Sunday, May 1, 2016

വിദ്യാ ആഭാസമെന്ന കൂടോത്രo

ഇന്നത്തെ ചിന്താ വിഷയം വിദ്യാ ആഭാസമെന്ന കൂടോത്രത്തെ കുറിച്ചാണ്. കുട്ടികൾ ജനിക്കുമ്പോൾ തന്നെ സ്കൂള് തപ്പി ഇറങ്ങുന്ന ഡാടീം മംമ്മീം ഒക്കെയുണ്ട് നാട്ടിലിപ്പോൾ. കിന്റർ ഗാർട്ടനിൽ തൊട്ടു തള്ളി കൊച്ചുങ്ങളെ ഡോക്ടറോ എഞ്ചിനീരോ ഐ. എ. സുകാരോ ഒക്കയാക്കി ശരി ആക്കിയെടുക്കാൻ ഉള്ള തത്രപ്പാടിലാണ് അപ്പനമ്മമാർ. എൽ. കെ. ജി തൊട്ടു മേലോട്ട് അഡ്മിഷൻ കിട്ടാൻ മന്ത്രിമാരുടെയും ബിഷപ്പ് മാരുടെയും ഒക്കെ പുറകെ ഓടി ഗതികെടേണ്ട ഗതികേടിലാണ് പലരും. കുട്ടികളെ സ്കൂളിൽ വിട്ടു പഠിപ്പിച്ചു നല്ല മനുഷ്യരും മനുഷ്യത്തികളും ആയി വളരണെമെന്നു ആഗ്രഹമുള്ളോർ വിരളം. കിലോക്കണക്കിന് പുസ്തകോം ചുമ്മി എല്ലാം കാണാപ്പാഠം പഠിച്ചു സ്ഥിരം ചോദ്യങ്ങൾക്ക് സ്ഥിരം ഉത്തരമൊക്കെ എഴുതി എഴുതി മുന്നേറുമ്പോഴാണ് വിദ്യാഭാസം ഒരു പുട്ട് കുറ്റി പോലെയാകുന്നത്. വിവരങ്ങളാകുന്ന അൽപ്പം അരിപ്പൊടീം പിന്നെ ഒരു രസത്തിനു സ്വൽപ്പം തേങ്ങാപീരയോക്കെ ചേർത്തു പരീക്ഷയെന്ന പുട്ട് കുറ്റിയിൽ ഇട്ടു ശരിയാക്കി എടുക്കുന്ന ഒരു ഏർപ്പാട്. ഏറ്റവും നല്ലപോലെ ഓർമിച്ചു കാണാതെ പഠിച്ചു പേപ്പറിൽ എഴുതി കൂട്ടുന്നവർ വിലസുന്ന ഒരു ഏർപ്പാട് ഉള്ളപ്പോൾ കുട്ടികൾക്ക് ചിന്തിക്കാനോ ചിരിക്കാണോ നല്ല മനുഷ്യൻ മാരൊ ആകാൻ എവിടെ സമയം? തന്റെ കുട്ടി പത്താം തരമെത്തുമ്പോഴേക്കും പിന്നെ അമ്മമാർക്ക് പലർക്കും ഹൈപ്പർ ടെന്ഷനാനാണ്. അവർക്കും പിന്നെ ചിരിക്കണോ ചിന്തിക്കാനോ നേരമില്ല. കുട്ടിയെകൊണ്ട് എൻട്രൻസ് കൊച്ചിങ്ങെന്ന ബ്രോയിലർ ചിക്കൻ സെന്ററുകളിലേക്ക് നെട്ടോട്ടം. അവിടക്കോടി പോയേലെ ചെറുക്കാനോ പെണ്ണോ ഡോക്ടറും എഞ്ചിനീരും പിന്നെ മറ്റു വല്ലതുമൊക്കെ ആകത്തുള്ളൂ. പരീക്ഷയെഴുതുന്ന പിള്ളേരെക്കാൾ ടെൻഷൻ അപ്പനും അമ്മക്കും ആയിരിക്കും. ഈ പെടാപ്പാടു ഒക്കെ എടുത്തു എൻട്രൻസ് കടമ്പ കടന്നില്ലെങ്കിൽ വസ്തു വീറ്റോ കടമെടുതും കൈക്കൂലി കൊടുത്തും കമ്മീഷൻ കൊടുത്തും ഇവിടല്ലേൽ ഏതെങ്കിലും ദുനിയാവിലോക്കെ അയച്ചു നമ്മുടെ സ്റ്റാറ്റസിനൊത്തു പഠിപ്പിച്ചു പാസ്സാക്കിയെടുത്തു ഒരു പരുവമാക്കി എടുക്കോഴേക്കും മിക്ക പിള്ളേരുടെയും ജീവിതം കട്ടപോക. മിക്ക പിള്ളേരും പഠിക്കുന്നത് അപ്പനമ്മമാരെ സൂഖിപ്പിക്കാനോ എല്ലാരും പോയ വഴിയേ പോകാനോ ഉള്ള ത്വരയില് ആണ്. എഞ്ചിനീറിങ്ങിൽ ഇഷ്ടമില്ലാത്ത പിള്ളേരെ തള്ളികെറ്റി കോളജുകളിൽ ചേർക്കുമ്പോഴാണ് വെറും 18% പിള്ളേർ ആദ്യ റൗണ്ടിൽ പരീക്ഷ പാസാകുന്നത്. എഞ്ചിനീറിങ്ങിന് പഠിച്ചു നാലുകൊല്ലം നഷ്ടപ്പെടുത്തി എന്ന് പറയുന്ന ചെറുപ്പക്കാർ ഏറി വരികയാണിവിടെ. പഠിക്കുന്നത് ജോലി കിട്ടാൻ വേണ്ടി മാത്രമാണെന്നും ജോലികിട്ടുന്നത് കല്യാണം കഴിക്കാൻ ആണെന്നും കല്യാണം കഴിക്കുന്നത് ഉണ്ണികളേ ഉണ്ടാക്കി കാറും വാങ്ങി വീട് വച്ചു് 'സെറ്റിലാകുന്ന' തു മാത്രമാണ് ജീവിതം എന്ന് ധരിക്കുമ്പോഴാണ് കേരളം ഒരു മധ്യ വൽകൃത മീഡിയോക്കർ സമൂഹമാകുന്നത്. പഠിക്കുന്നതും ജോലികിട്ടുന്നതും കാറു വാങ്ങുതും വീട് വെക്കുന്നതും അവരുടെ കുട്ടികളെ സ്കൂളിൽ വിടുന്നതുമൊക്കെ വെറും പൊങ്ങച്ചം അഥവാ സ്റ്റാറ്റസ്സിനോ ഒക്കെ ആകുമ്പോൾ നമ്മുടെ നാട്ടിൽ നഷ്ടമാകുന്നത് സര്ഗാത്മകതയും ക്രിയാത്മകതയും ആണ്. പണ്ട് വീട്ടിൽ അഞ്ചോ പത്തോ പിള്ളേരുള്ളപ്പോൾ പങ്കു വക്കാനും വഴക്കു കൂടി കൂട്ടുകാരായി കെട്ടിപിടിച്ചു ജീവിതം പഠിക്കുവാൻ വലിയ പങ്കപാടില്ലായിരുന്നു. ഇപ്പൊ എല്ലാവീട്ടിലും ഒന്നോ രണ്ടോ പിള്ളേരുള്ളതിനെ പാലും തേനും പിന്നെ വേണ്ടതൊക്കെ കൊടുത്തു പഠിപ്പിചു ജോലി ഒക്കെ തരപ്പെടുത്തിയാലും അവർ സ്വന്ത കാര്യം സിന്ദാബാദ് എന്ന സ്വാർത്ഥ വ്യക്തിതലേക്ക് പോകുമ്പോഴാണ് ജീവിതത്തിന്റെ പരസ്പര സ്നേഹ വിനിമയങ്ങളോ പങ്കുവെക്കലുകളൊ ഇല്ലാതെ പോകുന്നത്. അതുകൊണ്ടു തന്നെയാണ് കേരളത്തിൽ വിവാഹ മോചനങ്ങൾ സാധാരണമാകുന്നത്. നമുക്ക് വികസനം എന്ന് പറഞ്ഞാൽ കുറെ സമ്പത്തും കാറും അതൊടിക്കാൻ റോഡും പാലവും ഫ്‌ളൈ ഓവറും പിന്നെ മെട്രോയും മാത്രമാകുമ്പോഴാണ് വിദ്യ ഒരു ആഭാസ കച്ചവടം ആകുന്നതു. കള്ളു കച്ചവടക്കാരും അണ്ടി ആപ്പീസുകാരും ക്വറിക്കാരും ചിട്ടിക്കാരും ബ്ലേഡ് കമ്പിനികളും ഗള്ഫില് പോയി നാലു പുത്തൻ ഉണ്ടാക്കിയ പുതു പണക്കാരും കുന്നിടിച്ചും കണ്ടം നികത്തിയും സ്കൂളും കോളേജും മെഡിക്കൽ കോളേജും ഒരു ഇന്വെസ്റ്റുമെന്റു അവസാരമാക്കയെടുത്തി കേരളത്തെ വികസിപ്പിച്ചു വിഘടിപ്പിചു ശരി ആക്കി ഒരു പരുവം ആക്കുന്ന പരിപാടിയാണ് വിദ്യാഭ്യാസം എന്ന മഹത്തായ സംസ്കാരത്തെ വ്യഭിചരിച്ചു വ്യാപാരം ചെയ്തു വിദ്യയെ ഒരാഭാസമാക്കി മാറ്റുന്നത്. ഇന്ന് കേരളത്തിൽ തഴച്ചു വളരുന്ന രണ്ടു കച്ചോടം വിദ്യ അഭാസവും കഴുത്തറപ്പൻ ആഡംബര ആശുപത്രികളുമാണ്. കാമ്പില്ലേലും കാശുണ്ടെകിൽ ഏതു അണ്ടനും അടകോടനും ഈ രണ്ടു മേഖലകളിലും കാശിറക്കി കച്ചോടം ചെയ്തു കേരളത്തെ വളർത്തി വികസിപ്പിച്ചു ഒരു പരുവമാക്കും. സര്ക്കാര് സ്കൂളിൽ ഫീസൊന്നുമില്ലേലും പഠിക്കാൻ ആളിനെ കിട്ടാത്ത ദുര അവസ്ഥയാണ് കേരളത്തിൽ പലയിടത്തും

No comments: