Monday, June 24, 2019

കേരളത്തിൽ പ്രവാസികളോടുള്ള ഇരട്ടതാപ്പു.

കേരളത്തിൽ പ്രവാസികളോടുള്ള ഇരട്ടതാപ്പു.
ഇന്നലെ ഒരു പ്രവാസി ആത്മഹത്യ ചെയ്തത് വേദനയോടെ വായിച്ചു. അയാൾ ചെയ്ത ഏക തെറ്റ് അയാളുടെ ജീവിതത്തിൽ ഉണ്ടാക്കിയതെല്ലാം കേരളത്തിൽ കൊണ്ട് വന്നു ഒരു കൺവെൻഷൻ സെന്റർ പണിതു എന്നതാണ്. ലോക്കൽ ഏമാന്മാരും പിന്നെ പാർട്ടി ഏമാന്മാരും അയാൾക്ക് പണികൊടുത്തു. മനം മടുത്തു അവസാനം ആ പാവം മനുഷ്യൻ കെട്ടി തൂങ്ങി മരിച്ചു. കേരളത്തിൽ എന്തെങ്കിലും സംരഭം തുടങ്ങാൻ വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്?
പ്രവാസി മുതലാളിമാരോട് എല്ലാം ഏമാൻമാർക്കും പെരുത്ത ഇഷ്ട്ടമാണ്. അവർക്ക് എവിടെയും എന്തും ചെയ്യാം. കാരണം അവർ എല്ലാം നേതാക്കളും വേണ്ടപെട്ടവരാണ്. കോഴപ്പണം പാർക്ക് ചെയ്യാം. മക്കൾക്കു ഫൈവ് സ്റ്റാർ ജോലി. ഉദാരമായി പാർട്ടികൾക്കും നേതാക്കൾക്കും സംഭാവന. മക്കൾ കൊഴപ്പണമോ കോഴിപ്പണിയോ കാണിച്ചാൽ വേണ്ടത് ചെയ്തു സെറ്റിൽ ചെയ്യുക. നേതാക്കൾക്ക് നാലു കാശിനു പ്രയോജനമുള്ള പ്രവാസി മുതലാളിമാരാണ് കാര്യക്കാർ. അവർ നാട്ടിൽ വന്നു ആനയും അമ്പാരിയുംമായി നടത്തുന്ന സ്വർണ്ണപൂരിത കല്യാണങ്ങൾക്ക് വിശാലമായ ചിരിയുമായി ഐഡിയിലോജിക്കപ്പുറമായി എല്ലാവരും കാണും. കാരണം അതാണ് അവരുടെ ഐഡിയോലജി.
പ്രശ്നം പണി ചെയ്തു ശമ്പളം വാങ്ങി ജീവിക്കുന്ന സാധരണ പ്രവാസിക്കാണ്
മലയാളി ദൂരെ താമസിച്ചു ഡോളറോ ദിർഹമോ, ദിനാറോ , യൂറോയോ , പൗണ്ടോ സ്ഥിരം അയച്ചു കൊടുത്താൽ വീട്ടുകാർക്കും നാട്ടുകാർക്കും സർക്കാരിനും ഇഷ്ട്ടം. വെള്ളപൊക്കം ഉണ്ടായപ്പോഴും പ്രവാസികൾ നാടിനെ ഓർത്തു നെടുവീർപ്പിട്ട് കാശ് അയച്ചു കൊടുത്തു .ദുബായിലോ ന്യൂയോർക്കിലോ ലണ്ടനിലോ സിംഗപ്പൂരിലോ ബാങ്കോക്കിലോ ഉള്ള മലയാളികളെ സന്ദര്ശിക്കുവാനും നാട്ടുകാർക്കും വീട്ട്കാർക്കും നേതാക്കന്മാർക്കും പെരുത്ത ഇഷ്ട്ടം.
എന്നാൽ അതെ മലയാളി നാട്ടിൽ വന്നു സാധാരണക്കാരായി ജീവിച്ചാൽ വീട്ടുകാർക്കും നാട്ടുകാർക്കും സർക്കാരിനും ഒന്നും ആ പഴയ സ്നേഹം കാണില്ല. മാത്രമല്ല പണി പാലിൽ കിട്ടും
എന്റെ അനുഭവം പറയാം. എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സേവിങ് എല്ലാം അത്യാവശ്യം കുടുംബ ചിലവ് എന്ന ഉത്തരവാദിത്തം കഴിഞ്ഞു സമൂഹ നന്മക്കും പൊതു നന്മക്കും കൊടുക്കണം എന്നതായിരുന്നു നിലപാട്. പണ്ട് പൂനയിലെ ചേരി പ്രദേശത്തു സ്കൂളിൽ പോകാത്തവർക്ക് സ്കൂളുകൾ തുടങ്ങാൻ ശ്രമിച്ചതോ താനെയിലെ ആദിവാസികളോട് ഒന്നിച്ചു പ്രവർത്തിച്ചതും എല്ലാം നയാ പൈസ എങ്ങും നിന്നും വാങ്ങാതെ വൊലെന്റിയരായാണ്. പൂനയിൽ ആദ്യമായി ബോധിഗ്രാം തുടങ്ങിയത് പൂന യുണിവേഴ്സിറ്റിയിലെ സ്റ്റുഡന്റസ് വോളന്റീയർസാണ്. അന്ന് കൂടെ കൂടിയാളാണ് ഇന്നും ജീവിത സഖി. അത് കൊണ്ട് തന്നെ വീട്ടിൽ നിന്ന് കിട്ടിയ ഭൂമിയിൽ രാപകൽ അധ്വാനിച്ചു ഉണ്ടാക്കിയ എല്ലാം സേവിങ്ങും മുടക്കി പൊതു നന്മക്കായി കേരളത്തിൽ ഒരു സാമൂഹിക സംരംഭം എന്ന നിലയിൽ ബോധിഗ്രാമിന് ചിലവഴിക്കുവാൻ തീരുമാനിച്ചപ്പോൾ എന്റെ ജീവിത പങ്കാളിയോ മക്കളോ എതിർത്തില്ല.
പക്ഷെ ബോധിഗ്രാം കെട്ടിടങ്ങൾ പണിതപ്പോൾ മുതൽ പണികിട്ടി. നാട്ടുകാരനായതിനാലും നാട്ടിൽ ചെറുപ്പം മുതൽ സാമൂഹിക പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു എന്നതിനാലും എന്റെ നാട്ടുകാരുടെ പൂർണ്ണ പിന്തുണ കിട്ടി. പഞ്ചായത്തിൽ നിന്ന് പ്രശ്നം ഉണ്ടായില്ല. എന്നാൽ കുറെ കഴിഞ്ഞപ്പോൾ ഒരു സർക്കാർ ഇണ്ടാസ്. എടുത്താൽ പൊങ്ങാത്ത ഒരു ടാക്സ് നോട്ടിസ്. കാരണം. ചില സർക്കാർ ഏമാന്മാർ വന്നു. അളന്നില്ല. ദൂരെ നിന്ന് കണ്ടിട്ട് ഇതു ആരുടേത് എന്ന് ചോദിച്ചു. ആരോ പറഞ്ഞു ആൾ അമേരിക്കയിലാണെന്ന് . അയാൾ മൂന്നിരട്ടി ടാക്സ് അടിച്ചു ഇണ്ടാസ് തന്നു. കൂടെ ഒരു താങ്ങും" ഉള്ളവനല്ലേ കൊടുക്കട്ടെന്ന് !"
പിന്നെ വൈദ്യുതി സ്നേഹപൂർവം കൊമേർഷ്യൽ നിരക്കിൽ. അത് കഴ്ഞ്ഞു കെട്ടിട നിർമാണ ലേബർ വകുപ്പ് പഴയ മൂന്നിരട്ടി കണ്ടു അതു പോലെ വേറൊരു ഇണ്ടാസ്. ടാക്സ് കൊടുക്കണം എന്നത് നിലപാടാണ്. എന്നാൽ അന്യായം ശരിയല്ല. അതിന്റെ പുറകെ എത്ര നടന്നു. എന്ത് മാത്രം തലവേദനകൾ. യഥാർത്ഥത്തിൽ 2012ലെ സർ ചാർജ് 2009 ഇലും 2011 ലും വച്ച കെട്ടിടങ്ങൾക്ക് ബാധകമല്ല. പക്ഷെ എൻ ആർ ഐയല്ലേ. അവനു എന്ത് കുന്തം അറിയാം ! എൻ ആർ ഐ അല്ലെ. അവൻ കുറെ കറങ്ങി നമ്മുടെ മുന്നിൽ കിമ്പളവുമായി വരും എന്നതാണ് ധാരണ
ഇതിന്റെ പുറകെ നടന്നു പുതിയ ഏമാന്മാരുടെ മുന്നിൽ വച്ചു അളന്നപ്പോഴാണ് ആശാന്മാർ പഴയത് മൂന്നിരട്ടി ആയത് തെററാണ് എന്ന് പറഞ്ഞത്. പറയാൻ ഒരുപാട് ഉണ്ട്. ഒരിക്കൽ എനിക്ക് അറിയാവുന്ന ഒരു നേതാവ് വിളിക്കുന്നു. മുൻ സർക്കാരിന്റെ കാലത്തു. അയാളുടെ ഗ്രൂപ്പ് നേതാവ് ഏതോ അടിസ്ഥാന തല യാത്രക്ക് പോകുന്നുണ്ട്. അതു കൊണ്ട് ബോധി ഗ്രാമിന്റെ പേരിൽ ഒരു ലക്ഷം സംഭാവന വേണം. മേളിലെ നേതാവ് എന്നോട് വിളിച്ചു പറയട്ടെ എന്നു പറഞ്ഞു. ഇതാണ് പ്രവാസി വിരോധാഭാസം.
ബോധി ഗ്രാമിന് വേണ്ടി ഒരൊറ്റ നയാ പൈസ എങ്ങും നിന്നു വാങ്ങിയിട്ടില്ല. ഞാൻ രാപ്പകൽ പണി ചെയ്തു കിട്ടിയ ശമ്പളം കൊണ്ട് നടത്തുന്ന സ്ഥാപനം. വിശപ്പുള്ള ആർക്കും ഭക്ഷണം. ഞങ്ങളുടെ നാട്ടിൽ രോഗത്തിൽ വലയുന്നവർക്ക് ഡിസ്ട്രെസ്സ് ഗ്രാന്റ്. സ്വന്തം പോക്കറ്റിൽ നിന്നാണ് ചിലവാക്കുന്നത്. ഒരു നയാ പൈസ ഇതു വരെ ഫോറിനോ നാടാനോ വാങ്ങിയിട്ടില്ല.
എന്നാൽ കേരളത്തിൽ ഒരു സാമൂഹിക സംരംഭക പ്രസ്ഥാനം പോലും കൊണ്ട് പോകുന്നത് ഒരു പ്രവാസിക്ക് പാടാണ്
ഇത് ഒരു സാമ്പിൾ പറഞ്ഞുവെന്ന് മാത്രം. സ്വന്തം അനുഭവം. ബാക്കി പിന്നാലെ പറയാം.
പ്രളയ സമയത്ത് ഒരു മന്ത്രിയുമായി ടീവി യിൽ വെളിയിൽ പിരിക്കുവാൻ മന്ത്രിമാർ പോകുന്നത് നിഷ്ഫലം ആയിരിക്കും എന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഭരണ അകത്തളത്തിൽ ഉള്ള ഒരാൾ വിളിച്ചു ഒരു കാര്യം അലേർട്ട് ചെയ്തു ' ഈ ജേ എസ് അടൂരിന് ഒരു പണി കൊടുക്കണം എന്ന ചർച്ച വള്ളി പുളളി തെറ്റാതെ " കിട്ടി. അപ്പോൾ ഞാൻ പറഞ്ഞു സ്നേഹം പൂർവ്വംഅതു ഏറ്റു വാങ്ങി ഞാനും തെരുവിൽ ഇറങ്ങും. ആളും വോട്ടും ഒന്നും അയാളുടെ കുത്തക അല്ലെന്ന് പറഞ്ഞേക്കണം എന്ന് പറഞ്ഞു. ദാർഷ്ട്യം ആർക്കും നല്ലതല്ലെന്നും.
പിന്നെ പണ്ട് കാശു ചോദിച്ചു സ്നേഹപൂർവം വിരട്ടിയ നേതാവിനോട് ഒന്ന് പറഞ്ഞു. ഞാൻ നാട്ടിൽ ഇറങ്ങി നേരെ നിന്നാൽ അയാളുടെ കൂടെയുള്ളതിന്റെ പത്തിരട്ടി ആളുകൾ എന്റെ കൂടെ കാണും എന്നു പറഞ്ഞു. അങ്ങനെ അത്യാവശ്യം കൺവിക്ഷൻ ഉണ്ടായത് കൊണ്ടാണ് ഈ പണിക്ക് ഇറങ്ങിയതെന്നും.
പ്രവാസികളുടെ പൈസ എല്ലാവർക്കും ഇഷ്ട്ടമാണ്. കഥ ഒരു പാടുണ്ട്. പറഞ്ഞാൽ കൂടിപോകും.
പണ്ടൊരു ലോക മലയാളി സഭയൊക്കെ ഉണ്ടായിരുന്നല്ലോ? ഇപ്പോൾ ആ സൂത്രം ഉണ്ടോ. ? ഒരു പ്രവാസി മണ്ടൻ നാട്ടിൽ പണിത് പണികിട്ടി ആത്മഹത്യ ചെയ്താൽ ഈ ലോക മലയാള സഭക്ക് എന്ത് ചേതം?
ജനീവയിൽ ഉള്ള ഒരു സുഹൃത്തിനോട് പണ്ട് പറഞ്ഞു. ജനീവ വിട്ട് കളിക്കരുത്. ജനീവയിലോ ലണ്ടനിലോ ന്യൂയോർക്കിലോ വാഷിങ്ങ്ടനിലോ ആണെന്ന് പറഞ്ഞാൽ ഏത് മന്ത്രിയെയും കാണാം. വിദേശ ഫോണിൽ നിന്ന് വിളിച്ചാൽ ഉടനെടുക്കും. നിങ്ങൾ മന്ത്രിയെ അങ്ങോട്ട് വിളിച്ചാൽ സ്നേഹ പൂർവ്വം വരും. നാട്ടിൽ വന്നു ലോക്കൽ ഫോൺ പത്തു പ്രാവശ്യം വിളിച്ചാലും എടുക്കില്ല. നാട്ടിൽ വന്നു സാമൂഹിക പ്രവർത്തനം നടത്തൂ.മാങ്ങാണ്ടിയോട് അടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി.
ആത്‍മഹത്യ ചെയ്‌ത ആ പ്രവാസി സഹോദരൻ കേരളത്തിൽ ഭരണത്തിൽ ഉള്ളവരോടും അല്ലത്തവരോടും ഒരു ചോദ്യ ചിഹ്നമാണ്. കേരളത്തിൽ പ്രവാസികളോട് കാണിക്കുന്ന അന്യായമായ ഇരട്ടതാപ്പിന് ഉദാഹരമാണ്. പ്രവാസികളുടെ പണം മതി പ്രവാസി നാട്ടിൽ വന്നു ഇൻവെസ്സ്‌ ചെയ്താൽ ആത്‍മഹത്യപരമാകുമെന്ന് വരുമ്പോഴാണ് കേരളത്തിലേക്ക് ആളുകൾ ഇൻവെസ്റ്റ്‌ ചെയ്യുവാൻ മടിക്കുന്നത്. ആത്മഹത്യ ചെയ്താലേ ഇതൊക്ക ചർച്ച ചെയുള്ളൂ എന്നതാണ് നമ്മുടെ സമൂഹം നേരിടുന്ന ട്രാജഡി
പ്രതീകരിക്കുക. പ്രതിഷേധിക്കുക.
ജേ എസ് അടൂർ

No comments: