Tuesday, September 17, 2019

ഭാഷയുടെ രാഷ്ട്രീയവും ഭാഷ സ്വതവാദവും

Js Adoor
10 September at 08:36 ഭാഷയുടെ രാഷ്ട്രീയത്തെകുറിച്ച് ആദ്യ ബോധമുണ്ടായത് പൂനാ സർവകലാശാലയിൽ വച്ചാണ് .അവിടെ പഠിച്ചത് MA ഇഗ്ളീഷ് സാഹിത്യവും പിന്നെ ഭാഷ വിജ്ഞാനീയവുമാണ് . MA കഴിഞ്ഞു പലരും നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ താൽക്കാലിക അധ്യാപക ജോലിക്ക് പോകുമായിരുന്നു .കാരണം ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം പഠിപ്പിച്ചാലും നല്ല ശമ്പളം കിട്ടുമായിരുന്നു . പക്ഷെ ഇതിന് ആദ്യം വേണ്ടത് യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് .
അവിടെ ചെന്നപ്പോൾ അവിടെയുള്ളവർ മറാത്തി സ്വത വാദികളാണ് .മറാത്തിയിൽ മാത്രം സംസാരിക്കുകയുള്ളൂ .തിരിച്ചു അറിയാവുന്ന മറാത്തി -ഹിന്ദി സങ്കരത്തിൽ മറുപടി കൊടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു
തൂ കുഡു ൻ ആലാ ?"
'കേരൾ സേ '
' അംച മഹാരാഷ്ട്ര മഥേ മറാത്തി മാനൂസ് പൈചേ , തൂ സൗത് ലോഗ്‌ ഇധർ കായിക്കേലീയെ ആത്താ ഹേ ?"
ആദ്യം സ്നേഹാദരങ്ങളോടെ പറഞ്ഞു
പ്ലീസ് ഹെല്പ് , ദിസ് ഈസ് ഫോർ എൻ ഡി ഏ .ആൻഡ് ഇറ്റ് ഈസ് ഒൺലി റ്റു റ്റീച് ഇഗ്ളീഷ് ഓൺ ടെമ്പററി വേക്കന്സി '
മറാത്തി മാനുസ്സ് സമ്മതിക്കുന്ന മട്ടില്ല .
അവസാനം ഒരു ഡയലോഗ് അടിച്ചിട്ട് ഇറങ്ങിപൊന്നു .
യെ ദേശ് സിർഫ് തുമഹാരാ ഓർ മേരാ ബാപ് കാ ദേശ് നഹീ ഹേ . യെ ദേശ് സബ് കാ ദേശ് ഹൈ . തുമാര കാം നയി ചാഹിയെ . അന്ന് വിചാരിച്ചതാണ് സർക്കാർ ജോലിക്ക് പോകില്ലയെന്നു .
ഇത് കഴിഞ്ഞു പിന്നെ ഭാഷ ഗവേഷണം തന്നെ നടത്താൻ തീരുമാനിച്ചു .ഫെല്ലോഷിപ് കിട്ടി പി എച്ച് ഡി ക്ക് തെരെഞ്ഞടുത്തത് വടക്കു കിഴക്കേ ഇന്ത്യയുടെ സാമൂഹിക ഭാഷ ശാസ്ത്രമാണ് , പ്രത്യകിച്ചും മിസോറാമിലെ .അതിനായി ആദ്യം ആസ്സാമിൽ ചെന്നപ്പോഴാണ് ആസ്സാമി ഭാഷ സ്വത വാദികൾ ഉൾഫ , ആസു എന്നീ വിവിധ സഘട നകൾ രാഷ്ട്രീയ പ്രക്ഷോഭത്തിലാണ് .അന്ന് ഗോഹാട്ടിയിൽ ഒരു മലബാർ ഹോട്ടലുണ്ട് .അവിടെപ്പോയി മസാല ദോശ കഴിച്ചു .അവിടെ ഗുരുവായൂരപ്പന്റെയും അയ്യപ്പന്റെയും പടമുണ്ട് . അപ്പോൾ അത് നടത്തുന്നയാളുടെ പേര് ചോദിച്ചു .വിളമ്പി തന്നിരുന്നയാൾ ഒരു നെയിം ബോഡ് കാണിച്ചു .അത് ഒരു ' ബറുവ ' എസ് എസ് ബറുവ എന്നോ മറ്റൊ . കൂടുതൽ ചോദിച്ചപ്പഴാണ് ആൾ മലയാളി തന്നെ .അന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ പിടിച്ചു നിൽക്കണമെങ്കിൽ ബറുവയാകണം . മലയാളി കേരളത്തിന് വെളിയിൽ പോയി എങ്ങനെയും അഡാപ്റ്റ് ചെയ്യും . കേരളത്തിലായാൽ തിണ്ണമിടുക്ക് നമ്മളും മറ്റുള്ളവരെപ്പോലെ കാണിക്കും .
ചുരുക്കത്തിൽ അന്ന് ഒരു ഏത്നോ ലിങ്കുസ്റ്റിക് നാഷണലിസ്റ്റ് സ്വത്വ രാഷ്ട്രീയം എന്തെന്ന് അടുത്തറിഞ്ഞു .അതിൽ കൂടുതലും മേൽജാതിക്കാരായ ചെറുപ്പക്കാർ .പിന്നെ ആസ്സാമി ഭാഷ പഠിപ്പിക്കുന്ന അധ്യാപകർ .അന്ന് നൂറു കണക്കിന് ആളുകളെ ഇന്റർവ്യൂ ചെയ്തു ബംഗാളികൾ , പ്രത്യകിച്ചും മുസ്ലീ ബംഗാളികളാണ് ടാർജെറ്റ് . അത് കഴിഞ്ഞ ബോഡോ ഭാഷ സ്വത വാദികളെ കണ്ടു . അന്ന് അസാമിൽ നിന്ന് കലാ കൗമുദിയിൽ ' അശാന്തമായ ബ്രമ്മ പുത്ര തടങ്ങൾ ' എന്ന ഒരു ലേഖനമെഴുതി .പിന്നീട് Language and Nationalities in North East India എന്ന പഠനം EPW വിൽ എഴുതി . മിസോറാമിൽ ' ഇന്ത്യക്കാരെ ' പൊതുവെ വിളിച്ചിരുന്നത് 'വായ് ' എന്നതാണ് . അത് വളരെ അധികം കാനോട്ടേഷൻസ് ഉള്ള ഒരു ഇകഴ്ത്തൽ പദമാണ് . അതിന് വംശീയ ഭാഷ മാനങ്ങളുണ്ട് അവർക്ക് പ്രധാന കലിപ്പ് ബംഗാളികളോട് .
അന്നു പല വിധ ഭാഷ രാഷ്ട്രീയവും ഭാഷ ഷോവനിസവും അടുത്തു കണ്ടു പഠിച്ചു പല ഗവേഷണ പഠനങ്ങൾ എഴുതി വിവിധ ജേണലുകളിലും സെമിനാറിലും അവതരിപ്പിച്ചിട്ടുണ്ട് . അതിൽ ഒന്ന് 'language use and ethnic connotations ' എന്നതാണ് .
ഇന്ന് കേരളത്തിന് വെളിയിൽ നിന്ന് ഇവിടെ വന്നു ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളി കാണിക്കുന്ന പുശ്ച ഭാവം നമ്മൾ വേറോരിടത്തു അനുഭവിക്കുമ്പോഴേ അതിന്റെ സാമൂഹിക മനഃശാസ്ത്രം മനസ്സിലാകയുള്ളൂ .
ഇത് ഞാൻ ആദ്യം ജോലിക്കായി കയറിയ ഗെവേഷണ സെന്ററിൽ (ബോംബെയിൽ ) ആറു മാസം അനുഭവിച്ചു .വളരെ ചെറുപ്പക്കാരനായ ഒരു മലയാളിയെ ഒരു നാഷണൽ സെന്ററിന്റെ തലപ്പത്തു നിയമിച്ചത് പലർക്കും ഇഷ്ടമായില്ല .ടെസ്റ്റും ഇന്റർവ്യൂ പിന്നെ ഗ്രൂപ് ഡിസ്കഷൻ പബ്ലിക് പ്രെസെന്റേഷൻ മുതലായ മൂന്നു ദിവസത്തെ കലാ പരിപാടികൾ കഴിഞ്ഞു കിട്ടിയതാണ് . കൂടെ ആദ്യമാസങ്ങളിൽ ഉണ്ടായിരുന്ന മറാത്തി ബ്രാമ്മണ ആക്ടിവിസ്റ്റുകൾ അവർക്ക് ഇഗ്ളീഷ് അറിയാമായിരുന്നിട്ടും മറാത്തിയിൽ മാത്രം എന്നോട് സംസാരിച്ചു . ഭാഷ ഉപയോഗിച്ചു പാരാ പണിയാൻ കഴിയും എന്ന് നേരിട്ടറിഞ്ഞു .മല്ലൂ ഭായ് എന്ന് വിളിച്ചു ചിരിച്ചു .പിന്നീടാണ് അറിഞ്ഞത് ' ഈ മല്ലു മൂന്ന് മാസം നിൽക്കില്ല 'എന്നിട്ട് വേണം നമ്മുക്ക് മഇത് പിടിച്ചെടുക്കാൻ . ആ കളി നടന്നില്ലന്നത് ചരിത്രം . പക്ഷെ അത് കൊണ്ട് ഒരു പ്രയോജനമുണ്ടായി മറാത്തിയിൽ എന്ത് രഹസ്യം പറഞ്ഞാലും മനസ്സിലാകും . അന്നും ഭാഷ എങ്ങനെ ഇരുതലയുള്ള വാൾ ആകാമെന്ന് മനസ്സിലായത് .
പിന്നെ അതെ സ്ഥാപനത്തിൽ ഇഗ്ളീഷ് അറിയാതെ വന്നവരെ ഇഗ്ളീഷ് പഠിപ്പിച്ചു .അന്ന് വേറെ ചിലർ ഹിന്ദി മതി എന്ന് നിർബന്ധം പിടിച്ചപ്പോൾ അതിനെകുറിച്ചേഴുതി .പലപ്പോഴും ഹിന്ദി വേണം എന്ന് പറഞ്ഞവർ ആ സമൂഹത്തിലെ സവർണ്ണ വരേണ്യരോ അല്ലെങ്കിൽ രാഷ്ട്രീയ ലാക്കോടെ ഭാഷ മൗലീക വാദമുന്നയിച്ചവരാണ് .അവർക്ക് അവരുടെ അജണ്ടയുണ്ടായിരുന്നു .
എന്റെ നിലപാട് ഭാഷ വിനിമയ വ്യവഹാരത്തിനാണ് .ഹിന്ദി മാതൃഭാഷയായവർ അത് സംസാരിക്കട്ടെ .തമിഴ് മാതൃ ഭാഷയായവർ അതും മലയാളികൾ മലയാളം സംസാരിക്കട്ടെ. l.പക്ഷെ കാര്യങ്ങൾ നാഷണനൽ , ഇന്റർനാഷണൽ തലത്തിൽ പറഞ്ഞു ഫലിപ്പിക്കണമെങ്കിൽ ഇഗ്ളീഷ് അത്യാവശ്യം . അത് കൊണ്ട് ഇഗ്ളീഷ് , ഹിന്ദി , പിന്നെ കുറഞ്ഞത് രണ്ടു ഭാഷ അറിഞ്ഞിരിക്കുന്നത് ഇന്ത്യൻ സാഹചര്യത്തിൽ നന്നായിരിക്കും .
മലയാള ഭാഷയോട് ഇഷ്ട്ടമുള്ളയാളാണ് .ചില കാര്യങ്ങൾ മലയാളത്തിൽ പറയാനും എഴുതാനും ഇഷ്ട്ടമാണ് . അത് മലയാളം ശ്രേഷ്ട്ട ഭാഷയായത് കൊണ്ടോ മറ്റെതെങ്കിലും ഭാഷയെക്കാൾ മികച്ചത് കൊണ്ടോ അല്ല .അത് ചെറുപ്പത്തിലേ ഭാഷ സാമൂഹികവൽക്കരണം കൊണ്ടുണ്ടായതാണ് . എനിക്ക് ചക്ക പഴത്തോടും , തീയലിനോടും , കാച്ചിയ മോരിനോടും കപ്പയും മീൻ കറിയോടും തോന്നുന്ന ഒരിഷ്ടം . എനിക്ക് ഇപ്പോഴും ഗുണന പട്ടികയും മനക്കണക്കും ,ഫോൺ നമ്പറും, അത് പോലെ വാത്സല്യ വചനങ്ങളും പച്ച തെറി വാക്കുകളും മലയാളത്തിലെ വരികയുള്ളൂ .പ്രാര്ഥിക്കാനിഷ്ടം മലയാളത്തിൽ .
എന്നാൽ എല്ലാ ഗവേഷണ പഠന വിഷയങ്ങൾ ഇഗ്ളീഷിലാണ് ശീലം . ഇതുവരെ എഴുതിയ പ്രൊഫെഷണൽ പേപ്പറുകളും പുസ്തകങ്ങളും ഇഗ്ളീഷില് . ഇഗ്ളീഷിലാണ് ഏറ്റവും കൂടുതൽ വായിച്ചതും ലോകത്തെ മനസ്സിലാക്കിയതും അറിവ് അറിഞ്ഞതും .
കേരളത്തിൽ മലയാളം എല്ലാ വിവര വിനിമയത്തിനും ആവശ്യമാണ് .അതിൽ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതുവാൻ അവസരങ്ങളുണ്ടാകണം . ഭാഷയെ പരി പോഷിപ്പിക്കണം .മലയാള ഭാഷ ഇങ്ങനെയൊക്കെ ആയത് ഒരുപാട് പേരുടെ ശ്രമഫലമാണ് ഇപ്പോൾ ഇവിടെ ഞാൻ മലയാളം എഴുതുന്നത് ചില എൻജിനീയർമാരുടെ കൃപയാലാണ്.അതിൽ മലയാള അധ്യാപർക്കോ മലയാളം എം എ കാർക്കോ മലയാള സാഹിത്യകാരന്മാർക്കോ ഉപരി ആൻഡ്രോയ്ഡിലും ആപ്പിളിലും എല്ലാം മലയാള ഫോണ്ടുകൾ ലഭ്യാമാക്കി തന്നവരെയാണ് . സന്തോഷ് തോട്ടുങ്കലിനെപ്പോലുള്ളവർ , മലയാളം വീക്കി പ്രവർത്തകർ .
പി എസ് സി പരീക്ഷ ഇഗ്ളീഷിനോടോപ്പം മലയാളത്തിലും എഴുതാൻ അവസരം കൊടുക്കണം എന്ന പക്ഷക്കാരനാണ് .മറ്റ് ന്യൂന പക്ഷ ഭാഷയിലും എഴുതാൻ അവസരം കൊടുക്കണം .
മലയാളം നല്ലതാണ് .മലയാളി കൂടി നല്ലതായാൽ സന്തോഷം .പക്ഷെ മലയാള ഭാഷ ഷോവിനിസത്തോട് യോജിപ്പില്ല .എല്ലാ പി എസ് സി പരീക്ഷകളും മലയാളത്തിൽ മാത്രം മതി എന്നത് പണ്ട് മറാത്തി എന്നോട് പറഞ്ഞതിന് തുല്യം .ഇവിടെ മലയാളം എഴുതുവാനും വായിക്കുവാനും ഉള്ളവർ മാത്രം പണി ചെയ്താൽ മതി എന്ന് പറയുന്ന ഭാഷ സത്വ വാദികൾ മലയാള ഭാഷ എഴുതാനും വായിക്കാനും അറിയുന്ന എല്ലാവര്ക്കും ജോലി തരട്ടെ .
ചില മലയാള ഭാഷ വരേണ്യർ പറയുന്നത് ഇഗ്ളീഷ് കൊളോണിയൽ ഭാഷയാണ് അത് വരേണ്യരുടെ ഭാഷയാണ് എന്നാണ് .മലയാളം സാധാരണക്കാരുടെയും ഗ്രാമവാസികളുടെതു മാണ് .ഇത് ശുദ്ധ അസംബന്ധമാണ് . സാധാരണക്കാരും വീട്ടിൽ ഏക്കറു കണക്കിന് ഭൂമിയല്ലാത്തവരുമാണ് പണ്ട് പത്താം തരം കഴിഞ്ഞു ടൈപ് -ഷോർട്ട് ഹാൻഡ് കൊഴ്സു്കഴിഞ്ഞു ട്രെയിൻ കയറി ബോംബെയിലും ഡൽഹിയിലും ഭിലായിലും കൽക്കത്തയിലും മദ്രാസിലും ജോലിക്ക് പോയത് .നേഴ്സിങ് ഇഗ്ളീഷിൽ പഠിച്ചിട്ടാണ് മലയാളി നേഴ്‌സുമാർ കേരളത്തിന്റ അഭിമാനമായി ലോകത്തു എല്ലായിടത്തും ഉള്ളത് . ഇവരാരും വരേണ്യരായിരിന്നില്ല . കെ ആർ നാരായൺ പഠിച്ചത് സാധാരണ സ്‌കൂളിൽ .
ഇന്ന് ഇഗ്ളീഷ് ഉപയോഗിക്കുന്ന ഇന്ത്യക്കാർ ബ്രിറ്റീഷ്കാരെകാട്ടിൽ കൂടുതലാണ് .ലോകത്തു ഏറ്റവും കൂടുതൽ ഇഗ്ളീഷ് പത്രത്തിന് വായനക്കാരുള്ളത് ഇന്ത്യയിലാണ് . ഇന്നത് കൊളോണിയൽ ഭാഷയല്ല, ഇന്ത്യൻ ഭാഷയാണ്. . ഭരണ ഭാഷകളിലൊന്നാണ് .
കേരളത്തിന്റ സാമ്പത്തിക സാമൂഹിക സാഹിത്യ രംഗമെല്ലാം ഇഗ്ളീഷിനോട് കടപ്പെട്ടിരിക്കുന്നു .കേരളത്തിൽ ഇഗ്ളീഷ് വിദ്യാഭ്യാസം ഉണ്ടായുരുന്നത് കൊണ്ടാണ് ഇവിടെ പണി കിട്ടാതെ വലഞ്ഞ മലയാളികൾ ട്രെയിനും വിമാനവും പിടിച്ചു നാട് വിട്ടത് .ഇഗ്ളീഷ് പഠിച്ച സാധാരണക്കാരായത് കൊണ്ടാണ് ഇന്ത്യയിലും വിദേശത്തും പിടിച്ചു നിന്നത് . ഞങ്ങൾ ആരും വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചവരല്ല .സാധാരണ പൊതു വിദ്യാലയങ്ങളിലും കോളേജുകളിലും പഠിച്ച സാധാരണക്കാർ . കേരളത്തിൽ പണി കിട്ടില്ലന്ന് അറിഞ്ഞു ജയന്തി ജനത രണ്ടാം ക്ലാസ് കമ്പാർട്മെന്റിൽ കയറി നാട് വിട്ടതാണ് .
പി എസ സി ചോദ്യവും ഉത്തരവും മലയാളത്തിലും ആകുന്നതിനോട് യോജിപ്പ് .ഭാഷ അവകാശ വാദം നല്ലത് .പക്ഷെ അത് ഒരു വണ് വേ ട്രാഫിക് അല്ല എന്നറിയുക
കാരണം അറബി എഴുതുവാനും വായിക്കാത്തവനും ഗൾഫ്‌ രാജ്യങ്ങൾ ജോലിക്ക് വേണ്ടന്നു പറഞ്ഞാൽ എങ്ങനെയിരിക്കും .തായ്‌ലാഡിൽ തായ് എഴുതാനും വായിക്കാനും അറിയാത്തവർ വേണ്ട എന്ന് പറഞ്ഞാൽ ഇവിടെ ജോലി ചെയ്യന്ന മലയാളികൾ എന്ത് ചെയ്യും .യൂ പി എസ സി ക്ക് ഹിന്ദി എഴുതുവാനും വായിക്കുവാനും ഉള്ളവർ മതി. കാരണം ഈ രാജ്യത്ത് ഭൂരിപക്ഷം ഹിന്ദി ഭാഷക്കാരാണ് എന്നുവന്നാൽ മറ്റുള്ള ഭാഷക്കാർ എന്ത് ചെയ്യും . ഭാഷ ഷോവനിസം ജാതി ഷോവനിസം പോലെയും വർഗീയതെയും പോലെ അപകടകരമാണ് .
.മലയാളം എഴുതാനും വായിക്കാനും അറിയാത്തവർ കേരളത്തിൽ ജോലിക്ക് വേണ്ട എന്ന് ഒരു 'പുരോഗന സാഹിത്യ ' നായകൻ എഴുതി കണ്ടു . ഈ വാദം നാളെ മലയാളം എഴുതാനും വായിക്കാനും അറിയാത്തവർ കേരളത്തിൽ വേണ്ട എന്ന അതി ഭാഷാ മെജോറിട്ടേറിയൻ സത്വ വാദ രാഷ്ട്രീയമായി മാറാൻ അധിക സമയം വേണ്ട .
എന്നിട്ട് നമ്മൾക്കും മലയാളി ആണോ എന്ന് തെളിയിക്കുന്ന NRC ക്ക് ആവശ്യപ്പെടാം . പണ്ട് നമ്മുടെ ഒരു കവയത്രി പറഞ്ഞത് ഈ ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മലയാള സംസ്കാരത്തിന് പ്രശ്നമുണ്ടാക്കും.ഇത് പറഞ്ഞാൽ തോന്നും ഇവിടെ തനതായ ഏതാണ്ട് ഒറിജിനൽ മലയാളവും മലയാള സംസ്കാരവുമുണ്ട്
പണ്ട് ബഞ്ചമിൻ ബെയ്‌ലി സായിപ്പും ഗുണ്ടർട്ട് സായിപ്പും ഇല്ലായിരുന്നെങ്കിൽ മലയാളം എഴുതുന്നത് ഇത് പോലെ ആകുമായിരുന്നില്ല .പണ്ട് ഇഗ്ളീഷ് സാഹിത്യം വായിച്ചു അത് മലയാളത്തിൽ പരീക്ഷിച്ചില്ലായിരുന്നെങ്കിൽ മലയാള സാഹിത്യം ഇത് പോലെയാകുമായിരുന്നില്ല
മലയാളി ഇരട്ടതാപ്പുകളുടെ ആശാൻമാരാണ് .ഘോര ഘോരം മലയാള ഭാഷ സത്വ വാദമുപയോഗിച്ചിട്ട് അവരുടെ മക്കളെ ഇഗ്ളീഷ് , ജർമ്മൻ , ഫ്രഞ്ച് ഒക്കെ പഠിപ്പിച്ചു മുന്തിയ ജോലിക്കു വിദേശത്തു കയറ്റി അയക്കും . പൊതു വിദ്യാഭ്യസത്തെ കുറിച്ച് പ്രഘോഷണം നടത്തിയിട്ട് അവരുടെ മക്കളെ പ്രൈവറ്റ് സ്‌കൂളിലും പ്രൈവറ്റ് കോളേജിലും പ്രൈവറ്റ് യുണിവേഴ്സിറ്റികളിലും വിട്ട് ഇഗ്ളീഷ് വ്യൂൽപ്പത്തി നേടി മുന്തിയ പണിക്കു തയ്യാറാക്കും .ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിച്ചിട്ട് മൾട്ടി നാഷണൽ കമ്പിനികളിൽ ജോലി ചെയ്യന്ന മക്കളെ ഓർത്തു അഭിമാനിക്കും .പുരോഗമനം പറഞ്ഞു പുരുഷ മേധാവിത്തത്തിൽ ജീവിച്ചു സോഷ്യൽ കൺസേർവേറ്റിവാകും .ചോദ്യം ചെയ്യുന്നവരെ മുതലാളിത്ത വലത് പക്ഷ മൂരാച്ചികളാക്കും .
എന്തായാലും മലയാളത്തെ മലയാള സത്വ വാദികളിൽ മലയാള ഷോവിനിസ്റ്റുകളിൽ നിന്നും മലയാള വിദ്വാന്മാർ എന്ന് സ്വയം കരുതുന്നവരിൽ നിന്നും രക്ഷിക്കണേ ഭഗവാനെ എന്ന് ഒരു പ്രാർത്ഥനയേയുള്ളൂ .
ജെ എസ് അടൂർ

No comments: