Wednesday, March 29, 2017

അമേരിക്കന്‍ സ്വപ്നങ്ങളുടെ ദിശാസന്ധി


ജോണ്‍ സാമുവല്‍
സ്വപ്നങ്ങള്‍ വിതച്ചാണ് അമേരിക്ക എന്ന രാജ്യം തന്നെ രൂപപെട്ടതു . മറ്റു രാജ്യങ്ങളില്‍ നിന്നും അമേരിക്ക വ്യത്യസ്തമാകുന്നത് അത് നിര്മ്മിക്കപ്പെട്ടിരിക്കുന്നത് തന്നെ കുടിയെറ്റക്കാരുടെ സ്വപ്നങ്ങളിലാണ്‌ എന്നതാണ് .
ഇന്ന് നാം അമേരിക്കയെന്ന പേരിലറിയപ്പെടുന്ന ഭൂവിഭാഗത്തില്‍ ജീവിചിരുന്ന മനുഷ്യരെയും സമൂഹത്തെയും നിര്‍മാര്ജനം ചെയ്തും അധീനപ്പെടുത്തിയും അന്യധീനപ്പെടുത്തിയുമാണ് ഇന്നത്തെ അമരിക്ക ഉടലെടുത്തത് തന്നെ.
അമേരിക്ക എന്ന രാജ്യത്തിന്‍റെ ഡി എന്‍ ഏ യില്‍ തന്നെ രണ്ടു ഘടകങ്ങള്‍ ഉണ്ട്. ഒന്ന് പ്രയാണപെട്ട പ്രവാസികളുടെ സ്വപ്നങ്ങള്‍ വിതച്ചു നൂറു മേനി വിളവു നല്‍കുന്ന നാട് . രണ്ടു അധീശത്വ ഹിംസ പുലര്‍ത്തുന്ന നാട്. ഇതിലെ സ്വപ്നങ്ങളുടെ അമേരിക്ക ലോകത്തുള്ള എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സ്വപങ്ങളും വാഗ്ദാനം നല്‍കി മോഹിപ്പിച്ച നാടാണ്. എന്നാല്‍ അക്രമോല്സുക ഹിംസയുടെ ഇരകളായിരുന്നു അമേരിക്കന്‍ ഇന്ത്യക്കാര്‍ എന്ന് അറിയപ്പെട്ടിരുന്ന അവിടുത്തെ ആദിവാസികളും പിന്നെ അടിമത്തതിലൂടെ ചൂഷണം ചെയ്യപ്പെട്ട അഫ്രിക്കയ്യില്‍ നിന്ന് കൊണ്ട് വന്ന മനുഷ്യരും. ഒരു പക്ഷെ അമേരിക്കന്‍ കൌ ബോയി എന്ന പ്രതീകം അമേരിക്കന്‍ സ്വപ്നങ്ങലെയും അക്രമോല്സുകതെയും ഒരു പോലെ വിളക്കിചേര്‍ത്ത പുരുഷ മേധാവിതത്തിന്റെ ആള്‍ രൂപമാണ്‌ .
ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയുടെ സാമ്പത്തിക -സാങ്കേതിക ഉയര്‍ച്ചെക്ക് കാരണം അത് ലോകെമ്പടുള്ള സ്വപനങ്ങള്‍ ഉള്ള ആളുകളെ ആകര്‍ഷിച്ചു എന്നുള്ളതാണ്. അഭയാര്തികളെയും സ്വപ്നങ്ങള്‍ ഉള്ളവരെയും ആകര്ഷിച്ച്ചാണ് അമേരിക്ക ഇന്ന് കാണുന്ന അമേരിക്കയായത് . ലോകത്ത് എമ്പാടുമുള്ള കഴിവുല്ലവരുടെയും, ശാസ്ത്രന്ജരുടെയും പ്രൊഫഷണല്‍ വിദഗ്ദരുടെയും , സംരംഭകരുടെയും സ്വപ്നങ്ങളുടെ വിളനിലമായതിനാലാണ്‌ അത് ഒരു സാമ്പത്തിക- സാങ്കേതിക ശക്തിയായി ഉയര്‍ന്നത് .
എന്നാല്‍ അമേരിക്കന്‍ സ്വപ്നങ്ങള്‍ അസ്തമിച്ചുകൊണ്ടിരിരിക്കുകയും അമേരിക്കന്‍ അക്രമോല്സുകുത കൂടുകയും ചെയ്യുമ്പോള്‍ അമേരിക്കയുടെ സാധുതയും സാമ്പത്തികശക്തിയും ഏറെ താമസിയാതെ പ്രതിസന്ധികളെ നേരിടും.
അതുകൊണ്ട് തന്നെ അനുകൂല അവസരങ്ങള്ടെയും ,പഠനത്തിന്‍റെയും, സങ്കേതിക വിജ്ഞാനത്തിന്‍റെയും, ഓജസ്സുള്ള സാംസ്കാരിക വൈവിധ്യത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും നാടായ അമേരിക്ക --- മാഞ്ഞുപോകുമെന്ന അപകടസാദ്ധ്യതയിലാണ്. അമേരിക്കന്‍ അഭിവൃദ്ധിക്കു ഒരു വലിയ പരിധിയോളം പ്രേരകമായിരുന്നത് അമേരിക്കന്‍ സ്വപ്നമാണ് --- ലോകമെമ്പാടുമുള്ള, ബുദ്ധിവൈഭവവും അഭിവാഞ്ഛയും ഒരുപോലെയുള്ള, അത്യന്തം ഉത്തേജിതരായ ചിലരെ ആകര്‍ഷിക്കാനുള്ള അതിനുള്ള കെല്‍പ്പാണ്. അതു അമേരിക്കയെ ഒരാഗോള സാംസ്കാരിക സാമ്പത്തിക ശക്തിയായി (സോഫ്റ്റ്‌ പവര്‍) ഉയര്‍ന്നു വരാന്‍ സഹായിച്ചു; ചിന്തകളുടെയും, അദ്ധ്യയനത്തിന്‍റെയും, ശാസ്ത്രത്തിന്‍റെയും, സാങ്കേതികവിദ്യയുടെയും, വാര്‍ത്താവിനിമയത്തിന്‍റെയും മുന്നണിയില്‍ നില്‍ക്കാന്‍ സഹായിച്ചു; അങ്ങിനെ ഊര്‍ജ്ജസ്വലമായ ഒരു വിപണിയും അഭിവൃദ്ധിയിലേക്കു കുതിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയും ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു.
നവയാഥാസ്ഥിതിക രാഷ്ട്രീയത്തിന്‍റെ ഉദയവും, അമേരിക്കന്‍ അധികാരത്തിന്‍റെ പ്രാഥമിക സ്രോതസ്സായി ഏകപക്ഷീയമായ സൈനിക ശക്തിയെ അത്യധികമായി ആശ്രയിക്കുന്നതും അമേരിക്കന്‍ സ്വപ്നത്തെ, അതിന്‍റെ ബഹുസ്വര സാംസ്കാരികതയെ, ജനപ്രീതിയെ, സാമ്പത്തികവ്യവസ്ഥയെ ദുര്‍ബ്ബലമാക്കുന്നതായി തോന്നുന്നു.
സമവായവും സമാധാനവും സൃഷ്ടിക്കാനുള്ള കഴിവു അമേരിക്കന്‍ വിദേശനയത്തിനു അതിവേഗം നഷ്ടപ്പെടുകയാണ്. അതിപ്പോള്‍ കൂടുതല്‍ക്കൂടുതല്‍ നിര്‍വചിക്കപ്പെടുന്നത് സംഘര്‍ഷവും, അക്രമവും, യുദ്ധവും സംജാതമാക്കുനുള്ള അതിന്‍റെ പ്രാപ്തിയുടെ പേരിലാണ്.
ചിന്താശക്തിയെക്കാള്‍ കൂടുതല്‍ തടിമിടുക്കുകൊണ്ടു മുമ്പോട്ടു പോകാനുള്ള ഇപ്പോഴത്തെ പ്രവണത അമേരിക്കയിലെ വൈവിദ്ധ്യമാര്‍ന്ന ജനസമൂഹങ്ങളില്‍ സുരക്ഷയെക്കുറിച്ചുള്ള സംശയരോഗം സൃഷ്ടിക്കും.
അത്യധികം പ്രചോദിതരും പ്രഗല്‍ഭരുമായ
പലര്‍ക്കും അമേരിക്ക ലോകത്തിലെ തങ്ങളുടെ ലക്ഷ്യസ്ഥാനമാകുന്നതു ഇല്ലാതെയാകുന്ന സാദ്ധ്യതയും സംജാതമാകും. ഇതു തൊടുത്തുവിടുന്ന സാമ്പത്തികപ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാകും. ഇത് അമേരിക്കയെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത് .
ഇന്ത്യയും ചൈനയുമടക്കമുള്ള നിരവധി സാമ്പത്തികശക്തികളുടെ അതിപ്രധാന വ്യാപാരപങ്കാളികളിലൊന്നാണ് അമേരിക്ക. അമേരിക്കയിലെ ആവശ്യങ്ങളെ അങ്ങേയറ്റം ആശ്രയിച്ചിരിക്കുന്നതാണ് അന്താരാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി. ഒരു രാജ്യത്തിലെ സാമ്പത്തികനയങ്ങളും, തല്‍ഫലമായുണ്ടാകുന്ന രാഷ്ട്രീയപരിണതികളും, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ അവയുണ്ടാക്കുന്ന പ്രഭാവവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന കാര്യവും മറന്നുകൂടാ.
“സമ്പദ് വ്യവസ്ഥ ശക്തവും, ഉത്പാദനക്ഷമവും, സമൃദ്ധവുമാണ്,” എന്നാണ് ജോര്‍ജ്ജ് ബുഷ്‌ ഈയിടെ വീമ്പിളക്കിയത്. 1928 ഡിസംബര്‍ 4നു പ്രസിഡണ്ട് കാല്‍വിന്‍ കൂളിജ് കോണ്‍ഗ്രസ്സിനു നല്‍കിയ സന്ദേശവുമായി ഇതിനെ താരതമ്യം ചെയ്യുന്നതു പ്രയോജനപ്രദമായിരിക്കും. “വിപുലപ്പെടുന്ന ഉല്‍പ്പാദനം ഉപഭോഗിക്കുന്നത് സ്വദേശത്തെ വളര്‍ന്നുവരുന്ന ആവശ്യവും വിദേശത്തെ വ്യാപരവുമാണ്. നമ്മുടെ രാജ്യത്തിനു വര്‍ത്തമാനകാലത്തെ സംതൃപ്തിയോടെ നോക്കിക്കാണാം; ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെ പ്രതീക്ഷിക്കാം.”
ഇതു പ്രസ്താവിച്ചു ഒരു കൊല്ലം കഴിയും മുമ്പ്, 1929 ഒക്ടോബര്‍ 29നു, ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ചിന്‍റെ ഭീമന്‍ പതനം ലോകമനുഭവിച്ചു; മുതലാളിത്തത്തിന്‍റെ ചരിത്രത്തിലെ, ഒരു പക്ഷേ, ഏറ്റവും തീവ്രവേദനയാര്‍ന്ന അനുഭവം. ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഏറെക്കുറയാത്ത സാര്‍വത്രികതയും, അതിന്‍റെ രാഷ്ട്രീയ വിവക്ഷകളും മറക്കാന്‍ മാത്രം വിദൂരത്തിലല്ലോ.
ബുഷ്‌ തിരക്കിട്ടു ഇറാഖില്‍ നിഴല്‍ യുദ്ധവും, ആഗോള തലത്തില്‍ “ഭീകരപ്പോരാട്ടവും” നടത്തുമ്പോള്‍, അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അത്ര സുഖകരമായൊരു ദൃശ്യമല്ല കാഴ്ച്ച വെക്കുന്നത്. ഈ വര്‍ഷത്തെ 3.5%മെന്നു ഗണിക്കപ്പെട്ട വളര്‍ച്ചയും, 4.6% ത്തിലേക്കു താഴ്ന്നിരിക്കുന്ന തൊഴിലില്ലായ്മയും, ലാഭക്കൊഴുപ്പുമൊക്കെ നോക്കുമ്പോള്‍, സാമ്പത്തിക സ്ഥിതി സംപുഷ്ടമെന്നു തോന്നിയേക്കാം. എന്നാല്‍, മറ്റു പ്രധാന സൂചികകള്‍ നിരീക്ഷിച്ചാല്‍, പ്രതീക്ഷക്കത്ര വക കാണുന്നില്ല.
മൊത്തത്തിലായാലും, GDPയുടെ അനുപാതത്തിലായാലും, അമേരിക്കന്‍ വ്യാപാരക്കമ്മി മുമ്പെങ്ങുമില്ലാതിരുന്നത്രയാണ്... 2005ലതു $ 800 ബില്യണിലെത്തി നില്‍ക്കുന്നു; GDPയുടെ ഏകദേശം 7%. 1990 മുതലിങ്ങോട്ട്‌ $ 4.5 ട്രില്യണായി കമ്മി വളര്‍ന്നിരിക്കുന്നുവെന്നു സാരം. ലോഹാവശിഷ്ടങ്ങളും പാഴ്ക്കടലാസുകളുമാണ് ഏറ്റവും വലിയ കയറ്റുമതി ചരക്കുകളില്‍ രണ്ടെണ്ണം. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭീമമായൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടാകാനുള്ള സാദ്ധ്യത 75 ശതമാനമാണെന്നാണ് മുന്‍ ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ പോള്‍ വോള്‍ക്കര്‍ പ്രവചിക്കുന്നത്.
യു. എസ്‌. ഡോളറുകളുടെ വലിയൊരോഹരി അമേരിക്കക്കു പുറത്തുണ്ട്. ജപ്പാനിലതു സുമാറൊരു ട്രില്യന്‍ വരും. ചൈനയും സൌദി അറേബ്യയും പിറകിലല്ല. പെരുകിവരുന്ന കടം കൈകാര്യം ചെയ്യാന്‍ അമേരിക്ക ഡോളറിന്‍റെ മൂല്യശോഷണത്തിനു തുടക്കമിടാനും, ഒപ്പം അമേരിക്കകത്തു പലിശനിരക്കുകള്‍ കൂട്ടാനുമുള്ള സാദ്ധ്യത വലുതാണ്‌. ഇതു അന്താരാഷ്ട്രീയ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിക്കും.
ഇറാഖിലെ യുദ്ധത്തിനും, ഒപ്പം “ഭീകരപ്പോരാട്ടത്തിനും” വേണ്ടിയുള്ള നിത്യേന പെരുകുന്ന ചെലവുകള്‍ സാമൂഹിക മേഖലകള്‍ക്കുള്ള പണം ചുരുക്കും. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവുമടക്കമുള്ള സാമൂഹികമേഖലകള്‍ക്കുള്ള ചെലവുകളില്‍ സ്ഥിരമായി വെട്ടിക്കുറക്കല്‍ നടക്കുന്നുണ്ട്. “ഉയര്‍ന്നുവരുന്ന തിര എല്ലാ പടകുകളെയും പൊക്കും” എന്ന ജോണ്‍ എഫ് കെന്നഡിയുടെ സൂക്തം ഇപ്പോള്‍ അനുഭവത്തിലില്ല. ന്യൂ ഓര്‍ലിയാന്‍സിനെ പറിച്ചുകീറി കത്രീനാ ചുഴലിക്കാറ്റ് കടന്നു പോയപ്പോള്‍, അമേരിക്കന്‍ സ്വപ്നമെന്ന മിഥിന്‍റെ പൂച്ചു പുറത്തായി. പാവങ്ങളുടെ നൌകകളെ പൊക്കുന്നതില്‍ സാമ്പത്തികവൃദ്ധിയുടെ ഉത്തുംഗ തരംഗം പരാജയപ്പെട്ടു. മുന്നൂറു ദശലക്ഷം ജനതയുള്ള ഈ രാജ്യത്ത് 37 ദശലക്ഷം പാവപ്പെട്ടവരുണ്ടെന്നാണ്‌ കണക്ക് (ഇവയില്‍ മൂന്നംഗങ്ങളുള്ള ഒരു കുടുബത്തിനുള്ളത് 14,680 ഡോളറില്‍ കുറവാണ്). 12.7 ശതമാനം വരുന്ന ദാരിദ്ര്യനിരക്കാകട്ടെ വികസിത ലോകത്തിലെ ഏറ്റവും വലിയ നിരക്കാണ്.
ദാരിദ്ര്യം വേറൂതെയുണ്ടാകുന്നതല്ല. ദാരിദ്ര്യത്തിന് വര്‍ണ്ണ ഭേദങ്ങളും ലിങ്ങ-ഭേദങ്ങളും ഉണ്ട് . അമേരിക്കയിലെ ദരിദ്രരില്‍മഹാഭൂരിപക്ഷമാകട്ടെ,
ആഫ്രിക്കനമേരിക്കക്കാരും, അമേരിക്കനിന്ത്യാക്കാരും, ഹിസ്പ്പാനിക്കുകളുമാണ്. കത്രീനാ സംഭവിച്ചയുടന്‍ സെനറ്റര്‍ ബാരക്ക് ഒബാമ സെനറ്റിന്‍റെ വേദിയില്‍ പറയുകയുണ്ടായി: “അവര്‍ പണ്ടേക്കുപണ്ടേ ഉപേക്ഷിക്കപ്പെട്ടവരാണ്... കൊല്ലാനും കെടുതിയുണ്ടാക്കാനും തെരുവുകളിലേക്ക്, നിലവാരമില്ലാത്ത വിദ്യാലയങ്ങളിലേക്ക്, ജീര്‍ണ്ണിച്ച പാര്‍പ്പിടങ്ങളിലേക്ക്, അപര്യാപ്തമായ ആരോഗ്യപരിപാലനത്തിലേക്ക്, സര്‍വ്വവ്യാപിയായ നിരാശാബോധത്തിലേക്ക്‌.”
ആഗോളവിപണിയിലെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണ്. വിപണിയിലെ മറ്റു പ്രധാന പങ്കാളികളായ ജപ്പാനും, EUവും, ചൈനയുമൊക്കെ മൊത്ത വ്യാപാരികളാണ്‌. കടം ആധാരമാക്കിയ ഉപഭോഗവ്യവസ്ഥയുടെ വ്യക്തമായ സൂചിക വീട്ടുചെലവാണ് (householdspent). ഒരു രാഷ്ട്രമെന്ന നിലയില്‍ അമേരിക്ക ഉപഭോഗിച്ചത് ഉല്‍പാദിപ്പിച്ചതിനേക്കാള്‍ 800 ബില്ല്യന്‍ ഡോളര്‍ (GDPയുടെ ഏകദേശം7%) കൂടുതലാണ്; വീട്ടുചെലവാകട്ടെ വരുമാനത്തെക്കാള്‍ 500 ബില്ല്യന്‍ ഡോളറും. അമേരിക്കക്കുള്ളത് വിലോപോന്മുഖമായ സമ്പാദ്യങ്ങളാണ്; നിക്ഷേപങ്ങളാകട്ടെ കുറവും. ആഗോളസാമ്പത്തികവ്യവസ്ഥിതിയില്‍ സാരമായ സമ്പാദ്യങ്ങളും നിക്ഷേപങ്ങളുമുള്ളത് എഷ്യയിലാണ്‌. ലോകത്തിലെ ഇതര രാജ്യങ്ങളില്‍നിന്നു അമേരിക്ക നിത്യേന വാങ്ങുന്ന മൊത്തം കടം ഒരു പടുകൂറ്റന്‍ 3 ബില്ല്യന്‍ ഡോളറാണ്; കൂടുതലായും അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ വില്‍ക്കുക വഴി. അങ്ങിനെ, വാങ്ങലും കടം വാങ്ങലുമാണ് അമേരിക്കയെ പുറമേക്ക് ബലിഷ്ഠമാക്കി നിലനിര്‍ത്തുന്നത്. എങ്കിലും, ഇക്കണക്കിന്, കളി തുടരാനുള്ള സാദ്ധ്യത വളരെ വിരളമാണ്.
വര്‍ണ്ണസ്വത്വമുള്ള ദരിദ്രര്‍ രാഷ്ട്രീയ സാമ്പത്തിക മുഖ്യധാരയില്‍നിന്നു കൂടുതല്‍ക്കൂടുതല്‍ അന്യരാകുമ്പോള്‍, അസമത്വം കുതിച്ചുയരുകയാണ്. അമേരിക്കയുടെ ജിനി (Gini) സൂചകം (0 - 100 തോതിലുള്ള വരുമാന അസമത്വത്തിന്‍റെ അളവാണ് ജിനി.) 41 ആണ്; വികസിത ലോകത്തിലെ ഏറ്റവുമുയര്‍ന്ന അളവ്. അതിസമ്പന്നരായ ഒരു ശതമാനം വരുന്ന അമേരിക്കക്കാര്‍ക്കു ലഭിക്കുന്ന മൊത്തം വരുമാനത്തിന്‍റെ പങ്ക് 1980ലെ 8%ത്തില്‍നിന്നു 2004 ആയപ്പൊഴേക്കും 16% ആയി ഇരട്ടിച്ചുവെന്നാണ് ഇമ്മാനുവേല്‍ സീസിന്‍റെ അപഗ്രഥനം വെളിപ്പെടുത്തുന്നത്. ശരാശരി വേതനത്തിന്‍റെ മുന്നൂറു മടങ്ങാണ് ഇന്നൊരു അമേരിക്കന്‍ ചീഫ് എക്സിക്യുട്ടീവിന്‍റെ വരുമാനം; 1970ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ പത്തു മടങ്ങ്‌. ഇത്തരുണത്തില്‍ തൊഴിലില്ലായ്മാ നിരക്കു കുറവാണെങ്കിലും, തൊഴിലെടുക്കുന്നവരുടെ അനുപാതവും, മദ്ധ്യവര്‍ഗ്ഗത്തിന്‍റെ വരുമാനനിലയിലെ മാറ്റമില്ലായ്മയുമൊക്കെ വിരല്‍ ചൂണ്ടുന്നത് സ്ഥിതിഗതികള്‍ അരക്ഷിതമാണെന്നാണ്. എണ്ണവില കൂടാനുള്ള സാദ്ധ്യത സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കും.
മാനംഭേദിക്കുന്ന ബജറ്റു കമ്മിയും, വ്യാപാരക്കമ്മിയും, ദാരിദ്ര്യവളര്‍ച്ചയും, അസമത്വവും ശുഭലക്ഷണങ്ങളല്ല തന്നെ. പത്തിലാറുപേര്‍ സ്വതന്ത്രവ്യാപാരത്തെ സംശയത്തോടെ കാണുന്നവരാണെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വ്വേ സൂചിപ്പിക്കുന്നത്. പത്തിലൊമ്പത് അമേരിക്കക്കാര്‍ തങ്ങളുടെ ജോലി വിദേശത്തേക്കു കടക്കുമെന്ന് ആശങ്കപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം നടത്തിയ സര്‍വ്വേ പറയുന്നു. സത്യത്തില്‍, ഒരു ദശലക്ഷത്തിലധികം ജോലികള്‍ നാടു കടന്നിട്ടില്ല. എങ്കിലും, ഇത്തരം വിശ്വാസങ്ങളും, അവയ്ക്കൊപ്പം സംശയരോഗവും, അരക്ഷിതബോധവും, അമേരിക്കന്‍ സ്വപ്നവും, അവസരങ്ങളുടെ ദേശമെന്ന രീതിയില്‍ അതിന്‍റെ വശീകരണ പാടവവും മായുന്നതിന്‍റെ മണിമുഴക്കമാകാം.
അമേരിക്ക ഇന്നു സാക്ഷിയാകുന്നത് നവയാഥാസ്ഥിതിക രാഷ്ട്രീയത്തിന്‍റെയും, നവ-ഉദാര സാമ്പത്തിക നയങ്ങളുടെയും ഉദയത്തിനും, അധികാരം കയ്യാളാന്‍ ഏകപക്ഷീയമായ സൈനിക ശക്തിയെ അമിതമായി ആശ്രയിക്കുന്നതിനുമാണ്. ന്യായമാര്‍ന്ന ജാനാധിപത്യവും, സാമൂഹ്യസാമ്പത്തിക നീതിയും, നേരായ മനുഷ്യാവകാശങ്ങളും, സാമ്പത്തികസാംസ്കാരിക ശക്തിയിലും നയതന്ത്രത്തിലും അധിഷ്ഠിതമായ, ബഹുമുഖമായ, അന്തര്‍ദേശീയതയും പ്രോത്സാഹിപ്പിക്കുന്ന ഒരു അമേരിക്കയാണ് ഇതിനു പരിഹാരം. ശക്തി പകരുകയും, പിന്തുണക്കുകയും ചെയ്യുന്ന ഒരമേരിക്ക യുദ്ധങ്ങള്‍ കുറക്കുകയും, ജനപ്രീതി കൂട്ടുകയുമേ ചെയ്യുള്ളൂ. അമേരിക്കന്‍ സ്വപ്നം ഇന്നൊരു ദശാസന്ധിയിലാണ്.
*
ഒരു സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന പ്രവചിച്ചു കൊണ്ടു, 2006ല്‍, എഴുതിയ ലേഖനം. ഹിമാല്‍ സൌത്ത് ഏഷ്യ, ദ ന്യൂ ഏജ്, ദ ന്യൂസ്, ഇന്‍ഫോചെയ്ഞ്ച് എന്നിവയിലും, വെസ്റ്റ് ഏഷ്യയിലെ മറ്റു പല പ്രസിദ്ധീകരണങ്ങളിലും ഇതു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

No comments: