Monday, March 23, 2020

വൻ പ്രതിസന്ധിഘട്ടങ്ങളിലും ഭരിക്കുന്നവരുടെ പാർട്ടി നോക്കി പ്രതികരിക്കാനില്ല.

രാജ്യം നേരിടുന്ന ഏതൊരു വൻ പ്രതിസന്ധിഘട്ടങ്ങളിലും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പൊതു ജനാരോഗ്യത്തിനും പൊതു ജന സുരക്ഷക്കും വേണ്ടിയെടുക്കുന്ന നടപടികളോട് സഹകരിച്ചു പിന്തുണക്കുക എന്നതാണ് നയം.
അതു കൊണ്ടു തന്നെ ഭരിക്കുന്നവരുടെ പാർട്ടി നോക്കി പ്രതികരിക്കാനില്ല. രാഷ്ട്രീയ എതിർപ്പുകൾ പ്രകടിപ്പിക്കാൻ വേറെ അവസരങ്ങളുണ്ട്.
കൊറോണ പ്രതി സന്ധി കാലത്തു കേരള മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പറഞ്ഞതിനോട് യോജിച്ചത് പോലെ പ്രധാന മന്ത്രി പറഞ്ഞതിനോടും യോജിക്കുന്നു. കാരണം അവർ എല്ലാ ജനങ്ങളോടും ഉത്തരവാദിത്തം ഉള്ളവരായിരിക്കണം പ്രധാനമന്ത്രിയുടെ പ്രസംഗം കാര്യമാത്ര പ്രസക്തമായിരുന്നു. അതുകൊണ്ടു തന്നെ അതിന്റ തലനാരിഴ കീറി കുറ്റം കണ്ടു പിടിക്കുന്ന രീതിയോട് ഇപ്പോൾ യോജിപ്പില്ല.
അതിനർത്ഥം ഇവരെല്ലാം പറയുന്ന കാര്യങ്ങളോട് എപ്പോഴും യോജിക്കുന്നു എന്നല്ല.
ഇന്ത്യയെപ്പോലെ 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്തു ഒരു ഞായറാഴ്ച ഒരു ദിവസത്തെ ജനതാ കർഫ്യു എല്ലാ ജനങ്ങളെയും കൊറോണ പ്രതിസന്ധിയെകുറിച്ച് ബോധവൽക്കരണം നടത്താനുള്ള സാമൂഹിക പരീക്ഷണമാണ്..അതിനെ രാജ്യ വ്യാപകമായ ഒരു സോഷ്യൽ അഡ്വക്കസി കാമ്പയിനായാണ് ഞാൻ കാണുന്നത്. അതുകൊണ്ടു തന്നെ അതിനെ ടോക്കണിസം എന്ന സിനിക്കലായി കാണുവാൻ ഉദ്ദേശിക്കുന്നില്ല . ഇന്ത്യയെപ്പോലെയുള്ള വൈവിദ്ധ്യങ്ങളുള്ള രാജ്യങ്ങൾ ലോകത്തില്ല. അതുകൊണ്ടു തന്നെ 130 കോടി ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ശ്രമകരമാണ്. അതിനാണ് പ്രധാന മന്ത്രി ശ്രമിച്ചത്. അതു നല്ല തുടക്കമാണ്. അതെ സമയം പാനിക്കിൽ സാധനം വാങ്ങി കൂട്ടരുത് എന്ന ആഹ്വാനവും നല്ലതാണ് .
ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യം വേണ്ട മുൻ കരുതലുകളെ കുറിച്ച് സാധാരണക്കാരെ ബോധവൽക്കരണം നടത്താനുള്ള ഒരു സോഷ്യൽ കമ്മ്യുണിക്കേഷനായാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിലയിരുത്തുന്നത്. അതു ഒരു പോളിസി സ്പീച് അല്ലായിരുന്നു.
കേരളത്തിലും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ ചെയ്യുന്നത് സോഷ്യൽ കമ്മ്യുണിക്കേഷൻസ് തന്നെയാണ്. ആളുകളെ ബോധവൽക്കരിച്ചു മുൻ കരുതൽ എടുക്കാൻ പ്രേരിപ്പിക്കുന്നത്. അതാണ് ഈ ഘട്ടത്തിൽ അത്യാവശ്യം.
ജെ എസ് അടൂർ

No comments: