Sunday, April 26, 2020

പുസ്തക വായനയും എഴുത്തും


കേരളത്തിൽ പല തരം വാർപ്പ് മാതൃകളും മിത്തുകളുമുണ്ട്. അതിൽ ഒന്നു ആരൊക്കെയാണ് വായിക്കുന്നത് എഴുതുന്നത് എന്നതാണ്.
ചിലർ വിചാരിക്കുന്നത് ചില 'പുരോഗമന ' 'ശാസ്ത്ര ' 'സാഹിത്യ' സംഘടനകളിൽ ചേർന്നാലേ പുസ്തക പ്രിയരായ ബുദ്ധി ജീവികൾ ആകുകയുള്ളൂവെന്നാണ്. .. മറ്റു ചിലർ പറയുന്നത് ഇടതു പക്ഷ പാർട്ടി നേതാക്കളാണ് വായിക്കുന്നവർ ബാക്കിയുള്ള പാർട്ടികളുടെ നേതാക്കൾക്ക് വിവരം ഇല്ല. വായിക്കാത്തവർ.എന്നതാണ് ചിലർ പറഞ്ഞു ശീലിച്ചത്. പല സ്റ്റീരിയോടൈപ്പുകളും നിർമ്മിത തെറ്റി ധാരണകളാണ് . അതിന് യാഥാർഥ്യമായി ബന്ധം ഉണ്ടാകണം എന്നില്ല.
രമേശ്‌ ചെന്നിത്തല പുസ്തകം വായിക്കും എന്ന് പറഞ്ഞപ്പോൾ ചിലർക്കു പുച്ഛം ഉണ്ടാകുന്നത് ചിലർ ധരിച്ചുവച്ചിരിക്കുന്ന സ്റ്റീരിയോടൈപ്പ്കൊണ്ടാണ്.
പലപ്പോഴും മറ്റുള്ളവർക്ക് വിവരവും വായനയും ഇല്ല എന്നത് അല്പ വിവരം ഉള്ള ദാർഷ്ട്ട്യം ഉള്ളവരുടെ ലക്ഷണമാണ്.
കൂടുതൽ വായിക്കുന്നവർ
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചവർ ഏറ്റവും വിനയം ഉള്ളവരായിരുന്നു പൂനയൂണിവേഴ്സിറ്റിയിലെ ഫിലോസഫിയുടെ പ്രൊഫസർ സുന്ദർ രാജൻ . എത്ര ആഴത്തിൽ വായിച്ചു ആളാണെങ്കിലും ഏത് കൊച്ചു സംശയം ചോദിച്ചാലും പറഞ്ഞു തരും. കൂടുതൽ അറിയണം എങ്കിൽ പുസ്തകം തരും അത് പോലെ ലിങ്‌സ്റ്റിക്സ് പ്രൊഫസർ ആയിരുന്ന അശോക് കേൽക്കർ. പല ഭാഷകളിൽ വായിക്കും. ഗവേഷണം തുടങ്ങിയപ്പോൾ ഗൈഡ് ആയിരുന്നു.
ഏറ്റവും കൂടുതൽ പുസ്തകങ്ങൾ കണ്ട വീട് എന്റെ ഗുരുവും മെന്ററുമായിരുന്ന ഡേവിസ് കോഹെന്റ വീട്ടിൽ ആയിരുന്നു. ആ വീട്ടിൽ പുസ്തകങ്ങൾ ഇല്ലാത്ത ഒരൊറ്റ മുറി ഇല്ലായിരുന്നു. ടോയ്ലെറ്റിൽപോലും ബുക്ക്‌ ഷെൽഫ് ഉള്ള വീട് . അദ്ദേഹത്തിന്റെ ഭാര്യ കാർല നടത്തിയിരുന്ന വാഷിങ്ഡൻ ഡി സി യിലെ കണക്റ്റികേറ്റ് അവന്യുവിലെ പൊളിറ്റിക്സ് ആൻഡ് പ്രോസ് എന്ന വ്യത്യസ്ത പുസ്തക ശാലയിലായിരുന്നു വാഷിങ്ങ്ടണിൽ ഉള്ളപ്പോൾ കൂടുതൽ സമയം ചില വഴിച്ചത്. എന്റെ പുസ്തക ശേഖരത്തിലെ നൂറു പുസ്തകം എങ്കിലും അവിടെ നിന്നാണ്.
ഈ പറഞ്ഞവരാരും അവരുടെ വായനയെകുറിച്ചോ വിജ്ഞാന സാഗരത്തെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. ആരോടും പുച്ഛ.സ്വരത്തിൽ അവർ സംസാരിക്കുന്നത് കേട്ടിട്ടില്ല
കേരളത്തിൽ പത്തു പുസ്തകവും വായിച്ചു താടി തടകി, എന്തെങ്കിലും എഴുതിയാൽ പിന്നെ ചില അണ്ണൻമാരുടെ വിചാരം സർവജ്ഞ പീഠം കയറിയെന്നാണ്. പിന്നെ സർവം പുച്ഛമയമാണ്. "ഇവനോക്കെ എന്ത് വിവരം" എന്ന മട്ടാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ പുസ്തകമുള്ള ഒരു വീട് പി ജി എന്ന പി ഗോവിന്ദപിള്ളയുടെ വീടായിരുന്നു. അദ്ദേഹം വായന ജീവിതവും ജീവിതം വായനയുമയക്കിയ ഒരാൾ ആയിരുന്നു. പക്ഷെ ഓരോ പുസ്തകങ്ങളോടും കുട്ടികൾക്ക് ഉള്ള ആകാംഷപോലെയൊന്നു അദ്ദേഹം മരിക്കുന്നത് വരെ വീട്ടില്ല. ലവലേശം അഹങ്കാരം ഇല്ലാതെ ഏത് വിഷയത്തെകുറിച്ചും കുട്ടികളുടെ ആകാംഷയോടെ സംസാരിക്കാൻ കഴിയുന്ന മനസ്ഥിതി ഉള്ള വലിയ മനുഷ്യൻ. പുച്ഛം എന്നത് ഏഴു അയലത്തു പോയിട്ടില്ല. അറിയാൻ വയ്യാത്ത കാര്യങ്ങൾ ചോദിക്കുവാൻ അദ്ദേഹത്തിന് മടിയില്ല.
എല്ലാ പാർട്ടികളിലും വായിക്കുന്ന നേതാക്കളും വായിക്കാത്തവരും ഉണ്ട്. ഏറ്റവും കൂടുതൽ വായിക്കുന്ന ഒരാൾ ആയിരുന്നു പൂനയിലെ മുൻ എം പി . പ്രതീപ് റാവത്തു. സുഹൃത്തായിരുന്നു. ബി ജെ പി നേതാവാണ്.
അർജുൻ സിംഹ് പുസ്തക വായനയുടെ ആളായിരുന്നു. കേരളത്തിൽ ചെറുപ്പക്കാരായ പല നേതാക്കളും വായിക്കും. വി ഡി സതീശൻ, വിഷ്ണുനാഥ്‌, ബൽറാം, ഷാഫി ഇവരൊക്കെ പുസ്തകം വായിക്കുന്നവരാണ് . അത് പോലെ സി പി എം ലെ ബാലഗോപാൽ. അതുപോലെ വായിക്കുന്ന ഒരാളാണ് സുരേഷ് കുറുപ്പ്. എം എ ബേബി നിരന്തരം വായിക്കുന്നയാളാണ് എന്ന് നേരിട്ട് അറിയാം. ഐസക്കും സി പി ജോൺ ഒക്കെ വായിച്ചു വളർന്നവരാണ്.
ഏറ്റവും നല്ലത് പോലെ വായിച്ചു അപാര അറിവുള്ളയാളാണ് മണി ശങ്കർ അയ്യർ. ജയറാം രമേഷ്‌ എഴുതിയ വി കെ കൃഷ്ണമേനോന്റെ ജീവ ചരിത്രം അദ്ദേഹത്തിന്റെ വായനയുടെ തലങ്ങൾ കാണിക്കുന്നുണ്ട്. രാഹുൽ ഗാന്ധി വളരെ വായിക്കുന്നയാളാണ് എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ആളുകൾ പറഞ്ഞത്.
കേരളത്തിലെ ഇന്നുള്ള രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ വായിച്ചതും എഴുതിയതും ശശി തരൂർ ആയിരിക്കും.
ചുരുക്കത്തിൽ പുസ്തകം വായിക്കുന്നവർ ഒരുപാടുണ്ട്. നല്ല വായനക്കാർക്ക് ബുദ്ധി ജീവി നാട്യങ്ങൾ കുറവായിരിക്കും.
പുസ്തക -വിശ്വാസ പ്രമാണികൾ
അച്ചടി വിദ്യയുടെ ഫലമായി വന്ന പുസ്തകങ്ങളും പത്ര മാധ്യമങ്ങളും വഴിയാണ് വിജ്ഞാന പ്രസരണം ലോകമെമ്പാടും സാധ്യമായതു. പുസ്തകങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഫ്രഞ്ച് വിപ്ലവമോ അമേരിക്കൻ സ്വാതന്ത്ര്യം പ്രഖ്യാപനമോ ഉണ്ടാവില്ലായിരുന്നു.
പുസ്തകങ്ങളിൽ കൂടിയും പത്ര മാധ്യമങ്ങളിൽ കൂടിയാണ് രാഷ്ട്രീയവും വിവിധ പ്രത്യയ ശാത്രങ്ങളും ഉണ്ടായത്. മിക്കവാറും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ മൂല്യങ്ങളും അറിവിന്റെ വിശകലനവും കൂടി ചേർന്ന സങ്കരമാണ് . മിക്കതും പത്തൊമ്പതാം നൂറ്റാണ്ടിൽ മനുഷ്യനും സമൂഹവും ചരിത്രവും അന്നത്തെ ചില മൂല്യങ്ങളുടെ ലെൻസിൽ കൂടി വ്യാഖ്യാനിച്ച ചില ധാരണകളുടെ knowledge -framework, ആണ്.
കമ്മ്യൂണിസ്റ് ലീഗിന് വേണ്ടി എഴുതിയ ഒരു പുസ്തകത്തിൽ നിന്നാണ് കമ്മ്യുണിസം എന്ന ആശയം പ്രചരിച്ചത്. 1848 ഇകമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എന്ന അടിസ്ഥാന പുസ്തകത്തിലാണ് തുടക്കം. മാർക്സ് 1849 മുതൽ 1883 മരിക്കുന്നത് വരെ വായനയിൽ ആയിരുന്നു. ബ്രിട്ടീഷ് ലൈബ്രറിയിൽപോയി മുപ്പത്തി മൂന്നു കൊല്ലം വായിച്ചു എഴുതിയത് വായിച്ചാണ് പലരും മാർക്സിസ്റ്റ് ആയതു.
സെമറ്റിക് മതങ്ങളുടെ അടിസ്ഥാനം തന്നെ പുസ്തകമാണ്. ബൈബിൾ എന്നത് ബിബ്ലിയോ എന്നതിൽ നിന്നാണ്. ബൈബിൾ എന്നതിന് പുസ്തകങ്ങൾ എന്ന് അർത്ഥം. അത് മലയാളത്തിൽ വേദ പുസ്തകം. അഥവാ അറിവിന്റെ പുസ്തകം. അത് പോലെ യഹൂദന്മാർക്ക് തോറ. മുസ്ലിംങ്ങൾക്ക് ഖുറാൻ. ബുദ്ധിസത്തിന് ധമ്മപാത. ഈ പുസ്തക മതങ്ങൾ എല്ലാം മിഷനറി മതങ്ങളാണ്. പുസ്തകങ്ങളും അവയുടെ വിവിധ വ്യാഖ്യാനങ്ങളുമാണ് മിഷനറി മതങ്ങളിലെ ചേരിതിരുവിന് കാരണം.
ഈ പുസ്തകങ്ങൾ എല്ലാ കാലത്തിനും ദേശത്തിനും അന്നന്നു ഉള്ള അധികാര ഭരണ സ്വഭാവങ്ങൾക്കുമനുസരിച്ചു വ്യഖ്യാനിച്ചു വിശ്വാസ പ്രമാണങ്ങളാക്കി മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിച്ചാണ് അവ കാലാകാലങ്ങളിൽ രാഷ്ട്രീയ അധികാരത്തിനു അനുരൂപമായ മത ശക്തികളായി മനുഷ്യരുടെ സ്വതന്ത്ര ചിന്തകൾക്ക് അതിരിടുന്നത്. എല്ലാം മിഷനറി മതങ്ങളും പ്രോസിലിട്ടയ്‌സിംഗ് വിശ്വാസ പ്രമാണത്തിന്റ ഭാഗമാക്കി മനുഷ്യരെ വിശ്വാസികളും അവിശ്വാസികളുമായി തരം തിരിക്കും.
ഗുട്ടൻബർഗ് അച്ചടി ഒരു സാങ്കേതിക രാഷ്ട്രീയ പ്രയോഗം ആയിരുന്നു. ബൈബിൾ അച്ചടിയും പരിഭാഷകളും രാഷ്ട്രീയ അധികാര പ്രയോഗങ്ങൾ തന്നെയാണ്. ഗുഡ് ന്യൂസിനു വേണ്ടി ന്യൂസ് പേപ്പർ ഉണ്ടായി. ഇഗ്ളീഷ് 'ഓഥറൈസ്ഡ് ' വേർഷൻ കിങ്‌സ് ജെയിംസ് വേർഷൻ എന്നത് രാഷ്ട്രീയ അധികാരത്തിന്റെ അടയാളപെടുത്തലാണ്. ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ പതിനേഴാം നൂറ്റാണ്ടു മുതലുണ്ടായ ഭാഷ നിഘണ്ടു വ്യാകരണ പ്രക്രിയ തന്നെ ബൈബിൾ പരിഭാഷയുമായി ബന്ധപ്പെട്ടാണ്. അല്ലെങ്കിൽ ഗുണ്ടർട്ടും ബഞ്ചമിൻ ബെയ്‌ലിയൊന്നും ഇവിടെ വരില്ലായിരുന്നു.
ഈ മിഷനറി മതങ്ങൾക്ക് പുസ്തകം വായന പ്രധാനമാണ്. വ്യഖ്യാനവും. അതിൽ നിന്നാണ് പല തരം തിയോളേജിയും വ്യാഖ്യാന ശാസ്ത്രവും (hermeneutics ) എല്ലാം പ്രചരിച്ചത് . അത് വായിക്കാൻ സാക്ഷരത വേണം. ഇന്ത്യയിൽ ബുദ്ധിസമാണ് സാക്ഷരത പ്രസ്ഥാനം ആദ്യം തുടങ്ങിയത്.
മാർക്സിസം പുസ്തകങ്ങളിലൂടെടെയുള്ള 'ഇസമാണ് '. അത് വ്യവസ്ഥാപിത മത സംഹിതകളുടെ ബദലായ വൈരുദ്ധ്യാധിഷ്ഠിത ഭൗതീക വാദമാണെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലെ മിഷനറി മതത്തിന്റെ ഒരു 'ഇവഞ്ചേലൈസേഷൻ ' ഡി എൻ എ ആ പുസ്തക പ്രസാധക പ്രസരണ രീതി ശാസ്ത്രംത്തിലുണ്ട്. പ്രോസി
ലൈറ്റിസിങ് പ്രോപഗണ്ടയിലൂടെയാണ് അതു പരന്നത്. അതിനു ഒരു കാരണം യൂറോ -സെന്ററിക് വിജ്ഞാന വിവര ബോധവൽക്കരണം എന്നതാണ്
അത് സംഘടിതമായപ്പോൾ പ്രോപഗണ്ടയുടെ പ്രധാന ഭാഗമായി. പണ്ട് ഏറ്റവും വിലകുറച്ച കമ്മ്യുണിസ്റ്റ് പുസ്തകങ്ങളും റഷ്യൻ സാഹിത്യവും പ്രോഗ്രസ്സിവ് പബ്ലിക്കേഷൻ നിസ്സാര വിലക്ക് വിറ്റത് അതിനു സോവിയറ്റ് ഫണ്ടിങ് കിട്ടിയത് കൊണ്ടാണ്.
മാർക്സ് വ്യാഖ്യാനവും വിശ്വാസ പ്രമാണങ്ങളും. മതങ്ങളിൽ തിയോളേജിയൻ എന്നപോലെ കമ്മ്യുണിസ്റ്റ് സംഘ ബലത്തിനും ഐഡെലോഗ് എന്ന പുരോഹിത വർഗം ഉണ്ടായി.
വിശ്വാസം പ്രമാണങ്ങൾ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുവാൻ പ്രത്യയ ശാസ്ത്രം വിശാരദൻമാർ ഉണ്ടായി . അവർ പാർട്ടി ട്രാക്റ്റുകൾ നിരന്തരം എഴുതി. വരുവാനുള്ള നല്ല നാളയെ കുറിച്ച് പ്രസംഗിച്ചു.. വിപ്ലവം കൊണ്ടു വരുന്ന പ്രോലിറ്റേറിയൻ രക്ഷയെ
കുറിച്ച് ' സെക്കന്റ് കമിങ് : എന്നത് പോലെ പ്രസംഗിച്ചു. ചെറിയ ഐഡലോഗ്‌ വലിയ ഐഡോലോഗ് പിന്നെ മഹാ പുരോഹിതരായ ഐഡെലോഗുകൾ. വ്യാഖ്യാനിച്ചു പ്രസംഗിച്ചു എഴുതുന്നവർ.
നേതാക്കൾ ആകണം എങ്കിൽ ആദ്യം ഐഡോലോഗ് എന്ന പാർട്ടി പുരോഹിതനാകണം. പിന്നെ മഹാ പുരോഹിതൻ. അവരെയോ വിശ്വാസ പ്രമാണങ്ങളെയോ ചോദ്യം ചെയ്യാൻ പാടില്ല. സ്റ്റാലിൻ വരെ ഒരുപാടു എഴുതി. ഇന്ത്യയിൽ ആദ്യകാല ഐഡിലോഗ് എല്ലാം പുരോഹിത വർഗ്ഗ ജാതിയിൽ നിന്നായത് കൊണ്ടു വ്യാഖ്യാനങ്ങൾക്കും പുസ്തകങ്ങൾക്ക് പഞ്ഞം ഇല്ലായിരുന്നു.
സത്യത്തിൽ ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ പുസ്തകം വായനയും എഴുത്തും രാഷ്ട്രീയ വ്യാഖ്യാനവും നേതൃത്വത്തിnu അവശ്യം ഘടകങ്ങൾ ആയിരുന്നു. Ideologue as a leader. അതു കൊണ്ടു കൂടിയാണ് അംബേദ്ക്കറും ഗാന്ധിയും നെഹ്‌റുവുമൊക്കെ നിരന്തരം എഴുതിയത്.
ഇന്നും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന നേതാക്കൾക്ക് പുസ്തകം എഴുതുക എന്നത് പഴയ ideologue as leader എന്ന ലെജിറ്റിമസി വികസനത്തിന്റ കൂടെ ഭാഗമാണ്
കഴിഞ്ഞ പത്തു കൊല്ലങ്ങളിൽ വായനയുടെ രീതി മാറി.മുപ്പത് വയസിൽ താഴെയുള്ളവർ പുസ്തകം ഓൺ ലൈനിൽ ആണ് വായിക്കുന്നത്.
സമൂഹ മാധ്യമത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം ഉള്ളയാളാണ് ഷിജു അലക്സ് എന്നയാളോടണ്. കാരണം കേരളത്തിലെ അപൂർവമായ പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യുക എന്നത് ജീവിത മിഷനായി എടുത്തയാളാണ്. അതു കൊണ്ടു സ്ഥിരം പോയി നോക്കുന്ന ഗ്രൂപ്പാണ് ഗ്രന്ഥപ്പുര.
അടുത്ത പത്തു കൊല്ലം കഴിയുമ്പോൾ പുസ്തക ലൈബ്രറികൾക്ക് എന്തു പറ്റും എന്നതാണ് ചിന്ത. ഏതാണ്ട് പതിനായ്യായിരത്തിൽപ്പരമുള്ള സ്വന്തം പുസ്തക ശേഖരം സ്വന്തം മക്കളുപോലും വായിക്കുമോ എന്ന സംശയത്തിലാണ്. കാരണം അവരുടെ വായന രീതി പാടെ മാറും. മിക്കവാറും പുസ്തകങ്ങൾ ഓൺ ലൈനിൽ വാങ്ങി വായിച്ചു കളയുന്നത് എന്റെ തലമുറക്ക് ഇപ്പോഴും മനസ്സിലാക്കാൻ പ്രയാസം.
അതു മാത്രം അല്ല. പുതിയ തലമുറ വളരെ സെലക്ടീവ് ആയാണ് വായിക്കുന്നത്. ഞങ്ങളോക്കെ കണ്ണിൽ കണ്ടത് എല്ലാം വായിച്ചു കാട് കയറിപോയവരാണ് . ഇപ്പോൾ വായന പലപ്പോഴും പർപ്പസ് ഡ്രൈവണാണ്
കാരണം അച്ചടിച്ച പുസ്തകത്തിന്റെ മഹിമ കണ്ടു വളർന്ന തലമുറക്ക് അച്ചടിച്ച പുസ്തകത്തിന്റെ മണം കിട്ടിയാലേ വായിക്കുവാൻ സാധിക്കുകയുള്ളൂ.
ജെ എസ് അടൂർ

No comments: