Thursday, July 11, 2019

അധികാര -ഭരണ തഴമ്പിൽ പഴകി അഴുകിയവർ

അധികാര -ഭരണ തഴമ്പിൽ പഴകി അഴുകിയവർ
ഇന്നു യഥാർത്ഥ ഗാന്ധിയൻ -നെഹ്രുവിയൻ കൊണ്ഗ്രെസ്സ്കാരെ കാണണമെങ്കിൽ ഒരു മൈക്രൊസ്കോപ്പ് വേണം. കർണാടകയിൽ കാണുന്നത് പോലെ വിലക്ക് വാങ്ങാനും വിക്കാനും ഉള്ള എം എൽ എ മാരുള്ളിടത്തോളം കാലം ആ പാർട്ടി ഗുണം പിടിക്കുമോ എന്ന് കണ്ടറിയാം.
പണ്ട് പണ്ട് തൊട്ടേ ഭരണ സുഖരതി അനുഭവിച്ചു അതില്ലാതെ ജീവിക്കാൻ വയ്യാത്ത അധികാര തഴമ്പിൽ അഭിരമിച്ചു അഹങ്കരിക്കുന്ന തമ്മിൽ തമ്മിൽ പരസ്പരം കാലു വാരി പാരവച്ചു സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന അവനവനിസ്റ്റ് ഐഡിയോലജി കൂടി കൂടി അധികാരത്തിന്റെ അസ്കിത മാറാത്ത നേതാക്കൾ കൂടുന്നതാണ് ആ പാർട്ടിയുടെ പ്രശ്നം. പഴികിയ പാർട്ടിയിലെ അഴുകിയ നേതാക്കൾ കൂടിയതിന്റെ പ്രശ്‌നം. രാഷ്ട്രീയ പ്രവർത്തനം കരിയർ ഓപ്ഷൻ മാത്രമായവർക്ക് പാർട്ടി ഏതായാലും ഭരണ രതി സുഖമാണത്യവശ്യം. കൊണ്ഗ്രെസ്സിന്റെ സെൻസെക്സ് താഴുമ്പോൾ അധികാര സെക്സിയായ മാർകെറ്റിൽ സ്റ്റോക്കിന് വില കൂടിയ ബി ജെ പി യിൽ ഇൻവെസ്റ്റ്‌ ചെയ്യുവാൻ ഒരു മടിയും ഇല്ല.
ബി ജെ പി വിവേചന രാഷ്ട്രീയം ഡി എൻ എ യിൽ ഉള്ള പഴയ പേഷ്വ ബ്രമ്മിനിക്കൽ മേധാവിത്തത്തിന്റേതും ഗോസായി തരികിട കച്ചവട കോർപ്പറേറ്റ് കുടുംബങ്ങളുടെ കൂട്ടുകെട്ടാണ് .ഇപ്പോൾ അത് ഒരു രാഷ്ട്രീയ കച്ചവട കൂട്ടുകെട്ടാണ് .പാർട്ടി വിത്ത് എ ഡിഫറെൻസ് എന്ന് പറഞ്ഞു വന്നു ഗുജറാത്ത് മോഡൽ കച്ചവട രാഷ്ട്രീയവും കുതിര കച്ചവടവും നടത്തി ജനാധിപത്യത്തിന്റെ പേരിൽ പണാധിപത്യ നടത്തുന്ന അശ്ലീലമണവർ കാണിക്കുന്നത് .
പാർട്ടിയോടോ ഐഡിയോളിജീയോടോ ജനങ്ങളോടോ പ്രതിബദ്ധത തൊട്ട് തീണ്ടാത്ത രാഷ്ട്രീയ അശ്ലീല നേതാക്കളാണ് മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിനെ തോൽപ്പിച്ചത് . അബ്ദുള്ളകുട്ടി കമ്യൂണിസ്‌റ്റും പിന്നെ കോൺഗ്രസ്സും പിന്നെ ബിജെപി ആയ രാഷ്ട്രീയ അവസരവാദ അശ്ലീലമാണ് .അൽഫോൻസും അബ്ദുള്ളകുട്ടിയുമൊക്കെ രാഷ്ട്രീയം എന്നത് അധികാര ഭരണ സുഖം മാത്രമായി കാണുന്ന പരിതാപകര ചൂണ്ട് പലകകളാണ്
ഇന്നു യഥാർത്ഥ കമ്യുണിസ്റ്റ്കാരും വംശനാശം പെട്ടെന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന സ്പീഷിസ് ആണ്. അവരെ കാണണമെങ്കിൽ വല്ല യൂണിവേഴ്സിറ്റി മ്യുസിയത്തിൽ പോകണം.
അധികാര ഭരണ തഴമ്പ് പിടിച്ച വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൊണ്ഗ്രെസ്സിനെകാട്ടിൽ കഷ്ടമാണെങ്കിലും അവരുടെ വിനോദം കൊണ്ഗ്രെസ്സിനെ ചൂണ്ടികാട്ടി അവരാണ് ബി ജെ പി വളർത്തുന്നത് എന്നു മുറവിളിക്കുക എന്നത് മാത്രമാണ് .. ചെന്നായ വരുന്നേ വരുന്നേ എന്നു മുറവിളി കൂട്ടി അവസാനം വന്നപ്പോൾ ബംഗാളിലും ത്രിപുരയിലും ശടേന്ന് വെടി തീർന്നു. കേരളത്തിൽ പതിനൊന്നു ശതമാനം താഴോട്ട് പോയാലും ഭരണ അധികാര തഴമ്പ് തഴുകി അഹങ്കാരത്തോടെ രാഷ്ട്രീയ വിശാരദന്മാർ ആകുവാൻ ശ്രമിക്കുമ്പോഴുള്ള കോമഡിയാണ് പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ കാണുന്നത്. പഴയ മാർ മാർക്സിസം പേറി നടക്കുന്നതിനപ്പുറം എന്തെങ്കിലും വർഗ്ഗ സമരം ഭരണ തഴമ്പ് ഉള്ളിടത്തു ഗ്രഹാതുര്വത്വ സ്മരണകളായി അയവിറക്കി നടക്കുന്നവർ .
കൊണ്ഗ്രസ്സും കമ്മ്യുണിസ്റ്റും ആണെന്ന് അവകാശപെടുന്നവർ തമ്മിൽ തമ്മിൽ പഴിചാരി തമ്മിലടിക്കുന്ന മുട്ടനാടുകളാണ്. അതിൽ നിന്ന് വരുന്ന ചോര കുടിച്ചു വളരുന്ന ചെന്നായാണ് ബി ജെ പി. ഈ കോൺഗ്രസ്സും കമ്മ്യുണിസ്റ്റ്കാരും വിരലിൽ എണ്ണാവുന്ന സീറ്റിൽ ജയിച്ചത് തമിഴ് നാട്ടിൽ ഒരുമിച്ചു നിന്നും ഡി എം കെ കൃപയിലാണ്. അത് ഓർക്കാതെ പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നത് പോലെയാണ് ചിലരുടെ രാഷ്ട്രീയ ഗാഢ വിശകലനം .
യാഥാസ്ഥിക പാരമ്പര്യ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന പ്രശ്നം കൺസ്യുമെരിസ്റ്റ് മധ്യവർഗ്ഗ, ഉപരിമധ്യ വലതു പക്ഷമായി ജീവിക്കുകയും ഇടതുപക്ഷമാണ് എന്ന ഗീർവാണം ഇടക്ക് വിട്ട് സ്വയം സുഖീക്കുകയും ചെയ്യുന്ന ഭരണ അധികാരത്തിന്റെ ഗുണഭോക്തക്കളാണ്. അവർ ഭരണ പാർട്ടി ലോയലിസ്റ്റുകളാണ്. ഭരണ ആശ്രിതർ ഭരണം ഇല്ലെങ്കിൽ കാറ്റ് പോകുന്ന ബലൂണുകളാണ് . അടിസ്ഥാനതലത്തിൽ ഒരൂ പ്രവർത്തിയും ചെയ്യില്ല. എന്നാൽ ഭരണ സിരാകേന്ദ്രങ്ങളിൽ ഭയങ്കര പിടിപാടുള്ളു സ്വയം താല്പര്യ ഗുണഭോക്തക്കളാണ്. അവർ അമേരിക്കയിലും ലണ്ടനിലും സിഡ്നിയിലും ദുബായിലും ഡൽഹിയിലും മുംബൈയിലും ബാംഗ്ലൂരിലും വൻ ശമ്പളം വാങ്ങി സുഖമായി ഇരുന്ന് അഭിനവ ഇടതു പക്ഷ ഗീർ വാണങ്ങൾ വിട്ടു സ്വയം സുഖിച്ചു കെന്റക്കി ഫ്രെയ്‌ഡ്‌ ചിക്കനും മക്ഡൊണാൾഡും ഒക്കെ ശാപ്പിട്ട്‌ ടോറ്റയൊറ്റ, ഫോർഡ്, വോൾവോ സെഡാനിൽ സഞ്ചരിച്ചു മനോ സുഖത്തിന് വിപ്ലവ സ്വപ്നങ്ങളെ തലോടി ശാന്തി തേടും .പഴകിയ വിദ്യാർത്ഥി രാഷ്ട്രീയ വിപ്ലവകാരികൾ എന്ന് സ്വയം കരുതി ഒന്നും ചെയ്യാതെ ബി ജെ പി യെ പ്രതിരോധിക്കും എന്നു വാചക കസറുന്ന രാഷ്ട്രീയ അശ്ലീലമാണ് ആ ഭരണ പാർട്ടി നേരിടുന്ന വെല്ലുവിളി.
ഒന്നുകിൽ പഴയ പാർട്ടികൾ പുതിയ കാലത്തിനു അനുസരിച്ചു പുതുക്കി റീബൂട്ട് ചെയ്തു റീകണ്ടീഷൻ ചെയ്യുക. പഴയ ഹാർഡ്വെയറും പഴയ സോഫ്റ്റ്‌വെയറും വച്ച കംപ്യുട്ടർ പെയിന്റ് അടിച്ചു നന്നാക്കി കണ്ണിൽപൊടിയിട്ട് അധിക നേരം പിടിച്ചു നിൽക്കാനാകില്ല.. രാഷ്ട്രീയം എന്നത് സ്വയം താല്പര്യത്തിന് അപ്പുറം കാണാതെ തിമിരം ബാധിച്ച നേതാക്കൾ കൂടുന്ന ഏത് പാർട്ടിയായാലും അവർക്കു ഇനിയുള്ളത് കുഴിമാടങ്ങളാണ്. അത് ഓർക്കാൻ പോലും കഴിവ് നശിച്ചു ഞങ്ങൾ അന്വശ്വര പാർട്ടികൾ എന്ന് പറഞ്ഞു പറഞ്ഞു ക്ഷീണിച്ചിട്ട് ഒരു കാര്യവുമില്ല.
ഇപ്പോൾ കുറെ അണ്ണൻമാർ തത്തമ്മേ പൂച്ച പൂച്ച എന്നു പറയുന്നത് പോലെ പറയും ഇതൊക്കെ 'അരാഷ്ട്രീയ ഉപരിപ്ലവതയാണ് ' എന്ന്. വെറും ഉപരിപ്ലവ വിപ്ലവം പോലുമില്ലാത്തവർ നടത്തുന്ന അവസാന ജല്പനങ്ങൾ അവരുടെ ആത്മശാന്തിക്ക് നല്ലതാണ്.
ജെ എസ് അടൂർ

No comments: