Friday, February 8, 2019

മാസ്ക്കുകളുള്ള മനുഷ്യർ

Js Adoor
മാസ്ക് ധരിച്ച മനുഷ്യരാണ് തെരുവ് നിറയെ. ഭക്ഷണം കഴിക്കുന്നിടത്തും ജോലി സ്ഥലത്തും മൂത്രമൊഴിക്കുവാൻ പോയ ടോയ്‌ലെറ്റിലും മാസ്ക് ധരിച്ച മനുഷ്യരെയാണ് ഇന്നലെ വന്നിറങ്ങിയപ്പോൾ മുതൽ ബാങ്കോക്കിൽ കണ്ടത്. മാസ്ക്ക് ധരിച്ച ആണുങ്ങളും പെണ്ണുങ്ങളും. സായ്പ്പിൻമാരും മദാമ്മമാരും. ചൈനക്കാരും, ഇന്ത്യക്കാരും. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മാസ്‌ക്കുകളെയാണ് കാണുന്നത്. മനുഷ്യരെയല്ല.
പണ്ട് പതിനാറു കൊല്ലം മുമ്പ് ഞാൻ ബാങ്കോക്കിലേക്ക് താമസം മാറിയപ്പോൾ പ്ലെയിൻ കാലി. ഉള്ളവർ എല്ലാം മാസ്ക് ധരിച്ചിരിക്കുന്നു. അന്ന് പൂനയിലെ സുഹൃത്തുക്കൾ പറഞ്ഞു ഇപ്പോൾ യാത്ര ചെയ്യരുത്. അപകടകരമാണ്. അന്ന് വില്ലൻ 'sars' എന്ന പകർച്ച വ്യാധിയായിരുന്നു. ബാങ്കോക് നഗരത്തിലും ഹോങ്കോങ്ങിലോക്കെ അത് പടരുന്ന കാലം. മാസ്ക് വില്പനക്കാർക്ക് അന്ന് പൊടിപൂരം കച്ചവടമായിരുന്നു.
ഇന്നലെ ഇവിടെ വന്നപ്പോൾ തൊട്ടു ഒരുപാട് മാസ്ക്ക് കാരെ കണ്ടു. ഓഫിസിൽ ചെന്നപ്പോൾ അവിടേയും മാസ്ക്ക്കാരുടെ അയ്യറു കളി. കാര്യം തിരക്കിയപ്പോഴാണ് കഥയറിഞ്ഞത്. പത്രത്തിന്റെ തലകെട്ടും അത് തന്നെ. മറ്റു പല നഗരങ്ങളെയും പോലെ ബാങ്കോക്കിൽ അന്തരീക്ഷത്തിൽ മൂടാപ്പ്. അത് മലിനമാണ്. കുറെ എങ്ങു നിന്നോ കാറ്റു കൊണ്ട് വന്നു. കുറെ ഇവിടെ അനിസ്യൂതം നടക്കുന്ന കെട്ടിട മെട്രോ 'വികസനത്തിന്റെ ' പൊടി ആകാശത്തു കെട്ടികിടന്നു മലിന കാഠിന്യം കൂട്ടുന്നു. തല്ക്കാലം കെട്ടിടം പണിയും മെട്രോ നീട്ടലും എല്ലാം സർക്കാർ നിർത്തി വയ്ക്കാൻ കല്പിച്ചു.. വീട് ഓഫീസിന് തൊട്ട് അടുത്തതിനാൽ മൂന്ന് മിനിറ്റ് നടന്നാൽ മതി. നിരത്തിൽ ഇറങ്ങി നിരങ്ങാൻ നിവൃത്തിയില്ല. വൈകുന്നേരത്തെ പാർക്കിലേക്കുള്ള നടത്തത്തിന് അവധി. മാസ്ക്ക് ധരിക്കാതെ ജീവിക്കുവാനാണ് അന്നും ഇന്നും എന്നും ആഗ്രഹിക്കുന്നത്.
ചുരുക്കത്തിൽ ഇനി വരുന്ന കാലത്തു മാസ്‌ക് ഇല്ലാതെ മനുഷ്യന് ലോകത്തിലെ നഗരങ്ങളിൽ ജീവിക്കുവാനോക്കാത്ത അവസ്ഥയാണ്. വെൻഗ്യാർത്ഥത്തിലും വാച്യാർഥത്തിലും. മനുഷ്യൻ പ്രകൃതിയെ 'വികസിപ്പിച്ചു ' 'വികസിപ്പിച്ചു ' ഇനി വരുന്ന തലമുറയ്ക്ക് മാസ്ക്കില്ലാതെ ഈ ഭൂവാസം സാധ്യമോ എന്ന് ചോദിക്കേണ്ട കലി കാലം?
മാസ്ക്കില്ലാതെ ജീവിച്ചു ശീലിച്ച എനിക്ക് ജീവിതത്തിലും മുഖത്തും മാസ്ക്ക് വയ്ക്കാൻ ബുദ്ധിമുട്ടാണ്. അഥവാ നല്ലൊരു മാസ്ക് വാങ്ങാം എന്നു കരുതിയാലും സംഗതി സോൾഡ് ഔട്ടാണ്. മാസ്‌ക്കുകൾ ജീവിതത്തിലും മുഖത്തും ഏറുന്ന കഷ്ടകാലം......





ഇനിയും വരും കാലം കണ്ണട പോലെയാകും മാസ്ക്കുകൾ .ബാങ്കോക്ക് നഗരമാകെ പൊടിയുടെ മൂടാപ്പിൽ . ഇനി വരുന്ന കാലം മാസ്ക്കില്ലാതെ ജീവിക്കാൻ ആകാത്ത കലി കാലമാണെന്നു തോന്നും .അന്തരീക്ഷ മലിനീകരണം കൂടിയതിനാൽ അടുത്ത രണ്ടു ദിവസം സ്‌കൂളുകൾക്കവധി . അതുകൊണ്ട് എന്റെ ഓഫീസിൽ ഉള്ളവർക്ക് അടുത്ത രണ്ടു ദിവസം വേണമെങ്കിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുവാനുള്ള അപ്പ്രൂവൽ കൊടുത്തിട്ടാണ് ഇത് എഴുന്നത് .റോഡിലെല്ലാം മാസ്കിട്ട് വായും മൂക്കും മറച്ച മനുഷ്യർ മാത്രം . എന്റെ വീട് ഓഫീസിൽ നിന്നും മൂന്ന് മിനിറ്റ് നടത്തം മാത്രമുള്ളതിനാൽ ഇത് വരെ മാസ്ക് വച്ചില്ല . പക്ഷെ ഓഫീസ് -വീട് എന്നതായി ജീവിതം .വൈകിട്ടത്തെ നടത്തം ഒക്കെ സ്വാഹ .
ഇനി വരുന്നൊരു തലമുറക്ക് ....
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ
മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും

No comments: