Sunday, May 5, 2019

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - മൂന്ന് : ഇമാദും ഖുറാനും, നിസ്സാമും പിന്നെ 'ലവ് ജിഹാദും'

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - മൂന്ന്
---------------------------------------------------------------------
ഇമാദും ഖുറാനും, നിസ്സാമും പിന്നെ 'ലവ് ജിഹാദും'
----------------------------------------------------------------------
ഇമ്മാദ് ആറു അടിയില്‍ കൂടുതല്‍ ഉയരവും അതിനു തക്ക വണ്ണവും ഉള്ള ഒരു യുവാവായിരുന്നു, നല്ല വെള്ള നിറം. ആള് പാലസ്തീന്‍ കാരനാണ്. പൂനാ യുനിവേര്സിറ്റിയില്‍ എം എ ഇന്ഗ്ലീഷിനു പഠിക്കുവാന്‍ വന്നതാണ്. എന്‍റെ ക്ലാസ്സില്‍ തന്നെ . ആളുടെ തടീം തണ്ടും ഒക്കെ കണ്ടാല്‍ പേടി തോന്നും . പക്ഷെ ആള് ശുദ്ദ പാവവും നല്ലോരു മനുഷ്യനും ആണെന്ന് അറിയാന്‍ കുറെ നാള്‍ എടുത്തു .
അന്ന് ഞാന്‍ നയിച്ചിരുന്ന യുനിവേഴ്സിറ്റി ചര്‍ച്ച വേദി യായ 'ബോധിയില്‍ ' ഒരിക്കല്‍ പാലസ്തീന്‍ പ്രശ്നത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ഞാന്‍ ഇമാദിനെയും ചര്‍ച്ചക്ക് വിളിച്ചു. പലസ്തീന്‍ പ്രശ്നത്തില്‍ പലസ്തീന്‍കാരുടെ അവകാശ സമരങ്ങളോടു പിന്തുണ ഉള്ള ആള്‍ ആണെന്ന് ഞാന്‍ അറിഞ്ഞത് മുതല്‍ ഇമാദിനു എന്നോട് വലിയ കാര്യമായി, അങ്ങനെയാണ് ഞങ്ങളുടെ ചര്‍ച്ച മതങ്ങളെകുറിച്ച് തുടങ്ങിയത്.
ഇമാദ് ഒരു ലിബറല്‍ മുസ്ലീം ആയിരുന്നു. പാലസ്തീനികളില്‍ നല്ല ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ആണെന്ന് ഇമാദു പറഞ്ഞു തന്നു. ഒരിയന്‍ന്ടലിസം എന്ന വിഖ്യാത പുസ്തം എഴുതിയ എദ്വെദ് സൈഡ് പാലസ്തീന്‍ ക്രിസ്തീയ പാരമ്പര്യത്തില്‍ നിന്നുമാണെന്ന് എനിക്ക് അറിയാമാരുന്നു . ഇമാദ് അപ്പോള്‍ ഹിന്ദു മതത്തെ കുറിച്ച് വായിക്കുക ആയിരിന്നു. അങ്ങനെയാണ് അന്ന് എന്‍റെ കൈവശം ഉണ്ടായിരുന്ന എസ രാധകൃഷ്ണന്‍റെ ഇന്ത്യന്‍ ഫിലോസഫി വായിക്കുവാന്‍ കൊടുത്തത്. ആ കൂട്ടത്തില്‍ ഖുറാന്‍റെ ഒരു ഇഗ്ലീഷ് പതിപ്പ് കിട്ടുമോ എന്ന് ചോദിച്ചു. അടുത്ത ദിവസം ഇമാദ് എനിക്ക് ഒരു ഖുറാന്‍ കൊണ്ട് തന്നു, അങ്ങനെയാണ് ഞാന്‍ ഖുറാന്‍ വായിച്ചു തുടങ്ങിയത്. അന്ന് ഇമാദ് തന്ന ഖുറാന്‍ ആണ് ഇപ്പോഴും എന്‍റെ കൈയ്യില്‍ ഉള്ളത് .
അപ്പോഴേക്കും എനിക്ക് ഇസ്ലാം മതത്തെ കുറിച്ചും അതിന്‍റെ തിയോളജിയെ കുറിച്ചും സാമാന്യം ധാരണ കൈവന്നിരുന്നു. ഇതിനു കാരണം ഏതാണ്ട് ഒരു വര്ഷം ( 1986) ഞാന്‍ മതങ്ങളെകുറിച്ച് മാത്രമാണ് വായിച്ചത്. അതിനു ഒരു കാരണം അടൂരിനു അടുത്തുള്ള മണക്കാലായിലുള്ള തിയോളജിക്കല്‍ സെമിനാരിയുടെ ലൈബ്രറിയാണ്. അവിടെ ഞാന്‍ നേരം കിട്ടുമ്പോള്‍ ഒക്കെ പോകാന്‍ കാരണം അവിടെ മാത്രമായിരുന്നു ഞങ്ങളുടെ അടുത്തു എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക കിട്ടുന്നത് . അങ്ങനെ എന്സൈക്ലോ പീഡിയ എന്‍റെ സ്ഥിരം രേഫെരെന്‍സ് ഗ്രന്ധമായി. എന്ത് പുതിയ കാര്യം കേട്ടാലും ഞാന്‍ ബ്രിട്ടാനിക്കയില്‍ തപ്പും. ഇസ്ലാം മതത്തെ കുറിച്ച് ആധികാരികമായി ഒരു ലേഖനം വായിച്ചതും ബ്രിട്ടാനിക്കയില്‍ തന്നെ. അവിടെ വച്ചാണ് ഹൂസ്റ്റന്‍ സ്മിത്തിന്‍റെ ' ദി വേള്‍ഡ് റിലീജീയന്‍സ് ' എന്ന പുസ്തം വായിച്ചതും . ഈ വിഷയത്തില്‍ ഉള്ള താല്‍പര്യം കാരണം കംപാരിട്ടിവ് റിലീജിയന്‍ എന്‍റെ ഇഷ്ട്ട വിഷയങ്ങളില്‍ ഒന്നായി. അതുകഴിഞ്ഞ് തിരുവന്തപുരത്തെ പുബ്ലിക് ലൈബ്രറിയിലും , യുണി വേര്സിട്ടി ലൈബ്രറിയിലും, കന്ണന്‍മൂല സെമിനാരി ലൈബ്രറിയിലും വായിച്ചത് റീലീജിയന്‍, തിയോളജി, ഇന്ത്യന്‍ ഫിലോസഫി എന്നീ വിഷയങ്ങള്‍ ആയിരുന്നു .
ഇത്രെയും ഒക്കെ വായിച്ചിട്ടും ഖുറാന്‍ വായിച്ചിടും കുട്ടികാലത്ത് മനസ്സില്‍ കയറി പറ്റിയ തെറ്റിധാരണകളും മുന്‍വിധികളും പലപ്പോഴും തികട്ടി വന്നു. പക്ഷെ അത് മാറാന്‍ തുടങ്ങിയത് എന്‍റെ ഏറ്റവും അടുത്ത ചില കൂട്ടുകാരില്‍ ചിലര്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരായതില്‍ പിന്നെയാണ് .
ഒരു പക്ഷെ എന്‍റെ യഥാര്‍ത്ഥ പരിണാമം തുടങ്ങിയത് ചെങ്ങന്നൂരില്‍ നിന്നും ജയന്തി ജനത കയറി പുനയില്‍ എത്തിയത് മുതലാണ്‌ . എന്‍റെ മുന്‍വിധികളെയും ജീവിതത്തെയും ചിന്താധാരകളെയും മാറ്റി മറിച്ചത് പൂനാ യൂണിവേര്സിട്ടിയും പൂനാ നഗരവുമാണ് . കേരളം കഴിഞ്ഞാല്‍ പൂനയാണ്പൂ ഇപ്പോഴും എന്‍റെ സെക്കണ്ട് ഹോം . പൂനയില്‍ കണ്ടു മുട്ടിയ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുകളില്‍ ഒരാളാണ് കോട്ടയത്ത്‌ കാരനായ നിസ്സാം. നിസ്സാം കോട്ടയം സീ എം എസ കോളജിലെ ചെയര്‍മാന്‍ ഒക്കെയായിരുന്നു.നിസ്സാം കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു എന്‍സൈക്ലോപീടിയാണ്. നല്ലത് പോലെ വായിക്കുന്ന ഒരു കൊണ്ഗ്രെസ്സുകാരന്‍. എന്നാല്‍ കൊണ്ഗ്രെസ്സ് ദുശീലമായ ആയ പാര വപ്പു ഒന്നുമില്ലാത്ത നല്ല സത്യ സന്ധ്യത ഉള്ള മനുഷ്യന്‍. അതുകൊണ്ട് തന്നെ നല്ല വിവരവും വിദ്യാഭ്യാസവും മതേതര കാഴ്ചപ്പാടും ഒക്കെയുള്ള നിസ്സാം കൊണ്ഗ്രെസ്സില്‍ ഒന്നുമായില്ല. നിസ്സാമിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ പലരും കറയില്ലാത്ത കംമ്യുനിസ്സ്ടുകാരും. കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നിന്നും എന്‍റെ ആദ്യത്ത അടുത്ത കൂട്ടുകാരന്‍ നിസാം തന്നെയാണ്. കേരളത്തിലെ മുസ്ലീങ്ങളെ കുറിച്ച് നല്ല ഒരു ധാരണ ഉണ്ടാക്കാന്‍ അന്ന് നിസ്സാം എന്നെ സഹായിച്ചും എന്നു ഇന്നും എന്‍റെ അടുത്ത കൂട്ടുകാരില്‍ ഒരാളായ നിസാമിന് പോലും അറിയില്ലായിരിക്കും
ഇനി ഒരു 'ലവ് ജിഹാദിന്‍റെ' കാര്യവും കൂടി പറഞ്ഞിട്ട് നിര്‍ത്താം ജീവിതത്തില്‍ ആദ്യമായി ഞാന്‍ കൂടെ താമാസിച്ചത് ഒരു ' ലവ് ജിഹാദ് ' പ്രതിയുമായാണ് . തിരുവല്ലാക്കാരി സുന്ദരിയായ ഒരു നസ്രാണി പെണ്ണായ ഷീബാ ജോരിജിന്‍റെ ഹൃദയം കവര്‍ന്ന ഡോ. ഹനീഫ് ലക്കടാവാലാ ആണ് പ്രതി. അവര്‍ കല്യാണം കഴിച്ചു പിള്ളേരുമായി . ഷീബ ജോര്‍ജ് ഇന്നും ഷീബ ജോര്‍ജു തന്നെ . അറിയപെടുന്ന ഫെമിനിസ്റ്റ് പ്രവര്‍ത്തകയാണ് . കാര്യങ്ങള്‍ അറിയുന്നന്നത് ഞാനും ഡോ ഹനീഫ് ലക്കടാവാലയും അഡ്വക്കസി ഫെലോഷിപ്പിന്‍റെ ഭാഗമായി വാഷിങ്ങ്ടണില്‍ ഒരുമിച്ചു ഉണ്ടായപ്പോഴാണ്. 1995 ഇല്‍. ഞങ്ങള്‍ രണ്ടു മാസം വാഷിംങ്ങടന്‍ ഡീ സീ യിലെ ഹോവാര്‍ഡ് ജോണ്‍സന്‍ ഹോട്ടലില്‍ സഹമുറിയന്‍മാരായിരുന്നു. ജീവിതത്തില്‍ മറക്കാന്‍ ഒക്കാത്ത രണ്ടു മാസങ്ങള്‍. കാരണം എല്ലാ ദിവസവും ഞങ്ങള്‍ ഭൂമിക്കു മുകളില്‍ ഉള്ള എല്ലാ വിഷയങ്ങളെയും ചര്‍ച്ച ചെയ്തു .കാഫ്ക്കയെ കുറിച്ചും കാമുവിനെ കുറിച്ചും.മാര്‍ക്സിസം, ഗാന്ധിസം, സിവില്‍ റൈറ്റ്സ് മൂവ്മെന്‍റെ, ഖുറാന്‍, ബൈബിള്‍ , ഗീത, ഫിലോസഫി ഹൂമന്‍ റൈട്സ് , ഫെമിനിസം - ഞങ്ങള്‍ ചര്‍ച്ച ചെയാത്ത വിഷയങ്ങള്‍ കുറവായിരുന്നു . ഒരു പക്ഷെ എന്‍റെ ആ രണ്ടു മാസത്തെ അമേരിക്കന്‍ യാത്രയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയത് ഹനീഫ് ഭായി എന്ന് ഞാനിന്നും സ്നേഹത്തോടെ വിളിക്കുന്ന ഗുജറാത്തി മുസ്ലീമില്‍ നിന്നാണ്. ആ രണ്ടു മാസത്തെ ഒരുമിച്ചുള്ള താമസം ആണ് മുസ്ലീങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ കടന്നു കയറിയ തെറ്റി ധാരണകള്‍ മായിച്ചു കളഞ്ഞത് .ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് ഹനീഫ് ഭായി . മെഡിക്കല്‍ ഡോക്ട്ടരാണ് . ആഹെമെദ്ബാദിലെ ചേരി പ്രദേശത്തെ പാവങ്ങളുടെ ഇടയില്‍ ഹീലിംഗ് ടച് കൊടുത്തു ജീവിതത്തിനു അര്‍ത്ഥം തേടുന്ന ഹനീഫ് ഭായിയാണ് സമാധാനത്തിനും , കാരുണ്യത്തിനും ,സമഭാവനക്കും വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യന്‍.
രണ്ടായിരത്തി രണ്ടില്‍ അഹമ്മദ് ബാദില്‍ മുസ്ലീം സമുദായത്തിന് നേരെ നടന്ന ഏറ്റവും ഹീനവും ക്രൂരവുമായ ആക്രമണത്തിനു ശേഷം ഞാന്‍ അഹമെദബാദില്‍ പോയി. അവടെ കണ്ട കാഴ്ചകളും കേട്ട കഥകളും ജീവിതത്തില്‍ മറക്കാന്‍ ഒക്കുകയില്ല.കത്തിച്ച കടകളും വീടുകളും. ബലാല്‍ സംഗം ചെയ്യപ്പെട്ട അമ്മമാരും പെങ്ങമ്മാരും.മതാപിതാക്കള്‍ കൊല ചെയ്യപെട്ട അനാഥരായ കുഞ്ഞുങ്ങള്‍. ഭയം കണ്ണുകളിലും മനസ്സിലും തളം കെട്ടി സ്വന്തം നഗരത്തില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍. അവര്‍ ജനിച്ചു വളര്‍ന്ന വീടുകളിലേക്ക് പോകുവാന്‍ അറക്കുന്നവര്‍. മൃഗങ്ങള്‍ മനുഷ്യരെക്കാള്‍ എന്ത് ഭേദമാണെന്ന് തിരിച്ഛറിഞ്ഞനാളുകള്‍ . അവിടെ കൊല്ലപ്പെട്ടത് മനുഷ്യര്‍ ആയിരുന്നു . നമ്മളെ എല്ലാവരെയും പോലെ.. അഭയാര്‍ഥി ക്യാമ്പുകളില്‍ സഹായമെത്തിക്കുവാന്‍ ഹനീഫ് ഭായിയും ഷീബയും ഉണ്ടായിരുന്നു. പക്ഷെ ഹനീഫ് ഭായിയുടെ കണ്ണുകളിലെ നിസ്സഹായത ഞാന്‍ തിരിച്ചറിഞ്ഞു .
ഹനീഫ് ഭായിയെ കെട്ടിപിടിച്ചു ഞാന്‍ തേങ്ങികരഞ്ഞു. ഹനീഫ് ഭായിയുടെ ഹൃദയത്തിലെ തേങ്ങല്‍ എന്നില്‍ തട്ടി . ആ തേങ്ങല്‍ എന്‍റെ ഉള്ളില്‍ ഇപ്പോഴും ഒരു വേദനയായി മറവിയില്‍ നിന്നും മായാതെ നില്‍ക്കുന്നു.
അത് കൊണ്ട് തന്നെയാണ് ഞാന്‍ പണ്ട് സ്കൂളില്‍ പറഞ്ഞു കൊടുത്ത ' ഇന്‍ഡ്യ എന്‍റെ രാജ്യമാണ് . എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരന്മാരാണ് . ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു ' എന്ന വാക്കുകള്‍ ഓര്‍ത്തു ഇന്നും എന്‍റെ കണ്ണ് നിറയുന്നത്. കാരണം ആഹെമ്മാദ്ബാദില്‍ കൊല്ലപ്പെട്ടവരും ബലാല്‍സംഗം ചെയ്യപെട്ടവരും അനാഥമാക്കപെട്ടവരും എന്‍റെ സഹോദരി സഹോദരന്‍മാരാണെന്ന തിരിച്ചറിവു തന്നെ..
പിന്നെ ഞാന്‍ എങ്ങനെ എന്‍റെ രാജ്യത്തിന്‌ വേണ്ടി കരയാതെ ഇരിക്കും ?
തുടരും

No comments: