Sunday, February 18, 2018

കൊലപതക രാഷ്ട്രീയത്തിന്‍റെ സാമൂഹിക മനസ്ഥിതി

.
എന്ത് കൊണ്ടാണ് കേരളം കൊലപാതക രാഷ്ട്രീയത്തിന്‍റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് .?
കേരളത്തില്‍ ഈ കഴിഞ്ഞ ഇരുപത്തി ഒന്ന് മാസത്തില്‍ 21 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നാണ് വിവിധ റിപ്പോര്‍ടുകള്‍ പറയുന്നത്. അതായത് ശരാശരി ഒരു മാസത്തില്‍ ഒരു രാഷ്ട്രീയ കൊലപാതകം . കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു 2000 മുതലുള്ള 17 വര്‍ഷങ്ങളില്‍ 172 കൊലപാതകങ്ങള്‍ ആണ് നടന്നത് . അത് കഴിഞ്ഞതും കൂടെ കൂട്ടിയാല്‍ അത് 185 ങ്കിലും ആകും, അതായതു കേരളത്തില്‍ ശരാശരി മിനിമം ഒരു പത്തു പേരെങ്കിലും ഒരു വര്‍ഷത്തില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ കൊല ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കു അനുസരിച്ച് പതിനേഴ്‌ വർഷങ്ങളിൽ ഏറ്റവും കൂടുതല്‍ കൊല്ലപെട്ടത് സീ പീ എം കാരാണ് - 85 പേര്‍ . അത് കഴിഞ്ഞു കൂടുതല്‍ കൊല്ലപെട്ടത് ആര്‍ എസ എസ /ബി ജെ പി പ്രവര്‍ത്തകര്‍ ആണ് - 65 പേര്‍ . പതിനൊന്നു കൊണ്ഗ്രെസ്സ് കാരും . അതിപോലെ 11 മുസ്ലീം ലീഗ് കാരും കൊല്ലപെട്ടൂ. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി പുതിയ പാര്‍ട്ടി ആയ എസ ഡി പി ഐ യും കൊലപാതക രാഷ്ട്രീയത്തിന്‍റെ ഭാഗമായി .
കഴിഞ്ഞ രണ്ടു ദിശകങ്ങളിലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് സീ പി എം നെത്ര്വതം കൊടുക്കുന്ന എല്‍ ഡി എഫ് ഭരണകാലത്താണ് . അഖിലേന്ത്യാ തലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുതല്‍ അരങ്ങേറുന്നത് യു പി യിലും ബീഹാറിലും പിന്നെ കേരളത്തിലും ആണ് . പക്ഷെ രാഷ്ട്രീയ കൊലപാതകങ്ങളുടെ റേറ്റ് ജനസംഖ്യയും ആയി താരതമ്യ പെടുത്തിയാല്‍ കേരളം ആണ് മുന്നില്‍. കേരളത്തില്‍ കണ്ണൂര്‍ ആണ് മുന്നില്‍ . ഇവിടെ കൊല്ലപ്പെന്നവരും കൊല്ലുന്നവരും ഭൂരിഭാഗം പാവപെട്ട കുടുംബങ്ങളിലും നിന്നുള്ളവർ ആണ്. അവരുടെ കുടുംബങ്ങളിലും പലതും അനാഥവും അർദ്ധപട്ടിണിയിലും ആയിരിക്കും. അവരെ രക്ത സാക്ഷികളും കൊലയാളികളുമാക്കുന്ന നേതാക്കൾ ഭരണ -അധികാരം-അഹങ്കാര സന്നാഹങ്ങൾ ആസ്വദിച്ചു ജീവിക്കുന്നതാണ് കേരള രാഷ്ട്രീയത്തിലെ അശ്ലീലങ്ങളിൽ ഒന്ന്.
കേരളം ഇത്രമാത്രം അക്രമാസക്തമായ ഒരു സമൂഹം ആയത് എങ്ങെനെ ആണ്? . ഇത്രയം സാമൂഹിക വികസന സൂചികയിലും വിധ്യഭ്യസതിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന ഈ സമൂഹം എങ്ങനെ ഇത്ര അക്രമാസക്തം ആയി ?
അതിനു പ്രധാന ഒരു കാരണം രാഷ്ട്രീയ അക്രമങ്ങൾ (political violence ) കേരള സമൂഹത്തിൽ നോർമലൈസ് (normalize) ചെയ്യപെട്ടിരിക്കുന്നു എന്നാണ്. അതിനു ചരിത്രപരവും സാമൂഹികവും ആയ കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് ജനസാന്ദ്രമായ സമൂഹത്തിൽ ഉള്ള അസമാനതകളും അതിൽ നിന്ന് ഉളവാകുന്ന അക്രമ ത്വരയുള്ള കിടമത്സരങ്ങളും ആണ്. രാഷ്ട്രീയ കൊലപാതങ്ങൾ അതിന്റെ അടയാള പെടുത്തലിൽ ഒന്ന് മാത്രം. ഇന്ന് അക്രമം കുത്തിനിറച്ച വാക്കുകളും, വാക്കുകൾ കൊണ്ടും ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ടും പരസ്പരം മുറിവേൽപ്പിച്ചുമുള്ള കയ്യാങ്കളി രാഷ്ട്രീയം 'നോർമൽ ' ആണ്. അതു മാധ്യമ ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും നിയമ സഭയിൽ പോലും 'നോർമൽ ' ആണ്. അങ്ങനെ പലതരത്തിൽ പല കാരങ്ങളാൽ അക്രമത്വര ( urge for violence and agression) ആന്തരവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ വ്യവഹാര സംസ്‍കാരം ആണ് കേരളത്തിൽ ഉള്ളത്. അതിന്റെ അരുണനങ്ങളിൽ ഒന്നു മാത്രമാണ് വാക്ക് പോരിൽ തുടങ്ങി മത്സര കൊലപാതകങ്ങളിൽ അവസാനിക്കുന്ന പകയുടെയും, പ്രതികാരത്തിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം.
താഴെ കാണുന്ന ചില തോന്നലുകള്‍ ചര്‍ച്ചക്ക് വക്കുന്നു .
1) കേരള ഏറ്റവും ജന സാന്ദ്രമായ ഒരു സംസ്ഥാനം ആണ് . പാരമ്പര്യമായി കേരളത്തിലെ ഭൂമിയുടെ ഭൂരി ഭാഗവും പത്തില്‍ താഴെ ശതമാനം ഉള്ള സവര്‍ണ്ണ ഭൂഉടമകളുടെ കൈ വശം ആയിരുന്നു.
ചുരുക്കത്തില്‍ കേരളം വളരെ അസാമാനതളും നീതി നിഷേധങ്ങളും നിറഞ്ഞ ഒരു സമൂഹം ആയിരുന്നു. പഴയ സ്ഥിതിക്കു വളരെ മാറ്റം ഉണ്ടായെങ്കിലും കേരളത്തിൽ ഇന്നും അസമാനതകൾ കൂടുതൽ ആണ്. കേരളത്തെ പോലെ വലിയ ജനസാന്ദ്രത ഉള്ള സ്ഥലത്തു ഭൂമിയും ഭൂമിയുടെ മേലുള്ള അധികാര-സാമ്പത്തികവും ഒരു വലിയ ഘടകം തന്നെയാണ്. കഴിഞ്ഞ ഇരുപത്തി അഞ്ചു കൊല്ലങ്ങളിൽ ഭൂമിയുടെ ഉടമസ്ഥ അവകാശം ഒരു പരിധി വരെ പ്രവാസ പണം കൊണ്ട് മാറിയെങ്കിലും കേരളത്തിൽ ഇന്നും അസമാനതയുടെ ഒരു മാനദണ്ഡം ഭൂമിയാണ്.
അസമനതയും നീതി നിഷേധങ്ങൾ കൂടിയ ജനസാന്ദ്ര ഇടങ്ങളിൽ കിട മത്സരങ്ങളും അക്രമങ്ങളും കൂടുന്നു എന്ന് പല പഠിനങ്ങളും കാണിക്കുണ്ട്. ലോകത്തു പലയിടത്തും അതിനു ഉദാഹരങ്ങൾ ഉണ്ട്. അതു ചിലപ്പോൾ രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണ് ചിലപ്പോൾ സ്വത കിടമത്സരം കൊണ്ടും.
കേരളത്തിലെ അസാമാനതകളുടെ നാരായ വേര് വളരേ വികലമായ ജാതി വ്യവസ്ഥയില്‍ ആയിരുന്നു. ആ ജാതി -മത വ്യവസ്ഥയുടെ കാഠിന്യം പഴയതു പോലെ ഇല്ലെങ്കിലും രാഷ്ട്രീയ സാമൂഹിക പിന്നാമ്പുറത്തു ഇന്നും ജാതി -മത വേർതിരിവുകൾ സ്വത കാരണങ്ങളാലും പ്രത്യയ ശാസ്ത്രകാരണങ്ങളാലും നിലനിൽക്കുകയും സാമ്പത്തിക -രാഷ്ട്രീയ കിടമത്സരങ്ങളുടെ ചാലകങ്ങൾ ആയി വർത്തിക്കുകയും ചെയ്യുന്നു.
ചരിത്ര പരമായി തന്നെ ഭൂമികാരണം ഉള്ള അസമാനതക്കു കാരണം ജാതി -മത മേൽക്കോയ്മകൾ ആണ്. നാട്ടിലെ സ്ഥലങ്ങള്‍ എല്ലാം ബ്രംമ്സവും ദേവസ്വവും പിന്നെ രാജാവിന്‍റെ ശിങ്കിടികളും എല്ലാ ചേര്‍ന്ന് കയ്യടക്കി വച്ച് ജാതി വ്യവസ്ഥയില്‍ ഊന്നിയ സാമൂഹിക സാമ്പത്തിക ചുറ്റു പാടും ഉണ്ടായിരുന്നു. ഈ ജാതി വ്യവസ്ഥയിലും, സാമൂഹിക അസമാനതയിലും ഭൂമിയുടെ അധികാരത്തിലും ഊന്നിയ സമൂഹത്തില്‍ അനീതിയും അക്രമവും രൂഡ മൂലമായിരുന്നു.
2) അതു പോലെ അക്രമ സ്വഭാവം ഉള്ള പുരുഷ മേല്കോയ്മയും സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഭൂരി ഭാഗം സ്ത്രീകൾക്കും മാറ് മറക്കാന്‍ ഉള്ള അവകാശമില്ലാത്ത ഒരു പുരിഷ കേന്ദ്രീക്രത 'മസ്ക്കുലൈന്‍' ഫ്യുഡല്‍ വ്യവസ്ഥയും കേരളത്തിലെ സമൂഹത്തില്‍ ആഴത്തില്‍ ഉള്ള ഒന്നാണ്. തിരുവതാംകൂറിലെ മുലക്കരവും മീശ കരവും തലകരവും തൊട്ടു 120 കരങ്ങളും താഴ് ജാതിയിലും മതത്തിലും പെട്ട ആളുകളെ പിഴിഞ്ഞു കരം പിരിക്കുന്ന വ്യവസ്ഥയും ഒക്കെ കാണിക്കുന്നത് കേരള സമൂഹത്തില്‍ എത്ര മാത്രം 'വയലന്‍സ്' പല തലത്തില്‍ ഉണ്ടായിരുന്നു എന്നതാണ് . ഇതിനെ ആദ്യമായി ചോദ്യം ചെയ്തത് പ്രായേണ താഴ്ന്ന ജാതി സമുദായ വിഭാങ്ങളുടെ ഇടയിൽ വർത്തിച്ച എല്‍ എം എസ മിഷനറിമാരായിരുന്നു .മിഷനറിമാർ തുറന്ന സ്കൂളുകളാണ്‌ കേരളത്തില്‍ മാറ്റങ്ങള്‍ക്കു ആദ്യം നിദാനം ആയത്. പക്ഷെ അന്നും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം അന്യം നിന്നു.
കേരള സമൂഹത്തിലെ അവസ്ഥക്ക് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ഭാഗം തൊട്ടാണ് മാറുവാന്‍ തുടങ്ങിയത്. പുതിയ സർക്കാർ ജോലിക്കു വേണ്ടി നടന്ന കിടമത്സരങ്ങളിലും സ്വതം ഒരു ഘടകം ആയിരുന്നു അങ്ങനെ വിദ്യാഭ്യാസം സിദ്ധിച്ചവരില്‍ ബഹു ഭൂരി ഭാഗവും സവര്‍ണ്ണ ജാതിക്കാരും നസ്രാണി ക്രിസ്ത്യാനികളും ആയിരുന്നു. മലയാളി മെമ്മോറിയലും അതു കഴിഞ്ഞുള്ള ഈഴവ മെമ്മോറിയലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തു തുടങ്ങിയ പുതിയ കിട മത്സരങ്ങൾക്കു ഉദാഹരണങ്ങൾ ആണ് . 1894 ലെ ഭാഷ പോഷിണി സഭയാണ് കേരളത്തിലെ ആദ്യത്തെ സാംസ്കാരിക -സാഹിത്യ -ഭാഷ 'സിവില്‍ സൊസൈറ്റി ' . അതില്‍ ഒരൊറ്റ ഈഴവനോ , മുസ്ലീമോ , ദളിതരോ ഇല്ലായിരുന്നു.
ഈ പുതിയ വരേണ്യ വിഭാഗത്തിന്‍റെ കൈയില്‍ ആയിരുന്നു ഭൂമിയും അധികാര സന്നാഹങ്ങളും .
കൂടുതല്‍ ജനസാന്ദ്രതയും കുറച്ചു റിസോര്സും ഉള്ള ഒരു സമൂഹത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ നാല്‍പതു കൊല്ലം ഈ റിസോര്‍സ് ( ഭൂമി, വ്യവസായം , പ്ലാന്റെഷന്‍ , സ്ഥാപനങ്ങള്‍ ) എന്നിവക്ക് വേണ്ടി വരേണ്യ ജാതി -മതനങ്ങള്‍ തമ്മില്‍ ഉള്ള കിട മത്സരത്തില്‍ ജതീയതയും മത വൈര്യവും ഉണ്ടായിരിന്നു . ഇതിനെതിരായ ബദലുകള്‍ ഡോ പല്പ്പിവിന്‍റെ യും പിന്നെ എസ എന്‍ ഡീ പി യുടെയും നേതൃത്തത്തിൽ ഉണ്ടായി. റിസോഴ്സിന് വേണ്ടി വരേണ്യ സമുദായങ്ങൾ നടത്തിയ മത്സരത്തിൽ പാസ്സീവ് വയലന്‍സ് ഉണ്ടായിരുന്നു. ഈ വയലന്‍സ് ആദ്യമായി വെളിയില്‍ വരാന്‍ തുടങ്ങിയത് 1930 കളില്‍ ആണ് . കേരള രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് സജീവമായ സെക്റ്റേറിയൻ രാഷ്ട്രീയ സജീവമായതും 1930 കളിൽ ആണ്. ജാതി -മത വേർതെരുവുകൾ മറ നീക്കി പുറത്തു വരാൻ തുടങ്ങിയത് 1930 കളിൽ ആണ്. തിരുവിതാകൂറിലെ സർ സീ പി ഭരണകാലവും ഇത് പല രീതിയിൽ അടയാളപ്പെടുത്തുന്നുണ്ട്. സർ സീ പി യുടെ മൂക്ക് വെട്ടിൽ തീർന്ന കൊലപാതക ശ്രമവും വേറൊരു അടയാളപ്പെടുത്തൽ ആണ്
3)കേരളത്തിൽ 1939 ഇല്‍ ഉണ്ടായ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കാര്‍ഷക തൊഴിലാളികളെയും, പരമ്പരാഗത തൊഴിലാളികളെയും ഈഴവ -ദളിത് സമൂഹങ്ങളിലെ ആളുകളെ സംഘടിപ്പിക്കുവാന്‍ തുടങ്ങി. അവരിൽ തന്നെ ഭൂരിപക്ഷവും ഭൂമി ഇല്ലാത്തവർ ആയിരുന്നു. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കൾ സവര്‍ണ്ണ സമുദായങ്ങള്ളില്‍ പെട്ടവരായിരുന്നെങ്കിലും -കേരളത്തിലെ ജാതി മേല്‍കോയ്മക്കെതിരെയും ജന്മിത്ത വ്യവസ്ഥിതിക്കു എതിരെയും തൊഴിലാളികളെയും ഭൂരഹിതരെയും സംഘടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂസ്വാമി മരായിരുന്ന സവര്‍ണ ജന്മികള്‍ കംമ്യുനിസത്തിനു എതിരെ പല തരം അക്രമം അഴിച്ചു വിട്ടു. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി . നേതാക്കന്‍മാരെ വേട്ടയാടി, പല തൊഴിലാളികളെയും ചേറ്റിൽ ചവട്ടി താഴ്ത്തി . അതിനു ബദലായ ഒരു പ്രധിരോധം എന്ന നിലയില്‍ കംമ്യുനിസ്റ്റു തൊഴിലാളികളും തിരിച്ചടിക്കാന്‍ തുടങ്ങിയത്.
അങ്ങനെയാണ് കേരളത്തില്‍ ഒരു അക്രമ രാഷ്ട്രീയം തുടങ്ങി വച്ചത്. നാല്‍പതു കളില്‍ അങ്ങനെയുള്ള പ്രതി രോധ തിരിച്ചടിയുടെ സാഹചര്യത്തില്‍ ആണ് പുന്നപ്ര വയലാറും ഞാന്‍ കാണുന്നത്. കംമ്യുനിസ്ട്ടു വളര്‍ച്ച ഏറ്റവും കൂടുതല്‍ ആലോസര പെടുത്തിയത് ഭൂമി ഒരുപാട് ഉണ്ടായിരുന്നവരെയും അത് പോലെ നവ സാമ്പത്തിക വരേണ്യര്‍ ആയ തോട്ടം ഉടമകളെയും ആണ് . അവര്‍ അതിനു പല തരത്തില്‍ ഉള്ള കമ്മ്യൂണിസ്റ്റ് വിരോധവും അത് നടപ്പാക്കാന്‍ പല തന്ത്രങ്ങളും ഉപയോഗിച്ച്. കേരളത്തില്‍ അങ്ങനെ ആര്‍ എസ എസ എസി നെ കൊണ്ട് വന്നത് സവര്‍ണ ജാതി മേല്‍ക്കോയ്മയുടെ വക്താക്കള്‍ തന്നെയാണ് . അതിനു നെത്ര്യത്വം കൊടുത്തവരില്‍ മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നു.
അത് പോലെ തന്നെ കേരളത്തിലെ സവര്‍ണ നസ്രാണി പുഞ്ച ഉടമകളും തോട്ടം ഇടമകളും അക്രമം അഴിച്ചു വിട്ടു. അതിനു ബദലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അക്രമ സജ്ജമായി പ്രധിരോധിക്കുവാന്‍ തുടങ്ങി . ഒരു പക്ഷെ അതില്ലെങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്കു കേരളത്തിൽ പിടിച്ചു നിൽകുവാൻ ആകില്ലായിരുന്നു. അത്രമേൽ ആക്രണങ്ങൾ ആണ് കേരളത്തിൽ അവർ ആദ്യ പതിനഞ്ചു കൊല്ലങ്ങളിൽ നേരിട്ടത്
കമ്മ്യുണിസത്തിന് എതിരായി എല്ലാ പ്രബല ജാതി മത ശക്തികൾ നടത്തിയ വിമോചന സമരത്തിലും ഈ വയല്സ് ദര്ശ്യമാണ് .
അതുകൊണ്ട് തന്നെ 'അടിക്ക് -അടി " എന്ന ഒരു ഡിഫെൻസീവ് സ്ട്രാറ്റജിയി ലൂടെയാണ് കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ വേരുറപ്പിച്ചത് . അതിനു പ്രത്യയ ശാസ്ത്ര ന്യായീകരങ്ങളും ഉണ്ടായിരുന്നു
4) 1960 കളുടെ അവസാനത്തോടെ രാഷ്ട്രീയ വയലന്‍സിനു സാധുത കൂടി . ഇതിനു ഒരു കാരണം അന്നത്തെ ചെറുപ്പക്കാര്‍ നക്സലൈറ്റു വിപ്ലവം എന്ന് ധരിച്ചു നടന്ന സായുധ ആക്രമണങ്ങള്‍ക്ക് അവര്‍ക്ക് പ്ര്യത്യയ ശാസ്ത്ര പരമായ ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു.
1970 കളോട് ആണ് കേരളത്തില്‍ ക്യാമ്പസ് രാഷ്ട്രീയം സജീവമാകുകയും അവിടെ മേല്‍കോയ്മക്ക് വേണ്ടി അക്രമ രാഷ്ട്രീയം സാധൂകരിക്ക പെടുകയും ചെയ്തു . ഏതാണ്ട് എഴുപതുകള്‍ മുതല്‍ എന്പതുകളുടെ ആദ്യം വരെ എസ എഫ് ഐയും കെ എസ യു വും തമ്മില്‍ ആയിരുന്നു ഈ അക്രമങ്ങള്‍. ആ കാലത്തു കൊല്ലപ്പെട്ട എസ് എഫ് ഐ ക്കാർ നിരവധി ആണ്. എന്റെ അറിവിൽ പെട്ടവർ ആണ് പന്തളം എൻ എസ് എസ് കോളജിലെ ഭുവന ചന്ദ്രനും എനിക്ക് നേരിട്ട് പരിചയം ഉണ്ടായിരുന്ന പത്തനംതിട്ട കത്തോലിക് കോളേജിലെ സീ വി ജോസും.
രാജനും പോലീസ് ലോക്കപ്പിൽ വച്ചു കൊല്ലപ്പെടുന്നത് അടിയന്തര അവസ്ഥക്കാലത് ആണ്. എഴുപതുകളിലെ ക്യാംപസ് രാഷ്ട്രീയത്തിലെ ക്ഷുപിത യൗവനങ്ങൾ അക്രമം മുഖ്യ ധാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കി.
കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തില്‍ തുടങ്ങിയ വയലന്‍സ് പിന്നെ പല തരത്തില്‍ മ്യുട്ടെട്ടു ( mutate) ചെയ്താണ് കാമ്പസ് രാഷ്ട്രീയത്തില്‍ വയലന്‍സ് ഒരു 'ലെജിട്ടിമെറ്റ് നോർമൽ ' രാഷ്ട്രീയ പ്രയോഗമായതു . അത്യാവശ്യം അടി കൊടുക്കാനും അടി മേടിക്കുവാനും കഴിയില്ലെങ്കില്‍ നേതാവു ആകുവാന്‍ വഴി ഇല്ലാതെ വന്നു.
അങ്ങനെ കോളജുകളില്‍ അടിച്ചും അടി കൊടുത്തും വാങ്ങിയും കുത്തിയും വെട്ടിയും ഒക്കെ കയറി വന്നവര്‍ ആണ് ഇന്ന് ഈ പാര്‍ട്ടികളുടെ നെത്ര്യവത്തില്‍ ഉള്ളത് . അങ്ങനെയുള്ള അക്രമ രാഷ്ട്രീയത്തിൽ വഴുതി വീണു പോലീസ് കേസും വാക്കാണവുമായി വിദ്യാഭ്യാസവും ജീവിതവും നശിപ്പിച്ചവർ പല വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകിളിലും ഉണ്ടായിരുന്നു. ചിലർ നാട് വിട്ടു. ചിലർ ഗൾഫിൽ പോയി. ചിലർ ജീവിതത്തിന്റെ നല്ല കാലം പ്രത്യകിച്ചു ഒരു കാരണവും ഇല്ലാതെ രാഷ്ട്രീയ പാർട്ടികളിൽ ഹോമിച്ചു അതിൽ ഏതാണ്ട് രണ്ടോ മൂന്നോ ശതമാനം നേതാക്കൾ ആയി.
എന്പതു കളില്‍ ഇടതു പക്ഷ മുന്നണി അധികാരത്തില്‍ വന്നതോട് എസ എഫ് ഐ ക്ക് പല കാമ്പസ്സ് കളിലും മേല്‍കൈ വരികയും 'ചെന്കൊട്ടകള്‍' ഉണ്ടാകുകയും ചെയ്തു. അതിനു ബദലായി ആണ് ഏ ബി വി പി യും അതിനു പിന്നുല്‍ ആര്‍ എസ എസും എന്പതു കളോടെ കേരള ത്തിലെ ക്യംപസ്സുകളില്‍ ചെന്കൊട്ടകളില്‍ കയറി അടിച്ചു പിടിച്ചു നിന്നതും തിരുവനന്തപുരത്തെ എം ജി കോളേജു പോലെ ഉള്ളിടത്ത് നില ഉറപ്പിച്ചതും .
5) 1970 കളിലും 1980 കളിലും വളര്‍ന്നു വന്ന നേതാക്കൾ ക്യാമ്പസ് രാഷ്ട്രീയത്തില്‍ കൂടെ വളര്‍ന്നവര്‍ ആണ്. അതാണ്‌ അവരും ഒന്നാം തലമുറ കമ്മ്യുണിസ്റ്റ്, കൊണ്ഗ്രെസ്സ് നേതാക്കളും തമ്മിൽ ഉള്ള വ്യത്യാസം
ഇന്ന് കേരളത്തിലെ സീ പി എമിന്‍റെ, കൊണ്ഗ്രെസ്സിന്റെയും യ
ബി ജെ പി/ ആര്‍ എസ എസ എന്നിവയുടെ ഒക്കെ നെത്ര്യത്വത്തില്‍ ഉള്ളത് ക്യാംപസ് രാഷ്ട്രീയത്തിലൂടെ അക്രമം മനസ്സിനുള്ളിൽ നിറഞ്ഞവരാണ് വന്നവർ ആണ് . അങ്ങനെയാണ് വിദ്യാലയങ്ങൾ 'ചെങ്കോട്ട' കള്‍ ആകുന്നതും കണ്ണൂരില്‍ പാര്‍ട്ടി 'ഗ്രാമങ്ങള്‍ ' ഉണ്ടാകുന്നതും ., ' അതു 'ഭീഷണിയുടെയും ഭീതി പരത്തി എല്ലാവരെയും വരുതിയിൽ നിർത്തുന്ന അക്രമ രാഷ്ട്രീയമായി മാറിയത്. ഇതില്‍ 'അടിക്കു അടി ' എന്ന ഒരു തലത്തില്‍ നിന്ന് 'ഞങ്ങളെ ചോദ്യം ചെയ്താല്‍ ' അടിച്ചു ഒതുക്കും " എന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. വയലന്‍സ് ലെജിട്ടിമൈസ് ചെയ്യപെട്ടു , യുനിവേര്‍സിറ്റി കോളേജിലും , കൊല്ലം എസ എന്‍ കോളജിലും ഒക്കെ എസ എഫ് ഐ അല്ലെങ്കില്‍ 'അടിച്ചു ' ഒതുക്കും എന്ന നില വന്നു. അതു പോലെ അടിച്ചു ഒതുക്കും എന്ന ' ലെജിട്ടിമൈ സെഷന്‍ " പാര്‍ട്ടി ഗ്രാമങ്ങളിലും വന്നു. ഇങ്ങനെയുള്ള ' ചെങ്കോട്ടകളിലും ', ' പാർട്ടി ഗ്രാമങ്ങളിലും ' കടന്നു ആക്രമിച്ചാണ് എ ബി വി പി യും ആർ എസ് എസും കേരളത്തിൽ വളർന്നു പ്രതി -രാഷ്ട്രീയം പയറ്റി തെളിഞ്ഞത്.
ഇതില്‍ ഒന്നാമതായി പ്രതിപക്ഷത്തോടുള്ള അസഹിഷ്ണുത. . രണ്ടു വെറുപ്പിന്‍റെയും പകയുടെയും രാഷ്ട്രീയം . മൂന്ന് വേണ്ടി വന്നാല്‍ അടിച്ചു 'ഒതുക്കുക' എന്നത് രാഷ്ട്രീയ സാധുതയുടെ ഭാഗം ആയ ഒരു നോർമൽ herd mentality ആയി പരിണമിച്ചു രാഷ്ട്രീയ പൊതു ബോധത്തിന്റെ ഭാഗമായി.
എന്പതുകളുടെ മധ്യത്തില്‍ ഒഴിവു സമയങ്ങളില്‍ ഞാന്‍ കേരള യുനിവേര്‍സിറ്റി ലൈബ്രറിയില്‍ വായിക്കുവാന്‍ പോകുമായിരൂന്നു. ഒരിക്കള്‍ ഞാന്‍ കണ്ടത് ഇന്ന് കേരളത്തിലെ രണ്ടു വലിയ പാര്‍ട്ടികളുടെ നേതാക്കള്‍ പച്ച തെറിയും പറഞ്ഞു തെരുവില്‍ അടി പിടി കൂടുന്നതും ഒരു നേതാവിന് നേരെ ഇന്നത്തെ പ്രമുഖനായൊരു നേതാവ് കത്തിയുമായി കുത്തുവാന്‍ ഓടുന്ന കഴ്ചയായാണ്.
ഇങ്ങനെയുള്ള വയലന്‍സ് ലെജിട്ടിമൈസ് ചെയ്ത അന്നത്തെ ക്യാമ്പസ് നേതാക്കള്‍ ആണ് ഇന്ന് കേരളത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളത്. അവരെ അടിച്ചും കുത്തിയും ഏ ബി വി പി യിലൂടെ വളന്നു വന്ന ആര്‍ എസ എസ നേതാക്കള്‍ക്കും 'വയലന്‍സ്' ഒരു പുത്തരിയല്ല. അങ്ങനയാണ് കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കൊമ്പെട്ടെടിവ് വയലന്‍സ് ക്യംപസ്സുകള്‍ക്ക് വെളിയില്‍ വളരാന്‍ തുടങ്ങിയത് .
6) എഴുതപതുകളിലും എന്പതുകളിലും ക്യാമ്പസ് രാഷ്ട്രീയം സാധുത കൊടുത്ത വയലന്‍സ് ആണ് ഇന്ന് അസഹിഷ്ണ്തയുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തിയും ആയി രൂപാന്തരം പ്രാപിക്കുന്നത് . വയലന്‍സിന്‍റെ ആദ്യപടി ആണ് ഇന്‍ടോളറന്‍സ് . അത് ആദ്യം രൂപപെടുന്നത് ചിന്തയില്‍ ആണ് . പിന്നെ വാക്കുകളില്‍ . അതാണ്‌ കൂടുതല്‍ പരിണമിച്ചു വെറുപ്പിന്‍റെ രാഷ്ട്രീയം ആകുന്നത് .
വെറുപ്പിന്‍റെ മനസ്ഥിതിയിൽ ഒരാളെ ആദ്യം കൊല്ലുന്നതു വാക്കുകള്‍ കൊണ്ടാണ് . പിന്നീട് ആണ് വാളും വടി വാളും കൊണ്ട് കൊല്ലുന്നത് . ടീ പി ചന്ദ്ര ശേഖരനെ ആദ്യം കൊന്നത് 'കുലംകുത്തി ' എന്ന് അടയാള പെടുത്തി ആണ് . അവിടെ നിന്ന് 5 2 വെട്ടിലേക്ക് അധിക ദൂരം സഞ്ചരിക്കണ്ടതില്ല
പാര്‍ട്ടികള്‍ തമ്മില്‍ അക്രമം കൊലപാതകം ആയപ്പോള്‍ പോലീസ് നിയമ സംവിധാനങ്ങളെ ഉപയോഗിക്കുവാന്‍ പഠിച്ചു . പലപ്പോഴും രാഷ്ട്രീയ കൊല പതാകങ്ങളില്‍ പോലീസിനു യദാര്‍ത്ഥ പ്രതിയെ പിടിക്കുവാന്‍ ഒക്കാതെ വന്നു . അങ്ങനെ പോലീസ് സംവിധാനത്തെ തന്നെ ദുരുപയോഗം ചെയ്തു .രാഷ്ട്രീയ കൊലപാതകങ്ങൾ പതിയെ വ്യവസ്ഥാപകവൽക്കരിക്കപ്പട്ടു
7) തൊണ്ണൂറുകളില്‍ കേരളത്തില്‍ വളരാന്‍ തുടങ്ങിയ പണ ആധിപത്യവും , അഴിമതിയുടെ വ്യവസ്ഥവല്‍ക്കരണവും , റിയല്‍ എസ്റ്റേറ്റ് മാഫിയയും രാഷ്ട്രീയ പാര്‍ട്ടികളുടെ ശങ്കിടി മുതലാളിത്ത കൂടുകെട്ടും എല്ലാം കേരളത്തില്‍ ചെറുപ്പക്കാരുടെ 'ക്വട്ടെഷന്‍ സംഘങ്ങള്‍ ' വളര്‍ത്തി . അവര്‍ റിയല്‍ എസ്റ്റെട്ടു , ക്വാറി, മണലൂട്ടു , മദ്യ വ്യവസായം എന്നതിന്‍റെ ഒക്കെ അവിഭാജ്യ ഘടകമായി.
അവര്‍ വയലന്‍സ് ഒരു ബിസിനസ് സംരംഭമാക്കി .രാഷ്ട്രീയ നേതാക്കള്‍ അവര്‍ക്ക് ഒത്താശ നല്‍കി . അവര്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്താശയോടെ പിന്നാമ്പുറങ്ങളില്‍ ഓപ്പറേറ്റ് ചെയ്തു. അടിക്കാനും കൊല്ലാനും കൊല്ലപെടാനും ജയിലില്‍ പോകുംവാനും തയാറായി. അങ്ങനെ രാഷ്ട്രീയ പാര്‍ടികലള്‍ കൊല്ലും കൊലെയും പോലും ഔട്ട്‌ സോര്‍സ് ചെയ്യാന്‍ തുടങ്ങി .
8) വയലന്സു ഉപയോഗിച്ച് നേതാവായി മന്ത്രി ഒക്കെയായാല്‍ അതു നിയന്ത്രിക്കണം എന്ന് ആത്മാര്‍തമായി വിചാരിച്ചാലും നടക്കില്ല . അതിനു ഒരു കാരണം ഇന്ന് കേഡര്‍ പാര്‍ട്ടികള്‍ ആയ സീ പി എം , ബി ജെ പി മുതലായ സംഘടനകളുടെ 'കമാന്‍ഡ് ആന്‍ഡ്‌ കണ്ട്രോള്‍ ' സ്ട്രക്ചര്‍ ഏതാണ്ട് ദ്രവിച്ചു വരികയാണ്. അത് കൊണ്ട് തന്നെ മുകളില്‍ ഉള്ളവര്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ കൊല്ലും കൊലയും അവസാനിക്കുന്നില്ല.
കാരണം അസഹിഷ്ണുതയുടെയും വെറുപ്പിന്‍റെ യും രാഷ്ട്രീയം ഇന്ന് കൊമ്പ്ട്ടെട്ടിവ് പോളിടിക്സിന്റെ കാതലും സാമൂഹിക മനശാസ്ത്രവും ആണ് .
അങ്ങനെ വയലൻസ് അന്തരവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ സംസകാരത്തിൽ ആണ് ഈ അക്രമപൂര്‍ണ്ണ മായ മാസ്ക്കുലിനിട്ടിയും പച്ച തെറി സംസ്കാരവും ഇനറ്റൊലരെന്സും എല്ലാം പത്തി വിരിച്ചു ആടുന്നത്. അത് ഇന്ന് ഒരു പോളിടിക്കള്‍ സബ് കള്‍ച്ചര്‍ ആയി മ്യൂട്ടെട്റ്റ് ചെയ്തിരിക്കുകയാണ്.
ഫേസ് ബൂകിലെ വളരെ അക്രമത്വരയോടെ വാക്കുകള്‍ വാളുകളെ ഉപയോഗിച്ചു ആക്രമിക്കുന്നതും തെറി അഭിഷേകം നടത്തുന്നത് എല്ലാം അങ്ങനെ ഉള്ള ഒരു വയലന്റ് ആയ പൊളിറ്റിക്കല്‍ സബ് കല്ച്ചറിന്‍റെ ഉദാഹരങ്ങള്‍ ആണ്.
9) ക്യാമ്പസ് രാഷ്ട്രീയത്തിലെ അസഹിഷണ സംസ്കരതിലൂടെ വളര്‍ന്നു വന്ന ഒരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും വായ്ത്താരി ആയ ഫേസ് ബുക്ക്‌ തെരുവില്‍ വാക്കുകള്‍ വാളുകള്‍ ആക്കുന്ന പലര്‍ക്കും ഉള്ളത് herd mentality മാത്രമാണ്. കാരണം ഇന്ന് അരാഷ്ട്രീയവല്‍ക്കരിക്ക പെട്ട പാര്‍ട്ടികള്‍ക്ക് വേണ്ടത് പ്രത്യയ ശാസ്ത്ര ബോധ്യം ഉള്ളവരെ അല്ല . മറിച്ചു അവരുടെ നേതാക്കള്‍ക്ക്‌ വേണ്ടിയും പാര്‍ട്ടിയുടെ പേരില്‍ എന്ത് വൃത്തി കേടുകള്‍ നടന്നാലും അതിനെ വെള്ള പൂശുവാനും വേണ്ട 'കമ്മീറ്റ്ഡ" അനുചരന്‍മാരാണ്. നേതാക്കള്‍ക്ക്‌ സ്തുതി പാടി അധികാര രാഷ്ട്രീയത്തിന്‍റെ അരികു പറ്റി അവരുടെ ശ്രദ്ദ പിടിച്ചു പറ്റുക എന്നതിന് പ്രത്യായ ശാസ്ത്ര ബോധ്യങ്ങള്‍ ഒന്ന് ആവശ്യമല്ല. ഇതാണ് ഇന്ന് ഒട്ടു മിക്ക പാര്‍ട്ടിഅനുചര- വക്കാലത്ത് അവസ്ഥ.
10) കേരളത്തിലെ ഈ അസഹിഷ്ണ രാഷ്രീയ സംസ്കാരത്തിനും വെറുപ്പിന്‍റെ രാഷ്ട്രീയ സംസ്കാരത്തിനും ആണ് ആദ്യമായി മാറ്റം ഉണ്ടാകേണ്ടത്. അങ്ങനെയുള്ള ഒരു രാഷ്ട്രീയ സാമൂഹിക മനസ്ഥിതിയില്‍ നിന്നാണ് അസഹിഷ്ണ വാക്കുകകളും വാചകങ്ങളും പുറത്തു വരുന്നത് . അതിന്‍റെ തുര്ടര്‍ച്ചയാണ് വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ഉളവാകുന്ന കൊലപാതകങ്ങള്‍. ആ അവസ്ഥ മാറണം .
പലപ്പോഴും വയലിൻസിന്റ ഉറവിടം അരക്ഷിത അവസ്ഥയും ഭയവും ആണ്. പിന്നെയുള്ളത് രാഷ്ട്രീയം തന്നെ ഒരു സീറോ സം ഗെയിം ആണ് എന്ന ധാരണ ആണ്. നിങ്ങൾ ഞങ്ങളുടെ കൂടെ അല്ലെങ്കിൽ നിങ്ങൾ ഞങളുടെ ശത്രുക്കൾ ആണെന്ന ധാരണ. പിന്നെ ഹെർഡ്‌ മെന്റാലിറ്റിയുടെ ഭാഗമായി എന്തും ഏതും നമ്മുടെ കക്ഷിയോ നമ്മുടെ ശത്രുവോ എന്ന ബൈനറിയിൽ ഒതുക്കുക. പലപ്പോഴും ചിന്തയിൽ ഉള്ള വയലൻസ് വാക്കിലൂടെ വന്നാണ് തികഞ്ഞ സ്ത്രീ വിരോധവും പച്ചതെറി സംസ്കാരവും വെളിയിൽ വരുന്നത്.
ഒരു പക്ഷെ കേരളവും ആയി പല കാര്യത്തിലും സാമ്യം ഉള്ള ഒരു രാജ്യമാണ് ബംഗ്ലാദേശ് . അവിടുത്തെ അവസ്ഥ പരിതാപകരമാണ് .
കേരളത്തില്‍ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല , കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ സംസ്കാരം അടിതൊട്ടു മുടി വരെ മാറിയില്ലെങ്കില്‍ കൊല പതാക രാഷ്ട്രീയം കേരളത്തെ വീണ്ടും ഒരു ജാതി-മത ഭ്രാന്തലയമാക്കും. അത് സംഭവിച്ചു കൂട.

No comments: