Sunday, May 12, 2019

സോമിങ്താൻ

സോമിങ്താൻ
അവനെ കണ്ടത്‌ പഗോഡയുടെ മുന്നിലുള്ള വലിയ പടവുകളിലാണ് . ഏതാണ്ട് മുപ്പതിനോടടുത്ത പ്രായം . ആള് ടിപ്പ് ടോപ്പാണ് .കറുത്ത പാൻസും ഇൻ ചെയ്ത .ഇളം നീല ഹാഫ് സ്ലീവ്സ് ഷർട്ടും .പോളീഷ് ചെയ്ത് തിളങ്ങുന്ന കറുത്ത ഷൂസും .ഒരു അഞ്ചര അടിപൊക്കം .ഒരു ചെറിയ ലതർ ബാഗ് . ക്ളീൻ ഷേവ് ചെയ്ത സുമുഖനെ കണ്ടാൽ ഒരു എക്സിക്യട്ടീവ് ലുക്ക് ഉണ്ട് . യാൻഗൂണിൽ ഉള്ള പലരും ഓഫിസിൽ പോകുന്നതിന് മുമ്പ് ഒരു അമ്പലത്തിൽ കയറി ഒരു പ്രാർത്ഥന പെട്ടെന്ന് പാസാക്കി പോകുന്നുണ്ട് . അവരിൽ ഒരാൾ ആണ് അവൻ എന്ന് തോന്നി .
രാവിലെ കിഴക്കുനിന്നുള്ള സൂര്യ തേജസിൽ സ്വർണ്ണ നിറമുള്ള പഗോഡ പ്രഭാത മേഘങ്ങളേ തൊട്ടുണർത്തി സുവർണ്ണ പ്രകാശത്തിൽ കുളിച്ചു നിന്നു . രാവിലെ ആറുമണിക്ക് ജനലിലെ കർട്ടൻ വകഞ്ഞു മാറ്റി കണികണ്ടത് വെള്ളി വെയിലിൽ വെട്ടി തിളങ്ങുന്ന ആ സുവർണ്ണ ഗോപുരത്തെയാണ് . യാൻഗൂണിൽ അത് നല്ല ഒരു കണിയാണ് .
അന്ന് രാവിലെ ബ്രെക്ഫാസ്റ്റ് കഴിഞ്ഞു യെൻകൂണിൻറെ അടയാളമായ പഗോഡയിലും ബുദ്ധ ക്ഷേത്രത്തിലും പോകുവാൻ തീരുമാനിച്ചു .വെയിലുറക്കുന്നതിനെ മുമ്പേ ഏതാണ്ട് രണ്ടു കിലോമീറ്റർ അകലെ പ്രകാശം പരത്തിനിൽക്കുന്ന പഗോഡയിലേക്കു നടന്നു . റോഡ് ക്രോസ്സ് ചെയ്യാനുള്ള ഫ്ലൈ ഓവറിൽ കയറി മഹാ പഗോഡ ക്ഷേത്രത്തിന്റ മുന്നിലാണ് .
"ഹലോ , ഗുഡ് മോർണിങ് സർ " എന്ന് പറഞ്ഞു സുപ്രഭാത ചിരിയുമായി എങ്ങു നിന്നോ അവനെന്റെ മുന്നിൽ അവതരിച്ചത് .
' സർ , യു നോ ദി ഹിസ്റ്ററി ഓഫ് ദിസ് ടെമ്പിൾ '
അത്യാവശ്യം ചരിത്രമറിയാം എന്ന് പറഞ്ഞു . കാരണം ഏതൊരു പുതിയ രാജ്യത്തേക്ക് പോകുമ്പോഴും അവിടുത്തെ ചരിത്രവും രാഷ്ട്രീയവും പിന്നെ ഹെറിറ്റേജ് അങ്ങനെ ആ രാജ്യത്തെ കുറിച്ച് കിട്ടാവുന്നത് എല്ലാം വായിച്ചിട്ടേ അങ്ങോട്ടേക്ക് വണ്ടി കയറുള്ളൂ .യാൻഗൂണിൽ പോകുന്നവർ മഹാ പഗോഡയെ അറിഞ്ഞില്ലെങ്കിൽ ആ നഗരത്തിന്റെ ചരിത്രത്തെ തൊട്ടറിയാൻ ഒക്കില്ല ..
അവൻ വീണ്ടും മനപ്പൂർവ്വമായി മായം കലർന്ന ബ്രിറ്റീഷ് അക്‌സെന്റ് എന്ന് അവൻ കരുതുന്ന ഇഗ്ളീഷിൽ പറഞ്ഞു .
"സർ . ബുക്ക്സ് ഡോണ്ട് ടെൽ യു ഓൾ ഹിസ്റ്ററി .ഐ വിൽ ടെൽ യു ടെയിൽസ്‌ ഓഫ് മെമ്മറീസ് ഓഫ് ജെറേഷൻസ് , റ്റെയിൽസ് യു നെവർ ഫോർഗെറ്റ് "
ഇവനാള് കൊള്ളവല്ലോ എന്ന് മനസ്സിൽ പറഞ്ഞു .
അവന്റെ പേര് ചോദിച്ചു .
'മൈ നെയിം ഈസ് സോമിങ്‌താൻ , സർ '
അവൻ ഇഗ്ളീഷ് വളരെ സൂക്ഷിച്ചു പൂർണ വാചകങ്ങളിലാണ് പറയുന്നത് ശ്രദ്ധിച്ചു .
താങ്ക്സ് പറഞ്ഞു മുന്നോട്ട് പോയപ്പോൾ അവൻ
" എക്സ്ക്യൂസ്‌ മി , സർ '
എന്ന് പറഞ്ഞു പിറകെ കൂടി .
അവൻ പറഞ്ഞു അവനവിടുത്തെ ഒഫീഷ്യൽ ഗൈഡാണെന്ന് . സാധാരണ ഏത് ഹെറിറ്റേജ് സൈറ്റിൽ പോയാലും ഞാൻ നിര്ബന്ധപൂർവം ഒഴിവാക്കുന്ന കൂട്ടരാണ് ഗൈഡുകൾ . കാരണം മാനം മര്യാദക്ക് ഒരു കാര്യോം കാണാൻ ഇവന്മാർ സമ്മതിക്കില്ല . ഇടക്ക് ഇടക്ക് അവർ കാണാതെ പഠിച്ചു രാത്രി രണ്ടു മണിക്ക് വിളി ചെഴുന്നെൽപ്പിച്ചാലും ടേപ്പ് പോലെ പറയുന്ന സാധനമാണ് അവിടെ ഇടതടവില്ലാതെ പറയുന്നത് . അതിന് അപ്പുറവും ഇപ്പുറവും ഈ കൂട്ടർക്ക് പൊതുവെ അറിയില്ല .
അത് കൊണ്ട് മാരണം രാവിലെ എന്റെ പുറകേ ആണല്ലോ എന്ന് വിചാരിച്ചു . പണ്ട് ചില ലൈഫ് ഇൻഷുറൻസ്കരായിരുന്നു ഇത് പോലെ റെഡി മേഡ് റെസിപ്പിയുമായി കൂടെ കൂട്ടുന്നത് ..' സാർ ജീവൻ രക്ഷ , സാറിന് പറ്റിയതാണ് എന്ന് തുടങ്ങും . ഗോഡ് ഫോർബിഡ് സാറിന് എന്തേലും പറ്റിയാൽ വീട്ടുകാർക്ക് 10 ലക്ഷം കിട്ടും '
അത് കൊണ്ട് ഗൈഡ്മാരെയും ഇൻഷുറൻസ് ഏജന്റ് മാരെയും വളരെ വിനയത്തോടെ ' നോ , താങ്ക്യൂ ' എന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കും .വേറൊരു കൂട്ടർ ഭാഗ്യ കുറി വില്പനക്കാരാണ് ' സാറിന് ബമ്പറടിക്കും എന്ന് ഉറപ്പായി പറയുന്നവർ .
പക്ഷെ മിസ്റ്റർ സോമിങ്റ്റാനിന് എന്നെ അങ്ങനെ അങ്ങ് എന്നെ മിടുക്കനായി വിടാൻ താല്പര്യമില്ലായിരുന്നു .
സർ , പ്ലീസ് യു ആർ മൈ ഫേസ്റ്റ് കസ്റ്റമർ '
ഐ ഗിവ് യു ഡിസ്‌കൗണ്ട് ബികോസ് മൈ മൈൻഡ് സെയ്‌സ് യു ആർ ഏ ഗുഡ് മാൻ..ഐ ചാർജ് 25 US , യു ഗിവ് മി ഒൺലി 15" !
അവൻ മാര്കെറ്റിങ്ങിന്റെ അടവുകൾ പുറത്തെടുത്തു .
അപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു , " നീയാള് കൊള്ളാവല്ലോ . എന്താ നീ മാര്കെറ്റിങ്ങിൽ ആണോ എം ബി എ 'ചെയ്‌തത്‌ '
ഇപ്പോൾ അവനാണ് അതിശയിച്ചത് " സാറിന് എങ്ങനെ മനസ്സിലായി ഞാൻ എം ബി എ മാര്കെറ്റിങ്ങിലാണ് ചെയ്തതെന്ന് '
അവൻ സത്യത്തിൽ മാര്കെറ്റിങ്ങിൽ എം ബി എ ഉള്ളയാളായിരുന്നു .
അപ്പോൾ അവൻ വീണ്ടും ' യു ആർ ആൻ ഓർഡിനറി ലൂക്കിങ് മാൻ സർ .ബട്ട് യു ആർ നോട്ട് ആൻ ഓർഡിനറി മാൻ . ബിക്കോസ് വിത്ത്ൻ സെക്കൻഡ്‌സ് യു അണ്ടെർസ്റ്റുഡ് മി . ഐ ഡു ഇറ്റ് ഫ്രീ ഫോ യു സർ "
അങ്ങനെ സോമിങ്‌താൻ അന്ന് രാവിലെ പഗോഡ ദർശനത്തിന് എന്റെ കൂടെ കൂടി .
പതി നാലു വര്ഷം മുമ്പ് ഞാൻ യാൻഗൂണിൽ ആദ്യമായി പോയത് ഐ ടി കൺസലിറ്റന്റ് എന്ന പേരിൽ ബാങ്കോക്കിലെ ഒരു ട്രാവൽ ഏജന്റ് സംഘടിപ്പിച്ച വിസയിലാണ് .അത് വരെ ബർമ്മയിൽ ഉള്ള ഒരു സാമൂഹിക സംഘടനക്ക് സഹായം നൽകിയത് ഏഷ്യയിൽ ഞാൻ നേതൃത്വം കൊടുത്ത അന്താരാഷ്ട്ര സംഘടനയായിരുന്നു . അവിടെ നേരിട്ട് ഒരു ഓഫിസ് തുറക്കാൻ ആകുമോ എന്നുള്ള അന്വേഷണ യാത്ര .
സോമിങ്‌താൻ ചോദിച്ചു ' വാട്ട് ഡു യു ഡു സാർ '
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ' ഐ ടി '
സർ ഇന്ത്യൻസ് ആർ സൊ ഗുഡ് ഇൻ സോഫ്റ്റ് വെയർ . വീ ആ സൊ ബാക്വേഡ് . നീഡ് ഹെൽപ് ഫ്രം ഇന്ത്യ '
പതിയെ ഞങ്ങൾ കൂട്ടുകാരായി . അവന്റെ കഥ എന്നെ ഞെട്ടിച്ചു .പത്താം ക്‌ളാസ് കഴിഞ്ഞു ഒരു ഓഫീസ് ബോയി ആയി ട്രാവൽ എജിസിയിൽ ജോലി തുടങ്ങി അവിടെ നിന്ന് പഠിച്ചു .ബി എ യും പിന്നെ ഉള്ള സ്ഥാലം വിറ്റ് ഒരു ഓസ്‌ട്രേലിയൻ യുണിവേസിറ്റിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ക്യാംപസിൽ നിന്നും എം ബി എ .അന്നാണ് ഒരു സായിപ്പ് ഇങ്കളീഷ് പഠിപ്പിച്ചത് . ഇതിനിടക്ക് വീട്ടുകാർ കല്യാണം കഴിപ്പിച്ചു .മുന്നൂറു ഡോളർ വരെ അവനു വേറൊരു ട്രാവൽ കമ്പിനിയിൽ ജോലി ചെയ്ത് കിട്ടി.ജീവിതം സന്തോഷം .അവനൊരു ബൈയ്ക്കു വാങ്ങി .മൂന്ന് കുട്ടികൾ . അങ്ങനെയിരിക്കെ മിയന്മാരിൽ പണപെരുപ്പം .പൈസക്ക് വിലയില്ലാതെയായി .ജോലി പോയി കുടുംബം പട്ടിണിയിലായി. ബൈക്ക് വിറ്റ് കടം തീർത്തു . അവന് ജോലിയില്ലെന്ന് വീട്ടിൽ പറഞ്ഞില്ല .
എല്ലാ ദിവസവും ഓഫിസിൽ പോകുകയാണ് എന്ന് പറഞ്ഞു അവൻ വീട്ടിൽ നിന്നിറങ്ങും .ഒരു ദിവസം പത്തു ഡോളർ കിട്ടിയാൽ ഭാഗ്യം .അങ്ങനെ കഴിഞ്ഞ രണ്ടു വർഷമായി അവൻ എല്ലാ ദിവസവും പഗോഡയുടെ പടിയിൽ ഭാഗ്യം പരീക്ഷിച്ചു .
ഞങ്ങൾ അമ്പലത്തിലെ റെസ്റ്റോറന്റിൽ കാപ്പി കുടിക്കുവാൻ കയറി.
എന്താണ് നിന്റെ രാഷ്ട്രീയം എന്ന് ചോദിച്ചു . ഏയ് , എനിക്ക് രാഷ്ട്രീയം എന്തിനാണ് സർ ' അതിനോനൊന്നും ഉള്ള അവസ്ഥയല്ല അവന്റേത് എന്ന് പറഞ്ഞു ' പൊളിറ്റിക്സ് ഈസ് ഡേയ്ഞ്ചറസ് ഹീയർ , സർ '
പതിയെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞപ്പോൾ മനസ്സ് തുറന്നു . അവൻ രണ്ടു ബ്ലോഗുകൾ നടത്തുണ്ട് . രാഷ്ട്രീയം ചരിത്രം എല്ലാം വളരെ നന്നായി അറിയാം .
അന്ന് പിരിയുമ്പോൾ അവന് ഞാൻ അമ്പത് ഡോളറും, എന്റെ ഫോൺ നമ്പരും കൊടുത്തു . വൈകിട്ട് ഹോട്ടെലിൽ വരുവാൻ പറഞ്ഞു . നേരെത്തെ ജോലിക്ക് അപേക്ഷിച്ചു ഷോർട്ട് ലിസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാളെ കൂടി കൂട്ടി .
അവസാനം ഇന്റർവ്യൂ ചെയ്ത് റിസൽട്ട് നാലു ദിവസം കഴിഞ്ഞു ഞങ്ങളുടെ ഹ്യൂമൻ റിസോഴ്‌സ് മാനേജർ ജൂലി ശേഷ്ട്ട ബാങ്കോക്കിൽ യാങ്കൂണിൽ അയച്ചു കൊടുത്തു
പുതിയ പ്രോഗ്രാം ഓഫിസറുടെ പേര് : സോമിങ്താൻ .
അവൻ ആദ്യമായി ചേർന്ന ഓഫിസിൽ ഇന്ന് മുന്നോറോളം സ്റ്റാഫ് ഉണ്ട് ..സോമിങ്താൻ ഇന്ന് ആ രാജ്യത്തെ അറിയപ്പെടുന്ന സാമൂഹിക നേതാവാണ് . എഴുത്തുകാരനാണ് .
ഒരിക്കൽ ഇന്ത്യയിൽ വന്നപ്പോൾ എന്റെ ഓഫിസിൽ വന്ന് സോമിങ്താൻ ആശ്ലേഷിച്ചു . എന്നിട്ട് അവിടെയുള്ളവരോട് പറഞ്ഞു
"ഹി റ്റച്ചഡ് മൈ ഹാർട്ട് വൺ ഫൈൻ മോർണിങ് ഇൻഫ്രണ്ട് ഓഫ് ഔർ ഫേമസ് ടെമ്പിൾ.'
ജെ എസ് അടൂർ

No comments: