Saturday, December 28, 2019

ഇത്‌ പൗരത്വ അമെൻഡ്മെന്റ് ബില്ലിന്റെ പ്രശ്‌നം മാത്രമല്ല .


ഇവിടെ ചിലർ പറയുന്നത് ഈ പൗരത്വ ബില്ലിൽ ഇവിടെ ഇന്ത്യയിൽ താമസിക്കുന്ന മുസ്ലീങ്ങൾക്കെതീരെ ഒന്നും ഇല്ല എന്നാണ് . പക്ഷെ എന്താണ് പ്രശ്‌നം .?.പ്രശ്നം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടേതാണ് .പ്രശ്നം വളരെ നാൾ പൊരുതി നേടിയ സ്വാതന്ത്യത്തിന്റെ ഭാവിയാണ് . പ്രശ്‌നം ഇന്ത്യ എന്ന വൈവിധ്യ സാംസ്കാരികതയുടെ ഭാവിയാണ് . പ്രശ്‌നം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചേരാതെ പേഷ്വാ ബ്രമ്മിണിക്കൽ അജണ്ടമാത്രമുണ്ടായിരുന്നവർ മതേതര ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റ അതിരു തിരിച്ചു അധീനതയിലാക്കാനുള്ള ശ്രമത്തിലാണ് . അത് കൊണ്ട് ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നം അല്ല എന്ന് തിരിച്ചറിയുക .
പ്രധാന പ്രശ്നം മത വിവേചനം ' എന്ന ത്വത്വത്തിന് ഈ ബില്ലിലൂടെ സാധുത നൽകി ഭരണഘടനയുടെ ഏറ്റവും പ്രധാനമായ ആർട്ടിക്കിൾ 14 നൽകുന്ന equality before law എന്ന ബേസിക് പ്രിൻസിപ്പളിനെ തുരങ്കം വച്ച് പൊള്ളയാക്കുന്നു എന്നതാണ് . ഭരണഘടനയുടെ മൂല്യങ്ങളിൽ പ്രധാനമായ സെക്കുലറിസം എന്നതിനെ ഇല്ലായ്‌മ ചെയ്യാനുള്ള ആദ്യപടി .
അത് മാത്രമല്ല .ഈ ബില്ലിനെകാണണ്ടത് ആസ്സാമിൽ NRC ഇൽ പെടാത്തവരുടെകൂടി പശ്ചാത്തലത്തിലാണ് . ഇന്ത്യയിൽ ആകമാനം NRC നടപ്പാക്കും എന്ന സർക്കാർ പ്ലാൻ ചെയ്യുന്നതിന്റ പശ്ചാത്തലത്തിലാണ്.
ഇത് വളരെ കൃത്യമായ പ്ലാനിങ്ങോടെ ഇന്ത്യയിലെ വിവിധ ന്യൂന പക്ഷങ്ങളെ വരുതിയിൽ നിർത്തി അവരുടെ അവകാശങ്ങളെ കണ്ടീഷനലിറ്റി വച്ച് തരം തിരിച്ചു ഇന്ത്യയെ ഗോൾവാൾക്കർ വിഭാവനം ചെയ്യുന്ന ഹിന്ദുവത്വ അജണ്ടയിൽ ഭരിക്കുക എന്ന് മെജോറൊട്ടേറിയൻ ഭരണാധിപത്യത്തിന്റ ഭാഗമാണ് .അത്പ്രവർത്തിക്കുന്നത് പല തരത്തിലാണ് .ഗുജറാത്തിൽ പരീക്ഷിച്ചത് വേണമെങ്കിൽ മൊബ് ലിഞ്ചിങ്ങും കൊലയും നടത്തി ഭയത്തിന്റെ നിശബ്ദ സൃഷ്ട്ടിച്ചു അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന അധീശ ഹിംസ രാഷ്ട്രീയം . അതുപോലെ എങ്ങനെ കോടതിയെയും പോലീസിനെയും സ്റ്റേറ്റ് പവറിനെയും ഉപയോഗിച്ച് അടിച്ചൊതുക്കി നിശബ്‌ദമാക്കാം എന്നത് .
അതോടൊപ്പം കഴിഞ്ഞ എട്ട് കൊല്ലമായി കൃത്യമായി ശിങ്കിടി മുതാളിത്വ കൂട്ട് കെട്ടിലൂടെ മീഡിയയെ വിലക്കെടുത്തു his master voice ആക്കി മധ്യ വര്ഗങ്ങള്ക്കിടയിൽ ഒരു മെജോറിറ്റിയൻ കോമൺസെൻസ് നിർമ്മിച്ച് നോം ചോംസ്കി പറഞ്ഞത് പോലെ നിരന്തരംകോൺസെന്റ് മാനുഫാക്ച്വർ ചെയ്ത് ഇന്ത്യയിൽ ഒരു സവർണ്ണ മേൽജാതി വിഭാഗത്തെ സർക്കാർ എന്ത് ചെയ്താലും ന്യായീകരിക്കുന്ന മനസ്ഥിതിയിലാക്കുക . എന്നിട്ട് സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ അല്ലെങ്കിൽ അർബൻ നക്സൽ ആക്കുക .മനുഷ്യ അവകാശങ്ങളെ പുച്ഛിച്ചു മനുഷ്യ അവകാശം പറയുന്നവരെ ഒറ്റപ്പെടുത്തുക . അങ്ങനെ ഒരു മൊബ് മനസ്ഥിതി മീഡിയയിൽ കൂടി പകരുമ്പോഴാണ് എക്സ്ട്രാ ജുഡീഷ്യൽ കൊലകൾക്കു മധ്യവർഗം കൈയടിക്കുന്നത് .
ഇവിടെ സംഭവിക്കുന്നത് എന്താണ് ? വര്ഷങ്ങളായി ശിങ്കിടി മീഡിയയുടെ സഹായത്തിൽ ഒരുതരം ഇസ്ലാമോഫോബിയ സൃഷ്ട്ടിച്ചു അത് കോമൺസെന്സാക്കാനുള്ള ഒരു ബ്രാമ്മിണിക്കൽ അജണ്ടയാണ് .അത് മാത്രമല്ല സ്റ്റേറ്റ് വയലന്സിനെ സാധുത നൽകുന്ന മധ്യവർഗ്ഗ മനസ്ഥിതി .അതുകൊണ്ടാണ് ഹൈദരാബാദിലെ ബലാൽസംഗ കൊലപാതക കേസിൽ ഒരു പ്രതിയുടെ പേര് പരസ്യപ്പെടുത്തി മറ്റ് മൂന്ന് പ്രതികളുടെ പേര് പല 'മുഖ്യ ധാര ' മാധ്യമങ്ങളും പറയാഞ്ഞത് .
സർക്കാർ കുട്ടിച്ചോറാക്കി തകർന്ന് തരിപ്പണമാക്കിയ സാമ്പത്തിക വ്യവസ്ഥിതിയിൽ ജോലി നഷ്ട്ടപ്പെടുന്ന പതിനായിരങ്ങളെ കുറിച്ച് വർത്തയില്ല . നിത്യോപക സാധനങ്ങളുടെ തീ വിലയെ കുറിച്ച് സർക്കാർ ശിങ്കിടി മാധ്യമങ്ങൾ മിണ്ടില്ല .ദളിത് സ്ത്രീകൾ ബലാത്സംഗപെട്ടാലോ കൊല്ലപ്പെട്ടാലോ വാർത്തയല്ല . കർഷകർ കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്താൽ അത് വാർത്തയല്ല .
അങ്ങനെയുള്ള സാഹചര്യത്തിലാണ് ഒരു സംസ്ഥാനത്തെ ഒരു സുപ്രഭാതത്തിൽ അടിച്ചൊതുക്കി യൂനിയൻ ടെറിറ്ററിയാക്കി മാസങ്ങളായി അവിടുത്തെ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കിലാക്കി ഇന്റർനെറ്റ് ഫോൺ വിച്ഛേദിച്ചു തോക്കിൻ മുനയിൽ നിശ്ശബ്ദരാക്കി ഒരു നാടിനെ മൊത്തം തടവറയാക്കി ' പട്ടാള സമാധാനം സാധിച്ചു എന്ന് അവകാശപ്പെടുന്നത് . രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും ശിങ്കിടി മാധ്യമങ്ങൾ എല്ലാം ഭദ്രം സമാധാനം എന്ന് പറയുമ്പോൾ അധീശത്വത്തിന്റ ആശ്രിതർ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു .
മിക്ക രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളും വാചക കസർത്തുകൾക്കപ്പുറം പോകാത്തത് അവരുടെ ഏക അജണ്ട ഭരണ അധികാര സ്വപ്നങ്ങൾ മാത്രമായി എന്നതിനാലാണ് .അടുത്ത തിരഞ്ഞെടുപ്പിനപ്പുറം കാഴ്ച്ച നഷ്ടപ്പെട്ടവർ .കരിയർ പൊളിറ്റിക്സ് ഒരു ബിസിനസ് ഓപ്‌ഷനായാടത്തോളം ആരെയൊക്കെ കാശുകൊടുത്തു വാങ്ങാമെന്നും ആരൊയൊക്കെ വിരട്ടി നിശ്ശബ്ദമാക്കാമെന്നും ഭരണ അധികാരത്തിന്റെ ഹോൾസെയിൽ വ്യവഹാരികൾക്കും അവരുടെ സ്പോണ്സര്മാരായ ശിങ്കിടി മുതലാളിമാർക്കും അറിയാമെന്ന ഒരു ഗുജറാത്ത് അപാരതയുടെ സിനിക്കൽ രാഷ്ട്രീയമാണിവിടെ കളിക്കുന്നത് .
അതെ സമയം ഭരണ അധികാര സുഖങ്ങൾക്കപ്പുറം രാഷ്ട്രീയം മറന്നു പോയ അധികാര പാരസൈറ്റുകളായ രാഷ്ട്രീയക്കാരെ പാർട്ടി വെത്യാസമേന്യ വിലക്കെടുത്തു സിനിക്കലായി ഭരണം പിടിച്ചു ജനാധിപത്യം ഒരു ദലാലി ബിസിനസ്സ് ആക്കിയാളാണ് പുതിയ നിയമങ്ങൾ എല്ലാം അവതരിപ്പിക്കുന്നത് .
മെസേജ് ക്ലിയറാണ്. അഞ്ചേക്കർ ദാക്ഷണ്യത്തിൽ ഞങ്ങൾ പറയുന്നത് നിശ്ശബ്ദമായി അംഗീകരിച്ചാൽ നിങ്ങൾക്ക് കൊള്ളാം .
ഇന്നലെ ആംഗ്ലോ ഇന്ത്യൻ പാർലമെന്റ് അംഗ്വത്വം റദ്ദാക്കാനുള്ള നടപടി ചർച്ചപോലുമായില്ല .ഇനിയും യൂണിയൻ സിവിൽ കോഡ് .അത് കഴിഞ്ഞു അടിയന്തരാവസ്ഥയെയും കോൺഗ്രെസ്സിനെയും കുറ്റപ്പെടുത്തി ഭരണഘടനയിലെ സെക്കുലറിസം വെട്ടും .പിന്നെ ആർട്ടിക്കിൾ 30- 31 .
ചുരുക്കത്തിൽ എൻ ആർ സി യും പൗര അമൻറ്മെൻറ് ബില്ലും എല്ലാം ഭരണഘടനയെ ഉള്ളിൽ നിന്ന് ടോർപിഡോ ചെയ്യുക എന്നതിന്റെ ഭാഗമാണ് .
അധികാര ഭരണത്തിൽ ഇരുന്ന് മേദസ്സ് പിടിച്ചു ചന്തിക്ക് തഴമ്പു വീണു വാതരോഗത്താൽ കഷ്ട്ടപ്പെടുന്ന പഴയ നേതാക്കൾക്ക് റോഡിലിറങ്ങി സമരം ചെയ്യാനോ ജയിലിൽ പോകാനോ സാധികാത്ത അവസ്ഥയിൽ ജനം നിശബ്ദം അനുസരിക്കും എന്നാണ് ഭരണത്തിലുള്ളവരുടെ കണക്കുകൂട്ടൽ .
ഒരു നാൾ ജനം ഇളകുമെന്നും പുതിയ നേതാക്കൾ ഉദയം ചെയ്യും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത് . അധികാരം എന്ന് അധികം ദുർവിനിയോഗം ചെയ്തിട്ടുണ്ടോ അന്ന് ജനങ്ങൾ ഇളകും അവരിൽ നിന്ന് നേതാക്കളും .ഇത് ഇന്ത്യയാണ് .ഞങ്ങളുടെയും രാജ്യം .ഇങ്ങനെയുള്ള അവസരത്തിൽ നിശ്ശബ്ദരായിക്കരുത് .
മാർട്ടിൻ ലൂതർകിംഗ് പറഞ്ഞതാണ് കാര്യം
There comes a time when silence is betrayal." "Our lives begin to end the day we become silent about things that matter." "In the end, we will remember not the words of our enemies, but the silence of our friends."
ജെ എസ് അടൂർ .

No comments: