Wednesday, April 22, 2020

ഓശാന


ഓശാന ഓർമ്മകളാണ്,
കുരുത്തോലകളുടെ,
ഒലിവ് ചില്ലകളുടെ,
ഈന്തപ്പന നിഴലുകളുടെ,
യെരുശലേശമിലെ കഴുതകളുടെ.

ആളുകളുടെ ആരവങ്ങളുടെ
അകമ്പടിയിൽ വന്നോരാൾക്ക്,
ഓശാന, ഓശാന, ഓശാന.
നസ്രേത്തിലെ
യേശുവെന്ന ആശാരിക്ക്,
കുരുത്തോലകളായിരുന്നു കൂട്ടിന്.
വാളും, പരിചയും ഇല്ല.
ഒലിവ് ചില്ലകളുടെ പച്ചപ്പ് മാത്രം.
കുതിരപ്പുറത്തേറിയില്ല,
യേരുശലെമിൽ.
കഴുതപ്പുറത്തേറി
കുരുത്തോലകളുടെ
വിപ്ലവുമായി വന്നൊരാൾ.
യേശുവിന്റ മുഖം
റോമാ സാമ്രാജ്യത്തിലേതല്ല.
വാൾത്തല മിന്നലിൽ
മിന്നുന്ന മുഖമല്ല.
പരിചയിലെ കുരിശല്ല.
യേശുവെനിക്കു
കുരിശുയുദ്ധങ്ങളല്ല.
കൊലയും കൊള്ളിവെപ്പും
കച്ചവടവുമല്ല.
സിംഹാസനങ്ങൾ അല്ല.
തിരുമേനിമാരുടെ
കഴുത്തിൽ മിന്നുന്ന
പൊൻകുരിശല്ല.
ബസലിക്കകളിലെ
സ്വർണ്ണം പൂശിയ യേശുവിനെ
എനിക്കറിയില്ല .
കത്രീഡലുകളിലെ
കമാനങ്ങളിൽ
കനകപൂർണ്ണയേശു,
എനിക്കപരിചിതനാണ്.
യേശുവിനെ
ഫ്രെമിയിലാക്കി
തൂക്കുവാനെനിക്കാകില്ല.
ഭിത്തിയിലേ ആണികളിൽ,
തൂങ്ങി കിടക്കുന്നൊരു
മായകാഴ്ച്ചയല്ലന്റെ യേശു.
അറിയുന്നയേശു
തച്ചനാണ്.
സ്നേഹത്തിന്റെ,
പെരുന്തച്ചൻ.
കുരുത്തോലയാണ്.
കരച്ചിലും,
കണ്ണീരുമുള്ള,
ചെറുപ്പക്കാരനാണ്.
വിശക്കുന്നവരുടെ,
അപ്പമാകുന്നവൻ.
ദാഹിക്കുന്നവരുടെ,
വീഞ്ഞായവൻ.
നഗ്നരായവർക്ക്,
കമ്പിളി പുതപ്പാകുന്നവൻ.
വേശ്യയേ
കല്ലു എറീയാത്തൊൻ .
പീഡതരുടെ
സ്നേഹ സൈനികൻ.
ദുഖിക്കുവർക്ക്,
ആശ്വാസമാകുന്നോൻ.
പെണ്ണിനെ ആദരിച്ചോൻ.
മുക്കുവർക്ക് മീൻ,
കാട്ടികൊടുക്കൂന്നോൻ.
കാറ്റിനെ ശാസിച്ചു,
കടലിൻ മീതെ കൂട്ടിനു
വരുന്നൊരു കൂട്ടുകാരനവൻ.
വാതിലിൽ മുട്ടുമ്പോൾ,
തുറന്നു നിറയുന്ന,
യേശുവാണു
ഉയർപ്പിൽ ഉയിരായി,
കുരിശുകൾക്കുപ്പുറം
യാത്രയാകുന്നൊരാൾ.
തച്ചന്റെ മകനെന്നുമോർപ്പിക്കും,
പാവപ്പെട്ടവരെയും,
പീഡിതരെയും
കുഷ്ടരോഗികളെ,
ഉപ്പിനെ.
വെള്ളത്തെയും വള്ളത്തെയും.
മീനിനെയും. മുക്കവരെയും
മഗ്ദലെ മറിയെയെയും
ഒറ്റു കൊടുത്ത യൂദാമാരെ,
തള്ളി പറഞ്ഞ പത്രോസിനെ.
'വാളെടുത്തവൻ വാളാൽ'
എന്നരുളിയ യേശുവിനേയാണ്
ഓർമ്മ.
ഓശാന ഓർമ്മയിൽ,
മുന്തിരി വള്ളികൾ പൂവിട്ടു നിൽക്കുന്നത്.
നീതിക്കായി ദാഹിക്കുന്നവരെ ,
വെള്ളത്തെ വീഞ്ഞ് ആക്കുന്നത്.
അഞ്ചു അപ്പം അയ്യായിരം പേരെ പോഷിപ്പിക്കുന്നത്.
പള്ളികളിൽ
ക്രൂശിക്കപ്പെട്ട യേശുവിന്റെ
ഇടത്തും വലത്തും ഉള്ള കള്ളൻമാരെ,
കള്ളൻമാരുടെ ഗുഹകളെ,
യേശുവിനെ ഇന്നും വിൽക്കുന്ന,
സർപ്പ സന്തതികളെ.
അറിഞ്ഞ യേശുവിനെ,
സ്നേഹമായി
സ്വാന്തനമായി.
നീതിയായി,
പ്രത്യാശയായി,
പ്രകാശമായി,
രോക്ഷമായി
എന്നും രാവിലെ ,
എന്നുള്ളിൽ ഉയർത്തെഴുന്നേറ്റു
' നീ ഭൂമിയുടെ ഉപ്പാണ്, '
എന്നു പറഞ്ഞു'.
ഒരു തഴുകകലോടെ
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി സ്നേഹത്തിനു നീതിക്കായും
ശബ്ദിക്കുവാൻ പറയും.
ദുഖിക്കുന്നവർക്കും,
പീഡിതർക്കും,
ന്യായം നടത്തുവാൻ
പറയും.
സത്യം പറയുവാൻ
പറയും.
അന്യായങ്ങളെ,
ചോദ്യം ചെയ്യാൻ
പറയും.
അധികാരത്തിന്
മുട്ട് മടക്കരുതന്നു ഉതിരും..
യേശു കുരുത്തോലകളുടെ
കരുണകളുമായാണ്
ഉള്ളിലിരുന്നൊതുന്നത്
ഇടയനായി.
പച്ചയായ പുൽപുറങ്ങളിലേക്ക്,
സ്വസ്ത്തതയുള്ള വെള്ളത്തിന്
അരികിലേക്ക്
തലയിലെ തൈല അഭിഷേകമായി.
സകല ബുദ്ധിയെയും കവിയുന്ന
സമാധാനമായി.
സ്നേഹമായി,
ഉള്ളിൽ നിറയുന്നൊരേശു.
ഓശാന
ഓർമ്മകളാണ്,
ഓർമ്മപ്പെടുത്തലുകളാണ്.
ഓം ശാന്തി, ശാന്തി, ശാന്തി.
ജെ എസ്സ് അടൂർ

No comments: