യ അച്ചടി പുസ്തകം 1772 ൽ റോമിലാണ് അച്ചടിച്ചത്. അതിനുള്ള അച്ചു വിളക്കിഎടുത്തത് ക്ലെമെന്റ് പൈനിസിസ് എന്ന ഇറ്റാലിയൻ പുരോഹിതനാണ് . ഒരുപക്ഷെ മലയാളം ഭാഷ മുദ്രണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം . അതു കഴിഞ്ഞു മലബാർ ടൈപ്പ് എന്ന പേരിൽ മലയാള അക്ഷര അച്ചു നിരത്തിയത് ബോംബെ കൊറിയർ പ്രെസ്സിലെ ബെഹറാംജീ ജീജഭായ് എന്ന പഴ്‌സിയാണ്. അവിടെനിന്നാണ് 1811 ൽ ആദ്യമായി പുതിയനിയമത്തിന്റെ പരിഭാഷ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത് . അതുകഴിഞ്ഞു 1824 മുതൽ 1829 വരയുള്ള കാലത്താണ് വട്ട വടിവ് രൂപത്തിൽ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന അക്ഷരങ്ങൾ ഡിസൈൻ ചെയ്തു രൂപപ്പെടുത്തിയത്.1830 ൽ ബെയ്‌ലി പുതിയ നിയമത്തിന്റെ പതിപ്പ് പുതിയ അച്ചടി മാതൃകയിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെ മറ്റു പല ആധൂനിക ഭാഷ വികാസത്തിന് വഴി തെളിച്ചതു ബൈബിൾ പരിഭാഷയുമായി ബന്ധപെട്ടു ആധുനിക ഭാഷാ വിജ്ഞാനീയാ രീതി ഉപയോഗിച്ചു നിഘണ്ടുവും അക്ഷര ക്രമങ്ങളും, വ്യാകരണ ചിട്ടപ്പെടുത്തലും അച്ചടി സാങ്കേതിക വിദ്യയും ആധുനിക വിദ്യാഭ്യാസ രീതിയുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളം ഭാഷാ വികസനത്തിനും വളർച്ചക്കും ഇതു ഒരു സുപ്രധാന ഘടകമായിരുന്നു. മലയാളത്തിൽ ആദ്യമായി ബൈബിൾ പരിഭാഷ തുടങ്ങിയത് 1806 ൽ മലയാളികളായ പുലികോട്ടിൽ ജോസഫ് ഇട്ടൂപ്പും കായംകുളം ഫിലിപ്പോസ് റമ്പാണുമാണ്. അവർ സിറിയക്കിൽ നിന്നാണ് മലയാളത്തിലേക്ക്, തമ്പാൻ പിള്ളയുടെ സഹായത്തോടെ പരിഭാഷ പെടുത്തിയത്. ഇവർ ചെയ്ത പുതിയ നിയമ പരിഭാഷയുടെ 1811 ൽ 500 കോപ്പികൾ ബോംബയിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഇതിനെ നവീകരിച്ചാണ് പിന്നീട് ബഞ്ചമിൻ ബെയ്‌ലിയും ഗുണ്ടർട്ടും എല്ലാം പരിഭാഷപ്പെടുത്തി മലയാളത്തിലെ സത്യം വേദപുസ്തകം ഒരു നൂറ്റാണ്ടോളം നിലനിന്ന ഭാഷാ വികസന വിദ്യാഭാസ പ്രക്രിയയിലൂടെ രൂപപെട്ടത്.
കേരളത്തിലെ വിവിധ ജാതി മത പ്രാദേശിക വിഭാഗങ്ങൾക്ക് വിവിധ വാമൊഴി നാട്ടു മൊഴി പാരമ്പര്യങ്ങുളുണ്ട് . എന്നാൽ ഭാഷയുടെ അധികാരി വർഗ്ഗം അതാതു സമൂഹത്തിലെ ജാതി വരേണ്യ വിഭമാണ്. കേരളത്തിൽ അതു പത്താം നൂറ്റാണ്ടു മുതൽ അതു ഭൂഅധികാരികളും അമ്പല പുരോഹിതരുമായ നമ്പൂതിരി ബ്രമ്മണ വിഭാത്തിനു ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ അധികാര മേധാവിത്ത ഭാഷയുടെ ചരിത്ര നിർമ്മാണത്തയും വ്യയവസ്ഥാപവൽക്കരണത്തെയും സ്വാധീനിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാൻഡിലെ കോളനി ഭരണത്തണൽ ബൈബിൾ പരിഭാഷകരായ വിദേശികൾക്കും പരി രക്ഷിണ കൊടുത്തും. ഇരുപതാം നൂറ്റാണ്ടിൽ ആദ്യ ദശകങ്ങളിൽ ഭാഷ വിദ്യാഭ്യാസ രീതിക്കു രൂപം കൊടുത്തതും ജാതി വരേണ്യരായിരുന്നു. അതു മനസിലാക്കണെമെങ്കിൽ 1892 ൽ സ്ഥാപിച്ച ഭാഷ പോഷിണി സഭയുടെ അംഗങ്ങളുടെ കണക്കു നോക്കിയാൽ മതി . ജാതി വരേണ്യതയുടെ സംസകൃറ്റൈസേഷൻ (എം എൻ ശ്രീനിവാസൻ പറഞ്ഞത് പോലെ ) ആണ് ശുദ്ധ ഭാഷയുടെ ശുദ്ധ കരണവൻമാർ.
അതുകൊണ്ടാണ് ' വായിൽ തോന്നിയത് കോതക്ക് പാട്ട്,' എന്ന മട്ടിൽ കീഴാള മൊഴികൾ ഇകഴ്ത്തി മാനനീയ മാന്യന്‍മാര്‍ മാനക മലയാളത്തെ ആഢ്യവൽക്കരിക്കുന്നത്.
ജെ എസ അടൂര്‍

ഭാഷ പരിണാമങ്ങള്‍ -3


മാനക മലയാളത്തിന്‍റെ നാള്‍വഴികള്‍
മലയാള ഭാഷ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന തരത്തിൽ ഉള്ള വ്യവസ്ഥവൽക്കരണം നടക്കുന്നത് 1820 കൾ മുതലുള്ള ഒരു നൂറു വർഷത്തിനിടയിലാണ്. അതിൽ സി. എം എസ്, എൽ എം എസ് ബേസൽ മിഷനും ബൈബിൾ പരിഭാഷയുമാണ് അതിനു വേണ്ട നിഘണ്ടുവും (Lexicography ). അക്ഷരം -ക്രമീകരണ രീതിയും ( Orthography ), വ്യാകരണവും (Grammar ) രൂപപെടുത്തിയത് 1820 മുതലുള്ള അറുപതു വര്ഷങ്ങളിലാണ്. 1841ൽ പിറ്റ് സായിപ്പാണ്‌ മലയാള ഭാഷക്ക് ഒരു വ്യാകരണ പുസ്തകം എഴുതി പ്രസിദ്ധികരിച്ചത്. മലയാളിയായ ജോർജ് മാത്തൻ മലയാള ഭാഷയുടെ വ്യാകരണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1863 ൽ. എ ആർ രാജ രാജ വർമ്മ കേരള പാണിനീയം എന്ന വ്യാകരണ പുസ്തകം പ്രസിദ്ധീകരിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ 1896 ലാണ്.
ഒരു പക്ഷേ ഇന്നത്തെ മാനനീയ മുഖ്യധാര ഭാഷ പഠനത്തെ പല കാരണങ്ങൾ കോണ്ടും ഗണ്യമായി സ്വാധീനിച്ചത് തിരുവനന്തപുരം മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേസിറ്റി കോളജ് ) ഭാഷാ പ്രൊഫസർ ആയിരുന്ന രാജ രാജവർമ്മയുടെ കൃതികളാണ്. അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലും എഴുതി . ഒരു പരിധിവരെ ആധുനിക മാനക മലയാളത്തിലെ സംസ്‌കൃത പദ സഞ്ജയ ബഹുത്വത്തിനും കാരണം ഇരുപതാം നൂറ്റാണ്ടിലെ ഔദ്യോഗിക ഭാഷ രേഖകൾക്കും ഭാഷാ പഠന സംവിധാനത്തിനും നേതൃത്വം കൊടുത്ത ഭാഷാ ഭരണ വരേണ്യരാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ മലയാള ഭാഷയെ വ്യവസ്ഥാപവൽക്കരിച്ചു നിലവിലെ മാനക ഭാഷയാക്കാൻ ശ്രമിച്ചവരിൽ പ്രമുഖൻ ജർമൻകാരനായ ഹെർമ്മൻ ഗുണ്ടർട്ട് എന്ന അസാമാന്യമായ ഭാഷപാടവമുള്ളയാളായിരുന്നു.
ഇരുപത്തി ഒന്ന് വയസ്സിൽ ഫിലോജിയിൽ ഡോക്ടറേറ്റ് എടുത്തു, തിയോളജിയും പഠിച്ചു 1836 ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഇന്ത്യയിൽ എത്തിയ ഗുണ്ടർട്ട് മാസങ്ങൾക്കുള്ളിൽ ബംഗാളി, ഹിന്ദുസ്ഥാനി, തെലുങ്ക്, തമിഴ് എന്നീ ഭാഷകൾ പഠിച്ച അസാമാന്യ ഭാഷ വിജ്ഞാനീയ പ്രതിഭയായിരുന്നു ഗുണ്ടർട്ട്. 1838 ൽ ബേസൽ മിഷനിൽ ചേർന്ന ഗുണ്ടർട്ട് തിരുനെൽവേലിയിൽ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തു വന്നു സ്വാതി തിരുനാൾ മഹാരാജാവിനെ കണ്ടു. അന്നായിരിക്കാം മലയാളം ഭാഷയുടെ ഭാവിയെ നിർണ്ണായകമായി സ്വാധീനിച്ച അദ്ദേഹം മലയാളം ആദ്യമായി കേട്ടത്. അതുകഴിഞ്ഞു 1838 ൽ 24 വയസ്സ് മുതൽ 1859 ൽ 45 വരെ അദ്ദേഹം തലശ്ശേരിയിലും മലബാറിലും ആയിരുന്നു. ആ ഇരുപത് കൊല്ലം കൊണ്ടു അദ്ദേഹം മലയാളത്തിന്റെ മനസ്സറിഞ്ഞു മാറ്റത്തിന്റ ചുക്കാൻ പിടിച്ച ഭാഷാ പ്രതിഭയായി മാറി.
ഗുണ്ടർട്ട് കേരളോൽപത്തി പ്രസിദ്ധീകരിച്ചത് 1843 ൽ പഴൻചൊൽമാല പ്രസിദ്ധീകരിച്ചത് 1845 ൽ. മലയാള ഭാഷ വ്യാകരണം 1851 ൽ. 1860 ൽ മലയാള ഭാഷയിലേ ആദ്യ ഭാഷ പാഠ പുസ്തകം രചിച്ചു പ്രസിദ്ധപ്പെടുത്തിയതും മലയാളിയല്ലാത്ത ഹെർമൻ ഗുണ്ടർട്ട് എന്ന ജർമൻകാരണാണ്. മലയാളത്തിൽ പങ്ക്‌ച്ചുവേഷൻ മാർക്ക് ഉപയോഗിച്ചതും ഗുണ്ടർട്ട് തന്നെ.രാജ്യ സമാചാരം എന്ന പത്രം 1847ൽ തുടങ്ങിയതും അദ്ദേഹമാണ്. അദ്ദേഹം 1859 ൽ കേരളത്തിൽ മടങ്ങി ജർമനിയിൽ എത്തിയ ശേഷം 1872 ലാണ് മലയാളം -ഇന്ഗ്ലിഷ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. ഇതിനിടയിൽ കേരള പഴമ എന്ന ചരിത്രവും , മലയാള രാജ്യം എന്ന ജിയോഗ്രഫി പുസ്‌തവും
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ന് നാമറിയുന്ന മലയാളം ഒരു നിയത സ്വരൂപമുള്ള വര്ത്തമാന ഭാഷയായി രൂപപ്പെടുന്നത്. അതിനർത്ഥം അതിനു മുമ്പ്‌ മലയാളമില്ലെന്നല്ല. അതിനു മുമ്പ്‌ ഇന്ന് നമ്മൾ മലയാളമെന്നു വിളിക്കുന്ന ഭാഷ പലവിധ നാട്ടു മൊഴിയും കാട്ടു മൊഴിയും വരമൊഴിയുമായൊക്കെ ഇപ്പോൾ നമ്മൾ കേരള സംസ്ഥാനം എന്നു വിളിക്കുന്ന ഭൂപ്രദേശത്തു നിലനീന്നിരിക്കണം. ഒരു പക്ഷെ നമ്മൾ ഇന്ന് മലയാളം എന്നറിയുന്ന ഭാഷ പ്രയോഗങ്ങളിൽ നിന്നും പലതര വ്യത്യാസങ്ങളുള്ള വായ്മൊഴികളാകണം കേരളത്തിലെ വിവിധ ഇടങ്ങളിൽ പറഞ്ഞത്. മലകളുടെ അളങ്ങളിൽ പറഞ്ഞ വാമൊഴികൾ മലയാളം എന്ന നിയത ഭാഷ രുപമായി പരിണമിച്ചു വളരാൻ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടു മുതലായി യിരുന്നു.
തുടരും
ജെ എസ്സ് അടൂര്‍

ഭാഷയുടെ പരിണാമങ്ങൾ -1


ഭാഷകളും ജീവിക്കുകയും രൂപാന്തരം പ്രാപിക്കുകയും വളരുകയും ഒക്കെ ചെയ്യും.. ചില ഭാഷ സംസ്കാരങ്ങൾ ചില സമയത്ത് തഴച്ചു വളരും. ചിലത് ചില സമയത്തു തളരും.മനുഷ്യരുടെ ജീവിത സാഹചര്യം അനുസരിച്ചും സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾക്കാനുസ്രതമായും ഭരണ അധികാര മേൽക്കോയ്മകൾക്കനുസരിച്ചും ഭാഷകൾക്കും ഭാഷയുടെ ഉപയോഗവും തിരഞ്ഞെടുപ്പും മാറും.
ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഭൂരിപക്ഷം പേരും അമ്പത് വർഷം മുമ്പ്‌ മലയാള ഭാഷ അറിയാവുന്നവരും പഠിച്ചവരുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ് ഭൂരിപക്ഷം പേരും തമിഴിൽ പഠിച്ചു തമിഴിൽ സംസാരിക്കുന്നവരാണ്. അതുപോലെ മാഹിയിൽ പണ്ടുള്ളവർ ഫ്രഞ്ച് സംസാരിക്കുമായിരുന്നു ഗോവയിൽ ഉള്ളവർ പോർച്ചുഗീസും. ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തെ നാല്പത് കൊല്ലം മുഗൾ സാമ്രാജ്യത്തിന്റെ വരേണ്യ ഭാഷ പേർഷ്യൻ ആയിരുന്നു. ഇന്ന് ഇന്ത്യയിൽ എത്ര പേർക്ക് പേർഷ്യനോ പോർച്ചുഗീസൊ അറിയാം ?
വടക്കു കിഴക്കേ ഇന്ത്യയിൽ ആണ് ഒരു പക്ഷേ ലോകത്തു ഏറ്റവും ഭാഷാ വൈവിദ്ധ്യംമുണ്ടായിരുന്ന ഒരു പ്രദേശം. ഏതാണ്ട് 1200 ലധികം വാമൊഴികളും നാട്ടു മൊഴികളും. ഓരോ ഗോത്ര സമൂഹങ്ങൾക്കും വെവ്വേറെ വാമൊഴികൾ. എന്നാൽ ഇരുപതാം നൂറ്റണ്ടിന്റെ അവസാനമായപ്പോഴേക്കും ചില ഭാഷകൾ ചെറിയ ഭാഷകളെ വിഴുങ്ങി.
ഉദാഹരണത്തിനു മിസോറം എന്ന് ഇന്ന് അറിയപ്പെടുന്ന സംസ്ഥാനത്തേ Zo അല്ലെങ്കിൽ ലൂഷായി ഗോത്രവർഗക്കാരുടെ വാമൊഴിയെ ലുഷായിക്ക് ഒരു നിയത വ്യാകരണവും നിഘണ്ടുവോക്കെ സൃഷ്ടിച്ചു റോമൻ ലിപിയിലുള്ള അക്ഷരങ്ങൾ നൽകി വരമൊഴിയാക്കി ഒരു മാനക ഭാഷയാക്കിയത് ബൈബിൾ പരിഭാഷക്കു വേണ്ടിയാണ്. അതു നടത്തിയത് വെൽഷ് മിഷനറി ജെ എച്ച് ലോറയിനും സാവിഡ്ജുമായിരുന്നു. അവർ ആ ഭാഷ ടിബെറ്റോ ബർമൻ ശാഖയിലെ കുക്കിൻ ഭാഷ കൂട്ടത്തിൽ പെടുത്തി. Zo എന്നതിന് ഉയർന്ന തണുത്ത പ്രദേശത്തെ കുന്നുകൾ എന്നാണ് അർത്ഥം. മി സൊ (zo) എന്നതിന് അർത്ഥം തണുത്ത പ്രേദേശത്തുള്ള കുന്നിൽ ജീവിക്കുവർ എന്നർത്ഥം. അവിടെ ലുഷായ് ഉൾപ്പെടെ പതിനാലു ഗോത്ര വിഭാങ്ങളും അവരുടെ വാമൊഴികളും മത്സരത്തോടെയും പരസപരം കലഹിച്ചു കഴിഞ്ഞതിനാൽ മിഷനറി മാർ ബുദ്ധി പൂർവ്വം ലുഷായ് ഭാഷയെ പണിതെടുത്തു അച്ചു നിരത്തി അതിനെ മിസോ ട്വാങ് (Mizo Toungu, )ആക്കി പുനസൃഷ്ടിച്ചു .മിസോ ബൈബിൾ എല്ലാവരുടെയും ബൈബിളായത് വാ മൊഴി വര മൊഴിയാക്കി അധികാരം മിസോ പ്രെസ്ബിറ്റീരിയൻ ചർച്ചിൽ കൂടിയും മിസോ ഭാഷാ പഠന സ്കൂളുകൾ തുടങ്ങിയുമാണ്. അങ്ങനെ ഏതാണ്ട് പന്ത്രണ്ടു ഭാഷകളെ പഴയ ലുഷായ് ( ഇവരെ ബംഗാളിയിൽ കുക്കികൾ എന്ന് വിളിച്ചിരുന്നു )എന്ന പുതിയ മിസോ ട്വാങ് വിഴുങ്ങി. നാഗാമീസിന്റെ കഥയും ഇത് തന്നെ. ഖാസി ഗാരോ ഭാഷകളുടെയും സ്ഥിതി സമാനമായിരുന്നു
.ഇരുപതാം നൂറ്റാണ്ടിന്റ ആരംഭിത്തിലുണ്ടായിരുന്ന നൂറു കണക്കിന് ഭാഷൾ ഇരുപതാം നൂറ്റാണ്ടിന്റ അവസാനം ആയപ്പോഴേക്കും ആരും സംസാരിക്കാൻ ഇല്ലാതെ അതു പറഞ്ഞിരുന്ന തലമുറയോടൊപ്പം മരിച്ചു. പക്ഷേ പുതിയ ഭാഷ പണ്ട് പടവെട്ടിയിരുന്ന ചിതറികിടന്നിരുന്ന ഗോത്രങ്ങളെ കൂട്ടിയിണക്കി ഒരു ഭാഷ ദേശീയ സ്വതം കൊടുത്തു. അങ്ങനെ മിസോ ട്വാങ്ങിൽ നിന്നും മിസോ റം ( റം = ലാൻഡ് ) മിസോറാം ആയി പരിണമിച്ചു. നാഗാമീസ് നാഗാലാൻഡായി പരിണമിച്ചു
വേറൊരു ഉദാഹരണം ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യൽ പലഭാഷകൾ ഉണ്ട്. ഏതാണ്ട് എഴുനൂറ് നാട്ടു ഗോത്ര ഭാഷകൾ ഉണ്ട്. വികാസം പ്രാപിച്ച ജവാനീസ് ബാലി ഭാഷകൾ ഉണ്ട് . എന്നാൽ സുമാത്ര ദ്വീപിലെ കച്ചവട ഭാഷയായ മലയ ഭാഷ കച്ചവട വിനിമയ ഭാഷയായ Lingua Franca ആയിരുന്നു. മലാക്കയിലെ സുൽത്താന്റെ ഭാഷയായ മലയ ഡച്ചുകാരും അതു പോലെ പോർട്ടുഗീസ്കാരും അതു കച്ചവട Lingua Franca ആയി ഉപയോഗിച്ചാണ് അതു പല പ്രധാന ഇന്തോനോഷ്യൻ ദ്വീപുകളിലെയും കച്ചവടക്കാർ ഉപയോഗിച്ചു തുടങ്ങിയത്. ഡച്ചു കോളനിവൽക്കരണത്തോടെ ഇൻഡോനേഷ്യൻ ഭരണ വരേണ്യ ഭാഷ വെറും 2% ഡച്ചുകാർ മാത്രമേ സംസാരിച്ചുള്ളൂ എങ്കിലും അധികാരത്തിന്റെ ഭാഷയായി.
അങ്ങനെയാണ് കോളനി വൽക്കരണത്തിനു എതിരെ ഒരു പുതിയ ഭാഷയുളവാക്കി ഡച്ചു ഭാഷാ ഭരണത്തേയും അധികാരത്തെയും പ്രധിരോധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റ ചരിത്രത്തിൽ സ്വതന്ത്രമായ ഒരു രാജ്യം ഒരു പുതിയ ഭാഷ നിർമ്മിച്ച് ദേശീയ ഭാഷായാക്കിയത് ഇന്തോനേഷ്യയിൽ മാത്രമാണ്
ഭാഷക്കു ഒദ്യോഗികമായി ഭാഷ എന്നുള്ള പേര് വിളിക്കുന്ന ഏക രാജ്യം ഇന്തോനേഷ്യയാണ് 1945 ൽ ഇന്തോനേഷ്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭാഷ ഇൻഡോനേഷ്യ എന്ന പുതിയ ഭാഷ ദേശീയ ഭാഷയായി പ്രഖ്യാപിച്ചു. കാരണം ദ്വീപുകളുടെ രാഷ്ട്രമായതിനാൽ ഏതെങ്കിലും ഒരു ദ്വീപ് ഭാഷയെടുത്താൽ മറ്റുള്ളവർ ഇടയും. മലയ ഭാഷയും സംസ്‌കൃത പദങ്ങളും ഡച്ചു , ജവാനീസ് ബാലി, അറബിക് ചൈനീസ് പദങ്ങളും ചേർത്ത് ഒരു പുതിയ അവിയൽ ഭാഷയുണ്ടാക്കി. അക്ഷരങ്ങൾ റോമൻ -ലാറ്റിൻ ലിപികൾ. വിദ്യാഭ്യാസം ആ ഭാഷയിൽ ആയതിനാൽ പൊതു ഇടങ്ങളിലും എല്ലാം ഔദ്യോഗിക ഇടങ്ങളിലും പുതിയ ഭാഷയാണ് ഭരണ അധികാരഭാഷ. കേവലം 70, കൊല്ലം മുമ്പ് നിർമ്മിച്ച് വളർത്തിയ ഭാഷ ഇന്ന് ഏതാണ്ട് 25 കോടി ജനങ്ങൾ സംസാരിക്കും. പത്രവും സാഹിത്യംവും റ്റീ വി പ്രോഗ്രാമ്മുകളുമുണ്ട്.
അതുകൊണ്ട് തന്നെ ഭാഷ പരിണമിക്കുന്നത് കച്ചവടത്തിൽ കൂടിയും, മത ശൃംഖലകളിൽ കൂടിയും സാങ്കെതിക വിദ്യയുടെ വളർച്ചയുടെയും അധികാര-ഭരണ തണലിലുമാണ്. അത്പോലെ തന്നെ വിദ്യാഭ്യാസ വ്യവഹാര പരിസരവും പ്രധാനമാണ്. ഭാഷ വളരുന്നത് കടം കോണ്ടും ഇണ ചേർന്നും, ഇഴകിയും , പഴകിയും അഴുകിയും എഴുതിയും പറഞ്ഞും തെറ്റിയും തെന്നിയും ശരിയാക്കി, വ്യാകരണവും അക്ഷരങ്ങളും ലിപികളുമായൊക്ക തട്ടിയും തടകിയും ഓക്കേയാണ്. അതു കൊണ്ട് തന്നെ ശുദ്ധ ഭാഷ എന്നത് അന്നന്നുള്ള അധികാരി വർഗം പരത്തുന്ന മിഥ്യയാണ്. ഭാഷയുടെ ജീവശാസ്ത്രവും ചരിത്രവും വ്യവസ്ഥവൽക്കരണ പരിസരവും പഠിച്ച ആരും ശുദ്ധ ഭാഷ എന്ന അധികാര മിത്തിനെ വിഴുങ്ങില്ല. മണിപ്രവാളമല്ല ജീവനുള്ള മലയാളം. അതു കഴിഞ്ഞ നൂറുകൊല്ലത്തിൽ എന്ത് മാത്രം മാറി.
ഇപ്പോൾ കേരളത്തിൽ ഉള്ള തിരുവിതാകൂർ കൊച്ചി മലബാർ മേഖലകളിൽ ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങളുടെ ചരിത്രം വേറെയായിരുന്നു എങ്കിൽ കേരളത്തിലെ ഭാഷ മലയാളം ആകണെമെന്നില്ല
നാളെ മലയാളത്തെപ്പറ്റി.
ജെ എസ് അടൂർ
തുടരും.

മലയാളഭാഷ പഠനം നേരിടുന്ന വെല്ലുവിളികൾ


കഴിഞ്ഞ രണ്ടു ദിവസമായി മലയാള ഭാഷയെ കുറിച്ചു ചർച്ചചെയ്യുന്നതും ആശങ്കപെടുന്നതും ആവലാതി പറയുന്നതും കൂടുതൽ 1970 കളിലോ 1980 കളിലോ വായിച്ചു വളർന്നു വയസായി കൊണ്ടിരിക്കുന്ന ഞാൻ അടക്കമുള്ള മധ്യവയസ്ക്കരാണ്. ഇതിൽ കൂടുതൽ ആളുകളുടെയും മക്കൾ ഇതൊന്നും ഗൗനിക്കാനുള്ള സാധ്യത കുറവാണ്. അവരിൽ തന്നെ എത്ര പേർക്ക് മലയാളം വായിക്കാനോ എഴുതാനോ അറിയാമെന്നു കണ്ടറിയണം. അവരിൽ ബഹു ഭൂരിഭാഗത്തിനു ഇന്നത്തെ മിക്ക മലയാള കവികളെയും എഴുത്തുകാരെയും അറിയാനുള്ള സാധ്യത കുറവാണ്. ഇതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്. പ്രധാനമായ ഒരു കാരണം കേരളം ഒരു സാമൂഹിക മാറ്റത്തിന്റെ നടുവിലാണ് എന്നതാണ്. അടുത്ത പതിനഞ്ചു കൊല്ലത്തിനുള്ളിൽ നമ്മുടെ സമൂഹത്തിനും രാഷ്ട്രീയത്തിനും ഭാഷ വ്യവഹാരത്തിനും വലിയ മാറ്റങ്ങൾ വരും.
കേരളത്തിൽ ഇപ്പോൾ മലയാളവും ഇഗ്ളീഷും സാമാന്യം നല്ലത് പോലെ ഉപയോഗിക്കുവാൻ പ്രാവീണ്യമുള്ള ചെറുപ്പക്കാർ കുറഞ്ഞു വരുന്നു . ഇതിനു ഒരു കാരണം ഇന്ന് ഒരു 80% കുട്ടികളും പ്രൊഫഷണൽ കോഴ്‌സിന് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ ഭാഷ പ്രാവീണ്യ പരീക്ഷകൾ ഒന്നുമില്ല. പിന്നെ ഒരു പ്രശ്നം മലയാള ഭാഷയിൽ പ്രാവീണ്യം നേടിയിട്ട് പ്രത്യേക പ്രയോജനം ഒന്നും ഇല്ലന്ന ധാരണ. എല്ലാവരും അങ്ങനെ ആകണം എന്നില്ല. പക്ഷേ നല്ലൊരു വിഭാഗം അങ്ങനെയാണ്.
വേറൊരു കാര്യം ഇന്ന് ഉപരി മധ്യ വർഗ്ഗത്തിൽ പെട്ടവരെല്ലാം അവരുടെ കുട്ടികളെ കേരളത്തിനു വെളിയിൽ മെട്രോ നഗരങ്ങളിലാണ് പഠിക്കുവാൻ വിടുന്നത് . അവരുടെ പ്രധാന വ്യവഹാര ഭാഷ ഇഗ്ളീഷാണ്. അവർ ആഗോള സ്റ്റേജിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നവരാണ്. ഇന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം കോളജ് യൂണിവേഴ്സിറ്റി അധ്യാപകരുടെ മക്കൾ കേരളത്തിനു വെളിയിലാണ് പഠിക്കുന്നത്. എത്ര പ്രമുഖ മലയാള എഴുത്തു കാരുടെ മക്കൾ മലയാളം വായിക്കുകയും എഴുതുകയും ചെയ്യും ? കവികളുടെ മക്കൾ പോലും അവരുടെ കവിതകൾ വായിക്കാൻ ഉള്ള സാധ്യത കുറവാണ്.
ഇതെല്ലാം മലയാള ഭാഷ പഠനത്തേയും ബാധിച്ചിട്ടുണ്ട്. ഇപ്പോൾ പതിനഞ്ചും ഇരുപതും വയസ്സുള്ള കുട്ടികൾ അവരുടെ സിലബസ്സിന് അപ്പുറം എത്ര പുസ്തകം വായിക്കും? വായിക്കാൻ അവർക്കെവിടെ സമയം? ഒരിക്കൽ എന്റെ മകന്റെ ഹോസ്റ്റൽ വാർഡൻ പറഞ്ഞ പരാതി അവൻ പാഠപുസ്തകത്തേക്കാൾ ' ആവശ്യം ഇല്ലാത്ത 'പുസ്തകങ്ങളും പത്രങ്ങളും വായിച്ചു ഒരുപാട് സമയം പാഴാക്കുന്നു എന്നാണ്. അല്ലെങ്കിൽ റാങ്ക് കിട്ടേണ്ട പയ്യനാണെന്നും. അവനു റാങ്ക് കിട്ടണം എന്ന് അവനോ ഞങ്ങൾക്കോ ആഗ്രഹം ഇല്ലെന്നു പറഞ്ഞു ചർച്ച അവസാനിപ്പിച്ചു.
ഇന്നും മലയാളത്തിൽ കൂടുതൽ വായിക്കുന്നത് മുപ്പതു വയസ്സ് കഴിഞ്ഞവരാണ്. കാരണം പണ്ട് എല്ലാ ഗ്രാമത്തിലും സജീവ വായന ശാലകൾ ഉണ്ടായിരുന്നു. ഇപ്പോൾ മിക്കവരും അവരുടെ സ്മാർട്ട് ഫോണിലോ അല്ലെങ്കിൽ ഓൺ ലൈനിലോ ആണ് വായിക്കുന്നത്. എൺപതുകളിൽ വളർന്നവർക്ക് ബാലചന്ദ്രൻ ചുള്ളിക്കാടും കടമ്മനിട്ടയും ഒക്കെ സുപരിചിതരാണ്. പക്ഷേ ഇപ്പോൾ ഉള്ള കുട്ടികളിൽ ഭൂരിപക്ഷവും അതിനെകുറിച്ചൊന്നും ഗൗനിക്കാറേ ഇല്ല. ഇതൊക്കെ ചർച്ച ചെയ്യുന്നത് വേറെ പണി ഇല്ലാത്തവരാണ് എന്ന് വിചാരിക്കുന്ന ചെറുപ്പക്കാരെ എനിക്കറിയാം.
വളരെ ലോക വിജ്ഞാനമുള്ള ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞത് " സർ, ഈ കവിതയും നിരൂപണവും ഒന്നും വായിച്ചു സമയം കളയാൻ ഇല്ല,". അവരിൽ നല്ലൊരു വിഭാഗം എല്ലാം വിവരങ്ങളും ഗൂഗിൾ തപ്പി അറിയുന്നവരാണ്. അവർക്ക് പ്രയോജനമുള്ള വിവരങ്ങൾ മാത്രം അന്വേഷിക്കുന്നവരാണ്. അവരെല്ലാം അവരവരുടെ കരിയർ കാര്യങ്ങൾക്കു വേണ്ടത് തിരഞ്ഞു പിടിച്ചു വായിക്കുന്നവരാണ്. അവർക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് ഒന്നും ഒരു വിഷയമേ അല്ല.
മലയാളികൾ എന്നറിയപ്പെടുന്നവരിൽ ഏതാണ്ട് 15% ആളുകൾ കേരളത്തിന്‌ വെളിയിലും വിദേശത്തുമാണ് താമസിക്കുന്നത്. അവരുടെ ഭാഷ സാഹചര്യം വളരെ വ്യത്യസ്തമാണ് . കേരളത്തിനു വെളിയിൽ വളരുന്ന കുട്ടികൾ മലയാളം വായിക്കുവാൻ ഉള്ള സാധ്യത കുറവാണ്. വിദേശത്ത് വളർന്ന എന്റെ കുട്ടികളുടെ ഭാഷാ പ്രാവീണ്യം ഇഗ്ളീഷിലാണ്. രണ്ടുപേരും നല്ലത് പോലെ വായിക്കും. ഇഗ്ളീഷിൽ സാമാന്യം ഭംഗിയായി എഴുതി പ്രസിദ്ധീകരിക്കുന്നവരാണ്. ആവശ്യത്തിന് മലയാളം ഉപയോഗിക്കുവാൻ പഠിക്കണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് പഠനത്തിന്റെ ഒരു ഭാഗം കേരളത്തിലാക്കിയത്. പക്ഷേ ലോകമാണ് അവരുടെ വേദി. അങ്ങനെയുള്ള ലക്ഷക്കണക്കിന് മലയളികൾ ഉണ്ടെന്ന് അറിയുക
ഇങ്ങനെയുള്ള ഒരു വലിയ സാമൂഹിക മാറ്റത്തിനു ഇടയിലാണ് കേരളം. ഇരുപത് കൊല്ലം കഴിഞ്ഞു കേരളത്തിൽ ഒരു പക്ഷേ മലയാളികൾ അല്ലാത്ത 15% ആളുകൾ കാണും. അതുപോലെ മലയാളം പറയാത്ത ഒരു നല്ല വിഭാഗം മലയാളികൾ കേരളത്തിനു പുറത്തും അകത്തും കാണും. അതു കൊണ്ട് അവർ മലയാളികൾ അല്ലാതാവുന്നില്ല.

ഭാഷാവ്യവഹാര പരിസരങ്ങള്‍


ജെയെസ് അടൂർ
എങ്ങനെയാണ് നമ്മള്‍ ഒരു ഭാഷയില്‍ പ്രാവീണ്യം നേടുന്നത് . ? ഭാഷ ജൈവീകമാണ് . അത് നമ്മുടെ ഉള്ളില്‍ വളരുന്നത്‌ നമ്മള്‍ ജീവിക്കുന്ന ഭാഷ പരിസരവുമായി ബന്ധപെട്ടതാണ് .ഭാഷ എന്തിനു വേണ്ടി എങ്ങനെ ഏപ്പോള്‍ ഉപയോഗിക്കുന്നു എന്നതനുസരിച്ച് ഇരിക്കും നമ്മുടെ ഉള്ളില്‍ ഭാഷകള്‍ വളരുന്നത് . വാക്കുകള്‍ വരുന്ന വഴികളെ കുറിച്ചും വാക്കുകളുടെ അര്‍ഥങ്ങള്‍ കാലവും പരിസരവും മാറുന്നത് എന്തെന്ന് ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട് .
ഭാഷാ ഒരാൾ സ്വായത്തമാക്കുന്നത് പല കാരണങ്ങളാൽ ആണ്. അതിൽ ഏറ്റവും പ്രധാനം ലാംഗ്വേജ് സോഷ്യലൈസേഷനും, ലാംഗ്വേജ് മോട്ടിവേഷനുമാണ്. ചുരുക്കി പറഞ്ഞാൽ ഒരാൾ ഇഗ്ളീഷ് മീഡിയം സ്കൂളിൽ പഠിച്ചത് കൊണ്ട് മാത്രം ഇഗ്ളീഷിൽ പ്രാവീണ്യം നേടണം എന്നില്ല. അഞ്ചു ഭാഷ സംസാരിക്കാൻ കഴിവ് ഉണ്ടായിട്ടും ഒരു ഭാഷയിലും വലിയ പ്രാവീണ്യം ഇല്ലാത്ത ഒരു പാട് പേരെ അറിയാം. അതെ സമയം മലയാളത്തിൽ വിദ്യാഭ്യാസം ചെയ്തിട്ട് ഏറ്റവും നല്ല പ്രാവീണ്യത്തോടെ ഇഗ്ളീഷ് കൈകാര്യം ചെയുന്ന ആളുകളെ ഒരുപാട് അറിയാം. അതിൽ ചിലരൊക്ക ഇഗ്ളീഷിലെ അറിയപ്പെടുന്ന എഴുത്തുകാരാണ്..
ഒരു പുതിയ ഭാഷ സ്വായത്തമാക്കുന്നതിനു മൂന്നു ഘടകങ്ങൾ ഉണ്ട്. 1) മോട്ടിവേഷൻ 2) ഇൻസെന്റീവ് 3). ഭാഷ സോഷലൈസേഷൻ. ഭാഷ സ്വായത്തമാക്കുന്നതിലെ ഏറ്റവും വലിയ ഘടകം അതു എങ്ങനെ എവിടെ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
ഞാന്‍ എന്‍റെ ഗവേഷണ കാലത്ത് പഠിച്ച ഭാഷയാണ് മിസോ ഭാഷ . പക്ഷെ ഇന്ന് എനിക്ക് അതില്‍ കുറെ പദങ്ങളും ചില പാട്ടിന്‍റെ വരികളും ഒക്കെ അല്ലാതെ ഒന്നും ഓർമ്മയില്ല. കാരണം എന്‍റെ ഭാഷ ഉപയോഗ പരിസരം ആകെ മാറി . മിസോറാമിലെ കുഗ്രമാങ്ങളില്‍ താമസിച്ചിട്ടുള്ള എനിക്ക് അന്ന് മിസോ ഭാഷ പറയാതെ ജീവിക്കുവാന്‍ പ്രയാസം ആയിരുന്നു , കാരണം അവിടെ ഇഗ്ളീഷ് പറയാന്‍ അറിയാവുന്നത് ഒന്നോ രണ്ടോ സ്കൂള്‍ അധ്യപരായിരുന്നു . അത് മാത്രമല്ല എന്‍റെ 'എത്നോഗ്രാഫിക് ' ഗവേഷണത്തിനു ഭാഷ അത്യാവശ്യം ആയിരുന്നു. ഇന്ന് ആ ഭാഷ കൊണ്ട് എനിക്ക് പ്രത്യേക ഇന്‍സെന്‍റ്റീവ്‌ ഇല്ലാത്തതിനാലും എന്‍റെ ഭാഷ ഉപയോഗ പരസരം മാറിയതിനാലും എനിക്ക് ആ ഭാഷയുടെ ആവശ്യം ഇല്ല . അങ്ങനെ എന്റെ ഉള്ളിൽ വെള്ളവും വെളിച്ചവും ഇല്ലാതെ പാവം മിസോ ഭാഷയുടെ ചെടിയുണങ്ങി
ഞാന്‍ മലയാളത്തില്‍ വീണ്ടും എഴുതി തുടങ്ങിയത് ഏതാണ്ട് ഇരുപത്തി അഞ്ചു കൊല്ലത്തിനു ശേഷമാണ്. 1992 ഇല്‍ നോം ചോംസ്കിയുടെ : രാഷ്ട്രീയവും ദര്‍ശനവും എന്ന ലേഖനം ആണ് മലയാളത്തില്‍ എഴുതി പ്രസിദ്ധീകരിച്ച അവസാന ലേഖനം . അത് പിന്നീടു മാതൃഭൂമി വാരിക ലീഡ് ആര്‍ട്ടിക്കിള്‍ ആയി പ്രസിദ്ധീകരിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ. അതിനു മുന്‍പ്അ ഏതാണ്ട്ത് അഞ്ചു കൊല്ലം തോന്നുമ്പോഴൊക്ക ചില കഥകളും ലേഖനങ്ങളും ഒക്കെ കലാകൌമുദിയില്‍ പ്രസിദ്ധീകരിക്കുമായിരുന്നു . പക്ഷേ 1991-92 കഴിഞ്ഞു ഞാന്‍ ഇരുപത്തി അഞ്ചു കൊല്ലത്തോളം മലയാളത്തില്‍ ഒരു വരി എഴുതിയിട്ടില്ല .
ഇതിനു ഒരു കാരണം ടെക്നോളജിയാണ് . കാരണം 24 x 7 എന്ന തോതില്‍ എന്‍റെ കൂടെ ഇരുപത്തി അഞ്ചു കൊല്ലമായി യാത്ര ചെയ്യുന്ന സഹയാത്രിക എന്‍റെ ലാപ് ടോപ് ആണ് . അതിനു വഴങ്ങുന്ന ഒരു ഭാഷ ഇങ്ങ്ലീഷ്‌ . അതു മാത്രമല്ല ഇന്ത്യയുടെയും ലോകത്തിന്‍റെയും പല ഭാഗത്ത്‌ ജീവിച്ച - ജീവിക്കുന്ന എന്‍റെ ഭാഷ പരിസരവും എന്‍റെ ഭാഷ ഉപയോഗവും എന്‍റെ എഴുത്ത് രീതികളും ഞാന്‍ ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ത മായിരുന്നു. അങ്ങനെ ഞാനും മലയാള ഭാഷയും അകന്നു എങ്കിലും മലയാള ഭാഷ പുസ്തകങ്ങളുടെ വായന തുടര്‍ന്നു . എങ്കിലും ഞാന്‍ വായിച്ച തൊണ്ണൂറു ശതമാനം പുസ്തകങ്ങളും ഇങ്ങ്ലീഷ്‌ ആയിരുന്നു. എഴുതിയത് എല്ലാം ഇന്ഗ്ലീഷില്‍ തന്നെ .
വീണ്ടും മലയാളം വരുവാന്‍ ഒരു കാരണം ഞാന്‍ ഒരു പുതിയ മൊബൈല്‍ ഫോണ്‍ 2016 ഇല്‍ വാങ്ങിയതാണ് . എന്നെ മലയാളം വീണ്ടും എഴുതാന്‍ വീണ്ടും പ്രേരിപ്പിച്ചത് അട്ട പ്പാടിയില്‍ നിന്നുമ്മള്ള എന്‍റെ സുഹൃത്തു സതീഷ്‌ ആണ് . അന്ന് അദ്ദേഹം എന്‍റെ ഫോണില്‍ ഒരു ആപ് ലോഡ് ചെയ്തിട്ട് പറഞ്ഞു ' സാര്‍, ഇനി ധൈര്യമായി മലയാളത്തില്‍ തുടങ്ങിക്കൊ ' . അങ്ങനെ ടെക്ക്നോലെജി ബാരിയര്‍ കൊണ്ട് മലയാളം നിര്‍ത്തിയ ഞാന്‍ ടെക്നോലെജി കൊണ്ട് തന്നെ വീണ്ടും മലയാളത്തിലെക്ക് ഒരു പാലം പണിതു.
ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് എഴുത്ത് നിര്‍ത്തിയ മലയാളം വീണ്ടും എന്‍റെ ഉള്ളില്‍ പൂവിട്ടു വിരിയുവാന്‍ കാരണം അത് ചെറുപ്പത്തിലെ എന്‍റെ ആത്മാവിന്‍റെ ഭാഷയാണെന്ന് ഉള്ളതാണ്. ഇന്ഗ്ലീഷില്‍ നൂറു കണക്കിന് ലേഖനങ്ങളും , പഠനങ്ങളും എഴുതിയിട്ടുള്ള ഞാന്‍ , എല്ലായിടതും ഇന്ഗ്ലീഷില്‍ മാത്രം പ്രസങ്ങിക്കുന്ന എനിക്ക് ഇന്നും ഇന്ഗ്ലീഷില്‍ പ്രാര്‍ത്ഥിക്കുവാന്‍ പ്രയാസമാണ്. അതിനു ഇന്നും മലയാളം വേണം. കാരണം ഭാഷ നമ്മളില്‍ വാക്കുകളായും മണമായും രുചിയായും നിറങ്ങളായും രൂപങ്ങളും രൂപ ഭംഗികളായും ഒക്കെയാണ് കൂടു കെട്ടുന്നത്. അതു മഴയായും, മഞ്ഞായും, മഞ്ഞു തുള്ളിയായും , മരമായും , സ്വരമായും , സ്വരലയമായും , കിളി പാട്ടായും, പരിഭവമായും പതിയെ നമ്മുടെ ആത്മാവില്‍ തളിര്‍ത്തു പൂവിടും. അത് പ്രണയമായി നമ്മെ പിന്തുടരും . അത് കവിതയായി നമ്മുടെ ഉള്ളില്‍ നൃത്തം വക്കും . അത് കഥയും കാറ്റായും ഉള്ളിന്‍റെ ചുഴികളില്‍ മറഞ്ഞിരിക്കും . നമ്മുടെ നാവിലെ രുചിയും , ആദ്യ വാക്കുകളുടെ വരികളും വരങ്ങളും നമ്മുടെ ആത്മാവിന്‍റെ ഉള്ളില്‍ കയറിയാല്‍ അത് മരണം വരെ ഉള്ളില്‍ തന്നെ ഉണര്‍ന്നോ ഉറങ്ങിയോ മാറാതെ നമ്മളോടൊപ്പം കാണും . ആദിയിലെ വാക്കുകളും നോക്കുകുകളും രുചിയും എവിടെ പോയാലും എന്ത് ഭാഷ പഠിച്ചാലും നമ്മുടെ കൂടെ ഉണ്ടാകും . കാരണം നമ്മുടെ ആദ്യ രുചികളും വര്‍ണ്ണങ്ങളും വിശ്വാസങ്ങളും വാക്കുകളും എല്ലാം ഇന്ടിമേറ്റ് സോഷ്യലൈസെഷന്‍റെ ഭാഗമാണ് . അത് പെട്ടുന്നു മഞ്ഞു പോകില്ല.
ഇത് പറയാന്‍ കാരണം ഭാഷ എന്ന് പറയുന്നത് ഒരു ഭാഷ പഠന സെന്റെറില്‍ പോയി പഠിച്ചത് കൊണ്ട് പ്രവീണ്യം നേടണം എന്നില്ല. സ്പോക്കന്‍ ഇനഗ്ലീഷ് ഇന്സ്ടിടൂട്ടില്‍ പഠിച്ചത് കൊണ്ട് ഇന്ഗ്ലീഷില്‍ പ്രാവണ്യം നേടണം എന്നില്ല. ഇങ്ങ്ലീഷ മീഡിയം സ്കൂളില്‍ പഠിച്ചിട്ടു മാത്രം ഇന്ഗ്ലീഷില്‍ പ്രവീണ്യം നേടണം എന്നില്ല.
പക്ഷെ വായനയുലൂടെ നമ്മള്‍ അറിയാതെ വാക്കുകള്‍ നമ്മുടെ ഉള്ളില്‍ ചിന്തകളുടെയും ഓര്‍മ്മകളുടെയും രസതന്ത്രംമായി മാറും. യഥാര്‍ത്ഥത്തില്‍ എന്‍റെ ഇങ്ങ്ലീഷ്‌ വായന തുടങ്ങിയത് ഇല്ല്യുസ്ട്രെട്ടട് വീക്കിലി ഓഫ് ഇന്‍ഡ്യ , ഡബനയര്‍( സെന്റെര്‍ സ്പ്രെഡ് കണ്ടാണ്‌ തുടങ്ങിയതെങ്കിലും ) എന്നി പ്രസിദ്ധീകരങ്ങളും പിന്നെ ഇങ്ങ്ലീഷ്‌ ബൈബിളും( എത്ര മനോഹരമായ ഭാഷ) ആണ്. ആദ്യം വായിച്ച ഇങ്ങ്ലീഷ്‌ പുസ്തകം നെഹ്രുവിന്‍റെ ഡിസ്കവറി ഓഫ് ഇന്‍ഡ്യ , പിന്നെ ഗാന്ധിയുടെ My Experiments with Truth . അത് കഴിഞ്ഞു കംമുനിസ്ട്ടു മാനിഫെസ്ട്റ്റോ. ഇതെല്ലം ഞങ്ങളുടെ ലോക്കല്‍ ഗ്രന്ഥ ശാലയില്‍ നിന്നും ഹൈസ്കൂളില്‍ പഠിക്കുംപോഴാണ് . ആദ്യകാലങ്ങളിൽ ഇഗ്ളീഷ് -മലയാളം നിഘണ്ടു വേണ്ടിയിരുന്നു. മലയാളം- ഇഗ്ളീഷ് ബൈബിളുകൾ ഒരുമിച്ച വായിച്ചാണ് മലയാളത്തിന്റെ മനോഹരിതയും ഇഗ്ളീഷിന്റെ മാസ്മരികതയും മനസ്സിൽ കയറിയത്. അങ്ങനെ ഭാഷയോടുള്ള സ്നേഹം കൂടിയാണ് ശാസത്രം വിട്ടു ഇഗ്ളീഷ് സാഹിത്യവും യൂറോപ്പ്യൻ സാഹിത്യവും പഠിക്കാൻ പോയത്. അതു കഴിഞ്ഞു ലിംഗുസ്റ്റിക്സ് പഠിച്ചു സാമൂഹിക -സാംസ്‌കാരിക ഭാഷാ വിക്ജ്ഞായിത്തിൽ ഗവേഷണം ചെയ്തത്
ഇത് പറയാന്‍ കാരണം രണ്ടാണ്. ഭാഷക്ക് സാമൂഹികമായും വിജ്ഞാനികവും ആയ രണ്ടു തരം സാമൂഹിക സ്വയത്ത പ്രക്രിയയുണ്ട് . The process of language acquisition has a three dimensional process .a) Through intimate socialization within the family b) Broader socialization within the society /schools c) Socialization of knowledge and creative process- through thinking. അതനുസരിച്ചു നമ്മുടെ വ്യവഹാര ഭാഷ മാറും
എന്‍റെ വിജ്ഞാന രൂപീകരണത്തിന്‍റെ ഭാഷ പതിയെ ഇങ്ങ്ലീഷ്‌ ആയതിനാല്‍ ഞാന്‍ ചിന്തിക്കുന്നത് തന്നെ ഇന്ഗ്ലീഷില്‍ ആയി. എന്നാല്‍ ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞു ഞാന്‍ മനസിലാക്കിയത് എനിക്ക് മലയാളത്തിലും അത് പോലെ ചിന്തിക്കാന്‍ കഴിയും എന്നാണ്. ഭാഷ ശാസ്ത്രത്തില്‍ ഇതിനു കൊരഡിനെട്ടട് ബൈലിന്‍ഗ്വല്‍ എന്ന് പറയും
ഇത് പറഞ്ഞത് ഭാഷ പഠിക്കുന്നത് കുറെ വ്യാകരണവും വാക്കുകളും പഠിച്ചു കൊണ്ടുള്ള ഒരു മെക്കാനിക്കല്‍ പ്രക്രിയ അല്ല . ഭാഷ നമ്മുടെ ഉള്ളില്‍ ജൈവീക മായി ഒരു ചെടിയെ പോലെ വളര്‍ന്നു പൂവിടുമ്പോഴാണ് അതിനു ഓജസ്സും പ്രകാശവുമുണ്ടാകുന്നത് . അത് നല്ല വാക്കായി നമ്മളിലും മറ്റുള്ളവരിലും നിറഞ്ഞറിയുന്നത്.
മനുഷ്യൻ വാക്കുകളിലൂടെയാണ് കേൾക്കുന്നതും കേട്ടറിയുന്നതും കണ്ടറിയുന്നതും കൊണ്ടാറീയുന്നതും കൊണ്ടാടുന്നതും. മനുഷ്യൻ അറിയുന്നതും തിരിച്ചറിയുന്നതും തിരഞ്ഞു അറിയുന്നതും തിരഞ്ഞെടുക്കുന്നതും തിരി തെളിക്കുന്നതും വാക്കുകളിലൂടെയാണ്. മനുഷ്യൻ ജീവിക്കുന്നതും ഭുജിക്കുന്നതും ഭോഗിക്കുന്നതും ഭാഷയിലൂടെയാണ്. ഭാഷ ഇല്ലെങ്കിലും ഭാഷണമില്ല ഭാഷ്യങ്ങൾ ഇല്ല ഭാഷാന്തരങ്ങൾ ഇല്ല ; ഭരണമില്ല. ഭാഷയിലൂടെയാണ് മനുഷ്യൻ ചരിത്രം സൃഷ്ടിക്കുന്നതും എഴുതുന്നതു ഭരിക്കുന്നതും. ഭാഷയാണ് ഭരണം. വാമൊഴിയെ വരമൊഴിയാക്കി വ്യാകരണമാക്കി ചിട്ടപ്പെടുത്തിയാണ് ഭരണവും ഭരണ ഭാഷയും ഉണ്ടാകുന്നത്. ഭാഷയുടെ ആധികാരകതയിൽ കൂടിയാണ് അധികാര സ്വരൂപങ്ങൾ ഉരുവായി നമ്മളെ മെരുക്കി വരുതിയിൽ നിർത്തി ഭരിക്കുന്നത്
നമ്മൾ ഓർക്കുന്നത് വാക്കുകളിലൂടെയാണ്. ഓർമ്മകളുടെ ഒഴുക്കാണ് ജീവിതം. ഓർമ്മകൾ പൂക്കുന്നതും വാക്കുകളിൽ കൂടിയാണ്. ഓർമ്മ മണങ്ങളുടെ മാറ്റൊലികളിൽ കൂടി വാക്കുകളുടെ ഓരം ചേർന്നാണ് നമ്മൾ ഉറങ്ങുന്നതും സ്വപ്‌നങ്ങൾ കാണുന്നതും ഉണർന്നെണീറ്റ് ജീവിക്കുന്നതും. വാക്കുകളും വരകളും വർണ്ണങ്ങളും എല്ലാം നിറഞ്ഞൊഴുകുന്നത് വാക്കുകളുടെയും ഓർമ്മളുടെയും പുഴകളിൽ കൂടിയാണ്. മനുഷ്യന്റെ വിചാരവും വികാരവും വിവേകവും ഭാഷയുടെ ഭാഷ്യങ്ങളിലൂടെയാണ്. ഭാഷയില്ലെങ്കിൽ ശാസ്ത്രം ഇല്ല. ഭാഷ ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. മനുഷ്യനെ മനുഷ്യനാക്കുന്നതും മാനുഷിയാക്കുന്നതും ഭാഷയാണ്. ഭാഷ ജീവനുള്ളതാണ്. ജീവിതമാണ്. ജൈവീകമാണ്.
ആദിയും ആദ്യവും വാക്കുകളിൽ കൂടിയാണ്. ആല്ഫയും ഒമേഗയും.
അതുകൊണ്ടാണ് പറഞ്ഞത്. In the biginning there was word. Word was with God and word was God. കാരണം നമ്മളിൽ ഉള്ള നമ്മെയും ദൈവത്തെയും തിരിഞ്ഞു തിരിച്ചറിയുന്നത് വാക്കുകളുടെ നിറഞ്ഞലവിലും നിറഞ്ഞറീവിലുമാണ്.
ജെ എസ് അടൂർ

Tuesday, October 16, 2018

Doordashan Interview Link


https://www.facebook.com/ddktvmdisastrreliefcell/videos/2282487871972420/?t=28



"മാനവിക വികസന സൂചികയിൽ കേരളം ഇന്ന് ഇന്ത്യയിൽ ഒന്നാമതാണ് സാമ്പത്തിക വളർച്ചയിലും സാമൂഹിക വളർച്ചയിലും അങ്ങനെയാണ്. ഒരു മൂന്നാംകിട രാജ്യത്തെപ്പോലെ നമുക്ക് എയിഡ് കിട്ടിയില്ല, കിട്ടിയില്ല എന്ന് പരിതപിക്കേണ്ടതില്ല. കേരളത്തിന്റെ ദേശീയ അസ്തിത്വം നമുക്ക് സ്വന്തമായി സ്ഥാപിച്ചെടുക്കാൻ കഴിയും .."
കേരളത്തിന്റെ പുനർനിർമ്മാണത്തിനേപ്പറ്റിയുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയാണ് ശ്രീ ജെ എസ് അടൂർ, ദൂരദർശൻ സുദിനത്തിൽ .
ജനീവ ആസ്ഥാനമായ ഫോറം ഏഷ്യ ഇന്റർനാഷലിന്റെ സി ഇ ഓ ആണ് ശ്രീ ജോൺ സാമുവൽ, അടൂർ
.


-55:27

ജീവിതത്തിലെ ബാലൻസ് ഷീറ്റ്

ഞായറാഴ്ച്ച വിചാരങ്ങൾ
ഏതെങ്കിലും ഒക്കെ രംഗത്ത് കുറെയൊക്കെ സക്സസ്ഫുൾ ആയവർക്ക് പലപ്പോഴും സാമാന്യത്തിലധികം സെല്ഫ് കോൺഫിഡൻസും ആത്മ ധൈര്യവുമൊക്കെ തോന്നും . അറിയാതെ തന്നെ മനസ്സിൽ ഞാൻ ഒരു പുലിയാണ് വല്യ പുള്ളിയാണന്നൊക്കെ തോന്നും ..പക്ഷെ അമ്പത് വയസ്സ് പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങി ഇതൊക്കെ വെറും മിഥ്യാ ധാരണകളാണ് .
ഇരുപതുകളിൽ ലോകെത്തെന്തും സാധിക്കും എന്ന ആത്മ വിശ്വാസത്തിന്റെ ആൾരൂപമായിരുന്നു എന്ന് എന്നെ ആ നാളുകളിൽ അറിയാവുന്നവർക്കറിയാം . ഒരു പക്ഷെ അന്ന് മനസ്സിൽ കണ്ട പലതും അതിലധികവും കാര്യങ്ങൾ ചെയ്തു .തിരെഞ്ഞെടുത്ത രംഗത്ത് ലോക നിലവാരത്തിൽ നേതൃത്വ സ്ഥാനത്തെത്തി. പണം വിചാരിച്ചതിനേക്കാൾ പതിന്മടങ് കൈയ്യിൽ വന്നു .
പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്റെ വലിയ മിടുക്കോ വൈഭവമോ കൊണ്ടെന്തെങ്കിലുമാണ് ഇതൊക്ക സംഭവിച്ചത് എന്നിതിൽ വളരെ സംശയമുണ്ട് .അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വഴിയിൽ കണ്ടു മുട്ടിയ ഗുരുക്കന്മാരുടെ സ്നേഹ കൈത്താങ്ങലുകൾ . പിന്നെ എത്രയോ പേർ കൂടെ നിന്ന് സഹായിച്ചു. അതിൽ പ്രധാനി എന്റെ ജീവിതത്തിലെ കൂട്ടുകാരി ബിനയാണ് .വളരെ അക്കാദമിക മികവുള്ള എല്ലാത്തിനും റാങ്കു വാങ്ങി ഇരുപത്തി ആറു വയസ്സിനുള്ളിൽ പ്രഗല്ഭമായ പി എച് ഡി ചെയ്ത് ഇന്ഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് സർവകലാശാല ജോലി വാഗ്ദാനം വേണ്ടെന്ന് വച്ച് കൂടെ കൂടിയ ആൾ . വളരെ ടാലന്റഡ് ആയ എന്റെ ഏറ്റവും നല്ല വിമർശക കൂട്ടാളി . എന്നെ സ്നേഹത്തോടെ എന്റെ വഴിക്കു വിട്ട അച്ഛൻ , അമ്മ , ജീവിത പങ്കാളി . അങ്ങനെ എത്രയോ പേരുടെ കരുണയിലും കരുതലിലുമാണീ യാത്ര കൂടുതൽ കൂടുതൽ അറിഞ്ഞപ്പോൾ എത്ര മാത്രം അറിയില്ല എന്ന് ബോധ്യമായി . I too am a creature of circumstances . ഈ സെല്ഫ് മേഡ് മാൻ എന്നൊക്കപറയുന്നതും വെറും മിഥ്യാ ധാരണയാണ് .ഒരു മനുഷ്യൻ പോലും സെല്ഫ് മെയ്ഡ് അല്ല .ആരുടെയൊക്കെ സ്നേഹവും സഹായവും കൊണ്ടാണ് ഞാൻ ഇത് വരെ യാത്ര ചെയ്തത്
ഇപ്പോൾ ഞാൻ ഒരു ഡിറ്റാച്ചുമെന്റോടെ ജീവിതത്തെ കാണുന്ന ആളാണ് . പദവികളിലോ പണത്തിലോ വലിയ താല്പര്യങ്ങൾ ഇല്ല . ജീവിതത്തെ കുറിച്ചും മിഥ്യാ ധാരണകളെകുറിച്ചും മരണത്തെകുറിച്ചും ചിന്തിക്കാറുണ്ട് . ജീവിതത്തിലെ ബാലൻസ് ഷീറ്റ് ബാങ്ക് ബാലൻസോ എഫ് ബി യിലോ ട്വറ്ററിലോ എത്ര ഫോളോവേഴ്സ് ഉണ്ടെന്നുള്ളത് അല്ല എന്നും തിരിച്ചറിയുന്നുണ്ട്
. ജീവിതത്തിലെ ബാലൻസ് ഷീറ്റ് എത്ര ജീവിതങ്ങളെ നിങ്ങൾ മനസ്സുകൊണ്ട് തൊട്ടു മനസ്സറിഞ്ഞു സഹായിച്ചു സങ്കടങ്ങളിൽ ആശ്വാസമായി എന്നൊതൊക്കെയാണ് . ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ ഡിഗ്രികൾക്കോ നമ്മുടെ ജോലി മാഹാത്മ്യത്തിനോ വലിയ കാറിനോ വീടിനോ ഒന്നും വലിയ വിലയൊന്നുമില്ല . ഒക്കെ സമൂഹ നിർമ്മിതികളും നമ്മൾ പഠിച്ചു വച്ച തോന്നലുകളുമാണ് . പണക്കാരനും പാവപ്പെട്ടവനും ശരീരത്തിന് വേണ്ട ആഹാരവും , രതിയും , വിരേചനവും ഉറക്കവും ഒക്കെ ഒരുപോലെയാണ്. ബാക്കിയുള്ളത് എല്ലാം ഓരോ ധാരണകൾ മാത്രമാണ് .
എനിക്കുള്ളിൽ വല്ലപ്പോഴും അഹങ്കാരം വരാറുള്ളപ്പോൾ സോളമെന്റ് സഭാ പ്രസംഗി എന്ന പുസ്തകം വായിക്കും .അത് കഴിഞ്ഞ 103 സങ്കീർത്തനം . മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസമത്രെ , വയലിലെ പൂ പോലെ അത് പൂക്കുന്നു .കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അതിന്റ സ്ഥലം പിന്നെ അതിനെ അറിയുകയില്ല എന്നത് വീണ്ടും തിരിച്ചറിയുമ്പോഴേക്കും അഹങ്കാരം ആവിയായിപ്പോകും .
അത് പോലെ ഏതെങ്കിലും ഫീൽഡിൽ സക്ക്സസ്ഫുൾ ആയവരെല്ലാം ഫുൾ ഓഫ് ദേംസെല്ഫ് ആണ് .നാർസിസം അറിയാതെ കൂടെ കൂടും .എനിക്കും അങ്ങനെ ടെംപ്റ്റേഷൻ ഉണ്ടാകുമ്പോൾ മനസ്സിലെ വേറൊരാൾ അതിന് ബ്രെക്ക് ഇടും . അച്ഛന്റെ ഓർമ്മ ഉള്ളിൽ വന്നു മന്ത്രിക്കും ' താഴെ വന്നേയുള്ളൂ സമ്മാനം " നമ്മളെകാട്ടിൽ എത്രയോ മിടുക്കർ പണ്ടും ഇന്നും നാളെയുമുണ്ടാകും . ജീവിതം വലിയ പ്രപഞ്ചത്തിലെ ഒരു ചെറു തുള്ളിയൊഴുക്കാണ് . അത് നമ്മൾ എന്ന് തിരിച്ചറിയുന്നോ അന്ന് ഉള്ളിൽ പേറുന്ന ഭാരവും തീരാത്ത ആഗ്രഹങ്ങൾക്കും അപ്പുറം സന്തോഷത്തോടെ ഒരു അരുവിയിൽ നിന്ന് ഒഴുക്കുള്ള അഴുക്കില്ലാത്ത വെള്ളമായി സ്നേഹ സാന്ദ്രമായി ഒഴുകുവാൻ കഴിയും .അങ്ങനെയുള്ള ഒരു കൊച്ചാഗ്രഹമേ ഈ ഞായറാഴ്ച്ച മനസ്സിൽ വന്നുള്ളൂ . സ്നേഹം .
What matters is what are and not what you have . The more you are possesive about somthing ,the more you will lose it.
ജെ എസ് അടൂർ

Rights Based Approach- Video

On Human Rights based approach to Development .