Sunday, May 12, 2019

പേരറിയാത്ത കൂട്ടുകാരി

പേരറിയാത്ത കൂട്ടുകാരി
കഴിഞ്ഞതിന്റെ മുന്നത്തെ വർഷവസാനമാണ് ഞാൻ താമസിക്കുന്ന 33 നിലയുള്ള അപാർട്മെന്റിന്റെ മുന്നിൽ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്ന അടഞ്ഞു കിടന്ന ഒരു വീട്ടിൽ അനക്കവും വെളിച്ചവും കണ്ടു തുടങ്ങിയത് . ക്രുങ്തോൻബുരി റോഡ് തിരക്കുള്ള റോഡാണ് . പോരെങ്കിൽ ബാങ്കോക്ക് നഗരത്തിലെ സയാം സ്കൈ ട്രെയിനിൽ ബാംഗ് വാ ക്കു പോകുന്ന വഴിയിലെ സ്റ്റേഷനും കൂടിയാണ് ക്രുങ്തോണ്ബുരി
ആ സ്റ്റേഷന് മുന്നിൽ റോഡരുകിൽ ഉള്ള വീട്ടിൽ താസിക്കുവാൻ പ്രയാസമായിരിക്കും എന്ന് ഞാൻ കരുതിയത് റോഡിൽ സാദാസമയം ചീറിപ്പായുന്ന കാറുകളുടെ ഇരമ്പത്തിൽ സദാ സമയവും എങ്ങനെ ജീവിക്കുമെന്നോർത്താണ് .എല്ലാ ദിവസവും ഓഫീസിലേക്ക് നടക്കുമ്പോഴും തിരികെ വരുമ്പോഴും അവിടെ നടക്കുന്ന അറ്റകുറ്റപണികൾ ഞാൻ ശ്രദ്ധിച്ചു . പതിയെ മുന്നിൽ ഗ്ലാസിട്ടപ്പോൾ അത് ഒരു ഷോപ്പാകും എന്ന് മനസ്സിലായി .
അത് ഏതാണ്ട് തീരാറായപ്പോൾ മധ്യ വയസ്സുള്ള വളരെ മുഖ പ്രസാദമുള്ള ഒരു സ്ത്രീയെ ശ്രദ്ധിച്ചു . പതിയെ അവരോട് അവിടെ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചു . അവർ തായ് അക്‌സെന്റ് ഇല്ലാത്ത ഇഗ്ളീഷിലാണ് സംസാരിച്ചത് . അങ്ങനെയുള്ളവർ മിക്കപ്പോഴും വിദേശത്തു പഠിച്ചവരായിരിക്കും . എന്റെ ഊഹം തെറ്റിയില്ല .അവർ എം ബി എ ചെയ്തത് യൂ കെ യിലാണ് . ഏതാണ്ട് നാല്പത്കളുടെ മധ്യത്തിലായിരിക്കും പ്രായം എന്ന് തോന്നി ..അവരവിടെ ഒരു നല്ല കോഫീഷോപ്പു തുറക്കുകയാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി .
തുറക്കുന്ന നാളിൽ എനിക്ക് പ്രത്യേക ക്ഷണം തന്നു . അങ്ങനെ ഒരു കപ്പിച്ചീനോ ഓർഡർ ചെയ്ത് ആ കോഫീ ഷോപ്പിലെ ആദ്യ കസ്റ്റമറായി ഞാൻ . ഓഫിസ് കഴിഞ്ഞാൽ അവിടെ വന്നു കപ്പൂച്ചിനോ കുടിച്ചിട്ടേ വീട്ടിൽ പോകുകയുള്ളൂ .തിരക്കില്ലെങ്കിൽ അവർ ഞാൻ കോഫി കുടിക്കുന്ന മേശക്കരികിലെ ചെയറിൽ ഇരുന്നു വർത്തമാനം പറയും .അന്ന് അവിടെ കോഫിയും പിന്നെ കൂക്കിയും ബർഗറും ഹോട്ട് ഡോകുമെ ഉണ്ടായിരുന്നുള്ളൂ ..ബിസിനസ്സ് കുറവ് . അങ്ങനെ ഒരു ദിവസം ഞാൻ പറഞ്ഞു ഒരു തായ് ഫാസ്റ്റ് ഫുഡ്‌ കോൻസെപ്റ്റ് വിജയിക്കും . അങ്ങനെയാണ് അത് തുടങ്ങിയത് . പതിയെ എന്റെ ഉച്ചക്ക് ലഞ്ചും വൈകിട്ട് ഡിന്നറും അവിടെയായി . ഇടക്ക് എന്റെ ഓഫിസിൽ ഉള്ള സുഹൃത്തുക്കളുമായി കോഫി കുടിക്കുവാൻ പോയി .
പതിയെ കോഫീ ഷോപ്പിനു ജീവൻ വച്ച് . എന്റെ ഓഫിസിലെ സ്റ്റാഫും അതുപോലെ ഒരുപാട് പേര് വരുവാൻ തുടങ്ങി .
ഞാൻ സ്ഥിരമായി യാത്ര ചെയ്തിട്ട് തിരികെ വരുമ്പോൾ അവർ യാത്ര വിവരണങ്ങൾ ചോദിക്കും ..കഴിഞ്ഞ സെപ്റ്റമ്പറിൽ കണ്ടപ്പോൾ അവർ സ്പെയിനിൽ ഒരു യാത്ര പോകുവാൻ പദ്ധതിയിടുന്നുണ്ടായിരുന്നു .സ്‌പെയിനിൽ പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് എന്നോട് ചോദിച്ചുണ്ടാക്കി . ബീനയും മോളും ഇവിടെ വന്നപ്പോൾ അവിടെ തന്നെയായിരുന്നു ലഞ്ച് . മോൻ വന്നപ്പോൾ അവിടെ തന്നെ .അവനെ ഒറ്റ നോട്ടത്തിൽ എന്റെ മകനാണ് എന്ന് മനസ്സിലായി .മുരളി വെട്ടത്തിന്റെ മോൻ രാമു വന്നപ്പോൾ അവരോട് എന്റെ കസിന്റെ മകനാണ് എന്ന് പറഞ്ഞു .
പക്ഷെ വളരെ മുഖ പ്രസാദവും കാര്യ വിവരവും സൗന്ദര്യവുമുള്ള അവരുടെ പേര് മാത്രം ചോദിച്ചില്ല . അവർക്ക് ബീനയുടെ പേര് അറിയാം .എന്റെ പേര് അവരും ചോദിച്ചിട്ടില്ല . അങ്ങനെ പരസ്പരം പേരറിയാത്ത മിക്ക ദിവസവും കാണുന്ന നല്ല സുഹൃത്തുക്കളായി ഞങ്ങൾ . അവരെപ്പോഴും പറയും ' ഇറ്റ് ഈസ് യുവർ ഐഡിയ ആൻഡ് സപ്പോർട്ട് മെയ്ഡ് ദിസ് ഷോപ്പ് പോപ്പുലർ " . അപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ' നോ ..ഇറ്റ് ഈസ് ദി ബ്യൂട്ടി ആൻഡ് ചാം ഓഫ് ദ ഓണർ ദാറ്റ് മെയ്ഡ് ഇറ്റ് പോപ്പുലർ ' . അത് കേട്ട് അവർ മനോഹരമായി പുഞ്ചിരിച്ചു .
ഒരു ദിവസം വൈകിട്ട് കോഫീക്ക്‌ പോയപ്പോൾ അവർ അവരുടെ ഭർത്താവിനെ പരിചയപ്പെടുത്തി ..അയാൾ സാമ്പത്തികമായി ഉയർന്ന ബിസിനസ്കാരനാണാണ് എന്ന് അയാളുടെ ഏറ്റവും പുതിയ മോഡൽ കാർ കണ്ടപ്പോൾ മനസ്സിലായി . പിന്നീട് ഞാൻ യാത്രപോയി വന്നപ്പോൾ അവരെ കണ്ടില്ല . ഞാൻ വിചാരിച്ചു അവർ ഒരു മാസത്തെ യൂറോപ്പ് യാത്രക്ക് പോയതാകുമെന്നു .
പിന്നെ പോയപ്പോൾ അവരുടെ ഭർത്താവും രണ്ടു പെൺ മക്കളും കോഫീ ഷോപ്പ് നടത്തുവാൻ തുടങ്ങി . രണ്ടാമത്തെ പെൺ കുട്ടി അവളുടേ അമ്മയുടെ അതെ രൂപം , ഭാവം . ഒരിക്കൽ ഞാനത് പറയുകയും ചെയ്തു . വീണ്ടും ഞാൻ നാട്ടിൽ പോയി വന്നതിന് ശേഷം പോയപ്പോൾ നടത്തിപ്പുകാർ മാറി എന്ന് തോന്നി . പക്ഷെ അവർക്കെല്ലാം എന്നെ നല്ലത് പോലെ അറിയാം എന്ന് കരുതിയാണ് പേരുമാറിയത് ..എന്റെ ഓഫീസിലേ ബോസാണ് എന്ന് എന്റെ ഓഫിസിൽ നിന്ന് അവിടെ ലഞ്ചിന് വരുന്ന എന്റെ സഹപ്രവർത്തകർ പറഞ്ഞവർക്കറിയാം .
മിനിഞ്ഞാന്ന് ഞാൻ അവിടെ വൈകിട്ട് കപ്പുച്ചിനോയും ഒരു ചിക്കൻ ബർഗറും ഓർഡർ ചെയ്തിരിക്കുമ്പോൾ ഞാൻ കോഫീ ഷോപ്പിലെ സുന്ദരിയായ എന്റെ സുഹൃത്തിനെ ഓർത്തു അവരെ കണ്ടിട്ട് കുറെ മാസങ്ങളായി . അവർ മറ്റ് തിരിക്കുകൾ കാരണം അത് നടത്താൻ പുതിയ മാനേജരെ ഏൽപ്പിച്ചു എന്നാണ് കരുതിയത് . പക്ഷെ ഷെഫ് തുടക്കം മുതലുള്ള സ്ത്രീയാണ് .
എന്റെ സുഹൃത്തിനെ ഈ വീക്ക് എൻഡിൽ കാണണം എന്ന് തോന്നി .പക്ഷെ പേരും നാളും ഫോണും അറിയില്ല ..അങ്ങനെയാണ് ഇന്നലെ അവർ സ്പെയിനിൽ നിന്ന് തിരിച്ചു വന്നോ എന്ന് ചോദിച്ചു . ഞാൻ ചോദിച്ചത് മാനേജർക്ക് മനസ്സിലായില്ല .
അപ്പോൾ ഞാൻ പറഞ്ഞു ' ക്യാൻയു പ്ലീസ് ഗിവ് മി ദി ഫോൺ നമ്പർ ഓഫ് ദി ലേഡി ഹു ബിഗാൻ ദിസ് കോഫീ ഷോപ്പ് '
അവർ എന്നെ വിശ്വാസം വരാതെ നോക്കി ..എന്നിട്ട് ഫോൺ എടുത്തു ഒരു ഫോട്ടൊ കാണിച്ചിട്ട് ചോദിച്ചു ' ദിസ് ലേഡി '?
' യെസ് ഷീ ഈസ് മൈ ഫ്രണ്ട് '
അപ്പോൾ അവൾ പറഞ്ഞു ' ഷീ ഡൈഡ് ' ഞാൻ ആദ്യം വിചാരിച്ചു അവർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല എന്ന് കരുതി ചോദിച്ചു .
കാര്യം സത്യം . സ്‌പെയിൻ യാത്ര ഒക്ടോബറിൽ പ്ലാൻ ചെയ്തു . വയറു വേദനയായി ചെക്കപ്പിന് പോയി . കിഡ്‌നിയിൽ ക്യാൻസർ .അത് പടർന്നിരുന്നു .വെറും ഇരുപത് ദിവസങ്ങൾക്കുള്ളിൽ എന്റെ പേരറിയാത്ത കൂട്ടുകാരി പോയി മറഞ്ഞു .
അവരുടെ മരണ ശേഷമാണ് അവരുടെ ഭർത്താവും മക്കളും അവരുടെ ഓർമ്മൾക്കായി അവരുടെ പ്രിയ കോഫീ ഷോപ്പ് നടത്തുവാൻ വന്നത് . പിന്നീട് അത് അവരുടെ കസിനാണ് നടത്തുന്നത് അവർക്ക് വേണ്ടി .
നമ്മൾ ജീവിച്ചു ഇരിക്കുന്നു എന്ന് കരുതി ഫോൺ ചോദിക്കുമ്പോൾ ആ ആൾ മരിച്ചു എന്നറിയുമ്പോഴാണ് ജീവിതം കഥയെക്കാൾ വിചിത്രമാണ് എന്നറിയുക .
പേരറിയാത്ത ആ തായ് കൂട്ടുകാരിക്ക് വേണ്ടി അറിയാതെ ഒരു നിമിഷം പ്രാർത്ഥിച്ചു . എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി .മാനേജർ . ഒരു ഗ്ലാസ് വെള്ളം തന്നു . കണ്ണ് തുടക്കാൻ നാപ്കിനും .
Life is often stranger than fiction .
ജെ എസ് അടൂർ

No comments: