Friday, March 13, 2020

അങ്കോർ അമ്പലങ്ങളുട നാട്ടിൽ -2

അങ്കോർ അമ്പലങ്ങളുട നാട്ടിൽ
2
കംബോഡിയയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിനു ഒരു നിയത രൂപമുണ്ടാകുന്നത് ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യം ഖേമർ സാമ്രജ്യത്തിന്റെ തുടക്കത്തോടെയാണ്. അതിന് മുമ്പ് തന്നെ ഇപ്പഴത്തെ വിയറ്റ്നാമിന്റ ചില ഭാഗങ്ങളും തായലാൻഡിന്റ ചില പ്രദേശങ്ങളിൽ ഫുനാൻ, ചേൻല രാജ്യങ്ങൾ ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നത് ചൈനീസ് രേഖകളിലാണ്. ഫുനാൻ എന്നതും ചെൻല എന്നതും ചൈനീസ് പേരുകളാണ്. എന്നാൽ ഈ നാഗരിക സംസ്കാരങ്ങളെല്ലാം ഇന്ത്യൻ മത-സാംസ്‌കാരിക സ്വഭാവമുള്ളതാണ് എന്നു കരുതുന്നത് മൂന്നാം നൂറ്റാണ്ടു മുതലുള്ള ഇന്ത്യൻ ബിംബങ്ങളും അമ്പലങ്ങളുമാണ്.
മൂന്നാം നൂറ്റാണ്ട് മുതൽ ബംഗാൾ ഉൾക്കടലിലൂടെ കാറ്റിന്റെയും ഒഴുക്കിന്റയും ഗതി അനുസരിച്ചു ഇന്നത്തെ ഒറീസ്സമുതൽ തമിഴ്നാട് വരെയുള്ള കിഴക്കേ തുറമുഖങ്ങളിൽ നിന്ന് കച്ചവടത്തിനും മറ്റുമായി ചൈനയിലും അതു പോലെ തെക്ക് കിഴക്കേ ഏഷ്യയിലും പോയിരുന്നു. ശ്രീലങ്ക തൊട്ട് അങ്ങ് ഫിലിപ്പീൻസ് ദ്വീപുകളിൽ വരെ ഇന്ത്യക്കാർ സഞ്ചരിച്ചു ഭാഷ സംസ്കാര സമൂഹങ്ങളുണ്ടാക്കി. എന്നാൽ ഇന്നും ഇന്ത്യയിൽ ഗഹനമായ ഗവേഷണം നടക്കാത്ത ഒരു കാര്യമാണിത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച്കാരാണ് ഇന്ത്യൻ സംസ്കാരവും ചൈനീസ് സംസ്കാരവും ഇഴചേർന്ന സംസ്കാരങ്ങളെ ഇൻഡോചൈന പ്രേദേശങ്ങളെന്നും പിന്നീട് ചിലർ ഗ്രെറ്റർ ഇന്ത്യയെന്നും. ആർ സി മജൂമ്ദാർ എന്ന എഴുതിയ പുസ്തകത്തിലാണ് ആദ്യമായി ഈ വിവരങ്ങൾ വായിച്ചത്. അതിൽ ഇന്ത്യയുടെ 'മഹത്തായ ' പ്രഭാവവും പാരമ്പര്യവും വിവരിച്ചിട്ട് ഉണ്ടെങ്കിലും അതു ഇഗ്ളീഷ് ഫ്രഞ്ച് ചരിത്രകാരൻമാർ re അവലംബിച്ചു എഴുതിയതാണ്. എന്തായാലും അങ്ങനെയാണ് സംഘപരിവാറുകാരുടെ സ്വപ്നഭൂമിയായ അഖണ്ഡ ഭാരതം അഫ്ഗാനിസ്ഥാൻ മുതൽ മിയൻമാരും തെക്കു കിഴക്കേ രാജ്യങ്ങളും ഉൾപ്പെടുന്നത്.
എന്തായാലും ഇപ്പോഴത്തെ കമ്പോഡിയയുടെ നിയത രാഷ്ട്രീയ സാമൂഹ്യ ചരിത്രം ഒമ്പതാം നൂറ്റാണ്ടിന്റ ആദ്യം മുതലാണ് തുടങ്ങുന്നത്. 802 മുതൽ 1431 വരെ കംബുജ് എന്ന സാമ്രാജ്യം ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തും ശക്തിയുമുള്ള രാജ്യമാണ് അറിയപ്പെട്ടത്. തെക്കേ ചൈനയിലെ യുനാൻ പ്രദേശംമുതൽ വിയറ്റ്നാം തായ്ലാൻഡ്‌, ലാവോസ്, മ്യാന്മറിന്റ ഭാഗങ്ങൾ ചേർന്ന വലിയ രാഷ്ട്രീയ സംസ്‌കാരമായി കംബുജ് മാറി. ആ കാലത്തു അങ്കോർ തലസ്ഥാനമാക്കി ഭരിച്ചത് കൊണ്ടു അങ്കോർ സാമ്രാജ്യമെന്നും അറിഞ്ഞിരുന്നു.
അങ്കോർ പതിനാലാം നൂറ്റാണ്ടിൽ ലോകത്തെ തന്നെ ഏറ്റവും വലിയ നഗര സംസ്കാരമായി മാറിയിരുന്നു. ഈ അടുത്ത കാലത്ത് നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത് ഏതാണ്ട് ആയിരം ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടന്ന നഗര വാസ സംസ്കാരമായൊരുന്നു അങ്കോർ എന്നാണ്. ആ കാലത്ത് പത്തു ലക്ഷം പേർ പാർത്തിരുന്ന നഗര സമൂഹം. അങ്കോർ നഗരമാണ് വളരെ സങ്കീർണ്ണമായ ജല സംഭരണ വിതരണ സംവിധാനം പ്രയോജനപെടുത്തിയത്. നെൽകൃഷിക്കും മനുഷ്യ ആവശ്യങ്ങൾക്കുമായി ഒമ്പതാം നൂറ്റാണ്ട് മുതൽ ജലഉപയോഗം ശാസ്ത്രീയമായി പഠിച്ചു ചെയ്തു എന്നതിന് ഇപ്പോൾ തെളിവുകൾ ലഭ്യമാണ്.
അങ്കോർ ലോകത്തു അടയാളപെടുത്തുന്നത് അങ്കോർ വാട്ട് എന്നറിയപ്പെടുന്ന അഞ്ഞൂറോളം ഏക്കറിൽ തല ഉയർത്തി നിൽക്കുന്ന ലോകത്തിൽ വലിയ ക്ഷേത്ര സമുശ്ചയം കാരണമാണ്. ഇതെല്ലാം വിശദമായി കണ്ടു പഠിക്കമെങ്കിൽ ആഴ്ചകൾ വേണം.
അവിടെ മൂന്നു പ്രാവശ്യമായി പത്തു ദിവസം ചിലവിട്ടെങ്കിലും ഇപ്പോഴും പലതും കണാൻ ബാക്കി. കുടുംബമായി അവിടെ മൂന്നു ദിവസം ചിലവിട്ടു മക്കളോട് ചരിത്രം പറഞ്ഞു പഠിപ്പിച്ചു ആർക്കിയോലെജിസ്‌റ്റും ഹെറിറ്റേജ് ചരിത്ര ഗവേഷകയുമായ ബീനക്ക് ഏറ്റവും താല്പര്യമുള്ള യുനെസ്‌കോ ലോക മോണുമെന്റാണ് അങ്കോർ. അതുകൊണ്ടു തന്നെ അവിടുത്തെ ചരിത്രം ഞങ്ങളുടെ വീട്ടിൽ നിത്യ സംഭാഷങ്ങളാണ്
അങ്കോറിലെ പ്രധാന ക്ഷേത്രമായ അങ്കോർ വാട്ട് നിർമിച്ചത് പത്രണ്ടാം നൂറ്റാണ്ടിലാണ്. വിഷ്ണു ക്ഷേത്രമായി ഇതു പണി കഴിപ്പിച്ചത് സൂര്യ വർമ്മൻ രണ്ടാമന്റെ ഭരണകാലത്താണ് (1113 - 1150 ). വിഷ്ണുലോകം എന്നു വിളിച്ച ഈ ക്ഷേത്രം വാസ്തു ശില്പകലയുടെയും ക്ഷേത്ര നിർമിതിയുടെയും ലോകത്തിലെ തന്നെ ഉദാത്ത മാത്രകയാണ്. ഏതാണ്ട് അഞ്ഞൂറ് ഏക്കറിലാണ് ഇതു നിൽക്കുന്നത്. ചുറ്റും ജലമൊഴുകുന്ന കിടങ്ങുകൾ/കനലുകൾ. വിശാലമായ ഗ്രൗണ്ട്. ഏതാണ്ട് 850 കൊല്ലം കഴിഞ്ഞിട്ടും തല ഉയർത്തിനിൽക്കുന്ന ക്ഷേത്രം മനുഷ്യ സർഗ്ഗ -ശാസ്ത്ര ധാരകകളുടെ മികച്ച അതയാളെപ്പെടുത്തലാണ്. അന്ന് ക്ഷേത്രങ്ങൾ അധികാരത്തിന്റെ അടയാളപ്പെടുത്തൽ മാത്രമല്ല. രാജ ഭണ്ഡാര സാമ്പത്തിക ആസ്ഥാനവുമാണ്.
കാരണം രാജാക്കന്മാർക്ക് ഭണ്ഡാര വരുമാനത്തോടൊപ്പം ക്ഷേത്ര വരുമാനവും ഉണ്ടായിരിന്നു. രാജാക്കന്മാർ ദൈവങ്ങളുടെ പേരിൽ രാജ്യം ഭരിച്ചപ്പോൾ ക്ഷേത്രങ്ങളും പള്ളികളും മൂന്നു വിധത്തിലാണ് അവർ ഉപയോഗപ്പെടുതുയത്. ഒന്നാമതായോ ദൈവഭക്തിയും രാജ ഭക്തിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ എന്നത് ഉറപ്പിച്ചു രാഷ്ട്രീയ സാധുത നേടുവാൻ. രണ്ടാമത്. ദൈവകോപം വരാതിരിക്കാനും സ്വയ രക്ഷ നന്മകൾക്കായി കാണിക്കയിട്ടുള്ള ധന സമാഹരണം. മൂന്നു. രാജഭണ്ഡാരത്തിൽ ഒരു ഭാഗവും സ്വർണ്ണവും സൂക്ഷിച്ചു വയ്ക്കാൻ. അതു കൊണ്ടു തന്നെ എല്ലാവർക്കും ദൈവത്തെ പേടി ഉള്ളത് കൊണ്ടു സ്വർണ്ണം സുരക്ഷിതം. ഇതു കൂടാതെ ക്ഷേത്രം പണി ഒരു സാമ്പത്തിക ഉത്തേജന സംരഭവുമാണ്. മൊത്തത്തിൽ രാഷ്ട്രീയ സാമ്പത്തിക മഹത്വം പ്രകടിപ്പിക്കുവാനും അതെ സമയം സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള സംരംഭം.
സൂര്യ വർമ്മൻ രണ്ടാമന്റെ കാലം കഴിഞ്ഞു 27 വർഷം കഴിഞ്ഞപ്പോൾ ഇപ്പോഴത്തെ മധ്യ വിയറ്റ്നാമിൽ നിന്നുള്ള ചാമ് രാജാക്കന്മാർ അങ്കോർ വാട്ട് ആക്രമിച്ചു. കമ്പടിയാക്കാർക്ക് ഇപ്പോഴും വിയറ്റ്നാംകാരോട് കലിപ്പാണ്. അതു അവരുടെ ചരിത്രത്തിൽ ഉടനീളം ഉള്ള പരസ്പര യുദ്ധങ്ങൾ കാരണം കൊണ്ടു കൂടിയാണ്.
പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ജയവർമ്മൻ നാലാമനാണ് അങ്കോർ ക്ഷേത്രം പുതുക്കി പണിതത് . അതിനു വടക്കായി അങ്കോർ തോം, ബയോൻ ക്ഷേത്രങ്ങൾ നിർമിച്ചതും അദ്ദേഹത്തിന്റെ ഭരണ കാലത്താണ്.
പന്ത്രണ്ടാം നൂറ്റാണ്ടിന്റ അവസാനത്തോടെ ശ്രീലങ്കൻ ബുദ്ധ സന്യാസിമാരുടെ വരവോടെ രാജ്യം ബുദ്ധമത വിശ്വാസങ്ങളിലേക്ക് പോയി. ഇതു പെട്ടന്ന് ഉണ്ടായ മാറ്റമല്ല. ഹിന്ദു മതധാരയിൽ നിന്ന് ക്രമേണ സംഭവിച്ച മാറ്റമാണ്. അതുകൊണ്ടു തന്നെ തായ്ലാൻഡ് കമ്പടിയാ എന്നിവിടങ്ങളിളിലെ ബുദ്ധ മത ധാരയുടെ അടിസ്ഥാനം ഇപ്പോഴും ഹിന്ദു മത വിശ്വാസ സംസ്കാര ധാരകളാണ്. അങ്കോർ നാഗരിക മത വിശ്വാസമാണ് പിന്നീട് സുഖോ തായ്, സുവർണഭൂമി, അയൂത്തയ, സയാം എന്നീ തായ് രാജ്യങ്ങളും പിന്തുടർന്നത്. തായ് രാജാക്കന്മാരെ ഇപ്പഴും അറിയുന്നത് രാമ എന്നാണ്.
വിഷ്ണു ക്ഷേത്രമായി തുടങ്ങിയ അങ്കോർ വാട്ട് ഏതാണ്ട് നൂറു വർഷങ്ങൾക്കുള്ളിൽ ബുദ്ധ ക്ഷേത്രമായി. ഖെമാർ സാമ്രാജ്യത്തെ അയൂത്തയ (അയോധ്യ )പിടിച്ചു അടക്കി തലസ്ഥാനം തായ്‌ലൻഡിൽ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള അയൂത്തയിലേക്ക് മാറ്റി. അതോടെ അങ്കോറിലെ മഹാ ക്ഷേത്രങ്ങൾ വിസ്‌മൃതിയി ലാണ്ട്. അവിടെ പതിനാറാം നൂറ്റാണ്ട് മുതൽ കാട് വളർന്നു ക്ഷേത്രങ്ങളെ മൂടി. ചില സന്യസിമാരല്ലാതെ അങ്കോറിൽ ആരും ഇല്ലാതെയായി.
പിന്നീട് ഈ ക്ഷേത്ര സമുശ്ചയം കാട് പിടിച്ചു കാട്ടിനിടയിൽ നിന്ന് വീണ്ടും കണ്ടെത്തിയത് കമ്പോഡിയ ഫ്രഞ്ച് അധീനതയിലെക്ക് 1853 മുതൽ മാറിയപ്പഴാണ്. ഹെൻറി മുഹോ എന്ന പരിവേഷകനാണ് കാട് മൂടി കിടന്ന അമ്പലങ്ങളുടെ മാസ്മരിക മഹത്വത്തെകുറിച്ച് ലോകത്തോട് പറഞ്ഞത്. ഫ്രഞ്ച്കാരാണ് ക്ഷേത്ര പരിരക്ഷണത്തിന് ആദ്യമായി പണം മാറ്റി വച്ചത്.അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ട് മുതൽ അങ്കോർ വാട്ട് വീണ്ടും ലോക പ്രസിദ്ധമായത്. 1992 ഇൽ ലോകത്തിലെ പ്രധാന ഹെറിറ്റേജായി മാറി.
ഇന്ന് ഏതാണ്ട് ഇരുപത് ലക്ഷം പേരാണ് അങ്കോറിലെ ക്ഷേത്രം കാണുവാൻ വരുന്നത്. ഇന്ത്യ സർക്കാർ ഉൾപ്പെടെ പല രാജ്യങ്ങളും ഈ പുരാതന ക്ഷേത്ര പരി രക്ഷണത്തിന് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്.
ഇന്ന് കമ്പോഡിയൻ ദേശീയത ബോധത്തിന്റെ പര്യായമാണ് അങ്കോർ വാട്ട്. അതാണ് ഇന്ന് കമ്പോഡിയയുടെ ദേശീയ പതാകയിൽ ഉള്ള ദേശ ചിഹ്നം.
തുടരും
ജെ എസ് അടൂർ

No comments: