Monday, October 7, 2019

കൽക്കണ്ട മധുരത്തിന്റ ഓർമ്മക്ക്

കൽക്കണ്ട മധുരത്തിന്റ ഓർമ്മക്ക്
പിതൃ സമാനമായ വാത്സല്യം തന്ന, രാഘവൻ 'മുതലാളി ' എന്ന് ഞങ്ങളുടെ നാട്ടിൽ അറിഞ്ഞിരുന്ന, ഒരു തലമുറയുടെ നന്മയുള്ളിലുണ്ടായിരുന്ന ഒരു വേറിട്ട നാട്ടു വെളിച്ചം അണഞ്ഞു.
എനിക്ക് ഹൃദയംഗമായി സ്നേഹം ഉണ്ടായിരുന്ന ഒരു നല്ല മനുഷ്യൻ. തൊഴിലാളികളുടെയും പാവപെട്ടവരുടെയും എല്ലാം നേതാവ് ആയിരുന്നു അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ സഖാവ് കെ എസ് രാഘവൻ. ഞങ്ങളുടെ നാട്ടിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗവും നേതാവും ആയിരുന്നു. പക്ഷെ ഒരിക്കലും ഒരിടത്തും സ്ഥാനമാനങ്ങൾക്ക് പോയിട്ടില്ല. ഞങ്ങളുടെ നാട്ടിൽ സദാനന്ദപുരം ആയുർവേദ വൈദ്യശാലയുടെ ഏജൻസിയും ആയുർവേദ മരുന്നുകളും വിറ്റിരുന്ന കടയും നടത്തിയത് കൊണ്ടാണ് നാട്ടുകാർ അദ്ദേഹത്തെ രാഘവൻ മുതലാളി എന്നു വിളിച്ചത്.
അദ്ദേഹം ഞങ്ങളുടെ നാട്ടിലെ സത്യവാൻ സ്മാരക ഗ്രന്ഥശാലയുടെ തുടക്കം മുതൽ സജീവമായിരുന്നു. വളരെ വർഷം അതിന്റെ സെക്രെട്ടറിയായിരുന്നു. ഏതാണ്ട് 8 വയസ്സ് മുതൽ ഞാനവിടുത്തെ സ്ഥിരം വായനക്കാരനായിരുന്നു. എല്ലാ ദിവസവും മലയാളത്തിലേ അഞ്ചു പത്രങ്ങൾ വായിച്ചിരിന്ന കുട്ടിക്കാലം തൊട്ട് സമൂഹത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കും. അതോടൊപ്പം കൽക്കണ്ടത്തിന്റെ മധുരം തരും . ആ ചർച്ചകളുടെയും കൽകണ്ടതിന്റെയും മധുരം ഇന്നും ഉള്ളിൽ നിറവായി ഉണ്ട്.
എന്റെ രാഷ്ട്രീയ വിദ്യാഭ്യാസം തുടങ്ങിയത് ബാല്യത്തിലും കൗമാരത്തിലും വായനശാലക്കരികയുള്ള രാഘവൻ മുതലാളിയുടെ കടയുടെ മുമ്പിലേ വരാന്തയിൽ ഇട്ടിരുന്ന ബഞ്ചിലിരുന്നു നടത്തിയ ചർച്ചകളിലൂടെയാണ്. അങ്ങനെയാണ് ആദ്യമായി അടിയന്തരാവസ്ത അറബി ക്കടലിൽ എന്ന മുദ്രാവാക്യം അടുത്തുള്ള കയ്യാലയിൽ എഴുതി രാഷ്ട്രീയ മനുഷ്യ അവകാശ പ്രവർത്തനം തുടങ്ങിയത്. ഇന്നും തുടരുന്നതും. കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയും ഗാന്ധിയുമൊക്കെ വായിച്ചു അദ്ദേഹത്തോട് ചർച്ച ചെയ്തു കൽക്കണ്ടം വാങ്ങി തിന്നുമായിരുന്നു.
ഒരു പക്ഷെ എന്നേ എന്റെ കുടുംബത്തിലുള്ള എല്ലാവരെകാട്ടിലും വ്യത്യസ്തനാക്കിയത് ആ വായനകളും ചർച്ചകളുമായിരുന്നു.
തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹം ബാല്യ കൗമാരങ്ങളിലെ ആദ്യ മെന്റർ ആയിരുന്നു. പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങുമ്പോഴും യുവജനോത്സവങ്ങളിൽ സമ്മാനങ്ങൾ വാങ്ങി പത്രങ്ങളിൽ ഫോട്ടോയും ന്യൂസ്‌മൊക്കെ വരുമ്പോൾ വിളിച്ചു കൽക്കണ്ടം തരും. ആറാം ക്ളസ്സിൽ പഠിക്കുമ്പോൾ മാതൃഭൂമിയിൽ ഒരു പൊതു വിഷയത്തെകുറിച്ച് എഴുതിയ കത്താണ് ആദ്യം അഡ്വക്വസി. അതു വായിച്ചിട്ടു ഇനിയും എഴുതണം എന്നു പറഞ്ഞൂ കൽക്കണ്ടം തന്നു. ആദ്യമായി കലാ കൗമുദിയിൽ എഴുതിയ ലേഖനവും പിന്നീട് പ്രസിദ്ധീകരിച്ച കഥകളും നാട്ടിൽ ആദ്യം വായിച്ചു അതു സൂക്ഷിച്ചു വയ്ക്കുന്നതും രാഘവൻ മുതലാളിയായിരുന്നു. പഠനത്തിലും ഔദ്യോഗിക മേഖയിലും എല്ലാം തെളിഞ്ഞു വരുമ്പോൾ ഒരു അച്ഛന്റെ വാത്സല്യം തന്നയാളാണ് പോയത്.
ബോധിഗ്രാം കേരളത്തിൽ തുടങ്ങിയപ്പോൾ മുതൽ കൂടെ ഒരച്ഛന്റെ സ്നേഹത്തോടെ ഉണ്ടായിരുന്നു. തൊണ്ണൂറാം വയസ്സിൽ അദ്ദേഹത്തിന്റെ സമ്പാദ്യമായ ഒന്നരലക്ഷം രൂപ ഏൽപിച്ചത് എന്നെയാണ്. ' മോൻ ഇത് ഉപയോഗിച്ചു രോഗത്താൽ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകണം " അദ്ദേഹത്തിന് നൂറു ശതമാനം വിശ്വാസമായിരുന്നു. ഇഷ്ടവും. അങ്ങനെയാണ് ഞങ്ങൾ കെ എസ് രാഘവൻ എൻഡോവ്മെന്റ് തുടങ്ങിയത്. അവസാനം വരെ ബോധിഗ്രാമിലെ സജീവ അംഗമായിരുന്നു .
അദ്ദേഹം തന്ന ശ്രീ നാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ ഇപ്പോഴും നിധി പോലെ സൂക്ഷിച്ചു വച്ചു വായിക്കുന്നത് ന് ആ സ്നേഹവും കൽക്കണ്ടത്തിന്റ മധുരവും ഓർത്താണ്. കഴിഞ്ഞ വർഷം എനിക്ക് കൊണ്ടു തന്ന ദശമൂലാരിഷ്ട്ടം ഇപ്പോഴുമുണ്ട്.
ഇന്ന് പോയത് എന്റെ ബാല്യത്തിലെ കൽക്കണ്ടത്തിന്റെ മധുരമാണ്. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം.
പ്രിയപ്പെട്ട രാഘവൻ മുതലാളിക്ക് കണ്ണീരിൽകുതിർന്ന വിട.
ജെ എസ് അടൂർ

No comments: