Friday, December 14, 2018

ജനീവ ഡയലോഗുകൾ ...മുരളി തുമ്മാരുക്കുടിയും ഞാനും തമ്മിൽ :-)

ജനീവ ഡയലോഗുകൾ ...മുരളി തുമ്മാരുക്കുടിയും ഞാനും തമ്മിൽ 
ഞാൻ ആദ്യമായി ജനീവയിൽ 1995 ഇൽ എത്തിയത് ഒരു WHO അഡ്വക്കസി മീറ്റിംഗിൽ പങ്കെടുക്കാനായിരുന്നു . പിന്നീട് അത് വലിയ ഒരു കാമ്പയിന് വഴി തെളിച്ചു Massive Efforts Campaign (MEC), TB, Malaria , HIV/AIDS എന്ന വിഷയങ്ങളെകുറിച്ച് ലോകത്തെല്ലാം അവബോധം സൃഷിട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം . അന്ന് WHO യുടെ അഡ്വക്കസി ഡയരക്ടർ ക്രയ്ഗ് ആയിരിന്നു . ( വളരെ അമ്പീഷ്യസായ ആ മനുഷ്യന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രസീലില്‍ വച്ച് ആത്മഹത്യ ചെയ്തത് സങ്കടമായി ) ആ കാലത്ത് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ..അങ്ങനെ പൂനയിൽ വച്ചു നടന്ന കണ്സള്ട്ടേഷനിലാണ് MEC, ഡിസൈൻ ചെയ്യുവാൻ സഹായിച്ചത് . അങ്ങനെ ജനീവയിൽ ഞാനും കൂടി സ്ഥാപിച്ചതായിരുന്നു MEC, അന്ന് പൂനയിൽ ഡോക്ടർ ആയിരുന്ന Dr.ബോബിയെ അതിന്റ കൺസൽറ്റെന്റ് ആക്കി .ആ ഇനിയെഷീറ്റിവ് ആണ് പിന്നീട് ബോബി നേത്രത്വം നൽകിയ ഗ്ലോബൽ അഡ്വേക്കേറ്റ്സ് എന്ന സംഘടനയായത് .
ആയിടക്ക് ഞാൻ തിരുവനന്തപുരത്ത് വച്ചു കേട്ട പേരാണ് ഡോ ലാലിന്‍റെത്. Lal Sadasivan. കാണണം എന്ന് പണ്ട് തൊട്ട് വിചാരിച്ചു എങ്കിലും കണ്ടത് തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിൽ സാലറി ചലഞ്ചു ചർച്ചയിലാണ് .
മുരളി തുമ്മാരുക്കുടിയെ കുറിച്ചു ആദ്യം കേൾക്കുന്നത് അദ്ദേഹത്തിന്റ സമയത്തു കാൺപൂർ ഐ ഐ റ്റിയിൽ പി എച്ച് ഡി ചെയ്യ്തിരുന്ന എന്റെ കസിൻ ഷാജി വഴിയാണ് .ഞാൻ ഇറ്റലിയിൽ ടൂരിനിലുള്ള യു എൻ സ്റ്റാഫ്‌ കോളേജിൽ അഡ്വക്കസി ട്രെയിനിങ് കൊടുക്കുവാൻ പോകുമായിരുന്നു .ആ സമയത്താണ് ഷാജി അദ്ദേഹത്തിന്റ സുഹൃത്ത് UNEP യിൽ ചേർന്ന കാര്യം പറഞ്ഞത് .പിന്നെ 2008 ലാണ് മുരളിയെ ആദ്യമായി എന്റെ സുഹൃത്ത് ഏഷ്യനെറ്റിലെ എം ജി രാധകൃഷ്ണനു മൊരുമിച്ചു കാണുന്നത് . ആയിടക്ക് മുരളിയുടെ ബ്ലോഗ് കണ്ട് അദ്ദേഹത്തിന്റ സരസ മലയാളം ഇഷ്ട്ടപെട്ടു .
പിന്നീട് എന്റെ സുഹൃത്തും പണ്ട് അടൂർ എം എൽ ഏ യുമായിരുന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചേർന്ന് സുരക്ഷയാൻ എന്ന് അന്താരാഷ്ട്ര ദുരന്ത നിവാരണ കോണ്ഫറന്സ് 2012സംഘടിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞ പേരുകളിൽ ഒന്ന് മുരളിയുടേത് ആയിരുന്നു .അന്ന് അതു സംഘടിപ്പുക്കുന്നതിൽ Keshav MohanSekhar Lukose Kuriakose, പിന്നെ മുരളിയും Muralee Thummarukudyഎല്ലാം കൂടിയാണ് പ്രവർത്തിച്ചത് .
കേരളത്തെ കുറിച്ചുള്ള പാഷൻ ആണ് മുരളിയേയും ലാലിനെയും എന്നെയും യോജിപ്പിക്കുന്ന ഒരു ഘടകം . പിന്നെ ലോകത്തു എവിടെ ആയിരുന്നാലും മലയാളി ആണെന്നതിൽ അഭിമാനിക്കുന്നവർ .മലയാണ്മയും മലയാളവും ഉള്ളിൽ കൊണ്ട് നടക്കുന്നവർ .ലിബറൽ ചിന്താഗതിയുള്ളവർ .ഏതാണ്ട് ഒരേ പ്രായക്കാർ .മലയാളത്തിൽ എഴുതുന്ന അന്താരാഷ്ട്ര യാത്രക്കാർ .രണ്ട് പേരോടും എനിക്ക് ബഹുമാനവും ഇഷ്ടവുമാണ് .പക്ഷെ പല തരത്തിലും ലാലിന്റെയും എന്റെയും ചിന്താഗതിതിയിൽ സാമ്യം ഉണ്ട് .
മുരളിയുടെ ട്രാജിക്റ്ററിയും എന്റേതും തികച്ചും വ്യത്യസ്തമാണ് .തുടക്കം മുതലേ .ഞാൻ കരിയറിലും കരിയർ കൗൺസിലിംഗിലും വിശ്വാസം അധികം ഇല്ലാത്ത ആളാണ് . പഠിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതും ചെയ്യുന്ന ജോലിയും എല്ലാം വെത്യസ്തമാണ് . അടിസ്ഥാനപരമായി പൂനയിൽ പഠിക്കാൻ പോയപ്പോൾ തൊട്ട് ആക്റ്റീവ് സിവിക് പൊളിറ്റിക്സിന്റ് വക്താവും ലെഫ്റ്റ് ലിബറലും ഗാന്ധി -അംബേദ്കർ -നെഹ്‌റു -മാർട്ടിൻ ലൂഥർ കിംഗ് -മാർക്സ് എന്നിവരുടെ ആശയ ധാരയിൽ പെട്ടയാളാണ് .തോന്നുന്ന കാര്യം തോന്നുന്നത് പോലെ ചെയ്യുന്ന നോൺ കന്ഫെമിസ്റ്റാണ് . ഈ അന്താരാഷ്ട്ര തലത്തിലും യു എന്നിൽ ഒക്കെ പണി ചെയ്‌തേങ്കിലും ഇതിനെ കുറിച്ച് ഒക്കെ അല്പം സ്കെപ്റ്റിക് ആണ് . അൽപ്പം ക്രിട്ടിക്കൽ ഡിറ്റാച്ചുമെന്റോടെ കാണുന്നയാളാണ് .
മുരളിയും ഞാനും തമ്മിൽ ബഹുമാനവും ഇഷ്ടവും ആണെങ്കിലും ഒരു പാട് കാര്യങ്ങളിൽ സമാന അഭിപ്രായം ഉണ്ടെങ്കിലും രണ്ട് തരം അപ്പ്രോച്ചും വ്യത്യസ്ത പേഴ്സണാലിറ്റികളുമാണ് . ഞാൻ പൊതുവെ ഇറെവറെന്റ് മാവെറിക് ആക്ടിവിസ്റ്റ് പേഴ്സണാലിറ്റിയാണ് എന്നാണ് എനിക്ക്തന്നെ തോന്നുന്നത് .ഏത് ജോലിയും ബോറടിക്കുമ്പോൾ കളയും .യു എന്നിൽ അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ എനിക്ക് ബോറടിച്ചത് ആ പേഴ്സണാലിറ്റി ട്രെയിറ്റ് കൊണ്ടാണ് .ഭാഗ്യവശാൽ ചെറുപ്പം മുതലേ ജോലികൾ എന്നെ തേടി വന്നതിനാൽ അതിന് പഞ്ഞമില്ലായിരുന്നു . ആദ്യം അയിസ്‌വാളിൽ പ്രൈമറി സ്കൂളിൽ മൂന്നാം ക്‌ളാസ്സിലെ ക്ലാസ് ടീച്ചറായും , യൂണിവേഴ്സിറ്റി അദ്ധ്യാപകനായും പിന്നെ പത്ര പ്രവര്തനവുമായി ഫ്ലെർട്ട് ചെയ്തപ്പോഴും യു എന്നിൽ ആയപ്പോഴും ഒന്നും വിടാത്തതാണ് സിവിൽ സൊസൈറ്റി ആക്ടീവ്‌സം . അന്നും ഇന്നും സിസ്റ്റത്തിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യയിലും വിദേശത്തും പല സ്ഥാപനങ്ങൾ സ്ഥാപിച്ചെങ്കിലും ഞാൻ ഒരു ക്രിട്ടിക്കൽ ഇന്സൈഡ് -ഔട്ട് സൈഡർ ആണ് . ഒറ്റക്ക് നടക്കുമ്പോഴും കൂട്ടായ്‌മയിലും കൂട്ടായ പ്രവർത്തങ്ങളിലും കൂട്ടുകാരിലും വലിയ സ്നേഹത്തോടെ വിശ്വസിക്കുന്നയാളാണ്. ഒരുപാട് പേരുടെ സ്നേഹവും നന്മകളും അനുഭവിച്ചാണ് ഇത്രയും എത്തിയത് . സ്വന്തം മിടുക്കു കൊണ്ടാണ് ഇതൊന്നും നടക്കുന്നത് എന്ന് വലിയ വിശ്വാസമില്ലത്ത ആളാണ് . ഇന്ത്യയിലെയും പലയിടത്തെയും രാഷ്ട്രീയ നേതാക്കളുമായി വ്യക്തി പരമായി അടുപ്പമുണ്ടെങ്കിലും സർക്കാരിൽ നിന്നും രാഷ്ട്രീയ പാർട്ടികളുമായി അല്പം ദൂരത്തു മാറി നടക്കും .
മുരളി വളരെ കഴിവുള്ള ഒരു പ്രൊഫെഷനലാണ് . ഫോക്കസ്ഡും ഒബ്ജെക്റ്റിവ് ഡ്രിവണായി സിസ്റ്റമാറ്റിക്കായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആളാണ് . കരിയർ കൃത്യമായി പ്ലാൻ ചെയ്തു തെരെഞ്ഞടുത്ത മേഖലയിൽ ശോഭിക്കുന്നയാൾ .നല്ല നർമ്മ ബോധത്തോടെ എഴുതുന്നയാൾ .പരോപകാരി .മലയാളി നെറ്റ്വർക്കിന്റ ഉസ്താദ് . ഞാൻ ജനീവയിൽ വരാൻ തുടങ്ങിയിട്ട് 23 കൊല്ലം .പക്ഷെ നമ്മുടെ മുരളി കാരണമാണ് ജനീവയിൽ ഇത്രയും മലയാളികൾ ഉണ്ടെന്ന് മനസിലായത് .
ഞങ്ങളുടെ തികച്ചും വ്യത്യസ്തമായ രണ്ടും തരം പേഴ്സണലിറ്റി കാരണമാണ് കരിയറിനെ കുറിച്ചും രാഷ്ട്രീയത്തെകുറിച്ചും സോഷ്യൽ മീഡിയ, സർക്കാർ മുതലയവെയെ ക്കുറിച്ചുമൊക്കെ ഞങ്ങൾക്ക് രണ്ട് ആപ്പ്രോച്ച് ഉള്ളത് . പക്ഷെ പര്സപരം ബഹുമാനവും സ്നേഹവും ഉള്ള ഇന്റെഗ്രിറ്റിയുള്ള നല്ല മനുഷ്യരാണ് രണ്ടു പെരും മുരളി കരിയർ കൗണ്സിലിങിന്റ വിഖ്യാത വക്താവ് .ഞാൻ ലൈഫ് ചോയ്‌സ് ഫിലോസഫിയുടെ വക്താവ് .തികച്ചും രണ്ടു ലോക വീക്ഷണങ്ങളാണ് . മുരളി കൂടുതൽ റിയലിസ്റ്റിക്കാണ് . അതു കൊണ്ട് കാര്യങ്ങൾ സിമ്പിളായി പറയും .
ശശി തരൂർ എന്റെ സുഹൃത്താണ് .കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തിന് വോട്ടും കൊടുത്തു .എന്നാൽ അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിപ്പില്ല . ഒരാളെ സ്നേഹിക്കാനോ ബഹുമാനിക്കാനോ അയാളുടെ എല്ലാ നിലപാടുകളോടും യോജിക്കണം എന്നില്ല .ആ നിലപാട് കാരണം കാണുമ്പോൾ രണ്ടു പേർക്കും പഴയ സ്‌കൂൾ കൂട്ടുകാർ കാണുമ്പോൾ ഉള്ള പെരുത്ത സ്നേഹം .
മുരളി സ്ഥിരം പകുതി കളിയായും പകുതി കാര്യമായും ചോദിക്കുന്ന ചോദ്യമാണ് എന്നാണു തിരെഞ്ഞെടുപ്പിനു നില്‍ക്കുന്നത് എന്നത് . തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും അധികാര രാഷ്ട്രീയത്തിനും എല്ലാം അപ്പുറത്തുള്ള രാഷ്ട്രീയത്തിലാണെന്ന് പറഞ്ഞാലും മുരളി വിശ്വസിക്കുമോ എന്ന് കണ്ടറിയണം .
ഇരുപത്തി അഞ്ചു കൊല്ലമായി ലോകമാകമാനം ( 126 രാജ്യങ്ങള്‍ ) യാത്ര ചെയ്തു ജീവിതം യാത്രയും യാത്ര ജീവിതമായി കാണുന്ന ഒരു ജിപ്സിയായ എനിക്ക് ആകെ ഒരു ചിന്ന അമ്ബീഷനും കൂടിയെയുള്ളൂ സന്തോഷമായി സന്തോഷവും സ്നേഹവും പരത്തി ജീവിക്കിന്നിടത്തോളം നന്മ ചെയ്തു ജീവിക്കുക എന്നതാണ് . എംപിയും മന്ത്രി എന്നതും ഒന്നും ജീവെന്റെ പുസ്തകത്തിലില്ലാത്തത് കൊണ്ട് സന്തോഷവും സമാധാനവുണ്ട് . മുരളിയെ കാണുന്നത് സന്തോഷമുള്ള കാര്യമാണ് .
ജെ എസ് അടൂർ ഒന്നാമൻ 
Muralee Thummarukudy
ഞാനും ജോൺ സാമുവലും തമ്മിൽ...
ഈ പ്രളയം കൊണ്ടുണ്ടായ ഒരു മാറ്റം കേരളത്തിൽ അനവധി പേർക്ക് എന്നെ മുഖപരിചയമായി എന്നതാണ്.
”ചേട്ടൻ സീരിയലിൽ അഭിനയിക്കുന്ന സിനിമാതാരങ്ങളെ പോലെ എല്ലാ ചാനലിലും പോയി ഓവർ എക്സ്പോസ്ഡ് ആയി" എന്നാണ് പ്രശാന്ത് ബ്രോ പറഞ്ഞത്.
കാര്യം ദുബായ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന മലയാളികളും കൊച്ചി ഇമ്മിഗ്രെഷനിലെ ഓഫിസറും എന്നെ കാണുമ്പോഴേ മനസ്സിലാക്കുന്നതിൽ ഒരു സുഖം ഒക്കെ ഉണ്ടെങ്കിലും സത്യത്തിൽ നമ്മുടെ സ്വാതന്ത്ര്യം കുറക്കുന്ന പണിയാണ് ഈ സെലിബ്രിറ്റി പട്ടം. അതുകൊണ്ട് ഇനി ടി വിയിലും മീറ്റിംഗിലും ഉൾപ്പടെ ‘മുഖം’ കാണിക്കുന്ന പരിപാടി കുറച്ചു കൊണ്ടുവരികയാണെന്ന് പറഞ്ഞല്ലോ.
കഴിഞ്ഞ തവണ എന്നെ ഏറ്റവും അതിശയിപ്പിച്ചത് തിരുവനന്തപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പലരും എന്നെ തിരിച്ചറിഞ്ഞതാണ്. മസ്‌കോട്ട് ഹോട്ടലിൽ നിന്നും കരമനക്ക് പോകാൻ ഓട്ടോയിൽ കയറിയതാണ് ഞാൻ.
"എഴുതുന്നതെല്ലാം വായിക്കുന്നുണ്ട് കേട്ടോ", അദ്ദേഹം പറഞ്ഞു.
എനിക്ക് ആകെ സന്തോഷമായി.
"സാറെ, ആരാ ഈ ജോൺ സാമുവൽ"
"ഒരു പുലിയാണ്, നല്ല ലോക പരിചയമുള്ള ആളാണ്, ഇപ്പോൾ ബാങ്കോക്കിൽ ജോലി ചെയ്യുന്നു, ആട്ടെ, എന്താ ചോദിക്കാൻ ?"
"അല്ല, പുള്ളിക്ക് സാറുമായിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?"
"ഏയ് ഇല്ലല്ലോ, എൻറെ നല്ല സുഹൃത്താണ്, എന്താ അങ്ങനെ തോന്നാൻ?"
"പുള്ളീടെ ചില എഴുത്തൊക്കെ കാണുമ്പോൾ അങ്ങനെ തോന്നും. പോട്ടെ, എനിക്ക് തോന്നീതായിരിക്കും."
തിരുവനന്തപുരത്തെ ഓട്ടോക്കാർ മാത്രമല്ല, എൻറെ അടുത്ത സുഹൃത്തുക്കളും ഞങ്ങളെ രണ്ടുപേരേയും അറിയുന്നവരും ഇങ്ങനെ ചോദിക്കാറുണ്ട്.
പല വിഷയങ്ങളിൽ ആശയപരമായി ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പത്തു വർഷം മുൻപ് ഫേസ്ബുക്കിൽ എഴുത്തിലൂടെ പരിചയപ്പെട്ട നാൾ മുതൽ ഇന്നലെ ജനീവയിൽ കാപ്പികുടിച്ച് പിരിയുന്നത് വരെ ജോണുമായി എനിക്ക് ബഹുമാനത്തിൽ അധിഷ്ഠിതമായ സുഹൃത്ത്ബന്ധം ആണുള്ളത്.
പുനെയിലും ഡൽഹിയിലും നോർത്ത് ഈസ്റ്റിലും ഉൾപ്പടെ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ജോൺ ജോലി ചെയ്തിട്ടുണ്ട്. യു എന്നിന്റെ ഓസ്ലോ കേന്ദ്രത്തിലെ ഡയറക്ടർ ആയിരുന്നു, ഇപ്പോൾ ബാങ്കോക്കിൽ ഫോറം ഏഷ്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ ജനീവയിൽ വരുമ്പോളെല്ലാം ഞങ്ങൾ കാണാറുണ്ട്, കോഫിയും കുടിച്ച് രണ്ടോ മൂന്നോ മണിക്കൂർ കേരളത്തിലെ രാഷ്ട്രീയം ഉൾപ്പെടെ എല്ലാം സംസാരിക്കും. അടുത്ത തിരഞ്ഞെടുപ്പിന് നിൽക്കാൻ ഞാൻ ജോണിനെ നിർബന്ധിക്കും, വേണ്ട എന്ന് ജോൺ എന്നോടും പറയും. (പക്ഷെ ബാങ്കോക്കിൽ ഞാൻ പോകുമ്പോൾ ജോണിനോട് പറയാറില്ല. കാരണം കേരളത്തിൽ ഫേസ് റെകഗ്നീഷൻ വന്നതിൽ പിന്നെ അല്പം പ്രൈവറ്റ് ആയി കാര്യങ്ങൾ നടത്താൻ പറ്റുന്നത് ബാങ്കോക്കിലേ ഉള്ളൂ, അത് കളയേണ്ടല്ലോ !).
ഇംഗ്ളീഷിലും മലയാളത്തിലും ദീർഘമായും യുക്തിഭദ്രമായും ജോൺ എഴുതും. എന്നെപ്പോലെ ഉള്ള നിയോലിബറലുകൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും ഞാൻ എല്ലാം വായിക്കാറുണ്ട്. നിങ്ങളും വായിച്ചിരിക്കേണ്ടതാണ്. ജോണിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ഒരു ‘institution builder’ ആണെന്നതാണ്. ഇരുപതുകളിൽ തന്നെ ജോൺ ഓരോ സ്ഥാപനങ്ങൾ ഉണ്ടാക്കാൻ തുടങ്ങി, അതിൽ പുതിയ ആളുകളെ പരിശീലിപ്പിച്ച് ഉത്തരവാദിത്തം ഉണ്ടാക്കി കൊടുത്തു, ഓരോന്നും സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ അടുത്ത പ്രസ്ഥാനം തുടങ്ങും. ഇപ്പോളും ബാങ്കോക്കിലെ ഭാരിച്ച ജോലികൾക്കിടയിലും അടൂരിലെ ബോധിഗ്രാം എന്ന പ്രസ്ഥാനം വളർത്തിയെടുക്കുന്നു.
നിങ്ങൾ ഇനിയും Js Adoor ജോണിനെ ഫോളോ ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും ചെയ്യണം, അദ്ദേഹത്തിൻറെ എഴുത്തുകൾ വായിക്കണം, കരിയർ ഉൾപ്പടെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിൻറെ അഭിപ്രായം ശ്രദ്ധിക്കണം.
(പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും ഓവർക്കോട്ടിന്റെ ഉള്ളിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ് ദാസാ എന്ന് കാണിക്കാൻ ഒരു ചിത്രം ഇടുന്നു. മുദ്ര ശ്രദ്ധിക്കണം. അതിലും ആഴത്തിലുള്ള സാമ്യങ്ങളും ഉണ്ടെന്ന് ഇന്നലെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു, തൽക്കാലം അതിന്റെ ഫോട്ടോ ഇല്ല).
മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി

No comments: