Saturday, December 28, 2019

പുര കത്തുമ്പോൾ വീണ്ടും വാഴവെട്ടരുത്


ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാനമായ ഭരണഘടനേയെ കൃത്യമായ തയ്യാറാടെപ്പോടെ ഭരണ അധികാരത്തിന്റെ അഹങ്കാരത്തിൽ ഇല്ലായ്മ ചെയ്യുമ്പോൾ കേരളത്തിൽ സ്ഥിരം വാചക കസർത്തുകൾക്കപ്പുറം എന്തെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കോ സംയുക്തമായോ കേരളമാകെ എന്തെങ്കിലും ജനകീയ പ്രധിഷേധം തെരുവിൽ നടത്തിയോ എന്ന് ഇനിയും കണ്ടറിയണം. ഇവിടുത്തെ കക്ഷികൾ ക്ക് ഒരുമിച്ചു നിയമസഭയിൽ പ്രമേയം പാസ്സാക്കുവാൻ ഒരുമിക്കാൻ സന്നദ്ധത കാട്ടുമോ?
കേരളത്തിലാകേ ജനകീയ പ്രധിഷേധങ്ങൾ നടത്താൻ കഴിവുള്ള രണ്ടു മുന്നണികളും വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഇതുവരെ ചെയ്തോ എന്ന് സംശയമാണ്. അവിടെയും ഇവിടേയും പലരും ചില പ്രതിഷേധങ്ങൾ നടത്തി. പക്ഷേ കേരളത്തിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾ വാചക കസർത്തിന് അപ്പുറം പോകുമോ എന്ന് കണ്ടറിയണം.
അതിന് ഒരു കാരണം കേരളത്തിലുള്ളവരെ പൗര ഭേദഗതി ബിൽ ബാധിക്കില്ല എന്ന ധാരണയാണ്. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും അകലെയാണ് നമ്മൾ. പിന്നെ നമ്മൾക്കെന്ത് പ്രശ്നം എന്ന് പലരും ചോദിക്കുന്നു. കാശ്മീരിനെ ഒറ്റ രാത്രി കൊണ്ടു യൂണിയൻ ടെറിട്ടറിയാക്കി ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയപ്പോഴും പലരും ചോദിച്ചു അതിനു നമ്മൾക്കെന്താ? നമ്മൾക്ക് ഒരു പ്രശ്നവും ഇല്ല. ഇപ്പോൾ തൃപുരയിലും ആസ്സാമിലും ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു. അതിനു നമ്മൾകെന്താണ്? എന്നാണ് പല 'നല്ല മനുഷ്യരും ' ചോദിക്കുന്നത്
ഇവിടെയും ഗൾഫിലും അമേരിക്കയിലും സന്തോഷമായി കഴിയുന്ന മധ്യവർഗ സമാധാന പ്രാവുകൾ നമ്മളോട് 'പോസിറ്റീവ് ആയി ചിന്തിക്കൂ ' എന്ന് ഉത്ബോധിപ്പിക്കും. മറ്റു ചിലർ ആശ്വസിക്കും ' ഇതു ഒരു പാസിങ് ഫേസ് ആണ്‌. കാര്യങ്ങൾ എല്ലാം ശരിയാകും '. പരസ്യ സന്ഘികൾ പരസ്യമായും ഭരിക്കുന്ന പാർട്ടിയിലും പ്രതി പക്ഷ പാർട്ടികളിലും രഹസ്യ സന്ഘികൾ രഹസ്യസമായും പറയും ' അവരെ (മുസ്‌ലിങ്ങളെ ) നിലക്ക് നിർത്തണം '
വേറെ ചില കേരള ഭരണപാർട്ടി വിശ്വാസികളുടെയും ആശ്രിതർക്കും വിഷമം കേരളത്തിലെ ജനങ്ങൾ ചെയ്ത് മണ്ടത്തരത്തിലാണ്. കാരണം കേരള ഭരണ പാർട്ടിയുടെ ഇരുപത് എം പി മാർ ഉണ്ടായിരുന്നു എങ്കിൽ പാർലിമെന്റ് തിരിച്ചു വച്ചേനെ എന്നാണ് വാദം. ഭരണഘടന പ്രകാരമുള്ള ഇന്ത്യൻ ജനാധിപത്യ പുര കത്തുമ്പോൾ വാഴവെട്ടുന്നത് പല തരത്തിലാണ്.
ഒന്നു. എന്തിനും ഏതിനും രാഹുൽ ഗാന്ധിയെ ട്രോളും. വയനാട് പ്രധാനമന്ത്രിയെന്ന് വിളിച്ചു വയനാട്ടിൽ വന്നില്ലെങ്കിൽ പ്രശ്നം വന്നാൽ പ്രശ്നം. വയനാട്ടിൽ നിന്ന് ബില്ലിനെതിരെ പ്രസ്താവന ഇറക്കിയപ്പോൾ എന്തെ ഡൽഹിയിലും പാർലിമെന്റിലും ഇല്ല എന്ന ചോദ്യം. ഇവരാരും ശശി തരൂരോ, പ്രേമ ചന്ദ്രനോ, കുഞ്ഞാലികുട്ടിയോ സംസാരിച്ചത് കേട്ട് എന്ന് പോലും ഭാവിക്കില്ല. ബാക്കിയുള്ളവർ എന്ത് ചെയ്തു എന്നാണ്. എല്ലാ പാർട്ടികളിലെയും ചില അംഗങ്ങൾക്ക് മാത്രമേ ഒരു ബില്ലിൽ സംസാരിക്കാൻ ഒക്കുകയുളൂ എന്നതാണ് പാര്ലമെന്ററി ചട്ടങ്ങൾ.
പ്രശ്നം അതൊന്നും അല്ല. പാർലമെന്റിലും വെളിയിലും കോൺഗ്രസ്സും ഇടതു പക്ഷപാർട്ടികളും ഒരുമിച്ചു സംഘ പരിവാർ അജണ്ടയെ നേരിടേണ്ടതിന് പകരം പരസ്പരം ചെളിവാരിയെറിന്നതാണ് കേരളത്തിൽ അമിത് ഷാക്ക് ഇഷ്ട്ടം. കാരണം സ്വന്തം കണ്ണിലെ കോൽ നോക്കാതെ അന്യന്റെ കണ്ണിലെ കരട് കാട്ടുന്ന പണി.
കേരള ഭരണപാർട്ടി ശിങ്കിടികളും ബി ജെ പി യും ഒരു കാര്യത്തിൽ യോജിക്കും ' എല്ലാത്തിനും കാരണം കോൺഗ്രെസ്സാണ്. കൊണ്ഗ്രെസ്സ് വിമുക്ത ഭാരതവും കേരളവും മാത്രമാണ് വഴി. അത് കൊണ്ടു രണ്ടു വശത്തു നിന്നും കൊണ്ഗ്രെസ്സിന്റെ എന്തെങ്കിലും ക്രെഡിബിലിറ്റിയുണ്ടെങ്കിൽ തകർക്കുക.
ഇതിന് ഒരു കാരണം തിരെഞ്ഞെടുപ്പ് രാഷ്ട്രീയ കണക്കുകൂട്ടലാണ്. കൊണ്ഗ്രെസ്സിന്റെയും പ്രശ്നം അത് തന്നെയാണ്. വോട്ട് എങ്ങോട്ടു പോകും എന്ന് തിട്ടമില്ലാത്തത് കൊണ്ടു ഒരു വിഷയത്തിൽ ഏത്രമാത്രം ഗാഢമായി ഇടപെടണം എന്ന് തിട്ടമില്ലാത്ത അവസ്ഥ. ഓരോ നേതാക്കളും അവരുടെ മൂഡ് അനുസരിച്ചു പ്രതികരിക്കും. എക്സ്ട്രാ ജുഡിഷ്യൽ കില്ലിങിനെ കൊണ്ഗ്രെസ്സ് നേതൃത്വം അപലപിച്ചപ്പോൾ. അതിനു ഏറ്റവും കൂടുതൽ കൈയ്യടിച്ചത് കൊണ്ഗ്രെസ്സ്കാരിൽ പലരും. അത് പൊലെ ഈ ബില്ലിനെ രഹസ്യമായും ഒട്ടൊക്കെ പരസ്യമായും സപ്പോർട് ചെയ്യുന്നവർ കോൺഗ്രസിൽ ഉണ്ട്. പലപ്പോഴും കൊണ്ഗ്രെസ്സ് നയമെന്തന്നു കൊണ്ഗ്രെസ്സ്കാർക്ക് പോലും അറിയാത്ത അവസ്ഥ ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥ. മുസ്ലിംങ്ങളെ പിന്താങ്ങിയാൽ ഹിന്ദ്‌ വോട്ട് പോകുമോ ബി ജെ പി യെ വിമർശിച്ചല്ലെങ്കിൽ മുസ്ലിം വോട്ട് പോകുമോ എന്നൊക്ക ആലോചിച്ചു തലപുകച്ചു ഒക്കത്തിരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് കിട്ടിയതും ഇല്ല എന്നെ അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും. ന്യൂന പക്ഷങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും ലിബറലുകൾക്കും പൂർണ്ണമായി വിശ്വസിക്കുവാനാവാത്ത അവസ്ഥ.
പ്രതിപക്ഷ പാർട്ടികൾ അവരവർ ഭരണത്തിൽ ഉള്ളിടത്തെ തിരെഞ്ഞെടുപ്പിന് അപ്പുറം ചിന്തിക്കുന്നില്ല എന്നതും അവരവരുടെ പാർട്ടികളുടെ തിരെഞ്ഞെടുപ്പ് താല്പര്യങ്ങൾക്ക് അപ്പുറമുള്ള ജനാധിപത്യം വ്യവഹാരങ്ങൾ സെക്കണ്ടറി പൊളിറ്റിക്‌സാണ്. അടുത്ത തിരെഞ്ഞെടുപ്പു വരെയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് അപ്പുറം ഇന്ത്യൻ ജനാധിപത്യത്തെകുറിച്ചും ഭരണഘടനയെകുറിച്ചും വാചക കാസർത്തുകൾക്കപ്പുറം ജനകീയ സമരങ്ങൾക്ക് ആരും തെരുവിൽ ഇറങ്ങില്ല.
അടുത്ത തിരെഞ്ഞെടുപ്പു വരെ പരസ്പരം ചെളി വാരിഎറിഞ്ഞു പരസ്പരം ഇല്ലായ്മ ചെയ്തു ഇടങ്ങളിലാണ് ബി ജെ പി വേര് ഉറപ്പിച്ചത്.
കേരളം സേഫാണ് എന്ന തെറ്റിധാരണയിലാണ് ഒരുപാടുപേർ. പരസ്പരം ട്രോളി ബി ജെ പി യുടെ വികസിപ്പിക്കുകയാണ് എന്ന് പലരും അറിയുന്നില്ല. പുര കത്തുമ്പോൾ പരസ്പരം വാഴവെട്ടികളിക്കുന്നവർ സ്വന്തം കുഴി തോണ്ടുകയാണ് എന്ന് തിരിച്ചറിഞ്ഞാൽ അവർക്കു കൊള്ളാം.
ഇടതു വിരോധം മൂത്തു ബി ജെ പി ക്ക് വഴി വെട്ടുന്ന കോൺഗ്രെസ്സ്കാരും കൊണ്ഗ്രെസ്സ് വിരോധം മൂത്തു ബി ജെ പി ക്ക് വഴി ഒരുക്കുന്നവരും. ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഇസ്ലാമോഫൊബിയ ഉള്ളിൽ ഉള്ളവരും അത് തന്നെയാണ് ചെയ്യുന്നത്.
കേരളം സേഫ് ആണെന്ന ധാരണ മാറണം. ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളും എൻകൗണ്ടർ കില്ലിങ്ങും ഉള്ള നാടാണ്. പൊലീസിന് ഒരാളെ മാവോയിസ്റ്റോ രാജ്യ ദ്രോഹിയോ തീവ്രവാദിയോ ആക്കി ജയിലടക്കുകയോ തട്ടികളയുകയോ ചെയ്താൽ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ കൂടി വരുമ്പോൾ കേരളത്തിന്റെ ഭാവിയെ കുറിച്ചും ഓർക്കുക .
പുര കത്തുമ്പോൾ പരസ്പരം മത്സരിച്ചു വാഴവെട്ടി സ്വയം നശിക്കാതിരിക്കുക. മകൻ ചത്താലും മരുമകളുടെ കരച്ചിൽ കണ്ടാൽ മതിയെന്നത് അവസാനിപ്പിച്ചാൽ അവരവർക്ക് കൊള്ളാം.
ഇപ്പോൾ പ്രതിപക്ഷമൊന്നാകെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റി വച്ചു ഭരണഘടനക്ക് വേണ്ടി നിലകൊള്ളുകയും മെജോറിട്ടേറിയൻ രാഷ്ട്രീയ അധിനിവേശത്തിന് തടയിടേണ്ട സമയമാണ്. രാജ്യം ഒരു അടിയന്തരവസ്തയിലേക്ക് നീങ്ങുകയാണ്. അതുകൊണ്ടു യഥാർത്ഥ രാജ്യസ്നേഹികൾ ഒരുമിക്കണം.
പറഞ്ഞന്നേയുള്ളൂ.
ചെവിയുള്ളവർ കേൾക്കട്ടെ കണ്ണുള്ളവർ കാണട്ടെ.
ജെ എസ് അടൂർ

No comments: