Sunday, November 4, 2018

വിശ്വാസികൾക്ക് ഒപ്പം തന്നെയാണ്.

എല്ലാ മനുഷ്യർക്കും അവരവരുടെ വിശ്വാസങ്ങൾ പാലിക്കുവാൻ അവകാശമുണ്ട്. അവരവരുടെ വിശ്വാസമനുസരിച്ചു അമ്പലത്തിലും പള്ളിയിലും പോകാനും പോകാതിരിക്കാനും അവകാശമുണ്ട്. അത് സ്ത്രീകളായാലും പുരുഷന്മാരായാലും തീരുമാനിക്കേണ്ടത് അവരവർ ആണ്. ചിലർക്ക് ചില സ്ഥലങ്ങളിൽ പോകാൻ അവരുടെ വിശ്വാസം അനുവദിക്കുന്നില്ലെങ്കിൽ പോകാതിരിക്കാനുള്ള അവകാശവുമുണ്ട്. ചുരുക്കത്തിൽ ഓരോ മനുഷ്യരുടെയും വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശാമല്ല ഇവിടെ പ്രശ്‌നം. എന്നാൽ ആ വിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ വിവേചിക്കുന്നതും രണ്ടാം തരം മനുഷ്യരായും മാമൂലുകളുടെ പേരിൽ വിവേചിക്കുന്നതും പുരുഷാധികാര പുരോഹിത വ്യവസ്ഥയും അതിനുള്ളിൽ ഇന്നുമുള്ള ആൺകോയ്‌മ അധികാരത്തിന്റെ നാണമില്ലാത്ത വക്താക്കളുമാണ്.
ഞാൻ വിശ്വസികള്ക്ക് ഒപ്പമാണ്. എന്നാൽ വിശ്വാസത്തിന്റെ പേരിൽ സമൂഹത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെ പേരിൽ വിഘടിപ്പിച്ചു സ്ത്രീകൾക്ക് നേരെ അക്രമങ്ങൾ അഴിച്ചു വിടുന്ന വിഷ വർഗീയ രാഷ്ട്രീയത്തിന് അന്നും ഇന്നും എന്നും എതിരാണ്.
ശബരി മലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പോകാമെന്ന് വിധി കൽപ്പിച്ചത് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീകോടതിയാണ്. വളരെ വർഷങ്ങൾ ആയി എല്ലാ സ്റ്റേയ്ക്ക്ഹോൾഡേഴ്സിന്റെയും നിലാപാടുകൾ ചോദിച്ചു വിശദമായി പഠിച്ച ശേഷം ഉള്ള വിധിയാണ്. അതിനോട് ചിലർക്ക് യോജിപ്പോ ചിലർക്ക് വിയോജിപ്പോ കാണാം. അതിനോട് വിയിജിപ്പ് ഉണ്ടെങ്കിൽ റിവ്യൂ പെറ്റിഷൻ കൊടുക്കുകയാണ് വേണ്ടത്. അതല്ലാതെ കുറുവടിയും കല്ലും വിഷ രാഷ്ട്രീയവുമായി കലഹം സൃഷ്ട്ടിക്കാൻ അക്രമവുമായി ഇറങ്ങിയാൽ അത് വിശ്വാസത്തിന്റെ പ്രശ്നം അല്ല. മറിച്ചു ലോ ആൻഡ് ഓർഡർ പ്രശ്നമാണ്. അവിടെ പോലീസ് ഇടപെടേണ്ടത് ഭരണ ഘടനപരമായ ചുമതലയാണ്.
എന്തായാലും ഈ വിശ്വാസ സംരക്ഷണ റാലിയും ഒക്കെ പങ്കെടുക്കുന്ന ബഹു ഭൂരി പക്ഷം ജനങ്ങളും സുപ്രീം കോടതി വിധി വായിച്ചിട്ടോ അല്ല തെരുവിൽ ഇറങ്ങിയത്. അവരെ അവരുടെ വിശ്വാസങ്ങൾ സർക്കാർ ഹനിക്കുവാൻ പോകുന്നു എന്ന് പറഞ്ഞ് തെറ്റി ധരിപ്പിച്ചു വിശ്വാസ വികാരങ്ങൾ ഇളക്കിവിട്ടു ചില തല്പര കക്ഷികൾ തിരുവന്തപുരത്തും ചങ്ങനാശ്ശേരിയിലും ഇരുന്നു ഇളക്കി വിട്ടതാണ്.
ഇതിൽ സംഘപരിവാർ ഡബിൾ ഗെയിം ആണ് കളിക്കുന്നത്. ഒരു വശത്തൂടെ സുപ്രീം കോടതി വിധിക്കനുകൂലമായി പറഞ്ഞിട്ട് മറു വശത്തൂടെ പല പേരുകൾ ഉള്ള സംഘടനകൾ വഴി വിശ്വാസികളിൽ അരക്ഷിത ബോധം കുത്തി നിറച്ചു കേരള സർക്കാരിൽ കുറ്റമാരോപിച്ചു രഹസ്യമായും പരസ്യമായും മുഖ്യ മന്ത്രിയെ ജാതി പറഞ്ഞ് വിഷം കുത്തി വച്ച് ഇളക്കി വിടുന്ന പരിപാടി. ഈ ഹൈഡ്ര പല തല പല സ്വര വിഷ വർഗീയ രാഷ്ട്രീയമാണ് സംഘപരിവാർ 1920 കൾ മുതൽ കളിക്കുന്നത്. ഗാന്ധിയെ കൊന്നിട്ട് കൈ കഴുകി ഗാന്ധി ജയന്തി ആഘോഷിക്കുന്ന കുടല കുരുക്ക് രാഷ്ട്രീയം. അതിന്റെ പിന്നിലുള്ളത് മനുസ്മ്രിതി സവർണ മേധാവിത്ത രാഷ്ട്രീയം തന്നെയാണ്. അതിന്റെ ഡി എൻ എ പഴയ പേഷ്വാ ബ്രമ്മിണിക്കൽ അധീശ്വത്ത അജണ്ടയാണ്. അതിന്റെ സ്ഥാപക നേതാവ് മുഞ്ചേ ആദ്യമായി ഉപേദേശത്തിന് പോയത് ഫാസിസ്റ്റ് നേതാവായ മുസ്സോളിനിയുടെ അടുത്താണ്. അവിടെ നിന്ന് കിട്ടിയതാണ് കാക്കി കളസവും കുറു വടിയും. അതിന്റെ തുടക്കം മുതൽ ഇത് വരെ മറാത്തി ബ്രമ്മണ മേധാവിത്തത്തിൽ സവർണ്ണ ജാതി മേധാവിത്തം സ്ഥാപിക്കുക എന്ന രാഷ്ട്രീയ അജണ്ടയും ജാതി മത വിവേചനത്തിലൂടെ ഒരു മെജോറിട്ടേറിയൻ ഫാസിസ്റ്റ് രാഷ്ട്രീയത്തിൽ കൂടി ഇന്ത്യൻ ഭരണ ഘടനയെ മാറ്റി എഴുതി മനുസ്മ്രിതി അധീശ അധികാര രാഷ്ട്രീയമാണ് അവരുടെ ഐഡിയോലജി. അവർ വിശ്വാസത്തിന്റെയും അമ്പലത്തിന്റെയും പള്ളിയുടെയും പേരിൽ പോരുണ്ടാക്കി ജനങ്ങളെ വിഘടിപ്പിച്ചു പ്രതിലോമ നവ യാഥാസ്ഥിക ഭൂരി പക്ഷ രാഷ്ട്രീയമാണ് കലാ കാലങ്ങളായി കളിക്കുന്നത്.
അതിന് ബദലായ ഗാന്ധിയൻ, നെഹ്രുവിയൻ, അംബേദ്ക്കർ രാഷ്ട്രീയമാണ് അവരുടെ മുഖ്യ ശത്രൂക്കൾ. ഇതിൽ ഗാന്ധിയെയും അംബേദ്ക്കറിനെയും കോ ഓപ്റ്റ് ചെയ്യാൻ ശ്രമിക്കുകയും (രണ്ടു പേരും ബ്രമ്മനർ അല്ല )എന്നാൽ കാശ്മീരി പണ്ഡിറ്റ് ആയ മോഡേൺ സോഷ്യൽ ഡെമോക്രറ്റിക് സോഷ്യലിസ്റ്റ് ആയ നെഹ്‌റുവിന് എതിരെ കള്ള കഥകൾ പറഞ്ഞു ഡീ ലെജിറ്റിമൈസ് ചെയ്യാനും ആണ് ഇവർ ശ്രമിക്കുന്നത്. കാരണം ഇവരുടെ മുഖ്യ ശത്രു എല്ലാ മനുഷ്യരും തുല്യരാണെന്നും അവർക്ക് തുല്യ അവകാശങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആധുനിക സോഷ്യലിസ്റ്റ് മൂല്യങ്ങളാണ്. അത് കൊണ്ട് തന്നെയാണ് കമ്മ്യുണിസം എന്ന് കേട്ടാൽ ഹാലിളകുന്നത്. കാരണം അതെല്ലാം പഴയ മനുസ്മ്രിതി സവർണ്ണ പുരുഷ മേധാവിത്ത വ്യവസ്തിക്കു കടക വിരുദ്ധമാണ്.
ചുരുക്കത്തിൽ നിലയ്ക്കലിൽ നടക്കുന്നത് വിശ്വാസ സഹന സമരം ഒന്നുമല്ല. അത് സംഘ പരിവാർ കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന പതിവ് നാടക പരിപാടിയാണ്. അവരുടെ മാധ്യമ കഥകളും റീ പബ്ലിക് ടീവി മോട്ടോർ മൗത്തും കോട്ടിട്ട ഈശ്വരൻ പയ്യ പരിവാരങ്ങളും ഈ കഥയിലെ കഥാപത്രങ്ങളാണ്. അതിൽ കയറി എക്സ്ട്രാ റോളിൽ കോൺഗ്രസ്സ് കേറി കളിക്കുമ്പോഴാണ് ജനം കൺഫ്യൂസ്ഡ് ആകുന്നത്. നാഗ്പൂർ നേതാക്കളെ കേരളത്തിലേക്ക് ആവാഹിച്ച ചങ്ങനേശ്ശെരി ലൈനിന് താക്കോൽ സ്ഥാനങ്ങൾ പലതാണ്. അതിലൊന്ന് കൊണ്ഗ്രെസ്സ് ആണ്. പക്ഷെ കൊണ്ഗ്രെസ്സ് അല്ല ഇവിടെ അജണ്ട സെറ്റു ചെയ്യുന്നത് എന്ന് കോൺഗ്രെസ്സുകാർ ഓർത്താൽ അവർക്കു കൊള്ളാം.
ഇവിടെ കളിക്കുന്ന മെയിൻ പ്ലെയേഴ്‌സ് സീ പി എം ബിജെപി യുമാണ്.നേർക്ക് നേർ. എന്നാൽ ഈ കാര്യത്തിൽ കോൺഗ്രസിന് താൽക്കാലിക വോട്ട് ലാഭം ഉണ്ടായാലും, സൈഡ് രാഷ്ട്രീയം കളിച്ചു അധിക നാൾ കളത്തിൽ പിടിച്ചു നിൽക്കാനാകില്ല.
അത് കൊണ്ട് ഇന്നും എന്നും വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ വിശ്വാസത്തിൻറെ പേരിൽ കളിക്കുന്ന കുടല കപട വർഗീയ വിഷരാഷ്ട്രീയ നാടകങ്ങൾക്ക് എതിരാണ്
ജെയെസ് അടൂർ
Comments
Varghese V L Mathala ചില ഉള്ക്കാഴ്ചകള് നല്കിയതിന് നന്ദി.

No comments: