Saturday, March 10, 2018

ഭാഷാവ്യവഹാര പരിസരങ്ങള്‍

എങ്ങനെയാണ് നമ്മള്‍ ഒരു ഭാഷയില്‍ പ്രാവീണ്യം നേടുന്നത് . ? ഭാഷ ജൈവീകമാണ് . അത് നമ്മുടെ ഉള്ളില്‍ വളരുന്നത്‌ നമ്മള്‍ ജീവിക്കുന്ന ഭാഷ പരിസരവുമായി ബന്ധപെട്ടതാണ് .ഭാഷ എന്തിനു വേണ്ടി എങ്ങനെ ഏപ്പോള്‍ ഉപയോഗിക്കുന്നു എന്നതനുസരിച്ച് ഇരിക്കും നമ്മുടെ ഉള്ളില്‍ ഭാഷകള്‍ വളരുന്നത് . വാക്കുകള്‍ വരുന്ന വഴികളെ കുറിച്ചും വാക്കുകളുടെ അര്‍ഥങ്ങള്‍ കാലവും പരിസരവും മാറുന്നത് എന്തെന്ന് ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട് .
ഭാഷാ ഒരാൾ സ്വായത്തമാക്കുന്നത് പല കാരണങ്ങളാൽ ആണ്. അതിൽ ഏറ്റവും പ്രധാനം ലാംഗ്വേജ് സോഷ്യലൈസേഷനും, ലാംഗ്വേജ് മോട്ടിവേഷനുമാണ്. ചുരുക്കി പറഞ്ഞാൽ ഒരാൾ ഇഗ്ളീഷ് മീഡിയം സ്കൂളിൽ പഠിച്ചത് കൊണ്ട് മാത്രം ഇഗ്ളീഷിൽ പ്രാവീണ്യം നേടണം എന്നില്ല. അഞ്ചു ഭാഷ സംസാരിക്കാൻ കഴിവ് ഉണ്ടായിട്ടും ഒരു ഭാഷയിലും വലിയ പ്രാവീണ്യം ഇല്ലാത്ത ഒരു പാട് പേരെ അറിയാം. അതെ സമയം മലയാളത്തിൽ വിദ്യാഭ്യാസം ചെയ്തിട്ട് ഏറ്റവും നല്ല പ്രാവീണ്യത്തോടെ ഇഗ്ളീഷ് കൈകാര്യം ചെയുന്ന ആളുകളെ ഒരുപാട് അറിയാം. അതിൽ ചിലരൊക്ക ഇഗ്ളീഷിലെ അറിയപ്പെടുന്ന എഴുത്തുകാരാണ്..
ഒരു പുതിയ ഭാഷ സ്വായത്തമാക്കുന്നതിനു മൂന്നു ഘടകങ്ങൾ ഉണ്ട്. 1) മോട്ടിവേഷൻ 2) ഇൻസെന്റീവ് 3). ഭാഷ സോഷലൈസേഷൻ. ഭാഷ സ്വായത്തമാക്കുന്നതിലെ ഏറ്റവും വലിയ ഘടകം അതു എങ്ങനെ എവിടെ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
ഞാന്‍ എന്‍റെ ഗവേഷണ കാലത്ത് പഠിച്ച ഭാഷയാണ് മിസോ ഭാഷ . പക്ഷെ ഇന്ന് എനിക്ക് അതില്‍ കുറെ പദങ്ങളും ചില പാട്ടിന്‍റെ വരികളും ഒക്കെ അല്ലാതെ ഒന്നും ഓർമ്മയില്ല. കാരണം എന്‍റെ ഭാഷ ഉപയോഗ പരിസരം ആകെ മാറി . മിസോറാമിലെ കുഗ്രമാങ്ങളില്‍ താമസിച്ചിട്ടുള്ള എനിക്ക് അന്ന് മിസോ ഭാഷ പറയാതെ ജീവിക്കുവാന്‍ പ്രയാസം ആയിരുന്നു , കാരണം അവിടെ ഇഗ്ളീഷ് പറയാന്‍ അറിയാവുന്നത് ഒന്നോ രണ്ടോ സ്കൂള്‍ അധ്യപരായിരുന്നു . അത് മാത്രമല്ല എന്‍റെ 'എത്നോഗ്രാഫിക് ' ഗവേഷണത്തിനു ഭാഷ അത്യാവശ്യം ആയിരുന്നു. ഇന്ന് ആ ഭാഷ കൊണ്ട് എനിക്ക് പ്രത്യേക ഇന്‍സെന്‍റ്റീവ്‌ ഇല്ലാത്തതിനാലും എന്‍റെ ഭാഷ ഉപയോഗ പരസരം മാറിയതിനാലും എനിക്ക് ആ ഭാഷയുടെ ആവശ്യം ഇല്ല . അങ്ങനെ എന്റെ ഉള്ളിൽ വെള്ളവും വെളിച്ചവും ഇല്ലാതെ പാവം മിസോ ഭാഷയുടെ ചെടിയുണങ്ങി
ഞാന്‍ മലയാളത്തില്‍ വീണ്ടും എഴുതി തുടങ്ങിയത് ഏതാണ്ട് ഇരുപത്തി അഞ്ചു കൊല്ലത്തിനു ശേഷമാണ്. 1992 ഇല്‍ നോം ചോംസ്കിയുടെ : രാഷ്ട്രീയവും ദര്‍ശനവും എന്ന ലേഖനം ആണ് മലയാളത്തില്‍ എഴുതി പ്രസിദ്ധീകരിച്ച അവസാന ലേഖനം . അത് പിന്നീടു മാതൃഭൂമി വാരിക ലീഡ് ആര്‍ട്ടിക്കിള്‍ ആയി പ്രസിദ്ധീകരിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ. അതിനു മുന്‍പ്അ ഏതാണ്ട്ത് അഞ്ചു കൊല്ലം തോന്നുമ്പോഴൊക്ക ചില കഥകളും ലേഖനങ്ങളും ഒക്കെ കലാകൌമുദിയില്‍ പ്രസിദ്ധീകരിക്കുമായിരുന്നു . പക്ഷേ 1991-92 കഴിഞ്ഞു ഞാന്‍ ഇരുപത്തി അഞ്ചു കൊല്ലത്തോളം മലയാളത്തില്‍ ഒരു വരി എഴുതിയിട്ടില്ല .
ഇതിനു ഒരു കാരണം ടെക്നോളജിയാണ് . കാരണം 24 x 7 എന്ന തോതില്‍ എന്‍റെ കൂടെ ഇരുപത്തി അഞ്ചു കൊല്ലമായി യാത്ര ചെയ്യുന്ന സഹയാത്രിക എന്‍റെ ലാപ് ടോപ് ആണ് . അതിനു വഴങ്ങുന്ന ഒരു ഭാഷ ഇങ്ങ്ലീഷ്‌ . അതു മാത്രമല്ല ഇന്ത്യയുടെയും ലോകത്തിന്‍റെയും പല ഭാഗത്ത്‌ ജീവിച്ച - ജീവിക്കുന്ന എന്‍റെ ഭാഷ പരിസരവും എന്‍റെ ഭാഷ ഉപയോഗവും എന്‍റെ എഴുത്ത് രീതികളും ഞാന്‍ ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ത മായിരുന്നു. അങ്ങനെ ഞാനും മലയാള ഭാഷയും അകന്നു എങ്കിലും മലയാള ഭാഷ പുസ്തകങ്ങളുടെ വായന തുടര്‍ന്നു . എങ്കിലും ഞാന്‍ വായിച്ച തൊണ്ണൂറു ശതമാനം പുസ്തകങ്ങളും ഇങ്ങ്ലീഷ്‌ ആയിരുന്നു. എഴുതിയത് എല്ലാം ഇന്ഗ്ലീഷില്‍ തന്നെ .
വീണ്ടും മലയാളം വരുവാന്‍ ഒരു കാരണം ഞാന്‍ ഒരു പുതിയ മൊബൈല്‍ ഫോണ്‍ 2016 ഇല്‍ വാങ്ങിയതാണ് . എന്നെ മലയാളം വീണ്ടും എഴുതാന്‍ വീണ്ടും പ്രേരിപ്പിച്ചത് അട്ട പ്പാടിയില്‍ നിന്നുമ്മള്ള എന്‍റെ സുഹൃത്തു സതീഷ്‌ ആണ് . അന്ന് അദ്ദേഹം എന്‍റെ ഫോണില്‍ ഒരു ആപ് ലോഡ് ചെയ്തിട്ട് പറഞ്ഞു ' സാര്‍, ഇനി ധൈര്യമായി മലയാളത്തില്‍ തുടങ്ങിക്കൊ ' . അങ്ങനെ ടെക്ക്നോലെജി ബാരിയര്‍ കൊണ്ട് മലയാളം നിര്‍ത്തിയ ഞാന്‍ ടെക്നോലെജി കൊണ്ട് തന്നെ വീണ്ടും മലയാളത്തിലെക്ക് ഒരു പാലം പണിതു.
ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് എഴുത്ത് നിര്‍ത്തിയ മലയാളം വീണ്ടും എന്‍റെ ഉള്ളില്‍ പൂവിട്ടു വിരിയുവാന്‍ കാരണം അത് ചെറുപ്പത്തിലെ എന്‍റെ ആത്മാവിന്‍റെ ഭാഷയാണെന്ന് ഉള്ളതാണ്. ഇന്ഗ്ലീഷില്‍ നൂറു കണക്കിന് ലേഖനങ്ങളും , പഠനങ്ങളും എഴുതിയിട്ടുള്ള ഞാന്‍ , എല്ലായിടതും ഇന്ഗ്ലീഷില്‍ മാത്രം പ്രസങ്ങിക്കുന്ന എനിക്ക് ഇന്നും ഇന്ഗ്ലീഷില്‍ പ്രാര്‍ത്ഥിക്കുവാന്‍ പ്രയാസമാണ്. അതിനു ഇന്നും മലയാളം വേണം. കാരണം ഭാഷ നമ്മളില്‍ വാക്കുകളായും മണമായും രുചിയായും നിറങ്ങളായും രൂപങ്ങളും രൂപ ഭംഗികളായും ഒക്കെയാണ് കൂടു കെട്ടുന്നത്. അതു മഴയായും, മഞ്ഞായും, മഞ്ഞു തുള്ളിയായും , മരമായും , സ്വരമായും , സ്വരലയമായും , കിളി പാട്ടായും, പരിഭവമായും പതിയെ നമ്മുടെ ആത്മാവില്‍ തളിര്‍ത്തു പൂവിടും. അത് പ്രണയമായി നമ്മെ പിന്തുടരും . അത് കവിതയായി നമ്മുടെ ഉള്ളില്‍ നൃത്തം വക്കും . അത് കഥയും കാറ്റായും ഉള്ളിന്‍റെ ചുഴികളില്‍ മറഞ്ഞിരിക്കും . നമ്മുടെ നാവിലെ രുചിയും , ആദ്യ വാക്കുകളുടെ വരികളും വരങ്ങളും നമ്മുടെ ആത്മാവിന്‍റെ ഉള്ളില്‍ കയറിയാല്‍ അത് മരണം വരെ ഉള്ളില്‍ തന്നെ ഉണര്‍ന്നോ ഉറങ്ങിയോ മാറാതെ നമ്മളോടൊപ്പം കാണും . ആദിയിലെ വാക്കുകളും നോക്കുകുകളും രുചിയും എവിടെ പോയാലും എന്ത് ഭാഷ പഠിച്ചാലും നമ്മുടെ കൂടെ ഉണ്ടാകും . കാരണം നമ്മുടെ ആദ്യ രുചികളും വര്‍ണ്ണങ്ങളും വിശ്വാസങ്ങളും വാക്കുകളും എല്ലാം ഇന്ടിമേറ്റ് സോഷ്യലൈസെഷന്‍റെ ഭാഗമാണ് . അത് പെട്ടുന്നു മഞ്ഞു പോകില്ല.
ഇത് പറയാന്‍ കാരണം ഭാഷ എന്ന് പറയുന്നത് ഒരു ഭാഷ പഠന സെന്റെറില്‍ പോയി പഠിച്ചത് കൊണ്ട് പ്രവീണ്യം നേടണം എന്നില്ല. സ്പോക്കന്‍ ഇനഗ്ലീഷ് ഇന്സ്ടിടൂട്ടില്‍ പഠിച്ചത് കൊണ്ട് ഇന്ഗ്ലീഷില്‍ പ്രാവണ്യം നേടണം എന്നില്ല. ഇങ്ങ്ലീഷ മീഡിയം സ്കൂളില്‍ പഠിച്ചിട്ടു മാത്രം ഇന്ഗ്ലീഷില്‍ പ്രവീണ്യം നേടണം എന്നില്ല.
പക്ഷെ വായനയുലൂടെ നമ്മള്‍ അറിയാതെ വാക്കുകള്‍ നമ്മുടെ ഉള്ളില്‍ ചിന്തകളുടെയും ഓര്‍മ്മകളുടെയും രസതന്ത്രംമായി മാറും. യഥാര്‍ത്ഥത്തില്‍ എന്‍റെ ഇങ്ങ്ലീഷ്‌ വായന തുടങ്ങിയത് ഇല്ല്യുസ്ട്രെട്ടട് വീക്കിലി ഓഫ് ഇന്‍ഡ്യ , ഡബനയര്‍( സെന്റെര്‍ സ്പ്രെഡ് കണ്ടാണ്‌ തുടങ്ങിയതെങ്കിലും ) എന്നി പ്രസിദ്ധീകരങ്ങളും പിന്നെ ഇങ്ങ്ലീഷ്‌ ബൈബിളും( എത്ര മനോഹരമായ ഭാഷ) ആണ്. ആദ്യം വായിച്ച ഇങ്ങ്ലീഷ്‌ പുസ്തകം നെഹ്രുവിന്‍റെ ഡിസ്കവറി ഓഫ് ഇന്‍ഡ്യ , പിന്നെ ഗാന്ധിയുടെ My Experiments with Truth . അത് കഴിഞ്ഞു കംമുനിസ്ട്ടു മാനിഫെസ്ട്റ്റോ. ഇതെല്ലം ഞങ്ങളുടെ ലോക്കല്‍ ഗ്രന്ഥ ശാലയില്‍ നിന്നും ഹൈസ്കൂളില്‍ പഠിക്കുംപോഴാണ് . ആദ്യകാലങ്ങളിൽ ഇഗ്ളീഷ് -മലയാളം നിഘണ്ടു വേണ്ടിയിരുന്നു. മലയാളം- ഇഗ്ളീഷ് ബൈബിളുകൾ ഒരുമിച്ച വായിച്ചാണ് മലയാളത്തിന്റെ മനോഹരിതയും ഇഗ്ളീഷിന്റെ മാസ്മരികതയും മനസ്സിൽ കയറിയത്. അങ്ങനെ ഭാഷയോടുള്ള സ്നേഹം കൂടിയാണ് ശാസത്രം വിട്ടു ഇഗ്ളീഷ് സാഹിത്യവും യൂറോപ്പ്യൻ സാഹിത്യവും പഠിക്കാൻ പോയത്. അതു കഴിഞ്ഞു ലിംഗുസ്റ്റിക്സ് പഠിച്ചു സാമൂഹിക -സാംസ്‌കാരിക ഭാഷാ വിക്ജ്ഞായിത്തിൽ ഗവേഷണം ചെയ്തത്
ഇത് പറയാന്‍ കാരണം രണ്ടാണ്. ഭാഷക്ക് സാമൂഹികമായും വിജ്ഞാനികവും ആയ രണ്ടു തരം സാമൂഹിക സ്വയത്ത പ്രക്രിയയുണ്ട് . The process of language acquisition has a three dimensional process .a) Through intimate socialization within the family b) Broader socialization within the society /schools c) Socialization of knowledge and creative process- through thinking. അതനുസരിച്ചു നമ്മുടെ വ്യവഹാര ഭാഷ മാറും
എന്‍റെ വിജ്ഞാന രൂപീകരണത്തിന്‍റെ ഭാഷ പതിയെ ഇങ്ങ്ലീഷ്‌ ആയതിനാല്‍ ഞാന്‍ ചിന്തിക്കുന്നത് തന്നെ ഇന്ഗ്ലീഷില്‍ ആയി. എന്നാല്‍ ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞു ഞാന്‍ മനസിലാക്കിയത് എനിക്ക് മലയാളത്തിലും അത് പോലെ ചിന്തിക്കാന്‍ കഴിയും എന്നാണ്. ഭാഷ ശാസ്ത്രത്തില്‍ ഇതിനു കൊരഡിനെട്ടട് ബൈലിന്‍ഗ്വല്‍ എന്ന് പറയും
ഇത് പറഞ്ഞത് ഭാഷ പഠിക്കുന്നത് കുറെ വ്യാകരണവും വാക്കുകളും പഠിച്ചു കൊണ്ടുള്ള ഒരു മെക്കാനിക്കല്‍ പ്രക്രിയ അല്ല . ഭാഷ നമ്മുടെ ഉള്ളില്‍ ജൈവീക മായി ഒരു ചെടിയെ പോലെ വളര്‍ന്നു പൂവിടുമ്പോഴാണ് അതിനു ഓജസ്സും പ്രകാശവുമുണ്ടാകുന്നത് . അത് നല്ല വാക്കായി നമ്മളിലും മറ്റുള്ളവരിലും നിറഞ്ഞറിയുന്നത്.
മനുഷ്യൻ വാക്കുകളിലൂടെയാണ് കേൾക്കുന്നതും കേട്ടറിയുന്നതും കണ്ടറിയുന്നതും കൊണ്ടാറീയുന്നതും കൊണ്ടാടുന്നതും. മനുഷ്യൻ അറിയുന്നതും തിരിച്ചറിയുന്നതും തിരഞ്ഞു അറിയുന്നതും തിരഞ്ഞെടുക്കുന്നതും തിരി തെളിക്കുന്നതും വാക്കുകളിലൂടെയാണ്. മനുഷ്യൻ ജീവിക്കുന്നതും ഭുജിക്കുന്നതും ഭോഗിക്കുന്നതും ഭാഷയിലൂടെയാണ്. ഭാഷ ഇല്ലെങ്കിലും ഭാഷണമില്ല ഭാഷ്യങ്ങൾ ഇല്ല ഭാഷാന്തരങ്ങൾ ഇല്ല ; ഭരണമില്ല. ഭാഷയിലൂടെയാണ് മനുഷ്യൻ ചരിത്രം സൃഷ്ടിക്കുന്നതും എഴുതുന്നതു ഭരിക്കുന്നതും. ഭാഷയാണ് ഭരണം. വാമൊഴിയെ വരമൊഴിയാക്കി വ്യാകരണമാക്കി ചിട്ടപ്പെടുത്തിയാണ് ഭരണവും ഭരണ ഭാഷയും ഉണ്ടാകുന്നത്. ഭാഷയുടെ ആധികാരകതയിൽ കൂടിയാണ് അധികാര സ്വരൂപങ്ങൾ ഉരുവായി നമ്മളെ മെരുക്കി വരുതിയിൽ നിർത്തി ഭരിക്കുന്നത്
നമ്മൾ ഓർക്കുന്നത് വാക്കുകളിലൂടെയാണ്. ഓർമ്മകളുടെ ഒഴുക്കാണ് ജീവിതം. ഓർമ്മകൾ പൂക്കുന്നതും വാക്കുകളിൽ കൂടിയാണ്. ഓർമ്മ മണങ്ങളുടെ മാറ്റൊലികളിൽ കൂടി വാക്കുകളുടെ ഓരം ചേർന്നാണ് നമ്മൾ ഉറങ്ങുന്നതും സ്വപ്‌നങ്ങൾ കാണുന്നതും ഉണർന്നെണീറ്റ് ജീവിക്കുന്നതും. വാക്കുകളും വരകളും വർണ്ണങ്ങളും എല്ലാം നിറഞ്ഞൊഴുകുന്നത് വാക്കുകളുടെയും ഓർമ്മളുടെയും പുഴകളിൽ കൂടിയാണ്. മനുഷ്യന്റെ വിചാരവും വികാരവും വിവേകവും ഭാഷയുടെ ഭാഷ്യങ്ങളിലൂടെയാണ്. ഭാഷയില്ലെങ്കിൽ ശാസ്ത്രം ഇല്ല. ഭാഷ ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. മനുഷ്യനെ മനുഷ്യനാക്കുന്നതും മാനുഷിയാക്കുന്നതും ഭാഷയാണ്. ഭാഷ ജീവനുള്ളതാണ്. ജീവിതമാണ്. ജൈവീകമാണ്.
ആദിയും ആദ്യവും വാക്കുകളിൽ കൂടിയാണ്. ആല്ഫയും ഒമേഗയും.
അതുകൊണ്ടാണ് പറഞ്ഞത്. In the biginning there was word. Word was with God and word was God. കാരണം നമ്മളിൽ ഉള്ള നമ്മെയും ദൈവത്തെയും തിരിഞ്ഞു തിരിച്ചറിയുന്നത് വാക്കുകളുടെ നിറഞ്ഞലവിലും നിറഞ്ഞറീവിലുമാണ്.
ജെ എസ് അടൂർ

No comments: