Tuesday, August 25, 2020

പെൻഷൻ കാര്യം -1 എല്ലാവർക്കും പെൻഷൻ സാധ്യമോ?

 

അറുപത് വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ കൊടുക്കണം എന്ന ഒരു ക്യമ്പയിൻ കണ്ടു. ഒറ്റ നോട്ടത്തിൽ കിടിലൻ ആശയം എന്ന് തോന്നും. പക്ഷെ ആശയം പറഞ്ഞത് കൊണ്ടു പുസ്തത്തിലെ പശു പുല്ല് തിന്നില്ല. അത് ഒരു ലക്ഷം പേർ ഒരുമിച്ചു പറഞ്ഞാലും.
പണ്ട് അണ്ണാ ഹസാരെയും രാം ദേവമൊക്കെ വന്നു ദാ ഇപ്പം അഴിമതി എല്ലാം മാറ്റി തരാം എന്ന് പറഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചു രണ്ടാം സ്വാതന്ത്ര്യം സമരമാണ് എന്ന്. 2014നു ശേഷം അണ്ണാ ഹസാരെയെ കണ്ടില്ല. രാം ദേവ് പതഞ്ജലി ബില്ല്യനിയർ ആയി z സെക്യൂരിറ്റി വി ഐ പി. കേജരിവാൾ മുഖ്യ മന്ത്രി . അതോടെ അഴിമതിയെകുറിച്ച് എല്ലാവരും നിശ്ശബ്ദരായി.
അങ്ങനെപെട്ടന്നു വരുന്ന സൂത്രങ്ങളെ ട്രോജൻ ഹോഴ്സ് എന്നാണ് പറയുന്നത്. ഒരുപാടു ക്യാമ്പയിൻ ഡിസൈൻ ചെയ്ത എനിക്കു ഏറ്റവും കൂടുതൽ മനസ്സിലാകുന്ന സൂത്രം പലതരം ക്യമ്പയിനുകളാണ് . ഇന്ത്യ എഗൈൻസ്റ് കറപ്‌ഷനിൽ ചേരാഞ്ഞത് അത് ട്രോജൻ ഹോഴ്സ് ഏർപ്പാട് ആണെന്ന് ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ്.
ഇതു ഇന്ത്യയാണ് . നോർവേയോ ഫിൻലണ്ടോ, ന്യൂസിലാൻഡോ ഒന്നുമല്ല.
അറുപതു വയസ്സ് പോയിട്ട് അഞ്ചു വയസ്സ് പോലും ജീവിക്കാൻ കഴിയാത്ത കോടി കണക്കിന് ജനങ്ങൾ ഇന്ത്യയിലുണ്ട്.
അനുദിനം പട്ടിണി ഇല്ലാതെ ജീവിക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമൊക്ക പോയി രാപ്പകൽ പണി എടുക്കുന്നവർ പന്ത്രണ്ടു കോടിയിൽ അധികം
ആദ്യം കേരളത്തിലും ഇന്ത്യയിലും വേണ്ടത് മാന്യ മായി ജീവിക്കുവാനുള്ള തൊഴിൽ അവസരങ്ങളാണ്. അതു ഇല്ലെങ്കിൽ അറുപത് വയസ്സ് വരെ അർദ്ധ പട്ടിണിയിൽ ചെറുപ്പം മുതൽ കഴിയേണ്ടി വരും.
ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ഇല്ലെങ്കിൽ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക അവസ്ഥ താളം തെറ്റും. സാമ്പത്തിക വളർച്ച ഇല്ലെങ്കിൽ സർക്കാർ ബജറ്റിലും വളർച്ച ഇല്ല.
സർക്കാരിന്റെ പണി എല്ലാവർക്കും തൊഴിലും മാന്യമായി ജീവിക്കാനുള്ള വേതനവും കിട്ടുവാനുള്ള സാമ്പത്തിക -സാമൂഹിക പോളിസി ഉണ്ടാക്കുക എന്നതാണ്. അതിനുള്ള ഇൻഫ്രാസ്‌ട്രെച്ചറും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളു സൃഷ്ട്ടിക്കുക എന്നതാണ്
ആദ്യം മാന്യമായി ജീവിക്കുവാനുള്ള ജോലിയാണ് ഇവിടുത്തെ ചെറുപ്പക്കാർക്ക് വേണ്ടത്. എന്നിട്ട് കോൺട്രിബുട്ടറി പെൻഷൻ സംവിധാനമുണ്ടാക്കുക. പക്ഷേ ചെറുപ്പക്കാർക്ക് ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയിൽ എല്ലാവർക്കും ഇപ്പോൾ പതിനായിരം രൂപ പെൻഷൻ കൊടുക്കണം എന്ന നിർബന്ധം ഇരിക്കുന്നതിന് മുമ്പേ കാല് നീട്ടുന്ന ഏർപ്പാടാണ്
പലപ്പോഴും സമൂഹത്തെയും സാമ്പത്തിക അവസ്ഥകളെയും അസമാനതകളെയും സാകല്യത്തിൽ കാണാതെ സിംഗിൾ ഇഷ്യൂ ക്യാമ്പയിൻ യഥാർത്ഥത്തിൽ മരീചിക രാഷ്ട്രീയമാണ് . ദാണ്ടെ മരീചിക എന്ന് കാണിച്ചു മോഹിപ്പിച്ചാൽ മാത്രം അത് വരില്ല. അത് പറയുന്നവർക്കും അതു അറിയാം.
ഇന്ത്യയിൽ ഒരു തുണ്ട് ഭൂമി ഇല്ലാത്ത ഏതാണ്ട് 49 കോടി ജനങ്ങളുണ്ട് . പ്രതി ദിനം ഒരു ഡോളറിൽ താഴെ വരുമാനത്തിൽ താഴെ ജീവിക്കുന്നവർ ഏതാണ്ട് 35 കോടിയോളം ജനങ്ങൾ ദരിദ്രത്തിലാണ് ജീവിക്കുന്നത്.
അവർക്ക് അനുദിനം ജീവിക്കുവാനുള്ള സോഷ്യൽ സെക്യൂരിറ്റ്യാണ് ഉണ്ടാക്കേണ്ടത്. അതിനു തൊഴിൽ ഉറപ്പ് കൂലി കൂട്ടുക മാത്രമല്ല ഏറ്റവും പാവപ്പെട്ടവർക്ക് കുറഞ്ഞത് മാസം 8000രൂപ (അഞ്ചു പേരുള്ള കുടുംബത്തിന് ) പ്രതിമാസം വക യിരുത്തണം. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സാഹചര്യം ഒരുക്കണം.
ഇന്ത്യയിൽ 60 വയസ്സിന് മുകളിൽ ഉള്ളു 10.4 കോടി ജനങ്ങളുണ്ട്. അതിൽ ആദ്യം പെൻഷൻ കൊടുക്കേണ്ടത് വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്നു കോടി മനുഷ്യർക്കാണ്.
അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഒരു സാകല്യ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ആവശ്യം. അത് നിയമപരമായി ബജറ്റിൽ നിന്ന് വാർഷിക കോണ്ട്രിബൂഷമുള്ള് പ്രതേക ഫണ്ട് ആയിരിക്കണം.
എല്ലാവർക്കും കുറഞ്ഞത് 10000 രൂപ പെൻഷൻ വേണമെങ്കിൽ അതിനു വലിയ കോൺട്രിബുട്ടറി പെൻഷൻ ഫണ്ട് സൃഷ്ട്ടിച്ചാലെ സാധ്യമാകും. അങ്ങനെയുള്ള ആർക്കും 25 വയസ്സ് മുതൽ ആ ഫണ്ടിൽ എല്ലാ മാസവും നിശ്ചിത തുക കൊടുക്കുകയാണെങ്കിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ബജട്ട് വിഹിതം കൂടെ കൊടുത്താൽ അത് ഒരു പ്രതേക ഫണ്ട് ആയി മാനേജ് ചെയ്താലേ സാധ്യമാകൂ
കുറെപേർ അടുത്ത കൊല്ലം തൊട്ട് 60 കഴിഞ്ഞ10.4 കൊടി ആളുകൾക്ക് 10000 രൂപ പെൻഷൻ കൊടുക്കണം എന്ന് പറഞ്ഞാൽ അതിനു ഇന്ത്യയിൽ വേണ്ടത് 13 ലക്ഷം കോടിയിൽ അധികമാണ് . അതിനുള്ള ശേഷി ഇപ്പോൾ കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരുകളുടെയോ ബജറ്റിൽ ഇല്ല.
പക്ഷെ ഇന്ത്യയിലും കേരളത്തിലും സോഷ്യൽ സെക്യൂരിറ്റി ഫണ്ടു, ജനകീയ പെൻഷൻ ഫണ്ടും അടുത്ത അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ സാധിക്കും. കോൺട്രിബ്യുട്ടറി പെൻഷൻ ഫണ്ടിലേക്ക് സ്ഥിരം കോൺട്രിബ്യുട്ട് ചെയ്യാൻ ഇന്ത്യയിലെ പതിനഞ്ചു ശതമാനം ആളുകൾക്ക് പോലും കഴിയുമോ എന്നതാണ് പ്രധാന വെല്ലു വിളി.
അതെ സമയം എല്ലാവർക്കും പെൻഷൻ ബജറ്റിൽ നിന്ന് മാസം തോറും കൊടുക്കാനുള്ളത്ര തുക ബജറ്റിൽ നിന്നും കണ്ടെടുക്കാൻ സാധ്യതഇല്ല.. കേരളത്തിൽ ഇപ്പോഴുള്ള ക്ഷേമ പെൻഷനുകൾ കുറഞ്ഞത് 5000 രൂപയാക്കാൻ സാധിക്കും. സാധിക്കാവുന്ന കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. പക്ഷെ അതിനു പോലുമുള്ള ഫണ്ട് പുതിയതായി സ്വരൂപിക്കണം.
ദയവായി ഫിൻലാൻഡ്‌ നോർവേ കഥകൾ പറഞ്ഞു ഇന്ത്യയുമായി താരതമ്യം ചെയ്യരുത്.
നോർവേയിൽ ഉള്ളത് കഷ്ട്ടിച്ചു അമ്പത് ലക്ഷം പേർ (ഇന്ത്യയിൽ ഒരു നഗരത്തിൽ അതിന്റ ഇരട്ടിയുണ്ട് ).പ്രതിശ്രീർഷക വരുമാനം 69000 ഡോളർ . ഇന്ത്യയിൽ 1.32 ബില്യൺ .പ്രതിശീർഷക വരുമാനം 2014 ഡോളർ. കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.
അത് കൊണ്ടു ദയവായി ഫിൻലൻഡ്‌ /നോർവേ /ന്യൂസിലാൻഡ് കഥ പറഞ്ഞു എല്ലാവർക്കും പെൻഷൻ കൊടുക്കണം എന്നു പറഞ്ഞാൽ അത് നടക്കണം എന്നില്ല
ഇന്ത്യയിലെ സാഹചര്യങ്ങൾ മനസ്സിലാക്കി എല്ലാ സാമ്പത്തിക സാമൂഹിക പ്രായോഗിക വശങ്ങൾ കണക്കാകാതെ എല്ലാവർക്കും ഒരേ പെൻഷൻ എന്നു പറഞ്ഞാൽ അത് എളുപ്പം അല്ല..
ലോകത്തിലെ ഏറ്റവും കൂടുതൽ പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും അസമാനതകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതെല്ലാം കരുതിയാണ് സോഷ്യൽ സെക്യൂരിറ്റി.ഫണ്ടും പെൻഷൻ ഫണ്ടും വിഭാവനം ചെയേണ്ടത്..
അല്ലാതെ എട് കുടുക്കെ ചോറും കറിയും എന്ന് പറഞ്ഞാൽ എല്ലാവർക്കും 10000 രൂപ പ്രതിമാസം ബാങ്കിൽ എത്തിക്കാൻ കഴിയുന്ന അക്ഷയ പാത്രം ഇതു വരെ കണ്ടു പിടിച്ചിട്ടില്ല.
ബജറ്റ് എന്ന് പറഞ്ഞാൽ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർക്ക് വേണ്ടി ഉദ്യോഗസ്ഥരാൽ ജനങ്ങളുടെ പേരിൽ നികുതിയും കടവുമെടുത്തു ചിലവാക്കുന്ന ഏർപ്പാടാണ്. അവിടെ കേരളത്തിൽ എല്ലാവർക്കും പെൻഷൻ കൊടുക്കാൻ പോയിട്ട് നിത്യ ചിലവിന് കാശില്ല .
ആ അവസ്ഥയാണ് മാറേണ്ടത്. സാമ്പത്തിക വളർച്ചഇല്ലാതെ ജോലിയും കൂലിയും സർക്കാരിന് നികുതിയും കിട്ടില്ല. അത് കൊണ്ടു അടുത്ത കൊല്ലം വരുവാൻ പോകുന്ന സാമ്പത്തിക ചുഴിയിൽ ആദ്യം പിടിച്ചു നിൽക്കുവാനാണ് നോക്കേണ്ടത്.
ഇല്ലാത്ത ഭൂമിയിൽ നടാത്ത മാവിൽ നിന്ന് എല്ലാവർക്കും മാങ്ങാ വേണം എന്ന് വാശി പിടിക്കുന്നവരുടെ ശുഭാപ്‌തി വിശ്വാസത്തിന് നമസ്കാരം.
ജെ എസ് അടൂർ

No comments: