Monday, August 26, 2019

നിങ്ങൾ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്നു.?

നിങ്ങൾ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്നു.?
ഓമനകുട്ടന്മാരും രഘു ഇരവിപേരൂർമാരും ചോദിക്കുന്നു.
ഓമനകുട്ടന്മാർ കുറഞ്ഞു വരുന്നു. അൻവർമാരും മന്ത്രി ഏമാന്മാരും പിന്നെ തൊഴിലാളി നേതാക്കളുടെ ദുബായ് മുതലാളി മക്കളും വിദേശ ഫോൺ കുത്തി മെയ്യനങ്ങാ കപട വിപ്ലവകാരികളും കൂടി വരുന്നു. അത്രയുള്ളൂ. ഓമനകുട്ടന്മാർ എന്നും ദുരിതത്തിലാണ്. ഭരണത്തിൽ ആരുവന്നാലും ഓമനകുട്ടന്മാരുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല..
കേരള വികസന മോഡൽ എന്ന സൂത്രം പുറത്തു നിർത്തിയിരിക്കുന്ന ആദിവാസി ദളിത് കോളിനികളിൽ ഉള്ളവർ മുപ്പതു വര്ഷങ്ങളായി എല്ലാം വര്ഷവും എന്ത് കൊണ്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്നു? അവിടെയുള്ള ഓമനകുട്ടന്മാർക്ക് തഹസിൽദാർ സാറുമ്മാരെക്കാളും ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ അറിയാം. കാരണം സർക്കാർ ഉദ്യോഗസ്ഥ പെട്രേനേജിനപ്പുറം ജീവിക്കുന്നവർ ഒരുപാടുണ്ട്.
ഓമനകുട്ടനും രഘു ഇരവിപേരൂരിനും എതിരെ കേസെടുക്കാൻ പൊലീസിന് എന്ത് സ്പീഡ്!! എന്നാൽ ഐ എ എസ്സ് ഏമാനെതിരെ കേസ് പൊളിക്കാൻ എന്തൊരു സ്പീഡ്. അതാണ് കേരളത്തിലെ ഗവര്ണൻസ് പ്രശ്നം. നിയമം പലർക്കും പലതാണ്. ആളും തരവും നോക്കിയാണ് അത് പ്രയോഗിക്കുന്നത്.
നേതാക്കൾക്ക് കോടികൾ പിരിച്ചും ഒളിഞ്ഞും തെളിഞ്ഞും കംമീഷനും കോർപ്പറേറ്റ് മാസപ്പടിയുമായി ഇന്നോവയിൽ വിവിധ നിറത്തിലുള്ള പാർട്ടി പൂമാലചാർത്തി മാടമ്പി മാരായി നടന്നു ' നീ മിണ്ടാതിരി ' എന്ന് അണികളോട് വരുതിയിൽ നിൽക്കാൻ പറയാം. അതാണ് ഇവിടുത്തെ മാടമ്പി പൊളിറ്റിക്കൽ കൽച്ചറിന്റ പ്രശ്നം.
ഓമനകുട്ടന്മാർ എഴുപത് രൂപ സ്വന്തം ആൾക്കാരിൽ നിന്ന് അവർക്കു വേണ്ടി കളക്റ്റ് ചെയ്താൽ അത് ഭയങ്കര പ്രശ്നം. നേതാക്കൾ കോടികൾ അടിച്ചു മാറ്റിയാൽ ഒരു ഈച്ച അറിയാതെ അത് ഹവാല വഴി ദുബായിൽ എത്തും. അവരുടെ മക്കൾ വിദേശത്തു അടിച്ചു പൊളിച്ചു ഉടനടി മുതലാളി സംരംഭകരായി വിലകൂടിയ കാറുകളിൽ വിലസും. അവർക്കു bmw വും മറ്റേ മൂന്നു w വും പ്രശ്നമല്ല. പതിമൂന്നു കോടി കടം പുഷ്പം പോലെ ഒറ്റ ദിവസം കൊണ്ടു തീർക്കാൻ കപ്പാസിറ്റിയുള്ളവർ.
ഫേസ് ബുക്കിൽ ഓമനകുട്ടന്മാർ കാണില്ല. അവരെയും ആരും കാണില്ല. ഓമനകുട്ടന്മാർ അനുദിന ദുരന്തങ്ങളെ നേരിട്ട് എല്ലാം രാഷ്ട്രീയ പാർട്ടികളിലും ഉണ്ട്. ഇലക്ഷൻ മുദ്രാവാക്യങ്ങളും പ്രചാരണങ്ങളും ഔട്സോഴ്സ് ചെയ്യുന്നത് കൊണ്ടു ടെലി ജെനിക് നേതാക്കൾക്ക് പഴയ ചുവരെഴുത്തും പോസ്റ്റർ ഒട്ടിപ്പും ആയി നടന്ന ഓമനകുട്ടന്മാരെ തിരിച്ചറിവാൻ പ്രയാസമാണ്. അതാണ് പ്രശ്നം. ഓമനകുട്ടന്മാർ അനുദിനവും അതിജീവന സമരത്തിലാണ്. ലക്ഷക്കണക്കിന് പേർ. ഭൂമിയും വീടും ഇല്ലാത്തവർ. കോളനികളിൽ ജീവിക്കുന്നവർ. ഇങ്ങനെ വല്ലപ്പോഴുമാണ് മധ്യവർഗ്ഗവും സർക്കാരും അവരെ ശ്രദ്ധിക്കുന്നത്.
ഓമനകുട്ടന്മാര്ക്ക് സമൂഹ മാധ്യമ ഐക്യം ദാർഢ്യം കൊടുക്കുന്നത് 24 മണിക്കൂറിൽ അടുത്ത വിവാദം വരെ നിൽക്കും. ഓമനകുട്ടന്മാർ എങ്ങനെയാണ് ഉണ്ടാകുന്നത്? അതിൽ മാറി മാറി പല കൊടി നിറങ്ങളും പഴകി തേഞ്ഞ മുദ്രാവാക്യങ്ങളുമായി മാറി മാറി വരുന്ന ഭരണ അധികാര നേതാക്കൾക് എന്താണ് പങ്ക്.?
ചാവേറുകളായി പാർട്ടികൾക്ക് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും പോകുന്നവർ ആരാണ്? അവരിൽ മിക്കവരും എന്ത് കൊണ്ടു പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നും വരുന്നു.?
ഓമനകുട്ടന്മാർ കേരളത്തിലെ സമൂഹത്തിനും രാഷ്ട്രീയത്തിനും സർക്കാരിനും മുന്നിൽ പൊള്ളുന്ന ചോദ്യമാണ്.
എത്ര ഓമനകുട്ടന്മാരോട് സർക്കാർ മാപ്പ് പറയും? രഘു ഇരവിപേരൂരിനോട് ആരു മാപ്പ് പറയും?
ഇതു ഒരു മാപ്പിൽ തീരുമോ?
അരങ്ങത്തു മുറുക്കി ചുവപ്പിച്ചും ഇടം കണ്ണാൽ കടാക്ഷിക്കും, കരനാഥന്മാർക്ക് നേരെ വിരൽ ചൂണ്ടി പറയ്യുന്നു.
നിങ്ങൾ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്ന്?
നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളം തോണ്ടുന്നു....
ജേ എസ് അടൂർ

No comments: