Tuesday, May 10, 2016

കേരളത്തിൽ നിന്ന് വെളിയിൽ പോയി ജോലി ചെയ്യുന്ന മനുഷ്യരെ കുറിച്ചാണ്

ഇന്നത്തെ ചിന്താ വിഷയം കേരളത്തിൽ നിന്ന് വെളിയിൽ പോയി ജോലി ചെയ്യുന്ന മനുഷ്യരെ കുറിച്ചാണ്. അവരുടെ കഥ ആണ് കേരളത്തിലെ വികസനത്തിന്റെ കഥ. പണ്ടൊരിക്കൽ ഒരു സാമൂഹിക ഗവേഷകൻ എന്നോട് ചോദിച്ചു ,"അറുപതുകളിലും എഴുപതുകളിലും സജീവമായിരുന്ന നക്സലൈസവും മാവോയ്‌സവും എന്തുകൊണ്ട് കേരളത്തിൽ പച്ച പിടിച്ചില്ല?" ഉത്തരം സിംപിൾ ആണ്. അവരിൽ മിക്കവരും ഗൾഫിൽ പോയി പച്ച പിടിച്ചു. ഇത് അതിശയോക്തി അല്ല. 

ഒരിക്കൽ പൂനയിൽ വച്ചുള്ള ഒരു ഫൈവ് സ്റ്റാർ പാർട്ടിയിൽ വെച്ച് ഒരു മൾട്ടിനാഷണൽ കമ്പിനിയുടെ മലയാളി സി.ഇ.ഓ യെ കണ്ടു. പേര് കേട്ടിട്ട് നല്ല പരിചയം. പുള്ളിക്കാരൻ ആയിരുന്നു അടിയന്തരാവസ്ഥ സമയത്തു കോഴിക്കോട് റീജിണൽ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് രാജനോടൊപ്പം അറസ്റ്റു ചെയ്യപെട്ട ഒരാൾ. രാജൻ കേസിലെ പ്രധാന സാക്ഷിയും അങ്ങേർ തന്നെ.അത് കൊണ്ട് കരുണാകരന് മുഖ്യ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. കോളജിൽ പഠിക്കുമ്പോൾ അല്പം മാവോയിസ്റ്റു ചായ്വുണ്ടായിരുന്ന അദ്ദേഹം ഇന്ന് നല്ല ഒന്നാന്തരം മുതലാളിത്വത്തിന്റെ വക്താവാണ്. കേരളത്തിൽ നിന്ന് വണ്ടി കയറിയ മാവോയിസ്റ്റുകൾ എല്ലാം പ്രൊഫെസ്സർ മാര് മുതൽ ജർണലിസ്റ് , ഐ.എ.എസ് ഉൾപ്പെടെ ഉള്ള മേഖലകളിൽ ചുവടു ഉറപ്പിച്ചു.

 ചുരുക്കും പറഞ്ഞാൽ കേരളം രക്ഷ പെട്ടതും മലയാളി രക്ഷ പ്പെട്ടതും കേരളത്തിൽ നിന്ന് നമ്മളിൽ ഒരു വലിയ വിഭാഗം വണ്ടി കയറിയതിനാലാണ്. അതിനു പല കാരണങ്ങൾ ഉണ്ട്. ഒന്നാമതായി കേരളത്തിൽ ആകെ കിട്ടിയിരുന്ന പണി ഗുമസ്ത പണിയൊ അദ്ധ്യാപക ജോലിയോ പിന്നെ അല്ലറ ചില്ലറ സർക്കാർ ഉദ്യോഗമോ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ജോലി കിട്ടണമെങ്കി ജാതി ശരിയോ ശരി ദൂരമോ ആകണാമായിരുന്നു. അതുകൊണ്ടാണ് ഡോ. പലപ്പുവിന് മൈസൂരിലേക്ക് വണ്ടി കയറണ്ടി വന്നതും കുമ്പനാട്ടുള്ള അച്ചായൻ മാരെല്ലാം സിലോണിലും സിംഗപ്പൂരിലും ബോർണയായിൽ ഒക്കെ കപ്പൽ കയറി സ്ഥലം വിട്ടതും. 

കേരള വികസനത്തിന്റെ അന്തർ ധാര ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പൊങ്ങിവന്ന പള്ളിക്കൂട്ടങ്ങളും പിന്നെ അതിൽ നിന്നുണ്ടായ ആരോഗ്യ കരുതലും ആണ്. ഇതിൽ ആദ്യം മിഷണറിമാരും പിന്നെ നവോദ്ധന ഉൽസുകരായ ഇവിടുത്തെ വിവിധ ജാതി മത സംഘടനകളും ഒരു വലിയ പങ്കു വഹിച്ചു. 

കേരളത്തെ മാറ്റിയത് 1950 മുതൽ എല്ലാ മുക്കിലും മൂലയിലും ഉണ്ടായിരുന്ന ടൈപ്- ഷോർട് ഹാൻഡ് ട്രൈനയിങ് സെന്ററുകളും പിന്നെ ഐ.ടി.ഐ, ഐ.ടി.സി ജനറൽ നഴ്സിംഗ് എന്നീ കോഴ്സുകളാണ്. പത്താം തരം പാസ്സായി ഈ കോഴ്സുകളൊക്കെ കഴിഞ്ഞു നാട് വിട്ടവർ ആണ് കേരളത്തെ ഒരു ചിന്ന മണി ഓർഡർ ഏകോണമി ആയി കൈപിടിചു ഉയർത്താൻ തുടങ്ങിയത്. 

വന്ന വഴി നമ്മൾ മറക്കരുത്. ഈ കാണുന്ന സാമ്പത്തിക സാമൂഹിക വളർച്ചയുടെ നിദാനം കേരളത്തിൽ നിന്ന് വെളിയിൽ പോയി കഷ്ടപ്പെട്ടു പണികിട്ടിയ പണി എടുത്ത പത്തും ഗുസ്തിയും കഴിഞ്ഞ ടൈപ്പിസ്റ്റുകളും സ്റ്റെനോ ഗ്രാഫര്മാരും, ഫിറ്ററും, വെൽഡറും, സിവിൽ ഡ്രാഫ്ട് മാനും, ഓട്ടോ മെക്കാനിക്കും, നഴ്‌സും കമ്പോണ്ടറും ഒക്കെയാണ്. അവർ ബോംബെയിലും, ഡൽഹിയിലും കൽകട്ടായിലും ഭിലായിലും പിന്നെ ഇന്ത്യ മഹാരാജ്യം മുഴുവനും പോയി പണി എടുത്തു, പെറ്റു പെരുകി.അതുകഴിഞ്ഞു എണ്ണ പണം കൊണ്ട് ഉയരാൻ തുടങ്ങിയ ഗൾഫു നാടുകളിലേക്ക് കൂട്ടത്തോടെ കപ്പലും വിമാനവും കയറി. 
അവർ അയച്ച കാശുകൊണ്ടു ഓല മേഞ്ഞ വീടുകൾ പുതിക്കി ഓടിട്ടു. കക്കൂസ് പണിയിച്ചു. കിണർ കെട്ടി. ഇളയ പിള്ളേരെ കോളജിൽ അയച്ചു പഠിപ്പിച്ചു. പെങ്ങളുമാരെ കാശുകൊടുത്തു ജോലിയുള്ള ആണുങ്ങൾക്ക് കല്യാണം നടത്തി കൊടുത്തു. വീട്ടിൽ കറണ്ട് കൊണ്ടുവന്നു. കേരളം അങ്ങനെ ഒക്കെയാണ് പതുക്കെ പതുക്കെ വളരാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ ഇതിൽ സർക്കാരിന്റെ ഏറ്റവും വലിയ റോൾ ഇവിടെ കിടന്നാൽ രക്ഷപെടില്ലന്നു ഓരോ മലയാളിക്കും കൊടുത്ത ബോധ്യമാണ്. ഇന്നും ഗതി അത് തന്നെ. 

അന്ന് വെൽഡറും ഫിറ്ററും ഒക്കെ ആയവർക്കു മക്കളെ എഞ്ചിനീയർ ആക്കണം. നഴ്‌സുമാർക്ക് മക്കളെ ഡോക്ടർമാർ ആക്കണം. ഡിമാൻഡ് കൂടി കോളജുകൾ പോരാതെ വന്നു. അങ്ങനെ നാം പണ്ടുണ്ടായിരുന്ന ടൈപ്പു-ഷോർട് ഹാൻഡ് സെന്ററുകൾക്കു സമാനമായി ഇഞ്ചിനീറിങ് മെഡിക്കൽ കോളേജുകൾഎല്ലാ മൂക്കിനും മൂലയിലും ഉണ്ടാക്കി കേരളത്തെ വീണ്ടും വളർത്തി. വിദേശ കാശ് പഴയ പാവം മണി ഓർഡർ എന്ന ചെറു ചാലുകളിൽ നിന്ന് എൻ.ആർ. ഐ ആകൗണ്ടും ഹാവലയും പിന്നെ മണി ട്രാൻസ്ഫറുമായി വലിയ ഒരു പ്രവാഹമായിരിക്കുന്നു. സൈക്കിൾ മാറ്റി സ്‌ക്കൂട്ടറിലേക്കും പിന്നെ ബൈക്കിലേക്കും മാറ്റിപിടിച്ച മലയാളിക്കു ഇന്ന് വീട്ടിൽ മിനിമം രണ്ടു കാറില്ലെങ്കിൽ കുറച്ചിലാണ്. പഴയ പലചരക്കു മാറി ഇപ്പോൾ സൂപ്പർ മാർക്കറ്റുകളായി. പിന്നെ നാടെല്ലാം മാളും സ്വര്ണക്കടേം വേഡിങ് സെന്ററും മാർബിൾ കടയും എല്ലാം എല്ലാം ആയി.
 വീടും കടയും കോളജും ആശുപത്രിയും ഒക്കെ പണിയാൻ സ്ഥലമില്ലാത്തതിനാൽ വെറുതെ കിടന്ന കണ്ടമൊക്കെ നികത്തി കാര്യംസാധിച്ചു. അങ്ങനെ ഒക്കെയാണ് നാം ഈ പരുവത്തിൽ വളർന്നു വലുതായത്. 1980 ലും 90 ലും നമ്മൾ ഒരു പ്രശ്നവുമില്ലാതെ നിലങ്ങൾ സര്ക്കാര് ഉൾപ്പെടെ ഇഷ്ടം പോലെ നികത്തി. 

കാര്യം ഇതൊക്കെ ആണെങ്കിലും കേരളത്തിൽ നിന്നുള്ള ഒരേയൊരു quality എക്സ്പോർട്ടു ഇവിടുത്തെ ചെറുപ്പക്കാർ ആണ്. ഈ ഗുട്ടൻസ് മനസ്സിലാക്കി കാശുണ്ടാക്കിയ മുതലാളിമാർ കൊല്ലത്തും കുട്ടനാട്ടിലെ ഒക്കെ ഒക്കെയുണ്ട്. പിന്നെ ഉള്ള കാര്യം പറയണമല്ലോ. നാട്ടിൽ ഉഴപ്പിയടിച്ചു ശാപ്പാടൊക്കെ അടിച്ചു വേറെ പണി ഒന്നും ചെയ്യാതെ വായി നോക്കി നടകുന്നവനൊക്കെ നാട് വിട്ടാൽ പണി ചെയ്യാനും പിടിച്ചു നിൽക്കാനും പഠിക്കും. രാപ്പകൽ പണി ചെയ്തു പത്തു പുത്തൻ ഉണ്ടാകുവാൻ പഠിക്കും. ഇവിടെ സ്വന്തം കക്കൂസ് കഴുകാൻ മടിക്കുന്നവൻ വെളിയിൽ പോയോ നല്ല ഒന്നാന്തരമായി നൂറു കണക്കിന് കക്കൂസുകൾ കഴുകി മാന്യമായി ജീവിക്കു. 

ഒന്ന് നോക്കിയാൽ കേരളത്തിൽ നിന്ന് സ്ഥല വിട്ടവരാന് കേരളത്തെ എല്ലാ നിലയിലും വളർത്തിയത്. എഴുത്തുകാരുടെ കാര്യം നോക്കു. ഓ.വി വിജയൻ, ആനന്ദ് , മുകുന്ദൻ, സഖറിയാ, കമലാ ദാസ്, ബെന്യാമിൻ. നമ്മുടെ വൈക്കം മുഹമ്മദ് ബഷീറും , എസ്. കെ. പൊട്ടക്കാടും നാട് വിട്ടില്ലരുന്നേൽ കഥ വേറെ ആകുമായിരുന്നു. നമ്മുടെ മീര പോലും കൽകട്ടായിൽ പോയി താമസിച്ചു എഴുതി ഇല്ലായിരുന്നു എങ്കിൽ 'ആരാച്ചാർ' ഉണ്ടാകുമായിരുന്നോ? 
ക്യാപ്റ്റൻ കൃഷ്ണൻ നായർ മുതൽ യൂസഫ് അലി, രവി പിള്ള വരെ വെളിയിൽ പോയി കാശുണ്ടാക്കിയ മലയാളി ബിസിനസ്സ്കാരാണു. ഒരു പക്ഷെ കേരളം ഇന്ത്യക്കു സംഭാവന ചെയ്ത മൂന്ന് നേതാക്കൾ ഇന്ത്യയുടെ ഏകീകരണത്തിനി ചുക്കാൻ പിടിച്ച വെറും പത്താം തരം മാത്രം പഠിച്ച വി.പി മേനോനും, ഇന്ത്യയിലെ ഏറ്റവും നല്ല ബ്രാൻഡും ധവള വിപ്ലവം ഉണ്ടാക്കിയ അമൂൽ വർഗീസ് കുര്യനും പിന്നെ നമ്മുടെ പ്രസിഡന്റ് ആയ കെ. ആർ നാരായണനാണ്. ഇവർക്കാർക്കും കേരളത്തിൽ ഒരു പ്രതിമയോ ഒരു പറയത്തക്ക അംഗീകാരമോ കിട്ടോയിട്ടുണ്ടോ എന്ന് സംശയം ആണ്. ഇന്ത്യൻ പത്ര പ്രവത്തനത്തിന്റെ തല തൊട്ടപ്പൻ പോത്തൻ ജോസഫ് എന്ന ചെങ്ങന്നൂർക്കാരനെ എത്ര പേർക്കറിയാം കേരളത്തിൽ? 

പിന്നെ ഇന്ത്യൻ കോർപ്പറേറ്റ് ശ്രേണിയുടെ തലപ്പെത്തിയ ജോൺ മത്തായിഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആയ കഥ. സർദാർ കെ.എം പണിക്കർ കൃഷ്ണ മേനോൻ, കെ.പി.എസ് മേനോൻ, എം.കെ.കെ നായർ, കാർട്ടൂണിസ്റ് ശങ്കർ കെ.പി.പി നമ്പ്യാർ. എം.എസ് സ്വാമിനാഥൻ അങ്ങനെ കേരളത്തിന് വെളിയിൽ പോയി നേത്രത്വ സ്ഥാനത്തേക്ക് ഉയർന്ന മലയാളികൾ നിരവധി ആണ്. 

പക്ഷെ കേരളത്തിലെ ആൾക്കാർക്ക് വേണ്ടത് പണമാണ്.ആയതിനാൽ പത്തു കാശുമായി വരുന്ന മലയാളിയോടു പാർട്ടികർക്കും പള്ളിക്കാർക്കും അമ്പല കമ്മറ്റിക്കും പിന്നെ വീട്ട് കാർക്കും വലിയ കാര്യമാണ്. ഇവിടുത്തെ നാനാ ജാതി രാഷ്ട്രീയ നേതാക്കളേം ഒരുമിച്ചു സന്തോഷ സന്നാഹങ്ങളോടെ കാണണമെങ്കിൽ നമ്മുടെ യൂസഫ് അലി മുതലാളിയോ അല്ലേൽ പിന്നെ നമ്മുടെ രവി പിള്ള സാര് ഒക്കെ നടത്തുന്ന ചടങ്ങിൽ ആണ്. നോർക്ക മുഴുവൻ അങ്ങനെ കാശുള്ളവർക്കാണ്. 

വെളിയിൽ പോയി വലിയ ശാസ്ത്രജ്ഞരും നേതൃത്വ സ്ഥാനത്തു വിജയിച്ച മലയാളികളെ ഇവിടെ ആരും അറിയില്ല. കാരണം കേരളം വളരുന്നതും തിരഞ്ഞെടുപ്പ് നയിക്കുന്നതും ഒക്കെ പണാധിപത്യത്തിൽ കൂടിയാണ്. വളരുന്ന കേരളത്തിൽ പണം ഇല്ലെങ്കിൽ പിണം എന്ന അവസ്ഥയാണ്. അതുകൊണ്ടാണ് എല്ലാ മലയാളികളും എവിടെഎങ്കിലും പോയി കൈ നിറയെ പണം ഉണ്ടാക്കാൻ വണ്ടി കയറുന്നത്. കേരളം വളരുകയാണ്. ആൾക്കാർ നാട് വിട്ടുകൊണ്ടേയിരിക്കും.

No comments: