Sunday, May 5, 2019

ഞാന്‍ മുസ്ലിങ്ങളെ അറിഞ്ഞ വഴികള്‍ : 'റാവുത്തര്‍ സാര്‍ ആള് ശരിയല്ല " :മേത്തപേടിയും" , മുന്‍വിധികളും

27 August 2017
ഞാന്‍ മുസ്ലിങ്ങളെ അറിഞ്ഞ വഴികള്‍ '
--------------------------------------------------------------------
ഭാഗം ഒന്ന്
'റാവുത്തര്‍ സാര്‍ ആള് ശരിയല്ല " :മേത്തപേടിയും" , മുന്‍വിധികളും
-------------------------------------------------------------
റാവുത്തര്‍ സാറാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട മുസ്ലിം. ഞാന്‍ അന്ന് എന്‍റെ ഗ്രാമമായ തുവയൂരിലെ സര്‍ക്കാര്‍ ലോവേര്‍ പ്രൈമറി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയാണ്. റാവുത്തര്‍ സാര്‍ ഒരു പഴയ ഹെര്‍കുലീസ് സൈക്കളില്‍ ആണ് സ്കൂളില്‍ വന്നത്. റാവുത്തര്‍ സാര്‍ അല്പം ഇരുണ്ടു കഴണ്ടികയറി, അത്യാവശ്യം തടിയും കുടവയറും ഉയരുവും ഉള്ള ഒത്ത ഒരാളായിരുന്നു . മിക്കപോഴും ജൂബ്ബയും ഒറ്റമുണ്ടുംമാണ് വേഷം. സാര്‍ ഞങ്ങളുടെ ഹെഡ് മാസ്റ്റെര്‍ ആയിരുന്നു.
അദ്ദേഹം ഞങ്ങളുടെ സ്കൂളില്‍ നിന്നും അഞ്ചാറു മയില്‍ അകലയുള്ള മണ്ണടിയില്‍ നിന്നുമാണ് വരുന്നത് എന്ന് ലോക്കല്‍ എക്സേപേര്‍റ്റ് ആയുള്ള കൂട്ടുകാര്‍ പറഞ്ഞു. ഞാന്‍ അവിടെ പുതിയ ആള്‍ ആയിരിന്നു . കാരണം അതുവരെ ഞാന്‍ പഠിച്ചത് എന്‍റെ അമ്മ വീടായ ഇലവുംതിട്ട എന്ന സ്ഥലത്താണ്. അത് കഴിഞ്ഞു കുറെ നാള്‍ ബോംബെ വാസവും കഴിഞ്ഞാണ് ഞാന്‍ റാവുത്തര്‍ സാര്‍ ഹെഡ് മാഷായ സ്കൂളില്‍ ചേര്‍ന്നത്‌ . പുതിയ കൂട്ടുകാര്‍. അവര്‍ക്കവിടുത്തെ 'ലോക്കല്‍ ഡൊമൈന്‍ നോലെട്ജു ' നാവിന്‍ തുമ്പത്താണ് . അങ്ങനെ 'ബോംബെ' കാരനായ എനിക്ക് അവര്‍ ഒരു ആമുഖ കോഴ്സ് തന്നു . മിക്ക സാറുംമാരെ കുറിച്ചും അവിടുത്തെ കേഡി ലിസ്റ്റിലെ ഉള്ള പിള്ളേരെ കുറച്ചും, പിന്നെ ലോക്കല്‍ മാടന്‍ , കാവുകളിലെ പല മരങ്ങളില്‍ വസിക്കുന്ന ഏക്ഷികള്‍, എല്ലാവരുടെയും പേടി സ്വപ്നമായ അഞ്ചു ബാറ്ററി ടോര്‍ച്ചുമായി നടക്കുന്ന ഞങ്ങളുടെ ലോക്കല്‍ കള്ള്ഷാപ്പ്‌ മുതലാളി കാര്യാടി പ്രഭാകരന്‍ എന്നിവരെ കുറച്ചുള്ള സ്ടടി ക്ലാസ്സുകള്‍ അവര് തന്നു.
അങ്ങനെയാണ് അവര്‍ 'റാവുത്തര്‍ സാര്‍ മേത്തന്‍ ആണെന്ന് പറഞ്ഞേത്‌ . ഞാന്‍ വിചാരിച്ചത് അതു സാറിന്‍റെ വീട്ടില്‍ വിളിക്കുന്ന പേരാണെന്ന്. കാരണ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇലവുംതിട്ട ചന്തയില്‍ ഇറച്ചി മേടിക്കുവാന്‍ എന്‍റെ കസിനുമായി പോയപ്പോള്‍ ആണ് ആ പേര് ആദ്യം കേട്ടത് ' എടാ നമ്മുടെ ഇറച്ചികടക്കാരന്‍ മേത്തെന്‍റെ കടയില്‍ പോയി രണ്ടു കിലോ കാള ഇറച്ചി ' കൊണ്ട് വാ എന്ന് പറഞ്ഞു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അയാളുടെ പേര് മേത്തന്‍ എന്നായിരിക്കും എന്ന് . അത് കഴിഞ്ഞു ഇപ്പോഴാണ്‌ ആ വാക്ക് രണ്ടാമത് കേള്‍ക്കുന്നത് . അപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു ' അപ്പോള്‍ റാവുത്തര്‍ സാറിന്‍റെ ശരിക്കുള്ള പേര് മേത്തന്‍ എന്നാണോ എന്ന് ' . എന്‍റെ കൂട്ടുകാര്‍ പറഞ്ഞു ' എടാ പൊട്ടാ , മേത്തന്‍ എന്ന് പറഞ്ഞാല്‍ മുസ്ലീം ആണെനെന്നു '. അപ്പോള്‍ ഞാന്‍ ചോദിച്ചു ' ഈ മുസ്ലിം ' എന്ന് പറഞ്ഞാല്‍ എന്താണ് ? 'അതൊന്നും ഞങ്ങള്‍ക്കറിയില്ല . എന്‍റെ അച്ഛനാ പറഞ്ഞെ മേത്തന്മാരും മുസ്ലിങ്ങളും ഒന്ന് തന്നെയാണെന്ന് .
എനിക്ക് ആകാംഷ കൂടി. കാരണം ഞങ്ങളുടെ നാട്ടില്‍ മുസ്ലിങ്ങളെ ഇല്ലായിരുന്നു .അത് മാത്രമല്ലെ അന്ന് എല്ലാവരെയും ജാതി പേര് കൂട്ടിയാ വിളിച്ചിരുന്നത്‌ .എന്‍റെ വീടിന്‍റെ താഴെ വീട്ടിലെ അമ്മ എന്നെയും എന്‍റെ പ്രായമുള്ള അവരുടെ മക്കളുടെ കൂടെ ഓണ സദ്യക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു ' മോനെ നിങ്ങള്‍ മാപ്ലമാരുടെ വീട്ടില്‍ ഉള്ളത് പോലെ മീനും ഇറച്ചിയും ഒന്നുമില്ല' . എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ തിരിച്ചു ചെന്ന് എന്റെ വല്യമ്മച്ചിയോട് കാര്യം തിരക്കി. അപ്പോഴാണ് നസ്രാണി ക്രിസ്ത്യനികളെ 'മാപ്പളമാര്‍' എന്നാണ് മറ്റുള്ളവര്‍ വിളിക്കുന്നത്‌ എന്നറിഞ്ഞത്. എന്നിട്ട് എന്റെ വല്യമ്മച്ചി എന്നോട് പറഞ്ഞു ' അവര്‍ നായരാ '. ഇതെല്ലം എനിക്ക് പുതിയ അറിവുകള്‍ ആയിരുന്നു. ' കിഷ്ണന്‍ ചോവനും ' 'പ്ലാത്തി പറയനും, അയ്യപ്പന്‍ കുറവനും, ചാത്തന്‍ പുലയന്‍ എന്നല്ലാം എല്ലാവരും പറയുന്ന കാലം . അങ്ങനെയാണ് ഒമ്പതാം വയസ്സില്‍ കേരളത്തിലെ ജാതി മത വേര്‍പാടുകളെയും മുന്‍ വിധികളെയും ഞാന്‍ അറിഞ്ഞു തുടങ്ങിയത് . അങ്ങനെ നമ്മള്‍ പോലുമറിയാതെ ജാതി -മത ചിന്തകളും മുന്‍ വിധികളും കുട്ടിക്കാലം മുതല്‍ക്കേ വാക്കുകളിലൂടെയും നോക്കുകളില്‍ കൂടെയും സഹവാസത്തില്‍ കൂടെയും ഉള്ളിലേക്ക് കയറി കുടി ഉറപ്പിക്കും .
അപ്പോഴും എനിക്ക് മുസ്ലീം എന്താണെന്ന് ഒരു ധാരണയും ഇല്ല.. ഞങ്ങളുടെ നാട്ടില്‍ കോളേജില്‍ ഒക്കെ പോയി പഠിച്ച ഒരു ചേട്ടനോട് ചോദിച്ചു
' ചേട്ടാ ഈ മുസ്ലീം എന്ന് പറഞ്ഞാല്‍ എന്താണ് '. അദ്ദേഹം അയാളുടെ വിവരങ്ങള്‍ കൈമാറി . ഇത് 'പേര്‍ഷ്യ' ( അന്ന് ഗല്‍ഫിനു പറയുന്നത് ) യില്‍ ന്നിന്നു വന്ന ഒരു മതമാണ് . അവരുടെ ആണുങ്ങളുടെ സാധനത്തിന്‍റെ അറ്റം ചെത്തികളയും. പിന്നെ ആണുങ്ങള്‍ക്ക് ഇഷ്ട്ടം പോലെ കല്യാണം കഴിക്കാം . ചിലരെല്ലാം മുട്ട അടിച്ചു താടി വളര്‍ത്തും'
അങ്ങേര്‍ക്കു ഇസ്ലാമോഫോബിയയോ ഒരു കുന്തവും ഇല്ല . അയാള്‍ എങ്ങോ കണ്ടതും കേട്ടതും എനിക്ക് വിളമ്പി. അങ്ങനെ ഒരു ധാരണ പതിയെ മനസ്സില്‍ കയറാന്‍ തുടങ്ങും. ഇങ്ങനെയാണ് കുട്ടിക്കാലത്ത് തന്നെ പലരുടെയും മനസ്സില്‍ ജാതി- മത വാര്‍പ്പ് മാതൃകള്‍ കുടിയേറൂന്നത് . അന്ന് കോളേജില്‍ പോകുന്ന ഒരു ചേച്ചിയെ ഉപദേശിക്കുന്നത് കേട്ടതു ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് .
"കോളേജില്‍ പോല്കുന്നത് ഒക്കെ നല്ലതാ . പക്ഷെ പ്രേമത്തില്‍ ഒന്നും പോയി ചാടരുത് . മേത്തന്മാര് പിള്ളേരൊക്കെ കുറെ ഉണ്ടവിടെ .അവിടെങ്ങും കൊണ്ട് തല കൊടുക്കല്ലേ ".
ഇത് 1970കളില്‍ ഞാന്‍ കേട്ടതാണ്. ഇത് ഞാന്‍ മാത്രമായിരിക്കില്ല കേട്ടത്. അന്ന് 'ഇസ്ലാമോഫോബിയ' ചക്കയാണോ , മാങ്ങായണന്നോ അറിയാത്ത കാലം . വെളിയില്‍ കംമ്യുനിസവും ഗാന്ധിസവും ഒക്കെ പറയുമെങ്കിലും വീടിനുള്ളില്‍ പച്ചക്ക് ജാതിയും മതവും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് . എന്‍റെ കൂടുതല്‍ സഹവാസം നായര്‍ സമുദായത്തില്‍ ഉള്ള കൂട്ട്കാരുമായിരുന്നു . കാരണം എന്‍റെ അയല്‍വാസികളില്‍ കൂടുതലും അവരയായിരുന്നു. അന്നും ഇന്നും എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ നായര്‍ സമുദായത്തില്‍ നിന്നായത്‌ ഒരു പക്ഷെ ന്‍റെ പ്രൈമറി ആന്‍ഡ്‌ ഇന്ടിമേറ്റ് സോഷ്യലൈസെഷന്‍ കൊണ്ടായിരിക്കണം .
അന്ന് ഞാന്‍ സ്കൂളിലെ 'പ്രധാന മന്ത്രി' യാണ് . അങ്ങനെയായിരുന്നു ആ സ്കൂളില്‍ ലീഡരെ വിളിച്ചിരുന്നത്. എല്ലാ ദിവസവും സ്കൂള്‍ അസംബ്ലിയില്‍ 'ഇന്‍ഡ്യ എന്‍റെ രാജ്യമാണ് , എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരന്‍മാരാണ് . ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു ' എന്നുള്ള സത്യ പ്രതിജ്ഞ പറഞ്ഞു കൊടുക്കുക എന്നതും പിന്നെ വാര്‍ഷികത്തിന് 'റൊട്ടി കടി' , 'കസേര കളി', കുട്ടീം കൊന്തു കളി' , 'മുട്ടായി പറക്കല്‍ ' , മുതലായ കലാ പരിപാടികളും സന്ഘടിപ്പിന്നതില്‍ സാറന്മാരെ സഹായിക്കുക എന്നതൊക്കെയായിരുന്നു 'പ്രധാന മന്ത്രിയുടെ തൊഴില്‍'. ആദ്യമൊക്കെ റാവുത്തര്‍ സാറിനു എന്നോട് കാര്യമായിരുന്നു. പക്ഷെ താമസിയാതെ ഞങ്ങള്‍ഉടക്കി .
ഈ ഉടക്കിനു കാരണം പതിവ് പോലെ അമേരിക്ക തന്നെ. കാരണം ഞങ്ങളുടെ സ്കൂളിലെ ഒരു പ്രധാന പരിപാടി ഉച്ചയ്ക്ക് വട്ട ഇലകളില്‍ എല്ലാവര്ക്കും വിളമ്പിയിരുന്ന അമേരിക്കന്‍ ഗോതമ്പാണ്. കാര്യം അമേരിക്കന്‍ ഗോതമ്പ് ആണെങ്കിലും നാടന്‍ രീതിയില്‍ കരിയാപ്പിലെ ഒക്കെയിട്ട് കടുവറത്തു നല്ല രുചിയുള്ള ഉപ്പുമാവാണ് വിളമ്പി ഇരുന്നത്. അന്നും ഇന്നും കരിയാപ്പിലെ ഒക്കെ ഇട്ടു കടു വറക്കുന്ന മണം കേട്ടാല്‍ എന്‍റെ വായില്‍ കൊതിയുടെ കപ്പലോടും . അതുകൊണ്ട് തന്നെ 'ഈ അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുവാനുള്ള ശക്തി അന്നേ ചോര്‍ന്നു പോയി. അങ്ങെനെ ഞാന്‍ എന്‍റെ സെറ്റ് കൂട്ടുകരമായി വട്ടയിലികളിലൂടെ ആണ് അമേരിക്കന്‍ ഗോതമ്പിന്‍റെയും സാമ്രാജ്യത്തിന്‍റെയും രുചി അറിയുന്നത്.
പക്ഷെ റാവുത്തര്സാറിന് ഇത് അത്ര പിടിച്ചില്ല.
സാര്‍ എന്നെ വിളിച്ചു പറഞ്ഞു ' എടാ നീ ഒരു നല്ല വീട്ടില്‍ നിന്നാ വരുന്നത് . നിന്‍റെ വീട്ടില്‍ കഴിക്കാന്‍ ഇഷ്ടം പോലുണ്ടല്ലോ , പിന്നെ എന്തിനാ ഈ 'പന്ന' പിള്ളേരുടെ കൂടെ ഇരുന്നു അമേരിക്കന്‍ ഉപ്പുമാവ് തിന്നുന്നത് " ഞാന്‍ തിരിച്ചടിച്ചു ' സാര്‍ ഇത് ഞാന്‍ തിന്നെരുതെന്നു വല്ല നിയമോം ഉണ്ടോ ?" അന്ന് തൊട്ടു തര്‍ക്കുത്തരം പറയുന്ന ഒരു തോന്ന്യവാസി ആയിരുന്നു ഞാന്‍ .
പിന്നെ ഞാന്‍ മനസ്സിലാക്കി റാവുത്തര്‍ സര്‍ പറഞ്ഞ എന്‍റെ "പന്ന' ലോക്കല്‍ കൂട്ടൂകാര്‍ കൂടുതലും ദളിത്‌ സമുദായങ്ങളില്‍ ജനിച്ചവര്‍ ആയിരുന്നു എന്ന് . ഞാന്‍ റാവുത്തര്‍ സാറിനെ അനുസരിച്ചില്ല . പൂര്‍വാധികം ഭംഗിയായി കൂട്ടുകാരുമായി അമേരിക്കന്‍ ഉപ്പുമാവു ശാപ്പിട്ടു . അവസാനം എന്‍റെ ജീവിതത്തില്‍ ആദ്യമായി എന്നെ പാരവച്ചതും ഈ റാവുത്തര്‍ സാറാണ് . കാരണം അയാള്‍ എന്‍റെ അപ്പന്‍റെ ചേട്ടനോട് പറഞ്ഞു ' നിങ്ങടെ പയ്യന്‍റെ കൂട്ട് കേട്ടല്ലാം പന്ന പിള്ളാരുമായാണ് . അവന്‍ സ്ഥിരം അവരുമായാണ് ഉപ്പുമാവ് തിന്നുത്. അവന്‍ പറഞ്ഞാല്‍ അനുസരിക്കാത്ത ഒരു തോന്നിവാസിയായി, തന്തോന്നിയുമായി വളര്‍ന്നാല്‍ പിന്നെ വിഷമിച്ചിട്ടു കാര്യമില്ല "
ഈ കാര്യം പറഞ്ഞു ഞാന്‍ സ്കൂളിലും വീട്ടിലും ഉടക്കി . കാരണം ജാതി പറഞ്ഞു മനുഷ്യരെ 'നല്ലതും ''പന്നത് ' എന്നും വിവേചിക്കുന്നത് തെറ്റാണെന്ന് അന്നെ എന്‍റെ ബാലമനസ്സിനു തോന്നി. അങ്ങനെയാണ് വിവേചനം തെറ്റ് ആണെന്ന മനുഷ്യാവകാശത്തിന്‍റെ ബാലപാഠം ഞാന്‍ മനസ്സില്‍ കുറിച്ചത് . എനിക്ക് റാവുത്തര്‍ സാറിനോട് ഇഷ്ട്ടമില്ലാതെയായി. പക്ഷെ അപ്പോള്‍ എന്‍റെ കൂട്ടുകാര്‍ എന്നില്‍ വിതച്ച മുസ്ലീംങ്ങളെ കുറച്ചുള്ള വാര്‍പ്പ് മാതൃക അതിലും വലിയ വിവേചനം ആണെന്ന് തിരിച്ചറിയുവാന്‍ തുടങ്ങിയത് ഏതാണ്ട് പത്തു വര്ഷം കഴിഞ്ഞാണ് . അവര്‍ പറഞ്ഞു ' , റാവുത്തര്‍ സാര്‍ ആള് ശരിയല്ല. അല്ലേലും അയാള്‍ മേത്തനല്ലിയോ. ഈ മെത്തന്‍മരോന്നും ശരിയല്ല " ഞാന്‍ ചോദിച്ചു അത് നിങ്ങള്‍ക്കെങ്ങനെ അറിയാം . "അത് വീട്ടില്‍ അച്ഛന്‍ പറഞ്ഞേത്‌ കേട്ടതാണ്."
അങ്ങനെ പത്തു വയസ്സിനുള്ളില്‍ തന്നെ എന്‍റെ ഉള്ളില്‍ "മേത്ത പേടി'യുടെ മുന്‍വിധികള്‍ വളരുകയായിരുന്നു. ജീവിതത്തില്‍ അതുവരെ ഒരേയൊരു മുസ്ലീമിനെ മാത്രം കണ്ടിട്ടുള്ള എന്‍റെ മനസ്സില്‍ ആ സമുദായത്തെ കുറിച്ച് മൊത്തത്തില്‍ ഉള്ള മുന്‍വിധി കയറി ഇരുപ്പുറപ്പിച്ചു .
ഇത് എന്‍റെ മാത്രം കഥയല്ല, ഒരുപാടു പേരുടെ പ്രാഥമിക സാമൂഹ്യവല്‍ക്കരണത്തിന്‍റെയും പ്രാഥമിക പാഠ ങ്ങളുടെയും സാഹചര്യങ്ങളാണ് . ഇങ്ങനെ തന്നെയാണ് 'നല്ലത് ' പന്നത്' ' 'ശരി' ' ശരിയല്ല'. ശരി-ദൂരം ' മുതലായ ജാതി മത മുന്‍വിധികളും സാമൂഹിക വാര്‍പ്പ്മാതൃകകളും മനസ്സില്‍ രൂഡമൂലമായി നമ്മള്‍ മനുഷ്യരെ ജാതിയുടെയും മതത്തിന്‍റെയും, സമ്പത്തിന്‍റെ ഒക്കെ പേരില്‍ വിവേചിക്കുവാന്‍ പഠിപ്പിക്കപെടുന്നത് . എനിക്ക് ഇതില്‍ നിന്ന് മോചനം നേടുവാന്‍ പതിനഞ്ചു വര്‍ഷങ്ങള്‍ എടുത്തു . ഞാന്‍ ചെറുപ്പത്തില്‍ കേട്ടതും പറഞ്ഞറിഞ്ഞതും , കേട്ട് ശീലിച്ചതെല്ലാം അപകടകരമായ മുന്‍ വിധികളും , മേല്‍ക്കോയ്മ വിചാരങ്ങളും ആണെന്ന് തിര്‍ച്ചറിയാന്‍ എനിക്ക് ഒരുപാടു നേരിട്ടുള്ള അനുഭവങ്ങളും ചിന്തയും വായനയും ലോക പരിചയും വേണ്ടി വന്നു.
ഇന്ന് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പലരും കേരളത്തിലും, ഇന്ത്യയിലും ലോകത്ത് പല രാജ്യങ്ങളിലും ഉള്ള മുസ്ലീം സഹോദരങ്ങളാണ്. അവരില്‍ ആണുങ്ങളും, പെണ്ണുങ്ങളും ഉണ്ട് . അവരില്‍ പലരും വലിയ കഴിവും ആഴത്തിലുള്ള വായനയും ഒരുപാടു സ്നേഹവും ഉള്ള നല്ല മനുഷ്യരാണ്. ഇനിയും എങ്ങനെയാണ് എന്‍റെ മുന്‍വിധികളെ തൂത്ത് കളഞ്ഞെതു എന്ന് അടുത്ത ഭാഗത്തില്‍ വിവരിക്കാം .
തുടരും .

No comments: