Sunday, May 5, 2019

നവോത്‌ഥാന പ്രക്രിയകൾ : കേരളത്തിലേ തൊലിപ്പുറ നവോത്‌ഥാന വിരോധാഭാസങ്ങൾ


ഭാഗം രണ്ടു
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വളർന്നു വന്ന മിഷനറി പൊതു വിദ്യാഭ്യാസവും ലോകമെങ്ങും വ്യാപിച്ച അച്ചടി സാങ്കേതിക വിദ്യകളും പുസ്തകങ്ങളും പത്രങ്ങളും വഴിയാണ് യൂറോപ്പിലെ നവോത്‌ഥാന ആശയങ്ങൾ കോളനി വൽക്കരിക്കപ്പെട്ട സമൂഹത്തിലെ മേൽജാതി വരേണ്യർക്കിടയിൽ പ്രചരിച്ചത് . കോളനി സമൂഹങ്ങളിൽ പലതിലും തുടങ്ങിയ പ്രാഥമിക വിദ്യാഭ്യസവും സാക്ഷരത മിഷനുകളും പത്ര മാധ്യമങ്ങളുമെല്ലാം സാധാരണക്കാരായ ആളുകളിലേക്ക് യൂറോപ്പിൽ പ്രചാരത്തിലായ ആധുനിക ആശയങ്ങളും പ്രചരിക്കുവാൻ ഒരു പരിധിവരെ ഇടയായി .ഈ ആശയങ്ങൾ പലതും സാമൂഹിക -സാമുദായിക മാറ്റത്തിന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ പല തരത്തിൽ ഇടനൽകി.
ഇന്ത്യയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും ഈ ആശയങ്ങൾ സ്വാധീനിച്ചത് പൊതു വിദ്യാഭ്യസത്തിനും യൂണിവേഴ്സിറ്റി ഉപരി പഠനത്തിനും അവസരം ലഭിച്ച ബഹു ഭൂരി ഭാഗവും മേൽജാതി വരേണ്യരിൽ ആയിരുന്നു . അവരിൽ തന്നെ വലിയ വിഭാഗം ബ്രമ്മണ ജാതി ശ്രേണിയിലുള്ളവരായിരുന്നു .
എന്നാൽ അതെ സമയം വിദ്യാഭാസ -ഭാഷ -സാഹിത്യ - മത പ്രവർത്തനങ്ങളിൽ വ്യാപൃതരായ മിഷനറിമാർ പല അനാചാരങ്ങളെയും അടിമത്ത വ്യവസ്ഥിതിയെയും ജാതി വെറിയെയും വിവേചനങ്ങളെയും പല രീതിയിൽ എതിർത്തു .മിഷനറി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് ( ഉദാഹരണം എൽ എം എസ് ) ഒരു പരിധി വരെ പൊതു വിദ്യാഭ്യാസത്തിന് അവസരം കിട്ടിയ ജാതി ശ്രേണിയിൽ താഴെയുള്ളവർ യൂറോപ്പിലെ നവോത്‌ഥാന ആശയങ്ങളെയും ആധുനിക ജനാധിപത്യ ആശയങ്ങളെയും ഉപയോഗിച്ചു ചൂഷണോന്മുഖമായ ജാതി വ്യവസ്ഥയെയും അതിലെ അനീതിയെയും അക്രമത്തെയും അവകാശ ലംഘനങ്ങളെയും ചോദ്യം ചെയ്തു .അതിന്റ ഫലമായി വിവിധ തോതിലുള്ള പ്രതിഷേധങ്ങളും ചെറിയതും വലിയതുമായ പ്രക്ഷോഭങ്ങൾ സ്വാതന്ത്യ സമരത്തിന്റെയും സാമുദായിക പരിഷ്ക്കരണത്തിന്റയും ഭാഗമായി 19 നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും നടന്നു .
ജ്യോതി ഫുലെയും സാവിത്രി ഫുലെയും നാരായണ ഗുരുവും ബിർസ മുണ്ടെയും അയ്യങ്കാളിയും അംബേദ്ക്കറും എല്ലാം ജാതി വ്യവസ്ഥയിലെ അനീതികളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തു .അത് പോലെ വിവിധ സംസ്ഥാനങ്ങളിൽ പലരും(അവരുടെ എല്ലാം പേര് ഇവിടെ വിവരിക്കുന്നില്ല ) ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദിശകത്തിൽ ഗാന്ധിജിയുടെ വരവോടെ വളർന്ന ജനകീയ സ്വാതന്ത്ര്യ സമരം കോളനി അധികാര അഹങ്കാര അനീതികളെ ചോദ്യം ചെയ്യുന്നതിനോടൊപ്പം ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങൾ സാധാരണക്കാരിൽ എത്തിച്ചു .
എന്നാൽ യൂറോപ്പിൽ മൂന്നൂറ് കൊല്ലം കൊണ്ട് നടന്ന വിജ്ഞാന വിചാര യുക്തിയോ വിവിധ ആശയ ധാരകളോ ശാസ്ത്ര ചിന്തകളോ ഇന്ത്യയിലെ സമൂഹത്തിൽ ഒരു വളരെ ചെറിയ വരേണ്യ മേൽജാതി വിഭാഗങ്ങൾക്കപ്പുറം പോയില്ല. മേൽജാതി വരേണ്യ വിഭാഗത്തിലപ്പുറം ഉള്ളവർ ജാതി വ്യവസ്ഥയെ പല രീതിയിൽ ചോദ്യം ചെയ്‌തെങ്കിലും അത് അടിസ്ഥാന തലത്തിൽ സാധാരണക്കാരിൽ എത്തിയ ഒരു സാമൂഹിക നവോത്‌ഥാന പ്രക്രിയായില്ല എന്നുവേണം കരുതുവാൻ. അത് മാത്രമല്ല ഇവിടെ മത അധികാര സ്വരൂപങ്ങളെ അടിസ്ഥാന തലത്തിൽ വിമർശന വിധയമാക്കിട്ടില്ലന്ന് മാത്രമല്ല ഇവിടെ മത വിശ്വാസ ചിന്തകളെയും ചരിത്രത്തിന്റെ പുനർ നിർമിതിയും ഉപയോഗിച്ചു ഒരു ജാതി മേൽക്കോയ്മാ വ്യവവഹാര 'സാംസ്കാരിക ദേശീയതയാണ് ' ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഉയർത്തിയത് . ഗാന്ധിജി നിലനിന്നിരുന്ന ജാതി മത യാഥാസ്ഥിതികതക്ക് കാതലായ മാറ്റം വരൂത്താതെ അതിന്റെ ഭാഷയെ ഉപയോഗപ്പെടുത്തിയാണ് കൊളോണിയൽ ഭരണത്തിന് എതിരെ ആളുകളെ സംഘടിപ്പിച്ചത് .
ഒരു ഭാഗത്തു ഗാന്ധിജി ഒരു പുതിയ രാഷ്ട്രീയ നൈതീകതയും യുറോപ്പിയൻ ലിബറൽ മൂല്യങ്ങളും മനുഷ്യ അവകാശവും (ഉദാഹരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കറാച്ചി പ്രമേയം )അംഗീകരിക്കുമ്പോഴും ഗാന്ധിജിയുടെ സാമൂഹിക കാഴ്ചപ്പാടുകൾ സോഷ്യൽ കോൺസെർവെറ്റിവും മത ബദ്ധവുമായിരുന്നു . ഗാന്ധിയിലേ മതാത്മകത തികച്ചും യാഥാസ്ഥിതികമായിരുന്നു . ഇത് ഒരു പരിധിവരെ പ്രായോഗിക രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു . കാരണം ഇന്ത്യയിൽ ഒരു അടിസ്ഥാന തലത്തിൽ ഒരു നവോത്‌ഥാനമുണ്ടായിട്ടില്ല എന്ന് ഗാന്ധിക്ക് അറിയാമായിരുന്നു . അത് കൊണ്ട് തന്നെ ഒരു സാമൂഹിക വിപ്ലവും കോളിനിയൽ അധികാര ആക്രമണത്തിന് എതിരെ എല്ലാവരെയും കൂട്ടി സമരം സംഘടിപ്പിക്കലും ഒരേ സമയം നടക്കില്ല എന്ന് ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കിയ ഗാന്ധിജി എന്ന പ്രായോഗിക രാഷ്ട്രീയക്കാരന് അറിയാമായിരുന്നു .
അത് കൊണ്ട് ജാതി മത വ്യവസ്ഥകളെ അടിസ്ഥാനമായി വിമര്ശിക്കാതെ ഒരു അകോമേഡിറ്റിവ് പ്രായോഗിക രാഷ്ട്രീയമാണ് ഗാന്ധിജിയുടെ കാലം മുതൽ കൊണ്ഗ്രെസ്സ് പിന്തുടരുന്നത് . രാഷ്ട്രീയമായി മനുഷ്യ അവകാശങ്ങളിലും ഭരണഘടനയിലുമുള്ള അടിസ്ഥാന അവകാശങ്ങൾ ഉൾപ്പെടെയുള്ള ലിബറൽ മൂല്യങ്ങളിൽ വിശ്വസിക്കുമ്പോഴും സാമൂഹികമായി യാഥാസ്ഥിക കൺസേർവേറ്റിവ് മൂല്യങ്ങളെ പിൻപറ്റുന്ന ആ പഴയ കൊണ്ഗ്രെസ്സ് ഡി എൻ എ ഇന്ത്യയിൽ എല്ലാ പാർട്ടികളിലും ഇപ്പോഴുമുണ്ട് . പുരോഗമനമെന്ന് അവകാശപ്പെടുന്ന ഇടത് പക്ഷ പാർട്ടികളിൽ ഉള്ളവർ പോലും ഒരു പരിധിവരെ നാട്ടിൽ പുരോഗമനവാദികളും വീട്ടിൽ യാഥാസ്ഥികരുമാണ് . യൂറോപ്പിയൻ സെക്കുലർ മൂല്യങ്ങൾക്ക് ബദലായി സർവ്വ ധർമ്മ സമഭാവന എന്ന' മത നിരപേക്ഷ ' നിലപാടാണ് ഗാന്ധിജിയും അന്നത്തെ കോൺഗ്രസ്സും കൈക്കൊണ്ടത് . അതിന് ഒരു കാരണം ഇന്ത്യയിൽ ബഹു ഭൂരിപക്ഷം പേരും അന്നും ഇന്നും മത വിശ്വാസികളും ജാതി മത സ്വത്വങ്ങൾ പേരിലും നാളിലും കുടുമ്പ വ്യവഹാരത്തിലും അന്നും ഇന്നും പ്രയോഗിക്കുന്നവെന്നതാണ് .
ഇന്ത്യയിലെ ജാതി ശ്രേണി ബദ്ധമായ സവർണ്ണ മേധാവിത്ത മത വ്യവസ്ഥയെ അടിസ്ഥാനപരമായും രാഷ്ട്രീയപരമായും വിമർശന വിധേയമാക്കിയത് ഡോ .ബി ആർ അംബേദ്ക്കർ മാത്രമാണ് .
അതിലെ ജാതി വ്യവസ്ഥ മേല്കോയ്മയെ അബ്ദേക്കർ വിമര്ശിച്ചപ്പോഴും സാമൂഹിക നീതിയും സാമൂഹിക വിപ്ലവും യഥാർത്ത ജനായത്ത സമൂഹത്തിന് ആവശ്യമാണ് എന്ന് വാദിച്ചു ഇങ്ങനെയൊക്കെയാണെങ്കിലും അംബേദ്‌കർ മത വിശ്വാസമെന്ന് ചട്ടക്കൂട്ടിനുള്ളിലാണ് വർത്തിച്ചത്. അദ്ദേഹത്തോടൊപ്പം ബുദ്ധ മതം സ്വീകരിച്ച ബഹു ഭൂരിപക്ഷവും മഹാരാഷ്ട്രയിൽ നിന്നുള്ള മെഹർ വിഭാഗത്തിൽപെട്ട സ്വജാതിക്കാർ ആയിരുന്നു എന്നത് ജാതി സ്വതങ്ങൾ എത്രമാത്രം സമൂഹത്തിൽ നിലനിൽക്കുന്നു എന്നതാണ് കാട്ടിയത് . ഇന്ന് അംബേദ്ക്കറിനെ നിയോ ബുദ്ധിസ്റ്റുകൾ കാണുന്നത് വ്യത്യസ്തമായി ദൈവസമാനമാണ് . അത് തന്നെ ശ്രീ നാരായണ ഗുരുവിനും സംഭവിച്ചു . Deification .
ചുരുക്കത്തിൽ പിന്നീടുള്ള ചരിത്രകാരന്മാർ നവോത്‌ഥാനം എന്ന് പറയുന്ന ഒരു കാര്യം വിദ്യാഭ്യാസത്തിന് അവസരം കിട്ടിയ ചുരുക്കം വരേണ്യരിൽ തൊലിപ്പുറത്തു മാത്രം നിന്ന വിജ്ഞാന വിചാര വ്യവഹാരങ്ങൾ മാത്രമായിരുന്നു .
കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതലുണ്ടായ മിഷനറി വിദ്യാഭ്യസവും പൊതു വിദ്യാഭ്യസവും പ്രായേണ വിവരങ്ങളും ചില നവോത്‌ഥാന ആശയങ്ങൾ ഉള്ള ഒരു മധ്യവർഗ്ഗത്തിന് കളമൊരുക്കി . പത്ര പ്രവർത്തനവും പത്ര പാരായണവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദിശകങ്ങളിൽ ആശയ പ്രചാരണത്തിനും സാഹിത്യ പരീക്ഷണങ്ങൾക്കും വഴിയൊരുക്കി . യുറോപ്പിലെ നവോത്ഥാന ആശയങ്ങളും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ അടക്കമുള്ള കൃതികളും സാഹിത്യവും പരിഭാഷപ്പെടുത്തി .
എന്നാൽ കേരളത്തിൽ ഇതിൽ പലതും ഒരു ജാതീയ സാമുദായിക മത ചട്ടക്കൂട്ടിന് അകത്താണ് നടന്നത് . കേരളത്തിൽ ഉണ്ടായ മലയാളി മെമ്മോറിയലും ഈഴവ മെമോറാറിയലും എല്ലാം ജാതി സ്വത സമ്മർദ്ദ രാഷ്ട്രീയമായിരുന്നു . കേരളത്തിൽ രാഷ്ട്രീയ പാർട്ടികളെകാട്ടിൽ മുമ്പിലുണ്ടായത് എസ എൻ ഡി പി യും എൻ എസ് എസും സിഎം എസും എൽ എം എസും പള്ളി സംഘടനകളും യോഗ ക്ഷേമ സഭയുമൊക്കെ തന്നെ . ഭാഷ പോഷിണി സഭയാണ് എല്ലാവരെയും ഉൾകൊള്ളാൻ മനോരമ നടത്തിയ ഒരു സിവിൽ സൊസൈറ്റി. സംരംഭം എന്നാൽ അതിൽ ബ്രമ്മാണരും നായന്മാരും നസ്രാണികളും മാത്രമാണ് ഉണ്ടായിരുന്നത് .
കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തകരിൽ മിക്കവാറും സാമുദായിക ജാതി മത സംഘടനാ പ്രവര്തകരയിരുന്നു . ചുരുക്കത്തിൽ കേരളത്തിലുണ്ടായ സാമൂഹിക പരിവർത്തനം ജാതി മത വ്യവസ്ഥക്കുള്ളിൽ അധുനിക പൊതു വിദ്യാഭ്യാസ വിവര വിനിമയങ്ങളാൽ സംഭവിച്ച ഇൻക്രിമെന്റൽ മാറ്റങ്ങളായി കണക്കാക്കാം . ശ്രീ നാരായണ ഗുരു പറഞ്ഞ വലിയ കാര്യങ്ങൾ കാലപഴക്കത്തിൽ എസ എൻ ഡി പി എന്ന സംഘടനാ സംവിധാനം ഏറ്റെടുത്തു .അത് കൊണ്ട് തന്നെ കാസർകോട് മുതൽ തെക്കു കന്യാകുമാരി ജില്ലയെ തൊട്ടു കിടക്കുന്ന കേരള സമൂഹത്തിൽ അടിസ്ഥാന തലത്തിൽ ഒരു നവോത്ഥാന പ്രക്രിയയും ഉണ്ടായിട്ടില്ല . എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ രാഷ്ട്രീയ പാർട്ടികൾക്കും മുന്നിൽ സമൂഹത്തിൽ നിലയുറപ്പിച്ച സാമുദായിക ജാതി മത സംഘടനകൾ സാമൂഹിക യാഥാസ്ഥികത്വവും സെക്ടേറിയൻസവും നിലനിർത്തുവാൻ കാരണമായി എന്നതാണ് വസ്തുത .
ഇന്ത്യയിലും കേരളത്തിലും തൊലിപ്പുറത്തിന് അപ്പുറം സാധാരണ ജനങ്ങളിൽ ഒരു നവോത്‌ഥാന ചിന്തയോ വിചാര വിശ്വാസ വിപ്ലവമോ നടന്നിട്ടില്ല . ഇപ്പോൾ നമ്മൾ കേൾക്കുന്ന നവോത്ഥാന വാചക മേളകൾ വിചാര ധാരകളെ തൊടാതെയുള്ള ഉപരിപ്ലവ വാക് ധോരണികൾ മാത്രമാണ് . കാരണം കേരളത്തിലും ഇന്ത്യയിലും സ്ത്രീകൾക്ക് മേലുള്ള ആണ്കോയ്മക്ക് അടിസ്ഥാനപരമായി മാറ്റമില്ല . ജാതിയും മതവും അതനുസരിച്ച വിവിധ തോതിലുള്ള സ്വത വ്യവഹാരവും ഇന്നും തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും കക്ഷി രാഷ്ട്രീയത്തിലും സജീവം . ജാതി മത സ്വത ചേരുവകൾ നോക്കാതെ തിരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താൻ കാമ്പുള്ള ഒരൊറ്റ രാഷ്ട്രീയ പാർട്ടികളും ഇന്ത്യയിൽ ഇല്ല
അത് പോലെ തന്നെ തൊലിപുറത്തുള്ള ഒരു വ്യവഹവാര വാക്‌ധോരണി മാത്രമായിരുന്നു 1930 കളുടെ അവസാനത്തിൽ മേൽജാതി വരേണ്യർ(കൂടുതലും ബ്രമ്മണ വരേണ്യർ ) പ്രചരിപ്പിച്ച വൈരുദ്ധ്യാത്മക ഭൗതീക വാദം.അടിതൊട്ട് ജാതി മത വിശ്വാസങ്ങളിൽ ജീവിക്കുന്ന ഒരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗദീകവാദവും സോവിയറ്റ് കമ്മ്യുണിസ്റ്റ് പുസ്തകങ്ങളും നിരീശ്വര വാദ യുക്തികളുമൊക്കെ ചേമ്പിലയിൽ വെള്ളമൊഴിച്ചത് പോലെ തൊലിപുറത്തു പോലും പിടിക്കാത്ത വെറും വാക്ധോരണികൾക്കപ്പുറം ഒരു വിചാര വിപ്ളവം നടത്തുവാൻ ത്രാണിയില്ലാത്തതായിരുന്നു . അത് കൊണ്ടാണ് കമ്മ്യുനിസം ഇന്ത്യയിൽ പച്ച പിടിക്കാഞ്ഞത് . കാരണം യൂറോ സെന്ററികായ ഒരു ഭൗതീക നിരീശ്വര വിശ്വാസ വിചാരധാരക്കുള്ള ഒരു സാമൂഹിക , ജാതി മത സാഹചര്യങ്ങളല്ലായിരുന്നു ഇന്ത്യയിൽ .
എന്നാൽ ചില സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നതിന് കാരണം സമൂഹത്തിലെ ഏറ്റവും താഴെ ജാതി ശ്രേണിയുള്ളവരെ ആത്മാഭിമാനത്തിന്റെയും തുല്യ അവകാശങ്ങളിലൂടെയും സംഘടിപ്പിച്ചു കൊണ്ഗ്രെസ്സ് വരേണ്യ രാഷ്ട്രീയത്തിന് ഒരു ബദലായി ചിലയിടങ്ങളിൽ സംഘടനപരമായി വളർന്നതിനാലാണ് . അത്‌ കമ്മ്യൂനിസ്റ്റ് റിട്ടറിക്കും വൈരുദ്ധ്യാത്മക ഭുതീകവാദ റിട്ടറിക്ക് ഉപയോഗിച്ചപ്പോഴും ഒരു സോഷ്യൽ ഡെമോക്രറ്റിക് സോഷ്യൽ വെൽഫെയറിസത്തിന് അപ്പുറം ചിന്തയിലോ പ്രവർത്തിയിലോ സർക്കാർ നയങ്ങളിലൊ പോയിട്ടില്ല എന്നാണ് വാസ്തവം .
അത് കൊണ്ട് തന്നെ കേരളത്തിൽ പണ്ടെങ്ങോ ഒരു സാമൂഹിക നവോത്‌ഥാനം ഉണ്ടായിട്ടുണ്ടെന്നും കേരളത്തിൽ വൈരുദ്ധാത്മക ഭൗതിക വാദത്തിലും 1848ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ടെന്നതുമൊക്കെ പറഞ്ഞു പറഞ്ഞു പറഞ്ഞു പതിഞ്ഞ സംഘിടിത ധാരണ നിർമ്മിതികൾ (constructing and managing perception ) മാത്രമാണ് . ആ സ്വയം സംഘടിത രാഷ്ട്രീയ സ്വത നിർമ്മിതിയുടെ ഭാഗമായിരുന്നു ആൺകോയ്‌മ നിർമ്മിച്ച പെൺ മതിൽ .
അങ്ങനെയുള്ള സംഘടിത രാഷ്ട്രീയ ഗോത്ര സ്വത നിർമ്മിതിക്ക് കടക വിരുദ്ധമാണ് തിരെഞ്ഞെടുപ്പ് വ്യവഹാരം .കാരണം തിരെഞ്ഞെടുപ്പ് വ്യവഹാരത്തിൽ എല്ലാ പാർട്ടിക്കാരും നടത്തുന്ന ആണ്കോയ്മയും ജാതി മത സമവാക്യങ്ങളും അത് അന്യസരിച്ചുള്ള സ്ഥാനാർഥി നിർണ്ണയവും അതിന് അന്യസരിച്ചുള്ള പ്രചാരണവും ജാതി മത വോട്ടുകൾ അനുസരിച്ചുള്ള അവലോകനവുമാണ് എല്ലാ പാർട്ടികളും അതുപോലെ തന്നെ കമ്മ്യുണിസ്റ്റ് പേരുള്ള പാർട്ടിയും നടത്തുന്നത് . അതിൽ ഒരു നവോത്‌ഥാന മൂല്യങ്ങളും മാർക്സിസ്റ്റ് ആശയങ്ങളും മൈക്രോ സ്കോപ്പ് വച്ച് നോക്കിയാൽ കാണില്ല . അത് എല്ലാ മുഖ്യ ധാര പാർട്ടികളും നടത്തുന്ന പൊതു രാഷ്ട്രീയ വ്യ്വവഹാരത്തിന്റെ ഭാഗമാണ് .
ഇന്ന് ഇന്ത്യയിലും കേരളത്തിലും പാർട്ടി ഭേദമന്യ ഏതാണ്ട് 95% അതിലധികമോ ആളുകൾ ഏതെങ്കിലും മത വിശ്വാസമോ ആചാരമോ വച്ച് പുലർത്തുന്നവരാണ് . അത് പേരിടീൽ തുടങ്ങി മരണാനന്തര കർമ്മവും അത് കഴിഞ്ഞും പിന്തുടരുന്ന ഒന്നാണ് .അതിന് ഒരു കാരണം മുന്നൂറ് കൊല്ലമെടുത്തു യൂറോപ്പിൽ നടന്ന വിചാര മാറ്റങ്ങളോ നവോത്‌ഥാന പ്രക്രിയയോ കമ്മ്യൂണിസമോ യഥാർത്ഥ സോഷ്യലിസമോ ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാന തലത്തിൽ നടന്നിട്ടില്ല എന്നതാണ് .
വാക്ധോരണിക്കും റിട്ടറിക്കിനും അപ്പുറം മനുഷ്യന്റെ മനസ്സിനെനെയും വിചാരത്തെയും സത്വ ബോധത്തെയും മാറ്റുവാൻ ത്രാണിയില്ലാതെ ആയിരിക്കുന്നു തിരഞ്ഞെടുപ്പിനെ മാത്രം ധ്യാനിച്ചു അധികാര രാഷ്ട്രീയ വാഞ്ചയിൽ മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ .ഇവിടെ പ്രശ്നം എങ്ങനെയും തിരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നതാണ്
.അവിടെ പ്രത്യയ ശാസ്ത്രത്തേക്കാൾ പ്രധാനം, ഏത് വിധേനയും കൂടുതൽ വോട്ട് പിടിച്ചു അധികാര രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കുക എന്ന യുക്തിമാത്രമാണ് കാര്യം .
മിക്ക രാഷ്ട്രീയ പാർട്ടികളും ഇന്ന് മധ്യവർഗ്ഗക്കാർ മധ്യ വർഗക്കാരെ സംഘടിപ്പിച്ചു ഒരു ഹേഡ് മെന്റാലിറ്റിയിൽ കൂടെ പിടിച്ചു നിർത്തിയിരിക്കുന്നവരാണ് . ചിലർ ശീലം കൊണ്ട് ചിലർ കുടുംബ സാമൂഹിക പശ്ചാത്തലം കൊണ്ട് മറ്റ്‌ ചിലർ പണ്ടെന്നോ ചെയ്ത വിദ്യാർത്ഥി രാഷ്ട്രീയ അഫിലിയേഷൻ കൊണ്ട് മറ്റ് ചിലർ സംഘടിത ശക്തിയുടെ സഹായ സുരക്ഷയ്ക്കായി . പ്രത്യയ ശാസ്ത്ര വിചാര ബോദ്ധ്യങ്ങൾ കൊണ്ട് മാത്രം രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നവർ ഇന്ന് ചുരുക്കം .
വീട്ടിന് വെളിയിൽ ഫെമിനിസവും നവോത്ഥാന മൂല്യങ്ങളും മറ്റുള്ളവരുടെ വിശ്വാസങ്ങളെ കളിയാക്കുന്നവരും അമ്പലത്തിൽ പോകുന്നവരെ സോഫ്റ്റ് ഹിന്ദുത്വ വാദികൾ ആക്കുന്നവർ വീട്ടിൽ തിരിച്ചു കയറി സ്വന്തം കുടുംബത്തിന്റ കാര്യത്തിൽ വിവാഹത്തിൽ മരണാന്തര ചടങ്ങുകളിൽ അത് പോലെ പലതിലും ആചാര അനുഷ്ട്ടാന വിശ്വാസങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് 95% അധികം മലയാളികൾ . ഇതിനൊക്ക ഉപരിയായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവർ എല്ലാ പാർട്ടികളിലും മതങ്ങളിലും ജാതികളിലും അവിടെയും ഇവിടെയുമുണ്ട് എന്നത് വിസ്‌മരിക്കുന്നില്ല
കേരളത്തിൽ പലപ്പോഴും പൊതുമണ്ഡല രാഷ്ട്രീയത്തിൽ പുരോഗമന ലിബറൽ ഇടത് പക്ഷ മൂല്യങ്ങൾ പുലർത്തുന്നവരിൽ പലരും സാമൂഹികമായി യാഥാസ്ഥികരായ സോഷ്യൽ കൺസേർവേറ്റിവുകളാണ് . അത് കൊണ്ട് കേരളത്തിൽ ഇടത് പക്ഷം എന്ന് അവകാശപ്പെടുന്ന മധ്യവർഗ്ഗ കൺസ്യൂമെരിസ്റ്റ് കരിയറിസ്റ്റുകൾ ഒരു പാർട്ടി അഫിലേഷനോ ലോയൽറ്റിക്കും അപ്പുറം വീട്ടിനുള്ളിൽ എത്രമാത്രം പുരോഗന ലിബറൽ ആണെന്നുള്ളത് രാഷ്ട്രീയ നരവംശ (political anthropology ) ശാസ്ത്രം ഗവേഷണം ചെയ്യണ്ട വിഷയമാണ് .
ഇതിന് കേരളത്തിൽ നവോത്‌ഥാന മൂല്യങ്ങളും കമ്മ്യുണിസ്റ്റ് ആശയ ധാരകളോ സോഷ്യലിസമോ ഒന്നും തൊലിപ്പുറത്തിന് അപ്പുറമുള്ള വാചക കസർത്തിന് അപ്പുറം വിചാര ചിന്ത സ്വത ബോധ്യങ്ങളിലേക്ക് എത്തിയില്ല എന്നതാണ് കാണുന്നത് .പലരും വിചാര ചിന്താ വിശ്വാസങ്ങൾ മാറാതെ ഏതെങ്കിലും പാർട്ടിയുടെ മേലങ്കിയണിഞ്ഞ ഒരു മെയ്ക് ബിലീവ് ലോകത്താണ് . അതാണ് കേരളത്തിലെ സമൂഹത്തിലും രാഷ്ട്രീയത്തിലും ഇന്ന് നോർമലൈസ് ചെയ്തിരിക്കുന്ന ഇരട്ടത്താപ്പിനും നവോത്‌ഥാന അവകാശവാദ വിരോധാഭാസത്തിനും കാരണം .
ജെ എസ് അടൂർ

No comments: