Tuesday, June 18, 2019

ചാരിറ്റികളുടെ കഥ -3 : ഒരു സിൽഹെറ്റി കഥ

ചാരിറ്റികളുടെ കഥ -3
ഒരു സിൽഹെറ്റി കഥ
സിൽഹെറ്റ് ഹരിത ഭംഗി തുളുമ്പി നിൽക്കുന്ന ബംഗ്ലാദേശിലെ ഒരിടമാണ്.സുർമ നദി സിൽഹെറ്റ് പട്ടണത്തെ തഴുകി ശാന്തമായി ഒഴുകുന്നു. കുളിർമയുള്ള കാറ്റും ജലവും പിന്നെ അവിടുത്തുകാർക്ക് ഇഷ്ടമുള്ള മീനും കൊടുക്കുന്ന നദിയാണത്. അതിനു അരികിലുള്ള പതിനാലാം നൂറ്റാണ്ടിലെ സൂഫി ഖബറിൽ ആയിരങ്ങൾ പ്രാർത്ഥിക്കുവാൻ വരും.
അതിനു അടുത്തുള്ള പ്രസിദ്ധമായ ഹസൻ കുടുംബത്തിൽ 1936 ഇൽ ഒരു കുട്ടി ജനിച്ചു. വീട്ടുകാർ അവനെ ഫസൽ എന്നു വിളിച്ചു. സ്കൂളിൽ ചേർന്നപ്പോൾ ഫസൽ ഹസൻ അബേദ് എന്നു വിളിച്ചു. പഠിക്കുവാൻ സമര്ഥനായിരുന്ന അബേദ് പഠിച്ചു പഠിച്ചു ഢാക്കയിലും പിന്നെ ഇഗ്ലെൻഡിലെ ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റിയിലും പഠിച്ചു. നേവൽ ആര്കിടെക്ച്ചറിൽ എഞ്ചിനീറിങ് ബിരുദം. പക്ഷെ അന്ന് ദരിദ്രമായിരുന്ന ഈസ്റ്ററ് പാകിസ്ഥാനിൽ ഷിപ്പ് ബിൽഡിങ് പണികിട്ടുന്ന ജോല യല്ല. അങ്ങനെ ലണ്ടനിൽ നിന്ന് ചാർട്ടേഡ് അകൗണ്ടന്റായി ഷെൽ കമ്പിനിയിൽ ചേർന്ന് വളരെ പെട്ടെന്ന് ഷെല്ലിന്റെ സൌത്ത് ഏഷ്യ ഫിനാൻസ് വിഭാഗത്തിന്റെ തലവനായി.
അങ്ങനെ സുഖമായി ജീവിക്കുമ്പോഴാണ് 1970 ഭോല ചുഴലി ബംഗ്ളദേശിനെ വിഴുങ്ങിയത്. ഏതാണ്ട് മൂന്ന് ലക്ഷം പേരാണ് അതിൽ തീർന്നത്. അബേദ് ലണ്ടനിലും ധാക്കയിലും ആളുകളെ വിളിച്ചു അവരുടെ സഹായം അഭ്യർത്ഥിച്ചു. അങ്ങനെ സ്വരൂപിച്ച പണവുമായി മേഘ്‌ന നദിയിൽ ഉള്ള ദ്വീപിൽ കുടി വെള്ളവും ആഹാരവും മരുന്നും എത്തിച്ചു. അവർ.കൂടി ഹെല്പ് എന്ന ഒരു ചെറിയ സംഘടന തുടങ്ങി. അവർ ഓടി നടന്നു ഭക്ഷണവും വസ്ത്രവും മരുന്നും ശേഖരിച്ചു. ലണ്ടനിലെ മിക്ക ഇന്ത്യൻ റെസ്റ്റോറെന്റുകളും നടത്തുന്നതു സിൽഹെറ്റികളാണ്. അവർ അബെദ് ഭായിയെ സഹായിച്ചു. അങ്ങനെ ഷെല്ലിൽ നിന്ന് അവധിഎടുത്ത് വൊലെന്റിയർ ആയി പ്രവർത്തിക്കുമ്പോഴാണ് ബംഗ്ളദേശിൽ യുദ്ധവും ലിബറേഷൻ മൂവ്മെന്റും തുടങ്ങി. അങ്ങനെ വീണ്ടും ആബിദ്‌ ലണ്ടനിൽ പോയി ജോലിയിൽ കയറി. അപ്പോഴാണ് അഭയാർത്ഥി പ്രശനവും വീണ്ടും വെള്ളപ്പൊക്ക ദുരിതവുമുണ്ടാകുന്നത്. അന്ന് കൂട്ടുകാരെ കൂട്ടി ബംഗ്ളദേശ് റിലീഫ് ആക്ഷൻ കമ്മറ്റി ഉണ്ടാക്കി സഹായം എത്തിച്ചു. പക്ഷെ അബെദിന് ലണ്ടനിൽ സുഖ ജോലിയിൽ കഴിയുവാൻ മനസ്സ് വന്നില്ല.
അദ്ദേഹം ലണ്ടനിലെ ഫ്ലാറ്റ് വിറ്റ് ധാക്കയിൽ വന്നു ഒരു ചെറിയ സംഘടനയുണ്ടാക്കി. പത്തു വൊലെന്റിയർമാരും ഒന്നും രണ്ടു ജോലിക്കാരും. അതിന്റെ ആദ്യ ഓഫിസ് മൂന്ന് മുറിയുള്ള ഒരു വീട് ആയിരുന്നു. അവർ അതിനു ബംഗ്ലാദേശ് റീഹാബിറ്റിലേഷൻ ആക്ഷൻ കമ്മറ്റി എന്ന് വിളിച്ചു. BRAC എന്ന് ചുരുക്കപ്പേര്.
ഇന്ന് ബ്രാക്ക് 1.2 ലക്ഷം ആളുകൾ ജോലി ചെയ്യുന്ന 800 മില്യൻ ഡോളർ ബജറ്റുള്ള 16 കോടി ജനങ്ങൾക്ക് സഹായം കൊടുക്കുന്ന ലോകത്തെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നാണ്. ഞാൻ അബെദ് ഭായിയെ ആദ്യം കാണുന്നത് 95 ഇൽ BRAC ട്രെയിനിങ് സെന്ററിൽ ഒരു അഡ്വക്കസി ട്രെയിനിങ് നടത്തുവാൻ എന്നെ വിളിച്ചപ്പോഴാണ്.
ഇന്ന് ബംഗ്ലാദേശിൽ BRAC ഇല്ലാത്ത ഒരു മേഖലയും ഇല്ല
ബംഗ്ലാദേശിന്റെ മാനവ സൂചിക വികസനത്തിൽ പ്രധാന പങ്ക്. സാധരണ യൂറോപ്പിയൻ സംഘടനകൾ ആഫ്രിക്കയിലും ഏഷ്യയിലും സഹായം എത്തിക്കും. ഇവിടെ നേരെ തിരിച്ചാണ്. BRAC ഇന്ന് ഇരുപത് രാജ്യങ്ങളിലുണ്ട്. അമേരിക്കയിൽ ചുഴലി വന്നപ്പോൾ ആദ്യ സഹായം നൽകുവാൻ BRAC ഉണ്ടായിരുന്നു. BRAC ഇന്റെ 95% ഫണ്ടും അവരുടെ ബിസിനസ് സംരഭങ്ങളിൽ നിന്നുള്ള ലാഭമാണ്. ബാങ്ക്, സൂപ്പർ മാർക്കറ്റ്, യൂണിവേഴ്സിറ്റി, അങ്ങനെ ഒരുപാട്.
പക്ഷെ 83 വയസ്സായ അബെദ് ഭായിയെ കണ്ടാൽ ഇതൊന്നും തോന്നില്ല. കഴിഞ്ഞ ഒക്ടോബറിൽ കണ്ടപ്പോൾ ആ പഴയ സ്നേഹം വിനയം. മനുഷ്യരെ മാറ്റിയ വലിയ പ്രസ്ഥാനത്തിന്റ സാരഥി ഇരിക്കുന്നത് ഒരു ചെറിയ മുറിയിൽ. പഴയ ആവേശത്തിന് ഒരു കുറവും ഇല്ല. ഇങ്ങനെയുള്ള മനുഷ്യരാണ് എന്നെ തൊടുന്നത്.
ലോകത്ത് പല രാജ്യങ്ങളിലേയും പ്രസിഡന്റ്‌ മുതൽ ഒരുപാട് മന്ത്രിമാരെയും അധികാരികളെയും അറിയാം. പക്ഷെ ആബെദ് ഭായിപ്പോലെ മനുഷ്യരെ തൊടുവാൻ അവരിൽ മിക്കവർക്കും കഴിയില്ല. അബെദ് ഭായിപ്പോലുള്ളവരാനാണ് എന്റെ വഴികാട്ടികൾ
ജേ എസ് അടൂർ

No comments: