Sunday, May 5, 2019

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - അഞ്ചു അള്ളാഹു അക്ബര്‍!! - പ്രേ ഫോര്‍ മി ബ്രതര്‍ "!!

ഞാന്‍ മുസ്ലീങ്ങളെ അറിഞ്ഞ വഴികള്‍ - അഞ്ചു
അള്ളാഹു അക്ബര്‍!! - പ്രേ ഫോര്‍ മി ബ്രതര്‍ "!!
-----------------------------------------------------------------------------
സിയാറലിയോണ്‍ എന്ന പടിഞ്ഞാറെ അഫ്രിക്കന്‍ രാജ്യത്തിന്‍റെ തലസ്ഥാനമാണ് ഫ്രീ ടൌണ്‍. ഫ്രീ ടൌണില്‍ നിന്ന് ഏകദേശം അഞ്ചു മണിക്കൂര്‍ യാത്ര ചെയ്തു ആ രാജ്യത്തിന്‍റെ വടക്കൂള്ള ഒരു ഗ്രാമത്തില്‍ ഞാനും എന്‍റെ നാല് കൂട്ടുകാരും എത്തിയപ്പോള്‍ വൈകിട്ട് ആറു മണി. എന്‍റെ കൂടെയുണ്ടായിരുന്നത് എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരനും സഹപ്രവര്‍ത്തകനും ആയ ഇറ്റലിക്കാരന്‍ മാര്‍ക്കോ ഡിപോണ്ടേയും പിന്നെ ഞങ്ങളുടെ ലണ്ടന്‍ ഓഫീസില്‍ നിന്നുള്ള ക്ലെയര്‍ മോബിലിയും പിന്നെ ഫ്രീ ടൌണ്‍ ഓഫീസിലെ രണ്ടു പേരും .
കാട്ടു പാതകളില്ലൂടെ ലാന്‍ഡ്‌ റോവറില്‍ ആഫ്രിക്കന്‍ കൊടും കാടുകളെ കണ്ടുള്ള ആ യാത്ര ഇന്നും മനസ്സില്‍ പച്ചപ്പായി തങ്ങി നില്‍ക്കുന്നു . ആ യാത്രയുടെ ഉദ്ദേശം ഞങ്ങളുടെ സംഘടനയുടെ സഹായത്തോടെ ആ പ്രദേശങ്ങളില്‍ നടത്തുന്ന മൂന്ന് സ്കൂളുകളും ഹെല്‍ത്ത്‌ കിളിന്ക്കുകളും സന്ദര്‍ശിച്ചു അതിന്‍റെ ഗുണഭോക്താക്കളുമായി ഇടപഴകുക എന്നതായിരുന്നു . ഒരു പഠന സന്ദര്‍ശനം .
ഒരു റംസാന്‍ മാസത്തിലെ യാത്ര വൈകുന്നേരം അവസാനിച്ചത് ഒരു ഗ്രാമത്തിന്‍റെ ഹൃദയത്തില്‍ ആയിരന്നു . ത്രിസന്ധ്യ.
അങ്ങോട്ടുള്ള വഴിയില്‍ ഞങ്ങള്‍ അന്ന് തങ്ങാന്‍ പോകുന്ന ഗ്രാമത്തെ കുറിച്ച് ആ രാജ്യക്കാരായ സഹപ്രവര്‍ത്തകര്‍ പറഞ്ഞു തന്നു. മുഴുവനും മുസ്ലീങ്ങള്‍ വസിക്കുന്ന ഒരു ഗ്രാമമായിരുന്നു അത്. അതും റംസാന്‍ മാസം. അത്കൊണ്ട് തന്നെ നമ്മള്‍ ശ്രദ്ധയോടെ ഇടപെടണം.
ഞങ്ങള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും പാട്ടും നൃത്ത ചുവടുകളുമായി അനേക സ്ത്രീകള്‍ ഞങ്ങളെ വളഞ്ഞു വരവേറ്റു. അവര് കുരവയിട്ട് പാട്ട് പാടി. ഞങ്ങളെ കൈ പിടിച്ചു കൂട്ടത്തില്‍ കൊണ്ട് പോയി കൂട്ട നൃത്ത ചുവടുകളില്‍ പങ്കാളികളാക്കി.
അവരുടെ നാട്ടില്‍ വെളുത്ത നിറമുള്ള യുറോപ്പ്കാരനും തവിട്ടു നിറമുള്ള ഒരു ഇന്ത്യക്കാരനും ആദ്യമായാണ് വന്നത് . ആദ്യ റൌണ്ട് നൃത്ത ഉല്‍സവങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ നാട്ടു മൂപ്പന്‍ ഞങ്ങളെ സ്വീകരിച്ചു കട്ടന്‍ ചായ തന്നു .
നേരം ഇരുളി തുടങ്ങി ഒന്നു രണ്ടു രണ്ടു ശരറാന്തലിന്‍റെ വെളിച്ചം മാത്രം . അപ്പോള്‍ ഒരു പത്തു പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി മാര്‍ക്കൊയുടെ ടീ ഷര്‍ട്ട്‌ പുറകില്‍ നിന്നും പതിയെ പൊന്തിച്ചു നോക്കി . മാര്‍ക്കോ ഇതൊന്നും അറിയുന്നില്ല. ഇരുട്ടായത് കൊണ്ട് അടുത്ത ഇരിക്കുന്ന ഞാനും കൂടെയുള്ള അവിടുത്തെ സഹപ്രവര്ത്തകനും മാത്രം കണ്ടു . അയാള്‍ അവരുടെ ഭാഷയില്‍ പതിയെ അവളോട്‌ കാര്യം തിരക്കി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ വെള്ളക്കാരന്‍റെ ദേഹവും വെളുത്തതാണോ എന്ന് നോക്കിയതാണ് .
അന്ന് കപ്പ പുഴിങ്ങിയതും ( കസ്സാവ എന്നവര്‍ പറയും) പിന്നെ അവരുടെ ഒരു പിരട്ടിയ ഭക്ഷണവും കൂടെ നല്ല ഒന്നാന്തരം ആട്ടിറച്ചിയും. അത് കഴിഞ്ഞു വീണ്ടും പാട്ടും നൃത്തവും .
ഞാന്‍ വീണ്ടും കൂടെയുള്ള സഹപ്രവര്‍ത്തകനോടു ചോദിച്ചു .
"ഇവര്‍ ശരിക്കും മുസ്ലീങ്ങള്‍ തന്നെയാണോ' ?
'നൂറു ശതമാനം'
ഇവിടെയും ഞാന്‍ ഞെട്ടി. ആദ്യമായാണ് ആണുങ്ങളും പെണ്ണുങ്ങളും ഒരിമിച്ചു ഡാന്‍സ് ചെയ്തു സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന മുസ്ലീങ്ങളെ ഞാന്‍ കണ്ടത്.
കാരണം കാബൂളില്‍ കണ്ട ഇസ്ലാമും ആ ഗ്രാമത്തില്‍ കണ്ട ഇസ്ലാമും തമ്മില്‍ കണ്ട വൈരുധ്യം വളരെ വലിയത്ആയിരുന്നു .അന്ന് കാബൂളില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടെ ഇടപെടുന്നതില്‍ കടുത്ത നിയന്ത്രണം. മിക്കയിടത്തും അടിമുതല്‍ മുടി വരെ കറുപ്പ് വസ്ത്രം ധരിച്ചു നടക്കുന്നവര്‍. റംസാന്‍ സമയത്ത് ഒരു തുള്ളി വെള്ളം കുടിക്കുവാന്‍ ഭയമുള്ളവര്‍.
ഒരിക്കല്‍ റംസാന്‍ സമയത്ത് കാബൂളില്‍ പോയപ്പോഴാണ് ഒരു സംഘടിത മതം എങ്ങനെ സാധാരണ ആളുകളില്‍ ഭീതി ഉണ്ടാക്കുന്നത്‌ എന്ന് മനസ്സിലായി. പൊതുവില്‍ ഓഫീസില്‍ പോലും ആരും കാണെ റമ്സാന്‍ സമയത്തു ഒന്നും കഴിക്കാന്‍ പാടില്ല. എന്‍റെ ഒരു സഹപ്രവര്‍ത്തക ഓഫീസ് ബാത്ത് റൂമില്‍ പോയിരുന്നു റൊട്ടി തിന്നുന്നത് കണ്ടു ഞാന്‍ അതിശയിച്ചിട്ടുണ്ട്. വിദേശികള്‍ ആയ ഞങ്ങള്‍ പോലും ഗസ്റ്റ് ഹൌസില്‍ പോയി ഒതുക്കത്തില്‍ ഭക്ഷണം കഴിച്ചു വരും . അവിടെ നിന്ന് സിയാറ ലിയോണ്‍ ഗ്രാമത്തിലെ റംസാന്‍ ഉത്സവം വളരെ വേറിട്ടതായിരുന്നു .
എനിക്ക് ഒരു കാര്യം മനസ്സില്ലായി . എല്ലാ മതങ്ങളെ പോലെ ഇസ്ലാം മതം വളരെ വളരെ വൈവിധ്യമായ ഒന്നാണ് . അഫ്രിക്കയിലെ ട്രൈബല്‍ ഇസ്ലാമും താലിബാന്‍ മത ഭ്രാന്തും അതുപോലെയുള്ള നൈജീരിയയിലെ ബോകോ ഹറാമും രണ്ടു ധ്രൂവങ്ങളില്‍ ആണ് .
അന്ന് രാത്രി ഞങ്ങള്‍ ആ ഗ്രാമത്തില്‍ താമസിച്ചത് പലരുടെ ചെറിയ ചെറിയ വീടുകളില്‍ ആണ് . നാട്ടു പാതകളിലൂടെ നിലാവില്‍ അവരുടെ വീട്ടിലേക്കു ഏതാണ്ട് രാത്രി എട്ടുമണിക്ക് കൂട്ടികൊണ്ട് പോയത് ഒരമ്മയും അവരുടെ ഇരുപതു വയസ്സുള്ള മകനും കൂടെയാണ്. അവരുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു .
ആകെ രണ്ടു മുറിയും ഒരു ചെറിയ വരാന്തയും സൈഡില്‍ ഒരു അടുക്കളയും മാത്രമുള്ള വീട്. അന്ന് പൂര്‍ണ ചന്ദ്രന്‍ ആയിരുന്നു . നിലാ വെളിച്ചത്തില്‍ മരങ്ങളുടെ നടുവില്‍ പുല്ലു മേഞ്ഞ തിളങ്ങി നിന്ന വീട് ഒരു സ്വപനം പോലെ തോന്നി. അവരുടെ മകന്‍ കിടക്കുന്ന മുറി എനിക്ക് തന്നു . ശരറാന്തലിന്‍റെ വെളിച്ചത്തില്‍ എനിക്ക് കൊതുക് വലയും കട്ടിലും കാണാം. ക്ഷീണം കൊണ്ട് ഉറങ്ങി പോയത് അറിഞ്ഞില്ല.
ഞാന്‍ ഉറക്കം ഉണര്‍ന്നത് കാറ്റിനോടൊപ്പം ഒഴുകി വന്ന ഒരു പ്രാര്‍ഥന കേട്ടാണ് .
" അള്ളാഹു അകബര്‍"
പതിഞ്ഞ സ്വരത്തില്‍ ഉള്ള പ്രാര്‍ഥന സാധാരണ മൈക്ക് ബാങ്ക് വിളി പോലെ അല്ലയായിരുന്നു .
"അള്ളാഹു അക്ബര്‍ " എന്ന് തുടങ്ങുന്ന ഒരു പ്രാര്‍ത്ഥന ഒരു ഇളം കാറ്റ് പോലെ എന്നെ തഴുകി ഉണര്‍ത്തി. പതിയെ പതിയെ എല്ലാ വീടുകളില്‍ നിന്നും 'അള്ളാഹു അക്ബര്‍' എന്ന പ്രാര്‍ത്ഥന രാവിലെ മരങ്ങളില്‍ ഉണര്‍ന്നു കിളികള്‍ പ്രാര്‍ഥിക്കുന്ന കിളി പാട്ടുകള്‍ക്കും ഇളം കാറ്റുകള്‍ക്കുമൊപ്പം ഒഴുകി വന്ന ഹൃദയത്തിന്‍റെ സംഗീതം ആയിരുന്നു. ഓരോ വീടും ഉണര്‍ന്നു പ്രാര്‍ത്ഥന ചൊല്ലുന്നത് മുറിയാതെ ഒഴുകുന്ന ഒരു ഹൃദയ ഗീതം പോലെ തോന്നി.
ഹൃദയത്തിന്‍റെ ഉള്ളില്‍ തട്ടി ഉണരുന്ന പ്രാര്‍ത്ഥന കവിത പോലെ മനോഹരമാണ്. ഉള്ളില്‍ തട്ടി പ്രാര്‍ഥിക്കുന്ന ഓരോ പ്രാര്‍ഥനയും ഓരോ പുതിയ അനുഭവങ്ങള്‍ ആണ്. അത് ഒരു പുതിയ ഉണര്‍ത്തു പാട്ടാണ്. അത് അനുദിനം മനുഷ്യനെ പുതുക്കുന്ന സര്‍ഗാത്മകതയുടെ ഗീതമാണ്‌ .
എല്ലാ മതത്തിലും മനസ്സു നിറഞ്ഞു ഉള്ളറിഞ്ഞ് മനുഷ്യര്‍ പ്രാര്‍ത്ഥിക്കുന്നത്‌ മനസ്സിനെ തണുപ്പിക്കുന്ന പ്രത്യാശാ സ്തുതികള്‍ ആണ്. ഒരു നിശ്വാസമാണ്. ആശ്വാസമാണ് . ആശയാണ്. അത് കൊണ്ട് തന്നെ അത് ഒരു വ്യക്തിയുടെ അനുഭവ തലങ്ങള്‍ ആണ് . അതിനെ യുക്തി കൊണ്ട് വിശ്ലേഷണം ചെയ്തു അതിന്‍റെ സയന്ടിഫിക് സാധുത അളന്നിട്ടു കാര്യം ഒന്നുമില്ല. കാരണം ഓരോ വ്യക്തിയുടെയും അനുഭവ തലങ്ങള്‍ അതുല്യ മായിരിക്കും .
ഇന്‍ഡോനേഷ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ള രാജ്യം. ലോകത്തെ വലിയ ഹിന്ദു അമ്പലങ്ങള്‍ സംരക്ഷിക്കുന്നത് അവിടുത്തെ മുസ്ലീങ്ങള്‍ തന്നെയാണ് . യോഗ് ജക്കാര്‍ത്തയിലെ വലിയ ബ്രംമ്മ ക്ഷേത്രത്തിന്‍റെ വിശാല അങ്കണത്തില്‍ ആണ് ഞാന്‍ രാമായണത്തിന്‍റെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് കണ്ടത് . അതില്‍ രാമനായും, സീതയായും , ഹനുമാനായും രാവണനായും അഭിനക്കുന്നത് ജാവയിലെ മുസ്ലീം സഹോദരങ്ങള്‍ തന്നെയാണ്. ഏതാണ്ട് 87.5% മുസ്ലീങ്ങള്‍ താമസിക്കുന്ന ഈ രാജ്യത്തു എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം ഉണ്ട് . അവിടെയുള്ള ഏറ്റവും വലിയ സുപ്പര്‍ മാര്‍ക്കെട്ടുകളില്‍ ഒന്നിന്‍റെ പേര് - രാമായണ ' എന്നാണ്.ഒദ്യോഗിക വിമാനം ' ഗരുഡ'. അത് ഒരു ജനാധിപത്യ രാജ്യമാണ് . അവിടെയുള്ള മുസ്ലീം സ്ത്രീകള്‍ക്ക് ശാന്തി എന്നും , പുഷ്പ എന്നും പര്‍വതി എന്നും പേരുണ്ട്. രണ്ടു യുനിവേര്‍സിറ്റികളുടെ എംബ്ലം ഗണേഷ്‌ ആണ് .
ഇന്തോനേഷ്യയിലെ ഇസ്ലാം അഫ്ഗാനിസ്ഥാനിലെയോ , പാകിസ്ഥാനിലെയോ , സിയറി ലോണിലെയോ ഇസ്ലാം അല്ല.അത് ഹിന്ദു ബുദ്ധ മത -സംസ്കാരങ്ങളുടെ ഒരു കൂട്ട് ചേരുവയാണ്.
ഇന്ന് യുദ്ധം കീറി മുറിച്ച ബാഗ്‌ദാദില്‍ ഒരിക്കല്‍ തലയെടുപ്പോടെ നിന്ന ഓര്‍ത്തോഡോക്സ് പള്ളിയില്‍ പോയി ഞാന്‍ പണ്ടൊരിക്കല്‍ പ്രാര്‍ഥിച്ചിട്ടുണ്ട് . ഞാന്‍ കണ്ട ഏറ്റവും കഴിവും പ്രാപ്തിയും ഉള്ള സ്ത്രീകളില്‍ പലരെയും കണ്ടത് ഇറാനില്‍ ആണ്. ലോകത്ത് ഇന്ന് നിലനിക്കുന്ന മാര്‍കെറ്റ്കളില്‍ ഏറ്റവും പഴയത് കെയ്റോയിലാണ് - ഒമ്പതാം നൂറ്റാണ്ട് മുതല്‍ അതവിടെ ഉണ്ട് . അവിടെ രാത്രി പത്തു മണിക്ക് സ്ത്രീകള്‍ യധേഷട്ടം പല വേഷത്തില്‍ ജീന്‍സും ടോപ്പും , പര്‍ദയും ഇട്ടു നടക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട് . ഇസ്റ്റാന്‍മ്പു ളിലെ സോഫിയ പള്ളിയില്‍ നിന്ന് ക്രിസ്തീയ ചുവര്‍ ചിത്രങ്ങള്‍ ഒന്നും മായിച്ചിട്ടില്ല. ഒട്ടോമാന്‍ തുര്‍ക്കുകള്‍ നൂറു കണക്കിന് വര്ഷം ഭരിച്ചിട്ടും . ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും മുസ്ലീങ്ങളുടെ സ്ഥിതി ഒന്നല്ല . പലതാണ്.
ചുരുക്കത്തില്‍ എല്ലാ മതങ്ങളെ പോലെ ഇസ്ലാം മതം പ്രയോഗിക്കപ്പെടുന്നത് വളരെ വൈവിധ്യത്തോടെയാണ് . അതിന്‍റെ സംസ്കാരവും തിയോളജിയും , വിഭാഗങ്ങളും ഉപ-വിഭാഗങ്ങളും വളരെ വ്യതസ്തമാണ്. ഇന്ത്യയിലും അതു തന്നെ സ്ഥിതി . സുന്നി - ഷിയാ വ്യതാസം മാത്രമല്ല. അതിനുള്ളിലും വെളിയിലുമായി ഒരു പാടു അവാന്തര വിഭാഗങ്ങള്‍ ഉണ്ട് .
ഈ വൈവിദ്ധ്യം മനസ്സിലാക്കാതെ അഫ്ഗാനിസ്താനിലും, പാകിസ്ഥാനിലും സൗദിയിലും കാണുന്നത് മാത്രാണ് ഇസ്ലാം എന്ന് ധരിക്കുന്ന അനേകം പേര്‍ ലോകത്തില്‍ എല്ലായിടത്തും ഉണ്ട് .ഈ വൈവിധ്യങ്ങളെ കാണാതെ താലിബാന്‍ ഭ്രാന്തും ഭീകര ആക്രമണങ്ങളും കണ്ടു വളര്‍ന്ന ഇസല്മോ ഫോബിയ ഇന്ന് മിക്ക രാജ്യങ്ങളിലും ഒരു വാസ്തവമാണ് . അത് ഏറ്റവും കൂടുതല്‍ പലപ്പോഴും കണ്ടിട്ടുള്ളത് യുറോപ്പില്‍ ആണ് .
മതങ്ങളുടെ വളരെ വലിയ വൈവിധ്യങ്ങള്‍ മനസ്സിലാക്കാതെ അവയെ ലളിത സാമന്യവല്ക്കരിക്കപ്പെടുമ്പോള്‍ പല തെറ്റി ധാരണകള്‍ ഉണ്ടാകാം .ഏറ്റവും വൈവിധ്യം ഉള്ള മതമാണ് ഹിന്ദു മതവും ക്രിസ്തീയ മതവും, ബുദ്ധ മതവും. അത് പോലെ തന്നെ വളരെ വൈവിദ്ധ്യം ഉള്ള മതമാണ്‌ ഇസ്ലാം മതവും.
യൂറോപ്യന്‍ ക്രിസ്തീയ സംസ്കാരവും കേരളത്തിലെ ക്രിസ്തീയ സംസ്കാരവും രണ്ടും രണ്ടാണ്. യുറോപ്പിലെ ക്രിസ്തീയ സംസ്കാരത്തെക്കാള്‍ എനിക്ക് അടുപ്പം തോന്നുന്നത് കേരളത്തിലെയും ഇന്ത്യയിലെയും ഹിന്ദു സംസ്ക്കരാത്തോടെയാണ് . അതിനു കാരണം ഞാന്‍ വളര്‍ന്ന സാഹചര്യങ്ങള്‍ യുറോപ്പ്യന്‍ ക്രിസ്തീയ സംസ്കാരത്തില്‍ നിന്നും വ്യത്യസ്തമാണ്. എന്‍റെ രുചി ഭേദങ്ങളും അനുഭവ തലങ്ങളും രൂപപെട്ടത്‌ ഇന്ത്യയില്‍ ആണ്. ഇന്തോനേഷ്യയിലെയും ഇന്‍ഡ്യയിലെ മുസ്ലീങ്ങളെ ഇന്ത്യന്‍ ഹൈന്ദവ സംസ്ക്കാരം പല തരത്തില്‍ ബാധിച്ചിട്ടുണ്ട് .
എ ആര്‍ റഹമാന്‍റെ കഥ കൂടി പറഞ്ഞു അവസാനിപ്പിക്കാം. 2005 ജനുവരിയിലാണ് ഞാന്‍ എ ആര്‍ റഹ്മാനെ ലണ്ടനില്‍ വച്ച് കണ്ടത്. ഇപ്പോള്‍ ആംനെസ്റ്റി ഇന്ടര്‍ നാഷണനലിന്‍റെ സെക്രട്ടറി ജനറലും എന്‍റെ അടുത്ത കൂട്ടുകാരനമായ സലീല്‍ ഷെട്ടിയോടൊപ്പം .അന്ന് റഹ്മാന്‍ ബോംബെ ഡ്രീമ്സ് എന്ന മ്യുസിക്കലിന്‍റെ സംഗീത സംവിധാനത്തിന് എത്തിയതായിരുന്നു. അന്ന് ഞാന്‍ ഗ്ലോബല്‍ കാള്‍ ടു ആക്ഷന്‍ ഏഗെനിസ്സ്റ്റ് പോവര്‍ട്ടി എന്ന 110 രാജ്യങ്ങളെ പങ്കെടുപ്പിച്ചുള്ള കാംമ്പെയിന്‍ ഗ്ലോബല്‍ - കൊ- ചെയര്‍ ആണ് . ഇതിനോടെ അനുബന്ധിച്ച് ഞങ്ങള്‍ ലോകമാകെ മ്യുസിക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. യുറോപ്പില്‍ ഇതു നടത്തിയത് ബോണോയും ഗില്‍ഡോഫും ആണ്. അഫ്രെക്കയില്‍ ഘാനയുടെ തലസ്ഥാനമായ അക്രയിലും , ജോഹന്നാസ് ബര്‍ഗിലും, പിന്നെ ഡല്‍ഹി , റിയോ എന്നിവടങ്ങളില്‍ ആണ് പ്ലാന്‍ ചെയ്തത് . ദല്‍ഹിയില്‍ അത് ഏ ആര്‍ റഹ്മാന്‍ നടത്തണം എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപെട്ടൂ. സന്തോഷത്തോടെ സ്വീകരിക്കുക മാത്രമല്ല. ഒരു പുതിയ പാട്ട് എഴുതാം എന്നും പറഞ്ഞു .
അങ്ങനെ ആ വര്‍ഷം സെപ്റ്റമ്പറില്‍ ഡല്‍ഹിയില്‍ വച്ച് അദ്ദേഹം അതി മനോഹരമായി ആ ഗാനം പാടി.അദ്ദേഹത്തെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ ഞാന്‍ പോയി. അവിടെ നിന്നും അദ്ദേഹം ആദ്യം പോയത് ഡല്‍ഹിയില്‍ ഉള്ള ഒരു ദര്‍ഗയില്‍ പ്രാര്‍ഥിക്കുവാനാണ്. റഹ്മാന്‍ എല്ലാരേയും വിളിക്കുന്നത്‌ ബ്രദര്‍ എന്നാണ്. എന്നിട്ട് ഡ്രൈവറിന്‍റെ കയ്യില്‍ ഒരു ഡിസ്ക് കൊടുത്തിട്ട് ആ പാട്ട് എന്നോട് കേള്‍ക്കുവാന്‍ അവശ്യപെട്ടു :
" ബ്രതര്‍ , പ്ലീസ് ലിസന്‍ ടു ദിസ്‌ . ഹോപ്‌ യു വില്‍ ലൈക്‌ ഇറ്റ്‌ :
ആ ഗാനം ഇങ്ങെനെയായിരുന്നു :
" പ്രേ ഫോര്‍ മി ബ്രദര്‍ , പ്രേ ഫോര്‍ മി ബ്രദര്‍ "
ഡ്യൂ യു നീഡ്‌ എനി റീസന്‍ ടു ബി കൈന്റ്റ്"?
പ്രേ ഫോര്‍ മി സിസ്റ്റര്‍ , പ്രേ ഫോര്‍ മി സിസ്റ്റര്‍ '
റഹമാന്‍ പോവര്‍ട്ടി ആന്തം എന്ന് വിളിച്ച ആ ഗാനം ഒരു ലക്ഷം പേരുള്ള സദസ്സില്‍ ആദ്യമായി പാടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഒരു പ്രാര്‍ത്ഥന പോലെയാണ് അദ്ദേഹം അത് പാടിയത് .
അത് കഴിഞ്ഞു അദ്ദേഹം 'വന്ദേ മാതരം ' പാടി
ഞങ്ങള്‍ സംഘടിപ്പിച്ച ആ സംഗീത കാമ്പയിന് റഹ്മാന്‍ ഒരു പൈസ പോലും വാങ്ങിയില്ല.
അദ്ദേഹം എന്നോട് പറഞ്ഞു
' ബ്രതര്‍ , ഐ നോ വാട്ട്‌ ഡസ് ഇറ്റ്‌ മീന്‍ ടു ബി ഹന്ഗ്രി" ബിക്കോസ് ഐ ഹാവ് ഏക്സ്പീരിയന്‍സ്ട് ഇറ്റ്‌ '
റഹ്മാന്ന്‍റെ മുഴുവന്‍ പേര് അള്ളാ രഖാ റഹ്മാന്‍ എന്നാണ് . അദ്ദേഹത്തിനു അതിന്‍ മുമ്പുണ്ടായിരുന്ന പേര് ദീലീപ് എന്നായിരുന്നു . റഹ്മാനിലൂടെ ഞാനറിഞ്ഞ സൂഫി ധാര ഞാന്‍ മുന്‍പ് കണ്ടതി നിന്നും വ്യതസ്തമായിരുന്നു. അത് ഒരു പുതിയ തിരിച്ചറിവ് ആയിരന്നു . ഒരു പുതിയ പ്രാര്‍ത്ഥനയുടെ ഉള്ളില്‍ തട്ടിയുള്ള കവിതയുടെ അറിവ്.
പ്രേ ഫോര്‍ മി ബ്രദര്‍ , പ്രേ ഫോര്‍ മി സിസ്റ്റര്‍ "
ഡ്യൂ യു നീഡ്‌ എനി റീസന്‍ ടു ബി കൈന്‍റ്?

No comments: