Monday, October 7, 2019

കലിപ്പുകളുടെ കലികാലം -6

കലിപ്പുകളുടെ കലികാലം -6
ഒളിക്യാമറകൾ കണ്ണു ചിമ്മുമ്പോൾ : പരസ്പരവിശ്വാസ പ്രതിസന്ധികൾ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റ അടയാളങ്ങളിൽ പ്രധാനമായൊന്നു മനുഷ്യന് പരസ്‌പരം വിശ്വാസം ഏറ്റവും കുറഞ്ഞ നൂറ്റാണ്ട് എന്ന രീതിയിലായിരിക്കും . മനുഷ്യനെ സാമൂഹിക ജീവിയാക്കുന്ന പരസ്പര വിശ്വാസം നാട്ടിലും വീട്ടിലും റോഡിലും ജോലി സ്ഥലത്തുമെല്ലാം കമ്മിയാകുന്ന കാഴ്ചയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകമാകമാനം ദൃശ്യമാകുന്നത് . അത്പോലെ സർക്കാരിന് പൗരന്മാരിലുള്ള വിശ്വാസവും പൗരന്മാർക്ക് സർക്കാരിലുള്ള വിശ്വാസത്തിനും കോട്ടം തട്ടി .രാഷ്ട്രീയ പാർട്ടികളിലും നേതാക്കളിലും വിശ്വാസം കുറയുന്നതായിട്ടാണ് ഏറ്റവു പുതിയ പ്യു (PEW )സർവേ കാണിക്കുന്നത് . ജനാധിപത്യ ഭരണത്തിൽ പോലും വിശ്വാസം കുറഞ്ഞു വരുന്നു .
പോസ്റ്റ് ട്രുത്തു കാലത്തു മാധ്യമങ്ങളിൽ വരുന്ന ഏത് വാർത്ത കള്ളമാണ് വാസ്തവമാണ് എന്ന് മനുഷ്യന് ഉറപ്പില്ലാത്ത അവസ്ഥ .വിശ്വാസങ്ങളും പരസ്പര വിശ്വാസങ്ങളും കുഴാമറിച്ചിലാണ് .
മത സംഘടനകളിലും നേതാക്കളിലും വിശ്വാസം കുറഞ്ഞ അവസ്‌ഥ .ട്രസ്റ്റ് ഡെഫിസിറ്റ് കൂടുന്നത് മനുഷ്യരിൽ അരക്ഷിത ബോധം കൂടു ന്നത് കൊണ്ടാണ് . സമൂഹത്തിൽ വിവിധ തരത്തിലുമുള്ള അരക്ഷിത ബോധവും അസ്വസ്ഥതകളും അതിനോട് അനുബന്ധമായി പരസ്പര വിശ്വാസത്തിന്റെ പ്രതി സന്ധികളുമാണ് ഈ കാലത്തേ കലിപ്പിന്റെ കലികാലമാക്കുന്നത് .
മനുഷ്യൻ പരസ്പര വിശ്വാസത്തിലൂടെയാണ് സാമൂഹിക ജീവിയാകുന്നതും സാമൂഹിക കൂട്ടായ്‍മകളും സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ടാക്കുന്നത് . എന്നാൽ ഇപ്പോൾ പരസ്പര വിശ്വാസം കുറയുമ്പോൾ അത് പലപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രതി സന്ധികൾക്ക് ഇടനൽകും .പലപ്പോഴും സാമൂഹിക ഉദ്ഗ്രഥനത്തെ പ്രതികൂലമായി ബാധിക്കും .
ഇത് വിഭാഗീയ മനസ്ഥിതിയിലുള്ള സാമൂഹിക വിചാരങ്ങൾക്കിട നൽകും . അപര ഭാഷയും മത സ്വത്വവും ,നിറവും ,ദേശീയതയുമുള്ളവരെ സംശയത്തോടെയേയോ അപരവൽക്കരണത്തിലൂടെയേ നോക്കികാണുവാൻ തുടങ്ങും . ഇത് യൂറോപ്പിലേ വിവിധ പ്രവാസി സമൂഹങ്ങളോട് ആ നാട്ടുകാർക്കിടയിൽ കൂടി വരുന്ന കലിപ്പിൽ കാണാം .അതിന് ഒരു കാരണം പല രാജ്യങ്ങളിലും കൂടി വരുന്ന സാമ്പത്തിക അരക്ഷിതത്വവും തദ്ദേശീയരിൽ തൊഴിൽ രാഹിത്യം കൂടി വരുന്നതിനുള്ള ആശങ്കകളും വർധിച്ചു വരുന്ന അസാമാനതകളിലുള്ള ആശങ്കയുമെല്ലാമാണ് . വ്യത്‌സ്ത ഭക്ഷണവും ഭാഷയും , വ്യത്യസ്ത നിറവും , വസ്ത്രധാരണവും, വേറെ ദൈവ ആരാധനയുമുള്ള ' വരുത്തരെ ' വിശ്വസിക്കുവാനുള്ള വിമുഖത കൂടി വരുന്നു .പലപ്പോഴും വിഭാഗീയ വിചാരങ്ങളുടെ അടിയിൽ പണ്ടുള്ള വംശ മുൻ വിധികളുടെ ശേഷിപ്പുകൾ പല രീതിയിൽ തികട്ടി വരും .
മറ്റുള്ള വിദേശീയർ തങ്ങളുടെ ജോലികളും സാമ്പത്തിക അവസരങ്ങളും തട്ടിഎടുക്കുന്നു എന്ന ധാരണ ഇന്ന് പല യൂറോപ്പിയൻ രാജ്യങ്ങളിലും വെള്ളക്കാർ താമസിക്കുന്ന വികസിത രാജ്യങ്ങളിലും കൂടി വരികയാണ് .
ഇത് ഞാൻ ഓസ്ലോയിൽ താമസിക്കുമ്പോൾ നേരിട്ട് കണ്ടതും അറിഞ്ഞത്മാണ് . 2011 ജൂലൈ 27 തീയതി ഉച്ചക്ക് ഞാനിരുന്ന ഓഫീസിന്റ് ജനാലകളിൽ കൂടി ബോംബ് പൊട്ടുന്നതും പുക ഉയരുന്നതും കണ്ടു .അത് നടത്തിയത് ആൻഡേർസ് ബെവേരിക് എന്ന തൊഴിൽ രഹിതനായ നോർവേക്കാരനാണ് .അയാൾക്ക് പാക്കിസ്ഥാനിൽ നിന്നും മറ്റുള്ള നാട്ടിൽ നിന്നും കുടിയേറി സാമ്പത്തികമായി മേന്മ പ്രാപിച്ചുള്ളവരോട് ഉള്ള കലിപ്പ് 77 ചെറുപ്പക്കാരെ ഒറ്റക്ക് വെടി വച്ച് കൊല്ലുവാൻ ഇടവരുത്തി . നോർവേ സ്വത തീവൃ വലത് പക്ഷ പാർട്ടിയായ 'പ്രോഗ്രസ്സിവ് (പുരോഗമന )പാർട്ടിയുടെ അനുയായി ആയിരുന്ന ചെറുപ്പക്കാരൻ വിദേശീയ കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന നിലപാടുള്ള ലേബർ പാർട്ടിയുടെ യൂത് ക്യാമ്പിലാണ് തോക്കുമായി ഭ്രാന്തമായി വെടി വച്ചത് .അയാൾ അതിന് മുമ്പ് ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചത് കലിപ്പിന്റെയും വെറുപ്പിന്റയും രാഷ്ട്രീയമാണ് .
സാമ്പത്തിക സാമൂഹിക അസാമാനതകളും അരക്ഷിതത്വവും പലപ്പോഴും ഒരു സമൂഹത്തോടുള്ള അനീതിയായി അതത് ഭാഷ /വംശ /ജാതി/ മത /ദേശ സമൂഹങ്ങളിൽ തോന്നി തുടങ്ങുന്നിടത്ത് നിന്നാണ് കലിപ്പുകൾ തുടങ്ങുന്നത് . അതിൽ നിന്ന് 'അപര സമൂഹത്തോടുള്ള ' സംശയം കൂടുകയും പരസ്പര വിശ്വാസം കുറയുകയും ചെയ്യുമ്പഴാണ് അത് അപരവൽക്കണത്തിലേക്കും പിന്നീട് പരസ്പര ഭയത്തിന്റെയും വെറുപ്പിന്റയും രാഷ്ട്രീയമാകുന്നത് . ഇതാണ് ഇന്ന് പല രാജ്യത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് .
വിഭാഗീയ സ്വത സാമൂഹിക മനസ്ഥിതികൾ ഇതിന്റ പരിണിത ഫലമാണ് ' ഇവിടെ ഹിന്ദുക്കൾക്ക് രക്ഷയില്ലെന്ന് ' ഹിന്ദുക്കളും മുസ്ലീങ്ങൾക്ക് രക്ഷയില്ല എന്ന് മുസ്ലീങ്ങളും ഉള്ളിൽ കരുതുമ്പോൾ തോന്നുന്നത് പോലുള്ള കലിപ്പ് പല രാജ്യങ്ങളിലും വിവിധ സത്വ വിഭാഗീയ വിചാരങ്ങളിലുണ്ട് . അങ്ങനെയുള്ള കലിപ്പിന്റെ കലികാലത്തിലാണ് 2019 മാർച്ച് 15 നു ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ (ആ പേര് ശ്രദ്ധിക്കുക )അൽ നൂർ മോസ്‌ക്കിൽ കയറി51 പേരെ ഒരു ന്യൂസിലാൻഡ് ക്രിസ്ത്യൻ സത്വ തീവ്ര വാദി വെടി വച്ചു കൊന്നത് .
പതിനെട്ട് കൊല്ലം മുമ്പ് സെപ്റ്റമ്പർ പതിനൊന്നു ഒരു ചൊവ്വാഴ്ച്ച ആയിരുന്നു .അന്ന് കത്തിഎരിഞ്ഞു തകരുന്ന വേൾഡ് ട്രേഡ് സെന്റർ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റ ഉണങ്ങാത്ത മുറിവായി ഇന്നും അവശേഷിക്കുന്നു .അടുത്ത നൂറ്റാണ്ടുകളിൽ 21 നൂറ്റാണ്ടിന്റ ചരിത്രം തുടങ്ങുന്നത് ന്യൂയർക്കിലെ കത്തി എരിഞ്ഞു നിലംപതിച്ച അമേരിക്കൻ മുതലാളിത്വ വിജയത്തിന്റെ ബാബേൽ ഗോപുരങ്ങളിൽ നിന്നായിരിക്കും .
വേൾഡ് ട്രേഡ് സെന്റെരിരിലും പെന്റഗണിലും വിമാനം ഇടിച്ചു സംഹാര താണ്ഡവമാടി വെറുപ്പിന്റ ഭീകര രൂപം തുടങ്ങി വച്ച അരക്ഷിത്വം ഇന്നും പല രൂപത്തിൽ തുടരുന്നു . ന്യൂയോർക്കിൽ 19 മത ഭ്രാന്ത്പിടിച്ചവർ കൊന്നത് 2977 ആളുകളെയാണ് .ആറായിരം പേർക്ക് ഗുരതര പരിക്ക് .പത്തു ബില്യൺ ഡോളറിന്റ ബിൽഡിങ്ങുകൾ ഒരു മണിക്കൂറിൽ നിലം പരിശായി . വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് മരണ വെപ്രാളത്തിൽ ചാടിയ മനുഷ്യരിൽ ലോകത്തെമ്പാടുമുള്ളവരുണ്ടായിരുന്നു .
അൽക്വയ്‌ദയും ഒസാമാ ബിൻ ലാദനും ലോകത്തു എല്ലായിടത്തും ഭീതിയുടെയും പക നിറഞ്ഞ ഹിംസയുടെയും അടയാളപ്പെടുത്തലായി. അതിന് അനുസരിച്ചു ഇസ്ലാമോ ഫോബിയ ലോകത്തു പലയിടത്തും വളർന്നു.
ആ സംഹാര താണ്ഡവമാണ് ഒരു പക്ഷെ ലോകത്തു ആകമാനം ആദ്യമായി ടെലികാസ്റ്റ് ചെയ്ത് കോടിക്കണക്കിന് ആളുകൾ കണ്ട് ആഗോളവക്കരിക്കപ്പെട്ട ദുരന്തം . 21 നൂറ്റാണ്ടിലെ ട്രസ്റ്റ് ഡെഫിസിറ്റിന്റ ആഴമേറിയ മുറിവ് . .തൊണ്ണൂറുകളിൽ വളർന്നു വന്ന ടെക്നൊലെജി വിപ്ലവത്തിന്റെ ഭീകര ആന്റി ക്ളൈമാക്‌സ് . തൊണ്ണൂറുകളിൽ വളർന്ന ടെക്നൊലെജി വിപ്ലവത്തിന്റെയും സർവ്വ ദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനയാത്രയിൽ മുന്നേറിയ ആഗോളവൽക്കരണത്തിന്റ മറുപുറമായിരുന്നു ആഗോളവൽക്കരിക്കപ്പെട്ട മത -വംശ സ്വതങ്ങളിലൂന്നിയുള്ള തീവ്ര വാദ ഹിംസ നെറ്റ്വർക്കുകൾ .
ലോകം അന്ന് തൊട്ട് കലിപ്പും സംശയവും യുദ്ധങ്ങളും യുദ്ധ ശ്രൂതികളും ഭീകരാക്രണ വാർത്തകളും എങ്ങും പല രൂപത്തിൽ ഒളിച്ചിരിക്കുന്ന ഹിംസയുമായി മനുഷ്യരെ അരക്ഷിതരാക്കി. എയർപൊട്ടുകളിൽ മനുഷ്യനിൽ വിശ്വാസം നഷ്ട്ടപ്പെട്ട വ്യവസ്‌ഥ യാത്രക്കാരെ അരിച്ചു പറക്കി. കുടിക്കുന്ന വെള്ളത്തെപ്പോലും വിശ്വാസമില്ലാതായി. വരുന്നതും പോകുന്നതും ഇരിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഒളി ക്യാമറകൾ വീക്ഷിച്ചു .
സെപ്റ്റംബർ 11ഇന് ശേഷം അമേരിക്ക പ്രഖ്യാപിച്ച ഭീകരതെക്ക് എതിരെ നടത്തിയ വാർ ഓൺ ടെറ റിൽ ഇതു വരെ കൊല്ലപ്പെട്ടത് റിപ്പോർട്ടുകൾ അനുസരിച്ചു അഞ്ചര ലക്ഷത്തിൽ കൂടുതലാളുകൾ. പക്ഷേ 2001 ഇൽ തുടങ്ങി പല തരം തീവ്ര വാദ സംഹാര താണ്ഡവം ലക്ഷകണക്കിന് സാധാരണക്കാരെ കൊന്നു.. 2014 ഇൽ മാത്രം 32, 765 പേരാണ് 93 രാജ്യങ്ങളായി മത തീവ്ര വാദ ഭ്രാന്ത്‌ മൂത്ത അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. 2015 ഇൽ 29, 376 പേരാണ് ഭീകര ആക്രമണങ്ങളിൽ കൊല്ലപെത്. ബൊക്കോ ഹറാം പോലുള്ള സംഘടന നെജീരയിൽ മാത്രമല്ല ഭീതി പടർത്തിയത്. സിറിയയിൽ നടന്നു കൊണ്ടിരിക്കുന്നു സംഹാര താണ്ഡവത്തിൽ ഇതു വരെ 570, 000 പേരാണ് കൊല്ലപ്പെട്ടത്.. വലിയ യുദ്ധങ്ങൾ കുറഞ്ഞെങ്കിലും പഴയ യുദ്ധങ്ങളുടെ കനലുകൾ ഇന്നും എറിഞ്ഞു കൊണ്ടിരിക്കുന്നു. ശീത യുദ്ധത്തിന്റെ ബാക്കി പാത്രമായി ഇന്നും അഫ്ഗാനിസ്ഥാൻ ഉണങ്ങാത്ത മുറിവുമായി ഹിംസപൂരിതമായ രാജ്യമായിരിക്കുന്നു .
ഓരോ തീവ്ര വാദി ഭീകര താണ്ഡവവും ഓരോ ഓട്ടോമാറ്റിക് തോക്കുകളുടെ കൊലവിളിയും ലോകത്തെവിടെ നടന്നാലും നിമിഷങ്ങക്കകം ചോരയുടെ നിറവും മണവും മരണത്തിന്റെ ഗന്ധവും സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയും ടെലിവിഷൻ ചാനലിൽ കൂടിയും ലോകത്തുള്ള മാനുഷരുടെ മനസ്സിൽ ഭീതി വിതച്ചു. ഹിംസയും ഭീതിയും അരക്ഷിത ബോധവും ചേർന്നുണ്ടാകുന്ന ഒന്നിലും ആരെയും വിശ്വസിക്കാനാകാത്ത അവസ്ഥ.
അസമാനതകളും അരക്ഷിത അബോധവും സാമൂഹിക മനസ്ഥിതിയും സാമൂഹിക അസ്വസ്ഥതകളും സാമ്പത്തിക അനിശ്ച്തത്വവും ജോലി സുരക്ഷയില്ലായ്മയും ഓരോ മനുഷ്യനിലും ആശങ്കകളും കൂട്ടി. മനുഷ്യനിൽ പരസ്പരം വിശ്വാസം കുറഞ്ഞവർ അവരവരുടെ വിശ്വാസദാർഢ്യങ്ങളുള്ള ദൈവത്തെ തേടി.. മനുഷ്യനിൽ ആശ്രയിക്കുവാൻ കഴിയാതെ വരുമ്പോൾ ആളുകൾ ദൈവത്തിൽ കൂടുതൽ ആശ്രയിച്ചു. ദൈവത്തിന്റെ ദല്ലാളുകളായ പുരോഹിതന്മാർ വീണ്ടും ജനങ്ങളെ മത വിശ്വാസത്തിൽ നിയന്ത്രിച്ചു മത സ്വത ബോധ്യങ്ങൾ വളർത്തി. ഭരണ അധികാര സുഖം ലക്ഷ്യമാക്കിയ രാഷ്ട്രീയ പരോന്ന ഭോജികൾ മനുഷ്യരുടെ അരക്ഷിത അസ്വസ്തതകൾ കൊയ്തു മത സ്വത രാഷ്ട്രീയ വ്യവഹാരം നടത്തി പല രാജ്യങ്ങളിലും ഭരണം പിടിച്ചു.
ഭരണത്തിൽ അരക്ഷിത ബോധം കലാശാലയുള്ള നേതാക്കൾ കൂടിയപ്പോൾ സർക്കാരിന് ജനങ്ങളെയും പ്രക്ഷോഭങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും ഭയമായി. ജനങ്ങളുടെ കലിപ്പ് എന്നു വേണമെങ്കിലും തങ്ങൾക്ക് നേരെ തിരിയാം എന്നുള്ളത് കൊണ്ടാണ് അവർ ഇന്ന് സർവേയിലെന്സ് രാജിൽ പിടിച്ചു നിൽക്കുന്നത്.
21 നൂറ്റാണ്ടിൽ സർവെയ്ലെൻസ് രാജ് മനുഷ്യന്റെ ജീവിതത്തിന്റ ഭാഗമായിരിക്കുന്നു . ഇന്ന് ലോകത്തെ ഏറ്റവും വലിയ ബിസിനസ്സിലൊന്നു സെക്യൂരിറ്റി ആൻഡ് സർവേയിലെന്സ് സാങ്കേതിക വിദ്യകളാണ് . ഇന്ന് വീട്ടിലും ഓഫിസിലും പള്ളിയിലും അമ്പലങ്ങളിലും പള്ളികൂടങ്ങളിലും സെക്യൂരിറ്റി കാർഡും മുക്കിലും മൂലയിലും ഒളി ക്യാമറകൾ . ദൈവങ്ങൾക്കും പോലും സർവെയ്ലൻസ് . നമ്മൾ എന്ത് വായിക്കുന്നു എന്ത് വാങ്ങിക്കുന്നു നമ്മുടെ സമീപനങ്ങളും ചിന്തകളും എല്ലാം 'മേൽ നോട്ട 'ത്തിലാണ് . ഇത് എഴുതുന്ന ഈ ഫോണിനറിയാം ഞാനെവിടെ നിന്നാണ് ഇത് എഴുതുന്നതെന്നു .സാമൂഹ്യ മാധ്യമങ്ങളിൽ അങ്ങനെയുള്ള ബിഗ് ഡേറ്റ വച്ച് ഇന്ന് തിരഞ്ഞെടുപ്പുകൾ തിരിമറിക്കാം . കള്ളത്തരങ്ങൾ സത്യത്തെപോലെ പറഞ്ഞു ഫലിപ്പിക്കാം .
ഇന്ന് രാജ്യങ്ങൾ ഭരിക്കുന്ന രാഷ്ട്രീയ -സാമ്പത്തിക വരേണ്യർക്ക് ഏറ്റവും വിശ്വാസമില്ലാത്തത് അവിടിത്തെ സാധാരണ ജനങ്ങളെയാണ് .അവരെ വരുതിക്ക് നിർത്തുവാൻ ഇന്ന് ബയോമെട്രിക് ആധാർ കാർഡുകളും വിസയും പാസ്‍പോർട്ടുമുണ്ട് .ഇന്ന് ആര് എന്ത് വായിക്കുന്നു എന്ത് എഴുതുന്നു എന്ത് പറയുന്നു , എന്ത് വാങ്ങുന്നു , എന്ന് എല്ലാം അറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലധിഷ്ഠിധമായ വളരെ നൂതനമായ സാങ്കേതിക വിദ്യകളുണ്ട് . ഈ കാര്യത്തിൽ വളരെ മുന്നിലാണ് ചൈന .ചൈനയിൽ ഹുവാഹി കമ്പിനിയാണ് ലോകത്തു അമ്പതിലധികം രജ്യങ്ങൾക്ക് സർവെലിയൻസ് സാങ്കേതിക നൽകിയത് .
മനുഷ്യന്റെ സ്വകാര്യതയും സ്വകാര്യ മത വിശ്വാസവുമൊന്നും കൈവിട്ടുപോയി വിർച്വൽ റിയാലിറ്റിയുമായി താദാത്മ്യം പ്രാപിച്ചിരിക്കുകയാണ് .
വിശ്വാസത്തിന്റ വൻ ഇടിവ്‌ മനുഷ്യരെ എല്ലാ വ്യവസ്ഥകളിലും വിശ്വാസം കുറഞ്ഞവരാക്കി .
ഭരണ അധികാരികളും സാധാരണ പൗരന്മാരും പരസ്പ്പര വിശ്വാസത്തമില്ലാത്തവരായി .
പരസ്പര വിശ്വാസം ഇല്ലാത്ത മാനവിക സമൂഹങ്ങളിയിൽ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികൾ കൂടും . പരസപരം വിശ്വാസം നഷ്ട്ടപെട്ട മനുഷ്യർ സാമൂഹിക ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും മാറ്റി മറിച്ചു തുടങ്ങി .ഒളിക്യാമറകൾ നിരന്തരം കണ്ണ് ചിമ്മുമ്പോൾ അരക്ഷിത്തത്തിനും സുരക്ഷ വിചാരങ്ങൾക്കുമിടയിൽ പരസ്പര വിശ്വാസ പ്രതി സന്ധികളിലൂടെ നൂൽ പാലത്തി ലൂടെയാണ് ഇന്ന് മനുഷ്യർ പലവിധ ' അഡ്ജസ്റ്റ് ' മെന്റുകളിൽ ജീവിക്കുന്നത് .
ജേ എസ് അടൂർ

No comments: