Monday, February 24, 2020

എവിടുന്നാണ്? എന്തു ചെയ്യുന്നു? എവിടെയാണ് ജീവിക്കുന്നത്? കുടുംബം?


ഇങ്ങനെയുള്ള ചോദ്യങ്ങൾ സാധാരണയായി മിക്കവാറും യാത്രകളിൽ കാണുന്ന മലയാളികളും അല്ലാത്തവരും ചോദിക്കും. സാധാരണ ഗ്രാമ വാസികളും നഗര വാസികളും അത് പോലെ മെട്രോ നഗരങ്ങളിൽ ജീവിച്ചവരുമായി ഒരു വ്യത്യാസമുണ്ട്. ഗ്രാമ വാസികളിൽ പലർക്കും എല്ലാമറിയാൻ ജിജ്ഞാസയാണ്. അവർ ജോലിയെകുറിച്ചും കുടുംബത്തകുറിച്ചും വയസ്സും ജാതകവുമൊക്കെ ചോദിക്കും. സത്യത്തിൽ വിദേശത്ത് അങ്ങനെ പ്രൈവറ്റ് കാര്യങ്ങൾ ചോദിക്കുന്നത് വളരെ സംസ്കാര ശൂന്യമായ റൂഡ് ബിഹേവിയറാണ്. സാധാരണ മലയാളികൾക്ക് അറിയേണ്ടത്ത കാര്യമില്ല. . മലയാളി ക്രിസ്ത്യാനികൾക്കു സഭയും അറിയണം.
ഈ വക ചോദ്യങ്ങളെല്ലാം നമ്മളെ അളന്നു നിലയും വിലയും നിശ്ചയിക്കാനാണ്. നമ്മുടെ സാമൂഹിക സ്വതം നിജപ്പെടുത്തി അടയാളപ്പെടുത്താനാണ്. ഇന്ത്യയിൽ ഐഡന്റിറ്റിയിൽ പ്രധാനമാണ് ജോലിയും ജാതിയും മതവും. അതു പോലെ കുടുംബവും. ഫേസ് ബുക്ക് പോലും ചോദിക്കും. ഇന്നലെ ന്യൂസ് 18ഇൽ ഒരു ചർച്ചക്ക് പോയപ്പോൾ അവരുടെ ആളുകൾ ഡെസിഗ്നേഷൻ ചോദിച്ചു. അപ്പോൾ തോന്നിയ, പ്രസിഡന്റ്‌ ബോധിഗ്രാം എന്നു പറഞ്ഞു. പലപ്പോഴും പല ആങ്കർമാർക്കും ആളെ അറിയില്ലെങ്കിൽ തഴയും. കാരണം കേരളത്തിൽ എല്ലാം ഒരു പരിധിവരെ സ്റ്റാറ്റസ് ഡ്രിവണാണ്.
എന്റെ പ്രശ്‍നം ഈ ചോദ്യങ്ങക്കൊന്നും ഒറ്റ ഉത്തരം ഇല്ലെന്നുള്ളതാണ്. ഞാൻ എന്താണ് ചെയുന്നത് എന്ന് എന്റെ അമ്മക്ക് പോലും കൃത്യമായി അറിയില്ല. അമ്മ അതു സ്ഥിരം ചോദിക്കും. അതു എല്ലാവർഷവും വിവരിക്കും. നല്ല ശമ്പളം കിട്ടിയ യു എൻ ജോലി കുറെ വർഷങ്ങൾക്ക് ശേഷം വേണ്ട എന്നു തീരുമാനിച്ചത് സ്വാതന്ത്ര്യ.ബോധം കൊണ്ടാണ് എന്ന് കേരള സർക്കാരിൽ മുപ്പത്തിമൂന്നു കൊല്ലം ജോലി ചെയ്ത അമ്മക്ക് മനസ്സിലായില്ല. കാരണം ഒരു ജോലിയിൽ കയറി മുപ്പതോ അതിൽ അധികമോ കൊല്ലം ജോലി ചെയ്തു പെൻഷൻ വാങ്ങുകന്നതാണ് നാട്ടു നടപ്പു.
ഇതിന് ഒരു കാരണം. പാരമ്പര്യ അതിർ വരമ്പുകൾക്കും വാർപ്പ് മാതൃകൾക്കുമപ്പുറം നിരന്തരം ജീവിക്കുന്ന ഒരാളാണ്. ഒരു പ്രൊഫെഷനോ സ്റാറ്റസ് സിംബലിനോ ഒരു ഡെസിഗ്നേഷനിലോ അപ്പുറം ജീവിക്കുവാൻ ശ്രമിക്കുന്ന ഒരു നോൺ കൺ ഫെമിസ്റ്റാണ്.
കേരളം പോലൊരു പാരമ്പര്യ സെമി ഫ്യുഡൽ സമൂഹത്തിൽ മനുഷ്യരെ ഓരോ കള്ളിയിലാക്കിയാണ് വിലയിരുത്തുന്നത്. നിങ്ങളുടെ ജാതിയും മതവും പോലെ പാർട്ടി ബന്ധവും ഇവിടെ പ്രധാനമാണ്. ഈ കളങ്ങൾക്ക് അപ്പുറം ജീവിക്കുന്ന മനുഷ്യരെ മനസ്സിലാക്കാൻ കേരളത്തിൽ പ്രയാസമാണ്
കേരളം പോലൊരു സ്ഥലത്തു സംഘ ബലമില്ലാതെ പൊതു രംഗത്തു സാധുത നേടുകയെന്നത് ദുഷ്ക്കരമാണ്.
ഒരു പാർട്ടിയുടെയോ സമുദായ സംഘടനയുടെയോ പിൻ ബലമില്ലാത്തവർക്ക് കേരളത്തിൽ പൊതു വേദികൾ പോലും കിട്ടുക പ്രയാസമാണ്.ഇതൊന്നും ഇല്ലെങ്കിൽ സ്വാതന്ത്രമായി കേരളത്തിൽ ഒരാൾക്ക് ഒറ്റക്ക് പിടിച്ചു നിന്ന് സാധുത നേടാൻ പ്രയാസമാണ്. അങ്ങനെ ഒരു സാധുതക്ക്‌ ശ്രമിക്കാത്തത് കൊണ്ടു പ്രശ്‍നം ഇല്ല.
നിങ്ങളെ ആയുസ്സിൽ കണ്ടിട്ടില്ലാത്തവർ, നിങ്ങളെകുറിച്ച് ഒന്നും അറിയാത്തവർ എന്തങ്കിലും ധാരണകൾ വച്ചു നിങ്ങളെ കമ്യുണിസ്റ്റ്, കൊണ്ഗ്രെസ്സ്, സംഘി എന്ന തരം തിരുവകൾ നടത്തി നിങ്ങൾ ആരെന്നു നിങ്ങളോട് പറയും. കാരണം കേരളത്തിലെ സമൂഹത്തിൽ അല്ലെങ്കിൽ അതു പോലെ മലയാളി സംസർഗ്ഗത്തിൽ കഴിയുന്നവർക്ക് കേരളത്തിലെ വ്യവസ്ഥാപിത കളങ്ങൾക്ക് അപ്പുറമുള്ളവരെ മനസ്സിലാക്കാൻ പ്രയാസമാണ്. പാർട്ടിയുടെയോ സമുദായത്തിന്റെയോ ലെൻസിൽ കൂടെമാത്രം കാണുന്നവർ ഒരുപാടുള്ളിടമാണ്.
അതു കൊണ്ട് കേരളത്തിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കേരളത്തിന് പുറത്തു ലോകത്തു പലയിടത്തും ജീവിച്ചവർക്ക് കേരളത്തിലെ വ്യവസ്ഥാപിത മാർഗത്തിൽ തന്നെ സഞ്ചരിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. ഏറ്റവും പുരോഗമന സെക്കുലറിസം പ്രസഗിക്കുന്ന കേരളത്തിൽ പോലും ജാതി മത ചിന്തകൾ ഉള്ളിൽ വച്ചു കൊണ്ടു നടക്കുന്നവർ ഒരുപാടുണ്ട്.
എവിടുന്നാണ്? എന്തു ചെയ്യുന്നു? എവിടെയാണ് ജീവിക്കുന്നത്?
ഈ മൂന്നു ചോദ്യങ്ങൾക്കും ഒന്നിൽ അധികം ഉത്തരമുള്ളത് എങ്ങനെയെന്നു വിശദമാക്കാം
വിദേശ രാജ്യങ്ങളിൽ എവിടുന്നാണ് എന്ന് ചോദിച്ചാൽ ഇന്ത്യയെന്ന് പറയും. ഇന്ത്യയിൽ ചോദിച്ചാൽ പൂനയാണോ, തിരുവനന്തപുരമാണോ അതോ അടൂർ ആണോ അതോ തുവയൂർ ആണോ എന്നു സംശയമാണ്. കാരണം ഇന്ത്യയിൽ ഉള്ളപ്പോൾ ഞാൻ തിരുവനന്തപുരത്തും തുവയൂർ അമ്മയുടെ കൂടെയും പൂനയിലും താമസിക്കും. ഇപ്പോൾ ഡൽഹിയിലും.
എന്നാൽ ഒരു വീട്ടിലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിക്കാറില്ല. ബാങ്കോക്കിൽ താമസിച്ചപ്പോഴും ഓസ്ലോയിലും ന്യൂയോർക്കിലും അതു തന്നെയായിരുന്നു അവസ്ഥ. സ്ഥിരം യാത്ര ചെയ്തു വിവിധ ഇടങ്ങളിൽ താമസിക്കുന്ന ഒരാൾക്ക് എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരം പ്രയാസമാണ്.
എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാലും പ്രശ്‍നമാണ്. കാരണം ആളുകൾ നിങ്ങളെ ഒരു പാരമ്പര്യ ജോലിയുടെ പ്രൊഫെഷന്റ വരമ്പുകളിൽ ഒതുക്കാൻ നോക്കും. അല്ലെങ്കിൽ ഒരു സംഘടനയുടെ. അധ്യാപകർ, അല്ലെങ്കിൽ ഗവേഷകൻ, സർക്കാർ ജോലിയുള്ളയാൾ, പ്രൈവറ്റ് കമ്പിനിയിൽ അല്ലെങ്കിൽ മീഡിയ അത്‌മല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം. ഒന്നുകിൽ നിങ്ങളുടെ പ്രൊഫഷണൽ വിദ്യാഭ്യാസം വച്ചു നിങ്ങളെ ഡോക്റ്ററോ, എഞ്ചിനിയറോ വക്കീലോ ആക്കും അല്ലെങ്കിൽ നിങ്ങളുടെ ഡെസിഗ്നേഷൻ അനുസരിച്ചു.
സ്‌കൂളിലും യൂണിവേഴ്സിറ്റികളിലും കോളേജിലും പഠിപ്പിച്ചിട്ടുള്ള ഞാൻ അധ്യാപകർ ആണോ എന്ന് ചോദിച്ചാൽ, അല്ല. എന്നാൽ ഏതാണ്ട് എണ്ണായിരത്തിൽ അധികം ആളുകളെ അറുപതു രാജ്യങ്ങളിൽ അഡ്വക്കസി, പബ്ലിക് പോളിസി, ഒർഗനയിസീസണൽ ഡവലപ്മെന്റ്, സ്ട്രാറ്റജിക് പ്ലാനിങ്, ഗവര്ണൻസ്, സുസ്ഥിര വികസനം, മനുഷ്യ അവകാശം എന്നിവയിൽ ട്രെയിൻ ചെയ്തിട്ടുണ്ട്. എന്നാൽ ട്രെയിനർ ആണോ എന്ന് ചോദിച്ചാൽ അത് മാത്രമല്ല.
മുപ്പത് കൊല്ലത്തിൽ അധികം ഗവേഷണം ചെയ്യുന്നു. അനേക പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. ഇപ്പോൾ ലോകത്തു ഇൻക്ലൂസിവ് ഗ്രോത് എന്ന വിഷയത്തിൽ ഒരു ടീമിനോടൊപ്പം പഠനം നടത്തി പ്രബന്ധമെഴുതുകയാണ്. എന്നാൽ ഒരു പാരമ്പര്യ അക്കാഡമിക് അല്ല. കഥൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യമാണ് പഠിച്ചത്. എഴുതുകയും ചെയ്യാം എഴുത്തുകാരൻ ആണോ എന്ന് ചോദിച്ചാൽ എഴുതുന്ന ആളാണ് എന്നെ പറയുള്ളൂ.
അക്കാഡമിക് സ്ഥാപനങ്ങളിലും സർക്കാർ സംഘടനകളിലും സർക്കാർ ഇതര സംഘടനകളിലും അന്താരാഷ്ട്ര സംഘടനകളിലും യു എൻ ലും മൊക്കെ പ്രവർത്തിച്ചത് കൊണ്ടു ഒരിടത്തു മാത്രം അടയാളപെടുത്തുവാൻ പ്രയാസമാണ്. ചെയ്ത ജോലികൾ കൂടുതലും മാനേജ്‌മെന്റ് ലീഡർഷിപ്പ് റോളുകളിലാണ്. 28 വയസ്സിൽ സി ഇ ഒ ആയി. യു എൻ ലും ലീഡർഷിപ്പ് റോൾ. . അഞ്ഞൂറ് മില്യൻ ഡോളർ ഓർഗനൈസേഷൻ തൊട്ട് അഞ്ചു മില്ല്യൺ ഓർഗനൈസേഷനും ഒരു നയാപൈസ ഇല്ലാത്തതും മാനേജ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മൂന്നു സ്റ്റാർട്ട്‌ അപ് സംരഭങ്ങളിലുണ്ട്.
കാരണം എല്ലാ അഞ്ചു കൊല്ലം കഴിയുമ്പോഴും റീ ഇൻവെന്റ പുതിയ കാര്യങ്ങൾ പഠിച്ചു ചെയ്യുന്നത് കൊണ്ട് ഒരു ജോലിയിലും വിരസത അനുഭവപ്പെട്ടിട്ടില്ല. എന്നാൽ ഒരിക്കലും പ്രയോഗികത വിട്ടു വട്ടം കറങ്ങിയിട്ടില്ല. പണം ആവശ്യത്തിന് ഉണ്ടാക്ക്യവാനുള്ള സംരഭക എനർജിയും ആത്മ വിശ്വാസവുമുണ്ടായിരുന്നതിനാൽ ഇഷ്ടപെട്ട ജോലികൾ ചെയ്യുന്നതിൽ പ്രശ്‍നം ഇല്ലായിരുന്നു.
എന്തായാലും കൃത്യമായി ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യാൻ പണ്ടേ അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്. വരവ് അറിഞ്ഞു ചിലവ് ചെയ്യാനും. തല മറന്നു എണ്ണ തേക്കരുത് എന്നും. അതു തന്നെയാണ് ഇപ്പോൾ മകനോടും ചെയ്യുന്നത്. വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ഒരു ലക്ഷം രൂപ ഇന്ട്രെസ്റ്റ് ഫ്രീ ലോൺ കൊടുത്തു. സ്ഥലം കാലിയാക്കാൻ പറഞ്ഞു. അതുകൊണ്ടു ആശാൻ 23 വയസ്സിൽ സ്വന്ത മായി ജോലി ചെയ്തു ജീവിക്കുന്നു. കാശു കുറവാണെങ്കിൽ മുണ്ട് മുറുക്കിയുടുക്കാൻ പറയും. ബജറ്റിങ്ങും ഫിനാൻഷ്യൽ പ്ലാനിങ്ങും ചെറുപ്പക്കാർ അത്യാവശ്യം പഠിക്കേണ്ട ലൈഫ് സ്കില്ലാണ്.
സാരംഭ രംഗത്തു പ്രൈവറ്റ് സംരംഭങ്ങളും സാമൂഹിക സംരംഭങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ആദ്യമായി 6000 രൂപക്ക് ജോലി എടുത്താൽ വീടും കൂടും ഒന്നും വാങ്ങുവാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. അങ്ങനെയാണ് ആദ്യത്തെ കണ്ടെന്റ് ഡെവലപ്പ്മെന്റ് കമ്മ്യുണിക്കേഷൻ കമ്പനി ഉണ്ടാക്കിയത്. ഐ സി ഐ സി ബാങ്കായിരുന്നു ആദ്യ ക്ലയന്റ്. പിന്നെ വേൾഡ് ബാങ്ക്. അതുപോലെ പലരും കുറെ ന്യൂസ് ലെറ്റർ, വെബ് ഡെവലൊപ്മെന്റ്, സ്ട്രാറ്റജിക് കമ്മ്യുണിക്കേഷൻ. ആദ്യ വർഷത്തെ ലാഭത്തിൽ നിന്ന് പൂനയിലെ വീട് വാങ്ങി. അതു പത്തു കൊല്ലം നടത്തി. അതിൽ നിന്നാണ് അച്ഛന്റെ ഓർമ്മക്ക് ബോധിഗ്രാമിന്റ് ഓഫിസായ വി സി എസ് സെന്റർ പണിയിച്ചത്.
പക്ഷേ ആവശ്യത്തിന് പൈസ ആയപ്പോൾ അതു നിർത്തി. അതു അങ്ങനെ കൊണ്ടു പോയിരുന്നെങ്കിൽ ഇന്ന് നൂറുകോടിയിൽ അധികം ടെൻ ഓവർ ഉള്ള കമ്പനി ആയേനെ. പക്ഷേ പൈസ ഉണ്ടാക്കുക എന്നത് അല്ലായിരുന്നു എന്നത്തേയും ഇന്നത്തെയും ജീവിത ലക്ഷ്യം.. പണം കൂടിയാലും കുറഞ്ഞാലും പ്രശ്നംമാണ്. ആവശ്യത്തിന് പണം വേണം. അധികമായാൽ പ്രശ്നമാണ് . ഒരിക്കൽ കേരളത്തിൽ ഒരു ടെലിവിഷൻ ചാനൽ വാങ്ങുവാൻ തീരുമാനിച്ചതാണ്. പക്ഷേ ഏതോ നിമിത്തം കാരണം വേണ്ടന്ന് വച്ചു. നന്നായി എന്നിപ്പോൾ തോന്നുന്നു. രണ്ടു സംരഭങ്ങളിലായി മുപ്പത് ലക്ഷം പോയികിട്ടി. അതോടെ അതു വേണ്ടന്ന് വച്ചു.
ഏതാണ്ട് പത്തു സാമൂഹിക സംരഭങ്ങൾ നട്ടു വെള്ളവും വളവുമിട്ട് വളർത്തി. ഇതിൽ ഒരു കൃഷിക്കാരന്റെ മനസ്സാണ്. ഒരു സംരഭത്തിനും മൂന്നു കൊല്ലത്തിൽ കൂടുതൽ പുറകെ നടക്കില്ല. ഒരു ടീമിനെ വളർത്തി അവരെ മെന്റർ ചെയ്തു അവരെ ഏൽപ്പിച്ചു പോകുകഎന്നതാണ് നയം.ബിൽഡ് -ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ. സാമൂഹിക സംരംഭങ്ങൾക്ക് അങ്ങോട്ട്‌ പൈസ കൊടുക്കുകയല്ലാതെ ഇങ്ങോട്ട് ഒരു പൈസ ശമ്പളം ആയോ കൺസൾട്ടൻസി ആയോ വാങ്ങില്ല എന്നതാണ് നയം. അതിനോട് ഒന്നും പൊസ്സസ്സീവെൻസ് തോന്നിയില്ല.
എന്നാൽ ഇതു വരെ എന്താണ് ഇമ്പാക്ക്റ്റ് എന്നു ചോദിച്ചാൽ എന്ത് പറയും.? ഏതാണ്ട് ഇരുനൂറു ചെറുപ്പക്കാരെയെങ്കിലും ദേശീയ അന്തർദേശീയ തലത്തിൽ മെന്റർ ചെയ്തു നേതൃത്വ തലത്തിൽ എത്തിക്കുവാൻ സഹായിച്ചിട്ടിട്ടുണ്ട്. അവരിൽ പലരും ഇന്ത്യയിലും വിദേശത്തും യുനിവേഴ്സിറ്റികളിൽ അധ്യാപകർ പ്രൊഫെസ്സർമാർ. ചിലർ അന്താരാഷ്ട്ര രംഗത്തു നേതൃത്വത്തിൽ. ഇപ്പോൾ ലോക ഇൻഇക്വളിറ്റി റിപ്പോർട്ട് തയ്യാറാക്കുവാൻ നേതൃത്വം കൊടുത്തയാൾ ബിഎ കഴിഞ്ഞു കൂടെ ഇന്റേൺ ആയിക്കൂട്ടിയയാളാണ്. അതു പോലെ ചെഞ്ജ്. ഓർഗിന്റ ഗ്ലോബൽ സി ഇ ഒ. അതു പോലെ പല രംഗങ്ങളിൽ. യൂ എന്നിൽ. അന്താരാഷ്ട്ര സംഘടനകളിൽ. മിക്കവാറും സാമൂഹിക സംരഭങ്ങളിലൂടെ ലീഡർഷിപ്പ് നർചർ ചെയ്യുവാനാണ് ശ്രമിച്ചത്. പൂന എൻ സി എ സ്സിലെ ഇന്റേൺഷിപ്പ് പ്രോഗ്രാം വളരെ പ്രസിദ്ധമായിരുന്നു.
ഇന്ത്യയിൽ വിവരവാകശ നിയമത്തിനു എല്ലാവരുടെയും കൂടെ നടത്തിയ അഡ്വക്കസി. വിദ്യാഭ്യാസ അവകാശത്തിനായി പല വർഷം പ്രവർത്തിച്ചു. ഫോറെസ്റ്റ് റൈറ്സ്. തൊഴിലുറപ്പ്. ഇതിന്റ എല്ലാം പിന്നിൽ എൻ സി എ എസ്സ് സജീവമായിരുന്നു. അന്താരാഷ്ട്ര രംഗത്തു അനവധി അഡ്വക്കസി ക്യാംപാനുകൾ. അതു പിന്നീട് ഒരിക്കൽ.
ഇപ്പോൾ ശമ്പളം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. രണ്ടു അന്താരാഷ്ട്ര സംഘടനകൾ അടക്കം ആറു സംഘടനകളുടെ ബോർഡ് പ്രസിഡെന്റാണ്. രണ്ടു പ്രൈവറ്റ് സ്റ്റാർട്ട് അപ്പ്‌ തുടക്കവും
ചുരുക്കത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ട്ടം പോലെ ചെയ്യുക എന്നതാണ് നയം. ഇഷ്ടമുള്ള ജോലികൾ ഇഷ്ട്ടം പോലെ ചെയ്തു. അതു മതി എന്നു തോന്നിയപ്പോൾ വേറെ ചെയ്തു. ഇനിയും ജോലി ചെയ്യണം എന്ന് തോന്നിയാൽ ചെയ്യും. ജോലിയോടുള്ള താല്പര്യമാണ് പണത്തെക്കാളും സ്റ്റാറ്റസിനെക്കാളും സ്വാധീനിച്ചത്
പല പാർട്ടി നേതാക്കളുമായി അടുപ്പം ഉണ്ട്. മന്ത്രിമാരുമായി. ഇന്ത്യയിൽലും വിദേശത്തും കേരളത്തിലും. അതു പ്രൊഫഷണൽ അഡ്വക്കസിയുടെ ഭാഗമായി പൊതു താല്പര്യ വിഷയവുമായുള്ള ബന്ധമാണ്. അവരിൽ നിന്ന് ആരോടും ജീവിതത്തിൽ വ്യക്തിപരമായി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല.
എന്നാൽ ഇതു വരെ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. പക്ഷേ ഒരു കാര്യം ബോധ്യമായി തീരുമാനിച്ചാൽ ആരൊക്ക എന്തോക്കെ പറഞ്ഞാലും അതു ചെയ്യുക എന്നതാണ് നയം. അങ്ങനെയാണ് രമ്യ ഹരിദാസിനെ പിന്തുണക്കാൻ തീരുമാനിച്ചത്. നൂറു ശതമാനം ജയിപ്പിക്കാൻ തന്നെ. പക്ഷേ ജയിച്ചു കഴിഞ്ഞു രമ്യയെ ഇതുവരെ കണ്ടിട്ട് പോലും ഇല്ലന്നതാണ് വാസ്തവം. കാരണം ഒരു കാര്യം ബോധ്യമായാൽ അതു ചെയ്യുക അതിൽ നിന്ന് വേറൊന്നും പ്രതിക്ഷിക്കരുത് എന്നതാണ് നയം
അതു പോലെ ആളുകൾ ചോദിക്കുന്ന കാര്യമാണ്. കുടുംബം. ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടിൽ സജീവമായ അടുക്കള ഇല്ലെന്നത് എന്റെ അമ്മക്ക് പോലും ദഹിക്കുവാൻ പ്രയാസമാണ്. കാരണം ആണുങ്ങൾക്കും കുട്ടികൾക്കും വച്ചു വിളമ്പുകയാണ് ഭാര്യയുടെ റോൾ എന്ന് ഞങ്ങൾ രണ്ടു പേരും കരുതുന്നില്ല. നാടോടി ജിപ്സിയായി ജീവിക്കുന്ന എനിക്ക് വീട്ടിൽ ഭക്ഷണം വേണമെന്ന നിർബന്ധവും ഇല്ല.
കുടുംബത്തെകുറിച്ച് ഞാൻ പറയുന്നത് ഞങ്ങൾ ഒരു യുണൈറ്റഡ് നേഷൻസ് ആണ് എന്നാണ്. അവരവർക്ക് അവരുടെ തീരുമാനങ്ങൾ ഒരു ചാർട്ടർ ഉടമ്പടിയെ ആധാരമാക്കിഎടുക്കാം. അല്ലാതെ ഒരാൾ പറയുന്നത് പോലെ എല്ലാവരും ചെയ്യണം എന്ന നയമല്ല. എല്ലാവരെയും ബാധിക്കുന്നതാണെങ്കിൽ നാലു അഭിപ്രായവും കേട്ട് സമവായമെടുക്കുക എന്നതാണ് രീതി. അതാണ് മുപ്പതു കൊല്ലത്തെ ഞങ്ങളുടെ പരസ്പര്യത്തിനാധാരം. ഭാര്യ ഭാര്യയുടെ പേരിലാണ് അറിയപ്പെടുന്നത്. വിവാഹ ശേഷം പേര് മാറ്റുന്നതിനോട് യോജിപ്പില്ല.
പിന്നെ ചിലർ ചോദിക്കും ഏതാണ് സഭ? നിലപാട് പാരമ്പര്യ ഡിനോമിനേഷനുകൾക്ക്‌ അപ്പുറം എക്യൂമിനിക്കൽ ആണെന്ന് പറഞ്ഞാൽ മിക്കവാറും പേർക്ക് മനസ്സിലാകില്ല.എല്ലാ വ്യവസ്ഥാപിത മത അധികാര വ്യവസ്ഥക്കുമപ്പുറം ജീവിക്കാനാണ് തീരുമാനം. പിന്നെ എല്ലാവരെയും ബോധിപ്പിച്ചു അവർക്കു ഇഷ്ടമുള്ളത് പോലെ കോൺഫെമിസ്റ്റ് ആയി ജീവിക്കുവാൻ സാധിക്കില്ലന്നു പണ്ടേ തീരുമാനിച്ചത് കൊണ്ടു പ്രശ്നം ഇല്ല.
ജെ എസ് അടൂർ

No comments: