Monday, August 26, 2019

മുണ്ടു ദേശീയതയും യോഗ തെറാപ്പിയും, പിന്നെ അല്പം സാംഖ്യ ഫിലോസഫിയും

മുണ്ടു ദേശീയതയും യോഗ തെറാപ്പിയും, പിന്നെ അല്പം സാംഖ്യ ഫിലോസഫിയും
ജേക്കബ് തോമസ് മുണ്ടുടുത്തു തനത് മലയാളി ദേശീയ വാദിയായതിനാൽ വളരെ സന്തോഷം. അങ്ങനെ എല്ലാവരും മുണ്ടുടുക്കുന്ന, ചുമലിൽ നേര്യത് മാത്രം
ഇടുന്ന ഒരു കേരള കിനാശ്ശേരി യാണ് സ്വപ്നം. കാരണം മുണ്ട് വെയിലത്തും മഴയത്തും , ഒരു എയർ കണ്ടീഷൻ വസ്ത്രമാണ്. മടക്കി കുത്തിയാൽ ബർമുഡയെക്കാൾ സുന്ദരം. ഉരിഞ്ഞു കളയാൻ വളരെ ഏളുപ്പം . പിന്നെ വേണമെങ്കിൽ മുണ്ടുരിഞ്ഞു തലയിലിടാം. മുണ്ടിന് എന്തൊക്കെ ഉപയോഗങ്ങളാണ്. മുണ്ടൂരി പോകാതെ സൂക്ഷിച്ചാൽ മാത്രം മതി.
ജേക്കബ് തോമസ് ഇനി ബ്രിട്ടീഷ് പാൻറ്സിടില്ലത്രെ !! കാര്യം നല്ലത് . പക്ഷെ ചില ചിന്ന സംശയങ്ങൾ . അപ്പോൾ ഇത് വരെ അദ്ദേഹം ഇട്ടത് എന്താണ് ? എന്താണാവോ ഇഗ്ളീഷിൽ പരീക്ഷ എഴുതി ബ്രിട്ടീഷ്കാർ തുടങ്ങിയ സിവിൽ സർവീസ് പരീക്ഷ എഴുതിയത് ? അദ്ദേഹം ഇന്ത്യൻ ഫിലോസഫി ഏത് ഭാഷയിലാണ് വായിച്ചത് ? സംസ്കൃതത്തിലോ ? അത് എഴുതിയ ഡോ എസ് രാധാകൃഷ്ണൻ സംഘ പരിവാർകാരനല്ലായിരുന്നു എന്നാണ് അറിവ് . പിന്നെ ഇന്ത്യൻ ഫിലോസഫി വളരെ വർഷങ്ങൾ വായിച്ച ഞങ്ങൾക്കൊന്നും ഗോൽവാൽക്കർജിയുടെ ബഞ്ച് ഓഫ് തോട്ട്സിൽ ഈ ജേക്കബ് തോമസ് സാർ പറയുന്ന അഖില ലോക സ്നേഹം ഒന്നും കാണാൻ പറ്റിയില്ല . വെറുപ്പാണ് കണ്ടത് . പിന്നെ നാഗ്പൂർ കാക്കി പാന്റ്സ് ആർഷ ഭാരതീയമായത് കൊണ്ട് അദ്ദേഹത്തിന് കുഴപ്പമില്ലായിരിക്കും
ജേക്കബ് തോമസിനോട് സർക്കാർ ശത്രുത മനോഭാവം കാണിച്ചതും പിന്നെ അദ്ദേഹം ഐ എ എസ് -ഐ പി എസ് ലോബികളുടെ കുടിപ്പകക്കിരയായതും തെറ്റാണ് . അത് കൊണ്ട് അഡ്മിനിസ്ട്രേറ്റിവ് ട്രിബുണൽ പറഞ്ഞതാണ് കാര്യം . അത് ന്യായമാണ് . അദ്ദേഹം ആരുമായികൊള്ളട്ടെ ശത്രുത മനോഭാവത്തോടെ സ്ഥിരം സസ്‌പെൻഷനിൽ നിർത്തിയത് അന്യായമായാണ് .
ഈ ജേക്കബ് തോമസിനോട് പണ്ട് അല്പം ബഹുമാനം ഉണ്ടായിരുന്നു .പക്ഷെ അദ്ദേഹത്തിൻറെ എക്സ്ട്രീം ഫോം ഓഫ് സെൽഫ് റൈറ്റിയസ്നെസ്സ് ആത്മരതീ പൂരിതമായ നാർസിസം എന്ന് തോന്നി തുടങ്ങിയപ്പോഴാണ് അല്പം വശപിശക് തോന്നി തുടങ്ങിയത് . .ഞാൻ ഇപ്പോൾ മലമറിക്കും എന്ന ഒരു സമീപനം .ഒന്നും സംഭവിച്ചില്ല .
ഇത്ര കമിറ്റ്മെന്റുള്ള ആൾ എന്തുകൊണ്ട് ജോലി രാജിവച്ചു പബ്ലിക്കിനെ സേവിക്കാൻ ഇറങ്ങിയില്ല .? അനീതിക്കും അഴിമതിക്കെതിരെ രാജി വച്ച് പൊതു പ്രവർത്തനം നടത്തുന്ന ഒരുപാട് ഐ എ എസ് / ഐ പി എസ് കാർ ഈ രാജ്യത്തുണ്ട് .എന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഹർഷ് മന്ദിർ ഒരു ഉദാഹരണം .അരുണ റോയ് പണ്ടേ രാജിവച്ചു ജനങ്ങൾക്കിടയിൽ ഇറങ്ങി . അങ്ങനെ എത്രയോ പേർ . അടുത്ത സുഹൃത് അജിത് ജോയ് പണ്ടേ ഐ പി എസ്സിൽ നിന്ന് രാജി വച്ചു . തിരുവന്തപുരത്തു ആപ്‌ സ്ഥാനാർത്ഥിയായി .ഇപ്പോൾ വക്കീൽ ജോലിയും സാമൂഹ്യ പ്രവർത്തനത്തിലും സജീവം .
സെൻ കുമാറും ജേക്കബ് തോമസ് എല്ലാം നൂറു ശതമാനം കൺഫേമിസ്റ്റ് ഉദ്യോഗസ്‌ഥ പ്രമാണിമാരാണ് . അധികാരത്തിൽ ഇരുന്ന് തഴമ്പ് പിടിച്ചു, ബിജെപി അധികാരത്തിലാണ് എന്ന് കണ്ടപ്പോൾ അധികാര ആർത്തിയിൽ കളം മാറിയവർ . ഇങ്ങനെയുള്ളവർക്ക് ഏക കമ്മിറ്റ്മെന്റുള്ളത് അധികാരത്തോടാണ് . ഭരണ അധികാരത്തിന്റെ കാര്യസ്ഥരാകാൻ കരിയർ തിരഞ്ഞെടുത്തവർ .അവർ അടിത്തൂൺ പറ്റാറാകുമ്പോൾ അന്നന്ന് അധികാരത്തിൽ ഉള്ളവരുടെ കൂടെ കൂടും .അവർക്ക് ഏറ്റവും വലിയ കമ്മിറ്റ്മെന്റ് അവരുടെ കരിയറിനോട് തന്നെയാണ് .
അതാണ് ഇപ്പോൾ പെട്ടന്ന് ആർ എസ് എസ് ഇന്റെ സർവ ലൗകീക സ്നേഹത്തെകുറിച്ച് അവർക്ക് പെട്ടന്ന് ബോധോദയമുണ്ടാകുന്നത് . ഇതിന് മുന്നേ അൽഫോൻസിനും പിന്നെ സെൻകുമാറിനും ആനന്ദ ബോസിനും ഒക്കെ ബോധോദയമുണ്ടായി .. പണ്ട് കരുണാകരന്റെ ആളായി രാഷ്ട്രീയത്തിൽ ഇറങ്ങി കൊല്ലത്ത് ജയിച്ചു സക്സസ്ഫുൾ കരിയർ ട്രാന്സിഷൻ നടത്തിയ കൃഷണകുമാർ സീറ്റ് കിട്ടാതെ വന്നപ്പോൾ ബി ജെ പി യിൽ ചേർന്ന് മത്സരിച്ചത് ചിലർ ഓർക്കും .
ഇപ്പോൾ കൊണ്ഗ്രെസ്സ് ആയിരുന്നു ഭരണത്തിൽ എങ്കിൽ ഇവർ ഗാന്ധി സൂക്തങ്ങൾ ഉരുവിട്ടേനെ പിന്നെ നെഹ്‌റുവിന്റെ പുസ്തകങ്ങളെകുറിച്ച് വാചാലമാകും . ഇന്ത്യ കമ്യുണിസ്റ്റ് കാർ ഭരിച്ചാൽ ഇവർ മാർക്സിയൻ സൗന്ദര്യ ശാസ്ത്രക്കെകുറിച്ച് ടി വി ഇന്റർവ്യൂ കൊടുക്കും
കരിയർ ബ്യുറോക്രസി ഭരണ അധികാരത്തിന്റ കൻഫേമിസ്റ്റ് കാര്യസ്ഥരാണ് .അവർ അടിത്തൂൺ പറ്റുമ്പോഴുള്ള രാഷ്ട്രീയം അന്ന് പ്രബലമായ രാഷ്ട്രീയത്തിന്റെ പൊളിറ്റിക്സ് ഓഫ് കൺവീനിയെൻസാണ് . അവരുടെ ഉദ്ദേശം ഭരണ പാർട്ടി പെട്രേനേജിൽ കിട്ടാനിടയ്ക്കുള്ള സ്ഥാനമാനങ്ങളിലാണ് . അല്ലാതെ പെൻഷൻ ആകാറാകുമ്പോൾ പെട്ടന്ന് തോന്നുന്ന ജന സേവന പ്രവർത്തനങ്ങളില്ല .
കേരളത്തിലെ രാഷ്ട്രീയക്കാരായ രാഷ്ട്രീയക്കാരും മുഖ്യ മന്ത്രി മാരും മന്ത്രിമാരും മുണ്ടാണ് എന്നും ഉടുത്തത് . ഐ എ എസ ,ഐ പി എസ് കാർ മുണ്ട് ഉടുക്കരുത് എന്ന് വല്ല സർവീസ് റൂളും ഉണ്ടെങ്കിൽ പറഞ്ഞു തരിക .ഇപ്പോഴും മുണ്ട് ഉടുക്കുന്ന ഐ എ എസ ഓഫീസർ മാർ ഉണ്ട് . ഉഷ്‌ണചൂടിൽ മുണ്ട് സൗകര്യമുള്ള ഏർപ്പാടാണ് .അത് ഒരുപാട് പേർ ഉടുക്കുന്നത് സൗകര്യം കൊണ്ടാണ് .
പിന്നെ പണ്ട് കേരളത്തിലെ സാധാരണക്കാരുടെ തനത് ദേശീയ വസ്ത്രം കോണകമായിരുന്നു .അധികാരവും കാശും ഉള്ളവർ ഒറ്റമുണ്ടും പിന്നെ തോളിൽ ഇട്ടിരുന്ന ഒരു നേര്യതോ ആയിരുന്നു . ഇപ്പോഴും അമ്പലത്തിൽ ഉടുപ്പിട്ട് കയറാൻ സാധിക്കാത്തത് ഈ തനത് ദേശീയത കൊണ്ടാണ്. അദ്ദേഹം ഇടുന്ന ഉടുപ്പും സായിപ്പ് കൊണ്ട് വന്നതാണ് . ഉപയോഗിക്കുന്ന മലയാള ഭാഷയിൽ പകുതി വിദേശ വാക്കുകകളാണ് .പിന്നെ ഇപ്പോൾ എഴുതുന്ന തനത് മലയാള അക്ഷരം പോലും ബഞ്ചമിൻ ബെയ്‌ലി എന്നൊരു സായിപ്പ് സംഘടിപ്പിച്ചതാണ് .തലശ്ശേരിയിൽ വന്ന് മലയാള പ്രയത്നം നടത്തിയ ഗുണ്ടർട്ട് സായിപ്പ് പാലക്കാട്ട് നിന്നല്ല വന്നതെന്നാണറിഞ്ഞത് .
അത് കൊണ്ട് ജേക്കബ് തോമസ് മുണ്ട് ഉടുത്തു ദേശീയനായി ആർ എസ് എസ സ്നേഹം വിളമ്പി, യോഗ തെറാപ്പി പറഞ്ഞു ജാപ്പനീസ് സുസൂക്കി കാർ ഓടിച്ചു പോകുന്നതിൽ ഒരു സ്ഥിരം നാടകത്തിലേ സ്ഥിരം വേഷമായേ കാണുവാൻ സാധിക്കുള്ളൂ . ഇതിന് മുമ്പും ഇത് കഴിഞ്ഞും ഭരണ അധികാരത്തിൽ ഉള്ളവർക്ക് സ്തുതി പാടി പുതിയ അധികാര കസേരക്ക് പോയവർ ഒരുപാടുണ്ട് . ബി ജെ പി ഭരണത്തിലുള്ളടടത്തോളം കാലം ഇനി ആർ എസ് സ്സി ഇന്റെ മനോഹര സ്നേഹവും യോഗയും സാംഖ്യ , ന്യായ , മീമാംസയും വേദാന്തയും , മോദിയുടെ സ്റേറ്സ്മാൻഷിപ്പും മുണ്ട് ദേശീയതയുമായി വീണ്ടും അടിത്തൂൺ പറ്റുന്ന ഐ എ എസ് /ഐ പി എസ് ഏമാന്മാർ കളത്തിൽ ഇറങ്ങി കൊണ്ടേയിരിക്കും .
അവർക്ക് ബി ജെ പി യോടല്ല പ്രതിബദ്ധത .അവർക്കു പ്രതിബദ്ധത അവരോടും അവരുടെ കരിയാറിനോടും അന്നന്ന് അധികാരത്തിന്റെ അപ്പകഷ്ങ്ങൾ കൊടുക്കാൻ ത്രാണിയുള്ളവരോടുമാണ് .അവരുടെ ഐഡിയോലജി അവരും അവർ ആരാധിക്കുന്ന അധികാരവും മാത്രമാണ് .
ഒരു കാര്യം കൂടി പറയാം ജെക്കബ് തോമസിനോട് എനിക്ക് ഇന്നും സ്നേഹമേയുള്ളൂ. നന്നായി വരട്ടെ. അദ്ദേഹത്തിന് സ്നേഹവും നന്മകളും നേരുന്നു. ഇപ്പോൾ ബി ജി പി യിൽ ഭയങ്കര തെള്ളായത് കൊണ്ടു കോംപെറ്റീഷൻ കൂടും. എന്നാലും അദ്ദേഹത്തിന് ബി ജി പി യിൽ നല്ലത് വരട്ടെ. ഒന്നുമില്ലെങ്കിലുംബി ജേ പി ക്കു നസ്രാണികളോട് പണ്ടേ ഒരു സോഫ്റ്റ് കോർണർ ഉള്ളതിൽ അദ്ദേഹത്തിന് ആശക്ക് വകയുണ്ട് .
ജെ എസ് അടൂർ

No comments: