Sunday, July 29, 2018

ഒരു മായാജാല കഥ

ഒരിടത്തു ഒരിടത്തു ഒരു മായ വിദ്യക്കാരൻ ഉണ്ടായിരുന്നു. 
ഇല്ലാത്ത കാര്യങ്ങൾ ശൂന്യതയിൽ നിന്ന് സൃഷ്ട്ടിച്ചു ആളുകളെ കൺകെട്ടി ഇല്ലാത്ത പായസം വിളമ്പിയ, ആട് തേക്ക് മാഞ്ചിയം ബിസിനസിലൂടെ എല്ലാ പ്രജകൾക്കും പതിനഞ്ചു ലക്ഷം കാട്ടികാണിച്ചു വോട്ടു നേടിയ മറിമായ ലാട വൈദ്യനെ സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ പ്രജകൾ പ്രജാപതിയാക്കി തേരിൽകേറ്റി.
പ്രജാപതി വേഷമാറി പുതു പുത്തൻ ഉടുപ്പുകളിട്ടു സർക്കസ്സ്, മായജാലം, കൺകെട്ടു, സൈക്കിളജ്ഞൻ , പിന്നെ മിമിക്സ് പരേഡ്‌, ബോളിവുഡ് ജുമല എല്ലാം കാട്ടി ലോകമുഴുവൻ പോയി ഇല്ലാത്ത പ്ളേറ്റിൽ സദ്യ വിളമ്പി ആളുകളെ പുളകം കൊള്ളിച്ചു. എല്ലാരേം കെട്ടിപിടിച്ചു പോക്കറ്റടിച്ചു മറി മായ മായാജാലം കാണിച്ചു. ആകാശത്തിലെ നക്ഷത്രത്തെ കാട്ടി അതും നമ്മുളുണ്ടാക്കിയതാണ് എന്ന് വിളിച്ചു പറഞ്ഞപ്പോൾ പുള്ളാരെല്ലാം വീണ്ടും കൈയ്യടിച്ചു സ്തുതി ഗീതം പാടി.
നാട്ടിലെ കച്ചവടക്കാർ മായാജാല വീരന്റെ അതുഭുതങ്ങൾ ചെണ്ടകൊട്ടി റിപ്പബ്ലിക്കിൽ എങ്ങുമറിയിച്ചു ശിങ്കിടികളായി.
അവർക്ക് സമ്മാനമായി ഒരു ഞൊടിയിടയിൽ വായുവിൽ നിന്ന് രണ്ടായിരത്തിന്റ നോട്ട് കെട്ടുകൾ വീശിഎറിഞ്ഞു പതിന്മടങ്ങു തൊപ്പിയിൽ തിരിച്ചു പിടിച്ചു. ചേട്ടൻ ശിങ്കിടി മോലാളിക്കു ഇനീയും പിറക്കാത്ത വിദ്യപീഡത്തിന് രാജമുദ്ര . അനിയൻ ബാവക്കു ഇല്ലാത്ത കമ്പിനിക്ക് പുഷ്പക വിമാന കരാർ.
അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും രാജാവു കുള്ളനാണെങ്കിലും മാടനെപ്പോലെ വലുതായി പൊയ്ക്കാലിൽ നാട് ചുറ്റി. നാട്ടുകാർ പറഞ്ഞു " നമ്മുടെ രാശാവിനു എന്തുയരം "!!
പഠിക്കാത്ത ഡിഗ്രികൾക്ക് സെര്ടിഫികെറ്റു വായുവിൽ നിന്നുണ്ടാക്കി പണ്ഡിതനാണ് എന്ന് ഒടി വിദ്യൻ പറഞ്ഞു പരത്തി.. ഇല്ലാത്ത ചരിത്രമുണ്ടാക്കി അണികളെ പുളകം കൊള്ളിച്ചു. പുള്ളാരെല്ലാം കൈയ്യടിച്ചു സ്‌തുതി ഗീതം വീണ്ടും പാടി.
ഒന്നുമില്ലായ്മയിൽ നിന്ന് അത്ഭുങ്ങൾ സൃഷ്ട്ടിക്കുന്ന , വെള്ളം വീഞ്ഞാണെന്ന് പറഞ്ഞു വിളമ്പുന്ന മായജാലം. വായുവിൽ നിന്ന് ഭസ്മം എടുത്തു തരുന്ന മറിമായം. ജുമല പ്രജാപതിയുടെ മായ വിദ്യയുടെ ട്രിക്ക് കെട്ടിപിടിച്ചു പോക്കറ്റടിക്കുന്നതാണെന്ന് പപ്പു എന്ന ഒരു കുട്ടി ഒരു ദിവസം കണ്ടു പിടിച്ചു .
അങ്ങനെയാണ് അവസരമൊത്തപ്പോൾ പപ്പു എന്ന കുട്ടി ഒരു ദിവസം കെട്ടിപിടിച്ചു പ്രജാപതിയുടെ നെഞ്ചിടിപ്പ് അളന്നു. കഥ കഴിയാറായെന്ന് എല്ലാരേയും കണ്ണിറുക്കി കാണിച്ചു.
രാജാവിന് ഇല്ലാത്ത തുണിയും ഇല്ലാ ത്ത നാണവും പപ്പു വെന്ന കുട്ടി വിളിച്ചു പറഞ്ഞു വീണ്ടും കണ്ണിറുക്കിയപ്പോൾ തൊണ്ട വറ്റിയ രാജാവ് രണ്ടു മൂന്നു ഗ്ലാസ് വെള്ളം കുടിച്ചു കൊഞ്ഞനം കുത്തികാണിച്ചു. കൊഞ്ഞനം കുത്തി കൊഞ്ഞനം കുത്തി കൊഞ്ഞനം കുത്തി പരവശാനായി തൂറാൻ മുട്ടി.
അപ്പോഴും ചെണ്ടകൊട്ടുകാർ കൂകി വിളിച്ചു ആർത്തു " ദാണ്ടെ ഞങ്ങളുടെ സ്വർണ്ണ കണ്ടിയിടുന്ന രാജാവ് " ഹാ ഹാ എന്തൊരു രസം എന്തൊരു സുഖം!!! എന്തൊരു രായാവ് "!"
സ്വർണ്ണ കണ്ടികളുള്ള കിണ്ടികളുമായി നടന്ന് നാടിന്റ സുവർണ്ണകാലം എന്നു പാണൻമാർ പാടി നടന്നപ്പോൾ മായാജാലക്കാരൻ നീട്ടി ഒരു വളി വിട്ടു. കോട്ടുവായിട്ടു. എന്നിട്ട് ഇല്ലാത്ത ഗോല്യാത്തായി മാറ് വിരിച്ചു വെല്ലുവിളിച്ചു.
പപ്പു ഒരു കവിണിയുമായി വന്നു ദാവീദിനെപ്പോലെ കണ്ണിറുക്കി.
ചെണ്ടകൂട്ടുകാർ കൂകി വിളിച്ചു 'ഈ പീക്രി പയ്യൻ വെറുതെ കണ്ണിറുക്കി കവിണി കാണിച്ചാൽ ഗൊല്യാത്തിന് എന്ത്?"
പയ്യൻ പപ്പു കണ്ണിറുക്കിചിരിച്ചു. സ്നേഹത്തോടെ ഒരു കല്ലുവച്ചു കള്ളത്തരത്തിന് നേരെ കവിണി വലിച്ചു.
അതോടെ കഥ കഴിഞ്ഞു

No comments: