Saturday, June 11, 2016

ഒറ്റപെടലുകളുടെ പുതിയ ഭൂമിക.


കേരളത്തിലെ സാമ്പത്തിക വളർച്ചക്കൊപ്പം ഉണ്ടായ സാമൂഹ്യക മാറ്റങ്ങളിൽ ഒന്ന് ജനന നിരക്ക് കുറഞ്ഞു വരുന്നതു മായി ബന്ധപ്പെട്ടതാണ്. കേരളത്തിൽ ഇപ്പോഴുള്ള രണ്ടു തലമുറകൾ പുതിയ പണാധിപത്യ സാമ്പത്തിക സംസ്കാരത്തിനും പഴയ പാരമ്പര്യ യാഥാസ്ഥിക കാഴ്ചപ്പാടുകൾക്കും ഇടയിൽ ഉള്ള സംഘർഷങ്ങളിൽ പലവിധ ഒത്തുതീർപ്പുകളുമായി സമരസപ്പെടുന്ന അവസ്ഥയിൽ ആണ്. എന്നാൽ 1990കൾക്ക് ശേഷം ജനിച്ച തലമുറ പുതിയ പണാധിപത്യ സാമൂഹിക സംസ്‌കാരവുമായി കൂടുതൽ താദാത്മ്യം ഉള്ളവരാണ്.
കേരളത്തിൽ ഏറ്റവും ജനന നിരക്ക് കുറഞ്ഞ ജില്ല പത്തനംതിട്ട ജില്ല ആണ്. അവിടെ ജനന നിരക്ക് കുറഞ്ഞു വരുന്നതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായ ഒന്ന് ആ ജില്ലയിൽ ഉണ്ടായ സാമ്പത്തിക, സാമൂഹിക വളർച്ചയാണ്. ഈ സാമ്പത്തിക വളർച്ചക്കു പ്രധാന കാരണം പ്രവാസ പണവും അത് ഉണ്ടാക്കുന്ന സമൂഹിക മാറ്റവും ആണ്. കൂടുതൽ ചെറുപ്പക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫ് നാടുകളിലും ഇൻഡിയിലെ നഗരങ്ങളിലും ഒക്കെ കുടി ഏറുമ്പോൾ ജനന നിരക്ക് സ്വാഭികമായി കുറയും.
പണാധിപത്യ സാമൂഹിക-സാമ്പത്തിക ഉപഭോഗ സംസ്കാരത്തിൽ പിടിച്ചു നിൽക്കണം എങ്കിൽ കൂടുതൽ പണം വേണം. ഉപഭോഗ സാമൂഹിക സാസ്‌കാരിക പരിസരങ്ങളിൽ പകലന്തിയോളം ഭാര്യയും ഭർത്താവും പണിയെടുത്തു അടുത്ത മാസം കൊടുക്കണ്ട ഇ.എം.ഐ (equal monthly instalment) എന്ന ഓമനപ്പേരിൽ ഉള്ള കട ബാധ്യതകളെ കുറിച്ച് വേവലാതിപെടുന്നവർക്ക് രതിക്കോ ഭോഗത്തിനോ ഒന്നും സമയമില്ലാത്ത വല്ലാത്തൊരാവസ്ഥയിൽ ആണ് പുതിയ തലമുറ. ജീവിക്കുവാനും വീട് വാങ്ങാനും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനു ഒക്കെ ചിലവ് അനുദിനം കൂടുമ്പോൾ കുട്ടികളെ ഒരു സാമ്പത്തിക ബാധ്യതായായി കണ്ടു തുടങ്ങുന്നവരുണ്ടു. അതുകൊണ്ട് തന്നെ ഒരു കുട്ടിയിൽ അധികമായാൽ പ്രശ്നമാണ് എന്ന് കരുതുന്നവരുടെ എണ്ണം ഇവിടെ കൂടി വരുന്നുണ്ട്.
ഇരുപത് കൊല്ലം മുമ്പ് വിവാഹ പ്രായം ഇരുപത് വയസ്സുകളിൽ ആയിരുന്നു എങ്കിൽ ഇന്നത് മുപ്പതുകളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. എത്രയും പണം ഉണ്ടാക്കി ഉപഭോഗ സംസ്കാരവുമായി സമരസപ്പെട്ടു ജീവിക്കുവാനുള്ള പങ്കപാടിൽ കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചാലും ഉണ്ടാകാത്ത അവസ്ഥയിൽ ഇന്ന് കേരളത്തിൽ ഏറ്റവും ലാഭകരമായി നടക്കുന്നത് ഫെർട്ടിലിറ്റി ക്ലിനിക്കുകളും ആശുപതികളും ആണ്. ഇതിന്റെ ഒക്കെ ഫലമായി കേരളത്തിൽ മലയാളികളുടെ എണ്ണം അടുത്ത ഇരുപത് വർഷങ്ങളിൽ വീണ്ടും കുറയും.
ഇതിൽ നിന്നും ഉണ്ടാകുന്ന സമൂഹിക സാമ്പത്തിക സാംസ്കാരിക പ്രത്യാഘാതങ്ങൾ പലതാണ്.
1) കുട്ടികളുടെ എണ്ണം കുറയുകയും , പ്രായമായവരുടെ എണ്ണം കൂട്ടുകയും ചെയ്യുമ്പോൾ കേരളം ഒരു പ്രായമുള്ളവരുടെ (aging society) ഒരു സമൂഹം ആയി മാറിക്കൊണ്ടിരിക്കും.
ഇത് ഭാവിയിൽ കേരളത്തിന്റെ ഉൽപ്പാദന ക്ഷ്മതയെയും (productive capacity), പ്രത്യുൽപ്പാദന ശേഷിയെയും (reproductive capability) കുറയ്ക്കും. ആരോഗ്യത്തിനുള്ള ചിലവ് വർദ്ധിക്കും. ആയുർ ദൈർഘ്യം കൂട്ടുന്നത് അനുസരിച്ചു സർക്കാരിന്റെ പെൻഷൻ ബാധ്യത കൂടും. ഇതെല്ലം കേരളത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉയർത്തും.
കുട്ടികളുടെ എണ്ണം കുറയുകയും അവരിൽ നല്ലൊരു വിഭാഗം പ്രവാസികൾ ആയി മാറുമ്പോൾ പ്രായമായവർ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകാം. വർധ്യക്യത്തിൽ അവരുടെ ആരോഗ്യ പരി രക്ഷക്ക് ആരും സഹായിക്കാനില്ലാത്ത ഒരു അവസ്ഥയിൽ ആകാം. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ഇല്ലാതെ സ്‌കൂളുകൾ അടക്കുമ്പോൾ അവ വൃദ്ധ വയോജന സദനങ്ങൾ ആകാനുള്ള സാധ്യത ഉണ്ട്.
2)കുട്ടികളുടെ എണ്ണം കുറയുകയും സ്‌കൂളുകളുടെ എണ്ണം കൂട്ടുകയും ചെയ്താൽ ഇപ്പോഴുള്ള പല സ്‌കൂളുകളും വരും വർഷങ്ങളിൽ പഠിക്കാൻ വിദ്യാർഥികൾ ഇല്ലാത്തതിനാൽ പൂട്ടേണ്ടി വരും. ഞാൻ പഠിച്ച സർക്കാർ പ്രൈമറി സ്‌കൂളിൽ മുന്നൂറോളം കുട്ടികൾ ഉണ്ടായിരുന്നു. ഇന്നത് അറുപതിൽ താഴെ. കേരളത്തിലെ പല ഗ്രാമങ്ങളിലെയും സ്ഥിതി ഇതാണ്.
ഒരു ഉപഭോഗ സമൂഹിക സാംസ്കാരിക ചുറ്റുപാടിൽ വിദ്യാഭ്യാസവും ഒരു ഉപഭോഗ സർവീസ് മേഖല ആയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്‌കൂൾ ഇന്ന് വിദ്യാലയം എന്നതിൽ ഉപരി ഒരു അഭിമാന ചിഹ്നം(status symbol) ആയി പരിണമിച്ചിരിക്കുന്നു. ഒരു കുട്ടിയെ രണ്ടു കുട്ടികളോ ഉള്ളപ്പോൾ അവരെ നല്ല നിലയും വിലയും ഉള്ള സ്‌കൂളുകളിൽ വിടണം എന്ന സാമൂഹിക മനഃശാസ്ത്രം ഇവിടെ സ്‌കൂളുകളുടെ ഒരു പുതിയ വിപണി ഉണ്ടാക്കി.
കഴിഞ്ഞ നൂറു കൊല്ലങ്ങൾക്ക് മുൻപ് കേരളത്തിൽ വിദ്യാലയങ്ങൾ ഉണ്ടായി വന്നത് ഒരു സാമൂഹിക സാംസ്കാരിക നവോദ്ധാനത്തിൻറെ അടയാളങ്ങൾ ആയിട്ടാണ്. ഇപ്പോൾ വിദ്യാലയങ്ങൾ കുറയുകയും സ്‌കൂൾ വിപണി കൂട്ടുകയും ചെയ്തു. അതുകൊണ്ടു സ്‌കൂൾ ഇന്ന് ലാഭകരമായ ഒരു കച്ചവട വാണിജ്യ സംരംഭം ആണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസവും ആയി യാതൊരു ബന്ധവും ഇല്ലാത്ത അബ്കാരികളും, ബിസിനസ്സുകാരും സ്ക്കൂൾ ഒരു 'ഇൻവെസ്റ്മെന്റു' അവസരമായി കണ്ടു കാശു വിദ്യാഭ്യാസ വിപണിയിൽ ഇറക്കി ലാഭം ഉണ്ടാക്കുവാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ യാണ് കേരളത്തിൽ സെൽഫ്-ഫൈനൻസിങ് കോളജുകൾ കൂണുകൾ പോലെ വളർന്നത്. ഇതിൽ മിക്ക കോളജുകളും വിദ്യാഭ്യാസമായി ഒരു ബന്ധവും ഇല്ലാത്ത വെറും കച്ചവടക്കാർ നടത്തുന്ന തരികിട സംരംഭങ്ങൾ ആണ്.
ഇങ്ങനെയുള്ള അവസ്ഥയിൽ ആണ് കുട്ടികളുടെ 'വിദ്യാഭ്യാസവും' ഒരു 'ഇൻവെസ്റ്മെന്റു'ആയി മാത പിതാക്കൾ കണ്ടു തുടങ്ങുന്നത്. കൂടുതൽ പണം മുടക്കി നല്ല 'വിലയും' , 'നിലയും' ഉള്ള വിപണിയിൽ ബ്രാൻഡ് വാല്യൂ ഉള്ള സ്കൂളികളിലും കോളേജുകളിലും പഠിപ്പിച്ചു 'വിജയിപ്പിച്ചു' ഇറങ്ങിയാൽ ജോലി വിപണിയിൽ വില പേശി വലിയ ശമ്പളം വാങ്ങാം എന്ന ഒരു സാമുഹിക മനശാസ്ത്രം ഇവിട് സംഭവിക്കുന്നു.
ഇവിടെ വിദ്യാഭ്യാസത്തിന്റെ വാണിജ്യ-വിപണിവൽക്കരണത്തോടൊപ്പം നടക്കുന്ന അപകടരമായ ഒരു മാറ്റം ഉണ്ട്. അത് വിദ്യാഭ്യത്തിന്റെ വർഗീയവൾക്കരണം ആണ്. അതാത് ജാതി മത വിഭാഗങ്ങൾ അവരുടെ സ്‌കൂളുകളിൽ അവരവരുടെ ജാതി മതത്തിൽ ഉള്ള കുട്ടികളെ നിർബന്ധിച്ചു ചേർക്കുന്ന അവസ്ഥ ചില ഇടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഇത് പൊതു വിദ്യാഭ്യാസത്തിന്റെ സംസ്കാരത്തെ തുരങ്കം വെക്കുക മാത്രമല്ല ചെയ്യുന്നത്. ഒരേ ജാതിയിലും മതത്തിലും ഉള്ള കുട്ടികൾ ഒരു സ്‌കൂളിൽ ഉണ്ടായാൽ അവർക്കു മറ്റു ജാതി മതങ്ങളിൽ ഉള്ളവരുമായി സമൂഹിക സംസർഗ്ഗം കുറയും. ഇത് സമൂഹത്തിൽ കൂടുതൽ ചേരി തിരുവകൾക്കു ഇട നൽകാനുള്ള സാധ്യത കൂടുതൽ ആണ്.
അത് മാത്രമല്ല , കൂടുതൽ കുട്ടികൾ കേരളത്തിനോ ഇന്ത്യക്കു വെളിയിൽ പോയി പഠിക്കുമ്പോൾ ഇവിടുത്തെ കോളജുകളിൽ കുട്ടികളുടെ എണ്ണം കുറയും. അതിന്റെ കൂടെ ജനന നിരക്ക് കുറയുമ്പോൾ പല കോളജുകളിലും ചേരാൻ ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് ചില ദശകങ്ങൾക്കു ഉള്ളിൽ മാറാൻ സാധ്യത ഉണ്ട്. ഇന്നത്തെ പല സെൽഫ് ഫിനാൻസ് കോളജുകൾ ഹോട്ടലുകളോ ബാറുകളോ വ്യവസായ സംരംഭങ്ങളോ ആയാൽ അതിശയിക്കേണ്ടതില്ല.
3) ജനന നിരക്ക് കുറയുകയും സാമ്പത്തിക വളർച്ച കൂട്ടുകയും ചെയ്യുമ്പോൾ പൊതുവെ വ്യക്തിക്കു അതിജീവനത്തിനുള്ള സ്വാർത്ഥത കൂടും. ഒരു നഗരവത്കൃത സമൂഹത്തിലെ ഒറ്റയ്ക്ക് ജീവിക്കുന്ന കുടുംബങ്ങളിൽ ഒറ്റയ്ക്ക് ജീവിച്ചു മത്സരാധിഷ്ഠ സമൂഹത്തിൽ ഒറ്റയ്ക്ക് വളരുന്നു വലുതാകുമ്പോൾ പലപ്പോഴും ഒറ്റപ്പെടലിൽ നിന്നുള്ള മാനസിക പ്രശങ്ങൾക്കു ഇട നൽകിയേക്കും. ഇത് പലപ്പോഴും വിവാഹ ബന്ധങ്ങളെ മാത്രമല്ല ബാധിക്കുന്നത്.
പുതിയ പണാധിപത്യ ഉപഭോഗ സമൂഹത്തിൽ ഒരു വ്യക്തിക്ക് ഒറ്റപ്പെടലിൽ നിന്നും പിന്തള്ളപ്പെടലിൽ നിന്നുമൊക്കെ പുതിയ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെ ആണ്. കേരളത്തിൽ മാനസിക ആരോഗ്യ നിലക്ക് പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. ഒരു പരിധി വരെ ഇങ്ങനെ യുള്ള പുതിയ മാനസിക പിരിമുറുക്കങ്ങൾ പലരിലും മദ്യാസക്തി കൂട്ടാനുള്ള സാധ്യതകൾ കൂട്ടുന്നു.
മാറുന്ന കേരളത്തിൽ "നാം രണ്ടു നമുക്കു രണ്ടു " എന്ന പഴയ കുടുംബാസൂത്രണ സമവ്യക്യത്തിൽ നിന്നും. 'നമ്മൾ രണ്ടു നമ്മുക്ക് വേണ്ട" എന്ന പുതിയ സംവാക്യത്തിലേക്ക് പുതിയ തലമുറയിലുള്ള കുറെ ആളുകളെങ്കിലും മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല.
കേരളത്തിലെ പുതിയ ഒറ്റപെടലുകളുടെ ഭൂമി ശാസ്ത്രം ഇനിയും തെളിഞ്ഞു വരേണ്ടിയിരിക്കുന്നു. കേരളം കൂടുതൽ വ്യക്തി കേന്ദ്രീകൃത സമൂഹം ആയി പരിണമിക്കുമ്പോൾ അത് കേരളത്തിലെ സമൂഹത്തിലും സാസ്‌കാരിക രംഗത്തും രാഷ്ട്രീയ കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കും.

LikeShow More Reactions
Comment

No comments: