Wednesday, June 21, 2017

ഞാന്‍ എന്തു കൊണ്ട് പ്രതീകരിക്കുന്നു?


ഞാൻ കേരളത്തിലെയും , ഇന്ത്യയിലെയും , ലോകത്തിലെയും പ്രശ്നങ്ങളോടും പ്രതീകരിക്കുന്നതു ഒരു സജിവ പൗരൻ എന്ന നിലക്ക് മാത്രമാണ് .അതു തിരഞെടുപ്പ് കക്ഷി രാഷ്ട്രീയത്തിനുപരിയുള്ള ഒരു സിവിക് രാഷ്ട്രീയ ധർമ്മത്തെ (Civic political ethics) കുറിച്ചുള്ള ബോധ്യ തലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ , സാമൂഹിക , സാംസ്കാരിക കാഴ്ചപ്പാടും പ്രതീകരണങ്ങളുമാണ് . അങ്ങനെയുള്ള പ്രതീകരണങ്ങളുടെ ഒരു അടിസ്ഥാനം , ഏതു പാർട്ടി ഭരിച്ചാലും സർക്കാർ അതാത് ദേശങ്ങളിലെ ജനങ്ങളോടും ഒരോ പൗരനോടും ഉത്തരവാദിത്ത പെട്ടിരിക്കുന്നു എന്നതാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കുപരി സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവകാശം ഉണ്ടെന്നു മാത്രമല്ല; അതു ഒരു ജനായത്ത രാഷ്ട്രീയത്തിന്റെ മൂലകല്ലും പൗര ധർമ്മവുമാണ്‌ . അങ്ങനെയുള്ള കാഴ്ചപ്പാടിൽ ഞാൻ പ്രതീകരിക്കാൻ തുടങ്ങിയതു ഇന്നും ഇന്നലെയുമൊന്നുമല്ല . മൂന്ന് ദശകങ്ങളായി ചരിത്രത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും മനുഷ്യരെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വായിച്ചും ചിന്തിച്ചും, എഴുതിയും പ്രതീകരിച്ചും പ്രയോഗിച്ചും ചെയ്ത അനുഭവ പാഠങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവിന്‍റെ സാമൂഹിക -സാംസ്കാരിക- രാഷ്ട്രീയമാണ് . അതിന്‍റെ ഭൂമിക സാമ്പ്രാതായിക രാഷ്ട്രീയ പാർട്ടികൾക്കുമപ്പുറമുള്ള സാർവ്വ ദേശീയ മാനവ മൂല്ല്യങ്ങളിലും മനുഷ്യവകാശങ്ങളിലും ഉള്ള ബോധ്യങ്ങളിൽ നിന്നും പഴയ ചോദ്യങ്ങൾ കാലത്തിനു അനുസരിച്ചു പുതൂക്കി ചോദിക്കുന്ന അന്വേഷങ്ങളിലും സന്ദേഹങ്ങളിലുമാണ്‌ .
എന്‍റെ രാഷ്ട്രീയ ബോധ്യങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും നേരത്തെ വിശദമായി എഴുതിയുട്ടള്ളതിനാല്‍ വീണ്ടു വിവരിക്കുന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ .
1) ഞാന്‍ അന്ധമായി ഒരു 'ഇസത്തെയും' വിശ്വസിക്കുകയോ , അനുഗമിക്കുകയോ ചെയ്യാറില്ല. എന്നാല്‍ എന്‍റെ കാഴ്ചപ്പടുകള്‍ക്ക് വ്യക്തമായ ഒരു രാഷ്ട്രീയ- സാമൂഹിക- ധര്മീക മൂല്യങ്ങളുടെ അടിസ്ഥാനമുണ്ട് . ഒട്ടു മിക്ക എല്ലാ രാഷ്ടീയ ഫിലോസഫിയും വായിച്ചിട്ടുണ്ടങ്കിലും ഞാന്‍ അതില്‍ ഒന്നിന്‍റെയും ഫോളോവര്‍ അല്ല . അതുകൊണ്ട് തന്നെയാണ് ഞാന്‍ മാര്‍കസ് എഴുതിയത് മിക്കവതും വായിച്ചിട്ടും ഒരു മാര്‍ക്സിയന്‍ 'വിശ്വാസി' ആകാത്തത് . അദ്ദേഹം പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പാണ് . അത്പോലെ വിയോജിപ്പുമുണ്ട് . അത് പോലെ തന്നെയാണ് എനിക്ക് ഗാന്ധിജി യോടും അംബേദ്‌ക്കര്‍ എന്നിവരോടും ഉള്ള നില പാട് .
2) ഞാന്‍ ഒന്നിനെയും ഒരു പാര്‍ട്ടിയെയും നേതാവിനെയും , സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കാറില്ല.. ഞാന്‍ ഒരു സ്ഥിരം വിമര്‍ശകനല്ല. ഒരാളുടെയോ , സര്‍ക്കാരിന്‍റെയോ നിലപാടുകളെയോ പ്രവര്‍ത്തികളെയോ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ ഒരാളെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുകയോ , നിന്ദിക്കുകയോ ചെയ്യുകയില്ല. അത് മാത്രമല്ല ഒരാളുടെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്‍റെ ചില ചെയ്തികളെ വിമര്‍ശിക്കുമ്പോഴും പലപ്പോഴും അതെ ആളുകളെ വ്യക്തി പരമായി പല കാര്യങ്ങളിലും ബഹുമാനിക്കുകയും പലരെയും സ്നേഹിക്കുകയും ചെയ്യും.
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്യും . ഉദാഹരണത്തിനു ഹരിത കേരളം മിഷനെ ഞാന്‍ പിന്തുണക്കും , പൊതു വിദ്യഭ്യാസം മെച്ച പെടുത്താന്‍ ഈ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ പൂര്‍ണമായും പിന്തുണക്കും.
3)കേരളത്തിലെ മുഖ്യ മന്ത്രിമാരെ ഞാന്‍ പലപ്പോഴും വിമര്‍ശന വിധയരാക്കിയിട്ടുണ്ട്. ഈ സര്‍ക്കാരിനെയും , കഴിഞ്ഞ സര്‍ക്കാരിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിലും കഴിഞ്ഞ സര്‍ക്കാരിലും മന്ത്രിമാരടക്കം എനിക്ക് വ്യക്തി ബന്ധമുള്ള പലരും ഉണ്ട് .ചിലരൊക്കെ എന്‍റെ നല്ല സുഹൃത്തുകള്‍ ആണ്, എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനു ഇതൊന്നും തടസ്സമാകാറില്ല. ഇന്ത്യയിലെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും തലപ്പത്തുള്ള നേതാക്കളെ വ്യക്തി പരമായി അറിയാമെങ്കിലും അതു ആ പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചിട്ടില്ല.
കേരളത്തില്‍ ഇപ്പോഴുള്ള മുഖ്യ മന്ത്രിയെയും മുന്‍പുള്ള മുഖ്യ മന്ത്രിയെയും വിമര്‍ശിച്ചിട്ടുണ്ട് എന്നാല്‍ പിണറായി വിജയന്‍ എന്ന വ്യക്തിയുമായി ഇടപഴകാന്‍ എനിക്ക് പല അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. അദ്ദേഹതോടെ എനിക്ക് പല കാര്യങ്ങളിലും സ്നേഹവും ബഹുമാനവും ഉണ്ട് . അദ്ദേഹം മുഖ്യ മന്ത്രി ആകുന്നതിനു മുമ്പ് പത്തനംതിട്ട ജില്ലയിലുള്ള സാമൂഹിക -സാസ്ക്കാരിക പ്രവര്‍ത്തകരെ കണ്ടപ്പോള്‍ എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നു മാത്രമല്ല പത്തനംതിട്ട ജില്ലയില്‍ സീ പി എമ്മില്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പലരും ഉണ്ട് . അവരില്‍ പലരും പാര്‍ട്ടിയുടെ നെത്ര്വത്വ സ്ഥാനങ്ങളില്‍ ഉള്ളവരാണ് . ഞാനും എഴുത്തുകാരന്‍ ബന്യാമീനും ഒരുമിച്ചാണ് പിണറായി സഖാവിനെ കാണുവാന്‍ പോയത് . എന്നെയാണ് ആദ്യം അദ്ദേഹം സംസാരിക്കാന്‍ വിളിച്ചത്. വളരെ കൃത്യമായ ചിന്തയും കാഴ്ചപ്പാടും ഉള്ള ഒരു നേതാവയിട്ടാണ് എനിക്ക് തോന്നിയത് . അന്ന് തന്നെ എനിക്ക് മനസ്സില്ലായി പത്തനംതിട്ട ജില്ലയില്‍ ഇടതു പക്ഷത്തിനു നല്ല ഭൂരി പക്ഷം കിട്ടുമെന്ന്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ദശകങ്ങളായി എനിക്കറിയാം. അദ്ദേഹവുമായി അടുത്ത് ഇടപഴകുന്ന ആര്‍ക്കും അദ്ദേഹത്തിന്‍റെ ഗുണ വിശേഷങ്ങള്‍ മറക്കാന്‍ ഒക്കുമോയെന്നു സംശയംമാണ്. ഇത്രയ്യും ക്ഷമയും , സഹന ശക്ത്തിയും, എല്ലാ പ്രയാസമനുഭാവിക്കുന്നവരോടും നിര്‍വ്യാജമായ കാരുണ്യമുള്ള അധികം രാഷ്ട്രീയ നേതാക്കളെ ഞാന്‍ കണ്ടിട്ടില്ല . എല്ലാവരോടും , രാഷ്ട്രീയ ഏതിരാളികളോട് പോലും, ബഹുമാനത്തോടെ പെരുമാറണമെന്നും സഭ്യ ഭാഷയില്‍ എങ്ങനെ സംസാരിക്കാമെന്നും അദ്ദേഹത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം മുഖ്യ മന്ത്രി ആയപ്പോള്‍ മുഖ്യ മന്ത്രിയെയും സര്‍ക്കാരിനെയും നിശിതമായി പല കാര്യങ്ങളിലും വിമര്‍ശിച്ചിട്ടുണ്ട്. പല കാര്യങ്ങളും മുഖത്ത് നോക്കി തന്നെ വിമര്‍ശിച്ചിട്ടുണ്ട് . ഇത് തെറ്റാണു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഒരു പുഞ്ചിരിയോടെ ക്ഷമയോടെ അദ്ദേഹം കേട്ടിട്ടുണ്ട്. . ചില കാര്യങ്ങള്‍ തിരുത്തിയിട്ടുമുണ്ട്. ഞാന്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ പല വട്ടം സെക്ക്രെറ്റിയെറ്റ് മുന്നില്‍ ധര്‍ണയിലും സത്യാഗ്രഹത്തിലും പങ്കെടുക്കയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് എന്നോടുള്ള സ്നേഹത്തിനു ഒരു കുറവും ഈ വിമര്‍ശങ്ങള്‍ കൊണ്ട് ഉണ്ടായിട്ടില്ല. എനിക്ക് അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും ഉള്ളത് കുറെ വര്‍ഷങ്ങളായി കണ്ടും അറിഞ്ഞു സംവാദിച്ചു ഉള്ള അനുഭവത്തില്‍ നിന്നാണ്. ഒരു ജനകീയ നേതാവ് എങ്ങനെ ജനങ്ങളോടും സാധാരണക്കരോടും പെരുമാറണം എന്നതിന്‍റെ നല്ലൊരു ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടി. വ്യക്തി പരമായി അഹങ്കാരത്തിന്‍റെ ലാഞ്ചന അദ്ദേഹത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. കാര്യമിതൊക്കെ യാണെങ്കിലും അദ്ദേഹം മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ രാഷ്ട്രീയ -പോളിസി നില പാടുകളെ വിമര്‍ശിക്കുന്നതിനു ഇതൊന്നും തടസ്സമല്ല.
സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്‌താല്‍ അഭിനന്ദിക്കുകയും , തെറ്റുകള്‍ ചെയ്താല്‍ ചൂണ്ടി കൊടുത്തു തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയം ഒരു പൌരന്‍റെ രാഷ്ട്രീയ ധര്‍മ്മമാണ് . കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഞാന്‍ കേന്ദ്ര സര്‍ക്കാര്‍ WTO നെഗോഷിയെഷനില്‍ ചെയ്ത നല്ല കാര്യത്തെ അഭിനന്ദിച്ചു മനോരമയില്‍ ലേഖനമെഴുതിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. കാരണം സര്‍ക്കാര്‍ ജനങ്ങളുടെതാണ് . അത് കൊണ്ട് സര്‍ക്കാരിനെ ഞാന്‍ കണ്ണടച്ചു എതിര്‍ക്കുകയോ ന്യായീകരിക്കുകയോ ചെയ്യാറില്ല. നല്ല കാര്യങ്ങള്‍ നല്ലത് എന്ന് പറയുകയും വിമര്‍ശിക്കണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യുക എന്നാണു എന്‍റെ നിലപാട് .
എന്‍റെ വ്യക്തി ബന്ധങ്ങള്‍ നിലപാടുകളെ വിമര്‍ശിക്കുവാന്‍ ഒരു തടസ്സമാകാറില്ല, കാരണം ഞാന്‍ വ്യക്തി പരമായി ആരെയും വിമര്ശിക്കാറില്ല . വ്യക്തി വിദ്വേഷം ആരോടും പുലര്‍ത്താറുമില്ല.
3) ഞാന്‍ തികച്ചും ആഹിംസത്മക ജനായത്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളാണ് . വെറുപ്പിന്‍റെയും വെറിയുടെയും അടിച്ചമര്‍ത്തലിന്‍റെയും അധികാര അഹങ്കാരങ്ങളുടെയും രാഷ്രീയത്തെ നിശിതമായി വിമര്‍ശിക്കും . അത് പോലെ ജനങ്ങളില്‍ ജാതിയുടെയം മതത്തിന്‍റെ യും പേരില്‍ വേര്‍തിരിച്ചു തമ്മില്‍ തല്ലിച്ചു മുതല്‍ എടുക്കുന്ന വര്‍ഗീയ- ഫാസിസ്റ്റു രാഷ്ട്രീയത്തിന്‍റെ എതിര്‍ ചേരിയലാണ് ഞാന്‍ .
ഞാന്‍ വ്യക്തി പരമായി ഒരു നേതാക്കളില്‍ നിന്നും ഒരു സര്‍ക്കാരില്‍ നിന്നും ഒരു ആനുകൂല്യങ്ങള്‍ക്കോ സാമ്പത്തികമായോ , സ്ഥാന-മാനങ്ങള്‍ക്കോ ഒരു സര്‍ക്കാരിന്‍റെയും മന്ത്രിമാരുടെയും പുറകെ പോയിട്ടില്ല. പോകാന്‍ ഉദ്ദേശിക്കുന്നതും ഇല്ല . അതുകൊണ്ട് തന്നെ എനിക്ക് എന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ല .
4) എന്‍റെ പ്രോഫെഷനല്‍ മേഘലയില്‍ ഞാന്‍ എന്‍റെ ഇഷ്ട്ട-അനിഷ്ട്ടങ്ങളോ, വ്യക്ത്തി രാഷ്ട്രീയ നില പാടുകളോ കൂട്ടി കുഴക്കാറില്ല. അവിടെ ഞാന്‍ ഒരു മലയാളിയോ , ഇന്ത്യാക്കാരനൊ എന്നതില്‍ ഉപരി ഒരു പ്രൊഫഷനലും അന്താരാഷ്ട്ര മനുഷ്യനും ആണ്. അത് പോലെ ഒരിക്കലും എന്റെ ഔദ്യോകിക സ്ഥാന-മാനങ്ങളെ എന്‍റെ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ-സാമൂഹിക ഇടപെടലില്‍ കൂട്ടികുഴിക്കാറില്ല. കൊണ്ട് തന്നെയാണ് എന്‍റെ ഔദ്യോകി സ്ഥാന- മാനങ്ങള്‍ മുഖ പുസ്തത്തിലെ പ്രൊഫൈലില്‍ ഇടാത്തതും. കാരണം ഞാന്‍ ഇവിടെ പ്രതീകരിക്കുന്നത് ആദ്യമായും അവസാനമായും ഒരു സാധാരണ പൌരന്‍ എന്ന നിലക്കാണ് .- and Without any sense of fear or favour

No comments: