Saturday, April 4, 2020

കഷ്ട്ടകാലങ്ങളിലെ കരുതൽ.

കഷ്ട്ടകാലങ്ങളിലെ കരുതൽ.
കഷ്ട്ട കാലങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങൾ ഉണ്ട്. ആ സമയത്തു ജനനം കൊണ്ടോ, പഠിത്തം കൊണ്ടോ, സമ്പത്തു കൊണ്ടോയൊക്കെ സാമാന്യ സുരക്ഷിതത്വം തോന്നുന്നവരും എല്ലാ മനുഷ്യരെയും പോലെ ആശങ്കകളുള്ള വെറും മനുഷ്യരാകും. വൈറസിന് ജാതിയും മതവും വർഗ്ഗവും രാജ്യവും ഇല്ലാത്തതിനാൽ അത് എല്ലാവരെയും മനുഷ്യകുലമെന്ന ബയോളജികപ്പുറം ഉള്ളതിനെ നിഷ്പ്രഭമാക്കും. അത് പ്രിൻസ് ചാൾസായാലും ബ്രിടീഷ് പ്രധാന മന്ത്രിയായാലും.
ഒരു തരത്തിൽ ഈ ലോക്ഡൌൺ ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക, മനാശാസ്ത്ര, സാമ്പത്തിക പരീക്ഷണമാണ്.
അതിൽ പ്രധാനമായയൊന്നു അതിജീവനവും resilience എങ്ങനെ ആർജിക്കുന്നുവെന്നാണ്.
ഞാൻ അടൂരിൽ വീട്ടിലാണ്. ചക്ക, കപ്പ, ഓമക്ക മുതലായ ഭക്ഷണമുണ്ട്. ഇന്ന് വിചാരിക്കുകയായിരുന്നു. തമിഴ് നാട്ടിൽ നിന്ന് പച്ചക്കറികളും മറ്റു സാധനങ്ങളും വന്നില്ലെങ്കിൽ. ബാങ്ക് എ ടി എം ഇൽ പൈസ, അരി ആവശ്യത്തിനു കിട്ടിയില്ലെങ്കിൽ എല്ലാരും എന്ത് ചെയ്യും. നമ്മൾ ഇതുവരെ taken for granted ആയി എടുത്ത പലതും ഇല്ലെങ്കിൽ എന്ത് ചെയ്യും. ടെൿനോളേജിക്ക് വയറു നിറയെ ഭക്ഷണം തരില്ലല്ലോ.
പണ്ട് തിരുവിതാംകൂറിൽ കോളറ പകർച്ച വ്യാധിപിടിച്ച കാലത്തു ഭക്ഷ്യ ക്ഷാമം നേരിട്ട്പ്പോൾ ശ്രീവിശാഖം തിരുന്നാളിന്റെ കാലത്തു 1880 കൾ മുതലാണ് കപ്പ കൃഷി കേരളത്തിൽ പ്രചരിച്ചത്. ആമസോണിൽ നിന്ന് പല വഴിക്ക് നിന്നുള്ള കപ്പ അങ്ങനെ കേരളത്തിൽ ജനകീയ ഭക്ഷണമായി രണ്ടാം മഹായുദ്ധകാലത്ത് അരിക്ക് ക്ഷാമം ഉണ്ടായിരുന്ന സമയത്തു കപ്പയും ചക്കയും, ചേനയും, കാച്ചിലും മുതിരയും വാഴയുമൊക്കെയാണ് കേരളത്തെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത്.
ചെറുപ്പത്തിൽ കർഷകരായ ഞങ്ങളുട വീട്ടിൽ കടയിൽ നിന്നു വാങ്ങിയി രുന്നത് ഉപ്പ്, ഉള്ളി, പഞ്ചസാര കടുക്, മല്ലി, ഉലുവ പോലുള്ള പരിമിതിക
സാധനങ്ങൾ മാത്രം ആയിരുന്നു.. കാരണം അന്ന് കർഷകർ ഒരു പരിധിവരെ ആവശ്യമുള്ളത് ഉൽപ്പാദിപ്പിച്ചു . അതെ സമയം അന്ന് അവശ്യത്തിന് ഭക്ഷണം ഇല്ലാത്തവർക്ക് കപ്പ വലിയ ആശ്രയമായിരുന്നു.
കേരളത്തിൽ ഭക്ഷണ കാര്യത്തിൽ ഒരു പരിധി വരെ പ്രശ്നം ഇല്ലാതിരുന്നതു കപ്പയും ചക്കയുമൊക്കെ ഉണ്ടായിരുന്നതു കൊണ്ടായിരിന്നു
പിന്നെ കാലം മാറി
ചീനി വിളഎല്ലാം റബർ തോട്ടങ്ങളായി. പ്ലാവും ചക്കയും ഞങ്ങളുട നാട്ടിൽ കുറഞ്ഞു.
ഇപ്പോൾ വീട്ടിൽ രണ്ടു പ്ലാവിൽ അത്യാവശ്യം ചക്കയുണ്ട്. കപ്പ ചിലരൊക്ക കൃഷി ചെയ്യുന്നത് കൊണ്ടു ഉണ്ട് സത്യത്തിൽ ഇങ്ങനെ ഒരു ലോക് ഡൌൺ നമ്മളെ ഒരുപാടു കാര്യങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുന്നു.
കഷ്ടത ആർക്കും എപ്പോഴും എങ്ങനെയും വരാമെന്നതിന് അനുഭവത്തിന്റ വെളിചെത്തിൽ രണ്ടു ഉദാഹരണങ്ങൾ പറയാം.
ഒരിക്കൽ പാരീസിൽ ഒരു മീറ്റിങ്ങിൽ വച്ചു ജോർജിയക്കാരിയായ ഒരു പ്രൊഫസറെ കണ്ടു ഓസ്‌ഫോഡിൽ നിന്ന് എം എ യും പി എച് ഡി യും മുള്ളയാൾ. അവർ പാരീസിൽ ഒരു തരം ഭ്രാന്തമായ ഷോപ്പിങ്‌ നടത്തുന്നത് കണ്ടു അത്ഭുതംപെട്ടു . ഒരുദിവസം കൂട്ടിന് പോയത് ഞാനും. അവർ വാങ്ങിയത് വില കുറഞ്ഞ ബിസ്കറ്റ്, ടോയ്ലറ്റ് പേപ്പർ പോലെ സാധാരണ സാധങ്ങൾ. കാര്യം ചോദിച്ചപ്പോൾ അല്ലേ അവരുടെ അവസ്ഥ അറിഞ്ഞത് .
പഴയ പ്രഭു കുടുംബത്തിൽ ജനിച്ച അവരുടെ വീടും സ്ഥലവും എല്ലാം കമ്മ്യൂണിസ്റ് സർക്കാർ ഏറ്റെടുത്തു. പക്ഷെ കമ്മ്യുണിസ്റ്റ് ഭരണം വീണപ്പോൾ വീടും കുറെ സ്ഥലവും കിട്ടി. അവർ പ്രൊഫസർ, ഭർത്താവ് ഡോക്ടർ, മക്കൾ രണ്ടു ആണും ഒരു പെണ്ണും. ജോർജിയയിൽ പണപ്പെരുപ്പവും ബാങ്ക് തകർന്നതോട് കൂടി അവരുടെ സ്ഥിതി കഷ്ട്ടത്തിലായി. വലിയ വീടുണ്ട്. ഭക്ഷണം ഇല്ല. ശമ്പളം നിന്നു. പൂർവികർ അവരുടെ വീടിന്റെ നിലവറയിൽ ഒളിപ്പിച്ചു വച്ചിരുന്ന വെള്ളി പാത്രംങ്ങൾ വിറ്റാണ് ഭക്ഷണം വാങ്ങാൻ പൈസയുണ്ടാക്കിയത്. പിന്നീട് അവരുടെ ഡോക്ടർ ഭർത്താവും മക്കളും അവർക്ക് കിട്ടിയ നിലത്തു ഉരുളക്കിഴങ്ങും മറ്റു കൃഷികളു ചെയ്തു ഭക്ഷണ സ്വയം പര്യാപ്തമായി .
ഞാൻ കണ്ട സമയത്തു അവർക്ക് 60യൂ എസ് ഡോളറിനു തുല്യമായ ശമ്പളം ഭർത്താവിനു ഏഴുപതു ഡോളർ.
പാരീസിൽ ഒരാഴ്ച മീറ്റിംഗിൽ ഏതാണ്ട് അഞ്ഞൂറ് യൂറോ ദിവസ ചെലവിന് കിട്ടിയ സന്തോഷത്തിലായിരുന്നു അവർ. ഉച്ചക്കെ ഭക്ഷണത്തിൽ നിന്ന് അല്പം മാറ്റി വച്ചു ഡിന്നറിന് പൈസ ചിലവക്കാതെ വീട്ടിൽ ആവശ്യമുള്ള സാധങ്ങൾ വാങ്ങിക്കുവാനാണ് അവർ വളരെ സൂക്ഷിച്ചു കാശ് ചിലവാക്കിയത്
ആ അനുഭവവും അതുപോലെ ജക്കാർത്തയിൽ ഒരു ഹോട്ടലിൽ ഒരാഴ്ച കുടുങ്ങിയതും മറക്കില്ല. ഇന്തോനേഷ്യയിൽ പണപെരുപ്പം അമിത വേഗത്തിൽ കൂടി ഇൻഡോനേഷ്യൻ രുപക്ക് വിലയില്ലാതെയായി ഹോട്ടൽ മുറിയുടെ ജനനിലൂടെ ആളുകൾ കടകൾ കുത്തിതുറന്നു സാധനങ്ങളുമായി പലായനം ചെയ്യുന്നത് അമ്പരപ്പിച്ചു. കാരണം അതിൽ വലിയ കാറിൽ വന്നവർ തൊട്ട് തെരുവിൽ ഉള്ളവർ വരെയുണ്ടായിരുന്നു.
വിശന്നാൽ പുലി പുല്ലും തിന്നും. ചുരുക്കത്തിൽ സാമ്പത്തിക ഞെരുക്കവും കഷ്ടകാലവും ഏറ്റവും സുരക്ഷിതർക്കും സാമ്പത്തിക ഭദ്രത ഉൻഡെന്നു തോന്നുന്നവർക്കും വരാം. അതിനാണ് ജോർജിയയിലെയും ഇൻഡോനേഷ്യയിലെയും അനുഭവങ്ങൾ പങ്ക് വച്ചത്.
പലരും വെളിയിൽ നിന്ന് നോക്കുമ്പോൾ മധ്യ വർഗ്ഗ സാമ്പത്തിക ഭദ്രതയുള്ളവർ എന്ന് തോന്നുന്നവർക്ക് മൂന്നോ നാലോ ആഴ്ചയോ വരുമാനം നിന്നാൽ അവർ സാമ്പത്തിക പ്രതിസന്ധിയിലാകും
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരം ശമ്പള വരുമാനം ഇല്ലാത്ത ചെറിയ കച്ചവടം /ബിസിനസ് /സെൽഫ് എംപ്ലോയമെന്റ് ചിലരോട് അവസ്ഥകൾ ചോദിച്ചു. 'ടൈറ്റാണ് ' എന്നാണ് പറഞ്ഞത്.
വെളിയിൽ നിന്ന് നോക്കുമ്പോൾ അവർക്ക് വീടുണ്ട്, ബൈക്ക് ഉണ്ട്, ചിലർക്ക് കാർ ഉണ്ട്.പക്ഷെ മൂന്നു ആഴ്ച വരുമാനം ഇല്ലെങ്കിൽ ഹോം ഇക്കോണമി തകരാറിലാകും. അവരുടെ മധ്യ വർഗ്ഗ അഭിമാനം കാരണം ആരോടും ചോദിക്കാൻ മടി. ഇന്ന് രാവിലെ മുതൽ കൂടെ ഉള്ള എല്ലാവരെയും വിളിച്ചു ഹോം ഇക്കോനണമിയൂടെ അവസ്ഥ ചോദിച്ചു. വേണ്ടത് ചെയ്യാം എന്ന് ഉറപ്പ് കൊടുത്തു
അത് കൊണ്ടു നമ്മൾ ഓരോരുത്തരും നമ്മുടെ ബന്ധുക്കൾ സുഹൃത്തുക്കൾ, അയൽ വാസികൾ എന്നുവരോട്ഒക്കെ അല്പം കരുതലും കൈത്താങ് ആകേണ്ട കാലമാണ്. കാരണം അവർ സർക്കാരിന്റെ റഡാറിൽ ഇപ്പോഴുള്ളവരല്ല.
സാമ്പത്തികമായി അത്യാവശ്യം ഭദ്രതഉള്ളവർ മറ്റുള്ളവരെക്കൂടെ കരുതണം .
കാരണം കഷ്ട്ടകാലം ആർക്കും വരാം. അതു ഏതുവഴി എപ്പോൾ എങ്ങനെയാണ് എന്നറിയില്ല.
അതുകൊണ്ടു കഷ്ട്ടകാലങ്ങളിൽ കരുതലും കരുണയും കൂട്ട് ഉത്തരവാദിത്തവും empathy യും വേണം
ജെ എസ് അടൂർ

No comments: