Saturday, July 14, 2018

പാരായണ സമസ്യകൾ : സംസ്‌കൃത -പ്രാകൃത വഴികൾ.

രാമായണ പാരായണവും ഭാഗവത പാരായണവും വ്യഖ്യാനങ്ങളും എല്ലാം നല്ല കാര്യങ്ങളാണ്. അതുപോലെ വേദ പുസ്തക പാരായണവും വ്യഖ്യാന സദസ്സുകളും ഖുറാൻ പാരായണ വ്യഖ്യാന സദസ്സുകളും. ധമ്മപാത പാരായണവും വ്യഖ്യാനവും നല്ലതാണ്. തോറ വായിക്കുന്നതും വ്യഖ്യാനിക്കുന്നതും നല്ലതാണ് . കഴിഞ്ഞ വര്ഷം ബാങ്കോക്കിൽ വച്ച് മത ഗ്രന്ഥങ്ങളെ ആസ്‍പദമാക്കിയ കോൺഫ്രസിൽ ഉത്‌ഘാടന പ്രസംഗം നടത്താൻ അവസരമുണ്ടായി. ഇതിൽ വേദ പുസ്തകവും ഭഗവത് ഗീതയും പല പ്രാവശ്യം ഞാൻ വായിച്ചിട്ടുണ്ട്. ഖുറാന്റെയും ധമ്മപാതയുടെയും പല ഭാഗങ്ങളും പാരായണം നടത്തിയിട്ടുണ്ട്
പക്ഷെ ഒളിഞ്ഞോ തെളിഞ്ഞോ പാരമ്പര്യത്തിന്റെ പേരിലോ സംസ്കാരത്തിന്റെ പേരിലോ സാഹിത്യത്തിന്റ പേരിലോ മത ചിഹ്ന വായനകൾരാഷ്ട്രീയ പാർട്ടികളോ അവരുടെ ശിങ്കിടി, 'സ്വതന്ത്ര ' സംഘടനകളോ അനുഷ്ട്ടാന രൂപേണ ഏറ്റെടുക്കുന്നത് ആശയ പ്രത്യയ ശാസ്ത്ര ദാരിദ്ര്യം കൊണ്ടാണ്. അതിൽ കാഴ്ചപ്പാടിൽ നിന്ന് കാഴ്ച്ചകളിലേക്കുള്ള ഒരു വ്യതിയാനമുണ്ട് . ഇത് റെവലൂഷനറി റിവിഷനിസ്റ്റ് സംവാദ പരിസരങ്ങളിൽ നിന്നും തെന്നിമാറി ഒരു റീവൈവലിസ്റ്റ് തിരെഞ്ഞെടുപ്പ് പ്രായോഗിക രാഷ്ട്രീയത്തിലേക്കുള്ള നീക്ക് പോക്ക് രാഷ്ട്രീയ പാരായണമാണോ എന്നത് പ്രധാന സമസ്യയാണ് .
ഇന്ന് സി പി എമ്മും കോൺഗ്രസ്സും നേരിടുന്ന വെല്ലുവിളി ലോകമെങ്ങനെ അനീതി ഇല്ലാത്ത എല്ലാവരെയും ഉൾക്കൊണ്ട ഒരു മാറ്റമുണ്ടാക്കാം എന്ന പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ബോധ്യ ങ്ങളില്ലാതെ എങ്ങനെയെങ്കിലും വോട്ട് കൂട്ടി തിരെഞ്ഞെടുപ്പിൽ ജയിച്ചു അധികാരത്തിൽ എത്തി ഭരിക്കണം എന്ന മനസ്ഥിതിയാണ്. അനുയായി അനുഭാവികളിൽ പലർക്കും പാർട്ടി ലോയൽട്ടി പലപ്പോഴുമുണ്ടാകുന്നത് പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ആശയ ബോധ്യങ്ങൾ കൊണ്ടല്ല. അത് പലപ്പോഴും ഒരു വിദ്യാർത്ഥി സംഘടനയിൽ അംഗമായി ശീലിച്ചതോ കുടുംബ നെറ്റ്വർക്കുകളിലൂടെ ശീലിച്ച ഒരു ക്ലാൻ ലോയൽറ്റി പോലുള്ള ഒന്നാണ് . പലരും അതിന്റെ ഗുണഭോക്താക്കൾ ആയതിനാൽ പലതരത്തിൽ ന്യായീകരിക്കും . ചോദ്യങ്ങൾ ചോദിക്കുന്നവരെ വാക്കുകൾ കൊണ്ട് ആക്രമിക്കും . ആ ക്ലാൻ ലോയൽറ്റിക്ക് പലപ്പോഴും ഐഡിയോലജിക്കൽ കോൺവിക്ഷനെക്കാൾ പ്രധാനം സബ് ടെക്സ്റ്റായി വർത്തിക്കുന്ന ഐഡന്റിറ്റി മാർക്കേഴ്‌സാണ് . അതുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ സ്റ്റഡി ക്‌ളാസ്സിന് പകരം കുടുംബ യോഗങ്ങൾ വക്കുന്നതും ജാതി മത ശ്കതികളോട് പകലോ രാത്രിയോ ഒത്തു തീർപ്പ് രാഷ്ട്രീയം കളിക്കുന്നതും.
ഞാനൊക്കെ ചെറുപ്പത്തിൽ മാർക്സിസവും ലെനിനിസവും ഗാന്ധിയെയും നെഹ്രുവിനേയുമൊക്കെ വായിച്ചത് അധുനിക ലോകം എങ്ങനെ കൂടുതൽ നീതിയുക്തമായ ജാനായത്ത നീതി ബോധമാക്കാം എന്ന ആശയിലും ചിന്തയിലുമാണ്. അന്ന് ഞങ്ങളുടെ നാട്ടിൽ മാർക്സ് വായനയും വ്യാഖ്യാനവും നടത്തി സ്റ്റഡി ക്‌ളാസ്സുകൾ നടത്തിയിരുന്നത് അടൂർ മണക്കാല മൗട്ടത്തെ സഖാവ് ദാമോദരൻ ഉണ്ണിത്താനായിരുന്നു. കടമ്പനാട് കല്ലുകുഴി ജങ്ഷനടുത്തുള്ള ഒരു റ്റുറ്റോറിയൽ കോളേജിൽ വച്ച് എല്ലാ ശനിയാഴ്ചയും ഉച്ചക്ക് മൂന്നു മാസത്തോളം മാർക്സിസവും ലെനിനിസവും ബോൾഷെവിക്കും ഒക്ടോബർ വിപ്ലവവും ഇന്ത്യയിലെയും കേരളത്തിലെയും വിപ്ലവ ചരിത്രവും സാധ്യതകളും പഠിപ്പിച്ചു.. 1978 ഇൽ ആണെന്നാണ് ഓർമ്മ. അതിൽ പങ്കെടുത്തതിൽ ഏറ്റവും ചെറിയ പയ്യൻ ഞാനായിരുന്നു. നാല് കിലോമീറ്റർ സൈക്കിൾ ചവിട്ടി ഇത് പഠിക്കുവാൻ പോയത് മാർക്സിസം കൊണ്ട് കാര്യങ്ങൾ നന്നാകും എല്ലാം ശരിയായി വരും എന്ന ധാരണയിലാണ്. അദ്ദേഹം തന്ന ലിസ്റ്റ് അനുസരിച്ചാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും ഈ എം എസ്സിന്റെ പുസ്തകങ്ങളും മാർക്സിസ്റ്റ് പഠനങ്ങളും വായിച്ചു പ്രത്യാശ വർധിപ്പിച്ചു . എന്നെങ്കിലും എങ്ങനെയെങ്കിലും നീതിക്കായുള്ള ഒരു രാഷ്ട്രീയ വിപ്ലവത്തെ അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന് മുദ്രാവാക്യം വിളിച്ചു കിനാവ് കണ്ടു . പിന്നെ ഞാൻ പോയ പഠന സെമിനാർ ഹരിപ്പാടിന് അടുത്തു വച്ചു നടത്തിയത് സഖാവ് സീ പി ജോൺ ആണ്. അന്നും ഇന്നും എനിക്ക് മാർക്സിസ്റ്റ് ആശയങ്ങളോട് ഒരു പ്രതിപത്തിയുണ്ട്. വായിച്ചു ശീലിച്ചത് കൊണ്ടായിരിക്കാം . ബോധിഗ്രാമിൽ ഏതാണ്ട് പതിനായിരത്തിനകത്തു വരുന്ന എന്റെ പുസ്തക ശേഖരത്തിൽ ഉള്ള സമ്പൂർണ കൃതികൾ മാർക്സിന്റേതും, അംബേദ്‌ക്കറുടേതും (17 വോളിയം ) ഈ എം എസ്സിന്റേതുമാണ്.
ഇതൊക്കെ കഴിഞ്ഞാണ് മൂന്നു നാല് കൊല്ലം കംപാരറ്റീവ് റിലീജിയനിലും തിയോളജിയിലും പൂതി കേറിയാണ് 1980 കളിൽ എസ രാധാകൃഷ്‌ണനെയും ചന്ദി പ്രസാദ് ചതോപാദ്ധ്യായയും കാൾ ബാത്തിനെയും ബുൾട്മാനേയും സെബാസ്റ്റിൻ കാപ്പനെയും എം എം തോമസിനെനെയും അസ്ഗാർ അലി എഞ്ചിനീയറെയുമൊക്കെ വായിച്ചു തുടങ്ങിയത്.
ചുരുക്കത്തിൽ രാഷ്ട്രീയ വിശകലന വിദ്യകളും കാഴ്ച്ചപ്പാടുകളും മത വിജ്ഞാനീയവും വായിക്കുന്നത് നല്ലതാണ്. എന്റെ മക്കൾക്ക് വായിക്കുവാൻ ഇത് രണ്ടും കൊടുത്തിട്ടുണ്ട്. രണ്ടും പേരും വായിക്കുന്നുമുണ്ട് .
പക്ഷെ ഇന്ന് കൊണ്ഗ്രെസ്സ് പാർട്ടിയിൽ എത്ര ഗാന്ധി -നെഹ്‌റു അംബേദ്ക്കർ പഠന ക്‌ളാസ്സുകളാണ് നടക്കുന്നത്. ? ഗാന്ധിയെയും നെഹൃവിനേയും അംബേദ്ക്കറിനെയും സാകല്യത്തിൽ വായിച്ച എത്ര കൊണ്ഗ്രെസ്സ് നേതാക്കൾ ഉണ്ട്? കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും മാർക്‌സും ചെയുടെ മോട്ടർ സൈക്കിൾ ഡയറീസും വായിച്ച എത്ര സി പി എം യുവ നേതാക്കളുണ്ട്?. എത്ര മാത്രം മാർക്സിസ്റ്റ് പാരായണമുണ്ടന്നും ചിന്ത വാരിക മാത്രം വായിച്ചു (അതും കണ്ടറിയണം ) ചിന്ത ജെറോമിനെ പ്പോലെയുള്ളവരുടെ 'തീപ്പൊരി ' പ്രസംഗം കേട്ടാലറിയാം.
ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ മാർക്സിസ്റ്റ് പാരായണം നടത്തി പറഞ്ഞു തരാൻ മൗട്ടതു ഉണ്ണിത്താനില്ല. നേതാക്കളെല്ലാം തിരക്കിലാണ്. പിന്നെ വായിക്കാനോ ചിന്തിക്കാനോ എവിടെ സമയം? അതൊക്കെ ഔട്ട് സോഴ്സ് ചെയ്‌താൽ മതിയല്ലോ. സുനിൽ പി ഇളയിടത്തെ പോലെയുള്ള ഒന്നാംന്തരം പ്രസങ്ങക്കാരുള്ളപ്പോൾ എന്തിന് വായിച്ചും ചിന്തിച്ചും സമയം കളയണം.
രാമായണമായാലെന്താ മാനിഫെസ്റ്റോ ആയാലെന്താണ് എല്ലാം ഗുളിക രൂപത്തിൽ കിട്ടുമല്ലോ. പിന്നെ രാമൻ ധർമ്മ പുരുഷനാണ് അതിൽ കോമ്പ്രമൈസ് ഇല്ല. അത് സീതയോട് ആയാൽ പോലും. അത് മാത്രമല്ല ബൂർഷായായ രാവണനെ കൊന്നു ലങ്ക ചുട്ടു ഭാരത വിപ്ലവത്തിനും ദേശീയതക്കും തുടക്കം കുറിച്ച വിപ്ലവകാരിയാണ്. അത്കൊണ്ട് ഭാരത ദേശത്തിലെ ഭരിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷി കാട്ടിത്തന്ന അജണ്ട പ്രധാനമാകുന്നത്. മുമ്പേ പോകും ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം എന്നാണല്ലോ പതിരില്ലാത്ത പഴഞ്ചൊല്ല്.
എന്തായാലും സംസ്കാരമുള്ളവരുടെ സംസ്‌കൃത സംഘമുള്ളത് പോലെ വെറും പ്രകൃതന്മാരായ പുറജാതികളുടെ ഒരു 'പ്രകൃത് വിഹാര സഭക്ക് ' കേരളത്തിൽ സാധ്യതയുണ്ട്. ബുദ്ധം ശരണം ഗച്ഛാമി. ധർമം ശരണം ഗച്ഛാമി . സംഘം ശരണം ഗച്ഛാമി എന്നു പറഞ്ഞു ഒരു അബേദ്കർ പാരായണമാണ് കേരളത്തിൽ നടത്തേണ്ടത്.

No comments: