Monday, March 23, 2020

വിയറ്റ്നാം വിചാരങ്ങൾ - 5 part series



വിയറ്റ്നാം വിചാരങ്ങൾ
1
സൈഗോൺ സന്ധ്യകൾ
ഓരോ നഗരത്തിനും അതിന്റെ തനിമകളും മണവും, നിറവുമുണ്ട്. മഞ്ഞയും പച്ചയുമാണ് ഹോ ചിമിൻ ‍നഗരത്തിലെ വഴിയോരങ്ങളിലെ ഓർമ്മകളിൽ തങ്ങി നിന്നത്
മഞ്ഞമതിലുകളും ഹരിതജാലകങ്ങളുമുള്ള, ഫ്രഞ്ച് ശീലുകൾ ഇനിയും വിടാത്ത കെട്ടിടങ്ങള്‍.
ഇരമ്പിമൂളുന്ന നഗരത്തിനു നടുവിലെ മരങ്ങളുടെയും പാര്‍ക്കുകളുടെയും പച്ചപ്പിന്റെ ഇളം ചിരികൾ. പഴയ സൈഗോൺ മോട്ടർ സൈക്കളുകളുടെയും മോപ്പഡുകളുടെയും നഗരമാണ്. നൂറു കണക്കിൻ മോപ്പഡുകളും മോട്ടർ സൈക്കിലുകൾക്കിടയിലൂടെയാണ് കാറുകൾ റോഡിൽ നീക്കുപ്പൊക്കുകൾ നടത്തി മുന്നോട്ട് പോകുന്നത്
ഒരുപാടു ദുഃഖങ്ങൾ കുടിച്ച സൈഗോൺ അതെല്ലാം മറന്നു വീണ്ടും വശ്യത നിറഞ്ഞൊരു നഗരമായിരിക്കുന്നു
സൈഗോണ്‍ --- ഇന്ന് അറിയപ്പെടുന്നത് വിയറ്റ്നാമിന്‍റെ ദേശീയവീരനായകന്‍ ഹോചിമിന്‍റെ പേരിലാണ്.
അവിടുത്തെ നടപ്പാതകളിലെ വിയര്‍പ്പും , പെട്രോളിന്റെ ഗന്ധവും വായുവിൽ നിറഞ്ഞിരുന്നു
പാര്‍ക്കിലെ പുലര്‍കാലപുഷ്പങ്ങളുടെ സുഗന്ധങ്ങൾ അതിനെ കാറ്റിലൂടെ നഗരത്തിന്റെ. പ്രഭാത മണമായി.
വൈകുന്നേരം നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച രാത്രികളില്‍ വഴിയോരങ്ങളിലെ മസ്സാജ് പാർ ലറുകൾക്കു ജീവന്‍ വെക്കും. ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ നിഴലില്‍, രാത്രിയുടെ വരവോടെ, കൂട്ടിക്കൊടുപ്പുകാര്‍ ആവശ്യക്കാര്‍ക്ക് പുതുപുത്തന്‍ സുഖങ്ങള്‍ വാഗ്ദാനം ചെയ്യും.
ഈ നഗരത്തിനൊരു ചരിത്രമുണ്ട്. വ്യാപാരത്തിന്‍റെയും, വര്‍ണ്ണങ്ങളുടെയും, സംസ്കാരങ്ങളുടെയും ചരിത്രം. ഒരു ധീരസുന്ദരജനതയുടെ ചരിത്രം. യുദ്ധങ്ങളുടെയും, സ്വപ്നങ്ങളുടെയും, വാഗ്ദാനങ്ങളുടെയും ചരിത്രം.
വെറുമൊരു നഗരമല്ലാ ഹോ ചി മിന്‍. ഒരു ദേശീയപുരാവൃത്തത്തിലും കവിഞ്ഞതാണ് ഹോ ചി മിന്‍. ഒരു ജനതയുടെ അന്തസ്സിന്‍റെയും, ഐക്യത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും സംഘബലം കണ്ടെത്താനായി അസാധാരണമായി അദ്ധ്വാനിച്ച വെറുമൊരു സാധാരണ മനുഷ്യന്‍റെ പേരിലുമുപരിയാണ് ഹോ ചി മിന്‍.
സ്വാശ്രയത്തിന്‍റെയും, അഭിമാനത്തിന്‍റെയും, സ്ഥിരോത്സാഹത്തിന്‍റെയും, സ്വാതന്ത്ര്യവാഞ്ഛയുടെയും കൂട്ടായവികാരത്തെയാണ്‌ ഹോ ചി മിന്‍ അടയാളപ്പെടുത്തുന്നത്.
1976ലാണ് തെക്കന്‍ വിയറ്റ്നാമിലെ സൈഗോണ്‍ എന്ന സുന്ദരനഗരം, നൂറിലധികം വര്‍ഷങ്ങളോളമുള്ള ഫ്രഞ്ചു കൊളോണിയലിസത്തില്‍നിന്നും, സാമ്രാജ്യത്വത്തിന്‍റെ കടന്നുകയറ്റത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രത്തിന്‍റെയും, വിമോചനത്തിന്‍റെയും പ്രതീകമായ ഹോ ചി മിന്‍ സിറ്റിയായി മാറിയത്.
HIV പോസിറ്റീവായ ഒരു കൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു എന്‍റെ രാവിലത്തെ ഭക്ഷണം. റോസ് എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമുദായസംഘടനയിലെ ആളുകളാണവര്‍. പരസ്പരം തുണച്ചും ശുശ്രൂഷിച്ചും ജീവിക്കുവാനുള്ള അവരുടെ ഉറച്ച തീരുമാനത്തിലും, ആശയിലും എനിക്കൊരിത്തിരി പനിനീര്‍പ്പൂമണം അനുഭവപ്പെട്ടു.
കൂട്ടത്തില്‍ മനോഹരമായ പുഞ്ചിരിയുള്ള രണ്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടി ഉണ്ടായിരുന്നു. തന്‍റെ അച്ഛനുമമ്മയും HIV പോസിറ്റീവുകാരാണെന്ന് അവള്‍ക്കറിയില്ല. അവളാകട്ടെ HIV നെഗറ്റീവാണ്. സന്തുഷ്ടയുമാണ്. മയക്കുമരുന്നു കുത്തിവെക്കാന്‍ സൂചികള്‍ പങ്കിട്ടതിലൂടെയാണ് അവളുടെ തീരെ ചെറുപ്പക്കാരായ അപ്പനമ്മമാര്‍ക്ക് HIV പിടിപെട്ടത്. ഇപ്പോള്‍ അവര്‍ റോസ് സംഘടനയിലെ സജീവ അംഗങ്ങളാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ അവര്‍ പാടാനും, ധ്യാനിക്കാനും, പരസ്പരം സഹായിക്കാനുമായി ഒത്തുചേരുന്നു. ഇവിടെ കൂട്ടായ്മക്ക് കാര്യമായ പ്രാധാന്യമുണ്ട്. ഇവിടെ ഇപ്പോഴും പരസ്പര സഹായത്തിന്‍റെയും ശുശ്രൂഷയുടെയും ഒരു സംസ്കാരം നിലനില്‍ക്കുന്നുണ്ട്.
വൈകുന്നേരം, ഹോ ചി മിന്‍ നഗരത്തിലെ ഒരു ഉള്‍പ്രദേശത്തുള്ള സ്ത്രീകളുടെയൊരു അയല്‍ക്കൂട്ടത്തിനൊപ്പം ഇരിക്കുകയായിരുന്നു. അവര്‍ എനിക്കൊപ്പം കഥകളും, പുഴുങ്ങിയ കസാവയും പങ്കിട്ടു. അവരെന്നോട് ആശ്രയത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥകള്‍ പറഞ്ഞു.
വീട്ടിനകത്തെ അക്രമങ്ങള്‍ തടഞ്ഞതിന്‍റെ കഥകള്‍. മാറ്റത്തിന്‍റെയും പ്രതീക്ഷയുടെയും കഥകള്‍. ജീവിതങ്ങളെ മാറ്റിമറിച്ച കഥകള്‍. ഉള്ളിലെ ശക്തിയും അന്തസ്സും കണ്ടെത്താന്‍ സഹായിച്ച കഥകള്‍.
കട കൂടിയടങ്ങിയ ഒരു വീടിന്‍റെ കോലായില്‍ അവര്‍ ആഴ്ചയില്‍ ഇരുവട്ടം ഒത്തുചേരും. സമുദായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. പരാതികള്‍ സ്വീകരിക്കും. കുടംബത്തിലെ അതിക്രമങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും എന്തു പരിഹാരമാര്‍ഗ്ഗം വേണമെന്ന് തീരുമാനിക്കും.
കുട്ടിക്കാലത്തെനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന വിഭവം തന്നു സല്‍ക്കരിച്ചു. കപ്പ വേവിച്ചതും, ഉള്ളിയും മുളകും ചേര്‍ത്ത ചമ്മന്തിയും. കപ്പയുടെ രുചി കേരളത്തിലെ എന്‍റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളെ തഴുകിയുണര്‍ത്തി. സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചുള്ള കഥകളാകട്ടെ, നീതിയും സന്തുഷ്ടിയുമുള്ള ഒരു ലോകത്തക്കുറിച്ചു സ്വപ്നം കാണാനുള്ള പ്രചോദനന മായി.
സൈഗോണിന്റെ ഔദ്യോഗികമായ പേരാണ് ഹോ ചി മിന്‍. എങ്കിലും, സൈഗോണ്‍ എല്ലായിടത്തും തെളിഞ്ഞു കാണാം. . . പരസ്യപ്പലകകളിലും, കടകളിലും, തെരുവകളിലുമെല്ലാം. മരങ്ങളുടെ നിഴലുകളിലെ തെരുവുകളും, സൈക്കിളുകളും, ഇഷ്ടികയില്‍ തീര്‍ത്ത കത്തീഡ്രലുമൊക്കെയുള്ള പണ്ടത്തെ സൈഗോണിന്‍റെ ഭൂതകാല ലാവണ്യം.അതിപ്പോൾ ആകാശം ഉമ്മവെക്കുന്ന കെട്ടിടങ്ങളുടെയും, ഒച്ചകൂടിയ നിശാക്ലബ്ബുകളുടെയും, പെട്രോളിന്‍റെ മണത്തിന്‍റെയും കടലിലേക്ക് ആഴ്ന്നു പോയിരിക്കുന്നു.
രണ്ടാം ദിവസം വൈകിട്ട് ചൈനീസ്‌ തെരുവിനടുത്തുള്ള മാരിയമ്മൻ അമ്പലത്തിൽ പോയി. നാട്ടുകാരനായ ഒരാളുടെ തവിട്ടുനിറമുള്ള മുഖം കണ്ട് തിരിച്ചറിഞ്ഞതുകൊണ്ടാവാം, അവിടുത്തെ ചെറുപ്പക്കാരന്‍ പുരോഹിതന്‍, രമേഷ് അയ്യര്‍, ചിരി നിറഞ്ഞ നോട്ടം തന്നു. . “കൊഞ്ചം കൊഞ്ചം” തമിഴു സംസാരിക്കാന്‍ തനിക്കാകുമെന്ന് അയാള്‍ പറഞ്ഞു. മൂപ്പരുടെ മുതുമുത്തച്ഛന്‍ പഴയൊരു ആവിക്കപ്പലിലായിരുന്നു മദ്രാസിൽ നിന്നും സൈഗോണിലെത്തിയത്.
കൊളോണിയല്‍ കാലഘട്ടത്തിലെ കുടിയേറിപ്പാര്‍പ്പിനുമെത്രയോ മുമ്പേ തെക്കന്‍ വിയറ്റ്നാമില്‍ ഹിന്ദു സംസ്കാരമുണ്ടായിരുന്നു. ഇന്നത്തെ തെക്കന്‍ വിയറ്റ്നാമിന്‍റെയും, കംബോഡിയയുടെയും പല ഭാഗങ്ങളെയും സ്വാധീനിച്ചിരിക്കുന്ന ചാം സംസ്കാരം ഉരുത്തിരിഞ്ഞുവന്നത് ഹിന്ദുമത വിശ്വാസങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നുമാണ്.
നഗരത്തിലെ പള്ളികള്‍ക്കാകട്ടെ, വ്യാപാരചരിത്രത്തിന്‍റെ ഒരു മണമുണ്ട്. സുഗന്ധദ്രവ്യങ്ങളും, സുന്ദരികളായ പങ്കാളികളെയും തേടി ഇന്ത്യയിലെയും അറേബ്യയിലെയും വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്ലീം വ്യാപാരികള്‍ ഈ പ്രദേശങ്ങളിലേക്ക് വന്നിരുന്നു..
1976ലെ വിമോചനത്തിനു ശേഷം നഗരം വിട്ടുപോയ ചീനക്കാര്‍, വീണ്ടും, ഇവിടെ കച്ചവടത്തിരക്കിലാണ്. വിശ്വനഗരമായിരുന്ന സൈഗോണ്‍ തിരക്കാര്‍ന്ന നഗരമായി പരിണമിച്ചതാണ് ഹോ ചി മിന്‍ നഗരം. കൂടുതല്‍ക്കൂടുതല്‍ ബാംഗ്കോക്കിന്‍റെ പ്രതീതിയുളവാക്കാന്‍ തുടങ്ങിയിരിക്കുന്ന ഒരു നഗരം.
പഴയ സൈഗോണിന്‍റെ വശ്യത അതിവേഗം മാഞ്ഞു മറയുകയാണ്. നഗരത്തിനുള്ളിലെ ജനത പല രീതിയില്‍ പുതിയ വിയറ്റ്നാമിന്‍റെ പ്രതീകമാണ്. ആത്മവിശാസമുള്ളവര്‍. താരതമ്യേന തുറന്ന മനസ്സുള്ളവര്‍. തിരക്കുള്ളവര്‍. മെല്ലെമെല്ലെ മാഞ്ഞുപോകുന്ന പഴയൊരു ലോകമുള്ളവര്‍. പുതിയ ലോകവുമായി താദാത്മ്യം പ്രാപിച്ചവരാണ് അവിടുത്തെ പുതിയ തലമുറ.
തുടരും
ജെ എസ് അടൂർ

വിയറ്റ്നാം വിചാരങ്ങൾ -2
അതിജീവനത്തിന്റ ചരിത്രം
വിയറ്റ്നാം വെറുമൊരു സാധാരണ രാജ്യമല്ല. നീണ്ടു കിടക്കുന്ന ഈ നാടിനുള്ളത് നീണ്ട ചരിത്രമാണ്. സംഘര്‍ഷങ്ങളുടെയും, സങ്കടങ്ങളുടെയും ചരിത്രം. യുദ്ധങ്ങളുടെയും, വിജയങ്ങളുടെയും ചരിത്രം. അതിജീവനത്തിന്‍റെയും, നിലനില്‍പ്പിന്‍റെയും ചരിത്രം.
ഇപ്പോഴത്തെ വിയറ്റ്നാമിന്റ് പഴയ ചരിത്രം തെക്കേ ചൈനയുമായി ബന്ധപ്പെട്ടതാണ്. വടക്ക് അന്നാൻ എന്ന രാജ്യം. തെക്കേ ചൈനയിൽ നിന്നുള്ള ഗോത്ര വർഗ്ഗങ്ങൾ ഇപ്പഴത്തെ വിയറ്റ്നാമിലോട്ട് കുടിയേറി തുടങ്ങിയതോടെയാണ് ഈ ദേശങ്ങളുടെ നിയതമായ സംസ്കാര ചരിത്രം തുടങ്ങുന്നത്. അന്നാൻ രാജ്യത്തിനു തുടക്കമിട്ടത് തെക്കേ ചൈനയിൽ നിന്നുള്ള ഒരു നാട്ടു സൈനിക മേധാവിയാണ്. ഏതാണ്ട് ആയിരം വർഷം ചൈനീസ് ഹാൻ രാജവംശത്തിന്റെ കാലത്തു തുടങ്ങി വടക്കൻ വിയറ്റ്നാം ചൈനീസ് അധീനതയിലായിരുന്നു. പത്താം നൂറ്റാണ്ടു മുതലാണ് വടക്കേ വിയറ്റ്നാമിലെ അന്നാൻ രാജ്യം ചൈനയുടെ നേരിട്ട നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമായതു.
എന്നാൽ മധ്യവിയറ്റ്നാമിന്റയും ദക്ഷിണ വിയറ്റ്നാമിന്റയും ചരിത്രം വ്യത്യസ്തമാണ്.. ഇൻഡോനേഷ്യയിലെ സുമിത്ര ദ്വീപിൽ നിന്ന് കുടിയേറിയ ഹിന്ദു ഗോത്ര വംശമാണ് ഏതാണ്ട് മൂന്നാം നൂറ്റാണ്ടിൽ ചാമ്പ എന്ന ഹിന്ദു സംസ്കാരമുള്ള രാജ്യം സ്ഥാപിക്കുന്നത്.
ആ കാലത്തു നിർമ്മിച്ച മൈസോൺ ക്ഷേത്രങ്ങൾ ഇന്ന് ലോക ഹെറിറ്റേജാണ്. വിയറ്റ്നാമിലെ ക്വങ് നാം പ്രവിശ്യയിൽ മലകൾക്കിടയിലുള്ള പ്രധാനക്ഷേത്രം അമേരിക്കൻ ബോംബിങ്ങിൽ തകർന്നു. അവിടെ ഏതാണ്ട് പന്ത്രണ്ടു കൊല്ലങ്ങൾക്ക് പോയ ഓർമ്മകൾ മനസ്സിലുണ്ട്. പാതിനഞ്ചാം നൂറ്റാണ്ടോടെ ചാമ്പ രാജ്യം അസ്തമിച്ചു. 1471 വടക്കേ വിയറ്റ്നാം പിടിച്ചെടുത്തു ഏതാണ്ട് അറുപതിനായിരം ചാം വംശജരെയും ഹിന്ദുമത വിശ്വാസികളെയുമാണ്‌ കൊന്നത്.
അന്ന് തൊട്ട് ഇന്ന് വരെയും തെക്കേ വിയറ്റ്നാമിലുള്ള ജനങ്ങളും വടക്കേ വിയറ്റ്നാമിലുള്ള ജനങ്ങളും തമ്മിൽ പരസ്പര വിശ്വാസ പ്രശ്ങ്ങളുണ്ട് . ഇതിന് പല കാരണങ്ങളുണ്ട്. വടക്കേ വിയറ്റ്നാം തെക്കേ ചൈനയുമായി അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ അവിടെ വളരെകൂടുതൽ ചൈനീസ് പ്രഭാവമുള്ള സംസ്കാരമാണ്.
എന്നാൽ തെക്കേ വിയറ്റ്നാം കടലിനോടടുത്ത ദേശമായതിനാൽ വിവിധ സംസ്കാരങ്ങളാൽ പ്രഭാവമുള്ളതാണ്. ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടു വരെ ചാമ്പ ഹിന്ദു സംസ്കാരമായിരുന്നു മധ്യ തെക്കേ വിയറ്റനാമിൽ. അവരെയാണ് ഇന്നും ചാം വംശജരായി അറിയുന്നത്. പിന്നീട് അറബി മുസ്ലിം വ്യാപാര ശൃഖലയുടെ പ്രഭാവത്തിൽ ചാം വംശജരിൽ കുറെപ്പേർ മുസ്ലീങ്ങളായി.
പതിനാറാം നൂറ്റാണ്ടു മുതൽ പോർച്ചുഗീസുകാരും പിന്നെ ഡച്ചുകാരും വിയറ്റ്നാമിന്റ തെക്കുള്ള ദ്വീപുകളിlൽ കാലുറപ്പിക്കുവാൻ ശ്രമിച്ചു. പിന്നീടാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച്കാർ വന്നത്. പോർച്ചുഗീസ്കാരുടെ കാലം മുതൽ തെക്കേ വിയറ്റ്നാമിൽ പാതിരിമാർ പ്രവർത്തനം തുടങ്ങി. അവിടെ ഒരു കത്തോലിക്കാ സമൂഹമുണ്ടായി.
പിന്നീട് ഫ്രഞ്ച് പാതിരിമാർ തെക്കു നിന്ന് വടക്കോട്ട് നീങ്ങിയത് മുതൽ പ്രശ്‍നമായി. അവരെ തടങ്കലിൽ വച്ചതോടു കൂടിയാണ് ഫ്രഞ്ച്കാർ വിയറ്റ്നാമിനെ ആക്രമിച്ചു പാതിരിമാരെ വിടുവിച്ചു പിന്നീട് ഫ്രഞ്ച് കോളനിയായ കൊച്ചിചിൻ കൂടുതൽ കാതോലിക്കാരാകുകയായൊരുന്നു.
വിയറ്റ്നാമിൽ വടക്കൻ വിയറ്റ്നാമും തെക്കൻ വിയറ്റ്നാമും തമ്മിലുള്ള ചേരിതിരിവിൽ മത വിശ്വാസം ഒരു പ്രധാന ഘടകമായിരുന്നു. ഇപ്പോഴും ഒദ്യോഗിക നാമം ഹോ ച്ചി മിൻ സിറ്റിഎന്നാണെങ്കിലും അവിടുത്തുകാർ സൈഗോൺ എന്ന് വിളിക്കുന്നതിന് സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാനങ്ങളുണ്ട്.
വിയറ്റ്നാമിന്റ ചരിത്രം യുദ്ധങ്ങളുടെ ചരിത്രമാണ് പോരാട്ടങ്ങളും അതിജീവനങ്ങളും നേട്ടങ്ങളുമാണ് ഇവരെ ഒരു ജനതയാക്കിയത്. പൊതുവായ സ്വത്വവും ചരിത്രവുമുള്ള ഒരു സംസ്കാരമാക്കിയത്. ഒമ്പതാം നൂറ്റാണ്ടില്‍ ഇവര്‍ ചീനക്കാരായ ഹാമുകളെ തുരത്തിയോടിച്ചു. അങ്ങിനെ, ആ മേഖലയില്‍ ആയിരം വര്‍ഷങ്ങളോളം നിലനിന്നിരുന്ന ചൈനീസ് അടിച്ചമര്‍ത്തലിനു വിരാമമിട്ടു.
പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടില്‍ വടക്ക്‌ ദേശത്തിലേക്കു അതിക്രമിച്ചു കയറാൻ ശ്രമിച്ച ചാമുകളെ അവര്‍ ചെറുത്തു. പതിമൂന്നാം നൂറ്റാണ്ടില്‍ ചെങ്കിസ് ഖാനും അദ്ദേഹത്തിന്‍റെ പേരമകന്‍ കുബ്ലാ ഖാനും ഇവിടേക്ക് വരികയുണ്ടായി. അവര്‍ക്കും സായുധപ്രതിരോധം നേരിടേണ്ടി വന്നു. അവരും തുരത്തിയോടിക്കപ്പെട്ടു. ചൈനയിലെ മിംഗ് രാജവംശവും ചിംഗ് രാജവംശവും, യഥാക്രമം, പതിനഞ്ചും പതിനേഴും നൂറ്റാണ്ടില്‍ ഒരിക്കല്‍ കൂടി ഈ ദേശത്തെ അധീനതയിലാക്കാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ലാതെ അവര്‍ക്കും മടങ്ങേണ്ടി വന്നു.
പിന്നീട്, ഫ്രഞ്ചുകാര്‍ വന്നു. അവര്‍ മുപ്പതു കൊല്ലമാണ് പൊരുതിയത്. പുതിയ തരം ആയുധങ്ങളും, കൊളോണിയല്‍ അധികാരവുമുണ്ടായിരുന്ന ഫ്രഞ്ചുകാര്‍ക്ക് നിലയുറപ്പിച്ചു നില്‍ക്കാനായി. 1860ല്‍, ഇന്നത്തെ വിയറ്റ്നാമും, കംബോഡിയയും, ലാവോസുമടങ്ങുന്ന, അന്നത്തെ ഇന്തോ-ചൈന ഫ്രഞ്ചുകാരുടെ അധിനിവേശത്തിലായി.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ, ഫ്രഞ്ചുകാര്‍ തങ്ങളുടെ അധികാരം ഊട്ടിയുറപ്പിച്ചു. ഇന്നത്തെ വിയറ്റ്നാമിനെ മൂന്നു പ്രവിശ്യകളായി വിഭജിച്ചു. വടക്ക് അന്നാൻ നടുക്ക്‌ ടോങ്കിൻ . തെക്ക് കൊച്ചിന്‍ചൈന. പൊതുവായ ചരിത്രമുള്ള ഒരു ദേശത്തിന്‍റെ ഈ വിഭജനം ഭരണസൌകര്യത്തിനു വേണ്ടി മാത്രമായിരുന്നില്ല. അതു ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ഒരു തന്ത്രമായിരുന്നു. കാരണം വിവിധ സംസ്കാര സാമൂഹിക ചിത്രങ്ങളുള്ള പ്രദേശങ്ങളായിരുന്നു.
അധിനിവേശപ്രേരിതമായ ഈ വിഭജന പ്രക്രിയ ഈ രാജ്യത്തിന്‍റെ ചരിത്രത്തെ ഇന്നും സ്വാധീനിക്കുന്നുണ്ട്. വെട്ടിമുറിച്ച് നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, വടക്കും നടുക്കും തെക്കുമുള്ള വിയറ്റ്നാമുകള്‍ക്കിടയില്‍ രാഷ്ട്രീയവും സാംസ്കാരികവുമായ വ്യത്യസ്‌തകളുടെ അടിയൊഴുക്കുണ്ട്.
വിയറ്റ്നാമിന്‍റെ നീണ്ട ചരിത്രത്തില്‍ ഫ്രഞ്ചു കൊളോണിയല്‍ക്കാലം ചെറുതായിരുന്നുവെങ്കിലും, അവര്‍ പതിപ്പിച്ച മുദ്രകള്‍ വലുതാണ്. . ചൈനീസ് ലിപിപോലെയിരുന്ന ആദ്യത്തെ വിയറ്റ്നാം ലിപിക്കു പകരം ലത്തീൻ /റോമൻ ലിപിയായി. പക്ഷേ, അതു പുസ്തകങ്ങള്‍ അച്ചടിക്കുന്നത് എളുപ്പമാക്കി. ചിത്രലിപിയില്‍നിന്നും ശബ്ദലിപിയിലേക്കുള്ള മാറ്റം, പഴയ നാടുവാഴി പ്രഭുത്വത്തില്‍നിന്ന് ആധുനിക വിയറ്റ്നാം സ്വത്വത്തിലേക്കുള്ള ഒരു പുതിയ ബോധത്തെ വിവിധ രീതിയില്‍ പ്രതിനിധാനം ചെയ്യുന്നതാണ്.
വിരോധാഭാസമെന്നു പറയട്ടെ, ഫ്രഞ്ചുകാരുടെ ഭാഷാപരമായ അട്ടിമറി വരമൊഴിക്കു നാട്ടുകാരുടെ ഇടയില്‍ വലിയ പ്രചാരമുണ്ടാക്കി. ലത്തീന്‍ലിപിയിലുള്ള വിയറ്റ്നാമീസ് വരമൊഴി ദേശീയത പ്രചരിപ്പിച്ചു. അധിനിവേശത്തിനും, സാമ്രാജ്യത്തിനുമെതിരായ ചെറുത്തുനില്‍പ്പും വ്യാപിപ്പിച്ചു.
തുടരും
ജെ എസ് അടൂർ


വിയറ്റ്നാം വിചാരങ്ങൾ -3
നിഷ്ട്ടൂര യുദ്ധങ്ങളുടെ ആഭാസ്യത
ഹാനോയ് നഗരത്തിന് ആയിരം വർഷങ്ങളിൽ അധികം പഴക്കമുണ്ട്. അതു നിരന്തരം വളർന്നു കൊണ്ടിരിക്കുന്ന നഗരമാണ്. 2003 ഇൽ കണ്ട നഗരമല്ല 2019 പോയപ്പോൾ കണ്ടത്.
ആദ്യം താമസിച്ചത് ഫ്രഞ്ച് കാരുടെ കാലത്ത് പണിത മിലിട്ടറി ഹോട്ടലിലാണ്. വിറ്റ്നാമിൽ മിലിട്ടറി നടത്തുന്ന ഹോട്ടലുകളും ബാങ്കുകളും പൊതു മേഖല ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. കമ്മ്യുണിസ്റ്റ് പാർട്ടി സെക്രട്ടറിയാണ് സർക്കാരിന്റെയും മിലിട്ടറിയുടെയും പാർട്ടിയുടെയും തലവൻ. അധികാരം പോളിറ്റ് ബ്യുറോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
പക്ഷേ ആഗോളവൽക്കരണവും കമ്പോളവൽക്കരണവും ഉപഭോഗ സംസ്കാരവും എല്ലാം ഇന്ന് ഹാനോയിൽ കാണാം. അംബരചുംബികളായ കെട്ടിടങ്ങൾ, മാളുകൾ, പുതിയ ഹോട്ടലുകളെല്ലാമുള്ള നഗരം. ഏതാണ്ട് എൺപത് ലക്ഷം പേർ ജീവിക്കുന്ന ഇടം.
ചുവന്ന നദിക്കരയിൽ വളർന്ന ഈ നഗരത്തിന്റെ പേര് താങ് ലോങ്ങ്‌ എന്നായിരുന്നു. 1010 ഇൽ അന്നത്തെ രാജാവ് ലി തായ് തോ അദ്ദേഹത്തിന്റെ തലസ്ഥാനമാക്കിയത് മുതൽ ഇന്നുവരെയും ഹാനോയ് യാണ് വിയറ്ന്നതിന്റെ രാഷ്ട്രീയ സാസ്കാരിക തലസ്ഥാനം. യഥാർത്ഥത്തിൽ ഹാനോയ് വടക്കേ വിയറ്റ്നാമിന്റ തലസ്ഥാനമായിരുന്നു. തെക്കിന്റെത് സൈഗോണും.
വടക്കേ വിയറ്റ്നാം കേന്ദ്രമാക്കി ഭരിച്ചിരുന്ന.ങ്ങുയെൻ രാജവംശത്തിന്റ ആസ്ഥാനവുമായിരുന്നു ഇപ്പോഴത്തേ ഹാനോയ്. താങ് ലോങ്ങ്‌ ഹാനോയ് ആയത് പത്തൊമ്പതാം നൂറ്റാണ്ടിലാണ് (1831).
ഈ നഗരം 1883 മുതൽ 1945 വരെ ഫ്രഞ്ച് ഇൻഡോചൈനയുടെ (ഇന്നത്തെ വിയറ്റ്നാം, കൊമ്പൊടിയ, ലാഓ )ആസ്ഥാമായ ഹാനോയിലെ പ്രധാന കെട്ടിടങ്ങൾ, നാഷണൽ അസ്സെംബ്ലി, പ്രസിഡന്റ്‌ പാലസ് എല്ലാം ഫ്രഞ്ച് കാലത്ത് നിർമ്മിച്ചതാണ് .ആധുനിക വിദ്യാഭ്യാസം തുടങ്ങിയത് ജെസ്യൂട്ടുകളും ഫ്രഞ്ച് കോളനി സർക്കാരുമാണ്. എന്നാൽ അതിലൂടെ വിദ്യാഭ്യാസം സിദ്ദിച്ച തലമുറ ആദ്യം ചോദ്യം ചെയ്തതും അവരെയാണ്.
1940 മുതൽ ഏതാണ്ട് മുപ്പത്തി ആറു കൊല്ലം കൊല്ലം യുദ്ധങ്ങൾ കണ്ട നഗരമാണ്. 1940 ഇൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ അധീനതയിലായിരുന്നു 1945 വരെ.
ഹാനോയിൽ പോകുമ്പോൾ മുമ്പ് താമസിച്ചിരുന്ന മിലിട്ടറി ഹോട്ടലിന് അടുത്താണ് ഹോ ചി മിൻ മ്യുസിയം. എല്ലാ വർഷവും കുറഞ്ഞത് രണ്ടു പ്രാവശ്യം ഹാനോയിൽ പോയിരുന്നു. അതിന് കാരണം അന്ന് ആക്ഷൻ ഐയ്ഡ് ഇന്റർനാഷണൽ എന്ന അമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേത്രത്വത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഏഷ്യ പസിഫിക് മേഖലയുടെ ചുമതലയുണ്ടായിരുന്നതിനാൽ ജോലിയുടെ ഭാഗമായി ആക്ഷൻ എയ്ഡ് വിയറ്റ്നാമിന്റ് പ്രവർത്തനങ്ങൾക്ക് ഉപദേശങ്ങൾ കൊടുക്കുവാനും വിലയിരുത്തുവാനുമാണ് പോയിരുന്നത്.
ഹോ ചി മിൻ മ്യൂസിയം വിയറ്റ്നാം കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും യുദ്ധങ്ങളുടെയും ചരിത്രം പറയുന്ന മ്യുസിയമാണ്. ഹോ അമ്മാവൻ എന്ന് അർത്ഥമുള്ള ബാക് ഹോ എന്നാണ് ഹോ ചി മിൻ നേ ആ നാട്ടുകാർ വിളിക്കുന്നത്. ഇന്ത്യക്കാർക്ക് മഹാത്മാ ഗാന്ധിയെപ്പോലെയാണ് ലളിത ജീവിതം നയിച്ച ഹോ ച്ചി മിൻ. 1890 മെയ്‌ 19 ഇൽ വടക്കേ വിയറ്റ്നാമിൽ ജനനം 1969 സെപ്റ്റംബർ 2നു മരണം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കപ്പലിൽ സഹ പച്ചക്കാരനായി ലോകത്തു പല രാജ്യങ്ങൾ സന്ദർശിച്ചു. അതിൽ നിന്നുള്ള വരുമാനം കൊണ്ടു ഫ്രാൻസിൽ ഉപരി പഠനം നടത്തി.
പാരീസില്‍നിന്ന് ഉപരിപഠനം കഴിഞ്ഞു വന്ന ചെറുപ്പക്കാര്‍ മാറ്റത്തിനും, എതിര്‍പ്പിനുമായുള്ള ആശയങ്ങള്‍ കൂടെ കൊണ്ടുവന്നു. ഫ്രഞ്ചു ആവിക്കപ്പലുകള്‍ സൈഗോണിലേക്കു അവരെ തിരികെയെത്തിച്ചപ്പോള്‍ അവര്‍ക്കൊപ്പം മാര്‍ക്സിസവും, ഫ്രഞ്ചുകാരെ നേരിടാനുള്ള കനത്ത നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്നു.
ഈ ചെറുപ്പക്കാരില്‍ ചിലര്‍, 1929ല്‍, ഇന്തോ-ചൈനാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങുന്നതോടെയാണ് കമ്മ്യൂണിസവുമായുള്ള പ്രണയത്തിനു ഇവിടെ നാന്ദി കുറിക്കുന്നത്. 1929ൽ തുടങ്ങിയ യുവാക്കളുടെ ഫ്രഞ്ച് കോളനിവിരുദ്ധ കമ്മ്യുണിസ്റ്റ് സ്വപ്‌നങ്ങൾ മൂന്നു രാജ്യങ്ങളുടെ ചരിത്രത്തെയാണ് സ്വാധീനിച്ചതും, മാറ്റിമറിച്ചതും --- വിയറ്റ്നാമിന്‍റെയും, കംബോഡിയയുടെയും, ലാവോസിന്‍റെയും ചരിത്രത്തെ. ഒരു ആദര്‍ശലോകം വാഗ്ദാനം ചെയ്ത ആ ആശയങ്ങള്‍ കൊളോണിയൽ ഫ്രഞ്ചകാർക്കെതിരെ തിരിയുവാൻ പാവപ്പെട്ട സാധാരണക്കാര്‍ക്കു പ്രചോദനമായി;
കൊളോണിയലിസ്റ്റുകള്‍ക്കും സാമ്രാജ്യവാദികള്‍ക്കുമെതിരെ ജനങ്ങളെ അണിനിരത്തുന്നതിന് അവ സഹായകമായി. അതേസമയം, അവ മൂന്നു ദേശങ്ങളിലും ബോംബുകളുടെയും, മരണത്തിന്‍റെയും, നാശത്തിന്‍റെയും മുറിപ്പാടുകള്‍ അവശേഷിപ്പിക്കുകയും ചെയ്തു.
ഫ്രഞ്ചു കൊളോണിയലിസത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരെയുള്ള ഇരുപതാം നൂറ്റാണ്ടിലെ ഈ ചെറുത്തുനില്‍പ്പിന്‍റെ കഥ, ലോകത്തിലെ അതിക്രൂരവും തത്ത്വദീക്ഷ തീരെ തീണ്ടിയിട്ടില്ലാത്തുമായ ശക്തികള്‍ക്കെതിരെ തിരിഞ്ഞു നിന്ന സാധാരണ മനുഷ്യരുടെ കൂട്ടായ ദൃഢനിശ്ചയത്തിന്‍റെ അത്യന്തം ഉത്തേജനമുളവാക്കുന്ന കഥകളിലൊന്നാണ്.
പിന്നീട് ഹോ ചി മിന്‍ എന്നറിയപ്പെട്ട യുവാവായ വക്കീലാണ്, 1941ല്‍, സ്വാതന്ത്ര്യത്തിനായുള്ള വിയറ്റ് മിന്‍) സ്ഥാപിച്ചത്. സ്വാതന്ത്ര്യപ്രസ്ഥാനമായ വിയറ്റ് മിന്‍ ജനപ്രീതിയും പൊതുജനപിന്തുണയും നേടിയെടുത്തു. 1945 ആഗസ്തില്‍, ഹനോയില്‍വെച്ച് അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
വിയറ്റ്നാമീസ് രാജകുടുംബത്തിലെ ബാവോ ദായി ചക്രവര്‍ത്തി സിംഹാസനം ഉപേക്ഷിച്ചു. ജനങ്ങള്‍ക്കായുള്ള ജനങ്ങളുടെ പുതിയ ഭരണകൂടത്തിനു ഉപദേശകനെന്ന നിലയിലുള്ള തന്‍റെ സേവനം വച്ചുനീട്ടി. കിഴക്കന്‍ദേശത്തെ അമൂല്യമായ കൊച്ചുകോളനി നഷ്ടപ്പെടുത്താന്‍ ഫ്രഞ്ചുകാര്‍ തയ്യാറായിരുന്നില്ല. അവരപ്പോഴും തെക്കന്‍ വിയറ്റ്നാമായ കൊച്ചിന്‍ചൈനാ പ്രവിശ്യ തങ്ങളുടെ അധീനതയില്‍ നിര്‍ത്തി.
1946ലെ ഒരു ഉടമ്പടിയോടെ ഉത്തരദേശത്തെ പ്രതിരോധത്തെ തങ്ങളുമായി സംയോജിപ്പിക്കുവാന്‍ ഫ്രഞ്ചുകാര്‍ ശ്രമിച്ചുവെങ്കിലും, കൊച്ചിന്‍ചൈനയെ അവര്‍ ഒരു സ്വതന്ത്ര ദേശമായി പ്രഖ്യാപിക്കുകയാണുണ്ടായത്. പഴയ രാജാവായ ബാവോ ദായിയെ ഭരണത്തലവനാകാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അതു സാധൂകരിക്കാനും അവര്‍ പരിശ്രമിച്ചു. വിയറ്റ് മിന്‍, പക്ഷേ, മിണ്ടാതിരുന്നില്ല.
ഹോ ചി മിന്റ് നേതൃത്വത്തിലുള്ള വർക്കേഴ്സ് പാർട്ടി വടക്കേ വിയറ്റ്നാമിന്റ ഭരണം ഹാനോയ് ക്രേന്ദ്രമാക്കി സ്ഥാപിച്ചു. ഫ്രഞ്ച്കാർ സൈഗോൺ കേന്ദ്രമാക്കി തെക്കേ വിയറ്റ്നാമിന്റ അധീനത തുടർന്നു
തുടര്‍ന്ന്, ഒമ്പതു കൊല്ലങ്ങളോളം ഒന്നാം ഇൻഡോ ചൈന യുദ്ധമുണ്ടായി. ഫ്രഞ്ച്കാർക്കെതിരെ വിയറ്റ് മിൻ ഗറില്ലാ യുദ്ധമുറകൾ പ്രയോഗിച്ചു. ഫ്രഞ്ച്യുദ്ധത്തിന് പുറകിൽ നിന്ന് അമേരിക്ക സഹായിച്ചത് കമ്മ്യുണിസ്റ്റ് ഭരണത്തിന് എതിരെയുള്ള യുദ്ധമായി ഫ്രഞ്ചുകാർ പ്രചരിപ്പിച്ചതിനാലാണ്
ഹോ ചി മിന്റെ നേത്രത്തിൽ , സാധാരണക്കാരായ വിയറ്റ്നാംകാരുടെ സംഘടിതജനശക്തി വിജയിച്ചു. 1954ല്‍, അവര്‍ ഫ്രഞ്ചുകാരെ തോല്‍പ്പിച്ചു. പക്ഷേ അതു പുതിയ നീണ്ട യുദ്ധത്തിന്റ തുടക്കമായിരുന്നു.
ഫ്രഞ്ചുകാരില്‍നിന്നു വിമുക്തയായ വിയറ്റ്നാം ഒരു സ്വതന്ത്ര രാജ്യം കെട്ടിപ്പെടുക്കാനുള്ള വഴിയിലേക്കിറങ്ങി. എന്നാൽ 1955 മുതൽ അമേരിക്കയുടെ നേതൃത്വത്തിൽ പല രാജ്യങ്ങളും ചേർന്നു വിയറ്റ്നാമിൽ യുദ്ധം തുടങ്ങി. സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും നിഷ്ട്ടൂരമായ യുദ്ധം. ഫ്രഞ്ചു കൊളോണിയലിസ്റ്റുകള്‍ കെട്ടുകെട്ടിയതോടെ, ഏഷ്യ മുഴുവന്‍ കമ്മ്യൂണിസം പടരാനുള്ള സാദ്ധ്യതയുണ്ടെന്ന സംഭ്രമത്തിലായി അമേരിക്കന്‍ സാമ്രാജ്യത്വം.
കിഴക്കന്‍ ദേശത്തെ കമ്മ്യൂണിസത്തെ ചെറുക്കാനുള്ള പരിപാടിയുടെ ഭാഗമായി അമേരിക്ക പതിവ് അടവുകള്‍ ഉപയോഗിച്ചു. വടക്കന്‍ വിയറ്റ്നാമിലെ ജനങ്ങളുടെ ഭരണകൂടത്തിനെതിരെ അവര്‍ തെക്കന്‍ വിയറ്റ്നാമില്‍ ഒരു പാവ ഗവണ്മെന്‍റിനെ അവരോധിച്ചു. വടക്കൻ വിയറ്റ്നാമിന് എതിരെ സംഘടിത ആക്രമണം തുടങ്ങി.
കമ്മ്യൂണിസ്റ്റുകളും, ഡെമോക്രാറ്റുകളും, ദേശീയവാദികളും നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് --- വിയറ്റ് കോംഗ് --- എന്ന പേരില്‍ പുന:സംഘടിച്ചു. അവര്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ ആഞ്ഞടിച്ചു. അവർക്കു ചൈനയും സോവിയറ്റ് യൂണിയനും സൈനീക സഹായം ചെയ്തതോടെ വിയറ്റ്നാമും കമ്പോഡിയയും ലാവോസും ശീതയുദ്ധത്തിന്റ ക്രൂരഭൂമികളായി മാറി.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ മൃഗീയ മുഖം കാട്ടിത്തന്ന വിയറ്റ്നാം യുദ്ധമായി മാറിയത്. വിയറ്റ്നാം കാർ അമേരിക്കൻ യുദ്ധമെന്ന് വിളിച്ചയുദ്ധത്തെ ലോകമറിഞ്ഞത് വിയറ്റ്നാം യുദ്ധ്മെന്നാണ്.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ എത്രയോ ടണ്ണു ബോംബുകളാണ് ഈ ഒരു കൊച്ചു രാജ്യത്തിനുമേല്‍ അമേരിക്ക വീഴ്ത്തിയത്. 1969ല്‍, അവിടെ ഉണ്ടായിരുന്നത് 580,000 അമേരിക്കന്‍ പട്ടാളക്കാരായിരുന്നു.
അമേരിക്കന്‍ സേന അവിടെ യുദ്ധകാലത്തെ അതിഹീനമായ പല കുറ്റകൃത്യങ്ങളും ചെയ്തു കൂട്ടുകയുണ്ടായി. രാസവസ്തുക്കളും, ബാക്റ്റീരിയങ്ങളും, മറ്റു ഹീനവസ്തുക്കളും അമേരിക്കന്‍ പട സമഗ്രനശീകരണത്തിനായി ആയുധങ്ങളാക്കി ഉപയോഗിച്ചു.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും, എഴുപതുകളിലും പോലും അമേരിക്ക ഈയൊരു രാജ്യത്തെ ബോംബിട്ടു തകര്‍ക്കാന്‍ ചിലവഴിച്ചത് 150 ബില്ല്യന്‍ അമേരിക്കന്‍ ഡോളറായിരുന്നു --- “വിമോചനം” എന്ന വ്യഭിചരിക്കപ്പെട്ട വാക്കിന്‍റെ പേരില്‍ നടന്ന അതിമൃഗീയമായ ഒന്നിനു വേണ്ടി. വടക്കന്‍ ഗ്രാമങ്ങളുടെ എഴുപതു ശതമാനത്തോളമാണ് അമേരിക്ക ബോംബിട്ടു നശിപ്പിച്ചത്.
പത്തുകോടി ഹെക്റ്റര്‍ നിലങ്ങള്‍ തരിശാക്കി മാറ്റുകയും ചെയ്തു. അന്നു, ശീതസമരത്തിനിടയില്‍, ലോകത്തെ ഒരു കൂസലുമില്ലാതെ തുറിച്ചുനോക്കിയത് അമേരിക്കയുടെ ആഭാസവുമായ സാമ്രാജ്യത്വഹിംസയായിരുന്നു..ഏതാണ്ട് പത്തര ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാൽ പുതിയ കണക്കുകൾ 1955 മുതൽ 1975 വരെ അനുസരിച്ചു മൂന്നു രാജ്യങ്ങളിലും കൂടെ സിവിലൈൻസ് ഉൾപ്പെടെ 38 ലക്ഷം പേർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
യുദ്ധങ്ങൾ കൂട്ടകുരുതകൾ നടത്തുമ്പോൾ ശവകൂമ്പാരങ്ങളെ എണ്ണുവാൻ ആർക്കും സമയം കിട്ടില്ല. പിന്നെയുള്ളത് വെറും അനുമാന ഡാറ്റകളാണ്. എന്തായാലും 58, 000 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതോട് കൂടി അമേരിക്കയിലും യുദ്ധത്തിന് എതിരെ ജനമുന്നേറ്റമുണ്ടായി
അമേരിക്ക വർഷിച്ച നേപ്പാം ബോംബ്കളിൽ പേടിച്ചോടുന്ന കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം ലോകത്തെ ഞെട്ടിച്ചു
യുദ്ധത്തിനിടയില്‍, 1969ല്‍, ജനമുന്നേറ്റത്തിനു അന്ത്യന്തം ആവേശം പകര്‍ന്നിരുന്ന, വിയറ്റ്നാം ജനത അരുമയോടെ അങ്കിള്‍ ഹോ എന്നു വിളിച്ച, നേതാവ് മരിച്ചു.
അതിനെത്തുടര്‍ന്ന്, ലോകമെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ക്രൂരമായ അതിക്രമത്തിനെതിരെ പ്രതികരണമുണ്ടായി. ഒപ്പം, വിയറ്റ്നാം യുദ്ധത്തിനെതിരെ, ചെറുപ്പക്കാരായ സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികളുടെ ഏകോപിത നീക്കവുമുണ്ടായി.
വിയറ്റ്നാം യുദ്ധത്തിനെതിരെയുണ്ടായ ലോകമെങ്ങുമുള്ള പ്രതിഷേധം കുപിതരായ യുവാക്കളുടെ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്തത്; അതു, പരമ്പരാഗതമായ ഇടതു വലതു ശക്തികള്‍ക്കുമപ്പുറത്ത്, പുതിയൊരു സമാധാനപ്രസ്ഥാനത്തിനു തുടക്കമിടുകയും ചെയ്തു. അമേരിക്കയിലെയും, യൂറോപ്പിലെയും, ലോകത്തിലെ മറ്റു പലയിടങ്ങളിലെയും പൌരസമൂഹങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള കലാപങ്ങള്‍ സഹായിച്ചു.
എല്ലാ അധികാരങ്ങളും, ബോംബുകളും, ലോകത്തിലെ പ്രചാരണയന്ത്രങ്ങളും ഉണ്ടായിട്ടുകൂടി, അമേരിക്ക വിയറ്റ്നാമില്‍ ദയനീയമായി തോറ്റു. അമേരിക്കയിൽ തന്നെ വിയറ്റ്നാമിൽ അമേരിക്ക നടത്തിയ നിന്ദ്യവും നിഷ്ട്ടൂരവമായ യുദ്ധത്തിന് എതിരെ നടന്ന വൻ പ്രതിഷേധം കാരണം 1973 ൽ അമേരിക്ക പിൻവാങ്ങി.
യുദ്ധം മുണ്ടാക്കിയ കെടുതിയിൽ സൈഗോണിൽ നിന്ന് കത്തോലിക്കരായ വിയറ്റ്നാകാർ പാലയനം ചെയ്യുവാൻ തുടങ്ങി. ഇതിന് ഒരു കാരണം വടക്കേ വിയറ്റ്നാമിൽ ഫ്രഞ്ച് കോളനിക്കെതിരെയുള്ള യുദ്ധം കത്തോലിക്കാ ജനങ്ങളെയും ആക്രമിച്ചു. അതു കൊണ്ടു തന്നെ തെക്കേ വിയറ്റ്‌നാമിലുള്ള കത്തോലിക്കർ കൂട്ടകൊല ഭയന്ന് ബോട്ടുകളിൽ രക്ഷപെടുവാൻ ശ്രമിച്ചു.. തെക്കേ വിയറ്റ്നാമിൽ നിന്ന് ലക്ഷകണക്കിന് ആളുകളാണ് അഭയം തേടി ബോട്ടുകളിലും കപ്പലുകളിലും രക്ഷപെട്ടത്..അതുകൊണ്ടാണ് വിയറ്റ്നമീസ് അഭയാർത്ഥികളെ ബോട്ട് പീപ്പിൾ എന്ന് വിളിച്ചത് പതിനായിരക്കണക്കിന് ആളുകൾ ബോട്ട് മുങ്ങി കടലിൽ താണു. വിയറ്റ്നാമിൽ നിന്ന് വിവിധ തെക്ക് കിഴക്കേ രാജ്യങ്ങളിൽ രണ്ടു കൊല്ലം കൊണ്ടെത്തിയത് എട്ടു ലക്ഷം പേരാണ്.
1975ല്‍, വിയറ്റ് കോംഗ് സൈഗോണ്‍ പിടിച്ചെടുത്തു; 1976ല്‍, സ്വാതന്ത്ര്യത്തിന്‍റെയും വിമോചനത്തിന്‍റെയും പ്രതീകമെന്ന നിലയില്‍, അതിനു ഹോ ചി മിന്‍ നഗരമെന്ന പുതിയ പേരിട്ടു. എല്ലാവരും പേടിച്ചത് പോലെ കമ്മ്യുണിസ്റ്റ് ഭരണം സൈഗോണിൽ കൂട്ടകൊല നടത്തിയില്ല. ഇപ്പഴും ഏതാണ്ട് 8.5% ക്രിസ്ത്യാനികൾ വിയറ്റ്നാമിലുണ്ട്. അവിടെ അവർക്കു ആരാധന സ്വാതന്ത്ര്യവുമുണ്ട്.
മരണവും, നാശവും, നാടുനീങ്ങലും വിതച്ച മൃഗീയമായ യുദ്ധത്തിന്‍റെ ഒരു കാലഘട്ടത്തിനു ശേഷം, വിയറ്റ്നാം സോഷ്യലിസ്റ്റു റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമായി ഉദയം ചെയ്തു. രാജ്യം വിജയിയായി ഉയിര്‍ത്തു വന്നെങ്കിലും, പുതിയൊരു യുദ്ധം പൊട്ടിപുറപ്പെടാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു --- കംബോഡിയയുടെ പോള്‍പ്പോട്ട് ഭരണകൂടത്തിനെതിരെ. വിയറ്റ്നാമിന്‍റെ കഥ എന്നും പോരിന്‍റെയും, അതിജീവനത്തിന്‍റെയും കഥയാണെന്നു തോന്നിപ്പോകും.
പുതിയ വിയറ്റ്നാമിനെ USSR പിന്തുണച്ചു; അതുപോലെ, ഇറാഖടക്കമുള്ള മറ്റു പല രാജ്യങ്ങളും. ലോകത്തിലെ അത്യന്തം ദരിദ്രമായ ദേശങ്ങളിലൊന്നായിരുന്നു വിയറ്റ്നാം. ആളുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുവാന്‍ പരിശ്രമിച്ചു.
റഷ്യയിലും, കിഴക്കന്‍ യൂറോപ്പിലെ മറ്റിടങ്ങളിലും പഠിക്കുവാനായി വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പുകള്‍ സ്വായത്തമാക്കി. നിരവധി വിയറ്റ്നാം യുവജനങ്ങള്‍ക്ക്‌ ഇറാഖ് ജോലികള്‍ വെച്ചുനീട്ടി. പോരാട്ടത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍, ഇന്ത്യയും വിയറ്റ്നാമിനെ പിന്തുണച്ചിരുന്നു. മുതിര്‍ന്ന തലമുറക്കിടയില്‍ നെഹ്രു ഇന്നും പ്രുചരപ്രചാരമുള്ള ഒരു പേരാണ്. പഴയ തലമുറയില്‍പ്പെട്ട പലരും റഷ്യന്‍ഭാഷ ഒഴുക്കോടെ സംസാരിക്കും. പക്ഷേ, ഇംഗ്ലീഷാണ് ഹനോയിലും ഹോ ചി മിന്‍ സിറ്റിയിലും ഇന്ന് കൂടുതൽ പ്രചാരം ആയിരത്തി.
അമ്പതുകളിലെയും അറുപതുകളിലെയും വിയറ്റ്നാമിന്‍റെ ചരിത്രം യുദ്ധത്തിന്‍റെയും, അതിജീവനത്തിന്‍റെയുമാണെങ്കില്‍, കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളിലെ അതിന്‍റെ ചരിത്രം പുനരുജ്ജീവനത്തിന്‍റേതാണ്. യുദ്ധം കടിച്ചുകീറി വ്രണങ്ങളുപേക്ഷിച്ച ഒരു ഭൂതകാലത്തില്‍നിന്നു വികസിച്ചു വരുന്ന, അന്തസ്സോടെ ഉയിര്‍ത്തുവരുന്ന ഒരു രാജ്യത്തിന്‍റെ ചരിത്രം.
തുടരും
ജെ എസ് അടൂർ
Murali Vettath, George Kallivayalil and 83
വിയറ്റ്നാം വിചാരങ്ങൾ -4
ഒരു ചോപ്സ്റ്റിക് കഥ
ഓരോ നഗരവും ഓരോരുത്തർക്കും ഓരോ അനുഭവങ്ങളും ഓർമ്മകളുമാണ്..ഹാനോയ് ഓർമ്മകളിൽ ഒരു സുന്ദരി ചോപ്സ്റ്റിക് വിദ്യ പഠിപ്പിച്ചതാണ്. ഹാനോയിൽ ആദ്യമായി പോയത് 2003 നവമ്പറിലാണ് . ഉച്ചക്ക് ഊണ് കഴിക്കാൻ ചില സഹപ്രവർത്തകർക്കൊപ്പം ഓഫിസിന് അടുത്തുള്ള റാസ്റ്റോറെന്റിൽ പോയി.
ഭക്ഷണം കഴിക്കുവാൻ ചോപ് സ്റ്റിക്‌ മാത്രമേ ഉണ്ടായിന്നുള്ളൂ..ചോപ്സ്റ്റിക് ഉപയോഗിച്ചു ശീലമില്ലാത്തതിനാൽ അല്പം അങ്കലാപ്പുണ്ടായിരുന്നു.
ആദ്യമായി ചോപ്സ്റ്റിക് കാണുന്നത് 1995 ജൂണിലാണ്. വാഷിംഗ്ടൺ ഡി സി യിലെ കണക്റ്റികേറ്റ് അവന്യുവിലുള്ള വിയറ്റ്നാമീസ് റെസ്റ്റോറന്റിൽ. ചോപ്സ്റ്റിക് ടെക്നൊലെജി ചൈന ലോകത്തിന് നൽകിയ സംഭാവനകളിലൊന്നാണ്. ഭക്ഷണരീതികൾക്കൊപ്പം ലോകത്തിലാദ്യമായി വളർന്ന സാങ്കതിക വിദ്യകിളിലൊന്നു. വളരെ ലളിതമായ രണ്ടു കമ്പ് കഷണങ്ങൾകൊണ്ടു എന്ത് ഭക്ഷണവും കഴിക്കാനുള്ള സാങ്കേതിക വിദ്യ.
ചോപ്സ്റ്റിക് എന്നത് ഇഗ്ളീഷ്കാർകൊടുത്ത പേരാണ്. ചോ ചോ എന്നാണ് ഭക്ഷണത്തിനു ചൈനീസിനഗ്‌ളീഷ് സങ്കരഭാഷയിൽ പറഞ്ഞിരിന്നത്. അതിൽ നിന്നാണ് ചോ സ്റ്റിക്സ് എന്ന ചോപ്സ്റ്റിക്ക്സ്. ചൈനക്കാർ അതിനു പറയുന്നത് ' കുവാസി/ജി ' എന്നാണ്. അതിന്റ അർത്ഥം പെട്ടന്ന് ഉപയോഗിക്കാവുന്ന മുളങ്കമ്പ് എന്നാണ്. വിവിധ ഭാഷകളിൽ വിവിധ പേരുകളാണ്. ആദ്യകാല കർഷകകർ ഭക്ഷണ ശുചിത്വത്തിനു വേണ്ടി മുളയുടെ കമ്പ് ഉപയോഗിച്ചു തുടങ്ങിയത് മുതലാണ് ഇതു പ്രചരിച്ചത്. ഇന്ന് ചൈനയുടെ പ്രഭാവുമുള്ള കിഴക്കേ ഏഷ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിലും ചോപ്സ്റ്റിക് സാധാരണയാണ്. ചൈനീസ് ഭക്ഷണം ആഗോളവൽക്കരിക്കപെട്ടതോടെ ചോപ്സ്റ്റിക്കും ആഗോളവൽക്കരിക്കപ്പെട്ടു. മുളയുടെ കമ്പിൽ തുടങ്ങി ഇന്ന് സ്റ്റീൽ, വെള്ളി, പ്രൊസെലീൻ ചോപ്സ്റ്റിക്ക്കളുണ്ട്.
വാഷിങ്ങ്ടണിലെ വിയറ്റ്നാം റാസ്റ്റോറെന്റിൽ വച്ചു എന്റെ ഗുരു ഡേവിഡ് കോഹൻ ചോപ്സ്റ്റിക് പ്രയോഗം മാത്രമല്ല പറഞ്ഞത് വിയറ്റ്നമീസ് ചരിത്രംകൂടിയാണ്.
പിന്നീട് ഹാനോയിലെ റെസ്റ്റോറന്റിൽ ചോപ് സ്റ്റിക് മാത്രമേയുള്ളൂവന്നറിഞ്ഞപ്പോൾ പണി പാളുമോ എന്നൊരു സംശയം. അങ്ങനെയാണ് വിയറ്റ്നാമീസ് സുന്ദരി ചോപ്സ്റ്റിക് വിദ്യ കാട്ടി തന്നത്. ചോപ് സ്റ്റിക് കൊണ്ടു മൂന്നു കപ്പലണ്ടി ഒരേ സമയം എടുത്തു വായിലീടുന്നത് പെൺകുട്ടികളിൽ മതിപ്പുണ്ടാക്കാൻ ആമ്പിള്ളേർ ചെയ്യുന്നു ഞുണുക്ക് വിദ്യയാണെന്നും . എന്തായാലും ആ ഒരാഴ്ചകൊണ്ടു ചോപ്‌ സ്റ്റിക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടി. ഒരേ സമയം മൂന്നു കപ്പലണ്ടിഎടുക്കുവാനും പഠിച്ചു. . ആ സുന്ദരിയാണ് ഇന്നും ഹാനോയിലുള്ള പ്രിയപെട്ട സുഹൃത്ത്‌.
ഓരോ രാജ്യത്തെയും കുറിച്ചു പല രീതിയിലാണ് നമ്മൾ പഠിക്കുന്നത്. എനിക്ക് വിയറ്റ്നാമിനെകുറിച്ചുള്ള അറിവുകൾ പരിമിതമായിരുന്നു. വിയറ്റനാമിനെ കുറിച്ച് ആകെ അറിയാമായൊരുന്നത് ഹോ ചി മിൻ, പോൾ പൊട്ട് പിന്നെ അമേരിക്ക തോറ്റു തുന്നം പാടിയ വിയറ്റ്നാം യുദ്ധം. എൺപതുകളിൽ നോം ചോംസ്കിയെ വായിച്ചപ്പോഴാണ് വിയറ്റനാം യുദ്ധത്തിന് എതിരെ അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നടന്ന പ്രക്ഷോഭങ്ങളെ കുറിച്ച് അറിഞ്ഞത്.
ആ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഡേവിസ് കൊഹനാണ് എന്നോട് വിയറ്റ്നാമിന് കുറിച്ച് വിശദമായി പറഞ്ഞു തന്നത്. 1995 ഇൽ വാഷിംഗ്ടൺ ഡി സി യിൽ അന്നുണ്ടായിരുന്ന അഡ്വക്കസി ഇൻസ്റ്റിറ്റിറ്റൂട്ടിൽ ഫെല്ലോഷിപ് കിട്ടി അഡ്വക്കസിയിൽ വിദഗ്‌ധ പരീശീലനം നേടുവാൻ വാഷിങ്ടണിൽ താമസിക്കുന്ന കാലം. അതിന്റെ ഡയരക്ടറായിരുന്ന ഡേവിഡ് കോഹൻ രണ്ടു കൊല്ലം മുമ്പ് മരിച്ചു പോകും വരെ ജീവിതത്തിൽ പിതൃതുല്യ വാത്സല്യത്തോടെ കരുതിയിരുന്ന മെന്റർ ആയിരുന്നു. വാഷിങ്ടനീൽ പോകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ വീട്ടിലാണ്
താമസിച്ചിരുന്നത്.
അദ്ദേഹത്തെ നല്ലതുപോലെ അറിയാവുന്ന റെസ്റ്റോറന്റ് നടത്തിപ്പുകാരൻ വന്നു അഭിവാദ്യം ചെയ്തു പോയപ്പോൾ ഡേവിഡ് അയാളുടെ കഥ പറഞ്ഞു. 1975 ഇൽ വിയറ്റ്നാം യുദ്ധം അവസാനിച്ചതോടെ അമേരിക്കയെ സജീവമായി അനുകൂലിച്ച സൈഗോണിലെ ഗവർമെന്റ് ജീവനക്കാരും സൈനീക ഉദ്യോഗസ്ഥരും അങ്കലാപ്പിലായി. അന്ന് അങ്ങനെയുള്ള ഒരു ലക്ഷത്തി മുപ്പതിനായിരം പേരെ അമേരിക്ക അവരുടെ നാട്ടിൽ പുനരധിവസിപ്പിച്ചു. അതിൽ ഒരാൾ തുടങ്ങിയ റെസ്റ്റോറെന്റിലിരുന്നാണ് ഭക്ഷണം ഞങ്ങൾ അത്താഴം കഴിച്ചത്. അന്ന് അദ്ദേഹം വിയറ്റ്നാമിന്റ ചരിത്രം പറഞ്ഞു തന്നു. തിരികെ വീട്ടിൽ ചെന്നപ്പോൾ വിയറ്റ്നാമിനെകുറിച്ചുള്ള ഒരു പുസ്തകം തന്നു
അന്നാണ് ചൈന വിയറ്റനാമിനെ 1979 ഇൽ ആക്രമിച്ചതറിഞ്ഞത്. എങ്ങനെയാണ് സോവിയറ്റ് -ചൈന കമ്മ്യുണിസ്റ്റ് മത്സരത്തിൽ വിയറ്റ്നാം പെട്ടതെന്ന്. കമ്പോഡിയയിൽ ഖേമർ റൂഷിനെയും പോൾ പൊട്ടിനെയും പിന്തുണച്ചത് ചൈനയായിരുന്നു. വിയറ്റനാം കമ്പോഡിയയിൽ പോൾ പൊട്ടിനെ തുരത്തി അവരുടെ ഇങ്ങിതമുള്ളവരുടെ ഭരണം നോംമ്പേനിൽ സ്ഥാപിച്ചതോടെ ചൈന ഇടഞ്ഞു. ചൈന വടക്കേ വിയറ്റ്നാമിന്റ് ചില ഭാഗങ്ങൾ പിടിച്ചു. ഇതിന് ഒരു കാരണം വിയറ്റമിനെ പിന്താങ്ങിയിരുന്നത് സോവിയറ്റ് യുണിയൻ ആയിരുന്നുവന്നതാണ്.
എന്തായാലും ചൈന വിയറ്റാനിമിന്റ ഒരു ഭാഗം കയ്യേറിയതോടെ വിയറ്റ്നിമിൽ ജീവിച്ചിരുന്ന ചൈനീസ് 'ഹോ ' വംശജർക്കെതിരെ പൊതു വികാരമുണ്ടായി. അതുകൊണ്ടു തന്നെ ബോട്ടിൽ അഭയാർഥികളായി എത്തിയവരിൽ ഒരുപാടു പേർ സൈഗോണിലെ ചൈനീസ് വംശജരായിരുന്നു. ചൈനീസ് സൈന്യം പിൻമാറിയെങ്കിലും വിയറ്റ്നാമീസ് സൈന്യം 1989 വരെ കമ്പോഡിയയിൽ തുടർന്നു.ആദ്യം പോൾപൊട്ടിനെ തുരത്തുവാൻ വന്ന വിയറ്റ്നാമീസ് സൈന്യത്തെ സ്വാഗതം ചെയ്ത വിയറ്റ്നാമീസ് സൈന്യം കമ്പോഡിയയിൽ തമ്പടിച്ചതോടെ അതു വീണ്ടും ഖെമർ റൂഷ് ഗറില്ല യുദ്ധത്തിന് വഴിതെളിച്ചു. വിയറ്റനാം -കമ്പോഡിയ ബന്ധം ചരിത്രപരമായ ശത്രുതകളുടെയും യുദ്ധങ്ങളുടെയും അതിർത്തി ഉരസലുകളുടെയുമാണ്‌. അതു കൊണ്ടു വിയറ്റ്നാം സൈനീക അധിനിവേശം കമ്പോഡിയൻ സമൂഹത്തിന് അംഗീകരിക്കുവാൻ പ്രയാസമായിരുന്നു. ഇപ്പോഴും കമ്പോഡിയയിലെ ജനങ്ങൾക്ക് വിയറ്റനാമിൽ നിന്നുള്ളവരോട് ഉള്ളിൽ കുറച്ചു കലിപ്പുണ്ട്.
വിയറ്റനാമിലെ ജനങ്ങൾ യുദ്ധങ്ങളിലുടെ ജീവിച്ചത് ഏതാണ്ട് നാല്പത് കൊല്ലമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് 1940 ജപ്പാൻ ഹാനോയ് പിടിച്ചടക്കിയതോടെ തുടങ്ങിയ യുദ്ധം 1980.ഇൽ ചൈന പിന്മാറുന്നത് വരെ വിയറ്റ്നാമിനെ പിന്തുടർന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനീക ശക്തികളുടെ മുന്നിൽ പതറാതെ പിടിച്ചു നിന്ന രാജ്യത്തിലെ ജനങ്ങൾക്ക് അവരുടെ ദേശീയതയിലുള്ള ആത്മ വിശ്വാസം വളരെ വലുതാണ്.
ഒരു പക്ഷേ ആ ജനതയുടെ ആത്മ വിശ്വാസമാണ് യുദ്ധങ്ങളുടെ ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ ആ രാജ്യത്തിനു കഴിഞ്ഞത്.
യുദ്ധങ്ങളിൽ നിന്ന് കരകയറി നിലയുറപ്പിച്ച കമ്മ്യുണിസ്റ്റ് സർക്കാരിനു സോവിയറ്റ് പിന്തുണയുണ്ടായിരുന്നുവെങ്കിലും വിയറ്റനാം ചൈനീസ് മാർക്കറ്റ് മോഡൽ സോഷ്യലിസമാണ് പിൻതുടർന്നത്. 1986 ഡോയ്‌ മൊയ്(Doi moi ) എന്നറിയപെട്ട സാമ്പത്തിക -രാഷ്ട്രീയ നയകാര്യ പരിവർത്തനോടെയാണ് വിയറ്റനാംസാമ്പത്തിക കമ്പോളവൽക്കരണവും സാമൂഹിക സോഷ്യലിസവും കൂട്ടിയുള്ള ഒരു നയകാര്യ സമീപനം സ്വകരിച്ചത്. അതു പൊതു വിദ്യാഭ്യാസത്തിലും പൊതു ജനാരോഗ്യത്തിലും അതുപോലെ ദാരിദ്ര്യം നിർമാണത്തിലും ഊന്നിയുള്ള ഒരു സമീപനമായിരുന്നു.
ഇതിനു പിന്നാലെ.അടിസ്ഥാന തലത്തിൽ നിയന്ത്രിത ജനായത്തവൽക്കരണം നടപ്പാക്കി. പ്രാദേശിക സ്വയംഭരണകൂടങ്ങളുടെയും, പൌരസമൂഹ സംഘടനകളുടെയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര സംഘടനകലെയും സർക്കാർ ഇതര സ്വതന്ത്ര സംഘടനകളെയും ഏകോപനത്തിലൂടെ സര്‍ക്കാറിന്റെ വികസന നയങ്ങൾ നടപ്പാക്കുന്നത്. അങ്ങനെ അടിസ്ഥാന തലംവരെ എല്ലാവരെയും ഉൾക്കൊളളിച്ചുകൊണ്ടുള്ള സാകല്യ വികസന സമീപനമാണ് വിയറ്റ്നാമിനെ മാറ്റിയത്.
എഴുപത് ശതമാനം ദരിദ്രരുണ്ടായിരുന്ന വിയറ്റ്നാമിൽ ഇന്ന് ദാരിദ്ര്യം 5% ത്തോളമേയൂള്ളൂ. 2002 നും 2018 നും ഇടക്ക് ഏതാണ്ട് നാലരകോടി ജനങ്ങളാണ് (ജനസംഖ്യയുടെ 50%) ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്.
തുടരും
ജെ എസ് അടൂർ

വിയറ്റ്നാം വിചാരങ്ങൾ -5
ഒരു ഫീനിക്സ് വികസന മാതൃക
യുദ്ധങ്ങളുടെയും പട്ടിണിയുടെയും ചാരത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന വിയറ്റ്നാമിന്റ സാമ്പത്തിക സാമൂഹിക വളർച്ചക്ക് അധികം സമാനതകളില്ല
കഴിഞ്ഞ ഇരുപത്തി അഞ്ചു കൊല്ലകൊണ്ടു വിയറ്റ്നാം സാമ്പത്തിക വികസനവും സാമ്പത്തിക വികസനവും ഒരുമിപ്പിച്ചു അഭൂതപൂർവമായ നേട്ടം കൈവരിച്ച രാജ്യമാണ്. ഒരു വിയറ്റ്നാമിന്റ തനത് വികസന മാതൃകയെന്ന് വിളിക്കാവുന്നയൊന്നും.
അതിൽ പ്രധാനമായത് കാർഷിക വികസനവും അതിന് അനുസരിച്ചുള്ള അഗ്രോ ഇൻഡസ്ട്രിയൽ വികസനവുമാണ്. ഒരു പക്ഷേ ചക്കയുടെ ഏറ്റവും നല്ല പ്രോഡക്റ്റ് കിട്ടുന്ന രാജ്യം വിയറ്റ്നാമും പിന്നെ തായ്‌ലൻഡ്മായിരി
ക്കും. അങ്ങനെയുള്ള വികസന മാതൃക കർഷകരുടെ കൈയ്യിൽ പണമെത്തിച്ചു.
അതോടൊപ്പം ചെറു വായ്പകൾ അടിസ്ഥാന തലത്തിൽ ലഭ്യമാക്കി. വ്യാപാര വ്യവസായ സംരംഭങ്ങൾ പ്രവർത്തിക്കുവാൻ ഉദാരവൽക്കരണം നടപ്പാക്കി. ബിസിനസ് ചെയ്യുവാൻ ഏറ്റവും എളുപ്പമുള്ള രാജ്യമെന്നതാനാൽ വിദേശ സംരംഭക നിക്ഷേപങ്ങൾ കൂടി.
അങ്ങനെ മാക്രോ ഇക്കോണമി വികസനത്തോടൊപ്പം മൈക്രോ ഇക്കോണമിയും കാർഷിക ഇക്കോണമിയും വികസിപ്പിച്ചതാണ് ഏറെക്കുറെ താഴെ തട്ടിലുള്ളവരെ ഉൾപ്പെടുത്തി.കൊണ്ടുള്ള സാമ്പത്തിക വളർച്ചക്ക് ആധാരം. ഇൻക്ലൂസിവ് ഇക്കണോമിക് ഗ്രൊത് മോഡൽ.
അതോടൊപ്പം നികുതി വരുമാനം കൂട്ടി. അതു പൊതു വിദ്യാഭ്യാസം, പൊതു ആരോഗ്യം അടിസ്ഥാന തല റോഡുകൾ, പാലങ്ങൾ മുതലായവക്ക് ഉപായോഗിച്ചു. സ്വകാര്യ സംരഭങ്ങളെ പ്രോത്സാഹിപ്പിച്ചു മാനവ വികസനത്തിന് സർക്കാർ മുൻകൈഎടുക്കുക എന്ന പ്രായോഗിക സമീപനത്തിൽ കൂടിയാണ് യുദ്ധവും ദാരിദ്രവും ഒരുമിച്ചു അനുഭവിച്ച രാജ്യം ഇന്ന് വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കേവലം മുപ്പതു വർഷം കൊണ്ടു വളർന്നത്.
വിയറ്റ്നാമിന്റ ആളോഹരി വരുമാനം 1985 ഇൽ 230ഡോളർ മാത്രമായിരുന്നു. ഇന്നത് 2500 ഡോളറിൽ കവിഞ്ഞിരിക്കുന്നു. ആളോഹരി വരുമാനം പതിനായിരം ഡോളറിൽ അധികമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
മുപ്പതുകൊല്ലം മുമ്പ് വരെ യുദ്ധവും ദാരിദ്ര്യവുമായി തളർന്നഒരു രാജ്യം ഇത്രപെട്ടന്ന് വികസിക്കുന്നതിന് അധികം ഉദാഹരണങ്ങളില്ല.
സാമൂഹിക വികസനത്തിൽ പങ്കാളികളാകുവാൻ അന്തരാഷ്ട്ര വികസന സംഘടനകളെ വിളിച്ചു അവർക്കു സൗകര്യമുണ്ടാക്കി. അങ്ങനെയാണ് ആക്ഷൻഐയ്ഡ് എന്ന അന്തരാഷ്ട വികസന സംഘടനെക്ക് വിയറ്റ്നാം സൗകര്യമൊരുക്കിയത്. അതുമായി ബന്ധപ്പെട്ടാണ് ഏഴുതവണ വിയറ്റ്നാമിൽ സഞ്ചരിച്ചത് .
പക്ഷേ അങ്ങനെയുള്ള സംഘടനകളിൽ ബഹു ഭൂരിപക്ഷവും വിയറ്റനാമിൽ നിന്നുള്ളവരാണ്. പലരും പാർട്ടി അംഗങ്ങളോ സർക്കാർ ഉദ്യോഗത്തിൽ നിന്ന് അവധിഎടുത്തു വന്നവരൊയാണ്. അതുകൊണ്ടു തന്നെ എല്ലാ അന്താരാഷ്ട്ര സംഘടനയിലും നടക്കുന്നത് അടിമുടി സർക്കാരിനും പാർട്ടിക്കും അറിയാമായിരുന്നു
വിയറ്റ്നാം കമ്മ്യുണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മറ്റിയിൽ ഉള്ള ലോയ് എന്റെ അടുത്ത സുഹൃത്താണ്. കേരളത്തിൽ വിയറ്റനാം ഡെലിഗേഷനിൽ പല പ്രാവശ്യം വന്നിട്ടുള്ളയാൾ. അന്താരാഷ്ട്ര യുവജന ഡെമോക്രാട്ടിക് ഫെഡറേഷമിൽ ബുഡാപെസ്റ്റിൽ പ്രവർത്തിച്ചിട്ടുള്ള ലോയിക്ക് ബിനോയ്‌ വിശ്വത്തെയും പരേതനായ എന്റെ സുഹൃത്ത്‌ സോണി തെങ്ങമത്തെയും എം എ ബേബിയുമൊക്കെ അറിയാം. കേരളത്തെകുറിച്ചും കേരള മോഡൽ വികസനത്തെകുറിച്ചും നല്ല ധാരണയുള്ളയാളാണ് ലോയ്.
ലോയിയോടൊപ്പം ചേർന്നു ഹാനോയിൽ സൌത്ത് -സൌത്ത് സോളിഡാരിറ്റി ഫോറം ഹാനോയിൽ വച്ചു 2007 ഇൽ സംഘടിപ്പിച്ചത് നല്ല ഓർമ്മകളാണ്. അന്ന് പ്രൊഫസർ സമീർ അമീനാണ് അവിടെ പ്രധാന പ്രസംഗം ചെയ്തത്. ആ വർഷങ്ങളിൽ സമീർ അമീനോട് അടുത്തു പ്രവർത്തിക്കുവാനും ചർച്ചകൾ നടത്തുവാനും കഴിഞ്ഞത് വിജ്ഞാനപ്രദമായ അനുഭവങ്ങളായിരുന്നു. കേരളത്തിൽ നിന്നുള്ള അടൂർ ബാബു ജോൺ സൌത്ത് സൌത്ത് സോളിഡാരിറ്റി മീറ്റിങ്ങിൽ പങ്കെടുക്കുവാൻ വന്നിരുന്നു.
അന്ന് സമീർ അമീനെയും പ്രധാന സംഘടകരെയും പാർട്ടി പോളിറ്റ്ബ്യുറോ ഉച്ചഭക്ഷണത്തിന് വിളിച്ചിരുന്നു. പോളിറ്റ് ബ്യുറോയിൽ ഇന്നത്തെ പ്രസിഡന്റ് ട്രോങ്ങും പ്രധാനമന്ത്രി ഫുക്കും അംഗങ്ങളായിരുന്നു. അന്നു സോഷ്യലിസ്റ്റ് മാർഗ്ഗവും കമ്പോളവൽക്കരണവും ഏകോപിച്ചുള്ള മാർക്കറ്റ് സോഷ്യലിസ്റ്റ് നായകാര്യ സമീപനത്തെകുറിച്ച് അവർ വിശദീകരിച്ചു തന്നു.
വിയറ്റ്നാമിലും ചൈനയിലും മാത്രമാണ് സൂട്ടും ടൈയുമൊക്കെ ധരിച്ചു പോകാറുള്ളത്. കാരണം സർക്കാരിലെയോ പാർട്ടിയിലെയോ ഉന്നതരെ കാണണമെങ്കിൽ ഫോർമൽ വസ്ത്രധാരണം വേണം അക്കാര്യത്തിൽ അവർ ബ്രിട്ടീഷ് മാതൃകയാണ് പിന്തുരുന്നത്. ഇന്ന് ഹോചി മിന്റ്യോ മാവോയുടെയോ വസ്ത്ര ധാരണം തുടരുന്ന ഉന്നതരില്ല. മറിച്ചു ഇന്ത്യക്കാരാണ് നെഹ്‌റു ജാക്കറ്റും മറ്റും ഉപയോഗിച്ച് ഒരു ഇന്ത്യൻ മാതൃക പിന്തുടരുന്നത്
അതു പോലെ ഓരോ രാജ്യത്തും വ്യത്യസ്ത വസ്ത്ര-ഭക്ഷണ-ഭാഷ പ്രോട്ടോക്കോളുകളുണ്ട്. അതത് രാജ്യത്തു അവിടുത്തെ സംബോധനകളും ശരീര ഭാഷകളും എല്ലാം പഠിക്കണം. ഉദാഹരണത്തിന് വിയറ്റ്നാമിൽ ചെന്ന് നമ്മൾ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ പലരും ' യെസ് ' എന്ന് പറയും. അതിനർത്ഥം അവർ നിങ്ങളോട് യോജിക്കുവെന്നല്ല. യെസ് , ഐ ഹിയർ യു ' എന്നാണ്.
ഒരിക്കൽ ഉച്ചഭക്ഷണം കഴിഞ്ഞു ഓഫീസിൽ ചെന്നപ്പോൾ പലരും കൂർക്കം വലിച്ചുറക്കം. ചിലർ പായ വിരിച്ചു ഓഫിസിൽ ഉച്ചയുറക്കം. ആദ്യമായി ഇതു കണ്ടിട്ട് അത്ഭുതമാനുണ്ടായത്. വിയറ്റമിൽ ആളുകൾ രാവിലെ എട്ടരയ്ക്ക് ജോലിക്ക് എത്തും.പക്ഷേ ലഞ്ച് ബ്രേക്ക് ഒന്നര മണിക്കൂറാണ്. പന്ത്രണ്ടരക്ക് ലഞ്ച് കഴിഞ്ഞു പിന്നെ ഒരുമണി മുതൽ മുപ്പതോ നാല്പതോ മിനിറ്റ് ഉച്ചയുറക്കത്തിനുള്ള സമയമാണ്. അതു കൊണ്ടു പന്ത്രണ്ടരക്ക് മുമ്പോ അല്ലങ്കിൽ മൂന്നു മണി കഴിഞ്ഞോവെ സർക്കാർ ഓഫിസുകളിൽ പോലും പോകാവൂ എന്നാണ് കിട്ടിയ ഉപദേശം
ഉച്ചയുറക്കമൊക്കെയുണ്ടെങ്കിലും ആത്മവിശ്വാസത്തോടും കാര്യപ്രാപ്തിയോടും ജോലിചെയ്യുവാനുള്ള വിയറ്നീമീസ് സഹപ്രവർത്തകരെക്കുറിച്ചു എനിക്ക് വലിയ മതിപ്പാണ്.
അതുകൊണ്ടു കൂടിയാണ് വിയറ്റ്നാം ശരാശരി ആറും ഏഴും ശതമാനം സമ്പത്തിക വളർച്ചയിൽ തൊണ്ണൂറുകൾ മുതൽ മുന്നോട്ട് പോകുന്നത്. യു എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മിക്കതും വിയറ്റ്നാം ആർജ്ജിച്ചു.
ഇന്ന് ഏതാണ്ട് പത്തു കോടിയോളം ജനങ്ങളുള്ള വിയറ്റ്നാമിൽ എഴുപത് ശതമാനം ആളുകൾ മുപ്പത്തി അഞ്ചു വയസ്സിനു താഴ്യുള്ളവരാണ്.. ശരാശരി ആയുസ്സ് 76 വർഷമാണ്. പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പൊതു ജനാരോഗ്യ കാര്യത്തിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സ്ത്രീ ശാക്തീകരണത്തിന്റ കാര്യത്തിലും വിയറ്റ്നാം മുന്നിലാണ്
ഭക്ഷ്യക്ഷാമമുണ്ടായിരുന്ന ഈ രാജ്യം ഇന്ന് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന ഒരു രാജ്യമാണ്. ഒരിക്കല്‍ അമേരിക്കന്‍സേനയുമായി അത്യന്തം ദുഷ്കരമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന വിയറ്റ്നാം ഇന്നു അമേരിക്കയുമായി സമൃദ്ധമായ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രായോഗിക പൊതുനായകാര്യ സമീപനമാണ് വിയറ്റ്നമിന്റ വളർച്ചക്ക് ഒരു കാരണം
ഭരണനിര്‍വ്വഹണത്തിന്‍റെയും, പൌരസമൂഹത്തിന്‍റെയും, വികസനത്തിന്‍റെയും, ജനായത്തത്തിന്‍റെയും കാര്യത്തില്‍, ലോകമെമ്പാടുനിന്നുമുള്ള നയപരമായ പുതിയ പ്രക്രിയകള്‍ അവര്‍ തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുകയാണ്.
പക്ഷേ സാമ്പത്തിക വളർച്ചയോടെ നേരിടുന്ന പല പ്രശ്നങ്ങളുമുണ്ട്. പലതും കേരളത്തോട് സാമാനം. പ്രധാന പ്രശ്നം പെട്ടന്നുള്ള വ്യവസായിക വളർച്ചയിൽ നേരിടുന്ന പരിസ്ഥിതി പ്രശ്ങ്ങളാണ്. അതു പോലെ നഗരങ്ങളിലുള്ള ഖര മാലിന്യ നിർമ്മർജനം പ്രശ്‍നമാണ്. കമ്പോളവൽക്കരണവും നവ ഉദാരവൽക്കരണ നയങ്ങളും അഴിമതിയുടെ അളവുകൾ കൂട്ടിയിട്ടുണ്ട്.
ഏകപാർട്ടിയിലെ രാഷ്ട്രീയ പ്രമുഖർ നടത്തുന്ന ഭരണത്തിൽ മനുഷ്യ അവകാശങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യവും കമ്മിയാണ്. അതുകൊണ്ടു മനുഷ്യ അവകാശ പ്രവർത്തകരോട് ചൈനയിലെപ്പോലെ ശത്രുതയോടെയാണ് ഭരണകൂടം പെരുമാറുന്നത്. മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്നു തന്നെ പറയാം. സമൂഹ മാധ്യങ്ങൾ സദാ നിരീക്ഷണത്തിലാണ്.
വിവിധ ന്യൂന പക്ഷ വിഭാഗങ്ങളിൽ സാമ്പത്തിക സാമൂഹിക വളർച്ച താരതമ്യേന കുറവാണ്. എത്നിക് ന്യൂന പക്ഷ വിഭാഗങ്ങളുടെ മത സ്വാതന്ത്ര്യത്തിനുമേൽ വലിയ നിയന്ത്രണമിപ്പോഴുമുണ്ട്. തെക്കേ കമ്പോഡിയ വിയറ്റ്നാം അതിർത്തിയിലുള്ള ഇരുപത് ലക്ഷത്തോളം ഖമർ ഭാഷ സംസാരിക്കുന്ന കമ്പോഡിയൻ വംശജർ അവരുടെ രാഷ്ട്രീയം പാർട്ടിയുണ്ടാക്കി സർക്കാരുമായി ഉരസലിലാണ്.
സാമ്പത്തിക വ്യവസ്ഥയിലെ പുതിയ വരേണ്യരും , അധികാരത്തിലുള്ള പഴയ വരേണ്യരും തമ്മിലുള്ള ബാന്ധവംമാർക്കറ്റ് കൂടുതലും സോഷ്യലിസം നാമ മാത്രമാക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ ചൈനയിൽ ഉള്ളത് പോലെ പാർട്ടി ഇന്ന് വിയറ്റ്നമീസ് ഭൂരിപക്ഷ സാംസ്‌കാരിക ദേശീയതയുടെ പതാക വാഹകരാണ്.
കാര്യമെന്തൊക്കെയായാലും വിയറ്റനാമിന്ന് വളരെ ആത്മ വിശ്വാസത്തോടെ.മുന്നോട്ട് പോകുന്ന രാജ്യമാണ്. ഏറ്റവും മനോഹരമായ ബീച്ചുകളും കടലിൽ പൊന്തി നിൽക്കുന്ന കുന്നുകളും കാടുകളും ലോക ഹെറിറ്റേജായ മൈ സോൺ ക്ഷേത്ര സമുശ്ചയമൊക്കെയുള്ള നാട്. സുരക്ഷിമായി സഞ്ചരിക്കുവാൻ പറ്റിയ ദേശം. അത്കൊണ്ടു തന്നെ ഇപ്പഴും യാത്ര ചെയ്യാനിഷ്ട്ടമുള്ള രാജ്യമാണ് വിയറ്റ്നാം
അതിജീവനത്തിന്‍റെയും, നിലനില്‍പ്പിന്‍റെയും, നവീകരണത്തിന്‍റെയും കഥയാണ് വിയറ്റ്നാമിന്‍റെ കഥ. വിയറ്റ്നാം ജനതക്ക്, തങ്ങളുടെ രാജ്യത്തിന്‍റെ പേരില്‍, അന്തസ്സും അഭിമാനവും ആത്മവിശ്വാസവുമുണ്ടാക്കുന്നതരം കഥ.
ജെ എസ് അടൂർ
പിന്കുറിപ്പ് : മുൻപുള്ള നാലു ഭാഗം താല്പര്യമുള്ളവർക്ക് ലിങ്ക് കമന്റിൽ ഉണ്ട്


No comments: